Showing posts with label C N KUMAR. Show all posts
Showing posts with label C N KUMAR. Show all posts

24 Nov 2013

കിടങ്ങുകള്‍


സി.എൻ.കുമാർ



കിടങ്ങുകള്‍ കുഴിച്ചു
കാത്തിരുന്നതു വന്യമൃഗങ്ങള്‍
കടക്കാതിരിയ്ക്കാന്‍ ആയിരുന്നു.
ആഴംകുറഞ്ഞ കിടങ്ങുകള്‍
ചാടിക്കടക്കാന്‍ പരിശീലിച്ച
കാട്ടുമൃഗങ്ങള്‍ നാട്ടില്‍ വിഹരിയ്ക്കുന്നു.
മൂപ്പെത്താത്ത വിളകള്‍ കയ്യേറി
വിളവെടുക്കാന്‍ അവയ്ക്കേറെ മിടുക്കാണ്.
കര്‍ഷക മുത്തന്മാരുടെ തോട്ടകളെ പേടിച്ചു
പണ്ടുകാലങ്ങളില്‍ അവ നാടിറങ്ങുമായിരുന്നില്ല.
ഇപ്പോള്‍ തോട്ടകള്‍ക്ക് പഴയവീര്യമില്ല,
നിര്‍മാണത്തിലെ അപക്വത തന്നെ കാരണം.

കിടങ്ങുകള്‍ അഭയമാണ്.
കീഴടങ്ങാന്‍ മടിയ്ക്കുന്ന ജീവിതത്തിന്റെ വേരുകള്‍
നീരാഴങ്ങള്‍ തേടുന്ന നിശാനിശബ്ദതയില്‍
മരുനീരുറവ പോലെ കയ്യെത്താദൂരം
മായക്കാഴ്ചയായി നീങ്ങുമ്പോള്‍
കിടങ്ങുകള്‍ മാത്രം നെഞ്ചോട്‌ ചേര്‍ത്തണച്ചു
കാവല്‍ മാലാഖയെപ്പോലെ എപ്പോഴും.
കിടങ്ങുകള്‍ക്ക് ഒരു മനസുണ്ട്
പതിവായി തേങ്ങുന്ന മനസ്‌
കിടങ്ങ് ചാടിക്കടന്നു നാട്ടിലെത്തുന്ന
കാട്ടുമൃഗങ്ങളുടെ ചെയ്തികളില്‍ വെന്തുനീറുന്ന മനസ്‌.
കിളുന്നു മാംസത്തിനു കൊതിപിടിച്ചു നടക്കുന്ന
കാട്ടുമൃഗങ്ങളുടെ ഘോഷയാത്രയില്‍
നാടാകെ ശബ്ദായമാനമാണ്.
ഈ കലപിലകള്‍ എന്നാണു നിലയ്ക്കുന്നതു?
ഭീതിപരത്തുന്ന വാര്‍ത്തകള്‍ വിളമ്പി
തൃപ്തി വരാതെ ചാനലമ്മായിമാര്‍
അപ്പങ്ങളെമ്പാടും മത്സരിച്ചു
ചുട്ടുകൂട്ടുന്ന തിരക്കിലാണ് നാമിപ്പോളകപ്പെട്ടത്.

കിടങ്ങുകള്‍ക്ക് മുമ്പൊക്കെ നല്ല ആഴമുണ്ടായിരുന്നു.
മുത്തച്ഛന്മാര്‍ ഓരോ വേനലിലും പതിവായി
അവയുടെ ആഴം കൂട്ടുകയോ പുതുക്കുകയോ ചെയ്തിരുന്നു.

അച്ഛന്റെ കാലശേഷം അലസന്മാരായ ഞങ്ങള്‍
ആവഴിയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിയ്ക്കുന്ന ശീലം
ഞങ്ങള്‍ ഉപേക്ഷിച്ചു, അന്യന്റെ അപ്പം പിടിച്ചെടുത്തു
തീന്മേശമേല്‍ വിളമ്പി, മാന്യത നടിച്ചു, അങ്ങനെ ഓരോ
പുത്തന്‍ തലമുറ ജീവിതങ്ങള്‍......
ഇപ്പോള്‍ കുട്ടികള്‍ അവരുടെ വേരുകള്‍ തെരയുന്നു
കിടങ്ങുകളില്‍ നിധിയുണ്ടെന്നും
ആ നിധികള്‍ കുഴിച്ചെടുക്കാന്‍ 
അവര്‍ തൂമ്പയുമെടുത്തു
കിടങ്ങുകള്‍ കുഴിച്ചു തുടങ്ങി
കിടങ്ങുകളുടെ ആഴം അങ്ങനെയെങ്കിലും കൂടട്ടെ.
ആഴം കൂടിയ കിടങ്ങുകള്‍ 
വീടിന്‍റെ സംരക്ഷകരാണെന്നും
കുട്ടികളെങ്കിലും ആ വീടിനുള്ളില്‍ സുഖമായി
ഉറങ്ങിയുണരുമെന്നും ആശിയ്ക്കാം.

22 Sept 2013

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.

സി.എൻ.കുമാർ

പകല്‍കാഴ്ചകളില്‍  
മനസ്സ് മുങ്ങിത്താഴുമ്പോള്‍
ചിന്തകളില്‍
തലസ്ഥാനത്തു നിന്നെത്തുന്ന വാര്‍ത്തകള്‍ 
നീര്‍ക്കാടയെപ്പോലെ 
മുകള്‍പ്പരപ്പില്‍ തന്നെയായിരുന്നു.   
ഇടയ്ക്കിടെ അവ ഓളപ്പാത്തികളിലൂടെ
നീന്തിയും മുങ്ങാന്കുഴിയിട്ടും 
ചഞ്ചലപ്പെടുത്തുന്നു .

വാര്‍ത്തകള്‍ക്കിപ്പോള്‍
ഓന്തിന്റെ വ്യക്തിത്വം 
അവ പുറപ്പെടുന്ന നിറവും 
എത്തിച്ചേരുന്ന നിറവും
മോരും മുതിരയുംപോലെ.  

ചുവപ്പുകോട്ടയില്‍ പതാക ഉയരുന്നു
വെടിയൊച്ച കേട്ടത് അതിര്‍ത്തിയില്‍.
ബ്യൂഗിള്‍ മുഴങ്ങിയത് വംഗദേശത്തു
ഡ്രം മുഴങ്ങുന്നത്,
ആദിവാസി വനിതയുടെ നെഞ്ചിലും.

വിശിഷ്ടസേവനപതക്കങ്ങള്‍
താലത്തില്‍ യോഹന്നാന്റെ തലപോലെ
എന്തൊക്കെയോ പിറുപിറുക്കുന്നു.

ഒന്നാം പതക്കം:- ഞാന്‍ അതിര്‍ത്തിയില്‍
രാജ്യത്തിന്‌ വേണ്ടി പൊരുതി മരിച്ച ജവാന്റെ
വിധവയുടെ കണ്ണീര്‍ തുടയ്ക്കാന്‍ പോകുന്നു.

രണ്ടാം പതക്കം:-  ഞാന്‍ ഭാവിതലമുറയെ
വാര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന
അദ്ധ്യാപകന് കൂട്ട് പോകുന്നു.

മൂന്നാം പതക്കം(തെല്ലഹന്കാരത്തോടെ):- ഞാന്‍
കല്ലുകള്‍ക്ക് ഗര്ഭോത്പ്പാദനശേഷിയുണ്ടോയെന്നു  
പരീക്ഷിയ്ക്കുന്ന പോലീസ്സ് മേധാവിയോടൊപ്പം.

അകലെ മരക്കൊമ്പിലിരുന്ന ബലിക്കാക്ക
നെറ്റിചുളിച്ചു നീട്ടിത്തുപ്പി....ത്ഫൂ ...

കൊല്‍ക്കത്തയിപ്പോള്‍  കൊലക്കളമാണ്.
ജയിലറകള്‍ നിറയ്ക്കാനുള്ള വാറോല
നീട്ടും കഴിഞ്ഞുള്ള യാത്രയിലാണ്.

ഛ‍ത്തീസ്ഗഡിലെ ജയില്‍ മുറി
കറുത്തു മെല്ലിച്ചൊരു സ്ത്രീരൂപം
നിലത്തു കിടന്നു ഞരങ്ങുന്നു.
ഗിനിപ്പന്നികള്‍ ബലി മൃഗങ്ങളാണ്
ഇടവേളയില്ലാതെ വേട്ടയാടപ്പെട്ടവള്‍
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി.

കരിമ്പൂച്ചകള്‍ കാവലിരിയ്ക്കുന്ന
ഭരണപ്പുരകള്‍  പൊളിച്ചടുക്കുന്ന സുനാമി
ഏതുകണ്ണില്‍ നിന്നാണ് പുറപ്പെടുന്നത്?

വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല.
ഒരിടവേളയ്ക്ക ശേഷം തുടരും .

19 Jul 2013

ചില്ലക്ഷരങ്ങള്‍

സി.എൻ.കുമാർ



പലകുറി വീണിട്ടും

നടക്കാന്‍ പഠിയ്ക്കാത്ത

കുട്ടിയെപ്പോല്

തിരശ്ചീനമായി നിറങ്ങള്‍

കോരിയൊഴിച്ച്

ചിത്രംമെനയുന്ന സന്ധ്യയിപ്പൊഴും

കടല്‍ക്കരയില്‍ തന്നെയാണിരിപ്പ്.



നഗരത്തിരക്കില്‍

കാഴ്ചകളൊക്കെയും

വെള്ളഴുത്തുകണ്ണടയണിഞ്ഞു

സവാരിയിലാണ്,



ആരോ ഒരാള്‍ വഴിയരുകിലേയ്ക്ക്

വലിച്ചെറിഞ്ഞ സദാചാരത്വം

നിറവയറുമായി

വാര്‍ത്തയില്‍ ചേക്കേറുന്നു.



ആദിമാദ്ധ്യാന്തസൂത്രം ധരിയ്ക്കാത്ത

നായ്ക്കള്‍ ഓരിയിടുന്നതിലെ

അരോചകത്വം കാര്യകാരണങ്ങളോടെ 

പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച

ആസ്ഥാനവിദ്വാന്മാര്‍

പട്ടുംവളയും സ്വപ്നംകണ്ടു

വഴിക്കവലയിലിപ്പോഴും

സുവിശേഷ വേലയിലാണ്.



തെരുവില്‍ നെഞ്ചുകീറി കാണിയ്ക്കുന്ന

പതിതഭാഷണങ്ങളെ ഓട്ടകണ്ണിട്ടുപോലും

നോക്കാതെ കടന്നുപോകുന്ന

വരേണ്യപുലയാട്ടുകള്‍

തീണ്ടാദൂരം പാലിയ്ക്കുമ്പോള്‍,

നെഞ്ചുകത്തുന്ന നിലവിളികളായി

പരിണമിയ്ക്കുന്നത്

നമ്മുടെ പ്രണയവാക്യങ്ങള്‍,

പരിഭവങ്ങള്‍,

കൊച്ചുപിണക്കങ്ങള്‍

പ്രതിക്ഷേധങ്ങള്‍.



ഇനി ഏതുഭാഷയാണ്

നമ്മുടെ വാക്കുകള്‍ക്കു

വര്‍ണ്ണചാരുത നല്കുന്നത്?



അര്‍ത്ഥശൈഥില്യം വന്ന വാക്കുകള്‍

പടുത്തുയര്‍ത്തിയ സിംഫണി

കാഴ്ചബംഗ്ലാവിലെ ശീതീകരണിയില്‍

അന്ത്യവിശ്രമത്തിലാണ്.



നമുക്ക് പറയാനുള്ള വാക്കുകളെ

നാടുകടത്തിയ ആഘോഷത്തിമിര്‍പ്പിലാണ്

അരങ്ങുകളൊക്കെയും.

എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങള്‍മാത്രം

എത്തുംപിടിയുമില്ലാത്ത വാക്കുകള്‍ക്കു

പിന്നാലെ പായുകയാണ്.

ഇപ്പോഴും......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...