14 Jan 2012

അവിചാരിതം

  1. ഹനീഫാ മുഹമ്മദ്


                               വാതില്‍ ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര്‍ കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില്‍ അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില്‍ കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്‍ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്‍ത്ത തണുപ്പുണ്ട്. അവള്‍ക്കു തണ് ക്കുന്നുണ്ടാകില്ലേ?
                   ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള്‍ കാല്‍ പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില്‍ അവള്‍ കിടക്കുന്നു. മെല്ലെ നടന്നു ജനല്‍ കര്‍ട്ടന്‍ പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള്‍ ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!
                   ചില്ലിട്ട ജനല്‍ പാളികള്‍ കടന്നു പൂര്‍ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ  മോഹിപ്പിക്കുന്ന സുഗന്ധവും
അവള്‍ ശാന്തമായുറങ്ങുന്നു. പൂര്‍ണ നഗ്നമായ അവളുടെ മേനിക്കു പൂര്‍ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില്‍  കൊത്തിവെച്ചതെന്നൊക്കെ കവികള്‍ വെറുതെ പറയുന്നതല്ല.
                   എത്ര നേരമാണ് അവളെത്തന്നെ നോക്കിനിന്നത്. പുറത്തു ഒരു മൂങ്ങ അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടു. ഉറക്കത്തില്‍  അതവള്‍ കേട്ടു കാണുമോ? തിരിഞ്ഞു കിടക്കുകയായിരുന്ന അവള്‍  മലര്‍ന്നു കിടന്നു. മെല്ലെ കട്ടിലിനടുത്തെക്കു  നടന്നപ്പോള്‍  കാലില്‍ എന്തോ തട്ടി, അത് കുറച്ചു വലിയ ശബ്ദമാണ് ണ്ടാക്കിയത്.ശരിക്കും പേടിച്ചു പോയി. എന്റെ പടച്ചോനെ അവളെങ്ങാനുമുണര്‍ന്നാല്‍!
                  പേടിച്ചത് പോലെ സംഭവിച്ചില്ല. അവള്‍ ആ ശബ്ദം കേട്ടു കാണണം. വീണ്ടുമവള്‍ ചെരിഞ്ഞു കിടന്നു. അവളുടെ അരയിലെ സ്വര്‍ണയരഞ്ഞാണത്തില്‍ ചന്ദ്ര പ്രകാശം തട്ടി തിളങ്ങി. അവളുടെ കഴിഞ്ഞ ജന്മ ദിനത്തില്‍ ഞാന്‍ സമ്മാനിച്ചതാണാ  അരഞ്ഞാണം.
                   മനസ്സിലെ മോഹമടക്കാന്‍ കഴിയുന്നില്ല. കട്ടിലില്‍ അവളോട്‌ ചേര്‍ന് കിടന്നു തെരുതെരെ  ചുംബിക്കണമെന്നു തോന്നി. വേണ്ട. കോരിയെടുക്കാം. മെല്ലെ കട്ടിലിനടുത്തെക്ക്   നീങ്ങി.
        പിന്നില്‍ നിന്ന് തോളില്‍ പിടിച്ചതാരാണ്?
       ” ഹലോ,……. ഉണര്‍ത്തല്ലെ  പൊന്നേ. എത്ര മെനക്കെട്ടിട്ടാണ് ഒന്നുറക്കിയതെന്നറിയോ?”  ഭാര്യയാണ്.
       ” എടി ,മൂന്നു വര്‍ഷമാകാറായി, ഇവിടെ നിന്ന് പോയിട്ട്. പോവുമ്പോള്‍ ഇവള്‍ നിന്റെ വയറിനുള്ളിലായിരുന്നു. ഫോട്ടോകളില്‍ കണ്ടതല്ലെയുള്ളൂ, ഞാനൊന്നെടുക്കട്ടെ.”
        “തെരക്കല്ലേ സാറേ, നാളെത്തന്നെ തിരിച്ചു പോകുകയൊന്നുമല്ലല്ലോ, ക്ഷമീര്”
       ഒന്ന് കൂടി അവളെ നോക്കി, മുറിയുടെ പുറത്തേക്കു നടന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശത്തില്‍ ഓഫീസ് റൂമിലുള്ള  അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...