14 Mar 2017

മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾ


mathew nellickunnu
john mathew

manarcad sasikumar




രണ്ടാമത് മലയാള സമീക്ഷ ഓൺലൈൻ സാഹിത്യ അവാർഡുകൾക്ക്
മണർകാട് ശശികുമാർ (  കവിത-ഭ്രാന്തന്റെ  ഡയറിക്കുറിപ്പുകൾ ), മാത്യു  നെല്ലിക്കുന്ന് (കഥ - മാത്യു നെല്ലിക്കുന്നിന്റെ കഥകൾ ), ജോൺ  മാത്യു ( നോവൽ - ഭൂമിക്ക് മേലൊരു മുദ്ര) എന്നിവർ അർഹരായി.
 മാർച്ച്   പത്തൊൻപതിനു  ഉച്ചകഴിഞ്ഞു  മൂന്ന് മുപ്പതിന്   ഉദയംപേരുർ നടക്കാവ് ജെ ബി സ്‌കൂളിൽ ചേരുന്ന  ചടങ്ങിൽ  എം കെ ഹരികുമാർ അവാർഡുകൾ സമ്മാനിക്കും.
ഡോ  സി എം  കുസുമൻ  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മാർട്ടിൻ പാലാക്കാപ്പിള്ളിൽ  അദ്ധ്യക്ഷത വഹിക്കും.  വെണ്ണല മോഹൻ അവാർഡ് ലഭിച്ച കൃതികളെ  പരിചയപ്പെടുത്തും . ജോൺ ജേക്കബ് ,  ശ്രീകൃഷ്ണദാസ്   മാത്തുർ ,  രാധാമീര  എന്നിവർ  പ്രസംഗിക്കും.
ഈ വർഷത്തെ ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്  കെ പി എം നവാസിന്  ചടങ്ങിൽ സമ്മാനിക്കും ​.
മലയാളസാഹിത്യത്തിൽ വലിയ സംഭാവന ചെയ്ത രണ്ട് പ്രവാസി എഴുത്തുകാരാണ് ജോൺ മാത്യുവും  മാത്യു നെല്ലിക്കുന്നും. ജോൺ മാത്യു ദാർശനികമായ മുഴക്കത്തോടെ   സജീവമായ  ഇടപെടലുകൾ നടത്തി.  ഇരുനൂറിലേറെ  കഥകൾ അദ്ദേഹം എഴുതി.മലയാളിയുടെ ആഗോള കുടിയേറ്റത്തിന്റെ വേദനയും സന്തോഷവും ആഴത്തിൽ അടുത്തറിഞ്ഞ എഴുത്തുകാരനാണ്  ജോൺ   മാത്യു. സമർപ്പണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും മുദ്രകൾ ഈ കൃതിയിൽ കാണാം. മലയാള നോവൽ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്'ഭൂമിക്ക് മേലൊരു മുദ്ര'.
ജോൺ മാത്യു പൊതു രംഗത്തും ശ്രദ്ധേയനാണ്. ഡൽഹിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന 'ദൽഹി ലിറ്റററി വർക്ക്ഷോപ്പ് എന്ന സംഘടനയാണ് ഒ   വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തിനു ആദ്യമായി ഒരു പാരിതോഷികം നൽകിയത്. അമേരിക്കയിലെ റൈറ്റേഴ്‌സ് ഫോറം , ലിറ്റററി അസോസിയഷൻ  ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകൾ പടുത്തുയർത്തുന്നതിൽ  മല്ലപ്പള്ളി സ്വദേശിയായ അദ്ദേഹം നിർണായക പങ്കു വഹിച്ചു.
മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ മാത്യു നെല്ലിക്കുന്ന് പ്രവാസി സാഹിത്യകാരന്മാർക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്നു. നോവൽ  ചെറുകഥ, ലേഖനം, യാത്ര തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നെല്ലിക്കുന്നിന്റെ  കഥകൾ   രൂപപരമായി  മികവ് പുലർത്തുന്നു. ചെറുകഥയുടെ മർമ്മം മനസ്സിലാക്കുന്നതിൽ  അദ്ദേഹം വിജയിച്ചിരിക്കുന്നു.  ദീർഘമായ  ആഖ്യാനം അദ്ദേഹം  പലപ്പോഴും ഉപേക്ഷിക്കുന്നു . തനിക്ക് പറയാനുള്ളത് വളരെ ഒതുക്കി  മൂർച്ചയോടെ ആവിഷ്കരിക്കുന്നതിൽ നെല്ലിക്കുന്ന് തന്റേതായ ശൈലി പിന്തുടരുന്നു.എഴുപത്തിനാലിൽ മിഷിഗനിലെത്തിയ  നെല്ലിക്കുന്ന് നിരന്തരമായ സാഹിത്യ സപര്യയിലൂടെയാണ് തന്റെ സാഹിത്യ ലോകം നിർമ്മിച്ചെടുത്തത്. ഭാഷാകേരളം എന്ന മാഗസിൻ നടത്തിയതിനു പുറമെ മലയാളത്തിലെയും  അമേരിക്കയിലെയും എഴുത്തുകാരെ പങ്കെടുപ്പിച്ച്  നിരവധി സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഒരു പ്രവാസി സാഹിത്യകാരൻ  എന്ന നിലയിൽ തന്റെ ദൗത്യം എന്താണെന്ന് നെല്ലിക്കുന്നിനറിയാം .
മണർകാട്  ശശികുമാർ ചിന്തയുടെ ആത്മാവുകൊണ്ട് ഈ കാലഘട്ടത്തെ ആലേഖനം ചെയ്ത കവിയാണ്. കോട്ടയത്തിനടുത്ത് മണർകാട് സ്വദേശിയായ  ശശികുമാർ ഇപ്പോൾ വൈക്കത്ത് താമസിക്കുന്നു.
to manarcad sasikumar

to mathew nellickunnu

audience

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ട്രെയ്ൻ യാത്രക്കാർ
എം കെ ഹരികുമാർ


ഒരു ട്രെയ്ൻ നിറയെ
യാത്രക്കാരുമായി
തെക്കോട്ടു പോയി.
ഞങ്ങളുടെ ട്രെയ്ൻ
നിറയെ യാത്രക്കാരുമായി
വടക്കോട്ടും .

ഞങ്ങളുടെ ട്രെയ്ൻ:
ചായ ,വട, മസാലദോശ ,മുട്ട റോസ്റ്റ് ,മീൽസ് ,
പുസ്തക കച്ചവടക്കാർ ,
അപരിചിത സുന്ദരിമാർ
മധ്യവയസ്കർ ,
മൊബൈൽ ഫോൺ ,ടോയ്ലറ്റ്.

പ്ളാറ്റ്ഫോം ലൈറ്റുകൾ യാഥാർത്ഥ്യത്തിനും അപ്പുറമായിരുന്നു.
ശബ്ദങ്ങൾ കന്യാകുമാരിയിലെ
സൂര്യോദയം കാണാനെന്ന പോലെ
തിടുക്കപ്പെട്ട് ഓടിക്കൊണ്ടിരുന്നു.

എതിരെ വന്ന ട്രെയ്ൻ:
യാത്രക്കാർ മാത്രം.
അവർ ഒരേ കാര്യം മാത്രം
ചിന്തിക്കുന്നു.
അവർക്കെല്ലാം ഒരേ മുഖം
അവർ എങ്ങനെ
ഇത്ര അടുപ്പമുള്ളവരായി ?
ആ ട്രെയിനിന് കമ്പാർട്ട്മെൻ്റോ
വാതിലുകളോ ജനലുകളോ
ഉളളതായി തോന്നിയില്ല.
ഇല്ല.
ആ ട്രെയ്ൻ
 യാത്രക്കാർ  മാത്രമായിരുന്നു.
ഏതോ ഗ്രഹത്തിൽ നിന്ന്
ഏതോ ഗ്രഹത്തിലേക്ക് പോകുന്നവർ.




ഞങ്ങൾ സമാന്തരമായി പിരിയുന്നേരം
ഏതോ ഒരു മയിൽപ്പീലി സ്പർശം .
ഞങ്ങളെയാരെയും 
അവർ ഇനി  ഒരിക്കലും
കാണില്ല.
കാണേണ്ട ആവശ്യമില്ല .
എതോ അലൗകികമായ ആവശ്യത്തിനു
ഞങ്ങൾ ഒരു സ്റ്റേഷനിൽ 
നൊടിനേരത്തേക്ക് സന്ധിച്ചതാണ്.

പിന്നീടൊന്നുമില്ല.
അവശേഷിച്ചത് സിഗ്നൽ ലൈറ്റുകൾ ,
രാത്രിയുടെ ഈയാംപാറ്റകൾ ,
ട്രെയ്നിൻ്റെ ശബ്ദത്തിൽ അഗാധതകളിലേക്ക്
അമരുന്ന ,ചീവീടുകളുടെ ശബ്ദങ്ങൾ .

എതിർ വശത്തിരുന്ന ഒരു വീട്ടമ്മയും
രണ്ടു പെൺകുട്ടികളും
അടുത്ത സ്റ്റോപ്പിലിറങ്ങി.
ആ വീട്ടമ്മ സത്യജിത് റായിയുടെ
സിനിമയിലെ സ്ത്രീകഥാപാത്രത്തെ പോലെ
തോന്നിച്ചു ;വിഷാദഛായയുള്ള ഒരു ബ്ളാക്ക് ആൻഡ് വൈറ്റ്
ഭാവുകത്വം.

പിന്നീട് ആ ട്രെയ്ൻ പകുതി മുറിച്ചു
മാറ്റിയ പോലെ നീങ്ങിക്കൊണ്ടിരുന്നു.
നിരാസക്തമായ ശബ്ദങ്ങൾ ,വെളിച്ചങ്ങൾ .
വാൽ മുറിഞ്ഞ പല്ലിയെപ്പോലെ
അത് പിടഞ്ഞെങ്കിലും പുറത്തു കാണിച്ചില്ല .


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 
ഹരികുമാറിൻ്റെ മാർജിനാലിയ
ഡോ.തോമസ് സ്കറിയ

വായനക്കാർ വായനയ്ക്കിടയിൽ പുസ്തകങ്ങളുടെ മാർജിനിലെഴുതുന്ന കുറിപ്പുകൾക്ക് ഒരു വലിയ ചരിത്രം പറയാനുണ്ട്. ചിലർ ചില ഭാഗങ്ങളിൽ അടിവരയിടുന്നു. അടയാളങ്ങളിടുന്നു. മാർജിനിലെഴുതുന്നു.

സ്വന്തം ചിന്തകളെ വെളിപ്പെടുത്തുകയാണവർ. വിമർശനാത്മക വിലയിരുത്തലുകൾ. പുസ്തകങ്ങൾക്ക് വലിയ മാർജിൻ വേണമെന്നാവശ്യപ്പെട്ട ഒരു എഴുത്തുകാരനുണ്ടായിരുന്നു എഡ്ഗാർ അലൻ പോ. കഥയെഴുതി അദ്ദേഹം വലിയ വിപ്ലവം സൃഷ്ടിച്ചു.

1819 ൽ സാമുവൽ കോളറിഡ്ജാണ് ലാറ്റിനിൽ നിന്നുo ഇംഗ്ലീഷിലേയ്ക്ക് മാർജിനാലിയ (marginalia) എന്ന പദം കൊണ്ടുവന്നത്. വായനക്കാരൻ്റെ ചിന്തയുടെ മാർജിനിൽ നമ്മുടെ ഒരേയൊരു കോളമിസ്റ്റ് എം.കെ.ഹരികുമാർ എഴുതിയ മാർജിനാലിയായുടെ ചരിത്രം പഠിക്കേണ്ട വിഷയമാണ്.

ഡിജിറ്റൽ ലോകത്തു ജീവിക്കുമ്പോഴും വായനയുടെ ഭാവിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു വലിയ കോളമിസ്റ്റാണ് എം.കെ.ഹരികുമാർ.

പ്രതികരണങ്ങൾ 
 
വാട്സപ്പ് യജ്ഞശാല
തിലകൻ നാരായണൻ ,

ദുബായ്



തുളസീധരൻ ഭോപ്പാൽ ,വിവിധ മേഖലകളിൽ ഊർജ്ജസ്വലതയോടെ ഇന്നും  ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥശാല തന്നെയാണ് .എഴുപതു പിന്നിട്ടുവെങ്കിലും ജീവിതപാഥയിൽ  തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടും , അറിയുന്നവരിൽ അദ്ഭുതം ജനിപ്പിച്ചുകൊണ്ടും  യുവാക്കളെ ആശ്ചര്യപ്പെടുത്തുന്ന ചുറുചുറുക്കോടെ അദ്ദേഹം  വാട്സാപ്പിൻെറ സാധ്യതയിലേക്കു കടന്നുവന്നപ്പോൾ അത് മലയാള സാഹിത്യസദസ്സിന് പുതിയൊരു അനുഭവമായി.  മലയാളികളിൽ മനുഷ്യത്വമുണർത്തി വിശ്വമാനവികതയുടെ  വിശാലനഭസ്സിലേക്കു ചിറകുനൽകിയ മഹാഗുരുവിനെക്കുറിച്ചു തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലിയവലംബിച്ചു  എം. കെ ഹരികുമാർ രചിച്ച  ഈ വിശ്വോത്തര നോവൽ  'ശ്രീനാരായണായ 'യുടെ വായനായജ്ഞം എൺപത് ദിനങ്ങൾ കടന്നിരിക്കുന്നു .

കോവിഡ് മഹാമാരിയുടെ ഈ ഏകാന്തതയിൽ  ശ്രവണപുടങ്ങളിൽ ഒരു അമൃതവർഷം പോലെയാണ് ഇത്  അനുഭവപ്പെട്ടത് .
ചരിത്രത്തിലെ ചില സമാനതകളെ  ഒാർമ്മപ്പെടുത്തുന്നു ഈ വായനായജ്ഞം .


യുദ്ധഭീകരതയുടെ ബീഭത്സ  താപമകറ്റാൻ അശോകസദസ്സിൽ  ധർമ്മചാരികൾ നടത്തിയ ധർമ്മാഖ്യാനയജ്ഞം പോലെയും  മഹാഭാരതത്തിൽ ഭാഗവത സത്രം നടന്ന   നൈമിശാരണ്യത്തിലെ ഭാഗവതപാരയണം പോലെയും ആണ് ഈ നോവൽ വായനായജ്ഞം .അത് അതിരുകളില്ലാത്ത വിവരസാങ്കേതികവിദ്യയുടെ വാട്സാപ്പ് യജ്ഞശാലയെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു എന്നേ പറയാനുള്ള .സർഗ്ഗഭാവനയിലെ മോഹനാംഗൻ പാഠശാലയുടെ ഉടജവാടിയിൽ ഒത്തുകൂടിയ എഴുത്തുകാരിലൂടെ മഹാഗുരുവിൻെറ തിരുവെഴുന്നള്ളത്ത് ഉപനിഷത് ആഖ്യാനത്തിൻെറ ഒരു നവാഖ്യാനമായാണ് അനുഭവേദ്യമാകുന്നത് .

നോവലിലെ മധുരമന്ദഹാസത്തിൻെറ രസപുടമുടയ്ക്കാതെ , തുളസിധരനും നോവൽ രചയിതാവിനും അഭിവാദ്യമർപ്പിച്ചുകൊണ്ടു ഞാനാ യജ്ഞശാലയിലേക്കു മടങ്ങട്ടെ ധന്യരായ ശ്രോതാക്കൾക്കെൻെറ ആശംസകൾ .നന്ദി.
 
 ജ്ഞാനശോഭയോടെ
മദനൻ കമലാസനൻ


ഈ ദൃഷ്ടിഗോചര  പ്രപഞ്ചത്തിൽ ഭൗതിക ശാസ്ത്രജ്ഞരും ഭൗതിക തത്വചിന്തകരുമാകാൻ, പഞ്ചേന്ദ്രിയങ്ങളുടെയും ബുദ്ധി ക്ഷമതയുടെയും ചിന്താ ചിന്തനശക്തിയും, അദ്ധ്വാനാർപ്പണഭാവവും ശരിയായ മാർഗ്ഗത്തിൽ ഉപയോഗിച്ചാൽ മതിയെന്ന്  തെളിയിക്കപ്പെട്ട സത്യമാണു്.

മറിച്ചു നാം  ആരാണന്നു സ്വയം തിരിച്ചറിഞ്ഞ ഒരു യോഗിവര്യനു മാത്രമേ  മനുഷ്യൻ്റെ പഞ്ചേന്ദ്രിയ പരിമിതികൾക്കപ്പുറമുള്ള അഗോചര ലോകത്തെ തിരിച്ചറിഞ്ഞു സ്വദർശനസിദ്ധി ലഭിക്കുകയുള്ളു. നമ്മുടെ മഹർഷിവര്യന്മാരും ,നാരായണ ഗുരുദേവനും അപ്രകാരമുള്ള  ദർശനതലങ്ങളെ തൊട്ടറിഞ്ഞ ആദ്ധ്യാത്മിക ശാസ്ത്രജ്ഞന്മാരായിരുന്നു.

യോഗിക്ക്  അകകണ്ണാൽ മാത്രം കാണാൻ കഴിയുന്ന  ലോകത്തിൽ അവർകണ്ട കാഴ്ചകളുടെ വർണ്ണനാ ഭാഷാഭാവങ്ങൾ സാധാരണ സാംസാരിക ലോകത്തിലെ അന്തേവാസികൾക്കു ലളിതമായി ഉൾക്കൊള്ളാൻ അസാദ്ധ്യമാണന്നതൊരു  സത്യം മാത്രമാണ്.

നാരായണ ഗുരുദേവൻ്റെ അപ്രകാരമുള്ള ദർശനങ്ങളെ സാധാരണക്കാരുടെ ചിന്താമണ്ഡലങ്ങളിൽ കുരുക്കുന്ന വിത്തുകളാക്കി മാറ്റുന്നതിലേക്കായി ആദ്യം  സ്വചിന്താഭാവമണ്ഡലത്തെ അതിനനുയോജ്യമായ രീതിയിൽ പാകപ്പെടുത്തി  'ശ്രീനാരായണായ ' എന്ന ദാർശനികനോവലെഴുതാനുള്ള  എം കെ ഹരികുമാർ സാറിൻ്റെ തപസ്യ ,പരിശ്രമ സമർപ്പണത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്ധ്യാത്മിക ദാർശനിക കേരളം അദ്ദേഹത്തോടെന്നെന്നും കടപ്പെട്ടിരിക്കുന്നു.

ഒപ്പം ഈ ഭവ്യ ഗുരുദർശന കൃതിയിലൂടെ ,അദ്ദേഹം സ്വജീവിതയാത്ര അർത്ഥപൂർണമാക്കിയിരിക്കുന്നു.ശുദ്ധവും ലളിതവുമായ  ജ്ഞാനത്തിൻ്റെ അഭാവമാണ് ഇന്ന്  ലോകത്തിൻ്റെ പതന  ദു:ഖങ്ങൾക്കുള്ള  ഒരേയൊരു  കാരണം .ജ്ഞാനത്തിലൂടെ മാത്രമേ സത്യസന്ധമായ സഹജീവി, ഇതര ജീവി, പ്രകൃതിസ്നേഹം വിടർന്നു സ്നേഹസുഗന്ധം പടർത്തുകയുള്ളൂ .ഭൗതിക വിജ്ഞാനവും ആത്മവിജ്ഞാനവും പരസ്പര പൂരകങ്ങളാണ്. രണ്ടിൻ്റെയും സമതുലിതവസ്തയാണ്‌   ഈ  പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ്.

സത്യസമർപ്പണ കൃത്യനിഷ്ഠതയോടെയുള്ള  ഒരു വായനായജ്ഞത്തിലൂടെ  'ശ്രീനാരായണായ 'യുടെ ഉള്ളടക്കം ദൈനംദിനം ശ്രോതാക്കളിൽ എത്തിച്ചുകൊണ്ടിരിക്കുന്ന തുളസീധരൻ സാറിനും, ഗ്രന്ഥകർത്താവായ എം.കെ. ഹരിഹരൻ സാറിനും എൻ്റെ സാദര പ്രണാമങ്ങൾ
 
 

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന/


സുനിൽ എം എസ്, മൂത്തകുന്നം

കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹർത്താലുകൾ. ഒക്റ്റോബർ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബർ 26നു തൃശൂർ ജില്ലയിൽ കോൺഗ്രസ്സും, നവംബർ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹർത്താലുകൾ നടത്തിയിരുന്നു. ഗൂഗിൾ സെർച്ചിൽ പൊന്തിവന്നൊരു പേജിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു:
ഹർത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാർട്ടി നടത്തുന്ന ഹർത്താലിനെ എതിർപാർട്ടികൾ നിശിതമായി വിമർശിയ്ക്കുന്നു: ഹർത്താൽ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമർശനം. ആ വാദത്തിൽ തീർച്ചയായും കഴമ്പുണ്ട്. എന്നാൽ, അധികം താമസിയാതെ, എതിർപാർട്ടികൾ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹർത്താലുമായി വരുന്നു. ഹർത്താലാചരിച്ചതിനു മുമ്പു വിമർശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹർത്താലിനെ വിമർശിയ്ക്കുന്നത്. ഈ റോൾമാറ്റം തുടരുന്നു.
സർക്കാർ ഏതു മുന്നണിയുടേതായാലും, ഹർത്താൽ ഏതു മുന്നണി നടത്തുന്നതായാലും, ഹർത്താൽ ദിനങ്ങളിൽ സർക്കാർ പൊതുവിൽ നിഷ്‌ക്രിയമാകുന്നെന്നു മാത്രമല്ല, ഹർത്താലുകളോടു പരോക്ഷമായി സഹകരിയ്ക്കുക കൂടി ചെയ്യുന്നു എന്നതാണു വാസ്തവം. അതുമൂലം ഹർത്താൽദിനത്തിൽ ഭരണരഥത്തിന്റെ കടിഞ്ഞാൺ അനൗപചാരികമായി ഹർത്താൽ നടത്തുന്നവരിലേയ്ക്കെത്തുന്നു. ഹർത്താൽദിനത്തിൽ സംസ്ഥാനത്തെന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഹർത്താൽ നടത്തുന്നവർക്കു കിട്ടുന്നു. പരോക്ഷമായ ഈ അധികാരക്കൈമാറ്റം മൂലമാണു ഹർത്താലുകൾ ജനജീവിതത്തെ  ദുസ്സഹമാക്കുന്നവയായിത്തീരുന്നത്.
ജനാധിപത്യഭരണവ്യവസ്ഥ നിലവിലിരിയ്ക്കുന്നൊരു രാജ്യത്തു പണിമുടക്കാനും പ്രതിഷേധിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ജനതയ്ക്കുണ്ടാകണം. എന്നാൽ, ആ സ്വാതന്ത്ര്യമുപയോഗിച്ചു പണിമുടക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നതിനിടയിൽ, പണിമുടക്കാത്തവരുടേയും പ്രതിഷേധിയ്ക്കാത്തവരുടേയും മൗലികാവകാശങ്ങളെ നിഷേധിയ്ക്കുക കൂടി ചെയ്യുമ്പോൾ ജനാധിപത്യം ഓക്‌ളോക്രസി അഥവാ മോബോക്രസി ആയി പരിണമിയ്ക്കുന്നു. ഈ വഴിമാറിപ്പോക്കു തടയേണ്ടതു ജനതയുടെ സ്വാതന്ത്ര്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിലേയ്ക്കായി ഒരഭ്യർത്ഥന ഈ ലേഖകൻ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബർ പതിനെട്ടിന് ഈമെയിലായി അയച്ച അഭ്യർത്ഥന താഴെ ഉദ്ധരിയ്ക്കുന്നു:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യർത്ഥന
കേരളത്തിൽ പതിവായിത്തീർന്നിരിയ്ക്കുന്ന ഹർത്താലുകൾ ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്ന മൗലികാവകാശങ്ങളിൽ രണ്ടെണ്ണത്തെ ലംഘിയ്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു, ഒക്ടോബർ 13, വ്യാഴാഴ്‌ച, സംസ്ഥാനവ്യാപകമായി നടന്ന ഹർത്താൽ. താഴെപ്പറയുന്നവയാണു ഹർത്താൽ ദിനങ്ങളിൽ ലംഘിയ്ക്കപ്പെടാറുള്ള മൗലികാവകാശങ്ങൾ:
19 (1) (d)  All citizens shall have the right to move freely throughout the territory of India. (സഞ്ചാരസ്വാതന്ത്ര്യം)
19 (1) (g)  All citizens shall have the right to practise any profession, or to carry on any occupation, trade or business (ഉപജീവനസ്വാതന്ത്ര്യം)
ഹർത്താൽ ദിനങ്ങളിൽ നടക്കുന്ന ഈ മൗലികാവകാശലംഘനങ്ങളെപ്പറ്റി വിശദമായി താഴെ വിവരിയ്ക്കുന്നു.
സഞ്ചാരസ്വാതന്ത്ര്യലംഘനം
പത്രത്തിൽ വരാറുള്ള ഹർത്താൽ പ്രഖ്യാപനത്തെപ്പറ്റിയുള്ള വാർത്ത വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഇക്കഴിഞ്ഞ ഹർത്താൽ പ്രഖ്യാപനത്തെപ്പറ്റി പത്രത്തിൽ വന്ന വാർത്തയിൽ നിന്നുള്ള ഭാഗം താഴെ ഉദ്ധരിയ്ക്കുന്നു:
“ആസ്പത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്കാരത്തിനു പോകുന്നവർ, വിമാനത്താവളത്തിലേക്കു പോകുന്നവർ, വിവാഹം, ഹജ്ജ്, ശബരിമല തീർത്ഥാടകർ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.”
ഹർത്താൽദിനത്തിലെ സംസ്ഥാനഭരണാധികാരം മുഴുവൻ ഹർത്താൽ അനുകൂലികൾ പിടിച്ചെടുത്തെന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്. പ്രഖ്യാപിക്കുക മാത്രമല്ല, ഹർത്താലനുകൂലികൾ പ്രഖ്യാപനം കർക്കശമായി നടപ്പിൽ വരുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹർത്താൽദിനത്തിൽ ഫലവത്തായ നടപടികളെടുക്കാതിരിയ്ക്കുമ്പോൾ അതു സൂചിപ്പിയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭരണാധികാരം സർക്കാർ ഹർത്താലനുകൂലികൾക്കു കൈമാറിയിരിയ്ക്കുന്നെന്നാണ്. ജനതയാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ കൂടുതലധികാരം ഹർത്താലനുകൂലികൾക്കു കൈവരുന്ന പതിവിനു മാറ്റം വരണം.
ഹർത്താലിൽ നിന്ന് ഒഴിവാക്കിയവയൊഴികെയുള്ള വാഹനങ്ങളെ ഹർത്താൽ അനുകൂലികൾ ഹർത്താൽ ദിവസം തടയുന്നു. ചിലയിടങ്ങളിൽ ഒഴിവാക്കിയവയെപ്പോലും തടയുന്നു. ഹർത്താൽ ദിവസം സർക്കാരുടമസ്ഥതയിലുള്ള കെ എസ് ആർ ടി സി ബസ്സുകളും സ്വകാര്യവാഹനങ്ങളും തങ്ങളുടെ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്നു. ജനതയുടെ സഞ്ചാരം അതോടെ അസാദ്ധ്യമാകുന്നു. ഹർത്താൽ ദിനത്തിൽ സർവീസ് നടത്തുന്ന ബസ്സുകളെ ഹർത്താൽ അനുകൂലികൾ തടയുക മാത്രമല്ല, കല്ലെറിഞ്ഞും ടയറുകളുടെ കാറ്റഴിച്ചു വിട്ടും അവയ്ക്കു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യാറുണ്ട്. കല്ലേറിലും മറ്റും ബസ്സ് ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കു പറ്റുന്നതും പതിവാണ്. തുടർന്ന്, ബസ്സുകളും അവയിലെ സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടെയുള്ള യാത്രക്കാരും നടുറോഡിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
കെ എസ് ആർ ടി സി ബസ്സുകൾ പോലും റോഡിലിറങ്ങാത്ത സ്ഥിതിയിൽ ടാക്സികളും ഓട്ടോറിക്ഷകളും ഓടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരുചക്രവാഹനങ്ങളല്ലാത്ത സ്വകാര്യവാഹനങ്ങൾ റോഡിലിറക്കാൻ മിക്കവരും ധൈര്യപ്പെടാറില്ല. ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ ഇരുചക്രവാഹനങ്ങളെപ്പോലും തടയാറുണ്ട്. ആസ്പത്രിസംബന്ധമായോടുന്ന വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നെന്നായിരിയ്ക്കും പ്രഖ്യാപനമെങ്കിലും, പലപ്പോഴും ആംബുലൻസുകളേയും ഹർത്താലനുകൂലികൾ വെറുതേ വിടാറില്ല. ഇക്കഴിഞ്ഞ ഹർത്താൽ ദിനം കല്ലേറു കൊണ്ട ഒരാംബുലൻസിന്റെ ചിത്രം ദേശാഭിമാനിയിൽ വന്നിരുന്നതു താഴെ കൊടുക്കുന്നു:
ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞതിന്റെ ചില വാർത്തകൾ താഴെ കൊടുക്കുന്നു .ചുരുക്കിപ്പറഞ്ഞാൽ, ഹർത്താൽ ദിനത്തിൽ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം പാടേ നിഷേധിയ്ക്കപ്പെടുന്നു.
ഉപജീവനസ്വാതന്ത്ര്യലംഘനം
വ്യാപാര-വാണിജ്യ-വ്യവസായസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിയ്ക്കാൻ ഹർത്താലനുകൂലികൾ അനുവദിയ്ക്കാറില്ല. ഏതെങ്കിലും കടകൾ തുറന്നിരിയ്ക്കുന്നതു കണ്ടാൽ അവരവ ഉടൻ അടപ്പിയ്ക്കുന്നു. ഫാക്ടറികൾ, ധനകാര്യസ്ഥാപനങ്ങൾ, മറ്റു വ്യവസായസ്ഥാപനങ്ങൾ - അവയൊക്കെ ഹർത്താലനുകൂലികൾ അടപ്പിയ്ക്കുന്നു. അടയ്ക്കാൻ വിസമ്മതിയ്ക്കുന്നവ ഹർത്താലനുകൂലികൾ തല്ലിപ്പൊളിച്ചതു തന്നെ. ഇക്കഴിഞ്ഞ ബന്ദിനെപ്പറ്റി വന്ന ചില വാർത്തകൾ താഴെ കൊടുക്കുന്നു:
അന്നന്നു ജോലി ചെയ്തു വേതനം പറ്റുന്നവരിൽ ഭൂരിഭാഗം പേർക്കും ഹർത്താൽ ദിനം ജോലിനഷ്ടവും വേതനനഷ്ടവുമുണ്ടാക്കുന്നു. ചെറുതും വലുതുമായ വ്യവസായസംരംഭകർക്കും കച്ചവടക്കാർക്കുമെല്ലാം നഷ്ടമുണ്ടാകുന്നു.
സർക്കാർസേവനത്തിനുള്ള പൊതുജനാവകാശം
പ്രവൃത്തിദിനങ്ങളിലുള്ള സർക്കാരാപ്പീസുകളുടെ സേവനം പൊതുജനത്തിന്റെ അവകാശമാണ്. ഹർത്താൽ ദിനങ്ങളിൽ കേരളത്തിലെ ഭൂരിഭാഗം സർക്കാരാപ്പീസുകളും സാമാന്യസേവനം നൽകുന്നുണ്ടാവില്ല. ഇക്കഴിഞ്ഞ ഹർത്താലിനെപ്പറ്റി മുകളിൽ കൊടുത്തിരിയ്ക്കുന്ന വാർത്താശകലങ്ങളിലൊന്ന് കാക്കനാട് സിവിൽ സ്റ്റേഷനെപ്പറ്റിയുള്ളതാണ്. അവിടത്തെ സർക്കാരാപ്പീസുകളിൽ പകുതിയിൽ താഴെ മാത്രമായിരുന്നു ഹാജർനിലയെന്നു വാർത്തയിൽ കാണുന്നു. ആപ്പീസിൽ ഹാജരുള്ള ജീവനക്കാരുടെ എണ്ണം പകുതിയിൽ താഴെ മാത്രമാകുമ്പോൾ, അവിടങ്ങളിൽ അന്നേദിവസം പൊതുജനസേവനം നടന്നുകാണാനിടയില്ല. മുപ്പതു ശതമാനത്തോളം ആപ്പീസുകൾ തുറക്കുക പോലും ചെയ്തില്ലെന്നും വാർത്തയിൽ കാണുന്നു. ഹർത്താൽ ദിനത്തിൽ പൊതുജനത്തിന്റെ സർക്കാർ സേവനത്തിനുള്ള അവകാശവും ലംഘിയ്ക്കപ്പെടുന്നു എന്നു ചുരുക്കം.
സാമ്പത്തികനഷ്ടം
ഹർത്താൽ മൂലം മിക്ക പ്രദേശങ്ങളിലും വലുതായ വരുമാനനഷ്ടമുണ്ടാകുന്നു. ഓരോ ഹർത്താൽ ദിനവും സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ഒരു വർഷം മുമ്പു പത്രത്തിൽ കണ്ടിരുന്നു. ഈ നഷ്ടത്തിന്റെ വലിയൊരു ഭാഗം സഹിയ്ക്കേണ്ടി വരുന്നതു പൊതുജനമാണ്.
ഇക്കഴിഞ്ഞ ഹർത്താൽ ബീജേപ്പിയാണു നടത്തിയത്. യൂഡിഎഫും എൽഡിഎഫും ഇവിടെ ധാരാളം ഹർത്താലുകൾ നടത്തിയിട്ടുണ്ട്. യൂഡിഎഫിന്റേയും എൽഡിഎഫിന്റേയും ഹർത്താൽ ദിനങ്ങളിലും മുകളിൽ വിവരിച്ച പൊതുജനാവകാശലംഘനങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടായിട്ടുണ്ട്. യൂഡിഎഫിന്റേയും എൽഡിഎഫിന്റേയും ബീജേപ്പിയുടേയും മാത്രമല്ല, പ്രാദേശികസംഘടനകളുടെ ഹർത്താലുകളും ഇവിടെ ഇടയ്ക്കിടെ നടന്നിട്ടുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹർത്താലുകൾ ആചരിച്ചിരുന്ന നിലയ്ക്ക് ഹർത്താലുകൾ നിരോധിയ്ക്കുന്നതു ശരിയായ സമീപനമാവുകയില്ലെന്നാണ് ഒരു വാദം. അക്കാലത്തിവിടെ വിദേശികളാണു ഭരണം നടത്തിയിരുന്നത്. ഇന്നിപ്പോൾ ജനങ്ങൾ തന്നെ ഭരിയ്ക്കുന്നു. അന്നത്തെ ഹർത്താലുകൾ വിദേശസർക്കാരിനെതിരെയുള്ളതായിരുന്നെങ്കിൽ, ഇന്നിവിടെ നടക്കുന്ന ഹർത്താലുകളെല്ലാം ഇവിടത്തെ ജനതയ്ക്കെതിരായുള്ളവയാണ്. കേരളത്തിൽ സമീപകാലങ്ങളിൽ നടന്നുകണ്ടിട്ടുള്ള ഹർത്താലുകളൊന്നടങ്കം ജനതയ്ക്കെതിരായിരുന്നു താനും. ഹർത്താലുകളുടെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം സഹിയ്ക്കേണ്ടി വന്നതു ജനതയ്ക്കായിരുന്നു. ഹർത്താൽ ദിനങ്ങളിൽ മുകളിൽ സൂചിപ്പിച്ച മൗലികാവകാശലംഘനങ്ങളുണ്ടാകുന്നത് അനുവദിയ്ക്കാൻ പാടില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതിലേയ്ക്കുള്ള ഏതാനും നിർദ്ദേശങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിയ്ക്കുന്നു:
നിർദ്ദേശം (1)  സർക്കാർ പരിപാടികൾ മാറ്റിവയ്ക്കരുത്
ഒരു ദിവസം ഹർത്താലായി ആചരിയ്ക്കുമെന്ന് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയോ മുന്നണിയോ മറ്റേതെങ്കിലും സംഘടനകളോ പ്രഖ്യാപിച്ചാലുടൻ ആ ദിവസം നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന സർക്കാർ പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ആണ് എൽഡിഎഫ് സർക്കാരുകളും യുഡിഎഫ് സർക്കാരുകളും ചെയ്തു പോന്നിരിയ്ക്കുന്നത്. നിലവിലിരിയ്ക്കുന്ന എൽഡിഎഫ് സർക്കാരും ഇക്കഴിഞ്ഞ ഹർത്താൽ പ്രഖ്യാപനത്തെ ‘ആദരിച്ച്’ മുൻ പതിവു തന്നെ തുടർന്നു. ഹർത്താൽ മൂലം സർക്കാർ മാറ്റിവച്ച പരിപാടികളെപ്പറ്റി പത്രത്തിൽ വന്ന ചില വാർത്തകൾ താഴെ കൊടുക്കുന്നു:

ഹർത്താലിനോടു സർക്കാർ സഹകരിയ്ക്കുന്നതായും, ഹർത്താലിനെ സർക്കാർ അംഗീകരിയ്ക്കുന്നതായുമൊക്കെയാണ് ഇത്തരം മാറ്റിവെപ്പുകൾ പരോക്ഷമായെങ്കിലും സൂചിപ്പിയ്ക്കുന്നത്. ഹർത്താൽ ദിനത്തിൽ ഹർത്താലനുകൂലികൾ സർക്കാരിനേക്കാൾ വലിയ അധികാരികളായിത്തീരുന്നതിന് ഇതിടയാക്കുന്നു. സർക്കാർപരിപാടികൾ യഥാസമയം നടത്താനുള്ള ദൃഢനിശ്ചയവും സ്ഥൈര്യവും കഴിവും സർക്കാരിനുണ്ടാകണം. സംസ്ഥാനത്തെ ജനതയുടെ അവകാശങ്ങൾ സംരക്ഷിയ്ക്കാൻ സർക്കാർ മടിഞ്ഞാൽ, ജനതയുടെ കാര്യം കഷ്ടത്തിലാകും; തങ്ങളുടെ നിയമപരമായ അവകാശസംരക്ഷണത്തിന്നായി ജനതയ്ക്കു സമീപിയ്ക്കാൻ അധികാരികളില്ലാതാകും.
ഈ വിഷയത്തിൽ ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളിലൊന്ന് ഇതാണ്: സർക്കാർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികളിലൊരെണ്ണം പോലും ഹർത്താൽ മൂലം മാറ്റിവയ്ക്കരുത്. സർക്കാർ നിശ്ചയിച്ച പരീക്ഷകളായാലും ഇന്റർവ്യൂകളായാലും യോഗങ്ങളായാലും, അവയെല്ലാം ഹർത്താൽ ദിവസം നടത്തുക തന്നെ വേണം. അവയൊന്നും മാറ്റിവയ്ക്കരുതെന്നു മാത്രമല്ല, അവ രണ്ടാമതൊരു തവണ കൂടി നടത്തുകയുമരുത്. ചുരുക്കിപ്പറഞ്ഞാൽ, ഹർത്താൽ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർക്കാർ പരിപാടികളും അതേ ദിവസം തന്നെ നടത്തണം.
ഹർത്താൽ ദിനങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കുകയെന്ന, മുൻ പതിവിൽ നിന്നു വ്യത്യസ്തമായി,  ഭാവിയിലുണ്ടായേയ്ക്കാവുന്ന ഹർത്താൽ ദിനങ്ങളിൽ സർക്കാർ പരിപാടികൾ മാറ്റി വയ്ക്കുകയില്ലെന്നും, അവ മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും ഇപ്പോൾത്തന്നെ സർക്കാർ പ്രഖ്യാപിയ്ക്കണമെന്നും ഞാനഭ്യർത്ഥിയ്ക്കുന്നു. ഇതുവരെയുള്ളതിൽ നിന്നു വ്യത്യസ്തമായ ഈ സമീപനത്തെപ്പറ്റി ജനതയെ മുൻകൂറായി തെര്യപ്പെടുത്താൻ അടുത്ത ഹർത്താൽ വരെ കാത്തിരിയ്ക്കരുതെന്നും അഭ്യർത്ഥിയ്ക്കുന്നു.
നിർദ്ദേശം (2)  ട്രിപ്പു മുടക്കുന്ന ബസ്സുകളിൽ നിന്നു പിഴ ഈടാക്കണം
ജീവികൾക്കു രക്തചംക്രമണമെന്ന പോലെ അനുപേക്ഷണീയമാണ് ഒരു രാജ്യത്തിനു ഗതാഗതം. ഗതാഗതം ഒരിയ്ക്കലും നിലയ്ക്കാൻ പാടില്ല. പൊതുജനത്തിന്റെ സഞ്ചാരത്തിന് യാതൊരു പ്രതിബന്ധവുമുണ്ടാകാൻ പാടില്ല. ബസ്സുകൾ അവശ്യസേവനമാണ്. സ്വകാര്യബസ് സർവീസുകളായാലും കെ എസ് ആർ ടി സി യുടെ സർവീസുകളായാലും അവ മുടങ്ങാൻ പാടില്ല. ഹർത്താൽ ദിവസം ഭൂരിഭാഗം സ്വകാര്യബസ്സുകളും റോഡിലിറങ്ങുന്നില്ല. കെ എസ് ആർ ടീ സി ബസ്സുകൾ നാമമാത്രമായി സർവീസുകൾ നടത്തുന്നു. അവരും തങ്ങളുടെ ഭൂരിഭാഗം ബസ്സുകളും ഡിപ്പോകളിൽ നിന്നു പുറത്തിറക്കാറില്ല.
ഇക്കാര്യത്തിലും എനിയ്ക്കൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കാനുണ്ട്. ട്രിപ്പുകൾ മുടക്കിയ ബസ്സുകളിൽ നിന്ന് അവ മുടക്കിയ ഓരോ ട്രിപ്പിനും പിഴ ഈടാക്കണം. ഒരു ബസ്സിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനത്തെ ഒരു ദിവസത്തെ ആകെ ട്രിപ്പുകളുടെ എണ്ണം കൊണ്ടു ഭാഗിച്ചു കിട്ടുന്ന തുക ഹർത്താൽ ദിനത്തിൽ മുടക്കിയ ഓരോ ട്രിപ്പിനുമുള്ള പിഴയായി ഈടാക്കണം. ഒരു ബസ്സ് ഹർത്താൽ ദിനത്തിൽ എല്ലാ ട്രിപ്പുകളും മുടക്കുന്നെങ്കിൽ, ആ ബസ്സിന്റെ ശരാശരി പ്രതിദിനവരുമാനം പിഴയായി ഈടാക്കണം. ഈ പിഴ സ്വകാര്യബസ് സർവീസുകൾക്കു മാത്രമല്ല, ട്രിപ്പു മുടക്കുന്ന കെ എസ് ആർ ടി സി ബസ്സുകൾക്കും ഒരേ പോലെ ബാധകമാക്കണം. ട്രിപ്പു മുടക്കിയാൽ കനത്ത പിഴയെന്ന ഈ വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.
നിർദ്ദേശം (3)  എഴുപത്തഞ്ചു ശതമാനത്തിൽ കുറഞ്ഞ ഹാജർനില
പൊതുജനത്തെയാണു സർക്കാർ ആപ്പീസുകൾ സേവിയ്ക്കുന്നത്. സർക്കാർ ആപ്പീസു പ്രവർത്തിയ്ക്കുന്നില്ലെങ്കിൽ കഷ്ടപ്പെടുന്നതു പൊതുജനമാണ്. ഒരു ദിവസം ഒരു സർക്കാർ ആപ്പീസിലെ ഹാജർ നില എഴുപത്തഞ്ചു ശതമാനത്തിൽ കുറവാണെങ്കിൽ ആ ദിവസം ആ ആപ്പീസിൽ നിന്നു പൊതുജനത്തിനു കിട്ടേണ്ടതായ സേവനം വേണ്ടുംവണ്ണം കിട്ടിയിട്ടുണ്ടാവില്ല. പൊതുജനസേവനം മുടങ്ങാൻ പാടില്ല. ഹർത്താൽ ദിവസം ഒരാപ്പീസിൽ ഇരുപത്തഞ്ചു ശതമാനത്തിലേറെപ്പേർ ജോലിയ്ക്കു ഹാജരാകാതിരുന്നാൽ, അന്നു ഹാജരാകാതിരുന്ന ജീവനക്കാർക്ക് ആ ദിവസത്തേയ്ക്കുള്ള വേതനം നൽകരുതെന്നാണ് എന്റെ മറ്റൊരു നിർദ്ദേശം. ഹർത്താൽ ദിവസം പൊതുജനത്തിനു ലഭിയ്ക്കേണ്ട സേവനം നിർബാധം ലഭിയ്ക്കുന്നതിനു തടസ്സമുണ്ടാകാതിരിയ്ക്കാൻ ഈ നടപടി ആവശ്യമാണ്. ചികിത്സയ്ക്കായി ഹർത്താൽ ദിവസത്തിനു മുമ്പു തന്നെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടിരുന്നതു മൂലം (അഡ്‌മിറ്റു ചെയ്യപ്പെട്ടിരുന്നതിനാൽ‌) ഹർത്താൽ ദിവസം ജോലിയ്ക്കു ഹാജരാകാൻ കഴിയാതെ പോയവർക്കു വേതനം നിഷേധിയ്ക്കുകയില്ല എന്നൊരിളവ് ഇവിടെ അനുവദിയ്ക്കണം.
നിർദ്ദേശം (4)  സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം
ഒരു ഹർത്താൽ ദിവസം ഏറെ സമയം കാത്തുനിന്നിട്ടും കെ എസ് ആർ ടി സി ബസ്സുകൾ കാണാതിരുന്നപ്പോൾ ബന്ധപ്പെട്ട ഡിപ്പോയിൽ വിളിച്ചു ചോദിച്ചു. ബസ്സുകളോടിയ്ക്കാനുള്ള ക്ലിയറൻസ് പോലീസ് അധികാരികൾ നൽകിയിട്ടില്ല എന്ന ഉത്തരമാണു കിട്ടിയത്. പോലീസിൽ വിളിച്ചു ചോദിച്ചപ്പോൾ, ബസ്സുകൾ ഓടിയ്ക്കേണ്ട എന്ന നിർദ്ദേശം കൊടുത്തിട്ടില്ല എന്നും അറിഞ്ഞു. തിരികെ കെ എസ് ആർ ടി സി ഡിപ്പോയിൽ വിളിച്ചപ്പോൾ, ‘ഡ്രൈവർമാരും കണ്ടക്ടർമാരുമൊക്കെ മനുഷ്യരല്ലേ, അവർക്കും ജീവനിൽ കൊതിയുണ്ടാകും, കല്ലേറും തല്ലും ഇടിയും കൊള്ളാനുമൊക്കെ ആരാണു തയ്യാറാകുക” എന്ന മറുചോദ്യമായിരുന്നു മറുപടി.
ബസ്സുകളോടിയ്ക്കാൻ ജീവനക്കാർ ഭയക്കുന്ന വിധം ആപത്കരമാണ് ഒരു പ്രദേശമെങ്കിൽ, ആ പ്രദേശത്താകെ സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം എന്നാണു ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം. അത്തരം പ്രദേശങ്ങളിൽ ഹർത്താൽ ദിവസം നാലിലേറെപ്പേർ ഒരുമിച്ചു നടക്കുന്നതു നിരോധിയ്ക്കണം. ഹർത്താൽ ദിവസം ഹർത്താലനുകൂലികൾ കൂട്ടം കൂട്ടമായാണു വഴി തടയാനും വാഹനങ്ങൾക്കു കല്ലെറിയാനും മറ്റക്രമങ്ങൾക്കുമൊക്കെയായി തെരുവിലിറങ്ങുന്നത്. നാലിലേറെപ്പേർ ഒരുമിച്ചു നടക്കുന്നതു നിരോധിച്ചാൽ, ഹർത്താൽ ദിനത്തിലെ അക്രമപ്രവർത്തനങ്ങൾ ഇല്ലാതാകും.
ഹർത്താലിനു തൊട്ടു മുൻപത്തെ ദിവസം, ഹർത്താൽ ദിനം, ഹർത്താലിന്റെ അടുത്ത ദിനം എന്നിങ്ങനെ മൂന്നു ദിവസത്തേയ്ക്കായിരിയ്ക്കണം സെക്ഷൻ 144 പ്രഖ്യാപിയ്ക്കുന്നത്. സെക്ഷൻ 144 അനുസരിച്ചുള്ള പ്രഖ്യാപനം ലംഘിച്ചുകൊണ്ടു ഹർത്താലനുകൂലികൾ തെരുവിലിറങ്ങിയാൽ അവരെ നിയമമനുസരിച്ചു തന്നെ കൈകാര്യം ചെയ്യണം: ചൂരൽപ്രയോഗം, ലാത്തിച്ചാർജ്, കണ്ണീർവാതകപ്രയോഗം, ജലപീരങ്കി – ഇവയുപയോഗിച്ച് നിയമലംഘനം ഏതുവിധേനയും തടയുകയും സുഗമമായ വാഹനഗതാഗതം സാദ്ധ്യമാക്കുകയും വേണം. സർക്കാരിനോട് എതിർപ്പുണ്ടെങ്കിൽ അതു പ്രകടിപ്പിയ്ക്കാൻ ഇവിടെ നിയമം അനുവദിയ്ക്കുന്ന മാർഗങ്ങൾ പലതുമുണ്ട്; അവ സ്വീകരിയ്ക്കുന്നതിനു പകരം തെരുവിലിറങ്ങി പൊതുജനത്തെ ദ്രോഹിയ്ക്കുന്ന പതിവിന് ഒരവസാനമുണ്ടാകണം.
ഹർത്താൽ ദിനത്തിൽ മുടക്കം കൂടാതെ എല്ലാ ട്രിപ്പുകളും ഓടിയ്ക്കാൻ തയ്യാറാണോ അല്ലയോ എന്നു കെ എസ് ആർ ടി സിയോടും സ്വകാര്യബസ്സുകാരോടും ഹർത്താൽ ദിനത്തിന് ഏതാനും ദിവസം മുമ്പു തന്നെ ആരായണം. ആപൽശങ്കയുണ്ട്, ബസ്സോടിയ്ക്കില്ല എന്നാണ് ഒരു പ്രദേശത്തു നിന്നുള്ള ഉത്തരമെങ്കിൽ ആ പ്രദേശത്തു നിശ്ചയമായും സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം. ഒരു ജില്ലയൊന്നാകെ ഭീതിയിലാണെങ്കിൽ ജില്ലയൊന്നാകെ സെക്ഷൻ 144 പ്രഖ്യാപിയ്ക്കണം. ട്രിപ്പുകൾ മുടക്കരുതെന്ന കർശനനിർദ്ദേശം സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സിയ്ക്കും നൽകണം.
അക്രമം നടത്തുന്നവർ
ഹർത്താൽ ദിനത്തിൽ സാമൂഹ്യവിരുദ്ധരാണു ഹർത്താലനുകൂലികളെന്ന വ്യാജേന അക്രമം നടത്തുന്നത്. ബസ്സുകളും ആപ്പീസുകളും മറ്റും തല്ലിത്തകർക്കുന്നവർ സാമൂഹ്യവിരുദ്ധർ തന്നെ, യാതൊരു സംശയവുമില്ല. രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടവരാണ് അക്രമം നടത്തുന്നതെങ്കിൽ അവർ സാമൂഹ്യവിരുദ്ധരാണ്. ജനാധിപത്യവ്യവസ്ഥിതിയിൽ സാമൂഹ്യവിരുദ്ധതയെന്നാൽ ജനശത്രുത. അത്തരം ജനശത്രുക്കളെ തിരിച്ചറിഞ്ഞ്, അവരെ രാഷ്ട്രീയപ്പാർട്ടികൾ പുറത്താക്കണം. ഹർത്താൽ ദിനത്തിൽ ജനതയുടെ മൗലികാവകാശസംരക്ഷണത്തിന്നായി കർക്കശനടപടികളെടുക്കാതെ സർക്കാർ പിന്തിരിയുമ്പോൾ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണു നടക്കുക. സാമൂഹ്യവിരുദ്ധർക്കെതിരേ സർക്കാർ കർക്കശനടപടികളെടുക്കാതിരിയ്ക്കുമ്പോൾ നിസ്സഹായരായ ജനത സാമൂഹ്യവിരുദ്ധർക്കു കീഴ്‌പ്പെടേണ്ടി വരുന്നു. അതുകൊണ്ട്, ഹർത്താലുകളെ നേരിടാൻ മുകളിൽ സമർപ്പിച്ചിരിയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ വിനയപുരസ്സരം അഭ്യർത്ഥിയ്ക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യർത്ഥന ഇവിടെ അവസാനിയ്ക്കുന്നു.
മുകളിൽ കൊടുത്തിരിയ്ക്കുന്ന നിർദ്ദേശങ്ങളെ പല വിഭാഗങ്ങളും എതിർക്കാനിടയുണ്ട്. ഹർത്താൽ ദിനത്തിൽ ട്രിപ്പു മുടക്കിയാൽ പിഴയൊടുക്കേണ്ടി വരുന്ന കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ബസ്സുടമകളും, ഹർത്താൽ ദിനങ്ങൾ ശമ്പളസഹിത അവധിദിനങ്ങളല്ലാതായിത്തീരുന്നതു കൊണ്ടു സർക്കാർ ജീവനക്കാരും എതിർക്കാതിരിയ്ക്കില്ല. ഹർത്താൽ ദിനത്തിൽ നൂറ്റിനാല്പത്തിനാലാം വകുപ്പു പ്രഖ്യാപിച്ചാൽ, കൂട്ടത്തോടെ തെരുവിലിറങ്ങി വാഹനങ്ങളെ കല്ലെറിയാനും, ആപ്പീസുകളും വ്യാപാര-വാണിജ്യ-വ്യവസായസ്ഥാപനങ്ങളും ബലം പ്രയോഗിച്ച് അടപ്പിയ്ക്കാനും സാധിയ്ക്കാതെ വരുന്നതു കൊണ്ടു ഹർത്താലനുകൂലികളും നിർദ്ദേശങ്ങളെ എതിർക്കും; നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ ഇക്കൂട്ടർ എതിർക്കുക മാത്രമല്ല, അതിനോടു പ്രതിഷേധിയ്ക്കാൻ ഹർത്താൽ നടത്തുകയും ചെയ്യും, തീർച്ച.
കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ chiefminister@kerala.gov.in എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയച്ച അഭ്യർത്ഥനയിന്മേൽ നടപടികളെന്തെങ്കിലും സർക്കാർ സ്വീകരിച്ചതായി അറിയിപ്പു കിട്ടിയിട്ടില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഹർത്താലുകളെ അനുകൂലിയ്ക്കാത്തവർ വായനക്കാരുടെ ഇടയിലുണ്ടെങ്കിൽ അവരോടൊരു അഭ്യർത്ഥനയുള്ളത്, അവരും മുകളിൽ ഉദ്ധരിച്ചിരിയ്ക്കുന്നതു പോലുള്ള അഭ്യർത്ഥനകൾ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്ക് അയയ്ക്കണം എന്നതാണ്. അഞ്ചോ പത്തോ അഭ്യർത്ഥനകൾ അനുകൂലനിലപാടെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചെന്നു വരില്ല. എന്നാൽ, അഭ്യർത്ഥനകൾ ആയിരമോ പതിനായിരമോ ആയാൽ, അനുകൂലഫലമുണ്ടാകാം.
ഹർത്താലുകളുടെ നിരോധനമല്ല നമ്മുടെ ആവശ്യം. ഹർത്താലുകൾ നടത്താൻ ജനതയ്ക്കുള്ള സ്വാതന്ത്ര്യം പരിരക്ഷിയ്ക്കപ്പെടുന്നതോടൊപ്പം, ഹർത്താലുകളിൽ പങ്കെടുക്കാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യവും ജനതയ്ക്കുണ്ടാവണം, ഹർത്താലുകളിൽ പങ്കു ചേരാത്തവരുടെ മൗലികാവകാശങ്ങൾ പൂർണമായും സംരക്ഷിയ്ക്കപ്പെടുകയും വേണം: അതാണു നമ്മുടെ ആവശ്യം.

ജലഛായ വായിക്കുമ്പോള്‍

 എസ് . ഭാസുരചന്ദ്രന്‍

മലയാള നോവലില്‍ ഏറ്റവും പുതുതായി സംഭവിച്ച സമഗ്രമായ അട്ടിമറിയെന്ന് ശ്രീ എം.കെ.ഹരികുമാറിന്റെ ‘ജലഛായ’യെ വിശേഷിപ്പിക്കാം. നോവലായി നിന്നുകൊണ്ട് അത് നോവല്‍ എന്ന കലാരൂപത്തെയും, ജീവിതത്തില്‍ നിന്ന് മെറ്റീരിയല്‍ സ്വീകരിച്ചുകൊണ്ട് ജീവിതത്തെയും കാലുവാരിയിരിക്കയാണ്.
പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളില്‍ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓര്‍മ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാന്‍ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പര്‍ശം നമുക്ക് നല്‍കുന്നത്.

ജലഛായ എന്ന ശീര്‍ഷകം പേറുന്ന ഈ നോവലില്‍ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാന്‍ ഉദ്ദേശിക്കുന്ന ജോര്‍ദ്ദാന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യു ചെയ്യുകയാണ്.ഇത്രയുമായപ്പോള്‍ തന്നെ ഹരികുമാറിനെ ചേര്‍ത്ത് നോവലിസ്റ്റുകളുടെ എണ്ണം മൂന്നായി. സുവിശേഷപ്രസംഗം നടത്തിക്കഴിഞ്ഞിരുന്ന ലൂക്ക് ജോര്‍ജ് അയാള്‍ക്കാണെങ്കില്‍ തെരുവോരങ്ങളില്‍ നിന്ന് താന്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍ വിശ്വാസമില്ല;കാര്യങ്ങള്‍ തകിടം മറിയുന്നത് നോക്കുക.നാളത്തെ നോവലിസ്റ്റും ഇന്നത്തെ നോവലിസ്റ്റും തമ്മിലുള്ള അഭിമുഖങ്ങളാണ് ഓരോ അദ്ധ്യായവും ;എന്നുവച്ച് സാഹിത്യപരവും കഥാപരവും കഥാപാത്രപരവുമായ കാര്യങ്ങള്‍ മാത്രം സംസാരിച്ച് അദ്ധ്യായങ്ങളെ സമാധാനദ്വീപുകളാക്കുകയല്ല ഹരികുമാര്‍.

കീഴാളര്‍ എന്ന് വിളിച്ച് മാധ്യമങ്ങള്‍ നിരന്തരം കൂട്ടബലാല്‍സംഗം ചെയ്യുന്ന പെണ്ണാളുകളുടെയും പരസ്യ ചാട്ടവാറടി നല്‍കുന്ന ആണ്‍പിറന്നവരുടെയും ഗതകാല തലമുറകള്‍ രക്തവും മാംസവും മുതലിറക്കി ജീവിച്ച ജീവിതത്തിലാണ് ജലഛായ മുങ്ങാങ്കുഴിയിടുന്നത്.
കുരുമുളകു മരണങ്ങള്‍ എന്ന അദ്ധ്യായം ചരിത്രത്തില്‍ സൂചികുത്താന്‍ ഇടം കിട്ടാത്തതിനാല്‍ നോവലിലേക്ക് ഓടിക്കയറിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ കൂടാരമാണ്.നിങ്ങളുടെ കഥാകൗതുകങ്ങളെയല്ല ഈ നോവല്‍ അഭിസംബോധനചെയ്യുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു എന്ന മൂന്നാംകിട ഉത്കണ്ഠയെ മറികടന്നശേഷമാണ് ഈ നോവല്‍ അജയ്യമായ അതിന്റെ അക്ഷരയാത്ര നടത്തിയിരിക്കുന്നത്.
ശില്പസൗകുമാര്യം ഫ്യൂഡലിസമാണെന്നും ഏറ്റവും മികച്ച അവസ്ഥയില്‍ അത് സ്റ്റാലിനെയും ഹിറ്റ്‌ലറെയും ഞെട്ടിക്കുന്ന ഫാസിസ്റ്റാണെന്നും ജലഛായയുടെ ശകലിതമായ വൃന്ദവാദ്യം(Fragmented Orchetsra) ) തെളിയിച്ചിരിക്കുന്നു. ഒരൊറ്റക്കാഴ്ചകൊണ്ട് വായനക്കാരനു വിശപ്പടക്കാന്‍ കഴിയാത്ത നോവലാണിത്.അത് വായനയുടെ ഒരു ബഹുനയനത്വം (Compound Eye ) ആവശ്യപ്പെടുന്നു.മലയാള നോവലിന്റെ ഏറ്റവും വലിയ പ്രശ്‌നം, നമ്മുടെ ചെല്ലപ്പെട്ട നോവലിസ്റ്റുകളില്‍ മിക്കവരും വെറും വൈകാരികത കൊണ്ടാണ് നോവല്‍ എഴുതുന്നത് എന്നതാണ്. ആ സാധനങ്ങളില്‍ പലതിനെയും തുടര്‍ക്കഥ എന്നാണ് വിളിക്കേണ്ടത്.നോവല്‍ അതിന്റെ ഏറ്റവും ഉത്തുംഗമായ അവസ്ഥയില്‍ ബുദ്ധിരാക്ഷസന്റെ കലയാണ്. ഇക്കാര്യം വ്യക്തമാവാന്‍ ‘കാരമസോവ് സഹോദരന്മാര്‍’ മാത്രം ഓര്‍ത്താല്‍ മതി.’ഖസാക്കിന്റെ ഇതിഹാസം’ അതിനു തൊട്ടുമുന്‍പുള്ള കേളിപ്പെട്ട നോവലുകളില്‍ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , ‘ജലഛായ’ ഇതിഹാസശേഷം വന്ന ഒട്ടേറെ മലയാള നോവലുകളുടെ വാതിലുകള്‍ നരിച്ചീറുകള്‍ക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ എന്ന് ജലഛായയുടെ മുന്നില്‍ നിന്ന് മലയാള നോവലിനു അടിയന്തരമായി തീരുമാനമെടുക്കേണ്ടിവരും.
(ഗ്രീന്‍ ബുക്‌സ്, തൃശൂര്‍ വില: 210)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ:
എം.കെ.ഹരികുമാർ

"ഒരു ശൂന്യതയിലേക്ക് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ ,ആ ശൂന്യത സാവധാനം നിങ്ങളെ നോക്കാൻ തുടങ്ങും " - ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ (Frederic Nietzsche,1844-1900) പറഞ്ഞു .

സാമ്പ്രദായിക മൂല്യങ്ങളെയും പിന്തുടർച്ചകളെയും എതിർത്ത നിഷേ ,എല്ലാ വിഗ്രഹങ്ങളെയും തകർക്കുകയാണ് ചെയ്തത്.ഒരു ഏകനായ പടയാളിയെപ്പോലെ നിഷേ തലങ്ങും വിലങ്ങും വെട്ടി. അപ്പോഴൊക്കെ താൻ സ്വമേധയാ ചിന്തിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദൈവത്തെ ,അദ്ദേഹം സ്വീകരിച്ചില്ല.കാരണം അത് മനുഷ്യൻ്റെ  സൃഷ്ടിയാണത്രേ. എന്നാൽ ദൈവത്തിനു നിഷേയെ ഇഷ്ടമായിരുന്നു ,കാരണം ദൈവം നടപ്പാക്കാനാഗ്രഹിച്ച ചലനാത്മകതയും സ്വതന്ത്രതയുമാണല്ലോ നിഷേ ലക്ഷ്യം വച്ചത്.

നിഷേയുടെ സത്യനിഷേധവും കലാപവും സകല അധുനിക കലാപരീക്ഷണങ്ങളുടെയും കാതലായി വർത്തിക്കുന്നു .ഇപ്പോഴും ഈ മൂല്യഘാതകനെ എല്ലാ നവ ചിന്തകർക്കും വേണം. മാനവരാശിയെ സ്വാധീനിച്ച ചിന്തകനെന്ന നിലയിൽ നിഷേയുടെ സ്ഥാനം ഉന്നതമാണ്. സത്യം ഇല്ലേയില്ല എന്ന പ്രസ്താവത്തിൽ ,അദേഹം ഒളിപ്പിച്ചത് വർത്തമാനകാലത്തെ സത്യാനന്തര ( Post Truth) വാദങ്ങളുമാണെന്ന് ഓർക്കുക. സത്യം ഇല്ല ,പിന്നെയുള്ളത് അത് എങ്ങനെ മനസിലാക്കപ്പെടുന്നുവോ ,അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്.ഒരു വസ്തുതയും നിലവിലില്ല - അത് പലർ ചേർന്ന് ഉണ്ടാക്കുന്നതാണെന്ന് പറയാം; വ്യാഖ്യാനങ്ങളിലൂടെയാണ് ഒരു വസ്തുത ഉണ്ടെന്ന് നാം ബോധ്യപ്പെടുന്നത്.
എല്ലാ മനുഷ്യജീവിതങ്ങളും കരിയും പുകയും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിജയങ്ങളോടൊപ്പവും  നൊമ്പരങ്ങളും ചേർന്നു നില്ക്കുകയാണ്.
ഡാർവിനോട് ആദരവ് ഉണ്ടായിരുന്ന നിഷേ ,അദ്ദേഹത്തെയും അംഗീകരിച്ചില്ല.തന്നെ സ്വാധീനിക്കുന്നത് ആരാണോ അയാളെ നിരാകരിച്ചുകൊണ്ടേ നിഷേക്ക് നീങ്ങാനാവൂ.വിൽ ഡുറാൻ്റ് നിരീക്ഷിക്കുന്നു ,അങ്ങനെ നിഷേധിക്കുന്നതിലൂടെ അദ്ദേഹം തൻ്റെ കടം വീട്ടുകയാണ്.



യാതനയുടെ രഹസ്യം

ദാർശനികനായ സ്പെൻസറുടെ സന്മാർഗവാദത്തെയും നന്മയെക്കുറിച്ചുള്ള സങ്കല്പത്തെയും നിഷേ കശക്കിയെറിഞ്ഞു. ജീവിതസമരത്തിൽ  ശക്തിയുള്ളതാണ് അതിജീവിക്കുന്നതെന്ന സ്പെൻസറുടെ വാദത്തിൽ ശക്തിക്ക് മാത്രമാണ് സ്ഥാനം. അതായത് ,ദുർബ്ബലത ഒരു തെറ്റാണ് .ഇതിനോടു നിഷേ യോജിച്ചില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ നിന്നു വളർന്നുവന്ന ധാർമ്മിക ആശയങ്ങളെയും മാന്യതാ ബോധ്യങ്ങളെയും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്.
നിഷേയുടെ ചിന്തകൾ ഒരു പ്രത്യയശാസ്ത്രത്തെയോ രാഷ്ട്രത്തെയോ വാഴ്ത്തുന്നില്ല. അദേഹം വൈരുദ്ധ്യങ്ങളെ കാണുന്നു. എന്നാൽ അവയെ നിർധാരണം ചെയ്യുന്നതിൽ അരാജകവാദിയായി മാറുന്നു. ജീവിതയാതനകളിലേക്ക് മടങ്ങേണ്ട വരാണ് നാം;എങ്ങനെയൊക്കെ അവനവനോടു കള്ളം പറഞ്ഞാലും.

Schopenhaur as Educator എന്നൊരു ലേഖനം നിഷേ എഴുതിയിട്ടുണ്ട് .ജർമ്മൻകാരനും വിശ്വവിഖ്യാത ദാർശനികനുമായ ഷോപ്പനോറുടെ ചിന്തകൾ  ആകർഷിച്ചതിനു തെളിവാണിത്. ഷോപ്പനോറുടെ world as will and idea എന്ന പുസ്തകം വായിച്ചതോടെ
ആ  മനസ്സ് ഇളകി മറിഞ്ഞു. തൻ്റെ മനസ്സ് ഇതുപോലെ വായിച്ച വേറൊരാൾ ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.''ഓരോ വരിയും നിരാസത്തിനും പിൻവാങ്ങലിനും നിഷേധത്തിനുമായി ഉച്ചത്തിൽ കരഞ്ഞു " - അദ്ദേഹം എഴുതി .

ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് പറഞ്ഞ ചിന്തകനാണ്. ഏത് പ്രവൃത്തിയിലും തണുത്തുറഞ്ഞ വിഷാദമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.ഇത് നിഷേയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനോ ഘടനയിൽ ഈ വിഷാദഛായ എപ്പോഴുമുണ്ടായിരുന്നു.എന്നാൽ ദുഃഖത്തിനു  കീഴടങ്ങിയിട്ടില്ല. യാതൊന്നിൻ്റെയും മേധാവിത്വം  അംഗീകരിക്കാൻ കൂട്ടാക്കാത്ത ആ പ്രതിഭ ജീവിതവിഷാദത്തിൻ്റെ സ്ഥിരതയെയും എതിർത്തു.മനുഷ്യൻ അവൻ്റെ ഇച്ഛാശക്തികൊണ്ട് സ്വന്തം അനുഭവങ്ങളെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അപ്പോഴും നിഷേ യാതനകളുടെ അനിവാര്യതയെ ഉപേക്ഷിക്കുന്നില്ല. മനുഷ്യൻ യാതനയുടെ സത്തയാണ്; ഒഴിവാക്കാനാവാത്ത യാതന തന്നെയാണവൻ.ഒരേ സമയം സന്തോഷം നേടേണ്ടതിനെക്കുറിച്ചും ജീവിതത്തിൻ്റെ ആത്യന്തിക പ്രമേയം ദുരന്തബോധം മാത്രമാണെന്നതിനെക്കുറിച്ചും  നിഷേ സംസാരിച്ചു. ഇങ്ങനെ സ്വയം കാർന്നുതിന്നുന്ന ഒരു രോഗമായി അദ്ദേഹം തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി.ശാന്തതയെ വേറൊരു അർത്ഥത്തിലാണ് ഉൾക്കൊണ്ടത്.സാംസ്കാരികമായി ആധിപത്യം പുലർത്തുന്ന ആശയങ്ങളെ വിമർശിച്ച് ഛിന്നഭിന്നമാക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചിരുന്നു. വിശ്വാസം ,മതം ,തുടങ്ങിയ അധീശ സംസ്കാരങ്ങളിൽ നിന്ന് അകന്നു നിന്ന അദ്ദേഹം ഒരു വ്യക്തി ഒറ്റയ്ക്കാണ് തൻ്റെ വിജയം നേടേണ്ടതെന്ന് വാദിച്ചു.അതാകട്ടെ മനുഷ്യത്വത്തെപ്പറ്റിയുള്ള ഒരു വിപുലമായ പാഠമായി രൂപപ്പെടുകയായിരുന്നു.

ഇരുപത്തി നാലാം  വയസ്സിൽ ബേസൽ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ ചെയറിൻ്റെ ചുമതല നിഷേയ്ക്ക് ലഭിച്ചു.അക്കാലത്ത് അദ്ദേഹം തൻ്റെ ധിഷണാവൈഭവം കൊണ്ട് അദ്ധ്യാപകരെപ്പോലും അതിശയിപ്പിച്ചു.ആ കാലഘട്ടം തൊട്ട് ഷോപ്പനോറുടെയും ഫ്രഡറിക് ആൽബർട്ട് ലാഞ്ചിൻ്റെയും ചിന്തകളിൽ അദ്ദേഹം ആകൃഷ്ടനായി. സംഗീതജ്ഞനായ റിച്ചാർഡ് വാഗ്നറു (wagner)മായി ഗാഢ സൗഹൃദമുണ്ടായിരുന്നു.1870 വരെ അതു തുടർന്നു. Tha  birth of Tragedy out of the spirit of music (1872) എന്ന കൃതിയിൽ വാഗ്നനറുടെ സ്വാധീനം പ്രകടമാണ്. ആ കാലത്ത് നിഷേയുടെ ലേഖനങ്ങൾ ജർമ്മൻ ബുദ്ധിജീവികളുടെ ചർച്ചകളിൽ സജീവമായിരുന്നു. ഷോപ്പനോർ ,വാഗ്നർ എന്നിവരുടെ ചിന്തകളുമായി ബന്ധപ്പെട്ടതായിരുന്നു മിക്കതും.



1879 ലാണ് അദ്ദേഹം അദ്ധ്യാപക ജീവിതം അവസാനിപ്പിക്കുന്നത്.ആരോഗ്യം മോശമായതും ഒരു കാരണമായിരുന്നു.എന്നാൽ എഴുതാൻ കൂടുതൽ സമയം നീക്കിവച്ചു.ഓരോ വർഷവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം  രോഗങ്ങൾ വല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ണിനു കാഴ്ച കുറയ്ക്കുന്നതും തലവേദനയും മാറാത്ത രോഗങ്ങളായി  അവശേഷിച്ചു.

എന്നാൽ കലയുടെ കാര്യത്തിൽ കൂടുതൽ വിഗ്രഹഭഞ്ജക സ്വഭാവമുള്ള  വാദമുഖങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഒരു മിഥ്യയെ താലോലിക്കുന്നത് ജീവിതത്തിൻ്റെ ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ കൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്. മിഥ്യയിൽ മുഴുകുന്നത് ഒരു കലാനുഭവമാണ്. യഥാർത്ഥമായതിൽ കല തേടേണ്ടതില്ല. ഇതായിരുന്നു നിഷേയുടെ വീക്ഷണം.ഇത് ഇന്നും  പ്രസക്തമാണ്.എത്രയോ കവികളെ ഇത് സ്വാധീനിച്ചു! ഇരുപതാം നൂറ്റാണ്ടിലെ ടി.എസ്.എലിയറ്റും എസ്രാ പൗണ്ടും ഉൾക്കൊണ്ട ദർശനത്തിൻ്റെ ഉറവിടം കാണാൻ ശ്രമിച്ചാൽ അത് പലയിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കുന്നത് കാണാം.

കല നവീനമായൊരു മൂല്യമാണ് സൃഷ്ടിക്കേണ്ടത്. അത് അറിഞ്ഞതിൽ നിന്ന് അറിയത്തക്ക തല്ലാത്ത കേന്ദ്രങ്ങളിലേക്ക് നീങ്ങണം .യഥാർത്ഥ വസ്തുക്കൾക്കില്ലാത്ത സൗന്ദര്യമാണ് അത് അന്വേഷിക്കുന്നത്. കല ആസ്വാദനക്ഷമമാകണമെങ്കിൽ, അതിൽ യഥാർത്ഥമായിട്ടുള്ള വസ്തുതകളല്ല വേണ്ടത് ; സൗന്ദര്യാത്മകതയാണ്.ഈ സൗന്ദര്യാത്മകത കലാകാരൻ സൃഷ്ടിക്കുന്നതാണ് ,അത് മറ്റെവിടെയും ഉള്ളതല്ല.

ജീവിതത്തിനും ഇത് ബാധകമാണെന്ന് നിഷേ പറയുന്നു. ജീവിതത്തിൻ്റെ സ്വഭാവം ഉണ്ടാകുന്നത് ,ശൈലീപരമായ ചില സവിശേഷതകൾ വന്നു ചേരുമ്പോഴാണ് .ഇതും സൗന്ദര്യമാണ്. യാതനയിൽ നിന്ന് നാടകീയത കണ്ടെത്തിയ ഗ്രീക്കുകാരോട് നിഷേയ്ക്ക് ബന്ധമുണ്ട്. നിഷേയും യാതനയിൽ നിന്ന് സൗന്ദര്യം തേടുകയായിരുന്നല്ലോ. കലാപരമായ പുനർനവീകരണമാണിത്.ദു:ഖത്തിൽ കലയുടെ ധാതുക്കളെ തേടിപ്പുറപ്പെടുക. നിഷേ ഒരു നിരാശാ വാദിയായിരുന്നില്ലല്ലോ.എന്നാൽ ശുഭാപ്തി വിശ്വാസിയുമല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിനു ഇണങ്ങിയ മാർഗം Tragic Optimism ആയിരുന്നു.ദുരന്തബോധം ഉൾച്ചേർന്ന പ്രസാദാത്മകതയായിരുന്നു അത്. ശക്തനായ മനുഷ്യൻ്റെ യാത്രയുടെ സ്വഭാവമാണത്. തൻ്റെ തീവ്രമായ അനുഭവങ്ങളിലേക്ക് മുഴുകിക്കൊണ്ട് അതിൻ്റെ യാതനയിലൂടെ  നേടുന്നതാണ് ജീവിതം. അത് ശരി ,തെറ്റുകൾക്ക് അപ്പുറത്താണ്.

മനുഷ്യനിലെ ദൈവത്തിൻ്റെ മരണം

Thus spoke Zarathustra ,നിഷേയുടെ ഏകാന്തഭാവനയുടെ സ്ഫുലിംഗങ്ങൾ അടങ്ങിയ കൃതിയാണ് .പേർഷ്യൻ മതപാരമ്പര്യത്തിലെ സൊറാസ്റ്റർ (Zoroaster) ക്ക് സമാനമാണ് നിഷേയുടെ സരതുസ്ത്ര.ഒരു അതി മാനവനെയാണ്  ഈ നോവലിൽ സങ്കല്പിക്കുന്നത്. മനുഷ്യൻ ഒരു കുരങ്ങനായിരിക്കുന്നതിൽ ഒട്ടും അഭിമാനിക്കുന്നില്ല .എന്നാൽ അവൻ സ്വയം അതിജീവിക്കുന്നവനാകണം. ഒരു അതിമാനവൻ നമ്മുടെ വംശത്തെ കാത്ത് നില്ക്കുന്നുണ്ട്‌. അതിലേക്കാണ് ഇനി എത്തിച്ചേരാനുള്ളത്.

അവിടെയെത്തിയാൽ ,പുരാതനമായ അന്ധവിശ്വാസങ്ങളും ധാർമ്മികതയും അസംബന്ധമായിത്തീരും .ഈ അതി മാനവൻ ശാരീരികമായ അവസ്ഥയല്ല;അത് മനുഷ്യൻ സ്വയം നിർമ്മിക്കുന്ന സമസ്യകളിൽ നിന്ന് എങ്ങനെ കരകയറണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി നില്ക്കുകയാണ്. ഓരോ നിമിഷത്തിലും ഒരു അതിമാനവൻ നമ്മുടെ ദൈന്യതകളിലേക്ക് നോക്കിയിരിക്കന്നുണ്ട്. ആ അതിമാനവനെ പ്രാപ്യമല്ലാത്തതു കൊണ്ട് നമ്മുടെ നിരാശ ഇരട്ടിയാകുന്നു.

നിഷേയുടെ പ്രധാന ചിന്തയാണ് സ്വയം സൃഷ്ടിക്കുക എന്നുള്ളത്. കാരണം മനുഷ്യൻ എപ്പോഴും ഒരേ പോലെ ആവർത്തിക്കപ്പെടുന്ന ഒരു പ്രപഞ്ച സംവിധാനത്തിലാണുള്ളത്. അതിനെ എങ്ങനെ ലംഘിക്കാം എന്ന ആലോചന പ്രധാനമാണ്. ഇങ്ങനെയുള്ള ധൈഷണിക മുന്നേറ്റത്തിൽ ഒരുവൻ അവൻ്റെ മതവുമായി എങ്ങനെ സഹകരിക്കും. ? ഇവിടെയാണ് നിഷേ ഒരു നിഷേധിയാകുന്നത്. പാശ്ചാത്യ ക്രിസ്തുമതവുമായി അദ്ദേഹം അകലുകയാണ് ചെയ്തത്.ക്രിസ്തുമതം മനുഷ്യൻ്റെ ജന്മവാസനകളെ പാപവുമായി കൂട്ടിയിണക്കുകയാണെന്നത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇവിടെ മതത്തെയല്ല എതിർക്കുന്നത് ,മതസാംസ്കാരിക തയെയാണ്.
മനുഷ്യൻ്റെ ചിന്തകളുടെ ഒരു പ്രതിഷ്ഠാപനമാണ് ദൈവം എന്ന അർത്ഥത്തിലാണ് സമീപനം .അതുകൊണ്ട് ദൈവം മരിച്ചു എന്ന് പറഞ്ഞത്. ദൈവം  മനുഷ്യൻ്റെ രൂപവും ഭാവവും ആർജിക്കുന്നു. മതങ്ങളിലെ ദൈവം മരിച്ചു എന്നല്ല പറഞ്ഞത് ;മനുഷ്യനിലെ ദൈവം മരിച്ചു എന്നാണ്. കാരണം ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ എന്ന നിലയിൽ ,അവൻ്റെ സാംസ്കാരിക ജീവിതം തകർന്നിരിക്കുന്നു. അവൻ യുക്തിയുടെ ആനുകൂല്യത്തിൽ ജീവിച്ചു കൊണ്ട് യുക്തിഹീനതയായി മാറിയിരിക്കുന്നു. നമ്മൾ ഉള്ളിൽ പരിപാലിച്ചുകൊണ്ടു വന്ന ഒരു ദൈവത്തിൻ്റെ മരണമാണത്. ദൈവം മരിച്ചു എന്ന പ്രസ്താവത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.പ്രപഞ്ചത്തിൻ്റെ നിയന്താവ് എന്ന നിലയിലുള്ള ദൈവത്തെയല്ല നിഷേ ലക്ഷ്യം വച്ചത്.

നിങ്ങൾ സ്വന്തം ജ്വാലയിൽ എരിഞ്ഞു തീരാൻ തയ്യാറായിരിക്കണമെന്നും എന്നാൽ നിങ്ങൾ ചാരമായില്ലെങ്കിൽ എങ്ങനെ അതിൽ നിന്ന് ഉയർന്നു വരുമെന്നും നിഷേ ചോദിച്ചതിൻ്റെ അർത്ഥവ്യാപ്തി  ഒരാൾ തൻ്റെ വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. സ്വന്തം വിധിയെയാണ് ,വിധിയെക്കുറിച്ചുള്ള ധാരണയെയാണ് എരിച്ചു കളയേണ്ടത്. ആ വിധി നമ്മോടൊപ്പമുള്ളതാണ്. അല്ലെങ്കിൽ അത് നമ്മൾ തന്നെയാണ്. എങ്കിൽ അതിൽ എരിയുന്നത് നമ്മൾ തന്നെ ആയിരിക്കുമല്ലാ. അപ്പോൾ നാം വീണ്ടും  ജനിക്കുന്നത് എന്തിനാണ് ? നമ്മെ വിലക്കാത്തതും എരിക്കാത്തതും തകർക്കാത്തതുമായ ഒരു നവജീവിതമാണ് ഉണ്ടാകേണ്ടത്.
" One must be a sea ,to receive a polluted stream without becoming impure - നിഷേ എഴുതി. കടലിനു മാത്രമേ സ്വയം അശുദ്ധമാകാതെ മാലിന്യം നിറഞ്ഞ നദിയെ ഉൾക്കൊള്ളാനാവൂ. ഇവിടെയും അതിമാനവൻ എന്ന സങ്കല്പം ഉയർന്നു വരുകയാണ്. മനുഷ്യർ അവൻ്റെ പരിമിതികൾ കണ്ടെത്തുകയും അത് അതിജീവിക്കുന്നതിനായി കൂടുതൽ വിശാലത നേടുകയുമാണ് വേണ്ടതെന്നാണ് നിഷേയുടെ ചിന്തയുടെ കാതൽ .അവിടെയാണ് ദൈവം മരിക്കുന്നത്. കാരണം ഒരു പരമ്പരാഗത ചിന്താചത്വരത്തിൽ നിന്ന് അവൻ സ്വയം  വളരുകയാണ്. അതുകൊണ്ട് അവൻ പരമ്പരാഗത ദൈവത്തെ ഉപേക്ഷിക്കുകയാണ്. അതോടെ ആ ദൈവം മരിക്കുകയാണ് ചെയ്യുന്നതെന്ന തത്ത്വം ഉയർന്നു വരുന്നു. പൂർവ്വകാലത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ കൈവരിക്കാൻ ഇതാവശ്യമാണ് .

അതേസമയം മനുഷ്യൻ്റെ അഹം അഥവാ ബോധം തന്നെ സ്ഥിരമല്ല. ഏതാണ് ഞാൻ ? ഒരു സമയം തന്നെ പലതരം "ഞാൻ"  പ്രവർത്തിക്കുന്നു. അവ പരസ്പരം പോരടിക്കുന്നു; വസ്തുതകൾ ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.

സത്യം ഒരു ഭാഗിക വീക്ഷണമാണെന്ന നിലപാട് നിഷേക്ക് ഒരു ബഹുസ്വരത നേടിക്കൊടുക്കുന്നു. On truth and lies in a normal sense എന്ന ലേഖനത്തിൽ സത്യത്തെ മൂർത്തമായി കാണാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. ഏത് വാദത്തെയാണോ  നാം ഏറ്റവും പ്രധാനമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് അതാണ് നമ്മുടെ സത്യം .പക്ഷേ, അത് ആപേക്ഷികമാണ്. നമ്മുടെ സന്തോഷവും സങ്കടവും കെട്ടുപിണഞ്ഞു കിടക്കുന്നതാകയാൽ ,ഒന്നിനെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടാനില്ലെന്ന് നിഷേ പറയുന്നു. ഒന്നും ഒറ്റയ്ക്കല്ല നില്ക്കുന്നത്;പരസ്പരബന്ധിതമാണ്.
യാഥാസ്ഥിതികവും സാമൂഹ്യമായി ഉറച്ചതുമായ ധാരണകൾക്കകത്ത് അസന്തുഷ്ടനായി കഴിഞ്ഞ വ്യക്തിത്വമാണ് ഈ ചിന്തകൻ്റേത്.അദ്ദേഹം തന്നിൽ നിന്നു തന്നെ ആക്രമണകാരിയായി തെന്നിമാറിക്കൊണ്ടിരുന്നു. സ്വയം ധ്വംസിക്കുന്ന തലത്തിൽ ,സ്വയം അന്യനാകുകയാണ് .

നിഷേ തൻ്റെ ഗുരുക്കന്മാരിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രസ്താവം ഇതാണ് : One repays a teacher badly if one always remains nothing but a pupil .പഠിപ്പിച്ച ഗുരുക്കന്മാർക്ക് അപ്പുറം പോകുക എന്ന യത്നമാണത്. സന്ദേഹങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വരുന്നത് .ക്രിസ്തുമതത്തിൽ വിശ്വാസിയാകുന്നവന് സന്ദേഹിയാകാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബുദ്ധിപരമായ ദാഹമുണ്ടാകുമ്പോൾ എല്ലാ പിന്തുടർച്ചകളിൽ നിന്നും നാം അകന്നു പോകേണ്ടവരാണ്.



സന്തോഷം ക്രൂരത തന്നെ

നിഷേ എന്തുകൊണ്ടാണ് മനുഷ്യൻ്റെ ക്രൂരതയെപ്പറ്റി ഇത്രയധികം സംസാരിച്ചത് ?മനുഷ്യൻ ഒരു ക്രൂരമൃഗമാണെന്ന ഒന്നാന്തരം പ്രസ്താവന സരതുസ്ത്രയിലൂടെ അദ്ദേഹം സ്ഥാപിച്ചു.മനുഷ്യന് പെട്ടെന്ന് പിടികിട്ടുന്നത് ക്രൂരതയാണ്. അവൻ്റെ കൈയെത്തും ദൂരത്തുള്ളത് ക്രൂരതയാണ്; സന്തോഷത്തിൽപ്പോലും ക്രൂരതയാണ്.
" ദുരന്തങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ കാണുമ്പോൾ ,കാളപ്പോരുകളിൽ ,കുരിശുമരണങ്ങളിൽ മാനവരാശി ക്രൂരമായ ആനന്ദം അനുഭവിച്ചു. എന്നാൽ അവൻ നരകം കണ്ടു പിടിച്ചപ്പോഴോ ?അത് ഭൂമിയിലെ സ്വർഗ്ഗമായി മാറി " .

അടുത്ത ജന്മത്തിൽ ശിക്ഷകിട്ടുമെന്ന്  വിചാരിച്ച് ഒരാളും ഇന്ന് വെറുതെ യാതന അനുഭവിക്കാൻ മുന്നോട്ടു വരില്ല. തെറ്റുകൾ ചെയ്യുന്നതിലും സന്തോഷിക്കുന്നതിലും നീലീനമായിട്ടുള്ളത് ക്രൂരതയാണ്.
"To be silent is worse; all unuttered truths become poisonous"  സരതുസ്ത്രയുടെ കാതലുള്ള സംഭാഷണം . നമ്മുടെ രാഷ്ട്ര വ്യവഹാരങ്ങളിലോ ,യുദ്ധങ്ങളിലോ ഒരു നന്മയും അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ് ആദ്യത്തെ ക്രിസ്ത്യാനിയെ ഇന്നായിരുന്നെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തുമായിരുന്നു എന്നെഴുതിയത്. അന്ന് സൈബീരിയ തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും കൊണ്ടുപോയി തള്ളാനുള്ള ഇടമായിരുന്നു. ആദ്യത്തെ ക്രിസ്ത്യാനി ആരുടെയും പ്രത്യേകമായ പദവികൾ അംഗീകരിക്കുമായിരുന്നില്ല. അവൻ തുല്യ അവകാശത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു. അവൻ നമുക്കിടയിൽ ഏറ്റവും വലിയവനാകയാൽ ,അവനെ നമുക്ക് പരിചാരകനാക്കാം എന്ന് പറയുന്നിടത്ത് നിഷേയുടെ പരിഹാസം രൂക്ഷമാകുന്നു .

നിഷേ നാളിതുവരെയും എഴുത്തുകാരെയും ചിന്തകരെയും പല വഴികളിൽ നിയന്ത്രിച്ചു. അരാജകവാദികളും ആധുനികരുമാ യി ചിത്രകലയിലും സിനിമയിലും വന്നവരിൽ പലരും നിഷേയെ ഒരു ബിംബമായി ഉള്ളിൽ കൊണ്ടുനടന്ന വരാണ്.ചിത്രകാരനും ശില്പിയുമായ മാർസൽ  ദുഷാമി (Marcel  Duchamp)ൽ ഒരു നിഷേയുണ്ട് ;പിക്കാസോയിൽ ഉണ്ട്.ഫ്രഞ്ച് എഴുത്തുകാരൻ  സാർത്രിൽ  നിഷേയുണ്ട് .നിലവിലുള്ള വ്യവസ്ഥാ പരമായ ജീർണതയ്ക്കെതിരെ നീങ്ങുന്നവരിലെല്ലാം ഒരു നിഷേ നന്മതിന്മകൾക്കപ്പുറത്ത് ചിരിക്കുന്നുണ്ട്.

മാവു പൂക്കാത്ത കാലം



 രാജന്‍ കൈലാസ്‌
1)മാവു പൂക്കാത്ത ഒരു 

കാലം വരും ! അന്ന് 
പുങ്കുലതല്ലാന്‍, 
തല്ലുകൊള്ളാന്‍,
 ഉണ്ണികളുണ്ടാവില്ല... (ഉണ്ണി മാങ്ങകളും) 
( ദീര്‍ഘദര്‍ശനം ചെയ്യും
 ദൈവജ്ഞരല്ലോ നിങ്ങള്‍! ) 

2 കറുത്തുപോയ 
ആകാശത്തേക്ക്‌ ഒരു
 തളിരില പോലും നീളില്ല.. 
വിഷം കുതിര്‍ന്ന മണ്ണില്‍ 
ഒരു കുഞ്ഞുവേരും 
മുളക്കില്ല പഴങ്ങള്‍
 കൊത്തി, പക്ഷികള്‍-
കുട്ടത്തോടെ
ചത്തുപോയി.ഒരു പഴം
 പോലും കുട്ടികള്‍ 
എടുക്കുന്നില്ല.. ദൈവം
 അവരെയാകെ
 തിരിച്ചുവിളിച്ചിരിക്കുന്നു .. 

 3 മാവു പൂക്കാത്ത 
ഒരു കാലത്ത് 
എങ്ങനെയാണു കവിത പൂക്കുക ?
 നിശ്വാസങ്ങള്‍ക്കും നേര്‍ത്തുപോയ 
കരച്ചിലിനുമിടയില്‍
 ആരാണിനി കവിത 
പാടുക.. ? ഒരു ശ്വാസം
 ഒരു തുള്ളി വെള്ളം ഒരു 
പിടി മണ്ണ് 
ഒരു പുഞ്ചിരി 
വിഷം തീണ്ടാതെ
 ആരാണു തരിക ? 

4 ഭീകരമായ 
നിശബ്ദതയിലേക്ക്
 ഉണ്ണികള്‍ക്കിനി
 തിരിച്ചുവരാനാവില്ല.. 
ഉണ്ണികള്‍ വരാതെ
 മാവുകള്‍ 
പൂക്കുന്നതെങ്ങനെ...

ഗൂഗിളൈസേഷനും ഗിന്നസ്ബുക്കും


എം.കെ.ഹരികുമാർ

ഗൂഗിളൈസേഷനും അതിന്റെ  നിലവാരപ്പെടുത്തലും മനുഷ്യന്റെ സാംസ്കാരിക ജീവിതത്തിൽ വലിയൊരു വ്യവഹാരരൂപാന്തരം (Paradigm shift) ഉണ്ടാക്കിയിരിക്കുന്നു.അതായത് യുക്തിയുടെയും ബോധത്തിന്റെയും സമീപനങ്ങളുടെയും സമൂലമായ പരിവർത്തനമാണിവിടെ സംഭവിച്ചിരിക്കുന്നത്.കാൽ നൂറ്റാണ്ടിനുമുൻപ് നാം എങ്ങനെ ലോകത്തെ കണ്ടു , എങ്ങനെ നമ്മുടെ ആശയപരവും മൂല്യപരവുമായ മുൻ ഗണനാക്രമങ്ങൾ നിശ്ചയിച്ചു , സത്യത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ പരിപാലിച്ചു ,തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയൊരു മാറ്റം വന്നിട്ടുണ്ട്.കണ്ണുകളുടെ കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ല.എന്നാൽ കാണുന്നതിന്റെ അർത്ഥവും എന്ത് കാണണമെന്നതും മാറി.

ഗൂഗിൾ , ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിൻ മാത്രമല്ല; അതിൽ അനേകം യന്ത്രങ്ങൾ സംഗമിക്കുന്നു.ദൃശ്യങ്ങളുടെ പങ്കുവയ്ക്കൽ,  കത്തയയ്ക്കൽ, ഫോൺ വിളി, ഫോട്ടോ കൈമാറൽ, വിജ്ഞാന വിതരണം, ലൈബ്രറിയുടെയും ഡിക്ഷ്ണറിയുടെയും ഉപയോഗം, ലോക പത്രമാധ്യമങ്ങളുടെ പ്രദർശനം, മാധ്യമ വിഭവസമാഹരണം, ടി വി, സിനിമ, തുടങ്ങി ഒരു ശരാശരി മനുഷ്യന്റെ എല്ലാ മാനസിക തൃഷ്ണകളും അത് ശമിപ്പിക്കുന്നു.എന്നാൽ വർഷങ്ങൾക്ക് മുൻപ് ,ഏതാണ്  ശരി , തെറ്റ്, ആരാണ് വലിയവൻ,ചെറിയവൻ, ഏതാണ് സംസ്കാരം, സംസ്കാരം അല്ലാത്തത് തുടങ്ങിയ വിഭജനങ്ങൾ ഉണ്ടായിരുന്നു.അതായത്, വിജ്ഞാനത്തിന്റെ ഉടമസ്ഥന്മാരായി ചിലർ ചമഞ്ഞിരുന്നു.സംസ്കാരത്തിന്റെ മേഖലയിൽ ആരു  വരണമെന്ന് നിശ്ചയിച്ചിരുന്ന ചില വിദ്വാന്മാരുണ്ടായിരുന്നു. കലയിലും സാഹിത്യത്തിലും ആവിഷ്കാരം നടത്തണമെങ്കിൽ ഒരു  വരേണ്യവർഗ്ഗത്തിന്റെ പിന്തുണ വേണമായിരുന്നു.ഏതാണ് ശരിയായ വിജ്ഞാനം  എന്ന് നിശ്ചയിക്കുന്ന 'സേവകന്മാർ' പലയിടത്തും നിലയുറപ്പിച്ചിരുന്നു.  ഗൂഗിൾ അതെല്ലാം നശിപ്പിച്ചു.ലോകത്തിന്റെ പുനുരുത്ഥാനത്തിനും ഏകീകരണത്തിനും ഇതാവശ്യമാണ്.ലോകത്തിലെ  ഏതൊരു കണത്തിനും അതിന്റേതായ ജ്ഞാനാംശമുണ്ട്.അതിനു ഒരു ശ്രേണിയിൽ വന്ന് മുഖം കാട്ടേണ്ടതില്ല.എപ്പോഴും ഏത് നിമിഷവും അതിലേക്ക് ചെല്ലാൻ കഴിയണം.ഗൂഗിൾ  അതാണ് വിളംബരം ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിന്റെ , സ്ഥാനപതിയുടെ സഹായമില്ലാതെ വിജ്ഞാനത്തിനും വിനോദത്തിനും അവസരമൊരുങ്ങുകയാണ്.
ലോകത്തിലെ ഏത് കലയും സംസ്കാരവും ഒരുപോലെയാണ്. എല്ലാം ആർക്കും എപ്പോഴും പരിശോധിക്കാനാകണം. ആഫ്രിക്കൻ ഭക്ഷണവിഭവമായ കല്ലാലൂ(Callalloo)വിനെപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ നെറ്റിൽ പരതിയാൽ മതി.ആരുടെയും അനുവാദം വേണ്ട.ലൈബ്രറിയിലാണെങ്കിൽ ആർക്കും കയറി പുസ്തകമെടുക്കാൻ കഴിയില്ലല്ലൊ.
ഇന്റർനെറ്റിൽ ആരും തന്നെ അധികാരിയായി വരുന്നില്ല.നമ്മുടെ തൃഷ്ണയും സജീവതയുമാണ് നമുക്കു വേണ്ടി ഒരു തിരക്കഥ രചിക്കുന്നത്.ഇന്റർനെറ്റിനു തുടക്കമില്ല.സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുന്നവർക്കും നിശ്ചിതമായ ഒരു ആരംഭമോ അവസാനമോ ഇല്ല. നാം വിചാരിക്കുന്നതുപോലെ ജ്ഞാനത്തിലേക്കുള്ള പാതയിലൂടെ നടക്കാം.
ഗൂഗിളൈസേഷനിൽ ഒരാൾ ബുദ്ധിമാനോ , പഴഞ്ചനോ ആയി പ്രത്യക്ഷപ്പെടുന്നില്ല.എല്ലാവരും തുല്യരാവുകയാണ്.വിവരങ്ങൾക്ക് മരണമല്ല ഉള്ളത്;ഗൂഗിൾ  എന്ന വിധിയാണ് ബാക്കിയാവുന്നത്. വ്യക്തികൾ പോലും അറിവുകളാണ്.അറിവുകളുടെ അന്തിമ വിധിയാണ് ഗൂഗിൾ  .മൈക്കിൾ ജാക്സൺ ഒരു ഗായകൻ ആണെങ്കിലും, ഗൂഗിളൈസേഷനിൽ അദ്ദേഹം ഒരു ഇൻഫർമേഷനാണ്.ആ ഇൻഫർമേഷനു അതിന്റെ വിലയാണുള്ളത്.അതേസമയം, പരമ്പരാഗത സംഗീത ധാരകൾക്കും അറിവിന്റെ വിലയുണ്ട്. എല്ലാത്തിനെയും നിരത്തിവയ്ക്കുകയാണ് ഗൂഗിളൈസേഷനിലൂടെ സംഭവിക്കുന്നത്. ആർക്കും യഥേഷ്ടം  തിരെഞ്ഞെടുക്കാം.


മൂല്യസമാനത എന്ന വിധി
സംസ്കാരത്തിനു ഒരു കേന്ദ്രമുണ്ടെന്നും ഓരോരുത്തരും ഒരു സംസ്കാരത്തിന്റെ വക്താവാണെന്നുമുള്ള ധാരണയൊക്കെ പൊളിയാൻ  ഇതിടയാക്കി. ക്ലാാസിസത്തിന്റെ മരണമാണ് ഗൂഗിൾ സാങ്കേതികവിദ്യയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.ക്ലാസിസം എപ്പോഴും അഖണ്ഡമായ ഒന്നിനെയാണ് ഉദാഹരിക്കുന്നത്.അവിടെ സമസ്യയൊന്നുമില്ല. പരമ്പരാഗതവും ധാർമ്മികവുമായ മൂല്യങ്ങൾ സ്ഥാപിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. വ്യക്തികൾ മൂല്യങ്ങളുടെ പ്രതിനിധാനമാണിവിടെ. ആ വ്യക്തികൾക്ക് സ്വന്തമായ ഭ്രമമോ , ചിന്തയോ ഉണ്ടാകാൻ പാടില്ല. അവർ ഒരു പൊതു മൂല്യബോധത്തിന്റെ പ്രയോക്താക്കൾ മാത്രമാണ്. ഈ രീതിയിലുള്ള ചിന്തയിൽ നിന്ന് ആധുനികതയിലെത്തിയപ്പോൾ  ലോകം കണ്ടത് സകലതിനെയും നിഷേധിച്ച് അരാജകത്വത്തിലേക്ക് കലാകാരന്മാർ വീഴുന്നതാണ്.ഒന്നിനും അവിടെ വാഴ് വ് ലഭിച്ചില്ല. ഉത്തരാധുനികതയാകട്ടെ,സ്വത്വങ്ങളെ ഉണർത്തി പ്രത്യയശാസ്ത്രവൽക്കരിച്ചു.സമൂഹത്തിലെ ഓരോ ആശയത്തെയും പ്രതിനിധാനം ചെയ്യുന്ന ചെറുവിഭാഗങ്ങളുണ്ടെന്നും അവരുടെ രാഷ്ട്രീയമാണ് പ്രധാനമെന്നും , അതിനായി ചരിത്രത്തെ പുനർവായിക്കണമെന്നും ഉത്തരാധുനികത വായിച്ചു.അതെല്ലാം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.ഈ നവകാലത്തിന്റെ ആശയസന്തുലിതാവസ്ഥയിൽ , മൂല്യസമാനതയിൽ ഒന്നും തന്നെ അതിന്റെ അറിവിനപ്പുറം പ്രാധാന്യം നേടുന്നില്ല.ഒരു ചെടിയുടെ മൂല്യം അതിന്റെ ഉപയുക്തത എന്ന അറിവാണ്.തേനിനും ഗഞ്ചാവിനും തുല്യ പ്രാധാന്യം.
മൂല്യസമാനതയാകട്ടെ , ആശയസന്തുലിതാവസ്ഥയാകട്ടെ പുതിയ സംഘർഷങ്ങൾ വിളിച്ചുവരുത്തിയെന്നതും കാണാതിരുന്നുകൂടാ.എല്ലാത്തിനും തുല്യമായി വേദി പങ്കിടുന്നതിനോട് , സ്വപ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് യോജിക്കാനാവില്ല.അവർ വേറിടലിനെയാണ് ആഘോഷിക്കുന്നത്.പൊതുവിൽ നിന്ന് വ്യത്യാസപ്പെടുന്നത് എന്താണോ , അത് അടയാളമായിത്തിരുന്നു.ഏറ്റവും ചെറിയ മനുഷ്യൻ , എറ്റവും പൊക്കം കുറഞ്ഞ പശു, തല കീഴോട്ടാക്കി തെങ്ങു കയറുന്നവൻ, നാക്കുകൊണ്ട് പുസ്തകമെഴുതുന്നവൻ, എന്നിങ്ങനെ അറിവുകൾ വ്യത്യാസപ്പെടാൻ വെമ്പുന്നു. ആ നിലയിൽ റെക്കാർഡുകൾ ഉരുത്തിരിയുന്നു.അതിന്റെയർത്ഥം സാമാന്യവത്കരണത്തിനു ബദലായി അസാധാരണത്വം സൃഷ്ടിക്കുന്നു എന്നാണ്.ഏറ്റവും അപൂർവ്വമായതിനു വേണ്ടിയുള്ള ഓട്ടമാണ് ഇന്ന് സാർവത്രികമായിട്ടുള്ളത്.സുഖം തേടുന്നതിലും സാഹസികതയിലും സമാനതകളില്ലാത്ത തലം അന്വേഷിക്കുന്നവർ ഇന്ന് എല്ലായിടത്തുമുണ്ട്.എല്ലാവർക്കും ഉള്ള അവയവങ്ങൾ കൊണ്ട് തൃപ്തിപ്പെടാനാവില്ല.പുതിയ അവയവങ്ങളും സിദ്ധികളും വേണം.വെറും മനുഷ്യരായതുകൊണ്ട് അനുഭൂതി കിട്ടുന്നില്ല.ദൈവികതയിലോ , ദൈവത്തിന്റെ അവതാരത്തിലോ എത്തണം.സ്വന്തം പ്രതിഛാായപോലും അപര്യാപ്തമാണ്. തന്നേക്കാൾ വലിയ പ്രതിഛായ  വേണം.ശരാശരി മനുഷ്യനു വാർത്താപ്രാധാന്യമില്ല. സാധാരണപ്രേമത്തിനു പ്രശംസ കിട്ടുകയില്ല.അതിനപ്പുറം എന്തെങ്കിലും ചെയ്യണം.ശരീരത്തിൽ തന്നെ ശസ്ത്രക്രിയകളിലൂടെ മാറ്റങ്ങൾ വരുത്തുന്നത് ഇതിന്റെ തെളിവാണ്.പാശ്ചാത്യനാടുകളിൽ തുടക്കമിട്ട ടാറ്റൂ , ഇപ്പോൾ ബോഡി പെയിന്റിംഗിലേക്കും വഴിമാറിയിരിക്കുന്നു.ശരീരത്തിൽ വായും കണ്ണുകളും മറ്റും ഫാന്റസി ജനിപ്പിക്കാനായി വരച്ചു ചേർത്ത്, അതിഭൗതികമായ പ്രതീതി സൃഷ്ടിക്കുകയാണ്. ശരീരത്തെ അതിന്റെ ഉപയുക്തതയിൽ നിന്നും കാഴ്ചയിൽ നിന്നും വ്യതിചലിപ്പിച്ച് മറ്റൊരു അനുഭൂതിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.
ശരീരത്തിനപ്പുറത്ത് ജീവിതം
വെറുതെയൊരു ജീവിതം ആർക്കും വേണ്ടാതായിരിക്കുന്നു.പരിമിതമായ ജീവിതത്തിനുള്ളിൽ സാഹസികമായ ആലോചനകളാണ് സാധ്യമാവുന്നത്.ജീവിതത്തേക്കാൾ വലിയതെന്തും ജീവിതമായി വ്യാഖ്യാനിക്കപ്പെടുന്നു.അല്ലെങ്കിൽ ജീവിതത്തേക്കാൾ വലിയ പ്രതിബിംബങ്ങളാണ് എല്ലാ ബന്ധങ്ങളിലും മനുഷ്യർ തേടുന്നത്. ജീവിതവും അതിന്റെ തത്തുല്യമായ പ്രതിഛായകളും ജീവികളിൽ മാത്രമേ ഇന്നു കാണാനൊക്കു.ഒരു പൂച്ച സിംഹത്തെപ്പോലെ അലറാൻ ശ്രമിക്കുന്നില്ല.ഒരു മാൻ വെള്ളത്തിലിറങ്ങി മീനിനെ  അനുകരിച്ച് നീന്തി അടിത്തട്ടിലേക്ക് ഊളിയിടുന്നില്ല.ഒരു കോഴി പൂച്ചയെപ്പോലെ ബാലൻസ് സൂക്ഷിച്ചുകൊണ്ട് ഞാണിന്മേൽ നടക്കുന്നില്ല.ഒരു പട്ടി, ഒരു കാലിൽ നടക്കുന്നില്ല.മനുഷ്യനാകട്ടെ , സ്വന്തം ശരീരത്തെ , മനസ്സിനെ പരിമിതിയുടെ പ്രതിനിധാനമായാണ് കാണുന്നത്.ശരീരത്തിനപ്പുറത്താണ് അവൻ ജീവിക്കാനാഗ്രഹിക്കുന്നത്.അവൻ വെറുതെ ഇണയെ കിട്ടിയാൽപ്പോരാ.അവളെ പരാജയപ്പെടുത്തിവേണം ആസ്വദിക്കാൻ.പ്രണയം തോൽക്കുകയാണെങ്കിൽ , അതിലൂടെ ജീവിതത്തെതന്നെ തോൽപ്പിക്കാനാണ് ചിലപ്പോഴെങ്കിലും അവൻ നോക്കുന്നത്.പ്രണയം വിജയിച്ചാലും, ജീവിതം വേണ്ടെന്നു വയ്ക്കുന്നവരുണ്ട്.കമിതാക്കൾ കൈകൾ കോർത്തുപിടിച്ചുകൊണ്ട് റെയിൽപ്പാളത്തിലൂടെ നീങ്ങുന്നത് അതിനാണ്.അവർ പ്രണയത്തിലൂടെ രണ്ടു കാര്യങ്ങൾ കണ്ടെത്തുന്നു:ഒന്ന്, പ്രണയിച്ച ഇടങ്ങളിലോ, പ്രണയിച്ച ശരീരങ്ങളിലോ തങ്ങൾ തേടിയ ജീവിതം ഇല്ല.രണ്ട്,ഈ പ്രണയം അവസാനിപ്പിക്കുമ്പോൾ തങ്ങൾക്ക് പരസ്പരം നഷ്ടപ്പെടാനൊന്നുമില്ലെന്നും, ജീവിതത്തേക്കാൾ വലിയ പ്രണയത്തെയാണ് തങ്ങൾ തേടിയതെന്നും.
ഗിന്നസ് ബുക്ക് , ജീവിതത്തിനു വേണ്ടി ഭാവനചെയ്തവരുടെ കൂടാരമല്ല;ജീവിതത്തേക്കാൾ അപരിചിതവും  അപാരവുമായ ശാരീരികാനുഭവങ്ങൾ തേടിയവരുടെ ഭാവനായാണ്. ഗിന്നസ് ബുക്ക് അപകടകരമായ ഭാവനയാണ്. അതിൽ പ്രകൃതിയുടെപോലും സ്വാഭാവികതയെ മറികടക്കുന്ന ജീവിതങ്ങളാണുള്ളത്. ഗിന്നസ് ബുക്കും ഗൂഗിളും പരസ്പര വിരുദ്ധമായ തത്വശാസ്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.ഗിന്നസ് ബുക്ക് നിറയെ അത്ഭുതങ്ങളാണ്. സാധാരണമെന്ന മട്ടിൽ ജീവിക്കുന്നവരുടെ അനുഭവങ്ങൾക്ക് അവിടെ പ്രസക്തിയോ  പകിട്ടോ ഇല്ല.ഗൂഗിളാകട്ടെ എല്ലാറ്റിനെയും  അറിവായും പേജായും രൂപാന്തരപ്പെടുത്തുന്നു. ഓസ്കാർ വൈൽഡ് ഒരു പേജായിരിക്കുമ്പോൾ തന്നെ  ഓസ്കാർ അവാർഡ് മറ്റൊരു പേജാണ്. ഓസ്കാർ വൈൽഡിന്റെ പേജിൽ തന്നെ അനേകം പേജുകളിലെക്കുള്ള അനന്തമായ യാത്രയാണ് അരുക്കിയിട്ടുള്ളത്. ഓസ്കാർ വൈൽഡ്  ഒരു പേജല്ല;പല പേജുകളാണ്.ആ എഴുത്തുകാരനെക്കുറിച്ച് ആരെല്ലാം എഴുതിയത് ലഭ്യമാണോ അതെല്ലാം തിരയാൻ സൗകര്യമുണ്ട്. വിക്കിപ്പീഡിയയുടെ പേജിലാണെങ്കിൽ , വൈൽഡിന്റെ ജന്മദേശത്തിനും അദ്ദേഹത്തിന്റെ കൃതികൾക്കും പ്രത്യേകം  ലിങ്ക് നൽകിയിരിക്കുകയാണ്. The Picture of Dorian Gray എന്ന് എഴുതിയിരിക്കുന്നിടത്ത് ഒരു ലിങ്കുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ആ നോവലിന്റെ പേജ് വരുകയായി. അവിടെ തിരഞ്ഞാൽ വേറെയും ലിങ്കുകളുണ്ട്: ഗോഥിക് ഫിക്ഷൻ, ഫൗസ്റ്റ്, എന്നിങ്ങനെ . ഗോഥിക് ഫിക്ഷനിൽ ക്ലിക്ക് ചെയ്താൽ വേറൊരു പേജ്  വരും. അവിടെയും മറ്റനേകം പേജുകളിലേക്കുള്ള  ലിങ്കുകളാണ്. ചുരുക്കത്തിൽ ,ഓരോ പേജും അവസാനമില്ലാത്ത  അറിവുകൾക്കായുള്ള തിരച്ചിൽ മാത്രമാണ് ബാക്കിവയ്ക്കുന്നത്. ഇവിടെ ഒന്നിനും ബ്രാഹ്മണ്യമോ ചണ്ഡാലികത്വമോ അവകാശപ്പെടാനൊക്കില്ല. എല്ലാം നമ്മുടെ വാതിൽക്കൽ അറിവാരായുന്ന സമയം നോക്കി കാത്തുകിടക്കുകയാണ്.
സ്വയം നശിക്കുന്നതും വ്യത്യസ്ഥത
ഗിന്നസ് അപരസൗന്ദര്യമാണെങ്കിൽ , ഗൂഗിൾ പ്രാതിനിധ്യത്തിന്റെ , അറിവിന്റെ സൗന്ദര്യമാണ്. ഗിന്നസിൽ വെറും അറിവിനോ വസ്തുവിനോ സ്ഥാനമില്ല; അസ്തിത്വത്തെ തന്നെ അതിശയിപ്പിച്ചാലേ സ്ഥാനമുള്ളു. ഗൂഗിളിൽ അറിവാകുകയാണ് പ്രധാനം. അറിവാകാൻ  ആർക്കുമവസരമുണ്ട്.എന്നാൽ അറിവാകാനുള്ള മൽസരവും ആരംഭിച്ചിരിക്കുന്നു. വ്യത്യസ്തമായ രീതിയിൽ കൊല്ലുന്നതും തിന്നുന്നതും അപരസൗന്ദര്യമായി ചിലർ കാണുന്നുണ്ട്.വെറും ശരീരമോ ഐഡന്റിറ്റിയോ കൊണ്ട് ആരും ശ്രദ്ധിക്കുകയോ ഇല്ലെന്ന് മാത്രമല്ല, സുഖവും കിട്ടുന്നില്ല. അതുകൊണ്ട് കാമുകിയെയോ സഹപ്രവർത്തകനെയോ കൊന്ന് ആഹ്ലാദിച്ചശേഷം ശിക്ഷ ഏറ്റുവാങ്ങുന്നു;അല്ലെങ്കിൽ മരിക്കുന്നു.ആർക്കും കൊല്ലാൻ കഴിയാത്ത വിധം കൊല്ലുന്നതിലാണ് ചിലരുടെ വാസന അടങ്ങിയിട്ടുള്ളത്.കൊലപോലെ  മോഷണവും ആസൂത്രണം ചെയ്യപ്പെടുന്നു.ചിലർക്ക് കൊലപാതകം ചെയ്തശേഷം പിടികൊടുക്കുന്നതിലാണ് ത്രില്ലുള്ളത്.നിലവാരപ്പെടാൻ വയ്യാത്തവൻ വ്യത്യസ്ഥതയ്ക്കായി എന്തിനെയും ബലികൊടുക്കുന്നു.
ബദലുകളുടെ പ്രത്യയശാസ്ത്ര, തത്ത്വശാസ്ത്ര പ്രതിസന്ധിയാണിത്.നമുക്ക് അറിവിന്റെ പിന്നാലെ പോയി വസ്തുക്കളുടെ പ്രാതിനിധ്യം അറിയണോ, വേറിടലിനുവേണ്ടി ശരീരത്തെതന്നെ മറികടക്കാൻ തെറ്റുകൾ ചെയ്യണോ? ഈ പ്രത്യശാസ്ത്ര കുരുക്കിൽ മാധ്യമങ്ങളും വീണുപോയിരിക്കുന്നു.അവർക്ക് വലുതായി ചിത്രീകരിക്കാൻ കുറ്റകൃത്യങ്ങളും അധമവാഗ്വാദങ്ങളുമാണ് അഭിലഷ്ണീയമായിട്ടുള്ളത്.അതിനിടയിൽ , ജ്ഞാനവും സർഗാത്മകതയും അവർക്ക് ഒറ്റുകൊടുക്കെണ്ടിവരുകയാണ്. ഭംഗമില്ലാത്തവിധം കുറ്റകൃത്യങ്ങളും ചീത്ത വികാരങ്ങളുമാണ് ഒരു ജനതയ്ക്ക് മുൻപിൽ സ്ഥിരമായി വയ്ക്കുന്നതെങ്കിൽ ,ആ ജനത ക്രമേണ എല്ലാ സർഗശേഷിയും നശിച്ച്, എല്ല സൗന്ദര്യാസ്വാദനങ്ങളിൽ നിന്നും വേർപെട്ട് നശിക്കും..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഒരിക്കൽ  നമുക്ക്‌   
 എം കെ ഹരികുമാർ
 
ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾ
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.           

അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.
 
BACK TO HOME

എന്റെ ഭാര്യയെക്കുറിച്ച് ചില വാക്കുകൾ

mayakkosky


പരിഭാഷ
രവികുമാർ വി

അറിയാത്ത കടലുകളുടെ വിദൂരതീരങ്ങളിലൂടെ
അവൾ കടന്നുപോകുന്നു,
ചന്ദ്രൻ, എന്റെ ഭാര്യ.
ചെമ്പൻ മുടിക്കാരി എന്റെ പെണ്ണ്‌.
അവളുടെ വാഹനത്തിനു പിന്നാലെ
പലനിറനാടകളുടുത്ത നക്ഷത്രക്കൂട്ടങ്ങൾ
ഒച്ച വച്ചുകൊണ്ടു പായുന്നു.
ഒരു വർക്ക്ഷോപ്പുമായി
അവളുടെ മനസ്സമ്മതം നടക്കുന്നു,
മാടക്കടകളെ ഉമ്മ വച്ചവൾ നടക്കുന്നു.
കണ്ണു ചിമ്മുന്നൊരു ബാലൻ
ക്ഷീരപഥത്തിൽ, അവളുടെ വസ്ത്രാഞ്ചലത്തിൽ
കിന്നരിപ്പൊട്ടുകളൊട്ടിക്കുന്നു.
അപ്പോൾ ഞാനോ?
ഞാനെരിയുമ്പോൾ
ആഴക്കിണറുകളായ എന്റെ കണ്ണുകളിൽ നിന്നു
മഞ്ഞു പോലെ തണുത്ത വെള്ളം തേവുകയായിരുന്നു
എന്റെ പുരികങ്ങൾ.
പട്ടു പോലെ പൊയ്കകൾ വാരിച്ചുറ്റി
നീയവിടെ തങ്ങിനില്ക്കുമ്പോൾ
നിന്റെ പാടുന്ന തുടകൾ
ആംബറിന്റെ വയലിനുകളായിരുന്നു.
മേല്ക്കൂരകൾ കോപിഷ്ടരായ ഈ ഊഷരദേശത്ത്
നീയെറിഞ്ഞു തരുന്ന വെള്ളിച്ചരടെത്തുകയില്ല.
തെരുവുകളിൽ ഞാൻ മുങ്ങിത്താഴുന്നു,
ആലസ്യത്തിന്റെ പൂഴിയിൽ ഞാനാഴുന്നു.
നോക്കൂ, അതവളാണ്‌,
നിന്റെ മകൾ,
എന്റെ ഗാനം,
വലക്കണ്ണിക്കാലുറയുമിട്ട്,
ഓരോ കഫേയ്ക്കരികിലും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...