21 Aug 2015

അതിജീവനത്തിന്റെ കഥകൾ


സ്വാമി സന്ദീപാനന്ദഗിരി
    സവിശേഷമായ ഒരു ജീവിതകഥ വായിച്ചതോർക്കുകയാണ്‌. ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയാണ്‌. നാലു സന്താനങ്ങളും ഒപ്പമുണ്ട്‌. ഒന്നരവയസ്സുള്ള ഏറ്റവും ഇളയ കുട്ടി അംഗവൈകല്യമുള്ളവളാണ്‌. അവളെ സ്പേഷ്യൽ ഹോമിൽ പാർപ്പിക്കാൻവേണ്ടിയാണ്‌ യാത്ര. അവളെപ്പോലെ പ്രശ്നങ്ങളുള്ള കുട്ടികളോടൊപ്പം അവൾ വളരുന്നതാവും കുട്ടിക്കും കുടുംബത്തിനും നല്ലത്‌ എന്ന ഉപദേശമാണവരെ നയിച്ചതു. ഓമനസന്താനത്തെ പിരിയുന്നതിന്റെ ദുഃഖം, അവളെ വീട്ടിൽ വളർത്തിയാൽ മറ്റു സഹോദരങ്ങൾക്കുണ്ടാകാവുന്ന പ്രയാസങ്ങളെ ഓർത്തുള്ള ഉത്കണ്ഠ, എല്ലാം ചേർന്ന്‌ കാറിനകം മൗനമുദ്രിതമായി. മൗനം അയഞ്ഞുകിട്ടാനായി ഭർത്താവ്‌ കാറിലെ റേഡിയോ ഓൺ ചെയ്തു. റേഡിയോയിൽ ഒരു  പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ അയാളുടെ പഴയ ഒരു സതീർഥ്യനാണ്‌ പ്രഭാഷകൻ. കാലില്ലാതെ പിറവിയെടുത്ത ആ കുട്ടി ഇന്ന്‌ ഭിന്നശേഷിയുള്ളവർക്ക്‌ ജോലി നൽകുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി ഉയർന്നിരിക്കുന്നു. പ്രഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ അമ്മ തന്നോടു കുട്ടിക്കാലത്തു പറയാറുണ്ടായിരുന്ന ചില കാര്യങ്ങൾ അനുസ്മരിച്ചു. അമ്മ പറയുകയാണ്‌: ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്‌ ജനിക്കേണ്ടിവരുമ്പോൾ ദൈവം സഭ വിളിച്ചുചേർത്ത്‌ ചർച്ച ചെയ്യും. ഇവനെ ആരുടെ അടുത്തേക്കാണ്‌ അയക്കേണ്ടത്‌? ഏതു കുടുംബമാണ്‌ ഇവന്‌ സ്നേഹവും കരുതലും നൽകുക? അങ്ങനെയാണ്‌ നിനക്കുവേണ്ടി ഈ കുടുംബത്തെ ഈശ്വരൻ തെരഞ്ഞെടുത്തത്‌! പ്രഭാഷണത്തിലെ ഈ ഭാഗം കേട്ട നിമിഷം അയാളുടെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ തന്റെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ പേർത്തും പേർത്തും ചുംബിച്ചുകൊണ്ടു പറഞ്ഞു'നമുക്ക്‌ വീട്ടിലേക്കു മടങ്ങാം' അയാൾ വിസ്മയത്തോടെ കുറിക്കുകയാണ്‌-എന്താശ്ചര്യമായി
രുന്നു അത്‌? 20 വർഷമായി ഒരു ബന്ധവുമില്ലാതിരുന്ന സതീർത്ഥ്യന്റെ പ്രഭാഷണം ആ സന്നിഗ്ധ മുഹൂർത്തത്തിൽ കേൾക്കാനായത്‌ തന്റെ ജീവിതത്തെ പിന്നീട്‌ വളരെ സുരഭിലമാക്കിയ മകൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇടപെടലായിരുന്നുവോ?
    പ്രതിസന്ധികളെ നേരിടാനും പ്രശ്നങ്ങളെ അതിജീവിക്കാനും മനുഷ്യനു പ്രേരകമാകുന്നത്‌ ഒരു പക്ഷേ, ഒരു കഥയാകാം, ഒരു വാക്കാകാം, ഒരു ദൃശ്യമാകാം. വികളാംഗർ എന്ന പദം ഏറെക്കുറെ ഒഴിവാക്കാൻ ഇന്ന്‌ ശ്രമിക്കുന്നു. ഭിന്നശേഷിയുള്ളവർ എന്നു പറയാൻ ശീലിച്ചുവരുന്നു. പക്ഷെ, ശാരീരിക അവശതകൾ, മാനസിക പ്രശ്നങ്ങൾ ഒക്കെയുള്ളവരെ ഒട്ടു മറച്ചുപിടിക്കുന്നതിനാണ്‌ പലരുടെയും മനസ്സ്‌ വെമ്പുന്നത്‌. കുടുംബത്തിൽ ശാരീരിക വൈഷമ്യമുള്ള ഒരംഗമുണ്ടെങ്കിൽ, ഒരാൾക്ക്‌ മാനസിക പ്രശ്നമുണ്ടെങ്കിൽ, എന്തിന്‌ പഠിത്തത്തിൽ പിന്നോക്കമാണെങ്കിൽ പോലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ ഇവർ വരാതിരിക്കാൻ കുടുംബങ്ങൾ ശ്രദ്ധിക്കാറുണ്ട്‌. രോഗമോ ശാരീരിക അവശതകളോ മറച്ചുപിടിക്കപ്പെടുമ്പോൾ അത്തരം കുട്ടികൾക്ക്‌ യഥാസമയം പരിചരണവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതിനാൽ അവരിൽ മറഞ്ഞുകിടക്കുന്ന സാധ്യതകൾ പ്രകാശിതമാകാതെ പോകുന്നു. രോഗം, അല്ലെങ്കിൽ അംഗവൈകല്യം ഒരു കുറ്റമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്‌. ജന്മനാ തലച്ചോറിനുണ്ടായ വൈകല്യം ബാധിച്ച ശിശുവിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു വളർത്തി പഠിപ്പിച്ച്‌ സിവിൽ സർവീസ്‌ പരീക്ഷ എഴുതാൻ പ്രാപ്തനാക്കിയ ഒരച്ഛന്റെ ആത്മാർപ്പണത്തെക്കുറിച്ച്‌ അടുത്തിട അറിയാനിടയായി. ശാരീരിക പരിമിതികളെ അതിജീവിച്ച്‌ ഇക്കൊല്ലം ഐ.എ.എസ്‌ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഇറാ സിംഗാളിന്റെ പൊരുതൽ മറ്റൊരുദാഹരണമാണ്‌. ജീവിതത്തെ ധീരമായി നേരിടുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുന്നവരെപ്പറ്റി അറിയുന്നത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകും. അത്തരം പ്രചോദനം ജീവിതത്തിന്റെ ഗതിയാകെ മാറ്റി ഒഴുക്കും. അച്ഛനാരെന്നുപോലും തിട്ടമില്ലാത്ത ദാസിപുത്രന്മാരായിരുന്നു ബ്രഹ്മദേവനും സത്യകാമനും. ജനകസദസ്സിലെ പണ്ഡിതന്മാരെ തർക്കത്തിൽ തോൽപ്പിച്ച ബാലന്‌ ശരീരത്തിൽ എട്ടു വളവുകളുണ്ടായിരുന്നു. തന്റെ ശാരീരികാവസ്ഥ കണ്ട്‌ പരിഹസിച്ചവരെ നോക്കിയിട്ട്‌ അഷ്ട്രാവക്രൻ ചോദിച്ചു. 'മഹാരാജാവേ, അങ്ങയുടെ സദസ്സിലുള്ളത്‌ ചെരുപ്പുകുത്തികളാണോ? അവർക്ക്‌ തൊലിയിലാണോ താത്പര്യം?' പോരായ്മയുടെ അപകർഷതയിൽ ഒതുങ്ങിപ്പോകാതെ മാഹാത്മ്യത്തിലെത്തിയവരുടെ കഥകൾ പുരാണങ്ങൾ വിസ്തരിച്ചുപറയുന്നതിന്റെ ഉദ്ദേശവും ഇതാണ്‌. പ്രചോദിപ്പിക്കുക - പ്രബലരാക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...