14 Jan 2012

malayalasameeksha/jan15 -feb 15 2012





മലയാളസമീക്ഷ ജനു 15/ഫെബ് 15 /2012


ഈ ലക്കം സ്പെഷൽ
ഒ വി വിജയന്റെ കഥ:
അക്ബർ ചക്രവർത്തി




കഥ :ഭാഗം ഒന്ന്


കുളമ്പടികൾ
മാത്യൂ നെല്ലിക്കുന്ന് 



പുതുമകളോടെ പുതിയ  ട്യൂബ്
ജാസിർ ജവാസ്


ഒട്ടകപ്പക്ഷി:
ജാനകി


കഥ:ഭാഗം രണ്ട്


തെറ്റുപറ്റിയാൽ
സത്യൻ താന്നിപ്പുഴ



വിശ്വാസം:
കൃഷ്ണപ്രസാദ് വി


കൃഷി


നാളികേരവും നാളികേരോൽപ്പന്നങ്ങളും ആരോഗ്യത്തിനും സമ്പത്തിനും
ടി.കെ.ജോസ് ഐ എ എസ്


കേരളപ്പഴമ:കേരം ചരിത്രത്തിലും ഇതിഹാസത്തിലും
പായിപ്ര രാധാകൃഷ്ണൻ
തെങ്ങിൻതോപ്പിലൂടെ പണം കൊയ്യുന്ന കരഷകൻ
സബീന എം.എസ്


നാളികേരത്തിന്റെ പ്രാധാന്യം പ്രകൃതി ചികിത്സയിൽ
ഡോ.കല്യാൺ ഉല്പലാക്ഷൻ


തെങ്ങും തേങ്ങയും ആയൂർവ്വേദത്തിൽ
സി.ബി.വിനയചന്ദ്രൻ നായർ


നാളികേരത്തിന്റെ മൂല്യവർദ്ധന
കെ.മുരളീധരൻ, ജയശ്രീ എ


മുറ്റത്തെ  തെങ്ങിൽ ധനമുണ്ട്:
ദീപ്തി ആർ 


 ഇളനീർ ഒരു മൃതസഞ്ജീവനി
 പ്രൊഫ.ബി.എം. ഹെഗ്‌ഡേ


തെങ്ങ് ആരോഗ്യദായകം
റോസ്മേരി വിത്സൻ


തെങ്ങ് നാം വീണ്ടും സ്വന്തമാക്കേണ്ട സമ്പത്ത്
പി.അനിതകുമാരി


ആരോഗ്യത്തിനും സമ്പത്തിനും സനാളികേരം
സുഭാഷ് കെ.കെ


കഥ :ഭാഗം മൂന്ന്

അവിചാരിതം
ഹനീഫ മുഹമ്മ്ദ്



ആങ്ങളക്കുഞ്ഞമ്മ
എം.സുബൈർ


ഹൃദയവേദന
ശകുന്തള എൻ.എം 


കഥ :ഭാഗം നാല്


ആതിരൻ
ഇ എ സജിം തട്ടാത്തുമല


ഞാൻ മഞ്ഞുതുള്ളി
ഷലീറലി



കാണാമറയത്ത്
കുസുമം പി.കെ




സാംസ്കാരിക മേള
സണ്ണി തായങ്കരി


മഴമേഖങ്ങൾ
സിന്ധു എസ്


കഥ :ഭാഗം അഞ്ച്



വൈശാലി
മനോജ് കെ.ഭാസ്കർ


ചക്രപാണി വൈദ്യർ
ബി.പ്രദീപ്കുമാർ


വാക്കിന്റെ വില
വൈക്കം രാമചന്ദ്രൻ




വീടെത്തുംവരെ
അശോകൻ അഞ്ചത്ത്



കണ്ണീർവീൺ നിറഞ്ഞ നിഴലുകൾ
ധർമ്മരാജ് മടപ്പള്ളി


നിഴൽചിത്രങ്ങൾ
കുഞ്ഞൂസ്





അഭിമുഖം
സണ്ണി കുലത്താക്കൽ


കഥ : ഭാഗം ആറ്

ചാകാൻ വൈകുന്നവർ 
രാംജി പട്ടേമഠം


മഴക്കാലം
സജയൻ എളനാട് 



പരിഭാഷ:
റ്റോമാസ് ട്രാൻസ്ട്രോമറുടെ കവിതകൾ
വി രവികുമാർ




ലേഖനം


ടോയ്ലറ്റ് പേപ്പറായിപ്പോലും
സി.രാധാകൃഷ്ണൻ


താരതമ്യസാഹിത്യപഠനം:
ചാത്തനാത്ത് അച്യുതനുണ്ണി


പൈങ്കിളിനാടിനു നമസ്കാരം
പി.സുജാതൻ 

വയറിൽ തീയായ് മാറുന്ന കാലം
രഘുനാഥ് പാലേരി


മുതലാളിത്തം പ്രലോഭനങ്ങളുടെ പരസ്യ വല നെയ്യുമ്പോൾ
ഫൈസൽ ബാവ



മൊബൈൽ ഫോൺ
ടി.ബി.ലാൽ



സെക്സ് എന്ന ഷർട്ടിനെപ്പറ്റി രജനീഷ്:
രാം മോഹൻ പാലയത്ത് 

2012 ൽ  ലോകാവസാനം?
ഷാജി കെ. മൊഹമ്മദ് 



നൂറടിക്കാൻ പോയവർ അടികൊണ്ട് വീണൂ:
അരുൺ കൈമൾ

ജീവിതം
വീടുകളിൽ നിന്ന് വൃദ്ധസദനങ്ങളിലേല്ല്
ഉമ്മു അമ്മാർ





പംക്തികൾ
എഴുത്തുകാരന്റെ ഡയറി
പുസ്തകച്ചന്തയും ചന്തപ്പുസ്തകങ്ങളും
സി.പി.രാജശേഖരൻ

അഞ്ചാംഭാവം
സ്ത്രീ സ്വന്തം കഴിവു മറക്കുന്നോ?
ജ്യോതിർമയി ശങ്കരൻ



മനസ്സ്
വിശ്രമമില്ലായ്മ
എസ്.സുജാതൻ


ചരിത്രരേഖകൾ
ആ ജാതിപ്പേരുകൾ അഭിമാനത്തിന്റെ ചിഹ്നങ്ങളായിരുന്നു
ഡോ.എം.എസ്.ജയപ്രകാശ്

പ്രണയം
ജീവിതാഭിനയം:
സുധാകരൻ ചന്തവിള


നിലാവിന്റെ വഴി
നഷ്ടപ്പെടലിനപ്പുറമുള്ളത്
ശ്രീപാർവ്വതി


ഓർമ്മ
മരുഭൂമികൾ പറയുന്ന കഥ
ചെറുവാടി



താരാമതിയുടെ അനശ്വരസംഗീതം
ഡോ.നളിനി ജനാർദ്ദനൻ


 സംഗീതം
സംഗീതത്തിലൂടെ മാനദസികപീഡനം
ബെഞ്ചാലി



യാത്ര


എന്റെ ഹിമാലയയാത്രകൾ
പ്രഫുല്ലൻ  തൃപ്പൂണിത്തുറ 


കൈലാസം വിളിക്കുമ്പോൾ
രാജനന്ദിനി 


 അനുഭവം
പ്രണയം മധുരമാകുന്നത്
നജിം കൊച്ചുകലുങ്ക്




കവിത :ഭാഗം ഒന്ന്


ഉപക്ഷേപം:
ചെമ്മനം ചാക്കോ


നീ എവിടെയായിരുന്നു?
കരൂർ ശശി


അടുപ്പിൽ വേകുന്നത് :
സനൽ ശശിധരൻ

അത്യത്ഭുതം
പി.എ.അനീഷ്



കവിത : ഭാഗം രണ്ട്

 പ്രാണന്റെ തൂലിക
പി.കെ.ഗോപി


നാളേക്കുള്ള ചില പെൺകരുതലുകൾ
ജ്യോതിഭായി പരിയാടത്ത്



നീവരൂ വീണ്ടും
ചന്തിരൂർ ദിവാകരൻ



അരുതാത്തത്
ഇസ്മയിൽ മേലടി


കണ്ണുകൾ
സന്തോഷ് പാലാ 


ഓട്ടുകിണ്ടി:
ജിജോ അഗസ്റ്റിൻ [തച്ചൻ] 

വരവേൽപ്പ്
ജെലിൻ കുമ്പളം



പ്രകാശം പരത്തിയ പുസ്തകം:
ഇന്ദിരാബാലൻ


കവിത :ഭാഗം മൂന്ന്

ഉള്ളറക്കത്തി കാണുന്നകനവുകൾ
ഡോ.കെ.ജി.ബാലകൃഷ്ണൻ



കറുത്ത പക്ഷി
ഒ.വി.ഉഷ


മനുഷ്യഗന്ധം:
സാജുപുല്ലൻ


പരിക്രമം
ആർ ശ്രീലതാ വർമ്മ


താവളം:
ടി.കെ.ഉണ്ണി 


 ചത്തമീന്റേത്പോലുള്ള ഒരു നിർവ്വികാരത
എരമല്ലൂർ സനിൽകുമാർ
 

പട്ടുകോമരം
ജയനൻ



കവിത:ഭാഗം നാല്

ട്രാഫിക്ക് കുരുക്ക്
യാമിനി ജേക്കബ്



താജ്മഹൽ
ബിൻസി പൂവത്തുമൂല


ആക്കിടൈപ്പ്
എസ്സാർ ശ്രീകുമാർ



കാശ്മീരിന്റെ ഓർമ്മയ്ക്ക്
സുനിൽ സി.ഇ 

ദുഃ?സ്വപ്നം
ശ്രീജിത്ത് മൂത്തേടത്ത്



ഇരുൾ
ശ്രീദേവി നായർ 


my free heart
geetha munnurcode


And She Left! My Odyssey
winnie panicker



 ചില്ല്
കണ്ടാരിപ്പെണ്ണ്


കവിത: ഭാഗം അഞ്ച്

ജീവിതം
ബോബൻ ജോസഫ്



കിടപ്പറ
സ്മിത പി.കുമാർ



കാമുകിയുടെ വീട്
കിടങ്ങന്നൂർ പ്രസാദ്


കഥയിലങ്ങനെ നമ്മളുറങ്ങുമ്പോൾ
രാജേഷ് ചിത്തിര


പ്രണയമുൾപ്പാടുകൾ
ചെന്താമരാക്ഷൻ


കവിത:ഭാഗം ആറ്

വേതാളപർവ്വം
രാജു കാഞ്ഞിരങ്ങാട്


വെയിലിൽ പൊതിഞ്ഞ്
ശ്രീകൃഷ്ണദാസ് മാത്തൂർ 


കാലൊടിഞ്ഞ കിളി
ബി.ഷിഹാബ്




കാറ്റേറ്റ് വെളിച്ചമാവുന്ന പൂവ്
ഡി.ബി.അജിത്കുമാർ


പഠനം
പ്രദീപ് രാമനാട്ടുകര


രണ്ടു വാക്കുകൾ
ആറുമുഖൻ തിരുവില്വാമല


പുസ്തകാനുഭവം


പൂമുഖത്തിലൂടെ
കല്ലേലി രാഘവൻ പിള്ള


പ്രവാസം സൃഷ്ടിച്ച ഉഭയജീവിച്ച പ്രധിരോധം:
സത്യൻ മാടാക്കര


അനന്തപത്മനാഭന്റെ മരക്കുതിരകൾ
മനോരാജ് കെ.ആർ


കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ഒരു പഠനം
അച്ചാമ്മ തോമസ്


ഒരു പുറപ്പാടിന്റെ പുസ്തകം:
പോൾ തേലക്കാട്

ധ്യാനം
എം.കെ.ഖരീം




ബ്ലോഗ്


വാർഷിക ബ്ലോഗുഫലം
അരുൺ കൈമൾ


റഷ്യൻ ബ്ലോഗ് വിപ്ലവവും മുല്ലപ്പെരിയാറും
ജയിംസ് ബ്രൈറ്റ്



ദർശനം
മനോജ്




നവാദ്വൈതം:
എഡിറ്ററുടെ പംക്തി


വേതാള പര്‍വ്വം




നന്മയെല്ലാം നാട്കടത്തപ്പെട്ടു
നാണം മറക്കുവാന്‍ പോലും
നാണ മില്ലാത്തവരായി നാം
പേറ്റന്റിന്റെ പേരില്‍ പാവയ്ക്കയും,-
പടവലവും,വഴുതനയും
വേപ്പ് മരവും,കീഴാര്‍ നെല്ലിയും -
നാട് തന്നെയും
കടല് കടന്നവര്‍ കടത്തി കൊണ്ടുപോയി
ഉന്നത തലങ്ങളില്‍
ചര്‍ച്ച നടക്കുകയാണിപ്പോള്‍
വായുവിന്റെ പേറ്റന്റും
വേതാളങ്ങളെയേല്‍പ്പിക്കാന്‍ -
ഉടയോരായവര്‍
ഉറഞ്ഞു തുള്ളുകയാണിപ്പോള്‍

..

അവിചാരിതം

  1. ഹനീഫാ മുഹമ്മദ്


                               വാതില്‍ ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര്‍ കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില്‍ അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില്‍ കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്‍ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്‍ത്ത തണുപ്പുണ്ട്. അവള്‍ക്കു തണ് ക്കുന്നുണ്ടാകില്ലേ?
                   ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള്‍ കാല്‍ പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില്‍ അവള്‍ കിടക്കുന്നു. മെല്ലെ നടന്നു ജനല്‍ കര്‍ട്ടന്‍ പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള്‍ ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!
                   ചില്ലിട്ട ജനല്‍ പാളികള്‍ കടന്നു പൂര്‍ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ  മോഹിപ്പിക്കുന്ന സുഗന്ധവും
അവള്‍ ശാന്തമായുറങ്ങുന്നു. പൂര്‍ണ നഗ്നമായ അവളുടെ മേനിക്കു പൂര്‍ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില്‍  കൊത്തിവെച്ചതെന്നൊക്കെ കവികള്‍ വെറുതെ പറയുന്നതല്ല.
                   എത്ര നേരമാണ് അവളെത്തന്നെ നോക്കിനിന്നത്. പുറത്തു ഒരു മൂങ്ങ അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടു. ഉറക്കത്തില്‍  അതവള്‍ കേട്ടു കാണുമോ? തിരിഞ്ഞു കിടക്കുകയായിരുന്ന അവള്‍  മലര്‍ന്നു കിടന്നു. മെല്ലെ കട്ടിലിനടുത്തെക്കു  നടന്നപ്പോള്‍  കാലില്‍ എന്തോ തട്ടി, അത് കുറച്ചു വലിയ ശബ്ദമാണ് ണ്ടാക്കിയത്.ശരിക്കും പേടിച്ചു പോയി. എന്റെ പടച്ചോനെ അവളെങ്ങാനുമുണര്‍ന്നാല്‍!
                  പേടിച്ചത് പോലെ സംഭവിച്ചില്ല. അവള്‍ ആ ശബ്ദം കേട്ടു കാണണം. വീണ്ടുമവള്‍ ചെരിഞ്ഞു കിടന്നു. അവളുടെ അരയിലെ സ്വര്‍ണയരഞ്ഞാണത്തില്‍ ചന്ദ്ര പ്രകാശം തട്ടി തിളങ്ങി. അവളുടെ കഴിഞ്ഞ ജന്മ ദിനത്തില്‍ ഞാന്‍ സമ്മാനിച്ചതാണാ  അരഞ്ഞാണം.
                   മനസ്സിലെ മോഹമടക്കാന്‍ കഴിയുന്നില്ല. കട്ടിലില്‍ അവളോട്‌ ചേര്‍ന് കിടന്നു തെരുതെരെ  ചുംബിക്കണമെന്നു തോന്നി. വേണ്ട. കോരിയെടുക്കാം. മെല്ലെ കട്ടിലിനടുത്തെക്ക്   നീങ്ങി.
        പിന്നില്‍ നിന്ന് തോളില്‍ പിടിച്ചതാരാണ്?
       ” ഹലോ,……. ഉണര്‍ത്തല്ലെ  പൊന്നേ. എത്ര മെനക്കെട്ടിട്ടാണ് ഒന്നുറക്കിയതെന്നറിയോ?”  ഭാര്യയാണ്.
       ” എടി ,മൂന്നു വര്‍ഷമാകാറായി, ഇവിടെ നിന്ന് പോയിട്ട്. പോവുമ്പോള്‍ ഇവള്‍ നിന്റെ വയറിനുള്ളിലായിരുന്നു. ഫോട്ടോകളില്‍ കണ്ടതല്ലെയുള്ളൂ, ഞാനൊന്നെടുക്കട്ടെ.”
        “തെരക്കല്ലേ സാറേ, നാളെത്തന്നെ തിരിച്ചു പോകുകയൊന്നുമല്ലല്ലോ, ക്ഷമീര്”
       ഒന്ന് കൂടി അവളെ നോക്കി, മുറിയുടെ പുറത്തേക്കു നടന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശത്തില്‍ ഓഫീസ് റൂമിലുള്ള  അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

റഷ്യന്‍ ബ്ലോഗു വിപ്ലവവും മുല്ലപ്പെരിയാറും

ജെയിംസ് ബ്രൈറ്റ്


 വിപ്ലവത്തിന്റെ നാടായ റഷ്യയും ബ്ലോഗു വിപ്ലവത്തില്‍ . ഈ മാസം നാലാം തീയതി നടന്ന ഇലക്ഷനില്‍ വ്ലാദിമിര്‍ പുട്ടിന്റെ പാര്‍ട്ടി ജയിച്ചത്‌ കള്ള വോട്ടിലൂടെയാണെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയകള്‍ കണ്ടെത്തി. ഫേസ് ബൂക്കിലൂടെയും ബ്ലോഗിലൂടെയും ഇന്നവിടെ മറ്റൊരു വിപ്ലവം അരങ്ങേറുന്നു

അതിനു ചുക്കാന്‍ പിടിക്കുന്നയാളാണ് അലെക്സി നവാല്നി . അദ്ദേഹത്തെ റഷ്യന്‍ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്.
നവാല്‍നിയെപ്പറ്റി അല്പം.
ഒരു ബ്ലോഗറായ അദ്ദേഹം ഇന്ന് റഷ്യയിലെ ഏറ്റവും വലിയ നേതാവാണ്‌. ഈ കരുത്ത് അദ്ദേഹം ബ്ലോഗു ചെയ്തു മാത്രം നേടിയതാണ്. മാഫിയ നേതാവായ വ്ലാദിമിര്‍ പുട്ടിനോട് ഒരു കൈ നോക്കാനിറങ്ങിയ അദ്ദേഹം അപാര ധൈര്യത്തിന്റെ ഉടമയാണ്.
രണ്ടായിരത്തി എട്ടിലാണ്  ആദ്യമായി ബ്ലോഗുന്നത് . അഴിമതി ആയിരുന്നു പ്രധാന വിഷയം. എഴുത്തിലൂടെ വന്‍ ജന പിന്തുണ  നേടി.
ജോലി അഭിഭാഷകന്‍ . ഭാര്യും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.
ബ്ലോഗിലൂടെ അവവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു . ബ്ലോഗറന്മാരുടെ സംഘങ്ങള്‍ പല വന്‍ അഴിമതികളും പുറത്തു കൊണ്ടുവരുകയും ചെയ്തു. നാല് ബില്യന്‍ റൂബിളിന്റെ ട്രാനസ്നേഫ്റ്റ് അഴിമതി ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.
അഴിമതി നിവാരണത്തിനായി ഒരു വെബ് സൈറ്റുതന്നെ ഉണ്ടാക്കി. അതില്‍ പരാതികള്‍ അപ്ലോട്‌ ചെയ്യുകയും അവ അന്വേഷണ വിധേയം ആക്കുകയും ചെയ്യുന്നു. വായനക്കാര്‍ ആളുകള്‍ക്ക് പരാതി സംബന്ധമായ കേസുകള്‍ നടത്താന്‍ സാമ്പത്തിക സഹായവും നല്‍കുന്നു. റഷ്യയിലും ലോകമെമ്പാടും ഈ സൈറ്റിന് വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്ഷം ഫെബ്രുവരി മുതലാണ്‌ നവലാനി പുട്ടിനെതിരെ തിരിയുന്നത് . കള്ളന്മാരുടെയും മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നാണു പുട്ടിന്റെ പാര്‍ട്ടിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.
അദ്ദേഹത്തെ ഒരു നവ മാര്‍ക്സ് എന്നോ ലെനിനെന്നോ നമുക്ക് വിളിക്കാം.
ഇനി വിപ്ലവങ്ങളും അഴിമതി വിരുദ്ധ പോരാട്ടങ്ങളും ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മാത്രമേ നടക്കുകയുള്ളു. നേതാക്കന്മാര്‍ അത് മനസ്സിലാക്കിയാല്‍ നന്ന്. അല്ല ഈ ബ്ലോഗിനെയും മറ്റും നിരോധിക്കാം എന്നാണു പരിപാടിയെങ്കില്‍ അതൊരിക്കലും നടക്കുവാന്‍ പോകുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സൈബര്‍ കൂട്ടായ്മ ഉണ്ടായതും പല നേതാക്കളെയും ആളുകള്‍ പരസ്യമായി തള്ളിപ്പറയുന്നതും മറ്റും കാണുമ്പോള്‍ നമുക്കും ഒരു നല്ല കാലം വരും എന്ന നേരിയ ഒരു പ്രത്യാശ മനസ്സില്‍ മുളപൊട്ടുന്നു.
റഷ്യയിലെ അലക്സി നെവലാനി നമ്മുടെയും മാതൃക ആവട്ടെ. ഒരു തീരുമാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാവും വരെ നമുക്ക് വിശ്രമം ഇല്ല.

വൈശാലി


 മനോജ് കെ. ഭാസ്കർ

അംഗരാജ്യത്തിനുമേല്‍ മഴ മേഘങ്ങളുടെ അനുഗ്രഹവര്‍ഷം തുടരുകയാണ്….
ലോമപാദ മഹാരാജാവ് ശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്തോഷം ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. നാട്ടിലെ ദേവദാസികളോടും അവരുടെ കഴിവിനോടും രാജാവിന് പഴയതിലുമേറെ ബഹുമാനം തോന്നി. വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ഋശ്യശൃംഗനെ കൊട്ടാരത്തിലെത്തിക്കാന്‍ അവരിലൊരാള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇരുള്‍ വീണിട്ടും നിരത്തുകളില്‍ ജനങ്ങള്‍ മഴനനഞ്ഞു തുള്ളിച്ചാടുകയാണ്. കൊടുംവേനലിന് അറുതി വരുത്തി തോരാതെ പെയ്യുന്ന മഴയില്‍ അവര്‍ തങ്ങളുടെ ദാഹവും ചൂടും ശമിപ്പിച്ചു.
ജനങ്ങളും രാജാവും മഴയുടെ കുളിര്‍ ആസ്വദിക്കുമ്പോള്‍ മണിയറയിലെ പട്ടുമെത്തയില്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതയിലേക്കുയരുന്ന രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോമപാദ മഹാരാജാവിന്റെ പുത്രി ശാന്തയും, കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗനും. പട്ടുമെത്തയുടെ സുഖവും സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവവും മുനികുമാരന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഉഷ്ണമാപിനിയില്‍ രസം ഉയരും മുന്‍പേ ശാന്തയുടെ കരവലയങ്ങള്‍ വിടര്‍ത്തി ഋശ്യശൃംഗന്‍ എഴുന്നേറ്റിരുന്നു.
“വൈശാലി…. വൈശാലിയെവിടെ?“
പെട്ടന്നോര്‍ത്തിട്ടെന്നവണ്ണം ഋശ്യശൃംഗന്‍ ചോദിച്ചു.
അതു ശ്രദ്ധിക്കാതെ ശാന്ത പറഞ്ഞു-
“കുമാരാ.. അങ്ങ് മഴയുടെ സംഗീതം കേള്‍ക്കുന്നില്ലേ… ഇത് നമുക്കുവേണ്ടി പെയ്യുന്നതാണ്. അങ്ങയുടെ വരവോടുകൂടി വരണ്ടു കിടന്ന അംഗരാജ്യത്തെ ഭൂമിക്കുമേല്‍ മഴപെയ്തിറങ്ങുകയാണ്. അതുപോലെ അങ്ങും….”
തോഴിമാര്‍ പറഞ്ഞു പഠിപ്പിച്ച വാക്കുകള്‍ ഉരുവിടുമ്പോഴും അവളുടെ മുഖത്ത് വികാരങ്ങള്‍ വലിഞ്ഞു മുറുകുന്നത് ഋശ്യശൃംഗന്‍ നിര്‍വികാരനായി നോക്കിയിരുന്നു. ഋശ്യശൃംഗനെ ശാന്ത തന്റെ ശരീരത്തോടെ പതിയെ വലിച്ചടുപ്പിച്ചു. തോഴിമാര്‍ ദേവദാസികളില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി തന്നെ പഠിപ്പിച്ച കലകള്‍ ഓരോന്നായി ശാന്ത പുറത്തെടുത്തു. അപ്പോള്‍ ശാന്തയില്‍ ഋശ്യശൃംഗന്‍ കണ്ടത് വൈശാലിയുടെ മുഖമായിരുന്നു.
വികാരങ്ങള്‍ വേലിയിറങ്ങിക്കഴിഞ്ഞപ്പോള്‍ ഋശ്യശൃംഗന്‍ ശാന്തക്കരുകില്‍ തളര്‍ന്നുറങ്ങിപ്പോയി.
ഈറനുടുത്ത പിറ്റേപ്പുലര്‍ച്ചയില്‍ ആലസ്യംപൂണ്ട് കിടക്കുമ്പോഴാണ് ഋശ്യശൃംഗനില്‍ വൈശാലിയേക്കുറിച്ചുള്ള മധുരസ്മരണകള്‍ വീണ്ടുമെത്തിയത്. ആര്‍ഷാഭിവാദ്യം തന്റെ ധര്‍മ്മത്തില്‍ പതിവില്ല എന്നു പറഞ്ഞ്, മനോമോഹനമായ ഒരു പന്താട്ടത്തിലൂടെ തന്റെ മനസ്സില്‍ പൌരുഷമുണര്‍ത്തി ഈ അംഗരാജ്യത്തോളം തന്നെ കൊണ്ടെത്തിച്ച അവള്‍ ആരാണ്.
ഋശ്യശൃംഗന്റെ മനസ്സും ശരീരവും ആ പകല്‍ മുഴുവന്‍ വൈശാലിയെത്തേടിയലഞ്ഞു. കൊട്ടാരത്തിലൊരിടത്തും അവളെ കണ്ടെത്താനായില്ല.അന്നു രാത്രി ശയ്യാഗൃഹത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഋശ്യശൃംഗന്‍ ശാന്തയോട് ചോദിച്ചു-
“ഹേ.. കുമാരി അവള്‍ ആരാണ് എന്നെയിവിടെത്തിച്ച ആ നര്‍ത്തകി?”
“അങ്ങ് ആരേയാണുദ്ദേശിക്കുന്നത് വൈശാലിയെയാണോ…?”
“അതെ..”
“അവള്‍ ഒരു ദേവദാസിപ്പുരയിലെ പെണ്‍കുട്ടിയാണ്. വേശ്യാവൃത്തി കുലത്തൊഴിലായ ഒരു കുടുംബത്തിലെയംഗം…”
ശാന്തയുടെ വാക്കുകളില്‍ വെറുപ്പുകലര്‍ന്നിരുന്നു.
“വേശ്യാവൃത്തിയോ അതെന്തു തൊഴിലാണ്?”
ഋശ്യശൃംഗന് അതൊരു പുതിയ അറിവായിരുന്നു. തലേരാത്രിമുതല്‍ തനിക്കു ലഭിച്ചു തുടങ്ങിയ പുതിയ അറിവുകളുടെ കൂട്ടത്തില്‍ ഒന്ന്.
ശാന്ത വേശ്യാവൃത്തിയെന്തെന്ന് വിശദീകരിച്ചു-
“അങ്ങയെപ്പോലെ പിതാക്കന്മാരുടെ ശിക്ഷണത്തിലും കടുത്ത ഗൃഹാന്തരീക്ഷങ്ങളിലും വളര്‍ന്നു വരുന്നവരെ കാമത്തിന്റെ ലോകം കാട്ടുവാനും രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കുവാനും ശരീരം സ്വയം പലര്‍ക്കും സമര്‍പ്പിക്കുന്നവര്‍..ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടേണ്ടവര്‍.”
ശാന്ത പറഞ്ഞ രാജനീതിയോട് പൊരുത്തപ്പെടാനാകാതെ ഋശ്യശൃംഗന്‍ ചോദിച്ചു-
“വൈശാലി…. വൈശാലിയും മറ്റുപലര്‍ക്കും സമര്‍പ്പിക്കപ്പെട്ടവളാണോ….?”
“ഇതുവരെയല്ല… ഇനി ആയിക്കോളും”
 ശാന്തയുടെ ആ വാക്കുകള്‍ ഋശ്യശൃംഗന്റെ മനസ്സിനെ മുറിപ്പെടുത്തി.
ഒരു ജനസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുംകാട്ടിലെത്തി തന്റെ അച്ഛനായ വിഭാണ്ഡകന്റെ കണ്ണു വെട്ടിച്ച് തന്നെ അംഗരാജ്യത്തെത്തിക്കുന്ന ദൌത്യം ഏറ്റെടുത്തവള്‍. ആദൌത്യം നിര്‍വഹിച്ച് വൈശാലി പോയിട്ടുണ്ടാവാം, അവള്‍ക്ക് അതില്‍ കവിഞ്ഞ് മറ്റുലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നിരിക്കില്ല.
ഋശ്യശൃംഗന്റെ മനസ്സില്‍ വൈശാലിയുടെ അംഗചലനങ്ങളും, മധുരഭാഷണങ്ങളും നിറഞ്ഞു. പിന്നീട് ഒരു വേശ്യയെന്നോര്‍ത്ത് മറക്കുവാന്‍ ശ്രമിച്ചുകൊണ്ട് ശാന്തയുടെ ചൂടിലേക്ക് മുനികുമാരന്‍ ചാഞ്ഞു.
ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഒരു കരിമ്പിന്‍ ചണ്ടിപോലെ ചവിട്ടിയരയ്ക്കപ്പെട്ട വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഉമ്മു അമ്മാർ

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക്മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.വാര്‍ദ്ധക്യം എന്നത്  ശൈശവം,  ബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് .സ്‌നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍! സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവര്‍ മക്കള്‍ക്ക് അധികപ്പറ്റായി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വീട്ടില്‍ സ്‌നേഹവും പരിചരണവും കുറയുമ്പോള്‍ കുടുംബങ്ങളില്‍ നിന്നും പുറംതള്ളുന്നതിന് മുന്നേ സ്വയം! വീടുവിട്ടിറങ്ങാന്‍ അവര്‍ സന്നദ്ധമാവുന്ന അവസ്ഥയാണുള്ളത്. അല്ലാത്ത പക്ഷം  അണുകുടുംബം ആഗ്രഹിക്കുന്നവരും വിദേശങ്ങളിലും മറ്റും ജോലിയുമായി കഴിയുന്നവരും ലക്ഷങ്ങള്‍ കൊടുത്തു സ്വന്തം മാതാപിതാക്കളെ ഇത്തരം സദനങ്ങളില്‍ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്‌നേഹാലയം, ശരണാലയം എന്നൊക്കെയുള്ള പേരുകളില്‍ വൃദ്ധസദനങ്ങള്‍ ! ഇന്നു എല്ലായിടത്തും പെരുകി വരുന്നതിന്റെ കാരണവും ഇതു തന്നെ.


ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം  എല്ലാം വെട്ടിപ്പിടിക്കുക എന്ന ദുരാഗ്രഹവുമായി ഓടുമ്പോള്‍, വീട്ടില്‍ കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മക്കള്‍ക്ക്  ഭാരമായി തോന്നുന്നു. തങ്ങള്‍ക്കു ജന്മംനല്‍കി സ്‌നേഹത്തോടെ പോറ്റി വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതാപിതാക്കളെ! യാതൊരു ദയയും ഇല്ലാതെ വൃദ്ധസദനങ്ങളിലേക്ക്  അയക്കുന്നു. തങ്ങള്‍ക്കും നാളെ  ഈ ഒരു അവസ്ഥ വരാനുണ്ട് എന്ന ഒരു ബോധവും ഇല്ലാതെ സസന്തോഷം ജീവിക്കുന്നു.മനുഷ്യനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു കാര്യം അവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ സ്വയം നടന്നു ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ്. അവരെ പ്രായപൂര്‍ത്തി എത്തുന്നത് വരെയെങ്കിലും മാതാപിതാക്കള്‍ പോറ്റി വളര്‍ത്തുക തന്നെ വേണം. അങ്ങിനെയല്ലാത്തവരും വളരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം.


എന്നാല്‍    ജീവിതത്തിന്റെ താളം തെറ്റാതെയും  സമൂഹത്തിന്റെ  ആട്ടും തുപ്പും പരിഹാസവും എല്ക്കാതെയും ജീവിതം ക്രമപ്പെടുത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ സംരക്ഷിത വലയത്തിനെ കഴിയൂ. ഇതൊക്കെ അറിഞ്ഞും അനുഭവിച്ചും വളര്‍ന്നവര്‍ മാതാപിതാക്കളെ പ്രായമാകുമ്പോള്‍ അവഗണിക്കുന്നതില്‍ എന്ത് ന്യായീകരണമാണ് കണ്ടെത്താന്‍ സാധിക്കുക.
ഇതു ഒരു പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമാണോ. സ്വാര്‍ത്ഥതക്ക് വേണ്ടി അഹിതവും പ്രാകൃതവുമായ ഇത്തരം ആചാരങ്ങളെ പുല്‍കുമ്പോള്‍ നമ്മില്‍ നിന്നും മനുഷ്യത്വം ഇല്ലാതാകുന്നു.


മനുഷ്യന്‍ എന്ന സാമൂഹിക ജീവി (ീെരശമഹ മിശാമഹ) ആരോടും വിധേയത്വവും കടപ്പാടും സഹാനുഭൂതിയും സ്‌നേഹവും ഇല്ലാതെ സ്വന്തത്തിനു വേണ്ടി മാത്രം നില കൊള്ളുന്ന കാടത്തത്തിലേക്ക് അധ:പ്പതിക്കുകയാണ്.ഈ സമൂഹം മൊത്തം അങ്ങിനെ ആണെന്ന സാമാന്യവല്ക്കരണമല്ല ഇവിടെ  നടത്തുന്നത്. എന്നാല്‍ സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം  തന്നെയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഇതിനു ന്യായീകരണങ്ങള്‍ ! പലതു പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരുത്തരമാകില്ല  ഈ ക്രൂരതയുടെ ഏതു ന്യായീകരണവും.

ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്‌നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു.മക്കളുടെയും ഉറ്റവരുടെയും അവഗണ വൃദ്ധമാതാപിതാക്കളെ മാനസീകമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല. ഏറ്റവും പരിഗണിക്കപ്പെടേണ്ട അവസ്ഥയിലാണ് അവര്‍ അവഗണിക്കപ്പെടുന്നത് എന്നത് അവരിലെ മാനസികാഘാതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. വൃദ്ധസദനത്തിലും ശരണാലയത്തിലുമൊക്കെ അയച്ചു പ്രായമായവരെ മാറ്റി നിര്‍ത്തുക വഴി ഒരുതത്തില്‍ നാം അവര്‍ക്ക് ജീവിതത്തില്‍ നിന്നും പിന്മാറാനുള്ള സൂചന നല്‍കുകയാണ് ചെയ്യുനത്. അല്ലെങ്കില്‍ അവര്‍ക്ക് മാനസിക മരണം വിധിക്കുകയാണ്.


വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ളതിരിച്ചു പോക്കാണ്. പ്രായം കൂടി വരുമ്പോള്‍  അവരുടെ സ്വഭാവം കുട്ടികളുടെത് പോലെ ആയിതീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശി പിടിക്കുന്നു. നമുക്കിഷ്ട്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. നമ്മുടെ മക്കള്‍ അങ്ങിനെ ചെയ്യുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുന്നില്ലേ.  അത് പോലെ എന്ത് കൊണ്ട് നമുക്ക് ഇവരുടെ ചെയ്തികളെ കാണാന്‍ സാധിക്കുന്നില്ല.?മാതാപിതാക്കളോട് ‘ഛെ ‘ എന്നാ വാക്ക് പോലും പറയരുത് എന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചു കൊടുക്കുക എന്നുമുള്ള ദൈവിക വചനത്തില്‍ നിന്നും അവരോടു നാം എങ്ങിനെ പെരുമാറണം എന്ന്  നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു

.
നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ വരാനുണ്ട് എന്നത് നാം മറക്കാതിരിക്കുക. നാളെ നാം അത്തരം ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ ഇന്നത്തെ നമ്മുടെ സ്ഥാനത്തേക്ക്  നാമിന്നു സ്‌നേഹത്തോടെ,സന്തോഷത്തോടെ പോറ്റി വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നു വരുന്നു എന്നതും നാം ഓര്മ്മിക്കുക.  ദൈവം രക്ഷിക്കട്ടെ.

സംഗീതത്തിലൂടെ മാനസിക പീഡനം

ബെഞ്ചാലി

വൈ ദിസ് കൊലവെറി കൊലവെറി….  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള ‘ആയുധ’മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.


 മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. കുടുംബത്തിലെ അംഗങ്ങളില്‍ സംസാര രീതിയും സ്വരസംക്രമവുമെല്ലാം സാമ്യമായിരിക്കുമെങ്കിലും കുട്ടികളുടെയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തരംഗങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത സ്വരഭേദം പുറത്ത് വരുന്നു. ആയതിനാല്‍ തന്നെ തരംഗങ്ങളുടെ സ്വരസംക്രമം വഴി കുടുംബങ്ങളുടെ സ്വരഭേതത്തില്‍ സാമ്യത കാണുന്നു.

തരംഗങ്ങള്‍ കൂടിയാലും കുറഞ്ഞാലും സ്വരത്തില്‍ മാറ്റമുണ്ടാകുന്നു. പഠിക്കുന്ന കാലത്ത് കൊതുകുകളെ അകറ്റുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്തിരുന്നു. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരംഗങ്ങള്‍ക്ക് തൊട്ട് മുകളിലുള്ള ശ്രേണിയാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി നമുക്ക് ശബ്ദം കേള്‍ക്കില്ലെങ്കിലും കൊതുകുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമായതിനാല്‍ കൊതുകുകള്‍ മാറിനില്‍ക്കുമെന്ന് ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊതുകിനെ അകറ്റുന്ന സര്‍ക്യൂട്ടുണ്ടാക്കിയത്.  നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെവികളുടെ സൃഷ്ടിപ്പില്‍, കേള്‍വിക്ക് ഒരു നിശ്ചിത റേഞ്ച് കൊടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കുക എത്ര പ്രയാസകരമായിരിക്കും!

നമ്മുടെ കേള്‍വിയുടെ പരിധിയില്‍ തരംഗങ്ങള്‍ മാത്രമല്ല, ശബ്ദത്തിന്റെ തീവ്രതയും പരിധികളുണ്ട്.  40dB വരെ നേര്‍ത്ത ശബ്ദമാണ്. സാധാരണ കേള്‍ക്കുന്ന ശബ്ദത്തിന്റെ തോത് 60dBക്കടുത്തും വ്യവസായ ശാലകളില്‍ നിന്നും വരുന്ന ശബ്ദം 80dB യും ജാക്ക് ഹാമ്മര്‍ തുടങ്ങിയവയുടേത് 110dB യുമാണ്. 120dB അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍ 140dB കര്‍ണപടങ്ങളിലെ നാഡികളെ തകര്‍ക്കുന്നതാണ്.

ഒരാളെ പിടിച്ചുകൊണ്ട് വന്ന് കൈയും കാലും ബന്ധിച്ച് ചെയറില്‍ കെട്ടിയിട്ട ശേഷം ചെവികളില്‍ ഹെഡ് ഫോണും ബന്ധിച്ച് അതിനു മുകളില്‍ തലമുഴുവന്‍ മറക്കുന്ന വോയ്‌സ് ഷീല്‍ഡ് മാസ്‌കും ധരിപ്പിച്ചു സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്ന 60dBക്ക് പകരം വ്യവസായ ശാലകളിലെ 80dB കൊടുത്താല്‍ എത്ര സെക്കന്റുകള്‍ നമുക്ക് ഇരിക്കാനാവും? എന്നാല്‍ ഗോണ്ടനാമോയിലെ തടവറയില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ കൊടുത്തത് 100dB വരെയുള്ള ശബ്ദമായിരുന്നു, അതു തന്നെ അലോസരമാകുന്ന ‘മോണൊടോണിക്’ സ്വരങ്ങളും, റോക്, റാപ് സംഗീതങ്ങളും.. മിനിട്ടുകളല്ല, ഒന്നും രണ്ടും മണിക്കൂറുകളല്ല, 18 മുതല്‍ 24 മണിക്കൂറുവരെ തുടര്‍ച്ചയായി! ഒരിക്കലും മനുഷ്യര്‍ക്ക് ചിന്തിക്കാനാവാത്ത ശിക്ഷ.  തണുപ്പുള്ള വെള്ളത്തില്‍ തലമുക്കിയും അടിച്ചും ഇടിച്ചും ഉരുട്ടിയും ചുടുവെള്ളമൊഴിച്ചും പലവിധത്തിലുള്ള ടോര്‍ച്ചറിങ്ങുകളുണ്ട്, എന്നാല്‍ മ്യൂസിക് ടോര്‍ച്ചറിങ് (പീഡനം) അതി ഭീകരമാണ്. വളരെ കുറച്ചു മണിക്കൂറ് മാത്രം ഉറങ്ങാന്‍ അനുവദിച്ച ശേഷം വീണ്ടും മ്യൂസിക് നല്‍കി കൈകള്‍ ബന്ധിച്ച് തൂക്കിയിടും.

അമേരിക്കയിലെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഡയരക്ടര്‍, തോമസ് കീനന്‍ പറയുന്നത്, ഗൊണ്ടനാമോയില്‍ മാത്രമല്ല പല ഹിഡന്‍ സൈറ്റുകളിലും അഫ്ഗാനിലും ഇത്തരം ടോര്‍ച്ചറിങ് നടത്തിയിട്ടുണ്ടെന്നാണ്. പ്രമുഖ മ്യൂസിക് രചയിതാവായ ക്രിസ്റ്റഫര്‍ സെര്‍ഫ് ഈ വിഷയം കൂടുതല്‍ അറിയാന്‍ ഗോണ്ടനാമോയില്‍ സേവനം ചെയ്ത ക്രിസ് ആരെന്റ് എന്ന ചിക്കാഗോക്കാരനെ കണ്ടു, 19മത്തെ വയസ്സില്‍ ഗോണ്ടനാമോയില്‍ സൈനിക സേവനത്തിന് പോയ ക്രിസ്റ്റഫര്‍ മ്യൂസിക് ടോര്‍ച്ചറിങ് നടത്തുന്നതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചു പോരുകയും ആര്‍മിയുടെ കാടത്തത്തിനെ പൊതുസമൂഹത്തിന് മുമ്പില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ബുദ്ധിയെ തകിടം മറിക്കുന്ന സൈകോളജികല്‍ ടെക്‌നിക് വളരെ ക്രൂരമായതിനാലാണ് ജോലി വലിച്ചെറിഞ്ഞ് ലോകത്തോട് അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിളിച്ചുപറയാന്‍ തുടങ്ങിയത്. ജയില്‍ സെല്ലുകള്‍ക്ക് പുറത്ത് അദ്ദേഹം കണ്ടത് ഐസ്‌ബേര്‍ഗിന്റെ പുറംഭാഗം മാത്രമാണ്, അതിനേക്കാള്‍ എത്രയോ ഭീകരമാണ് അകത്തളങ്ങളിൽ.

മ്യൂസിക് ടോര്‍ച്ചറിങ് നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില രാജ്യങ്ങള്‍ നടപ്പിലാക്കിയതാണ്. നോര്‍ത്ത് കൊറിയന്‍സും ചൈനീസുമാണ് സൈകോളജികല്‍ ‘ആയുധമായി’ മ്യൂസിക്കിനെ ആദ്യമായി ഉപയോഗപ്പെടുത്തിയത്, സൗത്ത് കൊറിയക്കെതിരെ നടന്ന 1915ലെ കൊറിയന്‍ യുദ്ധത്തില്‍ പിടികൂടിയ 7000 ത്തോളം അമേരിക്കക്കാരെയാണ്. അന്നത്തെ സംഭവത്തിലെ മനശ്ശാസ്ത്രവശം പിന്നീട് പഠനവിധേയമാക്കി അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സി ഐ എ മ്യൂസിക് ടോര്‍ച്ചറിങ് നടപ്പിലാക്കുന്നത്.  ശാസ്ത്രജ്ഞരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മരുന്നു നല്‍കിയ ശേഷം വ്യത്യസ്ത തീവ്രതയിലുള്ള ശബ്ദം നല്‍കുകയും അതുവഴി വിഭ്രാന്തിവരുന്ന ഒരു ചാര്‍ട്ടുണ്ടാക്കുകയും ചെയ്തു.  അതുപ്രകാരം 80റആ മ്യൂസിക്ക് 18 മണിക്കൂറില്‍ കൂടുതലായാലും 90dB  8 മണിക്കൂറും  94dB 4മണിക്കൂറും 100dB  2മണിക്കൂറും കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

അതിനെ അടിസ്ഥാനത്തിലാണ് സി ഐ എ ചോദ്യം ചെയ്യല്‍ പദ്ധതി ‘വൈറ്റ് നോയിസ്’ കൊണ്ടും തീവ്രമായ ശബ്ദം കൊണ്ടും രൂപപ്പെടുത്തി ടോര്‍ച്ചറിങ്ങ് മാന്വലുണ്ടാക്കി SERE (Survival, Evasion, Resistance and Escape) ട്രൈനിംഗിന്റെ ഭാഗമാക്കിയത്. തടവുപുള്ളികളെ മാനസിക നില തെറ്റിക്കുക വഴി പ്രലോഭനീയതയിലും നിസ്സഹായാവസ്ഥയിലുമാകുമെന്ന് അമേരിക്കന്‍ ആര്‍മി സൈകോളജികല്‍ ഓപറേഷന്‍ എക്‌സ്‌പേര്‍ട്ട് ഹെര്‍ബ് ഫ്രൈഡ്മന്‍ പറയുന്നു. ചോദ്യം ചെയ്യലിനു മുമ്പായി സി ഐ എ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ലൗഡ് മ്യൂസിക് ഉപയോഗിച്ചുകൊണ്ട് ഉറങ്ങാനാവാതെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയും അനിയന്ത്രിതമായ ഭയം തടവുകാരില്‍ രൂപപെടുത്തുകയും ചെയ്യും.

ക്രിസ്റ്റഫര്‍ സെര്‍ഫ് മ്യൂസികിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ച് പഠിച്ചു പറഞ്ഞത് ഏതൊരാളും ഒരു പാട്ട് ഉച്ചത്തില്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നാല്‍ അത് ഉന്‍മാദമുണ്ടാക്കുമെന്നാണ്. മുന്‍ യു എസ് ആര്‍മിയുടെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ (ഇന്ററോഗേറ്റര്‍) മൈക്‌രിറ്റ്‌സ് പറയുന്നത് എല്ലാ തരത്തിലുള്ള ഒറ്റപെടുത്തലും ഗോണ്ടനാമോയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ്. ഗ്ലൗസ് ധരിപ്പിക്കുക വഴി സ്പര്‍ശനത്തില്‍ നിന്നും ഹെഡ്കവര്‍ വഴി പ്രകാശത്തില്‍ നിന്നും കൈയും കാലും ബന്ധിപ്പിക്കപ്പെടുക വഴി ചലനങ്ങളില്‍ നിന്നും വൈറ്റ് മ്യൂസിക് വഴി ശബ്ദത്തില്‍ നിന്നും ഓരോ തടവുപുള്ളികളേയും ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, ലൗഡ് മ്യൂസിക് വഴി ഉറക്കം നഷ്ടപ്പെടുത്തുകയും വ്യക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഒരു തടവുകാരന് മറ്റൊരു തടവുകാരനുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഏറ്റവും ഇടുങ്ങിയ സെല്ലില്‍ താമസിപ്പിച്ചാല്‍ പോലും ഇത്ര ഒറ്റപെടലുണ്ടാകില്ല. ചുമരുകളോടും എന്തിനേറെ സ്വന്തം അവയവങ്ങളെ സ്പര്‍ശിക്കാനും അവയോട് സംവദിക്കാനും, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും, ഇരുണ്ട സെല്ലുകളിലെ മങ്ങിയ പ്രകാശത്തില്‍ സ്വന്തം ശരീരം കാണാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത്തരം ടോര്‍ച്ചറിങ്ങ് വഴി തടയുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്.

പുറം ലോകത്ത് തടവുകാരെ ഒന്നിച്ച് കാണുന്നവര്‍ക്ക് അത്ര ഭീകരമായി തോന്നുകയില്ല എങ്കിലും കാഴ്ച്ചയും കേള്‍വിയും ഇല്ലാതാക്കുകവഴി തടവുകാര്‍ക്ക് ഭീകരമായ ഒറ്റപ്പെടലാണുണ്ടാവുക. പരസ്പരം സംസാരിക്കാന്‍ ഒരാളെ ലഭിച്ചാല്‍ അതുവഴി മനക്ലേശത്തിന് കുറവ് ലഭിക്കും. എന്നാല്‍ ശബ്ദവും വെളിച്ചതും എന്തിനേറെ സ്വന്തം ശരീരത്തിലുള്ള സ്പര്‍ശനം പോലും തടയുകവഴി വല്ലാത്ത മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അടഞ്ഞ ഇടുങ്ങിയ മുറികളും തെളിഞ്ഞ വിശാലമായ പുറം ലോകവും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് തോന്നുകയില്ല.  ഒരേ സെല്ലില്‍ തന്നെ കുറേ പേരുണ്ടായാലും ഭീകരമായ ഒറ്റപ്പെടലനുഭവിക്കും. അതാണ് ഇത്തരം പീഡനങ്ങള്‍ വഴി ലക്ഷ്യം വെക്കുന്നത്.

തലച്ചോറിലേക്ക് വരുന്ന ചില സ്വരങ്ങള്‍ സങ്കല്‍പലോകത്തേക്ക് കൊണ്ടുപോവുകയും അത് മനസ്സില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുമെന്നും മ്യൂസികോളജിസ്റ്റ്, ന്യൂറോ സയന്റിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നു  മോണ്ട്രിയോ യുണിവേഴ്‌സിറ്റിയിലെ സൗണ്ട് ലാബില്‍ വെച്ചു നടത്തിയ പഠനത്തില്‍ തെളിയിക്കുന്നു, എന്തിനേറെ ഹൃദയമിടിപ്പിലും രക്ത സമ്മര്‍ദ്ദത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. കൂടുതല്‍ പഠിക്കുകയാണെങ്കില്‍ ശബ്ദങ്ങള്‍ക്ക് കുറേ ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനാവും. ചില  ശബ്ദവീചികളെ തലച്ചോറിലെ ചില മോശമായ വികാരങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്ക് നാഡി വ്യവസ്ഥ മാറ്റുക വഴി മോശമായ വികാരങ്ങളും ദൃശ്യങ്ങളും രൂപപ്പെടുമെന്നാണ് മോണ്ട്രിയോയിലെ മ്യൂസിക് പ്രൊഫസര്‍ നെതലി ഗോസലിന്‍ വ്യക്തമാക്കുന്നത്. മ്യൂസിക്കുകള്‍ മനുഷ്യരില്‍ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുക.
മ്യൂസിക് ടോര്‍ച്ചറിങിനെതിരെ zerodb.org യുടെ മൗനപ്രതിഷേധം അറിയേണ്ടതാണ്.

കേള്‍വി മനസ്സിലേക്ക് നേരെ നിക്ഷേപിക്കപ്പെടുന്ന എനര്‍ജിയാണ്. കേള്‍ക്കുന്ന ശബ്ദവീചികള്‍ മനസ്സിനെ വളരെ സ്വാധീനിക്കുന്നു. ആത്മീയ വചനങ്ങള്‍ നല്ല വികാരങ്ങളുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. ഇരുട്ടില്‍ കുറേ തുടര്‍ച്ചയായി പ്രസംഗങ്ങളോ  മ്യൂസിക്കുകളോ കേള്‍ക്കുകയാണെങ്കില്‍ അത് മോശമായ വികാരങ്ങങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലേക്കെത്താന്‍ സാധ്യതയുണ്ട്. കാരണം വെളിച്ചമില്ലാതാകുന്നതോടെ മനസ്സിന്റെ പ്രൊസസിങ് കേള്‍വിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു, അതിനാല്‍ തന്നെ പകല്‍ സമയത്ത് കേള്‍ക്കുന്നതിനേക്കാള്‍ രാത്രിയിലുള്ള കേള്‍വി വളരെ വ്യത്യാസപ്പെട്ടുകിടക്കുന്നു.


താന്‍ കേള്‍ക്കുന്ന ശബ്ദവിചികളെ തലച്ചോറ് പ്രൊസസ് ചെയ്ത് അതിനനുസരിച്ച വിഷ്വല്‍ തീം മനസ്സില്‍ രൂപപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന വികാരങ്ങള്‍ക്കുള്ളില്‍ മനസ്സ് സഞ്ചരിച്ച് അതിരുകള്‍ കണ്ടെത്താനാവാതെ മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കിടക്കുമ്പോള്‍ പ്രകാശം അണക്കുക വഴി ശബ്ദങ്ങളില്‍ മാത്രം തലച്ചോറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലും കേള്‍ക്കുന്ന വിഷയം മനസ്സിനെ ബാധിക്കുന്ന തരത്തിലുള്ളതായതിനാലും മോശം വികാരങ്ങള്‍ പെട്ടെന്ന് തന്നെ സൃഷ്ടിക്കപ്പെടുന്നു.

ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്.


ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു. സ്റ്റീരിയോ ഇഫക്ടില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള എനര്‍ജി തോത് മാറ്റുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഉറവിടം, ദൂരം എന്നിവ വളരെ കൃത്യമായി തലച്ചോറിനകത്ത് പ്രൊസസ് ചെയ്യുന്നു. കാഴ്ച്ചയില്‍ മാത്രമല്ല, കേള്‍വിയിലും മിഥ്യാബോധം ഉണ്ട്, ‘ഡോള്‍ബി സിസ്റ്റത്തിലൂടെ ത്രീഡികളില്‍ മോഷന്‍ പിച്ചറുകളില്‍ നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും. മനുഷ്യമനസ്സുമായി നേര്‍ക്ക് നേരെ സംവദിക്കുന്ന രണ്ട് എനര്‍ജി ശബ്ദവും കാഴ്ച്ചയുമാണ്.

ഒരു സമയത്ത് ഒരു വിഷ്വലിനെ മാത്രമെ ബ്രൈനിന് പ്രൊസസിന് സാധ്യമാകൂ, എന്നാല്‍ വ്യത്യസ്ത കേള്‍വികളെ ഒരേ സമയം പ്രൊസസ് ചെയ്യാന്‍ ബ്രൈനിന് കഴിയുന്നു. കേള്‍വിയാണ് മനസ്സുമായി കൂടുതല്‍ സംവദിക്കുന്നത്, ആയതിനാല്‍ മ്യൂസിക് ടോര്‍ച്ചറിങ് മനസ്സിനെ ഭീകരമായി ബാധിക്കുന്നു.

2012 ല്‍ ലോകാവസാനം? ജസ്റ്റ് ഡിസംബര്‍ ദാറ്റ്….

ഷാജി കെ മൊഹമ്മദ്

കോട്ടയത്തെ മാത്തുകുട്ടിചായന്റെയും, വറുഗീസ് മാപ്പിളയുടെയും മാത്രമല്ല കോഴിക്കൊട്ടങ്ങാടിയിലേക്ക് വയനാടന്‍ ചുരമിറങ്ങി വരുന്ന വീരേന്ദ്ര കുമാറിന്റെയും , ചാലിയാര്‍ പുഴ കടന്നെത്തിയ ആരിഫലി മൊതലാളിയുടെയും ഒക്കെ പത്രങ്ങള്‍ക്കു കലണ്ടര്‍ എങ്ങനെയാവണമെന്നു നല്ല നിശ്ചയമാണ്. ജനനം മുതല്‍ മരണം വരെയുള്ള സകല കലാപരിപാടികള്‍ക്കും ഈ കലണ്ടറുകളില്‍ നിന്നും നാള് കുറിച്ചെടുത്തു വേണം തുടങ്ങാന്‍ എന്നാണല്ലോ. ജ്യോതിഷം, നക്ഷത്രം, അടിയന്തിരം, ജയന്തി, സമാധി, സംക്രാന്തി, ആവണി, അവിട്ടം, മുഹറം, സ്വലാത്ത്, പള്ളിപ്പെരുന്നാള്‍, ഓശാന, സ്കൂള്‍ തുറക്കല്‍/അടക്കല്‍ തുടങ്ങി ഞമ്മളെ വടക്കേതിലെ കുഞായിഷ താതാന്റെ മോളെ പേറ്റിനു കൂട്ടി കൊണ്ട് വരാന്‍ വരെ മേല്‍ ജാതി കലണ്ടറുകള്‍ വേണമെന്നായിരിക്കുന്നു.


മുമ്പേതോ ഒരു ആണ്ടറുതിക്ക് ജൂണ്‍ ഒന്നാം തിയ്യതി ചൊവ്വാഴ്ച വന്നത്രേ, ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ കയറിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിക്ക് അന്ന് ചൊവ്വാ ദോഷമായി തോന്നി. സ്കൂള്‍ തുറക്കല്‍ ബുധനാഴ്ചയിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞതും ഈ കലണ്ടര്‍ കൊണ്ട് തന്നെ. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരില്‍ നിന്നും നാളെഴുതി വാങ്ങി, വാരഫലം നോക്കി കാര്യങ്ങള്‍ മുറക്ക് നടത്താറുള്ള ആ ലീഗ് മന്ത്രി മാര്‍ച് 24 രണ്ടാം ശനിയാണെന്നു പറഞ്ഞപ്പോള്‍ മുമ്പിലിരിക്കുന്ന പത്രക്കാര്‍ അത് തിരുത്തിച്ചതും അതെ കലണ്ടര്‍ കൊണ്ട് തന്നെ. ഒരധ്യയനം പൂര്‍ത്തിയാക്കാനുള്ള ആയുസ്സ് ആ മന്ത്രിക്കസേരക്ക് ഉണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി മാസത്തില്‍ മുപ്പതാം തിയ്യതിയും ആ മന്ത്രി കൊണ്ട് വരുമായിരുന്നു. പടച്ചോന്‍ കാത്തു…

ഏതായാലും ഒരു കലണ്ടര്‍ കൂടി മാറുന്നു..2012 ന്റെ പുത്തന്‍ കലണ്ടര്‍ ചുമരുകളില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നു, അത് മാതുകുട്ടിചായന്റെ മനോരമയോ, വീരേന്ദ്ര ഗൌടരുടെ മാതൃഭൂമിയോ, ആരിഫലി അമീറിന്റെ മാധ്യമമോ ഏതായാലും ആ അമേരിക്കയിലെ മായന്റെ കലണ്ടറിന്റെ ഏഴയലത്ത് വരില്ലെന്റെ ‘മാ’ ലോകമേ… ജയന്തിയും സമാധിയും, നാളും, നക്ഷത്രങ്ങളും കുറിക്കുന്ന മ കലണ്ടറുകളെ നാണിച്ചോളൂ..മായന്‍ കലണ്ടര്‍ ലോകാവസാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.. അതും 2012 ല്‍…ങ്ങ്ഹാ ഹ ഹാ…കലണ്ടര്‍ മായന്‍ തന്നെ.
ഞമ്മളെ ജോര്‍ജ് ബുഷിന്റെയും, ബില്‍ ക്ലിന്ടണിന്റെയും, ഒബാമയുടെയും ഒക്കെ നാട്ടില്‍ നിന്നാണ് ഈ മായന്‍ കലണ്ടറിന്റെ ലോകാവസാന പ്രഖ്യാപനം… തെക്കേ അമേരിക്കയിലെ മായന്‍ വിശ്വാസക്കരുടെതാണ് ഈ കലണ്ടര്‍. കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21 ല്‍ ലോകം അവസാനിക്കുമത്രെ, റബ്ബുല്‍ ആലമീനായ തമ്പുരാനെ എന്ത് കൂട്ടം കാര്യങ്ങള്‍ ബാക്കി വെച്ചാണ് ഞമ്മളീ ബൂലോകത്ത് ചുറ്റിത്തിരിയുന്നത്.. ഫെയിസ് ബുക്ക്‌, ബ്ലോഗ്‌, നിംബസ്, ട്വിട്ടര്‍..മണ്ണാംകട്ട! എല്ലാം കൂടി ഇപ്പോള്‍ അവസാനത്തെ അത്തഹിയ്യാത്തില്‍ വുളു മുറിഞ്ഞ മാതിരിയായി..ഇക്കൊല്ലം മേയിലാണ് ഫെയിസ്ബൂകില്‍ അക്കൌണ്ട് തുടങ്ങി ഈലോകത്ത് വന്നത്.


തൊട്ടടുത്ത മാസത്തില്‍ തന്നെ ബൂലോകത്തും കാലുകുത്തി..കൂടെ ജോലി ചെയ്യുന്ന സജാദ് എന്ന ബ്ലോഗു വായനക്കാരനാണ് അന്ന് ബ്ലോഗു പരിചയപ്പെടുത്തിയത്.. ഫെയിസ്ബൂക്കില്‍ കയറി കസേരയിട്ട് കയ്യും കാലും നീട്ടി ഇരിക്കുന്ന പല മാന്യന്മാരുടെയും കമന്റുകളും, പോസ്റ്റുകളും കണ്ടു അന്താളിച്ചതായിരുന്നു, ഞമ്മക്ക് ചങ്ങായിമാരെ കിട്ടണെങ്കില്‍ പല ജാതി പൊടിക്കൈകളും പയറ്റണമല്ലോ, ബ്ലോഗില്‍ ഞമ്മളെ ആരെങ്കിലും ഒന്ന് എത്തി നോക്കണമെങ്കിലും വേണം ചില്ലറ മരുന്നുകള്‍..അങ്ങനെ പലതരം ഉടായിപ്പുകളും പയറ്റിയിട്ടു..ഒന്ന് കുമ്പസാരിക്കാന്‍ പോലും സമയം തരാതെ ഇത്ര പെട്ടന്ന് ലോകമവസാനിക്കുകയോ…ഇത് വല്ലാത്ത ചതിയായി പോയി എന്റെ മായനെ.


2012ന്റെ അന്ത്യത്തോടെ ആകെലോകത്തിന്റെയും മൊത്തം ടോട്ടലും ഒരു കാറ്റായോ, സുനാമിയായോ, പ്രളയമായോ കുത്തിയൊലിച്ചു പോകുമ്പോള്‍ എന്റെ ബ്ലോഗ്‌, ഫെയിസ്ബുക്ക്.. മ ഗ്രൂപ്പ്..എന്റെ ഉടയ തമ്പുരാനെ..ആലോചിക്കാന്‍ വയ്യേ…ആ മായന്‍ കലണ്ടരുകാര്‍ക്ക്‌ ഞമ്മളെ അയലത്തെ ആമിനത്താതാന്റെ മോന്‍ മായന്റെ പോലെ മുഴുപ്പിരാന്തു വല്ലതും ആയാല്‍ മതിയായിരുന്നു, അതല്ലെങ്കില്‍ ഞമ്മളെ ഉണ്ണികൃഷ്ണ പണിക്കര് പണ്ട് ജയമാലയെ കൊണ്ട് പറയിപ്പിച്ച പോലെ ഒബാമയോ, ബുഷോ, വല്ല അമേരിക്കന്‍ പണിക്കന്മാരെ കൊണ്ട് പറയിപ്പിക്കുന്നതോ ആയിരുന്നെങ്കില്‍… ഒരു നാള്‍ ഞാനും, ബെര്‍ളിയെ പോലെ വളരും വലുതാകും…എന്റെ ബ്ലോഗിന്റെ ആ പരസ്യഗാനം മനസ്സില്‍ ഒരു തേങ്ങലായി അലയടിച്ചു കൊണ്ടിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനിലുണ്ടായ സുനാമി ലോകാവസാനത്തിന്റെ മുന്നോടിയായിരുന്നുവെന്ന് കൂടി കേട്ടപ്പോള്‍ ഭയം ഇരട്ടിയായി. 2012 ല്‍ ഈ കലണ്ടര്‍ പ്രകാരം ഗ്രൈറ്റ്‌ സൈക്കിള്‍ എന്ന അവസ്ഥ സംജാതമാകുമത്രേ..ലതായത് ബിസി 236 ലെങ്ങാണ്ട് ജീവിച്ചു മരിച്ചു പണ്ടാരടങ്ങിപ്പോയ ഏതോ ഒരു മഹാന്‍ ആ അവസ്ഥയെ ലോകാവസാനമായി പ്രവചിച്ചിട്ടുണ്ടാത്രേ.. പരപ്പനാടന്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ഒരു ബ്ലോഗറാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അയാളെ കമന്റിട്ടു കൊല്ലാമായിരുന്നു..ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ മഹാന്‍ വല്ല ബ്ലോഗും നടത്തി തുലയാന്‍ നേരം കുറെ ലൈകും കമന്റും കിട്ടാന്‍ ലോകാവസാനം ഒരു പോസ്ടാക്കിയതാണോ? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.


സൂര്യനും ഭൂമിയും ഗാലക്ടിക് ഇക്വേട്ടര്‍ എന്ന സങ്കല്‍പ്പരേഖയും ഒരുമിക്കുന്ന ഒരപൂര്‍വ്വ സംഗമം 2012 ല്‍ ഉണ്ടാവാന്‍ പോകുന്നു..ഈ സംഗമത്തോടെ സൂര്യനും, ബ്ലാക്ക് ഹോളും തമ്മിലുണ്ടാകുന്ന ഒരു പ്രത്യേക വലയം ഭൂമിയുടെ നിലനില്‍പ്പിനെ തകിടം മറിക്കുമെന്നാണ് ഈ അമേരിക്കന്‍ മായന്‍ ആണയിടുന്നത്.. എല്ലാം കൂടി കേട്ടപ്പോള്‍ സുനാമിത്തിരകള്‍ ഒന്നാകെ മുല്ലപ്പെരിയാര്‍ ഡാമില്‍ എത്തിയ പോലെ ഞാന്‍ അസ്വസ്ഥനായി.. ജനുവരി നാലിന് റിയാദിലേക്ക് ടിക്കറ്റ് ഒക്കെയാക്കിയതാണല്ലോ. ആലോചിച്ചു തല പുണ്ണാക്കുംപോളാണ് വായിച്ചു കൊണ്ടിരുന്ന മാസിക മൂത്ത മകള്‍ ദിയ വന്നു വാങ്ങി മറിക്കാന്‍ തുടങ്ങിയത്. രണ്ടാമത്തെ വില്ലന്‍ മനുട്ടന്‍ വന്നതോടെ രണ്ടാളും കൂടി പുസ്തകത്തിന്‌ പിടി വലിയായി.. അതിനിടയില്‍ ആ മായന്‍ കലണ്ടറും, ലോകാവസാനവും, ഹലാക്കിന്റെ അവിലുംകഞ്ഞിയും ഒക്കെ കീറി പണ്ടാരടങ്ങിയത് കൊണ്ട് കൊറച്ചു സമാധാനം കിട്ടി..


അവരെങ്ങാനും അത് വായിച്ചാല്‍ പിന്നെ അതിനു മറുപടി പറഞ്ഞു കൊടുക്കണം..അല്ലെങ്കില്‍ തന്നെ സ്കൂളില്‍ നിന്ന് മാഷുമാര് പറഞ്ഞു വിടുന്ന പൂക്കളും, കായ്കളും പറിച്ചും, ഒട്ടിച്ചും കൊടുത്ത് ഞമ്മളെ മൂന്നു മാസത്തെ ലീവാണ് പോയത്.. അല്ലെങ്കിലെ പല ജാതി സംശയങ്ങളാ..’ നീയൊക്കെ ഇവിടെയായത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കില്‍ ആ സുനാമിയില്‍ പെട്ട് വെള്ളത്തില്‍ ഒലിച്ചു പോയേനെ’ എന്ന് മെയിഡ് ഇന്‍ ജപ്പാനായ ഒരു പെന്നിലേക്ക് നോക്കി കമന്റിട്ട മക്കളാ…ബാപ്പാന്റെയല്ലേ ജാതി…ഇനി മായന്‍ കലണ്ടറിനെ പറ്റി അവരെങ്ങാനും ചോദിച്ചാലോ, അതല്ലെങ്കില്‍ അയ്യോ ബ്ബാ പോകല്ലേ… അയ്യോ ബ്ബാ പോകല്ലേ’..എന്ന് പറഞ്ഞു റിയാദിലേക്കുള്ള മടക്കയാത്രക്കിടെ നൊമ്പരപ്പെടുത്തിയാലോ…ഏതു ബ്ലോഗര്‍ക്കും തന്റെ പോസ്റ്റ്‌ പോലെയാണ് ബാപ്പാര്‍ക്ക് മക്കള്‍… 2012 ലെ ലോകാവസാനതിനിടക്ക് ഇനിയൊരു വരവ്..അതേതായാലും ഉണ്ടാവില്ല.. പിന്നെ ലോകാവസാനത്തിന് വേണ്ടി മാത്രം നെഗോഷ്യബിള്‍ ആക്റ്റ് പ്രകാരം ആരെങ്കിലും അവധി പ്രഖ്യാപിക്കണം..അങ്ങനെ വല്ലതും സംഭവിച്ചാല്‍ കാണാം മക്കളെ വീണ്ടും…അങ്ങനെ സമാധാനിച്ചു.


എന്നാലും 2012 ഡിസംബര്‍ 21 മനസ്സില്‍ നിന്നും മായാതെ ഭീതി പ്പെടുത്തി കൊണ്ടിരുന്നു. പുതിയ വീടിനു തറപ്പണി തുടങ്ങിയപ്പോള്‍ തന്നെ മൂന്നാമത്തെ ഒരെണ്ണത്തിനു കുറ്റിയടിക്കാനും ഒരുങ്ങിയതായിരുന്നു, പുരനിറഞ്ഞു നില്‍ക്കുന്ന ബാപ്പയും കിളികളും, ഗ്ലാമര്‍ കൈവിടാത്ത പഴയ ഏതോ ഒരു നായികയെ പോലെ ഉമ്മ, ഉണ്ണുംപോളും, ഉറങ്ങുമ്പോളും ഒക്കെ കണ്ണ് തുറന്നു ബാപ്പാനെയും, ഉമ്മാനെയും ശ്രദ്ധിക്കുന്ന മക്കള്‍, സഹോദരങ്ങള്‍, കൂട്ടുകുടുംബക്കാര്‍, സ്നേഹിതന്മാര്‍, നാട്ടുകാര്‍ എല്ലാവരെയും പിരിഞ്ഞു വീണ്ടും വിമാനം കയറുന്നത് ആലോചിക്കുമ്പോള്‍ പ്രവാസത്തിന്റെ ചുഴികളിലേക്ക് ഉള്‍വലിയുന്നതു പോലെ തോന്നി. ഇനിയ്യൊരു വര്രവ് ക്കൂടി വര്രേണ്ടി വര്രാന്‍ ഈ ലോകവും, ബൂലോകവും ബാക്കിയുണ്ടാകുമോ, അതോ നേരിട്ട് ഇനി പരലോകത്തേക്കാവുമോ.. ലോകാവസാനത്തിന്റെ ലൈവ് ഏതു ചാനലിൽ നിന്നും കാണും, പിറ്റേന്ന് ഏതു പത്രം വായിക്കും, മുഖ്യമന്ത്രീടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര കിട്ടും എന്നൊക്കെ ചിന്തിക്കുംപോളാണ് മൊബൈൽ ശബ്ദിച്ചത്…ഏത് പാട്ട് വേണം …ഒന്നമർത്തൂ, രണ്ടമർത്തൂ..ഒലക്കന്റെ മൂട്…


ഒരു ബ്ലോഗറാണെന്ന് പറഞ്ഞു ഒബാമാക്കൊന്നു വിളിച്ചു ആ മായന്‍ കലണ്ടറിനെ പറ്റി അന്വേഷിച്ചാലോ എന്ന് കരുതി ഫോണെട്‌ത്തതായിരുന്നു, പക്ഷെ മുമ്പ് മലയാളി ബ്ലോഗര്‍മാരുടെ വല്ല പോസ്റ്റിനും ഒബാമ വകയുള്ള വല്ല കമന്റുകളും പരപ്പനാടന്റെ ചെവിയില്‍ പോസ്റ്റിയാല്‍ പിന്നെ രണ്ടു കുപ്പി ഡെറ്റോള്‍ വാങ്ങുന്നത് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വെച്ചു. അതല്ലെങ്കില്‍ ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്നിനെ പോലെ, അവരെ കൊണ്ട് ഒന്നന്വേഷിപ്പിച്ചാലോ..


അങ്ങനെയും പോയി ചിന്തകള്‍.. അതുമല്ലെങ്കില്‍ ഒബാമയുടെ വീക്കിന് മുമ്പില്‍ പോയി ലീക്കായ ചില പണ്ഡിതന്മാരും നേതാക്കളും ഉണ്ടല്ലോ, അവരെക്കൊണ്ടായാലോ.. അങ്ങനെയും നിരീച്ചു..ഒന്നുമല്ലെങ്കില്‍ നമ്മള്‍ ഒരേ പണം കൊണ്ട് നോമ്പ് തുറന്നവരല്ലേ എന്ന് ഒബാമയോട് അവരൊക്കെ പറഞ്ഞാല്‍ ഞമ്മളെ കാര്യം സാധിക്കുമായിരുന്നു…പരിമിതമായ സമയം മാത്രമേയുള്ളൂ..ലതായത് അടുത്ത ഗ്രാന്റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വരെ മാത്രം, വേഗമാവട്ടെ…ജസ്റ്റ് ഡിസംബര്‍ ദാറ്റ്….


പിൻകുറി: ഈസാ നബി(അ) വന്നു നാല്‍പ്പതു കൊല്ലം ഭരണം നടത്തിയതിനു ശേഷമേ ലോകാവസാനമുണ്ടാകൂ എന്ന് അതിയായി വിശ്വസിക്കുന്ന ഞമ്മളെ കലണ്ടര്‍ കാട്ടി പേടിപ്പിക്കല്ലേ മായനെ…

പ്രണയം മധുരമാകുന്നത്

 നജിം കൊച്ചുകലുങ്ക്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ ‘മേനെ പ്യാര്‍ കിയ’യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!


മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.


ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.


തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ ‘ഭാഗ്യശ്രീ’ എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്… ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.


വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ…
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

മരുഭൂമികള്‍ പറയുന്ന കഥ

ചെറുവാടി


തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍ ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.

പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌ ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി മരുഭൂമിയുടെ സിംഹം പൊരുതുന്ന കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍ “ലയന്‍ ഓഫ് ഡസര്‍ട്ടിലെ ” രംഗങ്ങള്‍ കണ്ട് ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.


പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന് “ലൈല മജ്നു ” എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ നായകന്‍ ഖയസ്സിന്റെ ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി. ലൈല -അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം. ലൈല – മജ്നു ജീവിച്ച “അഫലാജ്” എന്ന നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌ മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും. ലൈലയും മജ്നുവും അവരുടെ പ്രണയവും ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.

അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി “അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ” എന്ന് മുസഫര്‍ എഴുതിയത് വായിച്ച് മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?

ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട് “പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍” പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത ആണോ..?

“സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി”
ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.
നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍ വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.

നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വല്യുമ്മ പറഞ്ഞു തന്ന കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌ ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ. അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച് ഞാനല്പം മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി. ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നിപ്പോയി.

ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്. ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ. പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം
അനുഭവിച്ചറിഞ്ഞതാണ്. സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ് കണ്ണുനീര്‍. അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ….തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.
നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍. പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും കൊള്ളണം.

അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്. ഭാവനകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.

ദുഃ?സ്വപ്നം


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...