Showing posts with label 3. Show all posts
Showing posts with label 3. Show all posts

29 Mar 2016

ഈണമായിവള്‍.../കവിത




                                   അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കാണ്മതില്ലേയിവളെ,യിടനെഞ്ചി,ലാര്‍ദ്രമാം

ഗീതവുമായരികില്‍ വന്ന വെണ്‍പ്രാവിനെ

കണ്‍കളിലൊരു സൂര്യചിന്തതന്‍ നാളവും

സിന്ധൂരമണിയുവാന്‍ വെമ്പും മനസ്സുമാ-

യിരുളാര്‍ന്ന ജീവിതത്തില്‍ നിറച്ചാര്‍ത്തുമായ്

വന്നണഞ്ഞെളിമതന്‍ കോലായില്‍നിന്നിവള്‍

കാണ്മതില്ലേ നിങ്ങള്‍; കനവുകള്‍ക്കുളളിലേന്‍

പുലരിപോല്‍ ചേര്‍ത്തുനിര്‍ത്തീടുമീയമലയെ?

-2-

നിറമേഴുമൊരുപോല്‍ തിരിച്ചുവന്നെന്നുടെ

ചാരത്തു നൃത്തംചവിട്ടുമുഷഃസന്ധ്യയില്‍

സ്വരഭേദമില്ലാതുണര്‍ത്തുപാട്ടായ് നിറ-

ഞ്ഞൊഴുകുന്നകമേ; നിളാനന്ദഗീതികള്‍

ആശംസയോതുവാനണയുന്നു മന്ദമെ-

ന്നാരാമമാകെ ചിതാനന്ദ പറവകള്‍

സിരകളിലരുവിയായൊഴുകുന്നു ചിരകാല-

കദനമേ,യതിലേറെ; സുരകാലമോദവും!

-3-

സ്ഥിതിയാകെമാറിയെന്‍ വിധിതന്നിളവുമാ-

യൊരുപ്രണയ ഛായാപടം തെളിച്ചെഴുതവേ,

എത്തിയിഹ! നവലോകമെന്നുറപ്പിച്ചുരയ്-

ക്കുന്നതെന്‍ കരളില്‍പ്പകര്‍ത്തുന്ന കാലമേ,

വാക്കിനാല്‍ വര്‍ണ്ണിച്ചിടാന്‍ കഴിയുന്നത-

ല്ലതിലേറെയാണരികിലുണരുന്ന പകലുകള്‍

നമ്രമുഖിയായടുത്തെത്തുന്നു സ്മരണകള്‍

വന്നാനയിപ്പതിന്നാനന്ദ വിചികള്‍!!

-4-

കരിവാവുകള്‍ക്കുമേല്‍ കരുതിവയ്ക്കുന്നതാ-

രരിമുല്ലപ്പുക്കളായ് രമണീയ നാളുകള്‍;

ചിരിമായ്ച്ച കാലങ്ങളെത്തൊട്ടുവായിച്ച

ജീവിതത്തില്‍ നിറംചാര്‍ത്തുന്ന നന്മകള്‍?

പരിചിതമെല്ലാമൊരുപോലെയെങ്കിലും

തിരികെയെത്തിച്ചിടുന്നഴലാര്‍ന്ന സന്ധ്യകള്‍

തിരകളടങ്ങാതിരുന്നയെന്‍ ഹൃത്തിലി-

ന്നലിവിന്റെയാശാകിരണങ്ങള്‍; പുലരികള്‍!!

1 Mar 2016

“ഡിക്ഷണറി”/കഥ



ദിപു ശശി തത്തപ്പിള്ളി


കണ്ടറിഞ്ഞ നിരർത്ഥതകളും കേട്ടറിഞ്ഞ കഥയില്ലയ്മകളും

ആരുടെയൊക്കെയൊ വ്യാകുലതകളിൽ വലിച്ചെറിഞ്ഞ്‌;നാനാർഥങ്ങളുടെ

വേരുകളും പര്യായങ്ങളുടെ ശല്ക്കങ്ങളും വേർതിരിച്ചെടുത്ത്‌,അയാൾ

തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഡിക്ഷണറി  പൂർത്തിയാക്കൻ വൃഥാ

ശ്രമിക്കുന്നതു കണ്ട് അവൾ ചിരിച്ചു കൊണ്ടേയിരുന്നു…

**********************************************************************

16 Jan 2016

ചൈനീസ് ഓഹരിവിപണിയിലെ സുനാമി /ലേഖനം


സുനിൽ എം എസ്,
മൂത്തകുന്നം

2004 ഡിസംബർ ഇരുപത്താറാം തീയതി ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്തൊനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, സോമാലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി രണ്ടേമുക്കാൽ ലക്ഷത്തോളം ജീവനുകൾ അപഹരിച്ചു. 2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കിൽ, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്. അതിന്റെ തിരകൾ ഇന്ത്യയുടേതും അമേരിക്കയുടേതുമുൾപ്പെടെ, ലോകമൊട്ടാകെയുള്ള ഓഹരിക്കമ്പോളങ്ങളിൽ ഇരച്ചുകയറി, നാശനഷ്ടങ്ങളുണ്ടാക്കി. അതിൽപ്പെട്ട് ആരും മരണമടഞ്ഞതായറിവില്ല. പക്ഷേ, ലോകമെമ്പാടുമുള്ള ഓഹരിനിക്ഷേപകർക്ക് രണ്ടു കോടി അറുപത്തിനാലു ലക്ഷം കോടി (2,64,00,000 കോടി) രൂപയുടെ നഷ്ടം സംഭവിച്ചു. ഇത് ഇന്ത്യയുടെ നോമിനൽ ജീഡീപ്പിയുടെ ഏകദേശം ഇരട്ടിയോളം വരുന്നു.

ഈ ആഗോള ഓഹരിവിപണിത്തകർച്ച ലോകത്തെ സാമ്പത്തികമായി ഒരു ദശാബ്ദത്തോളം പിന്നാക്കം തള്ളിയെന്നു തീർച്ച. ലോകത്തിപ്പോൾ നൂറ്റിമുപ്പതു കോടി ജനം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു എന്നാണു കണക്കുകൾ കാണിയ്ക്കുന്നത്. ധനികരുടേതെന്ന് ആരോപിയ്ക്കപ്പെടുന്ന ഓഹരിവിപണിയ്ക്കു ദാരിദ്ര്യനിർമാർജനവുമായി നേരിട്ടു ബന്ധമില്ലെങ്കിലും
, രാഷ്ട്രങ്ങളുടെ സാമ്പത്തികസ്ഥിതിയുമായി നേരിട്ടു ബന്ധമുണ്ട്. ഓഹരിവിപണി തകരുമ്പോളതു രാഷ്ട്രങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കുന്നു. സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ട രാഷ്ട്രങ്ങൾ ദാരിദ്ര്യനിർമാർജനത്തിനായി നീക്കിവയ്ക്കുന്ന തുകയിൽ കുറവു വരുന്നു, ദാരിദ്ര്യമുയരുന്നു.

ദാരിദ്ര്യനിർമാർജനം പല തവണ ലോകത്തിന്റെ കൈയെത്തുംദൂരത്ത് എത്തിയിരുന്നെങ്കിലും, ഓരോ തവണയും അതകന്നകന്നു പോയി. കാരണങ്ങളിലൊന്ന്, അഫ്ഘാനിസ്ഥാൻ, ഇറാക്ക് എന്നിവിടങ്ങളിൽ 2001-03 വർഷങ്ങളിലാരംഭിയ്ക്കുകയും നീണ്ടുപോകുകയും ചെയ്ത യുദ്ധങ്ങളായിരുന്നു. 2007-08ൽ അമേരിക്കയിലെ സബ്-പ്രൈം ലോണുകൾ മൂലം ലോകവിപണികളിലുണ്ടായ സാമ്പത്തികത്തകർച്ചയായിരുന്നു, മറ്റൊന്ന്. ഇപ്പോളിതാ, ഈ സുനാമിയും.

2004ലെ സുനാമി പ്രകൃതിസൃഷ്ടിയായിരുന്നു. 2016 ജനുവരിയിലെ ഓഹരിവിപണിത്തകർച്ച മനുഷ്യസൃഷ്ടിയും. ഓഹരികളും ഓഹരിവിപണിയും മനുഷ്യസൃഷ്ടികൾ തന്നെ. അതുകൊണ്ട് ഓഹരിവിപണിയിലുണ്ടാകുന്ന തകർച്ചയ്ക്കും ഉയർച്ചയ്ക്കുമെല്ലാം ഹേതു മനുഷ്യപ്രവൃത്തികൾ തന്നെ. രാഷ്ട്രങ്ങൾക്ക് ഓഹരിവിപണി വാസ്തവത്തിലാവശ്യമുണ്ടോ? തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാൻ അത്യന്താപേക്ഷിതമായ  മൂലധനനിക്ഷേപത്തിനുള്ള പണം മുഴുവൻ സർക്കാരിന്റെ പക്കലുണ്ടെങ്കിൽ ഓഹരിവിപണിയുടെ ആവശ്യമില്ല. ഇതല്ല, രാഷ്ട്രങ്ങളുടെ സ്ഥിതി. ഭൂരിപക്ഷം രാഷ്ട്രങ്ങൾക്കും സ്വകാര്യമൂലധനനിക്ഷേപം ആവശ്യമുണ്ട്. ഇതിനു കാര്യക്ഷമമായി പ്രവർത്തിയ്ക്കുന്നൊരു ഓഹരിവിപണി അനുപേക്ഷണീയം.

ഓഹരിവിപണി ഉയരുന്നതെപ്പോൾ
, തളരുന്നതെപ്പോൾ? വളരാൻ സാദ്ധ്യതയുണ്ടെന്നു വിശ്വസിച്ചുകൊണ്ടു ഭൂരിപക്ഷം നിക്ഷേപകർ ഉയർന്ന വിലയ്ക്കും ഓഹരികൾ വാങ്ങാൻ തയ്യാറാകുമ്പോൾ വിപണിയുയരുന്നു. വളർച്ചയ്ക്കു പകരം തളർച്ചയ്ക്കാണു സാദ്ധ്യതയെന്നു ഭൂരിപക്ഷം നിക്ഷേപകർ വിശ്വസിയ്ക്കുകയും, അവർ താഴ്‌ന്ന വിലയ്ക്കു പോലും തങ്ങളുടെ ഓഹരികൾ വിറ്റൊഴിയുകയും ചെയ്യുമ്പോൾ വിപണി ഇടിയുന്നു. ബാങ്കുനിക്ഷേപത്തിലെ നഷ്ടസാദ്ധ്യത പൂജ്യം ശതമാനമാണെന്നു തന്നെ പറയാം. ഓഹരിനിക്ഷേപത്തിലെ നഷ്ടസാദ്ധ്യതയാകട്ടെ നൂറുശതമാനവും. ഓഹരിനിക്ഷേപത്തിലെ ഉയർന്ന നഷ്ടസാദ്ധ്യത കണക്കിലെടുത്ത്, ഓഹരി എപ്പോൾ വാങ്ങണമെന്നും എപ്പോൾ വിൽക്കണമെന്നും തീരുമാനിയ്ക്കാനും, ആ തീരുമാനങ്ങൾ നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം സർക്കാരുകൾ നിക്ഷേപകർക്കു നൽകിയേ തീരൂ. ഇത് ഓഹരിനിക്ഷേപകരുടെ മൗലികാവകാശമായിത്തന്നെ കണക്കാക്കണം.

2003 മുതൽ 2007 വരെ ചൈനയിലെ മൊത്ത ആഭ്യന്തര ഉല്പാദനം പത്തു ശതമാനത്തിലേറെയായിരുന്നു. 2007ൽ അസൂയാവഹമായ 14.2 ശതമാനത്തിലെത്തിയിരുന്ന മൊത്ത ആഭ്യന്തര ഉല്പാദനം 2015 ആയപ്പോഴേയ്ക്കു നേർപകുതിയായി: 7.1 ശതമാനം. 2016ലും 2017ലും അതു വീണ്ടും കുറയുമെന്നാണു ലോകബാങ്കു പറയുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ 2016ൽ ഏഴു ശതമാനം വളരുമെന്നു ചൈനീസ് സർക്കാർ പറയുന്നുണ്ടെങ്കിലും, യഥാർത്ഥ വളർച്ച മൂന്നു ശതമാനത്തേക്കാൾ കൂടുതലുണ്ടാവില്ലെന്നു ചില വിദേശനിരീക്ഷകർ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു. അമേരിക്കയിലെ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ജീ ഡീ പി വളർച്ചാനിരക്കുകളും ഇവിടെ പ്രസക്തമായിരിയ്ക്കും: 2011: 3.64%, 2012: 3.24%, 2013: 4.05%, 2014: 3.88%.

ഓഹരിനിക്ഷേപകർ വളർച്ചക്കുറവിനെപ്പറ്റി അറിയുന്നത് ഇടയ്കിടെ വെളിപ്പെടുന്ന കണക്കുകളിലൂടെയാണ്. കണക്കുകളിൽ പ്രതിഫലിയ്ക്കുന്ന തളർച്ചയ്ക്കനുസരിച്ച് ഓഹരിവിപണിയും തളരുന്നു. അതു സ്വാഭാവികം മാത്രം. ചൈനയിലും അതു സംഭവിച്ചു.
2015 ജൂൺ മുതലുള്ള ഏഴു മാസത്തിനിടയിൽ ചൈനീസ് ഓഹരിവിപണി നാല്പതു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. പക്ഷേ, 2016 ജനുവരിയിലെ ഓഹരിവിപണിത്തകർച്ചയ്ക്കിടയാക്കിയത് മുഖ്യമായും വളർച്ചയിലെ തളർച്ചയല്ല, പ്രത്യുത, ഓഹരിവിപണിത്തകർച്ചയ്ക്കു കടിഞ്ഞാണിടാൻ വേണ്ടി ചൈനീസ് സർക്കാരെടുത്ത നടപടികളായിരുന്നു. തകർച്ച തടയാനെടുത്ത നടപടികൾ കൂടുതൽ തകർച്ചയ്ക്കിടയാക്കി എന്നു ചുരുക്കം. തകർച്ച തടയാൻ ചൈന സ്വീകരിച്ച സമീപനത്തിന്റെ വൈചിത്ര്യം ഒരുപമയിലൂടെ വ്യക്തമാക്കാം: താപമാപിനി - തെർമോമീറ്റർ - ഉപയോഗിച്ചു നാം പനിയളന്നപ്പോൾ 104 ഡിഗ്രി പനി! നാമുടൻ തെർമോമീറ്ററിനോടു ക്രുദ്ധരായി, അതിന്റെ 98.6 ഡിഗ്രിയ്ക്കപ്പുറമുള്ള ഭാഗം മുറിച്ചുകളയുന്നു: മേലിൽ നോർമ്മലിനു മുകളിൽ പനിയുണ്ടാവരുത്!

ജനുവരി മാസത്തിൽ ചൈനീസ് സർക്കാർ സ്വീകരിച്ച നടപടി ഏതാണ്ടിതുപോലുള്ളതായിരുന്നു. ഓഹരിവിപണി അധികമിടിയാതിരിയ്ക്കാൻ വേണ്ടി
, അല്പമിടിയുമ്പോഴേയ്ക്കു കച്ചവടം നിറുത്തി, വിപണി അടച്ചുപൂട്ടും! ഇതായിരുന്നു ചൈനീസ് സർക്കാരിന്റെ നടപടി. ജനുവരി നാലിനാണു പുതിയ നിയമം നിലവിൽ വന്നത്. ചൈനീസ് ഓഹരിവിപണിയുടെ മുഖ്യസൂചികയായ “സി എസ് ഐ 300” (ചൈന സെക്യൂരിറ്റീസ് ഇൻഡക്സ്) അഞ്ചു ശതമാനമിടിഞ്ഞാൽ, ചൈനയിലെ ഓഹരിവിപണികളൊന്നടങ്കം പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു കച്ചവടം നിറുത്തുന്നു. കച്ചവടം പുനരാരംഭിയ്ക്കുമ്പോൾ സൂചിക വീണ്ടും രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെ ഇടിവ് ഏഴു ശതമാനം തികഞ്ഞാൽ, അന്നത്തെ കച്ചവടം അവിടെവച്ച് അവസാനിപ്പിയ്ക്കുന്നു.

ഈ നിയമം നടപ്പിലായ ജനുവരി നാലിനു തന്നെ വിപണി ഏഴു ശതമാനം ഇടിയുകയും കച്ചവടം നിറുത്തുകയും ചെയ്യേണ്ടി വന്നു. നാലാം തീയതിയുണ്ടായ ഈ ഇടിവ് സാവധാനമാണുണ്ടായത്. ചൈനയിലെ ഓഹരിക്കച്ചവടസമയം ഒമ്പതര മുതൽ മൂന്നു വരെയാണ്. ജനുവരി നാലാം തീയതി, കച്ചവടസമയം ഏകദേശം കഴിയാറായപ്പോഴാണ് ഇടിവ് ഏഴു ശതമാനം തികഞ്ഞതും കച്ചവടം നിറുത്തേണ്ടി വന്നതും.

ജനുവരി നാലാം തീയതിയിലേതിൽ നിന്നു വ്യത്യസ്തമായിരുന്നു
, ഏഴാം തീയതിയിലെ സ്ഥിതി. ഇടപാടുകൾ തുടങ്ങി പതിമൂന്നു മിനിറ്റു കഴിഞ്ഞപ്പോഴേയ്ക്ക് വിപണി അഞ്ചു ശതമാനമിടിഞ്ഞു, കച്ചവടം നിലച്ചു. പതിനഞ്ചു മിനിറ്റിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോൾ, തങ്ങളുടെ ഓഹരികൾ കിട്ടുന്ന വിലയ്ക്കു വിറ്റഴിയ്ക്കാൻ വേണ്ടി ഉത്കണ്ഠയോടെ കാത്തുനിൽക്കുകയായിരുന്ന നിക്ഷേപകർ, അവ വിറ്റഴിയ്ക്കാൻ തിരക്കു കൂട്ടി. ഒരു മിനിറ്റിനുള്ളിൽ വിപണി രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെയിടിവ് ഏഴു ശതമാനം തികയുകയും, വിപണി അന്നത്തേയ്ക്ക് അടച്ചുപൂട്ടുകയും ചെയ്തു. അങ്ങനെ, ജനുവരി ഏഴാം തീയതി ചൈനീസ് ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ കച്ചവടദിനമായിത്തീർന്നു: ആകെ പതിനാലു മിനിറ്റ്! ചൈനീസ് സുനാമി മൂലം ഹോങ്കോങ്ങിലെ സൂചികയായ ഹാങ്സെങ്ങ് 647 പോയിന്റും നമ്മുടെ സെൻസെക്സ് 554 പോയിന്റും ജർമ്മനിയുടെ ഡാക്സ് 234 പോയിന്റും അമേരിക്കയുടെ ഡൗജോൺസ് 392 പോയിന്റും ഇടിഞ്ഞു.

ഏഴു ശതമാനമിടിയുമ്പോഴേയ്ക്കു വിപണി അടച്ചുപൂട്ടുന്ന ചൈനയുടെ നയത്തെ ലോകമെമ്പാടുമുള്ള നിരീക്ഷകർ നിശിതമായി വിമർശിച്ചു. അഞ്ചു ശതമാനമിടിഞ്ഞയുടൻ, ഏഴു ശതമാനമിടിവിലേയ്ക്കു നിക്ഷേപകരെ വലിച്ചടുപ്പിയ്ക്കുന്ന, ഓഹരികൾ ഭ്രാന്തമായി വിറ്റഴിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുന്ന, അദൃശ്യമായൊരു കാന്തസമാനശക്തി രംഗത്തുവരുന്നെന്നും, അതുകൊണ്ടു രണ്ടു ശതമാനമിടിവു കൂടി സംഭവിച്ച്, ഏഴു ശതമാനമിടിവു തികയാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും അവർ നിരീക്ഷിച്ചു. ഇടിവ് അഞ്ചു ശതമാനത്തിൽ നിന്ന് ഏഴിലേയ്ക്കെത്താൻ ജനുവരി ഏഴിനു കേവലം ഒരു മിനിറ്റു മാത്രമേ വേണ്ടിവന്നുള്ളൂ എന്ന കാര്യവും അവർ ചൂണ്ടിക്കാണിച്ചു. ഈ നയം തുടർന്നാൽ, ഇനിയുമിതു സംഭവിയ്ക്കാനാണിടയെന്ന് അവർ മുന്നറിയിപ്പു നൽകി.

സൂചിക ഒരു നിശ്ചിതശതമാനം ഇടിയുകയോ ഉയരുകയോ ചെയ്താൽ കച്ചവടം നിറുത്തുന്ന സംവിധാനത്തിനു “സർക്യൂട്ട് ബ്രേക്കർ” എന്നാണു പറയുന്നത്. സർക്യൂട്ട് ബ്രേക്കറിനു തുല്യമായ മലയാളപദം കാണാനിടയായിട്ടില്ല. നമുക്ക് ഒന്നുരണ്ടെണ്ണമുണ്ടാക്കാം: “വിപണിവിരാമം”, “വിപണനവിരാമം”. ഓഹരിവിപണിയുമായി അല്പമെങ്കിലും പരിചയമുള്ളവർക്കു “സർക്യൂട്ട് ബ്രേക്കർ” ആയിരിയ്ക്കും പരിചിതം; “വിപണിവിരാമ”വും “വിപണനവിരാമ”വും അപരിചിതവും. അതുകൊണ്ട് ഈ ലേഖനത്തിൽ “സർക്യൂട്ട് ബ്രേക്കർ” തുടർന്നുമുപയോഗിയ്ക്കുന്നു.

സർക്യൂട്ട് ബ്രേക്കറിന്റെ ചരിത്രമൊരല്പം:
1987 ഒക്ടോബർ പതിനഞ്ചാം തീയതി വ്യാഴാഴ്ച കുവൈറ്റിൽ നിന്നുള്ള എണ്ണ നിറയ്ക്കുകയായിരുന്ന “സൺഗറി”യെന്ന അമേരിക്കൻ എണ്ണക്കപ്പലിനു നേരേ ഇറാൻ സിൽക്ക്‌വേം എന്ന മിസ്സൈൽ പ്രയോഗിച്ചു. പിറ്റേന്ന്, വെള്ളിയാഴ്ച, കുവൈറ്റിന്റെ സമുദ്രാതിർത്തിയ്ക്കുള്ളിൽ അമേരിക്കൻ പതാക വഹിച്ചിരുന്ന “സീ ഐൽ സിറ്റി”യെന്ന വാണിജ്യക്കപ്പലിനു നേരേയും ഇറാൻ മിസ്സൈൽ പ്രയോഗിച്ചു; പതിനെട്ടു ജീവനക്കാർക്കു പരിക്കു പറ്റി. തിങ്കളാഴ്ച, ഒക്ടോബർ പത്തൊമ്പതാം തീയതി, അമേരിക്കയിലെ മുഖ്യ ഓഹരിവിലസൂചികയായ ഡൗജോൺസ് ഇൻഡസ്ട്രിയൽ ആവരേജ് 22.61 ശതമാനമിടിഞ്ഞു. കറുത്ത തിങ്കളാഴ്ച” - “ബ്ലാക്ക് മൺഡേ” – എന്ന് ആ തിങ്കളാഴ്ച കുപ്രസിദ്ധി നേടി. ഒക്ടോബർ അവസാനമായപ്പോഴേയ്ക്ക് അമേരിക്ക, ബ്രിട്ടൻ, ക്യാനഡ, ആസ്ട്രേലിയ, ഹോങ്കോങ്ങ്, സ്പെയിൻ എന്നിവിടങ്ങളിലെ ഓഹരിവിപണികൾ 22 ശതമാനം മുതൽ 45 ശതമാനം വരെ ഇടിയുകയും ചെയ്തു.

ഇത്തരം ഭീമമായ ഇടിവുകൾ എങ്ങനെയൊഴിവാക്കാനാകുമെന്ന് അമേരിക്കൻ സർക്കാർ ചിന്തിച്ചു. ഇതേപ്പറ്റി പഠിച്ച്
, ശുപാർശകൾ നൽകാൻ അന്നത്തെ അമേരിക്കൻ ട്രഷറി സെക്രട്ടറി (ധനകാര്യമന്ത്രി) ആയിരുന്ന നിക്കൊളാസ് ബ്രാഡിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിയോഗിയ്ക്കപ്പെട്ടു. ആ കമ്മിറ്റിയുടെ ശുപാർശയായിരുന്നു, സർക്യൂട്ട് ബ്രേക്കറുകളെന്നു പിൽക്കാലത്തറിയപ്പെട്ട വിപണനവിരാമങ്ങൾ. അമേരിക്കൻ ഓഹരിവിപണിയിൽ മൂന്നു തലങ്ങളുള്ള സർക്യൂട്ട് ബ്രേക്കറുകൾ നിലവിലുണ്ട്: ഏഴു ശതമാനം, പതിമൂന്നു ശതമാനം, ഇരുപതു ശതമാനം. ഏഴു ശതമാനമിടിഞ്ഞാൽ, വിപണി പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു നിശ്ചലമാകുന്നു. ഇടിവു പതിമൂന്നു ശതമാനമാകുമ്പോഴും അങ്ങനെ തന്നെ. 3:25നു ശേഷമാണിതു സംഭവിയ്ക്കുന്നതെങ്കിൽ കച്ചവടം നിലയ്ക്കുകയില്ല. (അമേരിക്കൻ ഓഹരിവിപണി ഒമ്പതര മുതൽ നാലു മണി വരെയാണു പ്രവർത്തിയ്ക്കുന്നത്.) ഇരുപതു ശതമാനം ഇടിവുണ്ടായാൽ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുന്നു. എസ് ആന്റ് പി 500 (“സ്റ്റാൻഡേർഡ് ആന്റ് പുവർ 500”) എന്ന സൂചികയെയാണ് ഇതിനാധാരമാക്കിയിരിയ്ക്കുന്നത്. ഒരു മാസത്രയത്തിനു മുമ്പുള്ള മാസത്തിലെ പ്രതിദിനശരാശരിയെ അതിന്റെ ഏറ്റവുമടുത്ത അമ്പതിന്റെ ഗുണിതമാക്കിക്കിട്ടുന്ന തുകയായിരിയ്ക്കും ആ മാസത്രയത്തിനുള്ള അടിസ്ഥാനം.

ചൈന 2016 ജനുവരി മാസത്തിലേർപ്പെടുത്തിയ, “കച്ചവടമവസാനിപ്പിയ്ക്കാൻ 5%+2% വിലചലനം മതി”യെന്ന നിയമത്തെ വിമർശിച്ചവരുടെ കൂട്ടത്തിൽ സർക്യൂട്ട് ബ്രേക്കറുകളുടെ ഉപജ്ഞാതാവായ നിക്കൊളാസ് ബ്രാഡിയുമുണ്ടായിരുന്നു. സർക്യൂട്ട് ബ്രേക്കറുകൾ വിപണിയെ ഉചിതമായി പ്രതിഫലിപ്പിയ്ക്കുന്നവയായിരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വലിയ കയറ്റിറക്കങ്ങളുണ്ടാകാറുള്ള വിപണികളിൽ, അവിടങ്ങളിലെ കയറ്റിറക്കങ്ങൾക്കനുസൃതമായ, ദീർഘമായ വിലചലനങ്ങളാണു വിപണനവിരാമത്തിലേയ്ക്കായി നിഷ്കർഷിയ്ക്കേണ്ടത് എന്നർത്ഥം.

ലോകാഭിമതം മാനിച്ചു തിരുത്തൽ നടപടിയെടുക്കാൻ ചൈനയൊട്ടും അമാന്തിച്ചില്ല
; അവർ ജനുവരി ഏഴാം തീയതി രാത്രി തന്നെ, സർക്യൂട്ട് ബ്രേക്കറുകൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഓഹരിവിപണികൾ അല്പം ശാന്തമായിട്ടുണ്ടെങ്കിലും, ചൈനീസ് സുനാമിയുടെ അലയടികൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിയ്ക്കാനാണിട.

സർക്യൂട്ട് ബ്രേക്കറുകൾ ഇന്ത്യയിലെ ഓഹരിവിപണിയിലും നിലവിലുണ്ട്. അവയ്ക്കും മൂന്നു തലങ്ങളുണ്ട്. അമേരിക്കയിലെ സർക്യൂട്ട് ബ്രേക്കറുകൾ 7%, 13%, 20% എന്നിവയാണെങ്കിൽ, ഇന്ത്യയിലേത് അല്പം കൂടി വിസ്തൃതമാണ്:
10%, 15%, 20% എന്നിവയാണവ. അമേരിക്കയിൽ എസ് ആന്റ് പി 500 എന്ന ഒരു സൂചിക മാത്രമാണ് ഇതിനായി കണക്കിലെടുക്കുന്നതെങ്കിൽ, ഇന്ത്യയിൽ ഒരേ സമയം രണ്ടു സൂചികകൾ കണക്കിലെടുക്കുന്നു: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 50” എന്ന സൂചികയും, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് എന്ന സൂചികയും. ഇവയിലേതെങ്കിലുമൊന്ന്, മുൻ ദിവസത്തേക്കാൾ പത്തു ശതമാനമിടിഞ്ഞാൽ, കച്ചവടം നാല്പത്തഞ്ചു മിനിറ്റു നേരത്തേയ്ക്കു നിലയ്ക്കുന്നു. ഒരു മണിയ്ക്കും രണ്ടരയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കിൽ പതിനഞ്ചു മിനിറ്റു സമയം മാത്രമേ കച്ചവടം നിലയ്ക്കുകയുള്ളൂ. രണ്ടരയ്ക്കു ശേഷമാണെങ്കിൽ കച്ചവടം നിലയ്ക്കുകയേയില്ല. ഒമ്പതേകാൽ മുതൽ മൂന്നര വരെയാണു ഇന്ത്യൻ വിപണിയിലെ കച്ചവടസമയം.

സൂചികയിൽ പതിനഞ്ചു ശതമാനമിടിവുണ്ടായാൽ ഒന്നേമുക്കാൽ മണിക്കൂർ നേരം കച്ചവടം നിലയ്ക്കും. ഒരു മണിയ്ക്കും രണ്ടു മണിയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കിൽ,
45 മിനിറ്റു മാത്രമേ കച്ചവടം നിലയ്ക്കൂ. എന്നാൽ, രണ്ടു മണിയ്ക്കു ശേഷമാണു പതിനഞ്ചു ശതമാനം തികയുന്നതെങ്കിൽ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കും. സമയത്തെ ആധാരമാക്കുന്ന ഇത്തരം വ്യതിരേകങ്ങളൊന്നും ഇരുപതു ശതമാനമിടിവിന്റെ കാര്യത്തിലില്ല; സൂചിക ഇരുപതു ശതമാനമിടിഞ്ഞാൽ അന്നത്തെ കച്ചവടം ആ നിമിഷമവസാനിയ്ക്കും.

സർക്യൂട്ട് ബ്രേക്കറുകൾ ഇന്ത്യയിലാദ്യമായി 2001ൽ നിലവിൽ വന്നപ്പോൾ
, മുൻ മാസത്രയത്തിന്റെ ഒടുവിലത്തെ നിലയായിരുന്നു അടിസ്ഥാനമായെടുത്തിരുന്നത്. 2013ൽ നിലവിൽ വന്ന ഭേദഗതിയോടെ, മുൻ മാസത്രയത്തിന്റേതിനു പകരം മുൻ ദിനത്തിന്റെ ഒടുവിലത്തെ നില അടിസ്ഥാനമായിത്തീർന്നു.

ഇന്ത്യൻ വിപണി പത്തു ശതമാനവും പതിനഞ്ചു ശതമാനവും ഒന്നിലേറെത്തവണ ഇടിഞ്ഞിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇടതുപക്ഷകക്ഷികൾ കോൺഗ്രസ്‌മുന്നണിയെ പിന്തുണയ്ക്കുമെന്നു വെളിപ്പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നു; മെയ് പതിന്നാലാം തീയതി. അന്നു വിപണിയുടെ 8.8 ശതമാനം ഇടിഞ്ഞു. അടുത്ത ദിവസം, അന്നത്തെ മാർക്സിസ്റ്റുപാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജീത് ഒരു പ്രസ്താവന നടത്തി; കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ വിൽക്കാൻ വേണ്ടി രൂപീകരിയ്ക്കപ്പെട്ടിരുന്ന വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഫോർ ഡിസിൻവെസ്റ്റ്മെന്റ്) അടച്ചുപൂട്ടുമെന്നായിരുന്നു, പ്രസ്താവന. പത്തു ശതമാനം ഇടിവോടെയാണു തുടർന്നുള്ള തിങ്കളാഴ്ച, മെയ് പതിനേഴാം തീയതി, വിപണി തുറന്നത്! കച്ചവടമുടൻ താത്കാലികമായി നിലച്ചു. അന്ന് അര മണിക്കൂർ മാത്രമായിരുന്നു, ആദ്യതലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന വിപണനവിരാമം. അരമണിക്കൂറിനു ശേഷം കച്ചവടം പുനരാരംഭിച്ചയുടൻ അഞ്ചു ശതമാനം കൂടിയിടിഞ്ഞു. തുടർന്നു രണ്ടു മണിക്കൂർ വിരാമം.

കച്ചവടം പുനരാരംഭിച്ചയുടൻ 18.3 ശതമാനത്തിലെത്തിയ ഇടിവ് ഇരുപതു ശതമാനത്തിലേയ്ക്കെത്തിയില്ല. ശതമാനക്കണക്കനുസരിച്ച്, ഇന്ത്യയിൽ ഓൺലൈൻ കച്ചവടം തുടങ്ങിയ ശേഷം നേരിട്ട ഏറ്റവും വലിയ ഇടിവ് ഇതായിരുന്നു. അതിനിടയിൽ മൻമോഹൻ സിംഗ് ടീവിയിൽ പ്രത്യക്ഷപ്പെട്ടു. ഉടൻ വിപണി ഉയരാൻ തുടങ്ങി. മൻമോഹൻ സിംഗാണു പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന കാര്യം അപ്പോഴേയ്ക്കു വ്യക്തമായിക്കഴിഞ്ഞിരുന്നു. ഇന്ത്യ ഭാവിയിൽ നേടാൻ പോകുന്ന സാമ്പത്തികവളർച്ചയെപ്പറ്റി മൻമോഹൻ സിംഗ് ഉറപ്പു നൽകി. അതോടൊപ്പം പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഹരികൾ വാങ്ങാനും തുടങ്ങി. അന്നു കച്ചവടം അവസാനിച്ചപ്പോഴേയ്ക്ക് ഇടിവു പതിനെട്ടു ശതമാനത്തിൽ നിന്നു പന്ത്രണ്ടു ശതമാനമായി കുറഞ്ഞിരുന്നു. തുടർന്നുള്ള രണ്ടു ദിവസം വിപണി ഉയരുകയും ചെയ്തു.

പോയിന്റടിസ്ഥാനത്തിൽ, ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നു. അന്നത്തെ കച്ചവടത്തിനിടയിൽ സെൻസെക്സ് 2272.93 പോയിന്റ് ഇടിഞ്ഞിരുന്നു. പോയിന്റടിസ്ഥാനത്തിൽ ഭീകരമെങ്കിലും, ശതമാനക്കണക്കിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലിതു 12.91 ശതമാനം മാത്രമായിരുന്നു. നിഫ്റ്റിയിൽ 14.6 ശതമാനവും. അന്നും വിപണിയിൽ താത്കാലിക വിരാമം സംഭവിച്ചിരുന്നു. ആ ദിവസങ്ങളിലെ ഇടിവ് ആഗോളവ്യാപകമായിരുന്നു. അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമരുന്നെന്ന ഭീതിയായിരുന്നു ഇടിവിനുള്ള കാരണം. ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം അന്നു നടത്തിയ പത്രസമ്മേളനത്തിൽ നിന്നു വിപണിയ്ക്കല്പം ധൈര്യം കിട്ടി. കച്ചവടസമയം തീർന്നപ്പോഴേയ്ക്ക് ഇടിവ് 5.94 ശതമാനമായി കുറയുകയും ചെയ്തു.

ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായതു 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നെങ്കിൽ, സൂചികകളുടെ അവസാനത്തുകകളിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2015 ആഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു: 1624.51 പോയിന്റ്. പക്ഷേ, ശതമാനക്കണക്കിലത് 5.94% മാത്രമായിരുന്നു.

പത്ത്, പതിനഞ്ച്, ഇരുപത് എന്നീ ശതമാനങ്ങളിലുള്ള സർക്യൂട്ട് ബ്രേക്കറുകൾ വിലത്തകർച്ചയിൽ മാത്രമാണു സജീവമാകുന്നതെന്ന് ആരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്തുക തന്നെ വേണം. സൂചികയിലുണ്ടാകുന്ന ഉയർച്ചയ്ക്കും അവ ബാധകം തന്നെ. വിപണി ഉയരുന്നതു നിക്ഷേപകർക്കും രാഷ്ട്രത്തിനുമെല്ലാം ഗുണകരമാണെങ്കിലും, അതു തടയുന്നതിൽ യുക്തി കാണാനാവില്ലെങ്കിലും, സർക്യൂട്ട് ബ്രേക്കറുകൾ ഇരുതലവാളുകളായാണു സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്; പരിധിയിൽക്കവിഞ്ഞ ഇടിവു മാത്രമല്ല, ഉയർച്ചയും അവ തടയും. സൂചിക മുൻ ദിനത്തേക്കാൾ പത്തു ശതമാനമുയർന്നാൽ കച്ചവടം താത്കാലികമായി നിലയ്ക്കും. കച്ചവടം പുനരാരംഭിയ്ക്കുമ്പോൾ സൂചിക അഞ്ചു ശതമാനം കൂടിയുയർന്ന് ആകെ ഉയർച്ച പതിനഞ്ചു ശതമാനം തികച്ചാൽ, കച്ചവടം വീണ്ടും നിലയ്ക്കും. കച്ചവടം പുനരാരംഭിയ്ക്കുമ്പോൾ സൂചിക വീണ്ടുമുയർന്ന്, ആകെ ഉയർച്ച ഇരുപതു ശതമാനത്തിലെത്തിയാലുടൻ അന്നത്തെ കച്ചവടമവസാനിയ്ക്കുകയും ചെയ്യും.

ഇതും ഇന്ത്യൻ ഓഹരിവിപണിയിൽ ഒരിയ്ക്കൽ സംഭവിച്ചിരുന്നു. 2009 മെയ് പതിനെട്ടാം തീയതി. ആയിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വെളിവായ ഉടനായിരുന്നു, അത്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നു വ്യക്തമായ ദിവസം. രാവിലെ വിപണി തുറന്നതു തന്നെ പത്തു ശതമാനത്തിലേറെ ഉയർന്നുകൊണ്ടായിരുന്നു. ഉടൻ ആദ്യതലത്തിലെ വിരാമമുണ്ടായി. കച്ചവടം പുനരാരംഭിച്ചയുടൻ സൂചികയിലെ ഉയർച്ച പതിനഞ്ചു ശതമാനത്തിലെത്തി. രണ്ടു മണിക്കൂർ വിരാമത്തിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോൾ നിഫ്റ്റി വീണ്ടുമുയർന്ന് ഇരുപതു ശതമാനത്തിലെത്തുകയും അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുകയും ചെയ്തു. മറ്റാരിലുമില്ലാതിരുന്ന വിശ്വാസം ഓഹരിവിപണിയ്ക്കു മൻമോഹൻ സിംഗിൽ അന്നുണ്ടായിരുന്നെന്നു വ്യക്തം.

ഇതുവരെയുള്ള പരാമർശം മുഴുവൻ ഓഹരിവിലസൂചിക ഒരു നിശ്ചിതശതമാനം ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ കച്ചവടം നിലയ്ക്കാനിടയാക്കുന്ന സർക്യൂട്ട് ബ്രേക്കറുകളെപ്പറ്റിയായിരുന്നു. ഇവയ്ക്കു പുറമേ, ഓരോ ഓഹരിയിലും ഒരു ദിവസത്തിനിടയിലുണ്ടാകാവുന്ന ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും പരിധിയുണ്ട്. ഏതാനും ഉദാഹരണങ്ങളിലൂടെ ഇതെളുപ്പം മനസ്സിലാക്കിയെടുക്കാം. യൂണിവേഴ്‌സൽ കേബിൾസ് ലിമിറ്റഡ് എന്ന ഒരോഹരി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ വിലയിൽ ഒരു ദിവസമുണ്ടാകാവുന്ന ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും അഞ്ചു ശതമാനമെന്ന പരിധി ഇപ്പോഴുണ്ട്. കഴിഞ്ഞ ദിവസത്തെ അതിന്റെ അവസാനവില 90.15 രൂപയായിരുന്നു. അടുത്ത ദിവസത്തെ കച്ചവടത്തിൽ ഇതിനനുവദനീയമായിട്ടുള്ള പരമാവധി ഉയർച്ചയും താഴ്‌ചയും അഞ്ചു ശതമാനം വീതമാണ്. ഇതനുസരിച്ച്, അടുത്ത ദിവസം അതിന് 94.65 രൂപ വരെ ഉയരുകയോ, 85.65 രൂപ വരെ താഴുകയോ ചെയ്യാം. ഉയർന്ന പരിധിയ്ക്ക് അപ്പർ പ്രൈസ് ബാൻഡ് എന്നും താഴ്‌ന്ന പരിധിയ്ക്കു ലോവർ പ്രൈസ് ബാൻഡ് എന്നും പറയുന്നു. ഒരു ദിവസത്തെ അവസാനവിലയ്ക്കനുസൃതമായിരിയ്ക്കും, അടുത്ത ദിവസത്തെ, അതിന്റെ പരിധിവിലകൾ.

മോസർ ബേയർ എന്ന ഒരോഹരി നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനിപ്പോൾ പ്രതിദിനം അനുവദനീയമായിട്ടുള്ളതു പത്തു ശതമാനം ഉയർച്ചയും താഴ്‌ചയുമാണ്. മോസർ ബേയറിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 13.35 രൂപയായിരുന്നു. പത്തുശതമാനമനുസരിച്ചുള്ള അതിന്റെ ഉയർന്ന പരിധി 14.65 രൂപയും താഴ്‌ന്ന പരിധി 12.05 രൂപയുമാണ്.

ത്രിവേണി എഞ്ചിനീയറിംഗ് ആന്റ് ഇൻഡസ്ട്രീസ് എന്ന ഒരോഹരിയും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനു പ്രതിദിനം 20 ശതമാനം ഉയർച്ചയും താഴ്‌ചയും അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്. അതിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 53.45 രൂപയായിരുന്നു. ഇതനുസരിച്ച്, അതിന് അടുത്ത ദിവസം പരമാവധി 64.10 രൂപ വരെ ഉയരുകയും 42.80 വരെ താഴുകയും ചെയ്യാം.

പരമാവധി പ്രതിദിനവിലചലനം അഞ്ച്, പത്ത്, ഇരുപത് ശതമാനങ്ങളാക്കി നിജപ്പെടുത്തിയിരിയ്ക്കുന്ന ഓഹരികളുടെ ഉദാഹരണങ്ങളാണു മുകളിൽ കൊടുത്തിരിയ്ക്കുന്നത്. വെറും രണ്ടു ശതമാനം മാത്രം ചലനം അനുവദിയ്ക്കാനും സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് അധികാരമുണ്ടെങ്കിലും, അത്തരം ഓഹരികൾ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ പട്ടികയിലിപ്പോൾ കാണുന്നില്ല.

പ്രതിദിനവിലചലനത്തിന് രണ്ട്, അഞ്ച്, പത്ത്, ഇരുപത് എന്നീ ശതമാനങ്ങളിൽക്കവിയാത്ത പരിധികൾ  അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഓഹരികളോടൊപ്പം, ഇത്തരം യാതൊരു പരിധിയും നിഷ്കർഷിച്ചിട്ടില്ലാത്ത ഓഹരികളും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലുമുണ്ട്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ് (അവധിവ്യാപാരം) എന്ന വിഭാഗവുമായി ബന്ധമുള്ള ഓഹരികളാണിവ. കച്ചവടം ഏറ്റവുമധികം നടക്കുന്നതും ഇത്തരം ഓഹരികളിലാണ്. ഒരു ദിവസം എത്ര ശതമാനം വേണമെങ്കിലും ഉയരുകയും താഴുകയും ചെയ്യാൻ ഇവയ്ക്കാകും. ഒരുദാഹരണം പറയാം. ഇക്കൂട്ടത്തിലുൾപ്പെട്ടിരുന്ന ഒരോഹരിയായിരുന്നു സത്യം കമ്പ്യൂട്ടർ. 2009 ജനുവരിയിലതു വെറും രണ്ടു ദിവസം കൊണ്ടു 96 ശതമാനമിടിഞ്ഞ്, 180 രൂപയിൽ നിന്ന് ആറു രൂപയിലേയ്ക്കു കൂപ്പുകുത്തി. ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും യാതൊരു പരിധിയുമില്ലാത്ത ഓഹരികൾ വൻ തോതിലുള്ള ഇത്തരം വിലചലനങ്ങൾക്കു വിധേയമായേയ്ക്കാമെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. സത്യം കമ്പ്യൂട്ടർ പിൽക്കാലത്തു ടെക്ക് മഹീന്ദ്രയിൽ ലയിച്ചു.

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ഏറ്റവുമധികം വിപണനം ചെയ്യപ്പെടുന്ന ഓഹരികളിൽ ഭൂരിഭാഗവും പ്രതിദിനവിലചലനത്തിനു പരിധികൾ നിഷ്കർഷിച്ചിട്ടില്ലാത്തവയാണെന്നു സൂചിപ്പിച്ചുവല്ലോ. വിലചലനത്തിനു പരിധികളില്ലെങ്കിൽപ്പോലും, ആത്മവിശ്വാസത്തോടെ ഓഹരിവിപണിയിൽ ഇടപാടുകൾ നടത്താൻ ഇവിടത്തെ നിക്ഷേപകർക്കാകുന്നുണ്ട്. എന്നു വേണമെങ്കിലും തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാനാകുമെന്ന വിശ്വാസം – ആശ്വാസവും - ഇന്ത്യയിലെ ഓഹരിനിക്ഷേപകർക്കുണ്ട്.

ഇന്ത്യയിലേതിൽ നിന്നു വ്യത്യസ്തമായി, ചൈനയിലെ സ്റ്റോക് എക്സ്ചേഞ്ചുകളിൽ വിപണനം ചെയ്യപ്പെടുന്ന ഓരോ ഓഹരിയിലേയും പരമാവധി പ്രതിദിനവിലചലനം പത്തു ശതമാനമായി നിജപ്പെടുത്തിയിരിയ്ക്കുന്നു. അവിടത്തെ ഒരോഹരിയ്ക്കും ഒരു ദിവസം പത്തു ശതമാനത്തിലേറെ ഉയരാനോ താഴാനോ ആവില്ല. “ഓഹരികൾ കൂച്ചുവിലങ്ങിൽ” എന്നു വേണം പറയാൻ. പലപ്പോഴും തങ്ങളുടെ ഓഹരികൾ വിൽക്കാനാകാതെ കുഴങ്ങുന്ന നിക്ഷേപകർക്ക് ഓഹരികളെപ്പോലെ തങ്ങളും കൂച്ചുവിലങ്ങിലാണെന്നു തോന്നിപ്പോയാൽ അതിശയിയ്ക്കാനില്ല. ക്രയവിക്രയങ്ങൾ അസാദ്ധ്യമാക്കുന്ന, കടുത്ത നിയന്ത്രണങ്ങൾ ചൈനയിലെ ഭരണവ്യവസ്ഥയുടെ തന്നെ പ്രതിഫലനമാണ്. ജനാധിപത്യമല്ല, ചൈനയിൽ നിലവിലിരിയ്ക്കുന്നത്. ചൈനയിലെ പൗരന്മാർക്ക്, അവിടത്തെ ഓഹരികളെപ്പോലെ തന്നെ, താരതമ്യേന, പരിമിതമായ സ്വാതന്ത്ര്യമേയുള്ളു.

ആവശ്യവും (ഡിമാന്റ്) ലഭ്യതയും (സപ്ലൈ) സ്വാഭാവികരീതിയിൽ തുല്യമാകേണ്ടൊരു വിപണിയാണ് ഓഹരിക്കമ്പോളം. അതു സർക്കാരിന്റെ സമ്മർദ്ദമോ ഇടപെടലോ കൂടാതെ തന്നെ സാദ്ധ്യമാകുകയും വേണം. വിപണിയിൽ കുറ്റകൃത്യങ്ങൾ തടയാനും കുറ്റകൃത്യങ്ങൾ ചെയ്തവരെ പിടികൂടി ശിക്ഷിയ്ക്കാനും മാത്രമേ സർക്കാരുകളിടപെടാവൂ. ഓഹരിവിലകളെ സർക്കാർ നിയന്ത്രിയ്ക്കുന്നതു ഫുട്ബോളിലെ ഗോളടിയും ഗോൾ തടയലും റഫറിയുടെ ഇച്ഛാനുസരണമാകുന്നതിനു തുല്യമാകും. ചൈനീസ് സർക്കാരിന്റെ ഇത്തരമിടപെടലുകൾ ഓഹരിവിപണിയ്ക്കു വലുതായ ദോഷം ചെയ്തിട്ടുണ്ടെന്നു കഴിഞ്ഞ എട്ടു മാസക്കാലത്തെ സംഭവങ്ങൾ തെളിയിച്ചിരിയ്ക്കുന്നു. ചൈനയെപ്പറ്റിയുള്ള പഠനങ്ങൾക്കായി ജർമനിയിലെ ബെർലിനിൽ സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്ന മെർക്കേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ സെബാസ്റ്റ്യൻ ഹെയിൽമാന്റെ വാക്കുകളിവിടെ പ്രസക്തമാണ്:

“ചൈനയുടെ ഓഹരിവിപണിയെ ഒരുതരം ചൂതാട്ടക്കളമായാണ് ലോകമെക്കാലവും വീക്ഷിച്ചുപോന്നിട്ടുള്ളത്. ഇപ്പോഴാണെങ്കിൽ അതിന്റെ നടുവൊടിയുകയും ചെയ്തിരിയ്ക്കുന്നു. അവിടം ഊഹക്കച്ചവടക്കാർക്കു പോലും അപകടകരമായ ഒരിടമായിത്തീർന്നിരിയ്ക്കുന്നു.

____________________________________________________________
ലേഖകൻ: സുനിൽ എം എസ്, മൂത്തകുന്നം

26 Dec 2015

“ത്രിഫല” കവിതകൾ



ദിപു ശശി തത്തപ്പിള്ളി


1.നെല്ലിക്ക:

പകരം വെക്കാനാവാത്ത മധുരത്തിലേക്കുള്ള, കയ്പ്പിന്റെ ഉന്മാദം

2.താന്നിക്ക:

അവഗണനയുടെ മുൾക്കാട്ടിൽ നിന്നും,

സ്വയമെന്ന അടയാളപ്പെടുത്തലിലേക്കുള്ള ;

നേരിന്റെ ഹ്രസ്വമായ ചുറ്റിപ്പിണയലുകൾ

3.കടുക്ക:

അരുതായ്മകളിൽ ഇരുട്ടുവീഴ്ത്തുന്ന,

ഇല്ലായ്മകളുടെ സഞ്ചാര ദൂരം..

***********************************************

26 Nov 2015

ആമ/കവിത


സതീശൻ ഒ പി

സൂക്ഷിച്ചു നോക്കൂ 
എനിക്കൊരു ആമയുടെ
ഛായ ഇല്ലേ.? 
ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ 
തന്നിലേക്കു ചുരുങ്ങിപ്പോകുന്ന 
ഒരു ആമയുടെ .? 

പുറത്തു പുര കത്തുന്നുണ്ട് ,
ഇഷ്ടമുള്ളതു 
തിന്നതിന്റെ പേരിൽ -
അവർക്കെതിരെ 
എഴുതിയതിന്റെ പേരിൽ 
ചോര പെയ്യുന്നുണ്ട് .
മതത്തിന്റെ പല തൊഴുത്തിൽ 
നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു.

എന്നിട്ടും 
കയ്യും തലയും 
പൂഴ്ത്തിവെക്കുന്ന 
ഒന്നാം തരം ഒരു 
ആമയാണു ഞാൻ .

വായനക്കാരാ 
ഇപ്പോഴാണു ശ്രദ്ധിക്കുന്നതു 
താങ്കൾക്കും എന്നെ പോലെ 
ഒന്നാം തരം ഒരാമയുടെ ഛായ.

26 Oct 2015

ജാതിക്കോമരം


രാധാമണി പരമേശ്വരൻ

ജാതിക്കോമരം തുള്ളും ജനത്തിന്റെ ജാതകം നാടിനുവേണ്ടാ
മതഭ്രാന്തിളകിയമർത്യന്റെ സേവനം മാനവരാശിക്ക്‌ വേണ്ടാ
മനുഷ്യനാണ്‌ പ്രധാനിയെന്നോതുവാൻ മടിച്ചുനിൽക്കുന്നതെന്തേ
മതവും ജാതിയും കൊലചെയ്യേണമെന്നുറച്ചുനിൽക്കണം നമ്മൾ

പിന്നാക്കവർഗ്ഗത്തിനയ്ത്തം കൽപിച്ചതമ്പുരാനെയിനി വേണ്ടാ
മതേതരങ്ങൾക്ക്‌ മാറാപ്പു ചാർത്തിച്ചസേനാമുഖങ്ങളും വേണ്ടാ
കേരളം കണ്ട പടനായകരുടെ ശ്വേതാമുഖം തെളിക്കട്ടേ
അദ്ധ്വാനവർഗ്ഗമുന്നണിപ്പോരാളി അയ്യനെയെന്നും സ്മരിക്കാം.

വിഭ്രാന്തിയാണ്ട സവർണ്ണന്മാരുടെ ഉൾമുഖം കണ്ടവരുണ്ടോ
വെൺചിതലൂറ്റികോലങ്ങളായവർ കാരാഗ്രഹത്തിലടിഞ്ഞു
ദാരികനൃത്തംചവുട്ടിച്ചുടലയിൽ കാൽവെന്തുനിൽക്കുന്നതെന്തേ
വാലാട്ടി നിൽക്കുന്ന ശ്വാനക്കളായവർ കൂരിരിട്ടാളിക്കിടപ്പൂ

മേലാളപ്പട്ടം മേലങ്കിയാക്കീട്ടു നാട്ടുപ്രമാണിയായ്ച്ചമഞ്ഞു
മതവും ജാതിയും ഘോഷിച്ചുഘർഷമായ്ച്ചാരുകസേരമേലാ
ണ്ടു
കീഴാളായൂതി കണ്ണൻചിരട്ടയിൽ വെള്ളം കൊടുത്തോരുകാലം
ചോരനീരാക്കി വിയർപ്പിൽ വിളയിച്ച മുത്തുകൾ കീശയിലാക്കി
വണ്ടിവയറൂതിരുമ്മി വടികുത്തി നിൽക്കുന്നവനോ പ്രമാണി

തമ്മിലറിയാൻ വേദാന്തമൊന്നും വേണ്ടാനമുക്കിനീവേണ്ടാ
വാളാലുറഞ്ഞുനിണമൊഴുക്കാനുള്ള വാശിമറുക്കൂ മനുജാ
ആയിരം സംവത്സരം സഹിച്ചാലും നാടിന്റെ രക്ഷയെച്ചൊല്ലി
ഭാരതമക്കളൊന്നായ്‌ വലംവെച്ചു വർഷിപ്പൂരാഷ്ട്രപിതാവേ!

മാനവസൃഷ്ടി മഹത്തരമാക്കിയ മാതാവിനെ പ്രണമിപ്പൂ
മതമൈത്രിയുരുവിട്ടുകൂട്ടമായിന്നിനി ശുദ്ധീകലശം നടത്താം.
ഇല്ല, പൊറുക്കില്ലൊരിക്കലും ഈയുഗം ജാതിക്കോമരം വെട്ടും
ജാതിവേണ്ടാമതംവേണ്ടാന്ന്‌, പണ്ടുഗുരുനാരായണസ്വാമിയോതി
എങ്കിലും ബോധമുദിക്കാത്ത മാനുഷചിത്തത്തെശുദ്ധീകരിക്കാൻ
ഇന്നിതാനമ്മൾക്കണിചേർന്നു നല്ലോരു സുപ്രഭാതം തെളിച്ചൂറ്റാം.

28 Sept 2015

വിജയരഹസ്യങ്ങൾ


ജോൺ മുഴുത്തേറ്റ്‌


ഇന്നത്തെ ജോലികൾ ഇന്ന്‌
പ്രശസ്ത മാനേജ്‌മന്റ്‌ വിദഗ്ദ്ധനും കൺസൾട്ടന്റുമായിരുന്ന ഇവി ലീ (ഋ​‍്​‍്യ ഘലല)  ഒരിക്കൽ ടൈം മാനേജ്‌മന്റ്‌ സെമിനാറിനായി പട്ടണത്തിൽ എത്തി. ആ പട്ടണത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ തലവനായ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച്‌ തമ്മിൽ കാണാനുള്ള ആഗ്രഹമറിയിച്ചു. വളരെ തിരക്കുള്ള അദ്ദേഹം വൈകുന്നേരം സെമിനാർ നടക്കുന്ന ഹോട്ടലിൽ വന്ന്‌ ലീയെ കണ്ടുകൊള്ളാമെന്ന്‌ അറിയിച്ചു.
സെമിനാറിനു ശേഷം ഹോട്ടൽ മുറിയിൽ ലീ സ്നേഹിതനെ കാത്തിരുന്നു. അയാൾ കുറച്ചു വൈകിയാണ്‌ എത്തിയത്‌. ക്ഷമാപണത്തോടെ തന്റെ മുറിയിൽ കടന്നുവന്ന സ്നേഹിതനെ ലീ അഭിവാദ്യം ചെയ്തു. പറഞ്ഞ സമയത്ത്‌ എത്താൻ കഴിയാത്തതിന്റെ കാരണം അയാൾ വ്യക്തമാക്കി. തനിക്ക്‌ ഒന്നിനും സമയം കിട്ടുന്നില്ല. ഇന്നത്തെ പ്രധാനജോലികൾ പോലും നാളേയ്ക്ക്‌ മാറ്റിവയ്ക്കേണ്ടി വരുന്നു. പക്ഷേ നാളെയും ചെയ്യുവാൻ കഴിയുന്നില്ല. അങ്ങനെ ജോലികൾ കുന്നുകൂടുന്നു. അത്‌ ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തന്റെ ജീവിതം തീർത്തും സംഘർഷഭരിതവും ദുരിതപൂർണ്ണവുമായിത്തീർന്നിരിക്
കുന്നു...
സ്നേഹിതന്റെ പ്രശ്നങ്ങൾ കേട്ട്‌ ലീ ചിരിച്ചതേയുള്ളു.
"താങ്കൾ ടൈംമാനേജ്‌മന്റ്‌ വിദഗ്ദ്ധനല്ലേ? എനിക്ക്‌ എന്തെങ്കിലും പോംവഴി പറഞ്ഞുതരൂ", അയാൾ അപേക്ഷിച്ചു. പരിഹാരം പറഞ്ഞു കൊടുക്കാമെന്ന്‌ ലീ ഏറ്റു.
അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക്‌ തിരിഞ്ഞു. ഒടുവിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സ്നേഹിതൻ തന്റെ പ്രശ്നങ്ങൾ ലീയെ ഓർമ്മപ്പെടുത്തി. അപ്പോൾ ലീ ഒരു കടലാസ്‌ കഷണം എടുത്തു. അതിൽ തന്റെ നിർദ്ദേശങ്ങൾ ചുരുക്കി എഴുതി:
*   എല്ലാദിവസവും വൈകുന്നേരം നാളെ ചെയ്യേണ്ട ആറു പ്രധാനജോലികൾ മുൻഗണനാക്രമത്തിൽ എഴുതിവയ്ക്കുക
* പിറ്റേദിവസം രാവിലെ ഇവ ഓരോന്നും മുൻഗണനയനുസരിച്ച്‌ ചെയ്തു തുടങ്ങുക. പരമാവധി ജോലികൾ തീർക്കുക.
*   ദിനാന്ത്യത്തിൽ തലേദിവസത്തെ ലിസ്റ്റ്‌ കീറിക്കളയുക. പിറ്റേ ദിവസത്തേക്ക്‌ വീണ്ടും മുൻഗണനാ ലിസ്റ്റ്‌ തയ്യാറാക്കുക.
മുൻലിസ്റ്റിൽ തീരാതെ കിടക്കുന്ന പ്രധാന ജോലികൾ ഉണ്ടെങ്കിൽ അവയും പുതിയ ലിസ്റ്റിൽപെടുത്താം. ഇങ്ങനെ മുൻകൂട്ടിയുണ്ടാക്കുന്ന മുൻഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ദിവസവും ജോലികൾ പൂർത്തിയാക്കുക.
ലീയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുമെന്നു സ്നേഹിതൻ ഉറപ്പു നൽകി. ഈ ഉപദേശത്തിന്‌ ഫീസ്‌ എത്രയെന്ന്‌ ചോദിച്ചപ്പോൾ ലീ തമാശയായി പറഞ്ഞു, "ഇത്‌ ഫലിക്കുന്നെങ്കിൽ ഇഷ്ടമുള്ള ഫീസ്‌ ചെക്കായി അയച്ചു തന്നാൽ മതി".
അവർ പിരിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ലീ തന്റെ ഉപദേശത്തിന്റെ കാര്യമൊക്കെ മറന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സ്നേഹിതന്റെ കത്തുവന്നു. അത്‌ ആകാംക്ഷയോടെ തുറന്നു നോക്കി.
'താങ്കളുടെ ഉപദേശം വളരെഫലപ്രദം. ഇതിന്റെ ഫീസായി ഞാൻ സസന്തോഷം 25000 ഡോളറിന്റെ ചെക്ക്‌ അയയ്ക്കുന്നു. ദയവായി സ്വീകരിക്കുക.
ലീ പിന്നീട്‌ സെമിനാറുകളിൽ '25000 ഡോളർ വിലയുള്ള ഉപദേശം' എന്നു പറഞ്ഞാണ്‌ ഈ നിർദ്ദേശങ്ങൾ നൽകിയത്‌.
ഇന്ന്‌ ചെയ്യേണ്ട പ്രധാന ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുന്നത്‌ പിന്നീട്‌ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലീ പറഞ്ഞതുപോലെ മുൻഗണനാക്രമത്തിൽ ജോലികൾ ചെയ്തു തുടങ്ങിയാൽ പ്രധാനപ്പെട്ട ജോലികൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കുവാൻ ഇടയാവുകയില്ല. ഏതെങ്കിലും ജോലികൾ മാറ്റിവയ്ക്കേണ്ടി വന്നാൽ അതു താരതമ്യേന അപ്രധാനമായവയായിരിക്കും.
ലോകത്ത്‌ ഏറ്റവും വലിയ സമയനഷ്ടം സംഭവിക്കുന്നത്‌ ജോലിനീട്ടിവയ്ക്കൽ പ്രക്രിയകൊണ്ടാണ്‌. 'മുൻഗണന' എന്ന വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു വൈകാരിക രോഗമാണ്‌ ജോലിനീട്ടിവയ്ക്കൽ അഥവാ പ്രോക്രാസ്റ്റിനേഷൻ', എന്നാണ്‌ പ്രശസ്ത ബ്രിട്ടീഷ്‌ മാനേജ്‌മന്റ്‌ വിദഗ്ദ്ധനായ ജോൺ അഡയർ അഭിപ്രായപ്പെട്ടത്‌.
ക്രിസ്റ്റഫർ പാർക്കർ ഒരിക്കൽ സരസമായി പറഞ്ഞു, "ജോലിനീട്ടിവയ്ക്കൽ ഒരു ക്രെഡിറ്റ്‌ കാർഡ്‌ പോലെയാണ്‌. ബില്ലു കിട്ടുന്നതുവരെ അതുരസകരമാണ്‌".
അലസതയുടെയും അലംഭാവത്തിന്റെയും ഫലമായി ഇന്നത്തെ ജോലി നാളേയ്ക്കു മാറ്റി വയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ പരാജയത്തിനും തകർച്ചയ്ക്കും കാരണമായിത്തീരുന്നു. അതിനെ അതിജീവിക്കുവാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഈ ദുശ്ശീലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ചില പ്രായോഗികവഴികൾ വിശദമാക്കാം:
1. ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത കൈവരിക്കുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉൻമേഷരാഹിത്യവും നിങ്ങളെ ജോലി ചെയ്യുന്നതിൽ നിന്ന്‌ പൈന്തിരിപ്പിച്ചേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യവും ഉൻമേഷവും കൈവരിയ്ക്കാൻ സഹായകരമായ ഒരു ജീവിതശൈലി സ്വീകരിക്കുക. പഴങ്ങളും, പച്ചക്കറികളും ധാരാളമടങ്ങിയ മിതമായ ആഹാരരീതികൾ, പതിവായ വ്യായാമം, മതിയായ സുഖനിദ്ര തുടങ്ങിയവ വളരെ പ്രധാനമാണ്‌. നിർജ്ജലീകരണം ക്ഷീണത്തിന്‌ കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ ജലപാനം ശീലമാക്കുക. മദ്യപാനം, അമിതമായ ടി. വി. കാണൽ തുടങ്ങിയവ ഒഴിവാക്കുക.
2. വ്യക്തമായ ലക്ഷ്യബോധം വളർത്തുക
പ്രചോദനാത്മകമായ ഒരു ലക്ഷ്യം മുന്നിൽ കാണുകയും അത്‌ കൈവരിക്കാനുള്ള അഭിവാഞ്ഛ പുലർത്തുകയും ചെയ്യുമ്പോൾ ജോലികൾ ചെയ്ത്‌ തീർക്കുവാൻ ഉത്സാഹവും ഉന്മേഷവും തോന്നുക സ്വാഭാവികമാണ്‌. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോഴും രാവിലെ ഉണരുമ്പോഴും ഈ ലക്ഷ്യപ്രാപ്തി വ്യക്തമായി ഭാവനയിൽ കാണുക. അത്‌ നിങ്ങൾക്ക്‌ ഉത്തേജനമേകുന്നു.
3. മുൻഗണനാ ക്രമത്തിൽ ജോലി തെരഞ്ഞെടുത്ത്‌ ചെയ്യുക
ജോലിബാഹുല്യം അനുഭവപ്പെടുന്നവർ, ജോലികളുടെ മുൻഗണനാക്രമത്തിലുള്ള ലിസ്റ്റ്‌ തയ്യാറാക്കുകയും അതനുസരിച്ച്‌ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുക. അപ്പോൾ പ്രധാന ജോലികൾ ഉപേക്ഷിച്ച്‌ അപ്രധാന ജോലികളിൽ മുഴുകി സമയം കളയുവാൻ ഇടവരികയില്ല.
4. കുറെ ജോലികൾ മറ്റുള്ളവരെ ഭരമേൽപ്പിക്കുക
എല്ലാ ജോലികളും താൻ തന്നെ ചെയ്താലെ ശരിയാവു എന്ന ചിന്ത വെടിഞ്ഞ്‌ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുകയും അവരെ കുറെ ജോലികൾ ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്യുക. ഒരു മാനേജർ തന്റെ ചില ജോലികൾ തന്റെ കീഴിൽ ജോലി ചെയ്യുന്ന കഴിവുള്ള ജീവനക്കാരെ കണ്ടെത്തി ഏൽപ്പിച്ചു കൊടുക്കുമ്പോൾ അതവർക്ക്‌ ഒരു പ്രചോദനവും അംഗീകാരവുമായിത്തീരുന്നു. മാനേജർക്ക്‌ തന്റെ സുപ്രധാന ജോലികൾ നാളേയ്ക്കു നീട്ടി വയ്ക്കാതെ നിർവഹിക്കുവാൻ കഴിയുകയും ചെയ്യും.
5. ശരിയായ ആസൂത്രണത്തോടെ പ്രവർത്തിക്കുക
ഒരു ജോലി പൂർണ്ണമായി ചെയ്തു തീർക്കുവാൻ എത്ര സമയം വേണമെന്ന്‌ മുൻകൂർ കണക്കാക്കുകയും അതിനുള്ള സമയം നീക്കിവയ്ക്കുകയും ചെയ്യണം. അവസാനം ചെയ്യാമെന്ന്‌ കരുതി നീക്കിവയ്ക്കുന്ന ജോലികൾ സമയക്കുറവു മൂലം ചെയ്തു തീർക്കുവാൻ കഴിയാതെ വരികയാണ്‌ പതിവ്‌. മുൻകൂട്ടിയുള്ള ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ നിശ്ചിതസമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും.

6. ജോലിവൈഭവം വർദ്ധിപ്പിക്കുക
ഒരു ജോലി നന്നായി ചെയ്യുന്നതിനുള്ള വൈഭവവും ആത്മവിശ്വാസവും ഇല്ലെങ്കിൽ അതു ചെയ്യാതെ നീട്ടി വയ്ക്കുന്നതിന്‌ പ്രേരണയാകുന്നു. ജോലി വൈഭവം വർദ്ധിപ്പിക്കുമ്പോൾ ആത്മവിശ്വാസം വളരുകയും ജോലി ചെയ്യാനുള്ള താൽപര്യം ഉണരുകയും ചെയ്യും. ഇതിനുള്ള പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കുകയോ പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ സഹായം തേടുകയോ ചെയ്യാം.
7. പരാജയബോധം അകറ്റി വിജയപ്രതീക്ഷ വളർത്തുക
ജോലിയിൽ പരാജയപ്പെടുമോ എന്ന ആശങ്കയും ഭയവും അതേറ്റെടുക്കുന്നതിൽ നിന്നും നിങ്ങളെ പൈന്തിരിപ്പിക്കുന്നു. പരാജയബോധം വെടിഞ്ഞ്‌ വിജയപ്രതീക്ഷ വളർത്തുക എന്നതാണ്‌ ഇതിനൊരു പോംവഴി. വിജയം സ്വപ്നം കാണുക.
പ്രോക്രാസ്റ്റിനേഷന്റെ അപകടങ്ങൾ മനസിലാക്കിയിരുന്ന ലോർഡ്‌ ചെസ്റ്റർ ഫീൽഡ്‌ തന്റെ മകനയക്കുന്ന കത്തുകളിൽ എപ്പോഴും നൽകുന്ന ഉപദേശം ഇതായിരുന്നു, 'ഇന്നു ചെയ്യാവുന്ന ജോലികൾ നാളേക്ക്‌ മാറ്റി വയ്ക്കാതിരിക്കുക.'

21 Aug 2015

അതിജീവനത്തിന്റെ കഥകൾ


സ്വാമി സന്ദീപാനന്ദഗിരി
    സവിശേഷമായ ഒരു ജീവിതകഥ വായിച്ചതോർക്കുകയാണ്‌. ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയാണ്‌. നാലു സന്താനങ്ങളും ഒപ്പമുണ്ട്‌. ഒന്നരവയസ്സുള്ള ഏറ്റവും ഇളയ കുട്ടി അംഗവൈകല്യമുള്ളവളാണ്‌. അവളെ സ്പേഷ്യൽ ഹോമിൽ പാർപ്പിക്കാൻവേണ്ടിയാണ്‌ യാത്ര. അവളെപ്പോലെ പ്രശ്നങ്ങളുള്ള കുട്ടികളോടൊപ്പം അവൾ വളരുന്നതാവും കുട്ടിക്കും കുടുംബത്തിനും നല്ലത്‌ എന്ന ഉപദേശമാണവരെ നയിച്ചതു. ഓമനസന്താനത്തെ പിരിയുന്നതിന്റെ ദുഃഖം, അവളെ വീട്ടിൽ വളർത്തിയാൽ മറ്റു സഹോദരങ്ങൾക്കുണ്ടാകാവുന്ന പ്രയാസങ്ങളെ ഓർത്തുള്ള ഉത്കണ്ഠ, എല്ലാം ചേർന്ന്‌ കാറിനകം മൗനമുദ്രിതമായി. മൗനം അയഞ്ഞുകിട്ടാനായി ഭർത്താവ്‌ കാറിലെ റേഡിയോ ഓൺ ചെയ്തു. റേഡിയോയിൽ ഒരു  പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ അയാളുടെ പഴയ ഒരു സതീർഥ്യനാണ്‌ പ്രഭാഷകൻ. കാലില്ലാതെ പിറവിയെടുത്ത ആ കുട്ടി ഇന്ന്‌ ഭിന്നശേഷിയുള്ളവർക്ക്‌ ജോലി നൽകുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി ഉയർന്നിരിക്കുന്നു. പ്രഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ അമ്മ തന്നോടു കുട്ടിക്കാലത്തു പറയാറുണ്ടായിരുന്ന ചില കാര്യങ്ങൾ അനുസ്മരിച്ചു. അമ്മ പറയുകയാണ്‌: ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്‌ ജനിക്കേണ്ടിവരുമ്പോൾ ദൈവം സഭ വിളിച്ചുചേർത്ത്‌ ചർച്ച ചെയ്യും. ഇവനെ ആരുടെ അടുത്തേക്കാണ്‌ അയക്കേണ്ടത്‌? ഏതു കുടുംബമാണ്‌ ഇവന്‌ സ്നേഹവും കരുതലും നൽകുക? അങ്ങനെയാണ്‌ നിനക്കുവേണ്ടി ഈ കുടുംബത്തെ ഈശ്വരൻ തെരഞ്ഞെടുത്തത്‌! പ്രഭാഷണത്തിലെ ഈ ഭാഗം കേട്ട നിമിഷം അയാളുടെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ തന്റെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ പേർത്തും പേർത്തും ചുംബിച്ചുകൊണ്ടു പറഞ്ഞു'നമുക്ക്‌ വീട്ടിലേക്കു മടങ്ങാം' അയാൾ വിസ്മയത്തോടെ കുറിക്കുകയാണ്‌-എന്താശ്ചര്യമായി
രുന്നു അത്‌? 20 വർഷമായി ഒരു ബന്ധവുമില്ലാതിരുന്ന സതീർത്ഥ്യന്റെ പ്രഭാഷണം ആ സന്നിഗ്ധ മുഹൂർത്തത്തിൽ കേൾക്കാനായത്‌ തന്റെ ജീവിതത്തെ പിന്നീട്‌ വളരെ സുരഭിലമാക്കിയ മകൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇടപെടലായിരുന്നുവോ?
    പ്രതിസന്ധികളെ നേരിടാനും പ്രശ്നങ്ങളെ അതിജീവിക്കാനും മനുഷ്യനു പ്രേരകമാകുന്നത്‌ ഒരു പക്ഷേ, ഒരു കഥയാകാം, ഒരു വാക്കാകാം, ഒരു ദൃശ്യമാകാം. വികളാംഗർ എന്ന പദം ഏറെക്കുറെ ഒഴിവാക്കാൻ ഇന്ന്‌ ശ്രമിക്കുന്നു. ഭിന്നശേഷിയുള്ളവർ എന്നു പറയാൻ ശീലിച്ചുവരുന്നു. പക്ഷെ, ശാരീരിക അവശതകൾ, മാനസിക പ്രശ്നങ്ങൾ ഒക്കെയുള്ളവരെ ഒട്ടു മറച്ചുപിടിക്കുന്നതിനാണ്‌ പലരുടെയും മനസ്സ്‌ വെമ്പുന്നത്‌. കുടുംബത്തിൽ ശാരീരിക വൈഷമ്യമുള്ള ഒരംഗമുണ്ടെങ്കിൽ, ഒരാൾക്ക്‌ മാനസിക പ്രശ്നമുണ്ടെങ്കിൽ, എന്തിന്‌ പഠിത്തത്തിൽ പിന്നോക്കമാണെങ്കിൽ പോലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ ഇവർ വരാതിരിക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. രോഗമോ ശാരീരിക അവശതകളോ മറച്ചുപിടിക്കപ്പെടുമ്പോൾ അത്തരം കുട്ടികൾക്ക്‌ യഥാസമയം പരിചരണവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതിനാൽ അവരിൽ മറഞ്ഞുകിടക്കുന്ന സാധ്യതകൾ പ്രകാശിതമാകാതെ പോകുന്നു. രോഗം, അല്ലെങ്കിൽ അംഗവൈകല്യം ഒരു കുറ്റമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്‌. ജന്മനാ തലച്ചോറിനുണ്ടായ വൈകല്യം ബാധിച്ച ശിശുവിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു വളർത്തി പഠിപ്പിച്ച്‌ സിവിൽ സർവീസ്‌ പരീക്ഷ എഴുതാൻ പ്രാപ്തനാക്കിയ ഒരച്ഛന്റെ ആത്മാർപ്പണത്തെക്കുറിച്ച്‌ അടുത്തിട അറിയാനിടയായി. ശാരീരിക പരിമിതികളെ അതിജീവിച്ച്‌ ഇക്കൊല്ലം ഐ.എ.എസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇറാ സിംഗാളിന്റെ പൊരുതൽ മറ്റൊരുദാഹരണമാണ്‌. ജീവിതത്തെ ധീരമായി നേരിടുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുന്നവരെപ്പറ്റി അറിയുന്നത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകും. അത്തരം പ്രചോദനം ജീവിതത്തിന്റെ ഗതിയാകെ മാറ്റി ഒഴുക്കും. അച്ഛനാരെന്നുപോലും തിട്ടമില്ലാത്ത ദാസിപുത്രന്മാരായിരുന്നു ബ്രഹ്മദേവനും സത്യകാമനും. ജനകസദസ്സിലെ പണ്ഡിതന്മാരെ തർക്കത്തിൽ തോൽപ്പിച്ച ബാലന്‌ ശരീരത്തിൽ എട്ടു വളവുകളുണ്ടായിരുന്നു. തന്റെ ശാരീരികാവസ്ഥ കണ്ട്‌ പരിഹസിച്ചവരെ നോക്കിയിട്ട്‌ അഷ്ട്രാവക്രൻ ചോദിച്ചു. 'മഹാരാജാവേ, അങ്ങയുടെ സദസ്സിലുള്ളത്‌ ചെരുപ്പുകുത്തികളാണോ? അവർക്ക്‌ തൊലിയിലാണോ താത്പര്യം?' പോരായ്മയുടെ അപകർഷതയിൽ ഒതുങ്ങിപ്പോകാതെ മാഹാത്മ്യത്തിലെത്തിയവരുടെ കഥകൾ പുരാണങ്ങൾ വിസ്തരിച്ചുപറയുന്നതിന്റെ ഉദ്ദേശവും ഇതാണ്‌. പ്രചോദിപ്പിക്കുക - പ്രബലരാക്കുക.

19 Jul 2015

37 തെങ്ങിൽ നിന്ന്‌ ഗോപിക്ക്‌ ലഭിച്ചതു - 1,20,000




ആബെ ജേക്കബ്‌

അഞ്ചു തലമുറകൾ മുമ്പ്‌ തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന്‌ പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ  പുതുശേരി  വിളയോടി ഗ്രാമത്തിലേയ്ക്ക്‌ കാർഷിക വൃത്തിയുമായി വന്ന പുത്തൻവീട്ടിൽ സ്വാമിനാഥൻ മന്നാടിയാരുടെ മകൻ ഗോപിനാഥൻ പഠിച്ചതു എൻജിനിയറിങ്‌ ആണ്‌. പക്ഷെ തലമുറകളായി തുടർന്നു വന്ന കൃഷിയിൽ തന്നെയാണ്‌ ഗോപിയുടെയും മനസ്‌ മുഴുവൻ.  പെരുമാട്ടി നാളികേര ഉത്പാദക ഫെഡറേഷന്റെ കീഴിലുള്ള വിളയോടി സംഘാംഗമായ ഗോപി മികച്ച നാളികേര കർഷകനാണ്‌. കുടുംബ വകയായി 30 ഏക്കർ തെങ്ങിൻ തോപ്പാണ്‌ ഉള്ളത്‌. നാൽപത്തിനാലുകാരനായ ഗോപി ഭാര്യക്കും മക്കൾക്കുമൊപ്പം പാലക്കാട്‌ നൂറണിയിലുള്ള തൊണ്ടികുളം ഗ്രാമത്തിൽ ആണ്‌ സ്ഥിര താമസമെങ്കിലും ആഴ്ച്ചയിൽ രണ്ടു വട്ടം പുതുശേരിക്ക്‌ പോകും. അഛനും അമ്മയും അവിടെയാണ്‌. മാത്രമല്ല, കൃഷിയിടത്തിലെ കാര്യങ്ങൾ വേണ്ടവിധം നടക്കുന്നുണ്ടോ എന്ന്‌ അറിയുകയും വേണം. തോട്ടത്തിലെ ജോലികൾക്ക്‌ മേൽ നോട്ടം വഹിക്കാൻ അഞ്ച്‌ സ്ഥിരം സൂപ്പർവൈസർമാർ ഉണ്ട്‌. എന്നാലും ആഴ്ച്ചയിൽ രണ്ടുവട്ടം ഗോപി തോട്ടത്തിൽ എത്തും.
കൃഷി മാത്രമല്ല ഗോപിയുടെ ഇഷ്ടങ്ങൾ. ഗോപി തന്റെ തെങ്ങിൻ തോട്ടത്തിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാം ടൂറിസം കൂടി നടപ്പാക്കിവരികയാണ്‌.  ഫാം ഹൗസിന്റെ നിർമ്മാണം പൂർത്തിയായി. അടുത്ത ഘട്ടമായി കോട്ടേജുകൾ നിർമ്മിക്കും. അതിനു മുമ്പ്‌ തെങ്ങിനിടയിൽ വിവിധ ഇടവിളകളും മറ്റും കൃഷിചെയ്ത്‌ വിള വൈവിധ്യവത്ക്കരണം നടത്തി. കൊക്കോ, വാഴ, പച്ചക്കറികൾ, കുരുമുളക്‌, മത്സ്യകൃഷി, സങ്കര ഇനം മാവുകൾ തുടങ്ങിയവയെല്ലാം ആദായം നൽകി തുടങ്ങി. നാലു വർഷമായി ഗോപി തെങ്ങിൻ പുരയിടത്തിൽ  ഇത്തരത്തിലുള്ള പരിചരണ മുറകൾ അനുവർത്തിച്ചു തുടങ്ങിയിട്ട്‌.   തോട്ടത്തിനുള്ളിൽ തന്നെയാണ്‌ തറവാട്‌വീടും.
മൂപ്പത്‌ ഏക്കർ തെങ്ങിൻ പുരയിടം ഗോപിയുടെയും അനുജൻ സതീഷിന്റെയും കൂടിയാണ്‌. സതീഷ്‌ വിദേശത്താണ്‌. ഇപ്പോൾ എല്ലാം കൂടി 600 തെങ്ങുകൾ ഉണ്ട്‌. മിക്കവാറും എല്ലാം 15 വർഷം പ്രായമായവ. സാധാരണ ഗതിയിൽ ചിറ്റൂർ മേഖലയിൽ തെങ്ങ്‌ കൊതുമ്പു പൊട്ടിയാലുടൻ കള്ള്‌ ചെത്താൻ കൊടുക്കുകയാണ്‌ കൃഷിക്കാരുടെ ശീലം. നാളികേരത്തിൽ നിന്നുള്ള വരുമാനം തുഛമായിരുന്ന സമയത്ത്‌ ഈ ശീലം വ്യാപകമായിരുന്നു. പക്ഷെ ഗോപിയുടെ തോട്ടത്തിൽ ഒറ്റ തെങ്ങു പോലും കള്ളു ചെത്താൻ ഇതുവരെ കൊടുത്തിട്ടില്ല.   തെങ്ങു ചെത്തി കള്ളു വിറ്റുള്ള ആദായം വീട്ടിൽ വേണ്ട എന്നതാണ്‌ അഛന്റെ തീരുമാനം. അത്രയ്ക്ക്‌ കണിശക്കാരനാണ്‌ സ്വാമിനാഥൻ. അതെ വഴിയാണ്‌ ഗോപിയും സ്വീകരിച്ചതു.
നാളികേര വികസന ബോർഡിന്റെ കീഴിൽ വിളയോടി കേന്ദ്രമായി ഉത്പാദക സംഘം രൂപീകൃതമായപ്പോൾ ഗോപിയുംഅതിൽ അംഗമായി. പിന്നീട്‌ പെരുമാട്ടി ഫെഡറേഷന്‌ നീര ഉത്പാദനത്തിന്‌ ലൈസൻസ്‌ ലഭിച്ചപ്പോൾ കമ്പനി അധികൃതർ ഗോപിയെ സമീപിച്ച്‌ നീര ചെത്തുന്നതിന്‌ തെങ്ങുകൾ വിട്ടു നൽകാൻ അഭ്യർത്ഥിച്ചു. പക്ഷെ  അഛൻ സമ്മതിച്ചില്ല.  ചെത്താൻ തെങ്ങ്‌ നൽകണ്ട എന്നതായിരുന്നു  അദ്ദേഹത്തിന്റെ  കർക്കശ നിലപാട്‌. കള്ള്‌ ഉത്പാദനത്തിനല്ല തെങ്ങു നൽകുന്നത്‌ നീര ഉത്പാദിപ്പിക്കാനാണ്‌  എന്ന്‌  അഛനെ പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ നീരയെക്കുറിച്ച്‌ വിശദമായ ഒരു സ്റ്റഡിക്ലാസ്‌ തന്നെ വേണ്ടി വന്നു എന്ന്‌ ഗോപി.
അങ്ങനെയാണ്‌ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 40 തെങ്ങുകൾ നീര ഉത്പാദനത്തിന്‌ വിട്ടു നൽകിയത്‌. ഇതിൽ മൂന്നെണ്ണം ഉപേക്ഷിച്ചു. ബാക്കി 37 തെങ്ങിൽ നിന്ന്‌ നല്ല അളവിൽ നീര ലഭിക്കുന്നുണ്ട്‌. ശരാശരി പ്രതിദിന നീര ഉത്പാദനം 60 ലീറ്ററാണ്‌.  ഗോപിയുടെ തോട്ടത്തിലെ ഒരു തെങ്ങിൽ നിന്ന്‌ ശരാശരി ഉത്പാദനം വർഷം 80 നാളികേരമാണ്‌. രണ്ടു മാസം കൂടുമ്പോൾ 16000 രൂപയായിരുന്നു 600 തെങ്ങിൻ നിന്നുള്ള മൊത്ത വരുമാനം. ഇപ്പോൾ നീര ടാപ്പിങ്ങിലൂടെ ഒരു തെങ്ങിൽ നിന്ന്‌ മാത്രം  മാസം 3500  രൂപ ലഭിക്കുന്നു. കഴിഞ്ഞ മാസം ഗോപിയുടെ 37 തെങ്ങുകളിൽ നിന്ന്‌ 4500 ലിറ്റർ നീരയാണ്‌ ഉത്പാദിപ്പിച്ചതു. പാലക്കാട്‌ ഉത്പാദക കമ്പനിയുടെ കീഴിൽ കഴിഞ്ഞ മാസം ഏറ്റവും നീര ഉത്പാദിപ്പിച്ചതു ഈ കർഷകന്റെ തെങ്ങുകളിൽ നിന്നാണ്‌. പെരുമാട്ടി ഫെഡറേഷന്റെ മാനേജർ അനീഷിനാണ്‌ നീര ഉത്പാദനത്തിന്റെ മേൽ നോട്ടം. മൊത്തം എട്ട്‌ ടെക്നീഷ്യന്മാരാണ്‌ ഈ തോട്ടത്തിൽ നീര ടാപ്പിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ അഞ്ച്‌ വർഷമായി ഗോപി തന്റെ തോട്ടം നന്നായി പരിപാലിക്കുന്നു. തോട്ടം മൊത്തം കമ്പിവേലിയിട്ട്‌ സംരക്ഷിക്കുന്നു. ജലസേചനത്തിന്‌ ഡ്രിപ്പ്‌ ഇറിഗേഷനാണ്‌. ജൈവവളമാണ്‌ തെങ്ങുകൾക്കു നൽകുന്നത്‌. പ്രധാനമായും കാലിവളം ശരാശരി 50 കിലോഗ്രാം വീതം. മുഖ്യ ഇടവിള കൊക്കോയും കുരുമുളകുമാണ്‌.  ജില്ലയിലെ തന്നെ ഏറ്റവും മികച്ച കൊക്കോ തോട്ടമാണ്‌ ഗോപിനാഥിന്റേത്‌.
പാലക്കാട്‌ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന സുരേഷാണ്‌ ഗോപിയുടെ തോട്ടത്തിലെ ഒരു നീര ടെക്നീഷ്യൻ. നീര ഉത്പാദിപ്പിച്ചതിന്‌ ഈ കഴിഞ്ഞ മാസം പാലക്കാട്‌ കമ്പനിയിൽ നിന്ന്‌ ഏറ്റവും  കൂടുതൽ വേതനം കൈപ്പറ്റിയത്‌  ഇദ്ദേഹമാണ്‌. 30000 രൂപ.
സുരേഷ്‌ മുമ്പ്‌ കള്ളുചെത്ത്‌ തൊഴിലാളിയായിരുന്നു. 12 വർഷത്തോളം ആ തൊഴിലിൽ തുടർന്നു. പെരുമാട്ടി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രേരണ മൂലമാണ്‌ നീര ടെക്നീഷ്യനായത്‌. മുതലമടയിൽ ആയിരുന്നു ആദ്യ പഠനം.  പെരുമാട്ടിയിൽ മുൻ എംഎൽഎ കൃഷ്ണൻകുട്ടിയുടെ തോട്ടത്തിലായിരുന്നു പരിശീലനം. ഇപ്പോൾ ഗോപിയുടെ തോട്ടത്തിലാണ്‌ ജോലി. 12 തെങ്ങുകളാണ്‌ സുരേഷ്‌ ടാപ്പു ചെയ്യുന്നത്‌. ദിവസം 40- 60 ലിറ്റർ നീരയാണ്‌ ഉത്പാദനം.
നീര ടെക്നീഷ്യന്റെ ജോലിയിൽ താൻ വളരെ സംതൃപ്തനാണ്‌ എന്ന്‌ ഗോപി പറഞ്ഞു. വിളയോടിയിൽ തന്നെയാണ്‌ സുരേഷിന്റെയും വീട്‌. വീട്ടിൽ നിന്ന്‌ അര കിലോമീറ്ററേയുള്ളു ജോലി സ്ഥലത്തേയ്ക്ക്‌. രാവിലെ ഏഴു മണിക്കു തന്നെ ഗോപി തോട്ടത്തിലെത്തി നീര ശേഖരണവും ടാപ്പിങ്ങും തുടങ്ങും. സഹായിക്കാൻ ഒരാളുണ്ട്‌. പത്തു മണിയോടെ രാവിലത്തെ ജോലികൾ അവസാനിക്കും. വൈകിട്ട്‌ നാലിന്‌ ടാപ്പിംങ്ങ്‌ തുടങ്ങിയാൽ ആറിന്‌ അവസാനിക്കും. കള്ളു ചെത്ത്‌ ആയിരുന്നപ്പോൾ മൂന്നു നേരവും തെങ്ങിൽ കയറണമായിരുന്നു. ഇപ്പോൾ അതില്ല. ജോലി എളുപ്പമാണ്‌.
വീട്ടിൽ സുരേഷിന്‌ അഛനും അമ്മയും സഹോദരങ്ങളുമുണ്ട്‌. വിവാഹിതനാണ്‌. ഭാര്യ വീട്ടമ്മ. ഒരു മകൻ. ഒരേക്കർ സ്ഥലമുണ്ട്‌. അഛൻ അവിടെ കൃഷിപ്പണികൾ നടത്തുന്നു. ലഭിക്കുന്ന ശമ്പളത്തിൽ നിന്ന്‌ പണം സ്വരുക്കൂട്ടി ഒരു വീട്‌ വയ്ക്കണം. അതാണ്‌ സുരേഷിന്റെ സ്വപ്നം.
പെരുമാട്ടിയിലെ തെങ്ങുകൾ പൊതുവെ ആരോഗ്യമുള്ളവയാണ്‌ എന്നാണ്‌ സുരേഷിന്റെ അഭിപ്രായം. എന്നാലും ഡിഃടി ഇനങ്ങളിൽ നിന്നാണ്‌ പെട്ടെന്ന്‌ നീര ലഭിക്കുന്നത്‌. ഒരു തെങ്ങിൽ നിന്നു  ദിവസം 5- 6 ലിറ്റർ വരെ ലഭിക്കും. നല്ല മധുരമുള്ള നീരയാണ്‌ ഈ മേഖലയിലെ തെങ്ങുകളുടെ പ്രത്യേകത എന്നും സുരേഷ്‌ അഭിപ്രായപ്പെട്ടു. പരിശീലന കാലത്ത്‌ ലഭിച്ച അറിവുകളും നിർദ്ദേശങ്ങളും ആണ്‌ ജോലിയിൽ ഏറ്റവും സഹായകം. ഇതിൽ തന്നെ വൃത്തിയുടെ പാഠങ്ങളാണ്‌ പരമ പ്രധാനമെന്ന്‌ സുരേഷ്‌ കരുതുന്നു.

തയാറാക്കിയത്‌ : ആബെ ജേക്കബ്‌

24 Jun 2015

അതിർത്തിയിലേക്ക്……. ., Swift city

  സലോമി ജോൺ വൽസൻ
                                                 
 നമ്മൾ നടക്കുകയാണ്.
ചിലപ്പോൾ മുടന്തുകയാണ്
കാരണങ്ങൾക്ക്
കാതോർത്തു
നിരങ്ങി നീങ്ങുകയാണ്....   .
എല്ലാ കാരണങ്ങൾക്ക് പിന്നിലും
പിഴവ് പറ്റിയ ഒരു ചിന്തയുണ്ട്.
അതിൽ ഉടക്കുന്ന സ്നേഹ മുള്ളുകൾ .

സ്നേഹം അസ്ഥിത്തറയിലെ
പടുതിരി.
കരിന്തിരിയുടെ ഗന്ധത്തിൽ
ശ്വാസ വേഗങ്ങൾ മരണമണി മുഴക്കി
പായാനൊരുങ്ങുന്നു
പ്രപന്ജത്തിൻറെ പ്രയാണ ദൂരങ്ങൾ
ചക്കുകാളയുടെ എന്തൽ  നടത്തയായ്
പ്രപിതാക്കളെ ചുമന്നു
ചാലക ശക്തി വാർന്നു
വഴിയടഞ്ഞു നിൽക്കുന്നു
ജീവിതം ശരണാലയങ്ങൾ
തേടുന്ന തീർഥയാത്ര
പിതാവും പുത്രനും
ചാർച്ച കളൊക്കെയും
ചേർച്ച  ചോർന്നോടുന്നു.
പിൻവിളിക്കായ്
കാതോർക്കാതെ
പാഞ്ഞു മറയുന്നു .

ജനി മൃതി കളുടെ പൂമുഖങ്ങളിൽ
കാലിളകിയ ഇരിപ്പിടങ്ങൾ
കാത്തിരിക്കുന്നത്
നമ്മെത്തന്നെയാണ് ....
നെന്ജോടടുപ്പിച്ചു
ചുണ്ടോടടുപ്പിച്ചു ഉപാസിച്ചു
സ്വന്തങ്ങളായ് , ബന്ധങ്ങളായ്
എന്നിട്ടും
കളപ്പുരയുടെ ഇരുൾ
പതിഞ്ഞ കോണിൽ
ചൊരിഞ്ഞു കൂട്ടിയ
പതിർകൂമ്ബാരങ്ങൾ
പോലെ
ജീവിതം അഴുകിപ്പോവുന്നു
രാപ്പകലുകളുടെ
സന്ധിമാത്രകളിൽ
വീണ്ടും നിരങ്ങി നീങ്ങവേ
സ്വന്തം നിഴൽപാടുകളിൽ
നരവീണിഴയുന്നതറിയുന്നു.
ഒരുക്കൂട്ടിയ ആയുസ്സും
സ്വരുക്കൂട്ടിയ സ്വപ്നങ്ങളും
അസ്ഥിമാടങ്ങളായ്
ജീവിതാർത്തി തകർന്നു
ജീവിതാതിർത്തിയിലേക്ക്.......
അവകാശികളില്ലാത്ത
അതിർത്തിയിലേക്ക് .......


                                                               Swift city


Salomi john valsen
This is my city
The city of noise
I call it not noise
But impaired hearing
Which people face so far..
We dance with the motion
Feels an invasion evacuate
It somehow causes me pain.
The signals of our vestibular system
Warn us with complicated silent notion
The senses are although inevitable
At times we wish if we lose it ever….
We negotiate with everything
Our potholed past and the walk ways which
We touch with our silent spirit.
We are metamorphosed to be submissive
Throughout ………
Reality mirrors the factual life
Which we cannot stay away
The inner journey we lead
With past rides full of noises
The sky of our city, the swift city..
Is no longer overcast with clouds
The mind has to quiet the inner noise
We the poor ones wait for
The velocity of life which makes no noise
To fasten the rope,
Between our past and present,
The two edge of life.

24 May 2015

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ
 എം.കെ.ഹരികുമാർ


"ഒരു ശൂന്യതയിലേക്ക് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ ,ആ ശൂന്യത സാവധാനം നിങ്ങളെ നോക്കാൻ തുടങ്ങും " - ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ (Frederic Nietzsche,1844-1900) പറഞ്ഞു .

സാമ്പ്രദായിക മൂല്യങ്ങളെയും പിന്തുടർച്ചകളെയും എതിർത്ത നിഷേ ,എല്ലാ വിഗ്രഹങ്ങളെയും തകർക്കുകയാണ് ചെയ്തത്.ഒരു ഏകനായ പടയാളിയെപ്പോലെ നിഷേ തലങ്ങും വിലങ്ങും വെട്ടി. അപ്പോഴൊക്കെ താൻ സ്വമേധയാ ചിന്തിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദൈവത്തെ ,അദ്ദേഹം സ്വീകരിച്ചില്ല.കാരണം അത് മനുഷ്യൻ്റെ  സൃഷ്ടിയാണത്രേ. എന്നാൽ ദൈവത്തിനു നിഷേയെ ഇഷ്ടമായിരുന്നു ,കാരണം ദൈവം നടപ്പാക്കാനാഗ്രഹിച്ച ചലനാത്മകതയും സ്വതന്ത്രതയുമാണല്ലോ നിഷേ ലക്ഷ്യം വച്ചത്.

നിഷേയുടെ സത്യനിഷേധവും കലാപവും സകല അധുനിക കലാപരീക്ഷണങ്ങളുടെയും കാതലായി വർത്തിക്കുന്നു .ഇപ്പോഴും ഈ മൂല്യഘാതകനെ എല്ലാ നവ ചിന്തകർക്കും വേണം. മാനവരാശിയെ സ്വാധീനിച്ച ചിന്തകനെന്ന നിലയിൽ നിഷേയുടെ സ്ഥാനം ഉന്നതമാണ്. സത്യം ഇല്ലേയില്ല എന്ന പ്രസ്താവത്തിൽ ,അദേഹം ഒളിപ്പിച്ചത് വർത്തമാനകാലത്തെ സത്യാനന്തര ( Post Truth) വാദങ്ങളുമാണെന്ന് ഓർക്കുക. സത്യം ഇല്ല ,പിന്നെയുള്ളത് അത് എങ്ങനെ മനസിലാക്കപ്പെടുന്നുവോ ,അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്.ഒരു വസ്തുതയും നിലവിലില്ല - അത് പലർ ചേർന്ന് ഉണ്ടാക്കുന്നതാണെന്ന് പറയാം; വ്യാഖ്യാനങ്ങളിലൂടെയാണ് ഒരു വസ്തുത ഉണ്ടെന്ന് നാം ബോധ്യപ്പെടുന്നത്.
എല്ലാ മനുഷ്യജീവിതങ്ങളും കരിയും പുകയും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിജയങ്ങളോടൊപ്പവും  നൊമ്പരങ്ങളും ചേർന്നു നില്ക്കുകയാണ്.
ഡാർവിനോട് ആദരവ് ഉണ്ടായിരുന്ന നിഷേ ,അദ്ദേഹത്തെയും അംഗീകരിച്ചില്ല.തന്നെ സ്വാധീനിക്കുന്നത് ആരാണോ അയാളെ നിരാകരിച്ചുകൊണ്ടേ നിഷേക്ക് നീങ്ങാനാവൂ.വിൽ ഡുറാൻ്റ് നിരീക്ഷിക്കുന്നു ,അങ്ങനെ നിഷേധിക്കുന്നതിലൂടെ അദ്ദേഹം തൻ്റെ കടം വീട്ടുകയാണ്.

യാതനയുടെ രഹസ്യം

ദാർശനികനായ സ്പെൻസറുടെ സന്മാർഗവാദത്തെയും നന്മയെക്കുറിച്ചുള്ള സങ്കല്പത്തെയും നിഷേ കശക്കിയെറിഞ്ഞു. ജീവിതസമരത്തിൽ  ശക്തിയുള്ളതാണ് അതിജീവിക്കുന്നതെന്ന സ്പെൻസറുടെ വാദത്തിൽ ശക്തിക്ക് മാത്രമാണ് സ്ഥാനം. അതായത് ,ദുർബ്ബലത ഒരു തെറ്റാണ് .ഇതിനോടു നിഷേ യോജിച്ചില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ നിന്നു വളർന്നുവന്ന ധാർമ്മിക ആശയങ്ങളെയും മാന്യതാ ബോധ്യങ്ങളെയും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്.
നിഷേയുടെ ചിന്തകൾ ഒരു പ്രത്യയശാസ്ത്രത്തെയോ രാഷ്ട്രത്തെയോ വാഴ്ത്തുന്നില്ല. അദേഹം വൈരുദ്ധ്യങ്ങളെ കാണുന്നു. എന്നാൽ അവയെ നിർധാരണം ചെയ്യുന്നതിൽ അരാജകവാദിയായി മാറുന്നു. ജീവിതയാതനകളിലേക്ക് മടങ്ങേണ്ട വരാണ് നാം;എങ്ങനെയൊക്കെ അവനവനോടു കള്ളം പറഞ്ഞാലും.

Schopenhaur as Educator എന്നൊരു ലേഖനം നിഷേ എഴുതിയിട്ടുണ്ട് .ജർമ്മൻകാരനും വിശ്വവിഖ്യാത ദാർശനികനുമായ ഷോപ്പനോറുടെ ചിന്തകൾ  ആകർഷിച്ചതിനു തെളിവാണിത്. ഷോപ്പനോറുടെ world as will and idea എന്ന പുസ്തകം വായിച്ചതോടെ
ആ  മനസ്സ് ഇളകി മറിഞ്ഞു. തൻ്റെ മനസ്സ് ഇതുപോലെ വായിച്ച വേറൊരാൾ ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.''ഓരോ വരിയും നിരാസത്തിനും പിൻവാങ്ങലിനും നിഷേധത്തിനുമായി ഉച്ചത്തിൽ കരഞ്ഞു " - അദ്ദേഹം എഴുതി .



ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് പറഞ്ഞ ചിന്തകനാണ്. ഏത് പ്രവൃത്തിയിലും തണുത്തുറഞ്ഞ വിഷാദമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.ഇത് നിഷേയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനോ ഘടനയിൽ ഈ വിഷാദഛായ എപ്പോഴുമുണ്ടായിരുന്നു.എന്നാൽ ദുഃഖത്തിനു  കീഴടങ്ങിയിട്ടില്ല. യാതൊന്നിൻ്റെയും മേധാവിത്വം  അംഗീകരിക്കാൻ കൂട്ടാക്കാത്ത ആ പ്രതിഭ ജീവിതവിഷാദത്തിൻ്റെ സ്ഥിരതയെയും എതിർത്തു.മനുഷ്യൻ അവൻ്റെ ഇച്ഛാശക്തികൊണ്ട് സ്വന്തം അനുഭവങ്ങളെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അപ്പോഴും നിഷേ യാതനകളുടെ അനിവാര്യതയെ ഉപേക്ഷിക്കുന്നില്ല. മനുഷ്യൻ യാതനയുടെ സത്തയാണ്; ഒഴിവാക്കാനാവാത്ത യാതന തന്നെയാണവൻ.ഒരേ സമയം സന്തോഷം നേടേണ്ടതിനെക്കുറിച്ചും ജീവിതത്തിൻ്റെ ആത്യന്തിക പ്രമേയം ദുരന്തബോധം മാത്രമാണെന്നതിനെക്കുറിച്ചും  നിഷേ സംസാരിച്ചു. ഇങ്ങനെ സ്വയം കാർന്നുതിന്നുന്ന ഒരു രോഗമായി അദ്ദേഹം തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി.ശാന്തതയെ വേറൊരു അർത്ഥത്തിലാണ് ഉൾക്കൊണ്ടത്.സാംസ്കാരികമായി ആധിപത്യം പുലർത്തുന്ന ആശയങ്ങളെ വിമർശിച്ച് ഛിന്നഭിന്നമാക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചിരുന്നു. വിശ്വാസം ,മതം ,തുടങ്ങിയ അധീശ സംസ്കാരങ്ങളിൽ നിന്ന് അകന്നു നിന്ന അദ്ദേഹം ഒരു വ്യക്തി ഒറ്റയ്ക്കാണ് തൻ്റെ വിജയം നേടേണ്ടതെന്ന് വാദിച്ചു.അതാകട്ടെ മനുഷ്യത്വത്തെപ്പറ്റിയുള്ള ഒരു വിപുലമായ പാഠമായി രൂപപ്പെടുകയായിരുന്നു. 


ഇരുപത്തി നാലാം  വയസ്സിൽ ബേസൽ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ ചെയറിൻ്റെ ചുമതല നിഷേയ്ക്ക് ലഭിച്ചു.അക്കാലത്ത് അദ്ദേഹം തൻ്റെ ധിഷണാവൈഭവം കൊണ്ട് അദ്ധ്യാപകരെപ്പോലും അതിശയിപ്പിച്ചു.ആ കാലഘട്ടം തൊട്ട് ഷോപ്പനോറുടെയും ഫ്രഡറിക് ആൽബർട്ട് ലാഞ്ചിൻ്റെയും ചിന്തകളിൽ അദ്ദേഹം ആകൃഷ്ടനായി. സംഗീതജ്ഞനായ റിച്ചാർഡ് വാഗ്നറു (wagner)മായി ഗാഢ സൗഹൃദമുണ്ടായിരുന്നു.1870 വരെ അതു തുടർന്നു. Tha  birth of Tragedy out of the spirit of music (1872) എന്ന കൃതിയിൽ വാഗ്നനറുടെ സ്വാധീനം പ്രകടമാണ്. ആ കാലത്ത് നിഷേയുടെ ലേഖനങ്ങൾ ജർമ്മൻ ബുദ്ധിജീവികളുടെ ചർച്ചകളിൽ സജീവമായിരുന്നു. ഷോപ്പനോർ ,വാഗ്നർ എന്നിവരുടെ ചിന്തകളുമായി ബന്ധപ്പെട്ടതായിരുന്നു മിക്കതും.

1879 ലാണ് അദ്ദേഹം അദ്ധ്യാപക ജീവിതം അവസാനിപ്പിക്കുന്നത്.ആരോഗ്യം മോശമായതും ഒരു കാരണമായിരുന്നു.എന്നാൽ എഴുതാൻ കൂടുതൽ സമയം നീക്കിവച്ചു.ഓരോ വർഷവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം  രോഗങ്ങൾ വല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ണിനു കാഴ്ച കുറയ്ക്കുന്നതും തലവേദനയും മാറാത്ത രോഗങ്ങളായി  അവശേഷിച്ചു.

എന്നാൽ കലയുടെ കാര്യത്തിൽ കൂടുതൽ വിഗ്രഹഭഞ്ജക സ്വഭാവമുള്ള  വാദമുഖങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഒരു മിഥ്യയെ താലോലിക്കുന്നത് ജീവിതത്തിൻ്റെ ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ കൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്. മിഥ്യയിൽ മുഴുകുന്നത് ഒരു കലാനുഭവമാണ്. യഥാർത്ഥമായതിൽ കല തേടേണ്ടതില്ല. ഇതായിരുന്നു നിഷേയുടെ വീക്ഷണം.ഇത് ഇന്നും  പ്രസക്തമാണ്.എത്രയോ കവികളെ ഇത് സ്വാധീനിച്ചു! ഇരുപതാം നൂറ്റാണ്ടിലെ ടി.എസ്.എലിയറ്റും എസ്രാ പൗണ്ടും ഉൾക്കൊണ്ട ദർശനത്തിൻ്റെ ഉറവിടം കാണാൻ ശ്രമിച്ചാൽ അത് പലയിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കുന്നത് കാണാം.

കല നവീനമായൊരു മൂല്യമാണ് സൃഷ്ടിക്കേണ്ടത്. അത് അറിഞ്ഞതിൽ നിന്ന് അറിയത്തക്ക തല്ലാത്ത കേന്ദ്രങ്ങളിലേക്ക് നീങ്ങണം .യഥാർത്ഥ വസ്തുക്കൾക്കില്ലാത്ത സൗന്ദര്യമാണ് അത് അന്വേഷിക്കുന്നത്. കല ആസ്വാദനക്ഷമമാകണമെങ്കിൽ, അതിൽ യഥാർത്ഥമായിട്ടുള്ള വസ്തുതകളല്ല വേണ്ടത് ; സൗന്ദര്യാത്മകതയാണ്.ഈ സൗന്ദര്യാത്മകത കലാകാരൻ സൃഷ്ടിക്കുന്നതാണ് ,അത് മറ്റെവിടെയും ഉള്ളതല്ല.

ജീവിതത്തിനും ഇത് ബാധകമാണെന്ന് നിഷേ പറയുന്നു. ജീവിതത്തിൻ്റെ സ്വഭാവം ഉണ്ടാകുന്നത് ,ശൈലീപരമായ ചില സവിശേഷതകൾ വന്നു ചേരുമ്പോഴാണ് .ഇതും സൗന്ദര്യമാണ്. യാതനയിൽ നിന്ന് നാടകീയത കണ്ടെത്തിയ ഗ്രീക്കുകാരോട് നിഷേയ്ക്ക് ബന്ധമുണ്ട്. നിഷേയും യാതനയിൽ നിന്ന് സൗന്ദര്യം തേടുകയായിരുന്നല്ലോ. കലാപരമായ പുനർനവീകരണമാണിത്.ദു:ഖത്തിൽ കലയുടെ ധാതുക്കളെ തേടിപ്പുറപ്പെടുക. നിഷേ ഒരു നിരാശാ വാദിയായിരുന്നില്ലല്ലോ.എന്നാൽ ശുഭാപ്തി വിശ്വാസിയുമല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിനു ഇണങ്ങിയ മാർഗം Tragic Optimism ആയിരുന്നു.ദുരന്തബോധം ഉൾച്ചേർന്ന പ്രസാദാത്മകതയായിരുന്നു അത്. ശക്തനായ മനുഷ്യൻ്റെ യാത്രയുടെ സ്വഭാവമാണത്. തൻ്റെ തീവ്രമായ അനുഭവങ്ങളിലേക്ക് മുഴുകിക്കൊണ്ട് അതിൻ്റെ യാതനയിലൂടെ  നേടുന്നതാണ് ജീവിതം. അത് ശരി ,തെറ്റുകൾക്ക് അപ്പുറത്താണ്.

മനുഷ്യനിലെ ദൈവത്തിൻ്റെ മരണം

Thus spoke Zarathustra ,നിഷേയുടെ ഏകാന്തഭാവനയുടെ സ്ഫുലിംഗങ്ങൾ അടങ്ങിയ കൃതിയാണ് .പേർഷ്യൻ മതപാരമ്പര്യത്തിലെ സൊറാസ്റ്റർ (Zoroaster) ക്ക് സമാനമാണ് നിഷേയുടെ സരതുസ്ത്ര.ഒരു അതി മാനവനെയാണ്  ഈ നോവലിൽ സങ്കല്പിക്കുന്നത്. മനുഷ്യൻ ഒരു കുരങ്ങനായിരിക്കുന്നതിൽ ഒട്ടും അഭിമാനിക്കുന്നില്ല .എന്നാൽ അവൻ സ്വയം അതിജീവിക്കുന്നവനാകണം. ഒരു അതിമാനവൻ നമ്മുടെ വംശത്തെ കാത്ത് നില്ക്കുന്നുണ്ട്‌. അതിലേക്കാണ് ഇനി എത്തിച്ചേരാനുള്ളത്.

അവിടെയെത്തിയാൽ ,പുരാതനമായ അന്ധവിശ്വാസങ്ങളും ധാർമ്മികതയും അസംബന്ധമായിത്തീരും .ഈ അതി മാനവൻ ശാരീരികമായ അവസ്ഥയല്ല;അത് മനുഷ്യൻ സ്വയം നിർമ്മിക്കുന്ന സമസ്യകളിൽ നിന്ന് എങ്ങനെ കരകയറണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി നില്ക്കുകയാണ്. ഓരോ നിമിഷത്തിലും ഒരു അതിമാനവൻ നമ്മുടെ ദൈന്യതകളിലേക്ക് നോക്കിയിരിക്കന്നുണ്ട്. ആ അതിമാനവനെ പ്രാപ്യമല്ലാത്തതു കൊണ്ട് നമ്മുടെ നിരാശ ഇരട്ടിയാകുന്നു.

നിഷേയുടെ പ്രധാന ചിന്തയാണ് സ്വയം സൃഷ്ടിക്കുക എന്നുള്ളത്. കാരണം മനുഷ്യൻ എപ്പോഴും ഒരേ പോലെ ആവർത്തിക്കപ്പെടുന്ന ഒരു പ്രപഞ്ച സംവിധാനത്തിലാണുള്ളത്. അതിനെ എങ്ങനെ ലംഘിക്കാം എന്ന ആലോചന പ്രധാനമാണ്. ഇങ്ങനെയുള്ള ധൈഷണിക മുന്നേറ്റത്തിൽ ഒരുവൻ അവൻ്റെ മതവുമായി എങ്ങനെ സഹകരിക്കും. ? ഇവിടെയാണ് നിഷേ ഒരു നിഷേധിയാകുന്നത്. പാശ്ചാത്യ ക്രിസ്തുമതവുമായി അദ്ദേഹം അകലുകയാണ് ചെയ്തത്.ക്രിസ്തുമതം മനുഷ്യൻ്റെ ജന്മവാസനകളെ പാപവുമായി കൂട്ടിയിണക്കുകയാണെന്നത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇവിടെ മതത്തെയല്ല എതിർക്കുന്നത് ,മതസാംസ്കാരിക തയെയാണ്.
മനുഷ്യൻ്റെ ചിന്തകളുടെ ഒരു പ്രതിഷ്ഠാപനമാണ് ദൈവം എന്ന അർത്ഥത്തിലാണ് സമീപനം .അതുകൊണ്ട് ദൈവം മരിച്ചു എന്ന് പറഞ്ഞത്. ദൈവം  മനുഷ്യൻ്റെ രൂപവും ഭാവവും ആർജിക്കുന്നു. മതങ്ങളിലെ ദൈവം മരിച്ചു എന്നല്ല പറഞ്ഞത് ;മനുഷ്യനിലെ ദൈവം മരിച്ചു എന്നാണ്. കാരണം ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ എന്ന നിലയിൽ ,അവൻ്റെ സാംസ്കാരിക ജീവിതം തകർന്നിരിക്കുന്നു. അവൻ യുക്തിയുടെ ആനുകൂല്യത്തിൽ ജീവിച്ചു കൊണ്ട് യുക്തിഹീനതയായി മാറിയിരിക്കുന്നു. നമ്മൾ ഉള്ളിൽ പരിപാലിച്ചുകൊണ്ടു വന്ന ഒരു ദൈവത്തിൻ്റെ മരണമാണത്. ദൈവം മരിച്ചു എന്ന പ്രസ്താവത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.പ്രപഞ്ചത്തിൻ്റെ നിയന്താവ് എന്ന നിലയിലുള്ള ദൈവത്തെയല്ല നിഷേ ലക്ഷ്യം വച്ചത്.

നിങ്ങൾ സ്വന്തം ജ്വാലയിൽ എരിഞ്ഞു തീരാൻ തയ്യാറായിരിക്കണമെന്നും എന്നാൽ നിങ്ങൾ ചാരമായില്ലെങ്കിൽ എങ്ങനെ അതിൽ നിന്ന് ഉയർന്നു വരുമെന്നും നിഷേ ചോദിച്ചതിൻ്റെ അർത്ഥവ്യാപ്തി  ഒരാൾ തൻ്റെ വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. സ്വന്തം വിധിയെയാണ് ,വിധിയെക്കുറിച്ചുള്ള ധാരണയെയാണ് എരിച്ചു കളയേണ്ടത്. ആ വിധി നമ്മോടൊപ്പമുള്ളതാണ്. അല്ലെങ്കിൽ അത് നമ്മൾ തന്നെയാണ്. എങ്കിൽ അതിൽ എരിയുന്നത് നമ്മൾ തന്നെ ആയിരിക്കുമല്ലാ. അപ്പോൾ നാം വീണ്ടും  ജനിക്കുന്നത് എന്തിനാണ് ? നമ്മെ വിലക്കാത്തതും എരിക്കാത്തതും തകർക്കാത്തതുമായ ഒരു നവജീവിതമാണ് ഉണ്ടാകേണ്ടത്.
" One must be a sea ,to receive a polluted stream without becoming impure - നിഷേ എഴുതി. കടലിനു മാത്രമേ സ്വയം അശുദ്ധമാകാതെ മാലിന്യം നിറഞ്ഞ നദിയെ ഉൾക്കൊള്ളാനാവൂ. ഇവിടെയും അതിമാനവൻ എന്ന സങ്കല്പം ഉയർന്നു വരുകയാണ്. മനുഷ്യർ അവൻ്റെ പരിമിതികൾ കണ്ടെത്തുകയും അത് അതിജീവിക്കുന്നതിനായി കൂടുതൽ വിശാലത നേടുകയുമാണ് വേണ്ടതെന്നാണ് നിഷേയുടെ ചിന്തയുടെ കാതൽ .അവിടെയാണ് ദൈവം മരിക്കുന്നത്. കാരണം ഒരു പരമ്പരാഗത ചിന്താചത്വരത്തിൽ നിന്ന് അവൻ സ്വയം  വളരുകയാണ്. അതുകൊണ്ട് അവൻ പരമ്പരാഗത ദൈവത്തെ ഉപേക്ഷിക്കുകയാണ്. അതോടെ ആ ദൈവം മരിക്കുകയാണ് ചെയ്യുന്നതെന്ന തത്ത്വം ഉയർന്നു വരുന്നു. പൂർവ്വകാലത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ കൈവരിക്കാൻ ഇതാവശ്യമാണ് .

അതേസമയം മനുഷ്യൻ്റെ അഹം അഥവാ ബോധം തന്നെ സ്ഥിരമല്ല. ഏതാണ് ഞാൻ ? ഒരു സമയം തന്നെ പലതരം "ഞാൻ"  പ്രവർത്തിക്കുന്നു. അവ പരസ്പരം പോരടിക്കുന്നു; വസ്തുതകൾ ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.

സത്യം ഒരു ഭാഗിക വീക്ഷണമാണെന്ന നിലപാട് നിഷേക്ക് ഒരു ബഹുസ്വരത നേടിക്കൊടുക്കുന്നു. On truth and lies in a normal sense എന്ന ലേഖനത്തിൽ സത്യത്തെ മൂർത്തമായി കാണാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. ഏത് വാദത്തെയാണോ  നാം ഏറ്റവും പ്രധാനമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് അതാണ് നമ്മുടെ സത്യം .പക്ഷേ, അത് ആപേക്ഷികമാണ്. നമ്മുടെ സന്തോഷവും സങ്കടവും കെട്ടുപിണഞ്ഞു കിടക്കുന്നതാകയാൽ ,ഒന്നിനെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടാനില്ലെന്ന് നിഷേ പറയുന്നു. ഒന്നും ഒറ്റയ്ക്കല്ല നില്ക്കുന്നത്;പരസ്പരബന്ധിതമാണ്.
യാഥാസ്ഥിതികവും സാമൂഹ്യമായി ഉറച്ചതുമായ ധാരണകൾക്കകത്ത് അസന്തുഷ്ടനായി കഴിഞ്ഞ വ്യക്തിത്വമാണ് ഈ ചിന്തകൻ്റേത്.അദ്ദേഹം തന്നിൽ നിന്നു തന്നെ ആക്രമണകാരിയായി തെന്നിമാറിക്കൊണ്ടിരുന്നു. സ്വയം ധ്വംസിക്കുന്ന തലത്തിൽ ,സ്വയം അന്യനാകുകയാണ് .


നിഷേ തൻ്റെ ഗുരുക്കന്മാരിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രസ്താവം ഇതാണ് : One repays a teacher badly if one always remains nothing but a pupil .പഠിപ്പിച്ച ഗുരുക്കന്മാർക്ക് അപ്പുറം പോകുക എന്ന യത്നമാണത്. സന്ദേഹങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വരുന്നത് .ക്രിസ്തുമതത്തിൽ വിശ്വാസിയാകുന്നവന് സന്ദേഹിയാകാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബുദ്ധിപരമായ ദാഹമുണ്ടാകുമ്പോൾ എല്ലാ പിന്തുടർച്ചകളിൽ നിന്നും നാം അകന്നു പോകേണ്ടവരാണ്.

സന്തോഷം ക്രൂരത തന്നെ

നിഷേ എന്തുകൊണ്ടാണ് മനുഷ്യൻ്റെ ക്രൂരതയെപ്പറ്റി ഇത്രയധികം സംസാരിച്ചത് ?മനുഷ്യൻ ഒരു ക്രൂരമൃഗമാണെന്ന ഒന്നാന്തരം പ്രസ്താവന സരതുസ്ത്രയിലൂടെ അദ്ദേഹം സ്ഥാപിച്ചു.മനുഷ്യന് പെട്ടെന്ന് പിടികിട്ടുന്നത് ക്രൂരതയാണ്. അവൻ്റെ കൈയെത്തും ദൂരത്തുള്ളത് ക്രൂരതയാണ്; സന്തോഷത്തിൽപ്പോലും ക്രൂരതയാണ്.
" ദുരന്തങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ കാണുമ്പോൾ ,കാളപ്പോരുകളിൽ ,കുരിശുമരണങ്ങളിൽ മാനവരാശി ക്രൂരമായ ആനന്ദം അനുഭവിച്ചു. എന്നാൽ അവൻ നരകം കണ്ടു പിടിച്ചപ്പോഴോ ?അത് ഭൂമിയിലെ സ്വർഗ്ഗമായി മാറി " .



അടുത്ത ജന്മത്തിൽ ശിക്ഷകിട്ടുമെന്ന്  വിചാരിച്ച് ഒരാളും ഇന്ന് വെറുതെ യാതന അനുഭവിക്കാൻ മുന്നോട്ടു വരില്ല. തെറ്റുകൾ ചെയ്യുന്നതിലും സന്തോഷിക്കുന്നതിലും നീലീനമായിട്ടുള്ളത് ക്രൂരതയാണ്.
"To be silent is worse; all unuttered truths become poisonous"  സരതുസ്ത്രയുടെ കാതലുള്ള സംഭാഷണം . നമ്മുടെ രാഷ്ട്ര വ്യവഹാരങ്ങളിലോ ,യുദ്ധങ്ങളിലോ ഒരു നന്മയും അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ് ആദ്യത്തെ ക്രിസ്ത്യാനിയെ ഇന്നായിരുന്നെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തുമായിരുന്നു എന്നെഴുതിയത്. അന്ന് സൈബീരിയ തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും കൊണ്ടുപോയി തള്ളാനുള്ള ഇടമായിരുന്നു. ആദ്യത്തെ ക്രിസ്ത്യാനി ആരുടെയും പ്രത്യേകമായ പദവികൾ അംഗീകരിക്കുമായിരുന്നില്ല. അവൻ തുല്യ അവകാശത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു. അവൻ നമുക്കിടയിൽ ഏറ്റവും വലിയവനാകയാൽ ,അവനെ നമുക്ക് പരിചാരകനാക്കാം എന്ന് പറയുന്നിടത്ത് നിഷേയുടെ പരിഹാസം രൂക്ഷമാകുന്നു .

നിഷേ നാളിതുവരെയും എഴുത്തുകാരെയും ചിന്തകരെയും പല വഴികളിൽ നിയന്ത്രിച്ചു. അരാജകവാദികളും ആധുനികരുമാ യി ചിത്രകലയിലും സിനിമയിലും വന്നവരിൽ പലരും നിഷേയെ ഒരു ബിംബമായി ഉള്ളിൽ കൊണ്ടുനടന്ന വരാണ്.ചിത്രകാരനും ശില്പിയുമായ മാർസൽ  ദുഷാമി (Marcel  Duchamp)ൽ ഒരു നിഷേയുണ്ട് ;പിക്കാസോയിൽ ഉണ്ട്.ഫ്രഞ്ച് എഴുത്തുകാരൻ  സാർത്രിൽ  നിഷേയുണ്ട് .നിലവിലുള്ള വ്യവസ്ഥാ പരമായ ജീർണതയ്ക്കെതിരെ നീങ്ങുന്നവരിലെല്ലാം ഒരു നിഷേ നന്മതിന്മകൾക്കപ്പുറത്ത് ചിരിക്കുന്നുണ്ട്.

22 Apr 2015

കത്തുകൾ



സത്താർ ആദൂര്‌

അകം പുറം
മോടിയില്ലാത്തയീവീട്ടിൽ
ഞാൻ മരിച്ചു കിടക്കുമ്പോൾ

എന്റെ
ആത്മാവിന്റെ ആയുസ്സിനെക്കുറിച്ച്പറഞ്ഞ്‌
നീയെന്തിന്‌ വേവലാതിപ്പെടണം

ഒരുമിച്ച്‌
ജീവിച്ചിട്ടും നാം പരസ്പരം
ഒന്നും ഉപേക്ഷിച്ചില്ലല്ലോ?

നീ
നീയും ഞാൻ
ഞാനുമായിതന്നെ തുടർന്നു പോന്നില്ലേ?

ഇന്നലെ
നാമൊരുമിച്ചവായിച്ചപുസ്തകത്തിലേ
തുപോലെ
തപാൽപ്പെട്ടിക്കകത്തുപെട്ട
രണ്ട്കത്തുകൾ മാത്രമായിരുന്നല്ലോ നാം
വിലാസം തെറ്റിവന്നകത്തുകൾ മാത്രം...

11 Mar 2015

ഒരു പൂവ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍.


ഒരു പൂവ് നീ തരുന്നു 
ഞാനതു ചെവിയിൽ ചൂടുന്നു.
പുഴുക്കുത്തു വീണ കാതിൽ,
ഫോസിലായ വൃന്ദാവനത്തിന്റെ
വിളികേട്ടു കടുക്കനാടുന്നു.
വലിച്ചു വിട്ട ഞാനൊരു
കുടുക്കഴിഞ്ഞ പട്ടമാകുന്നു.

നെറ്റിയിൽ പടര്‍ന്ന പൂവുമായ്
പട്ടാപ്പകൽ കൂവുന്നു,
സ്വപ്നാടകര്‍ തൊടുത്ത കല്ല്
വെട്ടുകൽ തുണ്ട്,
ചോരക്കല്ല്
രാത്രിയിൽ തുളുമ്പിയ മഴയിൽ
കുതിരാനിരിക്കുന്നു,
വിത്തു പൊട്ടുന്നു, രണ്ടിലയ്-
ക്കൊത്ത മധ്യത്തു നിന്ന്
നീ വീണ്ടും പൂവ് നീട്ടുന്നു..!
ഞാനതു ചെവിയിൽ ചൂടുന്നു,
ചൂടിയോടുന്നു.

കുഞ്ചിയിൽ പടര്‍ന്ന പൂവുമായ്
പാതിരാവിൽ കൂവുന്നു,
പാതിരാവെണീറ്റു വന്നു`,
പ്രാകി ലൈറ്റിടുന്നു,
ലൈറ്റിലെ ഫിലമെന്റു പൂത്ത പൂവ്
വീണ്ടും നീഎനിക്കു നീട്ടുന്നു
ഞാനതുയിരിൽ ചൂടുന്നു.
കൂവിയോടുന്നു.

വിഭ്രാന്തിയുടെ
എല്ലാ സൌഗന്ധികങ്ങളും നീ
എനിക്കു നീട്ടുന്നു
ഞാനവയടിമുടി ചൂടുന്നു
ചൂടി മുടിയുന്നു.
മുടിവിലെ ഞൊറിവിൽ നിന്നു നീ
വെടിച്ചൊരെൻ മിടിപ്പു നീട്ടുന്നു,
ഞാനതു തുടിയുണര്‍ത്താക്കുന്നു.

ഞാനടിമുടി പൂവു ചൂടു-
മങ്കവാല, നരിത്തിപ്പൂവനാകുന്നു,
നേരം തെറ്റിക്കൂവു മെന്റെ  
ഉള്ളിലെ ചൊകന്ന പൂവുകള്‍
വരഞ്ഞെടുത്ത് 
വീണ്ടും നീ എനിക്കു നീട്ടുന്നു,
നിന്നിലസ്പന്ദമാകുമീ കണ്ണുമാ-
യതും ഞാനെന്റെ
ചെവിയിൽത്തന്നെ ചൂടുന്നു.

സ്വര്‍ഗ്ഗത്തിന്റെ നിദ്ര ലംഘിച്ച് നൂൽപാലത്തിലൂടൊറ്റയ്ക്കൊരു
പൂം കൂവലാകുന്നു,
പകരമായ്
നിനക്കു ഞാനീ കൂവൽ മാത്രം
തിരിച്ചു നീട്ടുന്നു.
*****

--

22 Feb 2015

നിശ്ചലം


ഷിബു കൂത്താട്ടുകുളം

പുകച്ചുരുൾ മറയാക്കി നീലച്ചവാനം
അകലെനിന്നെന്തിനോ എത്തിനോക്കി
വർണ്ണപ്രഭാപുരസംഗമം പോലൊരു
മഴവില്ലുവാനിൽ തെളിഞ്ഞിരുന്നു
ഒരുമന്ദമാരുതൻ കുളിരായ്‌ വളർന്നപ്പോ
മഴവന്നു ഭൂമിയിൽ പേമാരിയായ്‌
ഹരിതം വിളമ്പുന്ന സസ്യവൃക്ഷാദികൾ
ഉരുമോദമുത്സാഹ ചിത്തരായി
ഏതോ ഓരോർമ്മയിൽ അകലേക്ക്‌ നോക്കി ഞാൻ
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ടു
തോരാതെ പെയ്യുന്ന പേമാരി കണ്ടില്ല
കണ്ടതാം കാഴ്ചയിൽ കൺനിറഞ്ഞു
ശയ്യാവലംബനായ്‌ കീറത്തുണിത്തുണ്ടിൽ
വിറയാർന്നൊരാൾ വീണുകേണീടുന്നു
വീഴുന്ന വെള്ളം തുടച്ചുനീക്കീടുവാൻ
പാടുപെട്ടുഴലുന്ന സാധു വൃദ്ധൻ
അരികത്തണഞ്ഞു ഞാൻ എന്തു ചെയ്തീടും
ഈ പ്രാണന്റെ കാവലിന്നാരുമില്ല
ഒരുനോക്കു നോക്കിയെൻ മുഖദാവിലാ
സാധു ജന്മത്തിനവസാന കാഴ്ചകാണാൻ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കിയാ നേരത്തും
കണ്ടില്ല ഞാനൊരു സഹജീവിയേം
സഹധർമ്മിണിയില്ല മക്കൾ മരുമക്കൾ
ആരുമേയില്ല ഈ പാവത്തിന്‌
ഞാനടുത്തെത്തിയ നേരത്ത്‌ പാവമെൻ
കൈപിടിച്ചെന്തിനോ കേണുപോയി
നീർച്ചാലു കണ്ണീന്നടർന്നുവീണെന്തി
നെന്നൊരുവാക്കു ചൊല്ലാതെ കണ്ണടച്ചു
ആരോരുമില്ലാതെ ജീവിക്കും പാവങ്ങൾക്ക്‌
ആരേലുമുണ്ടെങ്കിൽ വന്നു കാണു
തെരുവിന്റെ നൊമ്പരം കാണുവാനിവിടൊരു
മനുഷ്യ സ്നേഹത്തിന്റെ കൈകളുണ്ടൊ

15 Jan 2015

വെളിച്ചെണ്ണ മികച്ച പാചകയെണ്ണ


ഡോ. വർഷ
മിനി മാത്യു, പബ്ലിസിറ്റി ഓഫീസർ
നാളികേര വികസന ബോർഡ്‌, കൊച്ചി

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നമായ വെളിച്ചെണ്ണയിൽ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. പരമ്പരാഗതമായി വെളിച്ചെണ്ണ പാചകാവശ്യത്തിനായി ഉപയോഗിയ്ക്കുകയും നാളികേര ഉൽപന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ജനങ്ങൾക്കിടയിൽ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം എത്രത്തോളമെന്ന്‌ പഠനം നടത്തുന്നതിനും കാര്യ കാരണസഹിതം സാക്ഷ്യപ്പെടുത്തുന്നതിനുമായി ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്‌, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ കേരോത്പാദക രാജ്യങ്ങളിലെ നാളികേര ബോർഡ്‌/ അതോറിറ്റി  ഏന്നീ സർക്കാർ  സ്ഥാപനങ്ങളുമായി ചേർന്ന്‌ പ്രവർത്തിയ്ക്കുന്നതിന്‌ ഡോ. വർഷ താൽപര്യം പ്രകടിപ്പിച്ചു. ന്യൂട്രീഷൻ രംഗത്ത്‌ ട്രേഡ്മാർക്കുള്ള രജിസ്റ്റേർഡ്‌ ഇൻസ്റ്റിറ്റിയൂട്ടായ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസ്‌ ക്ലിനിക്കൽ രംഗത്ത്‌ ഗവേഷണ നിരീക്ഷണങ്ങൾ നടത്തി അനുബന്ധ അറിവുകളും വിവരങ്ങളും വർക്ക്‌ ഷോപ്പുകളും സെമിനാറുകളും വഴി പ്രചരിപ്പിക്കുന്നതിനായി നിലകൊള്ളുന്നു.
അക്കാദമി ഓഫ്‌ ന്യൂട്രീഷൻ ആൻഡ്‌ ഡയറ്ററ്റിക്സ്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ANDF (അമേരിക്കൻ ഡയറ്ററ്റിക്‌ അസ്സോസ്സിയേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നു.) വിംഫീമർ ഗുഗൻഹിം ഫണ്ട്‌ അവാർഡ്‌ (Wimpfheimer-Guggenheim Fund Award) 2004-ൽ ഡോ. വർഷ കരസ്ഥമാക്കിയിട്ടുണ്ട്‌.
ഡോ. വർഷയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.
കേരളത്തിലെ വീട്ടമ്മമാർ പാചകാവശ്യത്തിന്‌ വെളിച്ചെണ്ണയാണ്‌ പ്രധാനമായും ഉപയോഗിയ്ക്കുന്നത്‌. എന്നാൽ ചിലർ ഒലിവ്‌ ഓയിൽ, റൈസ്‌ ബ്രാൻ ഓയിൽ തുടങ്ങിയ പാചക എണ്ണകൾ ഉപയോഗിയ്ക്കുന്നതിലേയ്ക്ക്‌ തിരിയുന്നതായി കാണുന്നു. ഇതിനെക്കുറിച്ച്‌ എന്താണഭിപ്രായം.?
ഭക്ഷ്യയെണ്ണകളെ 'നിത്യേന' (routine oils) ഉപയോഗിയ്ക്കുന്ന എണ്ണകൾ  'പ്രത്യേകമായി' ഉപയോഗിക്കുന്ന എണ്ണകൾ (speciality oils) എന്നിവയായി തരംതിരിയ്ക്കാം. ഈ പാചക എണ്ണകൾ ശരീരാരോഗ്യം നിലനിർത്തുന്നതിന്‌ നിദാനമാവണം. സസ്യ എണ്ണകൾ ശരീരത്തിനാവശ്യമായ കൊഴുപ്പിന്റെ പ്രാഥമിക ഉറവിടമാണ്‌. പാചക എണ്ണകളെ ഈ പ്രാഥമിക ഉറവിടത്തിന്റെ രണ്ടാംഘട്ടമായി കാണാം. ലോകമെമ്പാടും പാചക എണ്ണകളുടെ ഉപയോഗരീതി പ്രാദേശികമായി തരം തിരിയ്ക്കാം.
നിത്യേനയുപയോഗിയ്ക്കുന്ന എണ്ണകൾ പ്രാദേശികമായി വ്യത്യസ്തമാണ്‌. വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കടലയെണ്ണയാണ്‌ പ്രചാരത്തിലുള്ളത്‌. കിഴക്കൻ സംസ്ഥാനങ്ങളിൽ കടുകെണ്ണയും കേരളമുൾപ്പെട്ട പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ വെളിച്ചെണ്ണ പ്രധാന പാചകയെണ്ണയാണ്‌. തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നല്ലെണ്ണ ഭക്ഷ്യയെണ്ണയായി ഉപയോഗിയ്ക്കുന്നു.
മേൽപ്പറഞ്ഞ 'നിത്യേന' (routine)ഉപയോഗിക്കുന്ന എണ്ണകൾക്ക്‌ പകരമായി മറ്റു ചില എണ്ണകൾ പ്രത്യേകമായി പാചകാവശ്യത്തിന്‌ ഉപയോഗപ്പെടുത്തുന്നു.
കോൺ ഓയിൽ ഇതിനൊരുദാഹരണമാണ്‌. അമേരിക്കയിൽ 'കോൺ ഓയിൽ' ധാരാളമായി ഉത്പാദിപ്പിച്ചു വരുന്നു. പാചകഎണ്ണയായും സാലഡുകളിലും, മാർഗരൈൻ മയോണൈസ്‌, സോസുകൾ, ബേക്കിംങ്ങ്‌ മിശ്രിതം, ഉരുളക്കിഴങ്ങ,​‍്‌ ചിപ്സ്‌ എന്നിവ വറുത്തെടുക്കുന്നതിനും ഉപയോഗിയ്ക്കുന്നു. ഗ്രേപ്‌ സീഡ്‌ ഓയിൽ പാചകാവശ്യത്തിനും സൗന്ദര്യ സംവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. ഹേസൻ നട്ട്‌ ഓയിൽ, ലിൻ സീഡ്‌ ഓയിൽ, ഫ്ലാക്സ്‌ സീഡ്‌ ഓയിൽ, റൈസ്‌ ബ്രാൻ ഓയിൽ നിറവും മണവുമില്ലാത്ത സാഫ്ലവർ ഓയിൽ എന്നിവയാണ്‌ മറ്റ്‌ ചില പ്രത്യേക (speciality oils) എണ്ണകൾ. സിസേം ഓയിൽ ഭക്ഷ്യയെണ്ണയായും മസാജ്‌ ഓയിലായും ഉപയോഗിക്കുന്നു. ഭാരതത്തിലെ ഉഷ്ണ മേഖലാ കാലാവസ്ഥയിൽ ഒലിവെണ്ണയുടെ ഉപയോഗം തീർത്തും അനുയോജ്യമല്ല. ഇത്‌ മെഡിറ്ററേനിയൻ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമായ എണ്ണയാണ്‌. ഒലിവ്‌ ഓയിൽ ഇന്ത്യയിൽ വ്യാപകമാക്കുന്നതിനെതിരെ ആരും തന്നെ പഠനം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തത്തായി കാണുന്നില്ല. ഒലിവ്‌ ഓയിലിന്റെ പോഷകഘടന വെളിച്ചെണ്ണയുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്‌. ഞാൻ ഒരിയ്ക്കലും പാചകയെണ്ണയായി നമ്മുടെ നാട്ടിൽ 'ഒലിവെണ്ണ' ശുപാർശ ചെയ്യുകയില്ല. ഇത്‌ സംബന്ധിച്ച്‌ ജനങ്ങളിൽ അവബോധമുളവാക്കേണ്ടതുണ്ട്‌. ഇതോടൊപ്പം ബഹുഅപൂരിത കൊഴുപ്പുകൾ (പോളി അൺസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡുകളായ) സോയാബീൻ ഓയിൽ, സൺ ഫ്ലവർ ഓയിൽ എന്നിവയുടെ ഉപയോഗവും നിരുത്സാഹപ്പെടുത്തുകയാണ്‌ വേണ്ടത്‌. ചില എണ്ണകൾ മിക്സ്‌ ചെയ്ത്‌ പാചക എണ്ണകളുടെ രൂപത്തിൽ വിപണിയിലിറക്കുന്നതിനെയും നിരുത്സാഹപ്പെടുത്തണം. ഇതിൽ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധാലുക്കളാവണം. ഞാൻ ശക്തമായി ശുപാർശ ചെയ്യുന്ന എണ്ണയാണ്‌ വെളിച്ചെണ്ണ.
എന്തുകൊണ്ട്‌ 'പ്രത്യേക' (speciality) തരം എണ്ണകൾ ഉപയോഗിയ്ക്കണം?
വെളിച്ചെണ്ണ ശരീരത്തിനാവശ്യമായ ആരോഗ്യം നിലനിർത്തുന്നതിൽ പ്രമുഖ സ്ഥാനം വഹിയ്ക്കുന്ന സുരക്ഷിത (Safest) എണ്ണയായി പുനർനിർണ്ണയിക്കപ്പെടണം. പൂരിത കൊഴുപ്പമ്ലങ്ങളുടെയും ലോറിക്‌ ആസിഡ്‌, മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ സംയുക്ത മിശ്രിതമാണിത്‌. ഇത്‌ അനുയോജ്യമായ കൊളസ്ട്രോൾ ഘടന നിലനിർത്തുന്നതോടൊപ്പം മറ്റ്‌ ദീർഘ ശൃംഖല പൂരിത കൊഴുപ്പമ്ലങ്ങളുണ്ടാക്കുന്ന വിധത്തിൽ ഹൃദ്രോഗമുണ്ടാക്കുന്നതിന്‌ കാരണമാകുന്നില്ല. ആയതിനാൽ പാചകാവശ്യത്തിന്‌ ഏറ്റവും അനുയോജ്യവും സുരക്ഷിത (Safest) വുമാണ്‌. ഏറെ നേരം ചൂടാക്കിയാലും വറക്കാനും പൊരിയ്ക്കാനും ഉപയോഗിച്ചാലും  വിഷരഹിതമായ ഉപോൽപന്നങ്ങളാണുണ്ടാകുന്നത്‌ (ട്രാൻസ്ഫാറ്റുകളും മറ്റും). വറുക്കാനും മറ്റും ഉപയോഗിച്ച്‌ ബാക്കിയുള്ള വെളിച്ചെണ്ണ കറികൾക്ക്‌ കടുകു താളിയ്ക്കാനോ ഭക്ഷ്യ വസ്തുക്കൾ ചൂടാക്കാനുപയോഗിച്ചാലും ശരീരത്തിന്‌ ഹാനികരമല്ല. ഇത്‌ വെളിച്ചെണ്ണയെ മറ്റ്‌ എണ്ണകളിൽ നിന്ന്‌ വ്യത്യസ്തമാക്കുന്നു.
വെളിച്ചെണ്ണ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പാചകാവശ്യത്തിന്‌ ഉപയോഗിക്കാനുതകുന്ന എണ്ണയായി മാറേണ്ടതുണ്ട്‌. കാലാകാലങ്ങളായി വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ഹെയർ ഓയിലായിട്ടാണ്‌ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നത്‌.
91 ശതമാനം പൂരിത കൊഴുപ്പമ്ലങ്ങളും (SFA)  6 ശതമാനം ഏക അപൂരിത കൊഴുപ്പമ്ലവും (MUFA) 3 ശതമാനം ബാഹു അപൂരിത കൊഴുപ്പമ്ലവും (PUFA) 2 ശതമാനം ഒമേഗ 6, ആറ്‌ ശതമാനം ഒമേഗ 9 അടങ്ങിയ വെളിച്ചെണ്ണ 'ഹൃദയ സൗഹൃദ' എണ്ണയായി തന്നെ ഡോ. വർഷ വിലയിരുത്തുന്നു. എന്തുകൊണ്ടെന്നാൽ വെളിച്ചെണ്ണയിലടങ്ങിയ 'ലോറിക്‌ ആസിഡ്‌' HDL കൊളസ്ട്രോളിനെ സ്വാധീനിക്കുകയും മദ്ധ്യശൃംഖല ട്രൈഗ്ലിസറൈഡുകളുമായി ചേർന്ന്‌ ആരോഗ്യത്തിന്‌ അനുയോജ്യമായ നല്ല കൊളസ്ടോൾ രക്തത്തിലുണ്ടാക്കുകയും ചെയ്യുന്നു.
"പാചകയെണ്ണകളിൽ ശരീരത്തിന്‌  അനുയോജ്യമായ എണ്ണയാണ്‌ വെളിച്ചെണ്ണ??.?വെളിച്ചെണ്ണ എത്ര ചൂടാക്കിയാലും വിഘടിയ്ക്കാതെ ഘടനയിൽ വ്യത്യസ്തത്തയില്ലാതെ സ്ഥിരതയോടെ നിലനിൽക്കുന്നു. ഓക്സിഡേഷൻ പ്രക്രിയയ്ക്ക്‌ വിധേയമാകുന്നില്ല. ഒട്ടുമിക്ക എണ്ണകളും കൂടുതൽ ചൂടാക്കിയാൽ ഉപോൽപന്ന ങ്ങൾ (ഫ്രീറാഡിക്കലുകൾ) ഉണ്ടായി ശരീര കോശങ്ങളെ നശിപ്പിക്കുന്നു. അത്ഭുതാവഹമായ രാസഘടനയാണ്‌ വെളിച്ചെണ്ണയ്ക്കുള്ളത്‌. ഇത്‌ അംഗീകരിച്ചേ മതിയാവു. ഏഴു മദ്ധ്യശൃംഖലാ ട്രൈഗ്ലിസറൈഡുകളാണ്‌ വെളിച്ചെണ്ണയിലെ അപൂരിത കൊഴുപ്പിലുള്ളത്‌. ഇത്‌ ദീർഘശൃംഖല, ട്രൈഗ്ലിസറൈഡുകളിൽ നിന്ന്‌ വിഭിന്നമായി എളുപ്പം ദഹിക്കാൻ സാധ്യതയുള്ളതും അന്നനാളത്തിൽ നിന്ന്‌ പെട്ടെന്ന്‌ രക്തത്തിലേയ്ക്ക്‌ ആഗിരണം ചെയ്യുകയും കരളിലെത്തി മെറ്റബോളിസം നടന്ന്‌ പെട്ടെന്ന്‌ ഊർജ്ജം പുറത്തു വിടുകയും ചെയ്യുന്നതിനാൽ 'പ്രമേഹരോഗികൾ'ക്ക്‌ ഉപയോഗിയ്ക്കാൻ അനുയോജ്യമായ എണ്ണയാണ്‌.  ഇത്‌ രക്തപ്രവാഹത്തിലൂടെ ചംക്രമണം നടത്തുന്നില്ല. കൊഴുപ്പമ്ലമായി ശരീരത്തിലടിയുകയോ ശരീരം വണ്ണം വെയ്ക്കാൻ കാരണമാവുകയോ ഇല്ല. ദിവസേന രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കഴിയ്ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണ്‌.
റൈസ്‌ ബ്രാൻ ഓയിലിലടങ്ങിയ 'എ. ഒറൈസനോൾ' കൊളസ്ട്രോൾ താഴ്‌ന്ന നിലയിൽ നിർത്തുന്നതിനും ആന്റി ഓക്സിഡന്റായി (നിരോക്സീകാരിയായി പ്രവർത്തിക്കുന്നതിനും) ശരീരത്തിൽ ട്യൂമറുകൾ ഉണ്ടാവുന്നത്‌ തടയുന്നതിനും കാരണമാക്കുന്നു. രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. റൈസ്ബ്രാൻ ഓയിലിന്‌ സ്മോക്ക്‌ പോയിന്റ്‌ കൂടുതലായതിനാൽ ഭക്ഷണ പദാർത്ഥവും പാത്രവും കരി പിടിയ്ക്കാനുള്ള സാദ്ധ്യതയേറെയാണ്‌. ഇതിനെതിരെ കമ്പനികൾ ഇപ്പോൾ ആന്റി കേക്കിങ്ങ്‌ ഏജന്റുകൾ ഉപയോഗിക്കുന്നുണ്ട്‌. PUFA (ബഹു അപൂരിത കൊഴുപ്പമ്ലങ്ങൾ):SFA(പൂരിത കൊഴുപ്പമ്ലങ്ങൾ അനുപാതം ഒമേഗ 6 : ഒമേഗ 3 അനുപാതം എന്നിവ ഏകദേശം ലോകാരോഗ്യസംഘടന (WHO) യുടെ ശുപാർശയ്ക്കടുത്തു നിൽക്കുന്നു.
എണ്ണയും കൊഴുപ്പും നമ്മുടെ ഭക്ഷണചര്യയിൽ പ്രമുഖ പങ്കു വഹിച്ച്‌ ശരീരത്തിനാവശ്യമായ പോഷക ഗുണങ്ങൾ വർദ്ധിക്കാനുപകരിയ്ക്കുന്നു. മൃഗജന്യ കൊഴുപ്പുകളിൽ നിന്ന്‌ വെളിച്ചെണ്ണപോലുള്ള സസ്യജന്യ കൊഴുപ്പുകളിലേയ്ക്കു മാറി ആരോഗ്യപരമായ ഭക്ഷണചര്യ ശീലിയ്ക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യം ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കി പഠിപ്പിയ്ക്കുന്നതിനുള്ള അനുയോജ്യ സമയമാണിത്‌. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായ എണ്ണയാണ്‌ ഉപയോഗിയ്ക്കേണ്ടത്‌. 'നമ്മൾ ഒരു പകരക്കാരനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ അത്‌ യഥാർത്ഥ പകരക്കാരനാവണം'. വൻ പ്രചരണവുമായി രംഗത്തെത്തുന്ന വിദേശ എണ്ണകളുപയോഗിക്കുമ്പോൾ അവയുടെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്‌. ഡോ. വർഷയുടെ താക്കീതാണിത്‌.

18 Dec 2014

അതിരുകൾക്കപ്പുറം


മോഹൻചെറായി


അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

22 Nov 2014

വെള്ളപ്പട



ഡോ കെ ജി ബാലകൃഷ്ണൻ*
-----------------------------------------------
1.
അമ്മേ,
നിൻ
അടിമലർ
വണങ്ങാൻ
വെള്ളപ്പട;
വെള്ളമടിപ്പട;
ചൊടിയിലെപ്പൊഴും
ജനഗണമന.

2.
ഏഴ് നിറങ്ങളുമിണങ്ങി
വാഴുവത് നിന്നിൽ-
നൂറുനിറമാർന്ന് തിളങ്ങി
പൂവാക പൂത്തരുണ-
രാഗം വിളങ്ങി.

3.

അമ്മേ,
"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണകൂടം"
തങ്ങളുടെ  കൈ-
വെള്ളയിലൊതുക്കി
വെള്ളപ്പട;
ഞങ്ങളെ വെള്ളം
കുടിപ്പിച്ചിടും പട.

4.
അമ്മേ,
നിൻ
കണ്‍കളിലെപ്പൊഴും
വെണ്മ പടർത്തുമെ-
ന്നാണയിടും പട;
കാതുകളിൽ
"മഥുര"-
വന്ദേമാതരമുണർത്തും
മന്ത്രിപ്പട.

5.

ഉള്ളവും വെള്ളവും
മണ്ണും മലയും
വിളയും
സകലവും
വിറ്റുതുലയ്ക്കും
കൊള്ളപ്പട.

6.
അമ്മേ,
നാട്ടിലും റോട്ടിലും
മേട്ടിലും കാട്ടിലും
വീട്ടിലും
മാമരച്ചോട്ടിലും
തുള്ളിച്ചാടിക്കളിക്കും
മർക്കടപ്പട.

7.
അറിവുകേടും
നെറിവുകേടും
വാരിക്കോരിച്ചൊരിയും
വിതറും
ഓരിപ്പട;
അമ്മേ,
നിന്നടിമലർ പണിയും
തൂ-
വെള്ളപ്പട.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...