Showing posts with label 63. Show all posts
Showing posts with label 63. Show all posts

27 Apr 2013

അവന്‍

  ശ്രീലക്ഷ്മി ഗോപാൽ 

അവന്‍ അറിയാതെ പോകുന്നത്
എന്റെ പ്രണയമാണ്
അവന്‍ കാണാതിരിക്കുന്നത്
എന്റെ കരളാണ്
അവന്‍ കേള്‍ക്കാതെ പോകുന്നത്
എന്റെ വിങ്ങലാണ്

26 Mar 2013

സിദ്ധാന്തത്തിന്റെ നിർമ്മിതിയിലേക്ക്‌




അഭിമുഖം: - ഭാഗം - രണ്ട്‌
എം.കെ.ഹരികുമാർ x ശൈലേഷ്‌ തൃക്കളത്തൂർ 
? വിമർശകന്‌ സ്വന്തമായൊരു സിദ്ധാന്തം ആവശ്യമാണോ? നമ്മുടെ വിമർശകന്മാരൊക്കെ പലരുടെയും സിദ്ധാന്തങ്ങൾ അനുസരിച്ച്‌ എഴുതുകയായിരുന്നല്ലോ?
= എം.കെ:- എല്ലാവർക്കും സ്വന്തമായി സിദ്ധാന്തം കണ്ടുപിടിച്ച്‌ വിമർശനം എഴുതാനോക്കില്ല. അത്‌ ഒരാളുടെ ചിന്താപരമായ സ്വയം പര്യാപ്തത്തയുടെ പ്രശ്നമാണ്‌. എല്ലാ വിമർശകരും തത്ത്വചിന്തകരല്ല. തത്ത്വചിന്തയുടെ സമീപത്തുകൂടി പോകാൻ പോലും കഴിയാത്തവരുണ്ട്‌. താത്ത്വികാപഗ്രഥനവും മനനവും വിമർശനചിന്തയ്ക്ക്‌ ആഴം വർദ്ധിപ്പിക്കും. ഒരാളുടെ മനോഭാവമാണ്‌ സ്വന്തം സിദ്ധാന്തത്തിന്റെ നിർമ്മിതിയിലേക്ക്‌ നയിക്കുന്നത്‌. ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ ഉടനെ ഒരു തത്ത്വചിന്ത കണ്ടുപിടിക്കുകയല്ല.
    ഞാൻ കോളേജിൽ പഠിക്കുന്ന കാലംതൊട്ട്‌ എന്നെ പിടികൂടിയ ചിന്താപ്രശ്നങ്ങൾ സ്വാഭാവികമായി ഒരു തത്ത്വചിന്തയായി വികസിക്കുകയായിരുന്നു. മുപ്പതിലേറെ വർഷങ്ങളിലൂടെയാണ്‌ ഞാൻ 'നവാദ്വൈത'ത്തിലെത്തിയത്‌. മലയാള വിമർശകർ പൊതുവേ പാശ്ചാത്യവും പൗരസ്ത്യവുമായ സിദ്ധാന്തങ്ങൾ അളവുകോലായി ഉപയോഗിക്കുകയാണ്‌ ചെയ്തത്‌. അങ്ങനെയും വിമർശനം എഴുതാം. രസസിദ്ധാന്തം ഉപയോഗിക്കാം. റിസപ്ഷൻ തിയറി അവലംബിക്കാം. മനഃശ്ശാസ്ത്രനിയമങ്ങൾ പാലിക്കാം. പക്ഷേ, ഞാനതിലൊന്നും തൃപ്തനല്ല. എനിക്ക്‌ സാഹിത്യകൃതി തന്നെ ഒരു താത്ത്വിക പ്രശ്നമാണ്‌. ഭാഷയെപ്പറ്റി ഒരു നവകാഴ്ചപ്പാട്‌ ഉണ്ടാവണം. ഓരോ വസ്തുവും ഓരോ ചിന്താപ്രശ്നമാകണം. അതെല്ലാം കേവലം രാഷ്ട്രീയമാണെന്ന്‌ പറയാൻ എനിക്കാവില്ല.
    മലയാള വിമർശനത്തിൽ, സമ്പൂർണ്ണമായ ഒരു സിദ്ധാന്തവും തത്ത്വചിന്തയും നിർമ്മിച്ചതു ഞാനാണെന്ന്‌ വിനയത്തോടെ പറയട്ടെ. ചില പ്രൊഫസർമാർ ഇത്‌ അംഗീകരിച്ചു തരണമെന്നില്ല. കാരണം ഒരു ചരിത്രം സൃഷ്ടിക്കുമ്പോൾ അതിനെ നിരാകരിക്കാനും ആളുണ്ടാകും. എന്റെ 'നവാദ്വൈത'ത്തെ അദ്വൈതവുമായി ബന്ധിപ്പിക്കാൻ കാര്യങ്ങൾ മനസ്സിലാക്കാത്ത ആരെങ്കിലും തയ്യാറായേക്കാം.

? വിമർശകൻ കൃതിയുടെ ആസ്വാദകനാണോ? അതോ വ്യാഖ്യാതാവോ? എന്താണ്‌ അയാളുടെ റോൾ? ഒരു നിരൂപകന്റെ റോൾ എഴുത്തുകാരൻ തിരിച്ചറിയുന്നുണ്ടോ?
= എം.കെ:- വിമർശകൻ ഏതായാലും എഴുത്തുകാരന്‌ വേണ്ടിയല്ല എഴുതുന്നത്‌. അയാൾ സാഹിത്യത്തിനുവേണ്ടി ജീവിക്കുകയാണ്‌. അയാൾ സ്വന്തം ആസ്വാദകനാണ്‌. എല്ലാ വ്യവസ്ഥാപിത നിയമങ്ങൾക്കും അപ്പുറത്തേക്ക്‌ സ്വന്തമായി നീങ്ങാനുള്ള ത്വര വേണം. സാഹിത്യകൃതിയുടെ തടവുകാരനെന്ന നിലയിൽ ആസ്വാദനം എഴുതാൻ എനിക്കു പറ്റില്ല. ഞാൻ ശ്രമിക്കുന്നത്‌, ഏത്‌ കൃതിയെ വിലയിരുത്തുമ്പോഴും, അതെഴുതിയ ആളിനെ ധ്വംസിക്കാനാണ്‌. ഉദാഹരണത്തിന്‌, കുമാരനാശാന്റെ 'വീണപൂവി'നെ ഞാൻ സമീപിക്കുമ്പോൾ, അതിൽ ആശാന്റെ വ്യവസ്ഥാപിത നിലപാടി(കവിതയുടെ ബാഹ്യമുഖം, വാദങ്ങൾ)നെ മറികടക്കുകയാണ്‌ എന്റെ ആദ്യലക്ഷ്യം. ആശാൻ പ്രത്യക്ഷത്തിൽ പറയാത്ത കാര്യങ്ങൾ ഞാൻ കണ്ടെത്തണം. ഇങ്ങനെ കവിയെ ധ്വംസിക്കണം. കവിയുടെ സ്വന്തം പ്രോപ്പർട്ടിയല്ല കവിതയെന്ന്‌ സ്ഥാപിക്കണം. കവിയുടെ അധീനതയിലല്ല വിമർശകനെന്ന്‌ വിശദീകരിക്കണം. ആശാൻ കവിതയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ മറ്റൊന്നാണ്‌. ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നത്‌ മറ്റൊന്നാണ്‌. അതാകട്ടെ, എന്റെ ആന്തരികമായ സാഹിത്യാഭിമുഖ്യത്തിന്റെ ഇരുണ്ട മേഖലകളിലൂടെയുള്ള യാത്രയാണ്‌.

തുടരും 

23 Feb 2013

ഭൂമിക്ക് അന്യനായവന്റെ സ്വന്തം ഭൂമി !

സലാം അസിസ് 

പറമ്പിന്റെ തെക്കേ മൂലയില്‍ നില്‍കുന്ന മൂവാണ്ടന്‍ മാവില്‍, പുളിയുറുമ്ബ് കൂട് കൂട്ടിയിരിക്കുന്നു. അമ്മാവന്‍, മുഖത്തേക്കടിച്ച സൂര്യനെ വലത് കൈ കൊണ്ട് മറച്ചു പിടിച്ചു മാവിലേക്ക്‌ നോക്കി നിന്നു.. “പണ്ടച്ചന്,‍ അന്തോണി മാപ്ളയുടെ അവിടെന്നു കൊടുത്ത പഴുത്ത മാങ്ങ  കൊണ്ട് തന്നതാ.. അതാ ഇന്നിങ്ങനെ വളര്‍ന്ന് പന്തലിച്…” അമ്മാവന്‍ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു. ഇന്നീ മാവും അത് നില്‍കുന്ന ഈ ഇരുപത് സെന്റ്‌ സ്ഥലവും ഇളയ മകന് തീറ് കൊടുക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയേട്ടന്‍ വീട്ടില്‍ വന്നിരുന്നു, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധത്തില്‍ മദ്യഗന്ധം കലത്ര്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ എന്റെ തോളില്‍ പിടിച്ചു, പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു “നീ മാത്രം.. നിനക്ക് മാത്രമേ കഴിയൂ, ശിവാ.. ആ പന്ന കിളവന്, ആ സ്ഥലവും കെട്ടിപ്പിടിച്ച് ഇരിക്ക്യാ..ചാവുംബൊ കൂടെ കൊണ്ടോവാന്‍.. നീ പറഞ്ഞാ കേള്‍ക്കും ശിവാ..” നാമം ജപിച് ഉമ്മറപ്പടിയില്‍ ഇരുന്ന മകള്‍ ശില്പ, ജപം നിര്‍ത്തി ചേട്ടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, “നമുക്ക് ശരിയാക്കാം ഷാജ്യെട്ടാ..”
വെത്തില മുറുക്കി, കഞ്ഞിപ്പശയുടെ മണം വരുന്ന നീലയും വെള്ളയും ഇട കലര്‍ന്ന ചാരുക്കസേരയുടെ ശീലയില്‍ മലര്‍ന്നു കിടന്ന്, എല്ലാം കേട്ട അമ്മാവന്‍, മുറുക്കാന്‍ തുപ്പിക്കൊണ്ട് എഴുന്നേറ്റു. കറുത്ത ചാന്തിട്ട നിലതിരുന്ന് ദൂരേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.. “ആ നില്‍കുന്ന , ആഞ്ഞിലി മരം കാണുന്നുണ്ടോ ശിവാ.. എന്റെ മുത്തച്ഛന്റെ കാലത്ത്
ആ സ്ഥലം മുതല്‍ ഇങ്ങോട്ട് നമ്മുടെ തന്നെ ആയിരുന്നു. അച്ഛന്‍ എനിക്കും നിന്റമ്മക്കും വേണ്ടി അത് വിറ്റു.. ഷാജിക്ക് ഇതെഴുതി കൊടുക്കാം, അവന്‍ പണിയാന്‍ പോകുന്ന വീട്ടില്‍ എനിക്കിടം വേണ്ട, അതിനു പുറത്ത് ആ മാവ് നില്‍കുന്ന സ്ഥലത്ത് എന്നെ ദഹിപ്പിക്കണം എന്നവനോട് പറയണം  .. അവനോര്‍മ ഇല്ലെങ്കിലും അതിനടുത്ത് കിടക്കുന്നത് അവന്റെ അമ്മയാണല്ലോ, എന്റെ വിലാസിനി…”
അമ്മാവന്‍ ഒന്ന് നിര്‍ത്തി തുടര്‍ന്നു .. “മോനെ ശിവാ .. ഭൂമി വെട്ടിപ്പിടിക്കാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.. ഇന്ന് എന്റെ കയ്യില്‍, നാളെ നിന്റെ.. പ്രധാനം ഭൂമിയില്‍ ചവിട്ടി നടക്കുക എന്നതാണ് ..”

24 Jan 2013

ഭൂപടമായ് മാറുന്നവര്‍ !

ഗീതാരാജൻ

കൂനി പോകുന്നുണ്ട്  ചിലര്‍
ഒറ്റ കമ്പി വലിച്ചു കെട്ടിയ വില്ല് പോലെ
തറച്ചു കയറുന്നുണ്ടവര്‍  നെഞ്ചിന്‍ കൂട്ടില്‍
തൊടുത്തു വിട്ട അമ്പു പോലെ !!

പൊട്ടി പൊളിഞ്ഞു കിടക്കുന്നുണ്ട് മേനി
വിണ്ടു കീറിയ  പാടമെന്ന   പോലെ  !
കൊതിക്കുന്നുന്ടെന്നും  ഒരല്പം പച്ചപ്പിനായ്‌
മരുഭൂവായീ മാറിയോരിടം  പോലെ !!

കുഴികളിലേക്കാണ്ട് പോയ കണ്ണുകളില്‍
ഇരമ്പിയാര്‍ക്കുന്നുണ്ട് കടലോളം നിരാശ
കോരിയെടുക്കുന്നുണ്ട്  കിണറോളം പ്രതീക്ഷ


ഒട്ടി വലിഞ്ഞ വയറില്‍
നിറച്ചു വക്കുന്നു  സമ്പന്നതയുടെ
കുത്തോഴുക്കുകള്‍  ധൂര്‍ത്തുകള്‍!
ഒളിഞ്ഞും മറഞ്ഞും  കലവറകള്‍
പൂഴ്ത്തി വക്കപെടുമ്പോള്‍
തെളിഞ്ഞു നില്‍ക്കും രേഖകളാല്‍
ഭൂപടം വരച്ചു വക്കുന്നു ചിലര്‍
സ്വന്തം ശരീരത്തില്‍ തന്നെ!!

കാലത്തിന്റെ കണക്കുപുസ്തകത്തില്‍
ഇവരും ജീവിക്കുകയായിരുന്നത്രെ !!!

22 Dec 2012

നിലവിളിക്കുന്ന ഒരു...


രശ്മി കെ.എം

ഇനി,
എന്റെ മനസ്സ്
നിനക്കായി വെളിപ്പെടുകയില്ല.
ഒരു ഇരുള്‍ക്കാടിന്റെ
കറുപ്പുമാത്രം നീ കാണും.
കാട്ടുമൃഗത്തിന്റെ മുരള്‍ച്ച.
നിഗൂഢതയുടെ കനപ്പ്.
അപ്രാപ്യത.
അത്രമാത്രം.

എന്റെ ഹൃദയത്തില്‍
ഞാവലുകള്‍ പൂവിടും.
നിലാവിന്റെ വെണ്‍കുടയ്ക്കു കീഴില്‍
രാപ്പക്ഷികള്‍ പാട്ടുപാടും.
മേടുകളില്‍ മാനുകള്‍ ഓടിക്കളിക്കും
പ്രണയത്തിന്റേതുമാത്രമായ ഒരു ഗന്ധം
അവയിലെല്ലാം തുടിച്ചു നില്‍ക്കും.

എന്റെ ഒറ്റനിലമാളികയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
തിക്കിത്തിരക്കി നില്‍ക്കും.
ഓരോ അണുവും
നിന്നെക്കാത്തുനിന്ന്
മോഹിച്ചു വീര്‍പ്പുമുട്ടും.

നീ അതൊന്നും അറിയുകയില്ല.
കുളിരരിക്കാന്‍ തുടങ്ങുന്ന ഒരു കനല്‍
എന്റെ നെഞ്ചിലുണ്ടെന്ന്
നിനക്കോര്‍മ്മ വരികയില്ല
നിന്നെ ഘോഷിക്കാനുള്ള
ഉത്സവത്തിന്
നീ വന്നെത്തുകയുമില്ല.

പിറ്റേപ്പുലര്‍ച്ചയില്‍
മിണ്ടാട്ടമില്ലാത്ത മണല്‍പ്പരപ്പില്‍
മഴ നനച്ചിട്ട കാവടിപ്പൂവുകള്‍
എന്തിന്റെ ബാക്കിയെന്നു
നീ വിസ്മയിക്കും.
ഏതെടുത്താലും പത്തു രൂപയുള്ള
വാണിഭശാലകളില്‍
ചുറ്റിത്തിരയുന്ന നിന്നെ കണ്ട്
ദൈവം പൊട്ടിച്ചിരിക്കും.

22 Nov 2012

ഹാക്ക് ചെയ്യാം മൊബൈല്‍ ഫോണ്‍

അനന്തപദ്മനാഭൻ 

കൂട്ടുകാരന്റെ അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വിളിക്കണം, അല്ലെങ്കില്‍ ഒരു മെസേജ് അയക്കണം, നമ്മള്‍ എന്ത് ചെയ്യും? മാന്യമായി അവരോടു ഫോണ്‍ ചോദിക്കും. ചിലര്‍ തരും. നമ്മള്‍ വാങ്ങി ഉപയോഗിച്ചു അല്പം മാന്യതയ്ക്ക് ഒരു നന്ദിയും പറയും. പ്രശ്‌നം തീര്‍ന്നു. എന്നാല്‍ ചില അറു പിശുക്കന്മാര്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കും. ചിലര്‍ ഉടനെ ഫോണില്‍ ബാലന്‍സ് ചെക്ക് ചെയ്തു സീറോ ബാലന്‍സ് നമ്മളെ കാണിക്കുകയും ചെയ്യും.

അങ്ങനുള്ള പാവപ്പെട്ടവന്മാരെ വെറുതെ വിട്ടേക്കണം. എന്നാല്‍ ഫോണ്‍ നിറയെ ബാലന്‍സും വെച്ചു ഒരുത്തനും കൊടുക്കാത്തവരാനെങ്കിലോ? അവന്‍ ഒരു പണി അര്‍ഹിക്കുന്നു. അങ്ങനെയുള്ളവന്മാര്‍ക്കുള്ള പണിയാണ് ഞാന്‍ ഇന്ന് പറഞ്ഞു തരുന്നത്. ശ്രദ്ധിച്ചു കേട്ടോണം. ഈ സാധനത്തിന്റെ പേരെന്താണെന്ന് ആദ്യം അങ്ങ് പറഞ്ഞേക്കാം. Super Bluetooth Hack v.1.8 എന്നാണു ഈ സാധനത്തിന്റെ പേര്. ഇത് കൊണ്ട് നമുക്ക് അവരുടെ ഫോണില്‍ നിന്നും ഒരു കോള്‍ വിളിക്കാം എന്ന് മാത്രമല്ല, ആ ഫോണില്‍ എന്ത് പണി വേണേല്‍ കാണിക്കാം. നമ്മുടെ ഫോണില്‍ നിന്ന് കോള്‍ വിളിച്ചാലും ബാലന്‍സ് പോകുന്നത് അവരുടെ ഫോണില്‍ നിന്നായിരിക്കും. ആദ്യം ഈ സംഗതി അങ്ങ് ഡൌണ്‍ലോഡ് ചെയ്‌തോളൂ. സിപ് ഫോള്‍ഡര്‍ ആയിരിക്കും കിട്ടുന്നത്.

അത് അണ്‍സിപ്പ് ചെയ്യുക. എന്നിട്ട് അത് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് കയറ്റി ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നമ്മുടെ ഹാക്കര്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ഈ സോഫ്റ്റ്‌വെയര്‍ വെച്ചു മറ്റു ഡിവൈസുകളെ തിരയുക. ഡിവൈസുകളെ കണക്റ്റ് ചെയ്യുമ്പോള്‍ 0000 എന്ന കോഡ് ഉപയോഗിക്കുക. മുന്നറിയിപ്പ്: ഹാക്കിംഗ് ഒരു സൈബര്‍ കുറ്റമാണ്. കൌതുകത്തിനു വേണ്ടി ഇട്ട ഒരു പോസ്റ്റാണ് ഇത്. ആരും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യാതിരിക്കുക.

23 Oct 2012

നിനക്കുവേണ്ടി കുറിച്ചത്..

രാജീവ് ഇലന്തൂർ

ആ മരത്തണലത്തു-
    നീ വന്നീടുമ്പോള്‍
കാറ്റായ് മാറാന്‍
     ദാഹിച്ചു ഞാന്‍…
ആ മഴയത്തു-
    നീ നടന്നപ്പോള്‍
കുടയായ് മാറാന്‍
    മോഹിച്ചു ഞാന്‍..
മധുരമാം ഗാനം-
    കേള്‍ക്കുമ്പോള്‍..
മധുരമാ മാറില്‍-
    ചേരുമ്പോള്‍..
ഉള്ളിന്റെയുള്ളിലെ-
    കനലുകളൊക്കയും
കണ്ണുനീര്‍ത്തുള്ളീയായ്-
    മാറുന്നു..
സന്ധ്യാദീപം-
    തെളിയുമ്പോള്‍..
രാവിന്‍ ഈണം-
    പാടുമ്പോള്‍..
ജന്മാന്തരത്തിലെ-
    ബന്ധങ്ങളൊക്കയും
തോരാ മഴയായ്-
    പെയ്തിടുന്നു…

20 Sept 2012

ഏഴാം സ്വർഗം

റെയ്നി ഡ്രീംസ്

മുറിക്കുള്ളിലെ ഇരുട്ടിൽ ഭയപ്പാടോടെ ചുറ്റും നോക്കി മലർന്നു കിടന്നു,
പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശബ്ദമായ ഉറക്കത്തിൽ നിന്നും തന്നെ
ഉണർത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടിൽ അകലെ
എവിടെ നിന്നോ ചെന്നായ്ക്കൾ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ
അത്തിമരക്കൊമ്പിൽ നിന്ന്  ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകൽ കേൾക്കുന്നു.
ഇടക്ക് വീശിയ ഒരു കൊച്ചു തെന്നൽ തുറന്നിട്ട ജനല്പാളികൾ ഇളക്കി
ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ
ഓർമ്മകളിലേക്ക് പറിച്ചു നട്ടു.

“ഗോപിക്കുഞ്ഞ് എങ്ങ്ടാ ഈ നേരത്ത്…“   തുളസിത്തറയിൽ വിളക്ക് വെച്ച്
തിരിഞ്ഞു നിന്ന മീനാക്ഷിയമ്മ കാവിലേക്കുള്ള വഴി നടക്കുന്ന തന്നെ നോക്കി
ചോദിക്കുന്നു..

“ഞാ.. മ്മടെ  കുഞ്ഞാരേട്ടനെ ഒന്ന് കാണാൻ എറങ്ങ്യേതാ  ന്റോപ്പോളമ്മേ..
പെരന്റെ കെയക്കോറം ഇടിഞ്ഞ് നിക്കണ്.. അതൊന്ന് ശര്യാക്കണം.. ഇപ്പ
ചെന്നെങ്കിലല്ലെ കുഞ്ഞരേട്ടനെ കാണാനൊക്കുള്ള്..“

“ഇന്നിപ്പങ്ങ്ട് പോണ്ട, വെള്ള്യായ്ച ആ വഴി അത്രക്കങ്ങ്ട് ശര്യല്ല,
കാവിന്റുമ്പില് നിക്കണ ആ പാലമരത്ര ശരില്യാ..“ ഓപ്പോളമ്മ ചുണ്ടുകൾ കൊണ്ട്
പറഞ്ഞതിനും വളരെയേറെ കണ്ണുകൾ കൊണ്ട് പറഞ്ഞു..

“അതൊക്കീപ്പോ നോക്ക്യാ ശര്യാവോ… മഴ പെയ്യണത് നിർത്താനും തേടീട്ട് ഒരു പട
കുടീല് വെഷമിക്കണത് കണ്ടാ ……….“

വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ഓപ്പോളമ്മ ഇടക്ക് കയറി…

“വേണ്ട, ഇന്നങ്ങ്ട് പോണ്ടാന്നല്ലെ പറേണത്… തിരിച്ച് പൊക്കെന്റെ ചെക്കാ..“

അന്ത്യശാസനം നൽകി ഓപ്പോളമ്മ അകത്തേക്ക് നടന്നു..

വന്നവഴി തിരിച്ചു നടക്കാനൊരുങ്ങവേ തണുത്ത കാറ്റ് വീശി, ഓപ്പോളമ്മ വെച്ച
തിരി വെട്ടമണഞ്ഞുകൊണ്ട് തുളസിത്തറിയിൽ നിന്നും ഒരു കുഞ്ഞു
പുകച്ചുരുളുയർന്നു. വന്ന വഴി തിരിച്ചു നടക്കുമ്പോൾ മനസിലെ വേലിയേറ്റം
ശക്തമായിരുന്നു………………

ഓർമ്മകളെ മനപ്പൂർവ്വം മുറിക്കാൻ ശ്രമിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു
ഗോപി. യക്ഷിപ്പേടി മനസിന്റെ ഒളിസങ്കേതങ്ങളിലെവിടെയോ ഒളിപ്പിച്ചതിനൊപ്പം
നിദ്രയും പോയൊളിച്ചു.

കനത്ത ഇരുട്ടു നിറഞ്ഞ മുറിയിൽ മുളം കട്ടിലിൽ വെറുതെ എഴുന്നേറ്റിരുന്നു,
ജനലിന്റെ കുഞ്ഞു മരക്കഷ്ണത്തിൽ വെച്ച തീപ്പെട്ടി തിരഞ്ഞെടുത്ത് കത്തിച്ച്
വിളക്ക് പരതുന്നതിനിടെ കാൽ തട്ടി വിളക്ക് മറിഞ്ഞു. തറയിലൊച്ച
മണ്ണെണ്ണയുടെ മണം അസ്വസ്ഥത നിറച്ചു.

വിളക്ക് കത്തിച്ച് മുളങ്കട്ടിലിനടിയിൽ നിന്നും പഴയ ഇരുമ്പു പെട്ടി
വലിച്ചെടുത്തു കാരണമില്ലാതെ  തുറന്നു. നിറഞ്ഞു കിടന്ന കടലാസു തുണ്ടുകൾ
കൈകളാൽ പരതി എന്തൊക്കെയോ തിരഞ്ഞു. മനസറിയാതെ യാന്ത്രികമായ പ്രവർത്തി. കൈ
പിൻ വലിച്ചു ചിന്തിച്ചു.
 എന്താണ് തിരയുന്നത്..? ഉത്തരം കിട്ടിയില്ല, പിന്നെയും എന്തോ
കടലാസുകൾക്കിടയിൽ കൈകൾ ചലിച്ചു നടന്നു. ഓരോ കടലാസു തുണ്ടുകളും എടുത്തു
മറിച്ചു നോക്കി, തലക്കെട്ടുകൾ വായിച്ചു നോക്കി തിരികെ വെച്ചു.

“എന്താ ദൈവേ.. ഞാനീ തെരയണേ…“ ഗോപി സ്വയം ചോദിച്ചു. ഉത്തരം കിട്ടിയതേയില്ല.

ഇടക്കൊരു തുണ്ട് കടലാസ് കയ്യിൽ തടഞ്ഞു.. മടക്കിയ കടലാസു കയ്യിലെടുത്തു.
കടലാസിലേക്ക് കണ്ണുകൾ നീണ്ടു, വായിക്കാനാവുന്നില്ല, വെളുക്കിനു നേരെ
അടുത്തു പിടിച്ചു. കണ്ണിൽ നനവു പടർന്നത് തുടച്ചെടുത്തപ്പോൾ അക്ഷരങ്ങൾ
വ്യക്തമായി തെളിഞ്ഞു വന്നു..വെളുത്ത കടലാസു കഷ്ണത്തിലെ കറുത്ത അക്ഷരങ്ങൾ
വായിച്ചെടുക്കാൻ തുടങ്ങി..

“കാർത്തീടെ കോവ്യേട്ടന്…“

ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത കണ്ണിൽ നനവു പടർന്നു. കണ്ണിൽ നീരു
പടരുന്നതിനൊപ്പം കയ്യിൽ വിറ പടർന്നു..വായിച്ചു മുഴുമിക്കാനാവില്ല..
കടലാസു നാലാക്കി മടക്കി പെട്ടിയിൽ വെച്ചു..
ചമ്രം പടിഞ്ഞ് തറയിലിരുന്ന് താടിക്ക് കൈകൊടുത്ത് ചിന്തയിലാണ്ടു..
എന്തെന്നോ ഏതെന്നോ അറിയാത്ത ഏതോ ചിന്തയിൽ വെറുതെ ഇരുന്നു.

അല്പനേരം കഴിഞ്ഞു, തറയിൽ നിന്നെഴുന്നേറ്റു, വിളക്ക് കയ്യിലെടുത്ത്
ഊതിക്കെടുത്തി മുളം കട്ടിലിനടിലേക്ക് നീക്കി വെച്ചു.

അത്തിമരത്തിലെ രാക്കിളിയുടെ രോദനം നിലച്ചിരുന്നു, ചെന്നായ്ക്കളുടെ
ഓരിയിടൽ ഇപ്പോൾ കേൾക്കുന്നില്ല, കട്ടിലിൽ കയറി കിടന്നു.. മലർന്നു
കിടന്നു, കമിഴ്ന്നു കിടന്നു, വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടന്നു.
പോയ്മറഞ്ഞ നിദ്രയെ തിരികെയെത്തിക്കാൻ കഴിഞ്ഞില്ല. കണ്ണുകളച്ചു,
ഇറുകെയടച്ചു. ഉറക്കം വന്നതേയില്ല, കണ്ണുകൾക്ക് മുൻപിൽ വീണ്ടും
മായക്കാഴ്ചകൾ നിറയുന്നു.

“ഇതെപ്പളാ കോവ്യേട്ടാ പൂക്കണത്…“

ചുവന്ന പനിനീർച്ചെടിയുടെ കൊമ്പ് നടുമ്പോൾ കാർത്തിക അരികിൽ നിന്ന് ചോദിക്കുന്നു…

“വേരു പൊട്ടട്ടെ, കിളിർക്കട്ടെ, എന്നിട്ടല്ലെ പൂവിടണത്…“

“ഈ ചെടീന്റെ ആദ്യണ്ടാവണ പൂ എനിക്ക് നേർന്നാ വേം പൂവിട്ടോളും…“
പറഞ്ഞുകൊണ്ട് അവൾ ഒളികണ്ണിട്ട് നോക്കുന്നു..

നിന്റെ തിളങ്ങുന്ന കണ്ണുകളില് ആയിരം പൂക്കളുള്ളപ്പോൾ എന്തിനാ പെണ്ണെ
ഇനിയൊരു പൂ  എന്ന് പറയാൻ നാവു കൊതിച്ചു.

അകത്ത് റേഡിയോ പ്രവർത്തിപ്പിക്കുന്നു… സുന്ദരമായ ചലചിത്രഗാനം കാറ്റിലൂടെ
മുറ്റത്തേക്കൊഴുകി വീണു.

“നെറ്റിയില്പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ. നീ പാടാത്തതെന്തേ…..“

“കണ്ടിട്ട്ണ്ടാ അതിനെ..“ കാർത്തികയുടെ ചോദ്യം..

“എന്തിനെ..“

“ആ പക്ഷീനന്നെ… അല്ലാണ്ടെന്താ….“

“അറീല്യ…“

“അതെന്താ അറീ്ല്യാത്തെ…“

“അറീല്യ  അത്രന്നെ…“

“എഴാം സ്വർഗ്ഗത്തിന്റെ വാതിലിന്റെ തുന്നാരത്ത് കൂട് കൂട്ടണ പക്ഷ്യാത്രെ
അത്, സ്വർഗ്ഗവാതില്പക്ഷി, അതിനെക്കണ്ടാ ഐശ്വര്യം വരൂത്രെ,“

തുറന്നിട്ട ജനല്പാളികൾക്കുള്ളിലൂടെ ചിറകിട്ടു പറന്നു കയറിയ വവ്വാൽകുഞ്ഞ്
മനസിലെ മായക്കാഴ്ചകൾക്ക് വിരാമമിട്ടു. തിരിഞ്ഞും മറിഞ്ഞും എപ്പോളോ
നിദ്രയുടെ കയത്തിലേക്ക് ഊളിയിട്ടു.

പുലർച്ചെ എഴുന്നേറ്റു, പല്ലുതേക്കാതെ മുഖം കഴുകാതെ സൂര്യനുദിച്ചുണരും
മുൻപേ നടന്നു.. നിയന്ത്രണം നഷ്ടമായ മനസ് ആരുടെയോ ചൊല്പടി അനുസരിക്കുന്നു.
നേരെ നടന്നു, പള്ളിക്കാടിന്റെ മുന്നിലൂടെ നടക്കുമ്പോൾ മീസാൻ കല്ലുകൾക്ക്
മുകളിൽ ആരൊക്കെയോ നിന്ന് ചിരിക്കുന്നു. ആരാണെന്നറിയില്ല, തിരിച്ചും
ചിരിച്ചു കൊട്ത്തു.

“വരണില്ലേ…“  മീസാൻ കല്ലുകൾക്കിടയിൽ നിന്ന് ചോദ്യം…

“വരാം…“ മനസറിയാതെ ചുണ്ടുകൾ മറുപടി നൽകി..

ആരൊക്കെയോ വീണ്ടും ചിരിച്ചു. സൌഹൃദം ചോദിക്കുന്ന പുഞ്ചിരിയോ പരിഹാസ
ചിരിയോ, ഒന്നും അറിഞ്ഞില്ല, മനസിലാക്കാൻ ശ്രമിച്ചതുമില്ല.

പള്ളിക്കാട് കടന്ന് കാലുകൾ വീണ്ടും ചലിച്ചു. കാവും അമ്പലവും പള്ളിയും
ഒന്നും രണ്ടും മൂന്നും പിന്നിലാക്കി നടന്നു..

ദൂരം താണ്ടി പുഴക്കരയെത്തി, മുന്നിലെ വെള്ളത്തിലേക്ക് കാൽ വെച്ചു.
ചുട്ടുപൊള്ളുന്നു കാലുകൾ..
പുഴയിലെ വെള്ളത്തിന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിന്റെ ചൂട്…  കാലു പൊള്ളിയോ…
വെള്ളത്തിൽ വെച്ച കാൽ പിൻ വലിച്ചു. വന്ന വഴിയിലേക്ക് തിരിഞ്ഞു. തിരിച്ചു
നടന്നു, വീണ്ടും പള്ളിക്കാടുകൾ, കാവുകൾ അമ്പലങ്ങൾ,  ഒന്ന്, രണ്ട്,
മൂന്ന്…. ആദ്യ യാത്രയിൽ കണ്ട അവസാനക്കാഴ്ചകൾ മടക്കയാത്രയിൽ
ആദ്യക്കാഴ്ചകളായി..

തൊണ്ട വരണ്ടു, മഞ്ഞപ്പഴ്ക്കുല കെട്ടിത്തൂക്കിയ ചായക്കടക്ക് മുൻപിൽ കാലുകൾ നിന്നു..

“ഒരിറ്റ് വെള്ളം ത…ര്വോ…..“

വെള്ളം കിട്ടി, വെള്ളപ്പാത്രം ചുണ്ടിൽ തട്ടിയപ്പോൾ ചുണ്ട് പൊള്ളിയോ…
എന്തൊരു ചൂട്…  ഊതി ഊതി ആറ്റാൻ തുടങ്ങി…

“പച്ചവെള്ളാ.. കുടിച്ചോ…. ചൂടാറ്റണെന്തിനാ…“ അനുകമ്പയോടെ കടക്കാരൻ പറഞ്ഞു

പച്ചവെള്ളമോ, വിരലു കൊണ്ട് തൊട്ട് നോക്കി, അല്ല, തിളച്ചവെള്ളം തന്നെ,
ചുണ്ടിനും നാവിനും ഒരുപോലെ തെറ്റ്പറ്റില്ല…

“വിശക്കണുണ്ടോ… എന്തെങ്കിലും തിന്നണോ…“  കടക്കാരൻ.

“ഉം…പൈസയില്ല…“

ബെഞ്ചിലിരുന്നു, ഡസ്കിൽ പുട്ടും കടലയും കൊണ്ടു വച്ചു തന്നു..

പാത്രത്തിലെ പുട്ട് മെല്ലെ അകത്താക്കി, കടലക്കറി തൊടാൻ തോന്നിയില്ല,
ആട്ടുങ്കാട്ടം പോലെ ..
കടക്കാരനെ നോക്കി ചിരിച്ചു. ഇറങ്ങി നടന്നു…

“പ്രാന്തൻ കോവ്യേ“…“പ്രാന്തൻ കോവ്യേ..“ തെരുവിലെ കുട്ടികൾ അട്ടഹസിച്ചു ചിരിച്ചു..
അവരെ നോക്കി ചിരിച്ചു.. മുന്നിലെ വഴിയിലൂടെ കാലുകൾ ചലിച്ചു.

മുറ്റത്തെ പഴയ പനിനീർച്ചെടിയുടെ പുതു തലമുറയിലെ ഒന്നിൽ വിടർന്ന് നിന്ന
ചുവന്ന റോസാ പൂ മോഷണം പോയിരിക്കുന്നു..

മനസു നൊന്തു, എന്നിട്ടും കരഞ്ഞില്ല, തുറന്ന് കിടന്ന വാതിൽ കടന്ന് അകത്തെ
മുറിയിലേക്ക് നടന്നു
മുളങ്കട്ടിലിന്റെ അടിയിലെ ഇരുമ്പുപെട്ടി വലിച്ചെടുത്തു… ഞെട്ടിപ്പോയി..

പെട്ടിക്കുമുകളിൽ ഒരു ചുവന്ന റോസാ പൂവിനൊപ്പം ചേർത്തു വെച്ച
വർണ്ണക്കടലാസ് നിവർത്തി വായിച്ചു..

“കാർത്തീടെ കോവിയേട്ടന്…..“

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...