Showing posts with label v p ahammad. Show all posts
Showing posts with label v p ahammad. Show all posts

24 Nov 2013

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

വി.പി.അഹമ്മദ്


"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 

ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 

ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 

"ങാ.  സ്കൂളില്‍ നാളെ പോകാം". 

തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറക്കാന്‍ കഴിയുന്നുണ്ട്.  ഇതിനിടെ അവന്‍ എത്രയോ തവണ നീട്ടിവെപ്പ് പ്രഖ്യാപന പരമ്പര ആവര്‍ത്തിച്ചു കാണും. എന്റെ  ഏറ്റുപറച്ചിലും. 

"ബലീപ്പാ, ഹ്ക്കൂള്‍, നാള  പോകാ.." 
" ങാ. സ്കൂളില്‍ നാളെ പോകാം". 


ഒന്നാലോചിക്കുമ്പോള്‍ അവന്റെ നീട്ടിവെപ്പ്  സാരമാക്കാനില്ല. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ നീട്ടിവെപ്പിന്റെ വിത്ത്  മുളച്ചതായി അറിയുമ്പോള്‍ അത്ഭുതത്തിന്  വകയുണ്ട്.

        *             *             *             *             *           * 

നമ്മളില്‍ ഭൂരിപക്ഷവും പൊതുവില്‍ സമാന സ്വഭാവങ്ങളുടെ തീക്ഷണ ദശയില്‍ ഉള്ളവരാണ്. ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ സ്വയം പല കാരണങ്ങള്‍ ഉന്നയിച്ചു അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും അടുത്ത ദിവസങ്ങളില്‍ വീണ്ടും വീണ്ടും മാറ്റിവെക്കുകയും ചെയ്യുന്ന നമ്മുടെ മാനസിക അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ്  നമ്മുടെ പതിവ്.  

ഉത്തരവാദപ്പെട്ട സാധാരണ ജോലികള്‍ മാറ്റിവെച്ചു ആനന്ദകരവും എളുപ്പവുമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഒരു ജോലി ചെയ്യാന്‍ നിശ്ചയിച്ച സമയവും അത്  പ്രായോഗികമായി ചെയ്യുന്ന സമയവും തമ്മില്‍ പറയത്തക്ക വലിയ കാലാന്തരം ഉണ്ടാവുന്നതും നീട്ടിവെപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ സ്വഭാവം ഒരു അസുഖമായി മാനസിക ശാസ്ത്ര ഗവേഷകര്‍ കണക്കാക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെയും  ഉത്‌പാദന ശേഷിയുടെയും തളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഈ അസുഖമാണ്. പ്രത്യക്ഷത്തില്‍ ഇത് പലര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും എതു ജോലിയും കൃത്യ സമയത്ത് തുടങ്ങുകയും ശരിയായ പദ്ധതി അനുസരിച്ച് ചെയ്ത് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉത്പാദന ശേഷി വളരെയധികം മെച്ചപ്പെടുമെന്നു എല്ലാവരും സമ്മതിക്കുന്നു.

പലര്‍ക്കും ജോലികള്‍ മാറ്റി വെക്കുകയെന്നത് അവരുടെ ഇംഗിതങ്ങള്‍ ആണെങ്കിലും  ഉപരി ഒരു സ്വഭാവ വിശേഷമാണ്. ജോലികള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിന്നു പ്രാധാന്യവും മുന്‍ ഗണനയും നല്‍കുകയെന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണവര്‍ക്ക്.  എന്ത് ജോലിക്കും നല്ല മൂഡും (mood) മുഹൂര്‍ത്തവും വന്നു ചേരാന്‍ കാത്തിരിക്കുകയാണ് എപ്പോഴും. 

ചെയ്യാനുള്ള ജോലി എന്തോ വലിയ നിലയില്‍ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്കു അപ്രകാരം ചെയ്യാനുള്ള ശാരീരികവും സാങ്കേതികവുമായ  കഴിവ് ഉണ്ടോയെന്നും വേണ്ടത്ര സമയം ലഭിക്കുമോയെന്നും അവര്‍ ഭയക്കുകയും സംശയിക്കുകയും ചെയ്യുന്നു. അസൌകര്യവും ആകുലതയും ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കുന്നു. പക്ഷെ ചെയ്യാതിരുന്നാല്‍ ജോലി തനിയെ ഇല്ലാതാവുന്നില്ല, മറ്റൊരാള്‍ അത് ചെയ്യുന്നുമില്ല  എന്നതിനാല്‍ അവര്‍ക്ക് സംഘര്‍ഷം കൂടുന്നു. ജോലിയില്‍ വന്ന അനാസ്ഥയില്‍ കുറ്റബോധം തോന്നുകയും അതു പരിഹരിക്കുന്നതിന് ശ്രമിക്കാതെ കുറ്റബോധത്തില്‍ നിന്ന്  സ്വയം അകന്നു നീട്ടിവെപ്പ്  തുടരുകയും ചെയ്യുന്നു. നീട്ടിവെപ്പ് പതിവാക്കിയവര്‍ അവരെന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു ചിന്തിക്കുന്നില്ല. ഇങ്ങനെ ഒക്കെ മതി എന്നൊരു ധാരണ മാത്രമാണവര്‍ക്ക്. ചിലപ്പോള്‍  ജോലി നിസ്സാരവല്‍ക്കരിച്ചാണ്  നീട്ടിവെക്കുന്നത്.

ദിനേന വ്യത്യസ്തങ്ങളായ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഈ നീട്ടിവെപ്പ് സ്വഭാവം ദൂരീകരിച്ച്‌ കൂടുതല്‍ വിശ്വാസ്യതയും ഉത്പാദന ക്ഷമതയുമുള്ള വ്യക്തികളാകാന്‍ തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.  

ചെയ്യാനുള്ള ജോലികളുടെ മുന്‍ഗണന അടിസ്ഥാനമാക്കി  ഒരു ദൈനംദിന സമയക്രമ പട്ടിക  ഉണ്ടാക്കുകയാണ് ഏറ്റവും പ്രധാനമായത്. കൂടുതല്‍ കാലയളവ് വേണ്ടുന്ന ജോലികള്‍ പറ്റുമെങ്കില്‍  സൌകര്യപ്രദമായി വിഭജിച്ച്  ചേര്ക്കാവുന്നതാണ്‌. ജോലികള്‍ക്ക് വേണ്ട സമയം ക്ലിപ്തപ്പെടുത്താന്‍ ഇത് സഹായമാവും. മൊബൈലില്‍ ഇപ്പോള്‍ ലഭ്യമായ ധാരാളം വിവരണങ്ങളും പദ്ധതികളും അടങ്ങിയ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ കലണ്ടര്‍ ആവശ്യകത അനുസരിച്ച് തെരഞ്ഞെടുത്ത്  ഉപയോഗിക്കാനും  പറ്റും.

ഓരോ ദിവസവും അതാതുദിവസത്തെ പട്ടിക പരിശോധിച്ചു ജോലികള്‍ ചെയ്തു തുടങ്ങാം. സമയോചിതമായി പട്ടികയിലെ ഏറ്റവും വലിയ കാര്യം ആദ്യം ചെയ്തു തീര്‍ക്കുകയാണെങ്കില്‍ കൂടുതല്‍  ഉത്പാദന ക്ഷമതയും ബാക്കി കാര്യങ്ങള്‍  ചെയ്യാനുള്ള മാനസികമായ തിടുക്കവും കൂടും എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന ഭീതി കലര്‍ന്ന  ചിന്ത ഒഴിവാക്കി ഒരേ സമയം ഒന്ന്  മാത്രമായി ജോലി ചെയ്യുക. 

വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റു വിശ്രമങ്ങളില്‍ മുഴുകുന്നതും ജോലിക്ക് ശേഷമായിരിക്കുക സമയം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ഈ രീതി തന്നെ പാലിക്കുക. അങ്ങനെയാവുമ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ മാനസികമായ ആശ്വാസവും സംതൃപ്തിയും കാരണം  വിനോദവും വിശ്രമവും കൂടുതല്‍  ആസ്വാദ്യകരമാവും.

ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക. ഓരോ ജോലിക്കും  ആവശ്യമായ തയാറെടുപ്പും ബുദ്ധിമുട്ടും കാലയളവും വേണ്ട വിധത്തില്‍  തിട്ടപ്പെടുത്തുകയും അതിനനുസരിച്ച് സമയവും സൌകര്യവും കണ്ടെത്തുകയും ചെയ്യുക. ചെയ്യുന്ന എല്ലാ ജോലിയിലും അതീവ വൈദഗ്ധ്യം അനിവാര്യമാണെന്ന ചിന്ത ഉപേക്ഷിക്കുകയും സ്വന്തം കഴിവ് മനസ്സിലാക്കുകയും ചെയ്യുക.

ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക.  മനസ്സില്‍  ഇങ്ങനെ ഒരു മുന്‍ കരുതല്‍ ഉണ്ടായിരുന്നാല്‍ , വെറുതെയിരിക്കുമ്പോള്‍ ഉപബോധ മനസ്സില്‍ ഒരു അലാറം ഓര്‍മ്മപ്പെടുത്താന്‍ ഉണ്ടാകും. (ഇതെന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ്). എങ്കിലും അനിവാര്യമായ വിശ്രമത്തിന് പ്രത്യേകം സമയം കണക്കിലെടുക്കണം. വിശ്രമവും വെറുതെ ഇരിക്കലും  ഒരു പോലെയല്ല. 

ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം  ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.

സ്വന്തം ഉത്തരവാദിത്വങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രം ജോലി ചെയ്യുന്ന രീതി ഒഴിവാക്കുക. കാലപരിധിയില്ലാത്ത ജോലികള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക. ജോലി ചെയ്ത് തീര്‍ക്കുന്നതിനു സമ്മാനവും അലസതക്ക് ശിക്ഷയും സ്വയം ഏര്‍പ്പെടുത്തുന്നത് തമാശയായി തോന്നുമെങ്കിലും കാര്യമായി എടുക്കാം. നീട്ടിവെപ്പ് കാരണമായുണ്ടാകുന്ന പ്രയാസങ്ങളും നഷ്ടങ്ങളും മനസ്സില്‍ കാണുക. ജോലി യഥാസമയം  ചെയ്തു തീര്‍ത്താല്‍ ലഭ്യമാവുന്ന ഒഴിവു സമയം, മാനസിക സ്വസ്ഥത, പണം, മറ്റു നേട്ടങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് ജോലി തുടരുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തി എളുപ്പമായിരിക്കും. 

ജോലികള്‍ സ്വയം ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. അവരെ മേല്‍നോട്ടത്തിനായി ഏര്‍പ്പാട് ചെയ്യാം. എങ്കിലും അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് നീട്ടിവെപ്പ് തന്നെ.  

നീട്ടിവെപ്പ് സ്വഭാവം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിയുന്നതും അതിന്നുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതും ഒരു പരിഹാര മാര്‍ഗമാണ്. കാര്യങ്ങളില്‍ എളുപ്പവും വേഗത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന ശീലം ആര്‍ജ്ജിക്കുകയാണ് മറ്റൊന്ന്.

     *             *             *             *             *            *             *             *

അനുബന്ധം (അഥവാ ഒരു കുറ്റസമ്മതം) : ഈ പോസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറെയായി. പക്ഷെ പട്ടികയില്‍ നിന്ന് പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

20 Sept 2012

നിങ്ങളുടെ വിലയെത്ര ?

വി.പി.അഹമ്മദ്

രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.

19 Jul 2012

വിലയുടെ വില

വി.പി.അഹമ്മദ്
ങ്ങളുടെ കാറിന്‍റെ പെട്രോള്‍ ചേമ്പറിന്റെ പുറത്തേക്ക് തുറക്കുന്ന ചെറിയ വാതില്‍ (Lid) ഈയിടെ നഷ്ടപ്പെട്ടിരുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാര്‍ പരിധിയിലും കൂടുതലായി വാതില്‍ പുറത്തേക്ക് തുറക്കാന്‍ ശ്രമിച്ചതിനാല്‍ അത് കുറെ കാലം പൊട്ടിനില്‍ക്കുകയും പിന്നീട് എന്നോ ഞങ്ങള്‍ അറിയാതെ വീണ് പോവുകയുമാണ് ഉണ്ടായത്. പെട്രോളും ടാങ്കിന്റെ അടപ്പ്‌ തന്നെയും മോഷണം പോവുന്നത് ഭയന്ന് വണ്ടി തുറന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യാന്‍ മടിച്ചിരിക്കെ, സ്പയര്‍ പാര്‍ട്ട്‌ വാങ്ങിക്കാനായി കാറിന്‍റെ ഷോറൂമില്‍ ചെന്നപ്പോള്‍ സാധനം സ്റ്റൊക്കില്ലെന്നും ഡല്‍ഹിയില്‍ നിന്ന് വരുത്തി തരാമെന്നും ആയിരത്തി എണ്ണൂറു രൂപയാണ് വിലയെന്നും വില്‍പനക്കാരന്‍ പറഞ്ഞു. മാത്രമല്ല, കറുത്ത നിറത്തിലെ കിട്ടുള്ളൂ എന്നും വണ്ടിയുടെ നിറത്തിനു പെയിന്‍റ് ചെയ്യേണ്ടി വരുമെന്നും. എല്ലാം കൂടെ രണ്ടായിരത്തി ഇരുനൂറിനു മേലെ പ്രതീക്ഷിക്കാമെന്ന് കൂടെ കേട്ടപ്പോള്‍ എനിക്കുണ്ടായ അന്താളിപ്പ്‌ മറച്ചുവെച്ച്, മലപ്പുറം ഷോറൂമില്‍ കൂടെ അന്വേഷിക്കട്ടെയെന്നു അറിയിച്ച് തിരിച്ചു പോന്നു.


കേവലം പതിനാല് സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ഡിസ്കും ഒപ്പം ഒരു വിജാഗിരി സംവിധാനവും അടങ്ങിയ സ്പെയര്‍ പാര്ട്ടിന്റെ വില ഇതാണെങ്കില്‍ എന്‍റെ വണ്ടിയില്‍ നിന്നും അത്യാവശ്യമല്ലാത്ത കുറച്ച് പാര്‍ട്ടുകള്‍ അഴിച്ച് വില്‍ക്കുകയാണെങ്കില്‍ വേറൊരു പുതിയ വണ്ടി വാങ്ങാനുള്ള പണമാകുമല്ലോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .


സംഗതി ഇങ്ങനെയാണെങ്കിലും പ്രശ്നം പരിഹരിക്കണമല്ലോ. ഏറെ വൈകിയില്ല, എന്‍റെ DIY (do it yourself) പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ മനസ്സില്‍ മുഴുവന്‍ സമയവും ചിന്ത അത് തന്നെയായി. സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം,  വാതില്‍  സ്വയം നിര്‍മ്മിക്കാനുള്ള വഴികള്‍ ഓരോന്നായി മനസ്സില്‍ കണ്ടു. ഡിസ്കുമായി ബന്ധിപ്പിച്ച വിജാഗിരി വണ്ടിയില്‍ തന്നെ ഉള്ളതിനാല്‍ ഒരു ഡിസ്കും വിജാഗിരിയുമായി  യോജിപ്പിക്കാനുള്ള സംവിധാനവുമാണ്  വേണ്ടത്. കുറച്ച് ദിവസം മുമ്പ് അലമാരയുടെ ഫ്രെയിമിന് ( മറ്റൊരു DIY- താഴെ വിശദമാക്കാം) ഉപയോഗിച്ചു ബാക്കിയായ  അലൂമിനിയം കഷ്ണം ഓര്‍മ്മവന്നു. സംശയിച്ചു നില്‍ക്കാതെ കയ്യിലിരിപ്പുള്ള ആയുധങ്ങളുമായി പണി തുടങ്ങി. ഡിസ്ക് യോജിപ്പിക്കുവാനുള്ള സംവിധാനം ശരിയായി. 




ഇനി ഡിസ്ക്.  പ്ലാസ്റ്റിക്‌ മുതലായ ഖരമാലിന്യങ്ങളുടെ നിക്ഷേപം തപ്പിയെങ്കിലും ഉപകരിക്കാവുന്ന ഒന്നും കിട്ടിയില്ല. അപ്പോഴാണ് സുഹ്റയുടെ ചോദ്യം, അലൂമിനിയം പറ്റുമോയെന്ന്. അതിനു അലൂമിനിയം ഷീറ്റെവിടെ, ഞാന്‍ തിരിച്ചു ചോദിച്ചു. അതാ വരുന്നു, ഒരു പഴയ അലൂമിനിയം  പാത്രത്തിന്റെ മൂടിയുമായി അവള്‍ . കൊള്ളാം, ഒന്ന് ശ്രമിച്ചാലോ. അങ്ങനെ മൂടിയില്‍ നിന്ന് ആവശ്യമുള്ള വലുപ്പത്തില്‍ ഡിസ്ക് മുറിച്ചെടുത്തു. പിന്നെ ശരിയായ അളവില്‍ പാകപ്പെടുത്തല്‍ , മിനുസമാക്കല്‍ , വിജാഗിരിയുമായി യോജിപ്പിക്കല്‍ തുടങ്ങി എല്ലാ പണികളും ചെയ്യാന്‍ കുറച്ച് സമയം എടുത്തെങ്കിലും വലിയ കുഴപ്പമില്ലാത്ത ഒരു വാതില്‍ ഒപ്പിച്ചു. പെയിന്റിന് പകരം, അല്‍പം നിറവ്യത്യാസം ഉണ്ടെങ്കിലും കയ്യിലുണ്ടായിരുന്ന വിനൈല്‍ ഷീറ്റ് ഒട്ടിക്കുകയും ചെയ്തു.  




വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍ ചുവരിലെ തുറന്ന അലമാരിയില്‍ സൂക്ഷിച്ചിരുന്ന കുറച്ച് പുസ്തകങ്ങള്‍ പൊടി പിടിച്ചു ചീത്തയാകാന്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്  അതിനൊരു ഫ്രെയിമും അതിനകത്ത്‌ നീക്കുന്ന ഗ്ലാസ്സ് പാനലുകളും ഇടുവിക്കാന്‍ . കഴിഞ്ഞ കൊല്ലം നോമ്പിന് ഏറെ മുമ്പാണ് (ഓര്‍ക്കാന്‍ ഒരു ഉപാശ്രയം ഉള്ളതിനാല്‍ തെറ്റാതെ പറയാം) ഞങ്ങളുടെ പതിവ് ആശാരിയായ കോയസ്സനെ അക്കാര്യം ഏല്‍പ്പിച്ചത്.  കോയസ്സന്‍ അളവുകള്‍ എടുത്തു പോയെങ്കിലും വീട്ടില്‍ തന്നെ അതിനു ശേഷം  വേറെ ചില്ലറ പണികള്‍ ചെയ്തെങ്കിലും കൊല്ലം ഒന്ന് കഴിഞ്ഞിട്ടും   അലമാരയുടെ പണി ബാക്കിയായി. ഇനിയും ഇക്കാര്യത്തിന്  അവനെ ആശ്രയിക്കേണ്ട എന്നു തോന്നിയപ്പോളാണ് സ്വയം അത് ചെയ്യാമെന്നായത്. ആവശ്യത്തിനുള്ള അലുമിനിയവും (മരത്തിനൊക്കെ എന്താ വില !) മറ്റു സാമഗ്രികളും ശേഖരിച്ച് പണി ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായില്‍ നിന്ന് കൊണ്ട് വന്നു വീട്ടില്‍ വെറുതെ വെച്ചിരുന്ന വിനൈല്‍ ഷീറ്റാണ് മരത്തിന്റെ കാഴ്ച്ചക്കായി അലൂമിനിയത്തിന് മുകളില്‍ ഒട്ടിച്ചത്. കണ്ടില്ലേ, എങ്ങനെയുണ്ട്  ?




ഒരു വിനോദമായും പരീക്ഷണമായും സൌകര്യത്തിനു വേണ്ടിയും വീട്ടിലെ (ഗൃഹോപകരണങ്ങള്‍ അടക്കം) സാധാരണ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ പലതും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ചെയ്ത വയറിംഗ്, പ്ലമ്പിംഗ്, തുന്നല്‍ തുടങ്ങിയവ കൂടാതെ  എന്റെ വകയായി മേശ, ടൈല്‍സ് വിരിച്ച നിലം, സിമന്റ് പൂച്ചട്ടികള്‍ എന്നിങ്ങനെ പലതും വീട്ടില്‍  കാണാനുണ്ട്. ഇടക്ക് ഓഫീസിലേക്ക്‌ ആവശ്യമായി വന്നിരുന്ന അച്ചടിയും (സ്ക്രീന്‍ പ്രിന്റിംഗ്) ബൈന്റിംഗും വീട്ടില്‍ വെച്ച് ഞാന്‍ തന്നെ ചെയ്തിരുന്നു. 


വിദഗ്ദ്ധ തൊഴിലാളികളുടെ  സഹായമില്ലാതെ, സ്വന്തം വീട്ടിലോ പരിസരങ്ങളിലോ ആവശ്യമായി വരുന്ന, വീടിന്റെയോ ഉപകരണങ്ങളുടെയോ നിര്‍മ്മാണം, കേടുപാട്‌ തീര്‍ക്കല്‍ , മാറ്റത്തിരുത്തലുകള്‍ തുടങ്ങിയവയാണ്  DIY കൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ചെങ്കിലും സാങ്കേതിക വിജ്ഞാനവും അല്‍പം കൈമിടുക്കും സ്വയം ചെയ്യാനുള്ള താല്‍പര്യവും അനിവാര്യമാണ് ഈ പ്രവര്‍ത്തനത്തിന്. എത്ര നിസ്സാരവും എളുപ്പവും ആയാല്‍ പോലും എന്തും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും അത് നോക്കിയിരുന്ന് തെറ്റ് കണ്ടു പിടിക്കുകയും ചെയ്യുന്ന മുതലാളി മനോഭാവമുള്ളവര്‍ക്ക്‌ ഇത് ദഹിക്കില്ല. സാധാരണമായി, സാമാന്യ സ്കൂള്‍ കലാലയ വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും  ഇത്തരം സാങ്കേതിക വിജ്ഞാനം സ്വായത്തമായിട്ടുണ്ടാവില്ല. ഇത് മനസ്സിലാക്കിയിട്ടാവണം  ഇന്ന് DIYക്ക് പ്രത്യേകമായി  ഉതകുന്ന ധാരാളം പത്രമാസികകളും പുസ്തകങ്ങളും വെബ്സൈറ്റുകളും സന്നഗ്ദ്ധസംഘടനകളുടെ വന്‍കിട പദ്ധതികളും  നിലവിലുണ്ട്. എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിലുള്ള ഇത്തരം പ്രസിദ്ധീകരണങ്ങളും സംഘടനകള്‍ നല്‍കുന്ന  പരിശീലനങ്ങളും  സര്‍വ്വ സാധാരണമായതോടെ DIY, കൂടുതല്‍ സങ്കീര്‍ണ്ണമായ ചെറുതും വലുതുമായ മിക്ക ജോലികളിലും  കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു. 


ജോലിക്ക് ആളെ കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളെ പഴിക്കുന്നതിനു പകരമായി DIY നമുക്ക്‌ പരീക്ഷിക്കാവുന്നതാണ്. തെങ്ങ് കയറ്റം പോലും. 

14 Dec 2011

ബര്‍മ്മയിലേക്ക് ഒരു കത്ത്



വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.


രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു. 


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു. 


       *                  *               *               *          
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.   


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........"  യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി. 


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.  


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍.......". നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌,  അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...