14 Mar 2017

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ട്രെയ്ൻ യാത്രക്കാർ
എം കെ ഹരികുമാർ


ഒരു ട്രെയ്ൻ നിറയെ
യാത്രക്കാരുമായി
തെക്കോട്ടു പോയി.
ഞങ്ങളുടെ ട്രെയ്ൻ
നിറയെ യാത്രക്കാരുമായി
വടക്കോട്ടും .

ഞങ്ങളുടെ ട്രെയ്ൻ:
ചായ ,വട, മസാലദോശ ,മുട്ട റോസ്റ്റ് ,മീൽസ് ,
പുസ്തക കച്ചവടക്കാർ ,
അപരിചിത സുന്ദരിമാർ
മധ്യവയസ്കർ ,
മൊബൈൽ ഫോൺ ,ടോയ്ലറ്റ്.

പ്ളാറ്റ്ഫോം ലൈറ്റുകൾ യാഥാർത്ഥ്യത്തിനും അപ്പുറമായിരുന്നു.
ശബ്ദങ്ങൾ കന്യാകുമാരിയിലെ
സൂര്യോദയം കാണാനെന്ന പോലെ
തിടുക്കപ്പെട്ട് ഓടിക്കൊണ്ടിരുന്നു.

എതിരെ വന്ന ട്രെയ്ൻ:
യാത്രക്കാർ മാത്രം.
അവർ ഒരേ കാര്യം മാത്രം
ചിന്തിക്കുന്നു.
അവർക്കെല്ലാം ഒരേ മുഖം
അവർ എങ്ങനെ
ഇത്ര അടുപ്പമുള്ളവരായി ?
ആ ട്രെയിനിന് കമ്പാർട്ട്മെൻ്റോ
വാതിലുകളോ ജനലുകളോ
ഉളളതായി തോന്നിയില്ല.
ഇല്ല.
ആ ട്രെയ്ൻ
 യാത്രക്കാർ  മാത്രമായിരുന്നു.
ഏതോ ഗ്രഹത്തിൽ നിന്ന്
ഏതോ ഗ്രഹത്തിലേക്ക് പോകുന്നവർ.




ഞങ്ങൾ സമാന്തരമായി പിരിയുന്നേരം
ഏതോ ഒരു മയിൽപ്പീലി സ്പർശം .
ഞങ്ങളെയാരെയും 
അവർ ഇനി  ഒരിക്കലും
കാണില്ല.
കാണേണ്ട ആവശ്യമില്ല .
എതോ അലൗകികമായ ആവശ്യത്തിനു
ഞങ്ങൾ ഒരു സ്റ്റേഷനിൽ 
നൊടിനേരത്തേക്ക് സന്ധിച്ചതാണ്.

പിന്നീടൊന്നുമില്ല.
അവശേഷിച്ചത് സിഗ്നൽ ലൈറ്റുകൾ ,
രാത്രിയുടെ ഈയാംപാറ്റകൾ ,
ട്രെയ്നിൻ്റെ ശബ്ദത്തിൽ അഗാധതകളിലേക്ക്
അമരുന്ന ,ചീവീടുകളുടെ ശബ്ദങ്ങൾ .

എതിർ വശത്തിരുന്ന ഒരു വീട്ടമ്മയും
രണ്ടു പെൺകുട്ടികളും
അടുത്ത സ്റ്റോപ്പിലിറങ്ങി.
ആ വീട്ടമ്മ സത്യജിത് റായിയുടെ
സിനിമയിലെ സ്ത്രീകഥാപാത്രത്തെ പോലെ
തോന്നിച്ചു ;വിഷാദഛായയുള്ള ഒരു ബ്ളാക്ക് ആൻഡ് വൈറ്റ്
ഭാവുകത്വം.

പിന്നീട് ആ ട്രെയ്ൻ പകുതി മുറിച്ചു
മാറ്റിയ പോലെ നീങ്ങിക്കൊണ്ടിരുന്നു.
നിരാസക്തമായ ശബ്ദങ്ങൾ ,വെളിച്ചങ്ങൾ .
വാൽ മുറിഞ്ഞ പല്ലിയെപ്പോലെ
അത് പിടഞ്ഞെങ്കിലും പുറത്തു കാണിച്ചില്ല .


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...