പത്മാവതി വത്സല
എനിക്കുണ്ടൊരു പേരക്കുട്ടിമനീഷ,യവൾക്കൊരു മോഹം,കുഞ്ഞുമോഹം.
നാലുവയസ്സിൻ കരുതലോടെ
വിടർന്ന മിഴികളുടെ കിളിവാതിലിലൂടെ
അവൾ കണ്ടൊരു ആകാശം-
അതിന്റെയനന്ത വിസ്തൃതിയൊരു
ഡയറിത്താൾ-കളിപ്പുസ്തകം!
അതിലവളെഴുതി:എനിക്കുണ്ടൊരു മോഹം
ആകാശത്തേക്ക് പറക്കണം
അതിനാലൊ ചിറകുവേണം
അന്നം വെണ്ട,പാലുവേണ്ട,മധുരം വേണ്ട-
കാറ്റിൽ ചിറകടിച്ചും
മഞ്ഞു നീർക്കണം നുണഞ്ഞും
രാവും പകലും വേറില്ലാത്തൊ-
രാകാശത്തു പറന്നു കളിക്കണം.
നീലാകാശത്താരോ തൂക്കിയിട്ട
പൊൻ നക്ഷത്ര പൂക്കളിറുക്കണം
കിളിപ്പാട്ടുണ്ണും മദിക്കും
നൃത്തം ചെയ്യും മരമുടികൾ
ഇളക്കികളിക്കണം
പിന്നേം മേലോട്ട് കുതിക്കണം
മഴയുടെ പൂവർഷമേറ്റു,ദൂരെ
മലമുകളിലെ മഞ്ഞുമുടി കണ്ട്
അനന്തതയിലേക്കു നീളും
മുടിനാരുകൾ മെടഞ്ഞു കളിക്കണം
ഭൂമിയിലെനിക്കു കൂടും വേണ്ട,
തുണയ്ക്കു കിളിയും വേണ്ട
ആകാശത്തിൽ ചിറകടിച്ച്
പറന്നുകളിക്കണം
പാട്ടുപാടണം
നൃത്തംചെയ്യണം!
അവളുടെയച്ഛൻ ചോദിക്കുന്നു,
എതൊരു മോഹമിതു മോളെ!