23 Oct 2012

ജലസ്മാരകം

വിഡ്ഢിമാൻ 

ഏറെ നേരത്തെ തപ്പിത്തിരച്ചിലിനൊടുവില്‍, തട്ടിന്‍പുറത്ത്, പഴയ പാര്‍ട്ടി ലഘുലേഖകള്‍ക്കിടയില്‍ നിന്നാണ് എനിക്കാ നോട്ടു പുസ്തകം കിട്ടിയത്. ആരുമെടുത്തു നോക്കാന്‍ സാധ്യതയില്ല എന്നുറപ്പുള്ളതുകൊണ്ടാവണം ഞാനന്നത് അവിടെ തന്നെ സൂക്ഷിച്ചത്. അന്നെഴുതി വച്ചതൊക്കെ അതേ പോലെ ഓര്‍മ്മയുണ്ടെങ്കിലും , ഒരാധികാരികതയ്ക്ക് അതൊന്നു കൂടി എടുത്ത് മറിച്ചു നോക്കേണ്ടത് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിട്ടല്ല, എങ്കിലും മിനിഞ്ഞാന്ന് രാത്രി വീട്ടില്‍ വന്നു കയറിയപ്പോള്‍ തുടങ്ങിയ ചിന്തയാണ്.ഇപ്പോഴാണെങ്കില്‍ ഇഷ്ടം പോലെ സമയവുണ്ട്..പനി പിടിച്ച് വീട്ടില്‍ തന്നെ ചുരുണ്ടുകൂടിയിരിക്കുമ്പോള്‍, പഴയ ഓര്‍മ്മകള്‍ ചര്‍ദ്ദിച്ച് ഇങ്ങനെ കിടക്കുന്നതില്‍ ഒരു രസമുണ്ടല്ലോ..

മില്ലെനിയം ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണാര്‍ത്ഥം റെഡ് റോസ് ക്ലബ് നടത്തിയ നറുക്കെടുപ്പിന്റെ വിറ്റു പോവാത്ത നാലഞ്ചു കൂപ്പണ്‍ ബുക്കുകള്‍ യാതൊരു ചുളിവും വരാതെ ആ നോട്ടു പുസ്തകത്തിലിരിക്കുന്നുണ്ടായിരുന്നു. പ്രീഡിഗ്രിയുടെ സപ്ലി പരീക്ഷാ ഫലം കാത്തിരിക്കുന്ന സമയം..കൂപ്പണിനു പരസ്യം പിടിക്കാന്‍ ഞാനും കൂട്ടുകാരും ടൗണില്‍ കറങ്ങുന്ന നേരത്താണ് ഗ്രാമത്തില്‍ അതു സംഭവിച്ചത് എന്നുള്ളതുകൊണ്ട് അന്നെനിക്കതിന് ദൃക്‌സാക്ഷിയാകാനും കഴിഞ്ഞില്ല. സംഭവം ഇതായിരുന്നു : മേനോന്‍ തുരുത്തിലെ പൊട്ട കിണറ്റില്‍ നിന്ന് ഒരു മനുഷ്യാസ്ഥികൂടം കിട്ടി ! കാടും പടലും പിടിച്ചു കിടക്കുന്ന ആ കിണറിന് നാലയലത്തു പോലും ആരും പോകാറില്ല. പേടിപ്പെടുത്തുന്ന ചില കഥകളും കിണറിനെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു.പഴയ കൊച്ചിക്കാരനില്‍ നിന്ന് സ്ഥലം വാങ്ങിച്ച മറ്റൊരു കൊച്ചിക്കാരന്‍,ഇതൊന്നുമറിയാതെ വരത്തന്മാരായ ഏതോ പണിക്കാരെ കൊണ്ട് കിണര്‍ വെടിപ്പാക്കാന്‍ ഒരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ ഞങ്ങള്‍ തിരിച്ചെത്തുന്നതിനു മുന്‍പ് സംഭവം കാട്ടുതീ പോലെ പടരുകയും കൊച്ചിക്കാരന്റെ സ്വാധീനം കൊണ്ടാവാം, അല്ലെങ്കില്‍ ആന കുത്താന്‍ വന്നാലും ഉളകാത്ത പുത്തങ്കാവ് പോലീസ് പെട്ടന്ന് സ്ഥലത്തെത്തുകയും അതെങ്ങോട്ടേയ്‌ക്കോ മാറ്റുകയും ചെയ്തു.
ഒന്നു രണ്ടാഴ്ച്ചയ്ക്കു ശേഷം അസ്ഥികൂടവിവാദത്തിനു നാട്ടില്‍ പുതുമ നഷ്ടപ്പെടുകയും മാങ്കുറ്റി ചന്ദ്രേട്ടന്റെ മോള് നിഷ തോരാത്തി ദിനേശന്റെ കൂടെ ഒളച്ചോടിയ പുതിയ വാര്‍ത്തയ്ക്ക് സെന്‍സേഷന്‍ കിട്ടുകയും ചെയ്തു. പക്ഷെ ഞാനപ്പോഴും ആ പഴയ വാര്‍ത്തയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഹോംസിനെ വല്ലാതെ വായിച്ചതുകൊണ്ടുണ്ടായ ഒരു തരം തരിപ്പായിരുന്നു അതിനു ഹേതു. എന്നെ അലട്ടികൊണ്ടിരുന്ന ചിന്ത ഇതായിരുന്നു : ആ അസ്ഥികൂടം ആരുടേതായിരുന്നിരിക്കും ? ഞാനൊരന്വേഷണം നടത്തിയാല്‍ എങ്ങനെയുണ്ടാകും ? അന്വേഷണത്തിനൊടുവില്‍ നാട്ടുകാരും പോലീസും ഞെട്ടുമോ ?
അങ്ങിനെയാണ് ഞാനാ നോട്ടുബുക്ക് എഴുതാന്‍ തുടങ്ങിയത്. – ഒരു കുറ്റാന്വേഷകന്റെ ഡയറി ! അന്വേഷണം പരമരഹസ്യമായിരിക്കണം എന്നുള്ളത് ആദ്യമേ തീര്‍ച്ചപ്പെടുത്തിയിരുന്നു.. മനസാക്ഷി സൂക്ഷിപ്പുകാരായ അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞില്ല. അന്വേഷണത്തെ സ്വാധീനിക്കും എന്നുള്ളതു കൊണ്ട് നാട്ടില്‍ പരന്ന അഭ്യൂഹങ്ങള്‍ക്കൊന്നും വലിയ പരിഗണന കൊടുക്കേണ്ട എന്നും തീരുമാനിച്ചു.
പുറത്തുനിന്നുള്ളവരാരെങ്കിലുമായിരിക്കും അതിന്റെ പിന്നില്‍ എന്ന് ഊഹിക്കുക വയ്യ കാടും പടലും പിടിച്ചു കിടക്കുന്ന ആ മുനമ്പില്‍, അങ്ങിനെയൊരു കിണറുണ്ടെന്ന് കണ്ടെത്തുക അപരിചിതര്‍ക്ക് തീര്‍ത്തും ദുഷ്‌ക്കരമാണ്.
അസ്ഥികൂടം ആദ്യമായി കണ്ട പണിക്കാരെ പരിചയമില്ലാത്തതുകൊണ്ട്, അവരില്‍ നിന്ന് വിവരം ശേഖരിക്കുക അസാധ്യമായിരുന്നു.നാട്ടിലെ ദൃക്‌സാക്ഷികളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍, നാട്ടുകാര്‍ക്ക് സംശയമുദിക്കുകയും ചെയ്യും. അതുകൊണ്ട്, അറിയാവുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുക, തിരഞ്ഞെടുത്ത ചിലരില്‍ നിന്ന് മാത്രം വിവരം ശേഖരിക്കുക എന്നീ കാര്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത്.
അടിയന്തിരമായി സ്വയം ഉന്നയിച്ച ചോദ്യങ്ങള്‍ ഇതായിരുന്നു :
എങ്ങനെയാണ് അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നത് ?
എങ്ങനെയാണ് സ്ത്രീ, പുരുഷ അസ്ഥികൂടങ്ങള്‍ തിരിച്ചറിയുന്നത് ?
അടുത്തത് പരമപ്രധാനമായ ആ ചോദ്യം ഈ അസ്ഥികൂടം ആരുടേതായിരിക്കും ?
ആദ്യ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അത് സംബന്ധിച്ച സാങ്കേതിക ജ്ഞാനമുള്ളവരില്‍ നിന്ന് കണ്ടെത്തേണ്ടതായിരുന്നു. പത്താം ക്ലാസ്സില്‍ ശാരീരിക ഘടന പഠിപ്പിച്ച സുമതി ടീച്ചറെ ഈ വിവരത്തിനു വേണ്ടി സമീപിക്കുന്നതില്‍ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞുപോയവനാണെന്നൊന്നുമോര്‍ക്കാതെ, അനാവശ്യചോദ്യം ചോദിച്ചുവെന്ന് പറഞ്ഞ് ടീച്ചര്‍ ചിലപ്പോ ഇമ്പോസിഷന്‍ തന്നു കളയും. പിന്നെയുള്ളത് ദാസേട്ടന്റെ മോള് രാജേശ്വരിയാണ് എം. എസി. സുവോളജി. പക്ഷെ ഒന്നാം ക്ലാസില്‍ ഒരുമിച്ച് പഠിപ്പ് തുടങ്ങുകയും പ്രീ ഡിഗ്രീ മൂന്ന് വര്‍ഷം മുന്നേ പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ ഗമ അവള്‍ക്കുണ്ട്. മാത്രമല്ല, അവള്‍ സംഭവം പാട്ടാക്കുകയും ചെയ്യും.
ഒടുവില്‍, മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ ആദ്യ രണ്ട് ചോദ്യങ്ങളും അപ്രസക്തമാവുമല്ലോ എന്ന് അതിശയത്തോടെ ഞാനോര്‍ക്കുകയും അതിനുള്ള ശ്രമത്തില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു..
നാട്ടില്‍ നിന്ന് കാണാതായവരാരൊക്കെ എന്നു ഓര്‍മ്മിച്ചെടുക്കുകയായിരുന്നു ആദ്യം ചെയ്തത്.
എന്റെ അറിവില്‍, നാട്ടില്‍ നിന്ന് കാണാതായിട്ടുള്ള ഒരേയൊരാള്‍ മസ്‌ക്കറ്റ് ഹംസയുടെ മോന്‍ ജബീറലിയാണ്. അവനെ കാണാതായിട്ട് നാലഞ്ച് വര്‍ഷം കഴിഞ്ഞിരുന്നു.
മൈലാടി കോളനി കേന്ദ്രീകരിച്ച് ആര്‍. എസ്. എസ്സുകാര്‍ പുതിയ ശാഖ തുടങ്ങിയപ്പോള്‍ , ( ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷം, അവന്മാര്‍ക്ക് ഹുങ്ക് കൂടി വരുന്ന സമയമായിരുന്നു അത് ) കട്ടയ്ക്കു കട്ട നില്‍ക്കാനായി ഞങ്ങള്‍ തുടങ്ങിയ കളരിപ്പയറ്റ് ക്ലാസ്സില്‍ വെച്ചാണ് ഞാനവനെ കൂടുതല്‍ പരിചയപ്പെട്ടത്. കാളികാവ് ക്ഷേത്ര കമ്മിറ്റി മെംബറും , ധനശ്രീ ചിറ്റ്‌സ് & ലോണ്‍സ് പ്രൊെ്രെപറ്ററും സര്‍വോപരി പൂനിലാര്‍കാവില്‍ പോയി കളരി പഠിച്ചവനുമായ സുഭാഷേട്ടനായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ക്ലാസ് തുടങ്ങിയത്. കോളനിവാസികളായ ചില കൊത്തിപ്പിള്ളേരൊഴിച്ച് , ഒരു വിധം ഭേദപ്പെട്ട കുടുംബങ്ങളിലെ എല്ലാ ആണ്‍തരികളും ഞങ്ങളുടെ ക്ലാസിനെത്തി. പിള്ളേരുടെ ആവേശം കണ്ട് പാര്‍ട്ടിക്കാരടക്കം അന്തിച്ചു പോയി എന്നുള്ളതാണ് സത്യം. അതിനു മുമ്പേ തന്നെ, ആര്‍.എസ്.എസ്. മൂരാച്ചികളുമായി ഉരസലുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതും പരിശീലനത്തിന് ആളെ കിട്ടാന്‍ സഹായിച്ചു എന്നുള്ളതൊരു വസ്തുതയാണ്. പരിശീലനത്തില്‍ കൂടുതല്‍ ആവേശം കാട്ടിയ നാലു പേരെ – ജബീറലിലും അതില്‍ ഉള്‍പ്പെട്ടിരുന്നു – സുഭാഷേട്ടന്‍ പ്രധാനശിഷ്യരായി അവരോധിച്ചു. ജബീറലിയുടെ വാപ്പ, മസ്‌ക്കറ്റ് ഹംസ, ഒരു ലീഗ് അനുകൂലിയായിരുന്നു എന്നുള്ളത്, ഞങ്ങളെ കൂടുതല്‍ ഗൂഢമായി ആഹ്ലാദിപ്പിച്ചു.
പക്ഷെ അതൊന്നും അധികം നീണ്ടു നിന്നില്ല. ആര്‍. എസ്സ്. എസ്സ് ശിക്ഷാ പ്രമുഖ് സജീവന്‍ നായര്‍ ജോലിയന്വേഷിച്ച് ഗള്‍ഫിലേക്ക് പോകുകയും കോളനിയിലെ പിള്ളേരില്‍ ചിലര്‍ വണ്ടി മോഷണകേസില്‍ അകത്താവുകയും ചെയ്തതോടെ അവര്‍ തണൂത്തു. അവര്‍ തണുത്തതോടെ ഞങ്ങളും തണുത്തു. പയറ്റിനു കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ പുല്ലു കിളിര്‍ത്തു തുടങ്ങി..
പക്ഷെ ജബീറലിക്കു മാത്രം ഒരു മാറ്റവും ഉണ്ടായില്ല. അവനെന്നും വൈകീട്ട് ഷെഡ്ഡിലെത്തി കസര്‍ത്ത് തുടര്‍ന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ഞങ്ങളാകട്ടെ, അവന്‍ പോയി കഴിഞ്ഞാല്‍ പഴയ സ്ഥിരം വിഷയങ്ങളിലേക്ക്‌ലാലേട്ടന്‍, മമ്മൂക്ക, ചിറ്റാട്ടുകര ഡേവിസണിലെ പീസ്, നാട്ടിലെ ഒളിസേവകള്‍ തുടങ്ങിയവയിലേക്ക് എളുപ്പം തിരിച്ചെത്തുകയും ചെയ്തു.
രണ്ടു മൂന്നു മാസത്തിനു ശേഷം ഷെഡ്ഡ് ചിതലരിച്ചു നിലം പൊത്തി. പഴയതെല്ലാം ഞങ്ങള്‍ക്കൊരു ഓര്‍മ്മ മാത്രമാവുകയും ചെയ്തു.അതിനിടയ്ക്ക്, ജബീറലി വടക്കേതോ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നിരുന്നു. കാണാതായി തുടങ്ങിയപ്പോ അവനെയും ഞങ്ങള്‍ മറന്നു.
അവന്‍ പറഞ്ഞത് സത്യമായിരുന്നല്ലോ എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞാണ്. യൂത്ത് ഫെഡറേഷന്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറി നിഷാന്തിനെ പുത്തങ്കാവ് പൂരത്തിനുണ്ടായ നിസ്സാരമായ ഒരു ഉരസലിന്റെ പേരില്‍ പുറത്തു നിന്നുള്ള നാലഞ്ച് സംഘികള്‍ ചേര്‍ന്ന് വെട്ടിക്കൊല്ലാറാക്കിയപ്പോ.
അന്നേയ്ക്കന്നു രാത്രി പന്തം കോളുത്തി പ്രകടനം നടത്താനായിരുന്നു തീരുമാനം.എന്നു വെച്ചാല്‍ അവരുടെ സ്തംഭങ്ങളും ബോര്‍ഡുകളും ഒക്കെ പൊളിച്ചടുക്കാനും രണ്ടുമൂന്ന് വീടുകള്‍ക്ക് കല്ലെറിയാനുള്ള തയ്യാറെടുപ്പ് കൂടി വേണം എന്നു സാരം. ജബീറലിയെ അന്വേഷിച്ചു പോയവന്‍ നിരാശയോടെ തിരിച്ചു വന്നു. വെക്കേഷന്‍ സമയത്തു പോലും അവനിപ്പോ വീട്ടിലെത്താറില്ലത്രെ. പ്രകടനത്തിന് വേണ്ടത്ര പിള്ളേരില്ലാതെ ഒടുവിലന്ന് പൂവത്തുശ്ശേരിയിലെ പിള്ളേരെ കൂടി വിളിക്കേണ്ടി വന്നു എന്നുള്ളതും ഓര്‍ക്കുന്നു.
പിന്നീടൊരിക്കല്‍ ജബീറലിയെ ബസ്സില്‍ വച്ചു കണ്ടു. അവനാകെ മാറിപ്പോയിരുന്നു. ഊശാന്താടി, തൊപ്പി, മുക്കാല്‍ പാന്റ്..ഒരു ചെറിയ കുശലാന്വേഷണം നടത്തിയതൊഴിച്ചാല്‍ പിന്നീട് ഞങ്ങള്‍ കാര്യമായൊന്നും സംസാരിച്ചില്ല. നാട്ടില്‍ ആയിടെ പരക്കെ പ്രത്യക്ഷപ്പെട്ടിരുന്ന പി.ഡി. പിയുടെയും എന്‍. ഡി. എഫിന്റെയും പോസ്റ്ററുകള്‍ക്ക് പിന്നില്‍ അവനാണെന്നൊരു സൂചന എനിക്ക് കിട്ടിയിരുന്നു. അതുകൊണ്ട് ഞാന്‍ സൂക്ഷിച്ചാണു സംസാരിച്ചതും. കാളികാവിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുഭാഷേട്ടന് തിരക്കൊഴിഞ്ഞ് സമയമുണ്ടായിരുന്നില്ല. എങ്കിലും, വീണ്ടുമൊരു അപകടം മുന്നില്‍ കണ്ട് പാര്‍ട്ടി വീണ്ടും കളരിപ്പയറ്റ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയായിരുന്നു. അതെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവന്റെ പുച്ഛം കലര്‍ന്ന ചിരി കണ്ട് എനിക്കവന്റെ ലൈന്‍ ഏതെന്നുള്ളത് ഉറപ്പായി. ക്ഷേത്രോദ്ധാരണത്തിന്റെ പേരിലും പാര്‍ട്ടിയെ പരിഹസിച്ചു കൊണ്ടുള്ള എന്‍. ഡി. എഫിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു( ഒന്നയഞ്ഞാല്‍, സംഘികള്‍ ക്ഷേത്രത്തില്‍ കയറി കളി തുടങ്ങും എന്നുള്ളത് ഞങ്ങള്‍ക്കല്ലേ അറിയൂ ). പാര്‍ട്ടിക്ക് ശത്രുക്കള്‍ ഏറി വരികയാണല്ലൊ എന്ന് ഞങ്ങള്‍ അങ്കലാപ്പിലായി.
അതിനിടെ, ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ സജീവന്‍ നായര്‍ക്കു നേരെ ഉണ്ടായ ഒരു വധശ്രമകേസില്‍ ജബീറലി പ്രതി ചേര്‍ക്കപ്പെട്ടു. പോലീസ് അവന്റെ വീട്ടില്‍ നിന്ന് ലഘുലേഖകളും കാസറ്റുകളും പിടിച്ചെടുത്തെന്ന് വാര്‍ത്ത പരന്നു. ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം അവനെ വീണ്ടും കാണാതായി. പക്ഷെ എന്‍.ഡി.എഫിന്റെ പോസ്റ്ററുകള്‍ വീണ്ടും മുറയ്ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞ് , അവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു ശേഷവും അവന്‍ അപ്രത്യക്ഷനായി തുടര്‍ന്നു.
ഇതാണ് ജബറലിയുടെ ചരിത്രം. ഇതിനിടയ്ക്ക് അവനെയൊരിക്കല്‍ ആരോ ഗള്‍ഫില്‍ വെച്ചു കണ്ടെന്ന് ഒരു വാര്‍ത്ത പരന്നു. വേറെ ചിലര്‍ പറഞ്ഞു, കാശ്മീരില്‍ വെച്ചവന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചുവെന്നും അത് പരമരഹസ്യമായി വെച്ചിരിക്കുകയാണെന്നും.
എന്തായാലും, മേനോന്‍ തുരുത്തില്‍ കിണറ്റില്‍ കണ്ട അസ്ഥികൂടം അവന്റേതാവാനുള്ള സാധ്യത വിരളമാണ്. എങ്കിലും, സത്യം പലപ്പോഴും വിചിത്രവും അവിശ്വസനീയവുമാകാം എന്നുള്ളതുകൊണ്ടും ഒരു കുറ്റാന്വേഷകന്‍ ഒരു സാധ്യതയും തള്ളികളയാന്‍ പാടില്ല എന്നുള്ളതുകൊണ്ടും സാധ്യതാ ലിസ്റ്റില്‍ ഞാന്‍ ഒന്നാമതായി അവന്റെ പേര് എഴുതി ചേര്‍ത്തു. അവനാണ് എന്ന ഒരു സാധ്യത ഞാന്‍ സങ്കല്പിക്കുകയാണെങ്കില്‍ , ആര്, എന്തിനതു ചെയ്തു എന്ന ചോദ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നെനിക്കു തോന്നി. ഞാന്‍ കണ്ടെത്തിയ ചില സാധ്യതകള്‍ :
1. ആര്‍. എസ്.എസിന്റെ രഹസ്യപ്രതികാരം : സാധ്യത വിരളം. രാഷ്ട്രീയ കൊലപാതകങ്ങള്‍ രഹസ്യസ്വഭാവമുള്ളവയല്ല. പുറമേ നിഷേധിക്കുമെങ്കിലും, മരിച്ചവന്‍ അതര്‍ഹിക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ എതിരാളികളുടെ നിഷേധകുറിപ്പില്‍ നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളു.
2. അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നു കിടക്കുന്ന സജീവന്‍ നായരുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളൊ നല്‍കിയ ക്വട്ടേഷന്‍.
3. അവന്റെ സംഘത്തിന്റെ ആയുധ പരിശീലനത്തിനിടയില്‍ ( രാത്രിയില്‍, മേനോന്‍ തുരുത്ത് കേന്ദ്രീകരിച്ച് ചില രഹസ്യ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിലൊരു കാലത്ത് സംസാരമുണ്ടായിരുന്നു ) ആര്‍ക്കെങ്കിലും പറ്റിയ കൈയ്യബദ്ധം. അല്ലെങ്കില്‍ ഒരു ആശയത്തര്‍ക്കം കൊലപാതകത്തിലവസാനിച്ചാലും മതി. പച്ചമാസം വെട്ടി കീറി പരിചയമുള്ളവര്‍, എപ്പോഴും ആയുധം കരുതുന്നവര്‍, ഭൂലോകം നിറച്ചും ശത്രുക്കളാണ് എന്നു കരുതുന്നവര്‍, ആയുധം പ്രയോഗിക്കാന്‍ ഒരു ചെറിയ പ്രകോപനം മതി.
4. പാര്‍ടി ? ഏയ്..ആവില്ല.. ഞാന്‍ വെറുമൊരു മെംബറാണെങ്കിലും , അത്തരമൊരു നീക്കം അറിയാതിരിക്കില്ല.
ഓരോ സാധ്യതയും വിശദമായി പരിശോധിക്കേണ്ടതുണ്ട്., ഞാന്‍ ഡയറിയിലെഴുതി.
പക്ഷെ അതിനു മുന്‍പ്, വളരെ പ്രധാനപ്പെട്ട മറ്റൊരന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു – നാട്ടില്‍ നിന്ന് അപ്രത്യക്ഷമായ മറ്റുള്ളവരുടെ വിവരങ്ങള്‍..
ഏറെ ചുഴിഞ്ഞാലോചിച്ചപ്പോള്‍ മറ്റൊരു പേര് കൂടി ഓര്‍മ്മയില്‍ വന്നു : അയ്യപ്പന്‍ തങ്ക ! നാലഞ്ചു തവണ നേരിട്ട് കണ്ടിട്ടുണ്ട്. സ്വല്പം വശപ്പിശകുള്ള പേരാണ്… തങ്കയ്ക്കാണെങ്കില്‍, മേനോന്‍ തുരുത്തുമായി നേരിട്ടു കണക്ഷനുമുണ്ട്..
കുട്ടിക്കാലത്തൊരു ദിവസം കാലത്ത് , പാലളക്കാന്‍ കൊണ്ടു പോകുന്ന ലീലേച്ചി അമ്മയോട് വെടി പൊട്ടിക്കുന്നത് കേട്ടുണര്‍ന്നത് ഓര്‍മ്മയുണ്ട്. ‘ അറിഞ്ഞാ ? മ്മടെ തങ്ക ആ ഒറ്റക്കയന്‍ തമിഴന്റെ കൂടെ ഒളിച്ചോടി !’
‘ഒളിച്ചോട്ടം’ എന്താണെന്നറിയാനുള്ള കൗതുകത്തോടെ അന്ന് കാതോര്‍ത്ത് കിടന്നു .
‘ ഏത്..മ്മടെ അയ്യപ്പന്‍ തങ്ക്യാ ?’ അമ്മ ചോദിക്കുന്നു.
‘ ആ എന്ത്യാനിച്ചി ന്നെ.. ആ ചെറ്ത് കെട്ന്ന് തൊള്ള പൊളിക്ക്ള്‍ണ് കേട്ട് ചെന്നപ്പഴാ ഞാന്‍ സംഭവറിഞ്ഞത്..മൂത്തോനോട് പറഞ്ഞിട്ടാ അവഌ പോയത് ത്രേ..’
‘ ആ ഒരുമ്പെട്ടോള്ക്ക് ആ പിള്ളേര്‌ടെ കാര്യങ്കിലൊന്ന് ആലോചിക്കാര്‍ന്നില്ല്യേ ..’ അമ്മ.
പിന്നെയും രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് ലീലേച്ചി വീണ്ടും വാര്‍ത്തയുമായെത്തി .
‘അറിഞ്ഞാ..മ്മടെ അയ്യപ്പന്‍ തങ്ക തിരിച്ചു വന്നൂ!..കരിമുട്ടി പോലത്തെ ഒരു ക്ടാവൂണ്ട്..’
‘ ആര്..മ്മടെ അയ്യപ്പന്‍ തങ്ക്യാ ? ‘ അമ്മ പഴയ അതിശയ ചോദ്യം ആവര്‍ത്തിക്കുന്നു.
‘ ആ കൂത്തിച്ച്യെന്നെ..’
‘ പെരേല് കെട്ക്ക്ള്‍ണ ആണ്ങ്ങളെ അവളിനീം തല്ല് കൊള്ളിക്ക്യോ…. !.’
അന്നിത്തിരി കൂടി മുതിര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പുരയിലെ ആണുങ്ങളുടെ സ്വൈര്യം കെടുന്നത് എന്നു മനസ്സിലാക്കാന്‍ തക്ക. അതുകൊണ്ടു തന്നെ, തങ്ക തന്റെയും ശ്രദ്ധാപാത്രമാവാന്‍ തുടങ്ങുകയായിരുന്നു.അവള്‍, മംഗലത്ത് തറവാട്ടിലെ ഒരു വാല്യക്കാരിയായിരുന്നത്രെ. അവിടത്തെ ഏതോ പുരുഷനാണത്രെ അവളെ പിഴപ്പിച്ചത്. പ്രസവിച്ചന്ന്, കുഞ്ഞിനെ പടിപ്പുരയില്‍ കിടത്തി അവളും തന്ത അയ്യപ്പനും നാടു വിടാന്‍ നോക്കിയതാണത്രെ. മംഗലത്തെ കിങ്കരന്മാര്‍ കൈയ്യോടെ പിടിച്ചു രണ്ടു പെടയും കൊടുത്ത് വീട്ടില്‍ കൊണ്ടാക്കി. അതീപ്പിന്നെയാണത്രെ തങ്ക നാട്ടില്‍ പേരു കേട്ടു തുടങ്ങിയത്.കൂടെ കിടക്കാന്‍ കാശൊന്നുമില്ലെങ്കിലും വേണ്ടില്ല, തങ്കയ്ക്ക് ഒരു കാര്യം നിര്‍ബന്ധമായിരുന്നു: കിടക്കുന്നത് മേനോന്‍ തുരുത്തിലായിരിക്കണം.അതും മംഗലത്തെ തേങ്ങാപ്പുരയിലോ വെപ്പുപ്പുരയിലോ കയ്യാലയിലോ കഴിയുമെങ്കില്‍ ഉമ്മറത്തൊ തന്നെ !.. തങ്കയുടെ ആ പ്രതിഷേധത്തിന് മംഗലത്തുകാരുടെ മറുമരുന്ന് മറ്റൊന്നായിരുന്നു..പിടിച്ചാല്‍ തങ്കയുടെ രോമം പോലും തൊടില്ല; പക്ഷെ കൂടെ കിടന്നവന്റെ കൈയ്യും കാലും തല്ലിയൊടിക്കും !.അങ്ങിനെ നാട്ടുകാര്‍ പോത്തിറച്ചിക്ക് കാവല്‍ കിടക്കാന്‍ വിധിക്കപ്പെട്ട പട്ടിയുടെ അവസ്ഥയിലായി..തങ്കയുടെ കൂടെ മേനോത്ത് കിടന്നു എന്നുള്ളത് നാട്ടാണുങ്ങള്‍ക്കിടയില്‍ വാചകമടി മാത്രമായി… നാട്ടുപുരാണങ്ങള്‍ പിടിയില്ലാത്ത വരത്തന്മാര്‍ മാത്രം തങ്കയുടെ ദേഹത്തിന്റെ ചൂടറിയാന്‍ ഭാഗ്യം സിദ്ധിച്ചവരായി. അവരില്‍ നിര്‍ഭാഗ്യവാന്മാര്‍ മംഗലത്തെ കിങ്കരന്മാരുടെ കൈയ്യുടെ ചൂടും വേണ്ടപോലെ അറിഞ്ഞു. പക്ഷെ, അങ്ങിനെ അടി കൊണ്ടു വീണവരാണ് തങ്കയുടെ സ്‌നേഹത്തിന്റെ ചൂടു കൂടി അറിയുക : തങ്കയുടെ ചിലവില്‍ ബാലാനന്ദന്‍ വൈദ്യരുടെ ചികിത്സയൊക്കെ കഴിഞ്ഞ് ഉഷാറായി കഴിഞ്ഞാല്‍ പിന്നെ , തന്ത അയ്യപ്പനേയും മക്കളേയുമൊക്കെ അവരുടെ പാടിനു വിട്ട് അയാളൊടൊപ്പം ഒരു ഹണിമൂണ്‍ ട്രിപ്പിനിറങ്ങും.പിന്നെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ..അപ്പോള്‍ ആ പുരുഷനുണ്ടാവില്ല കൂടെ..പകരം ഒക്കത്തൊരു കൊച്ചുണ്ടാവും..
പഴയ പ്രതാപം തുരുമ്പെടുത്ത് തുടങ്ങുകയും തമ്മില്‍ തമ്മില്‍ വസ്തു തര്‍ക്കവും കേസ്സും കൂട്ടവുമൊക്കെ മൂക്കുകയും ചെയ്ത കാലത്ത്, മേനോത്തെ അന്നത്തെ അവകാശി രാഘവമേനോന്‍ മേനോന്‍ തുരുത്ത് ഒരു കൊച്ചിക്കാരന്‍ ബിസിനസ്സു കാരന് കിട്ടിയ വിലയ്ക്ക് രഹസ്യമായി വിറ്റ്, ചരല്‍ക്കുന്നിലേക്ക് താമസം മാറിയിരുന്നു. തങ്കയാണെങ്കിലപ്പോള്‍ ഒരു കോഴിക്കോടന്‍ മീങ്കാരന്‍ മാപ്ലയുമായുള്ള ജീവിതം അവസാനിപ്പിച്ച്, പുതിയ മധുവിധുസ്മാരത്തെ ഒക്കത്തു വെച്ച് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു.വന്നതിന്റെ തൊട്ടു പിന്നാലെയാണ് തങ്കയെ അവസാനമായി കാണാതാകുന്നതും.അവള്‍ പുതിയ ഏതെങ്കിലും ഭര്‍ത്താവിനെ കണ്ടെത്തിക്കാണണം, അതായിരുന്നു എന്നത്തേയും പോലെ അപ്പോഴും നാട്ടുകാരുടെ ചിന്ത. തങ്കയില്ലാതെ ജീവിക്കാന്‍ കുട്ടികളും അയ്യപ്പേട്ടനും അതിനകം ശീലിച്ചു കഴിഞ്ഞതുകൊണ്ട് അവര്‍ക്കും പരാതിയൊന്നുമുണ്ടായില്ല. പക്ഷെ നാട്ടുകാര്‍ പ്രതീക്ഷിച്ച പോലെ തങ്ക പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. എവിടെയെങ്കിലും കിടന്ന് എയിഡ്‌സ് പിടിച്ചോ ആണുങ്ങളുടെ തല്ലു കൊണ്ടൊ ചത്തു പോയി കാണും ! നാട്ടുകാര്‍ അങ്ങിനെയാണ് ആ കേസ് എഴുതി തള്ളിയത്.
പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം, അത് തങ്കയായിരുന്നെങ്കില്‍, ആര് ? എന്തിന് ?
എല്ലാം കൂടി കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ ചില പുതിയ അനുമാനങ്ങളിലെത്താവുന്നതാണ് : പഴയ ശീലം വെച്ച് തങ്ക, തന്റെ അന്നത്തെ ഉപഭോക്താവുമൊന്നിച്ച് തുരുത്തിലേക്കെത്തുന്നു. കൊച്ചിക്കാരന്റെയും അയാളുടെ കാവല്‍സംഘത്തിന്റെയും കൈയ്യില്‍ അവര്‍ അകപ്പെടുന്നു. വരത്തനെ തല്ലിയോടിച്ച് കാവല്‍ക്കാര്‍ തങ്കയെ കീഴ്‌പ്പെടുത്തുന്നു. ചെറുത്തു നില്‍പ്പിലോ ബലാല്‍ക്കാരത്തിനൊടുവിലോ തങ്ക കൊല്ലപ്പെടുന്നു. ആരോരുമറിയാതെ അവളുടെ ശരീരം കിണറ്റില്‍ തള്ളുന്നു.
ഒപ്പം തന്നെ മറ്റൊരു സാദ്ധ്യത കൂടി പരിശോധിക്കാം : തങ്കയുടെ ഉപഭോക്താവ്, കാവല്‍ക്കാരുമായുള്ള സംഘടനത്തില്‍ ഏര്‍പ്പെടുന്നു. അവരുടെ കൈയ്യാല്‍ കൊല്ലപ്പെടുന്നു. അപ്പോള്‍ മറ്റൊരു ചോദ്യം ഉയരുന്നു : അങ്ങിനെയെങ്കില്‍ തങ്കയ്‌ക്കെന്ത് സംഭവിച്ചു ? അവളും നിശബ്ദയാക്കപ്പെട്ടെന്നു വരാം..ആ ശരീരം എവിടെപ്പോയി ? അങ്ങിനെയെങ്കില്‍ സമാന്തരമായി മറ്റൊരന്വേഷണം കൂടി നടത്തേണ്ടിയിരിക്കുന്നു.. ഞാനന്ന് ഡയറിയിലെഴുതി.
അതവിടെ നില്‍ക്കട്ടെ, ഇനി, എന്റെ അറിവില്‍ പെടാതെ ഗ്രാമത്തില്‍ നിന്ന് കാണാതായവരാരൊക്കെ എന്നറിയണം . അതൊരു കുഴയ്ക്കുന്ന പ്രശ്‌നം തന്നെ . അസ്ഥികൂടം ദ്രവിച്ചു തുടങ്ങുന്നത് എത്ര കാലമെത്തുമ്പോഴാണൊ ആവോ ? അത്രയും പുറകിലേക്ക് അന്വേഷിക്കണമല്ലോ. ‘ആ..എന്തായാലും കഴിയുന്നിടത്തോളം അന്വേഷിക്കുക തന്നെ’ എന്നായിരുന്നു തീരുമാനം.
പ്രായമെത്തിയവരില്‍, എഴുപതിലെത്തി നില്‍ക്കുന്ന നാരായണേട്ടന്‍ ജീവിക്കുന്ന ഒരു ചരിത്രപുസ്തകമാണ്. പിന്നെ, പഴയകാലഓര്‍മ്മകള്‍ തെളിമയോടെ വിളമ്പാറുള്ള അമ്മാമ്മയുണ്ട്. പക്ഷെ വിഷയം ഇന്നതാണെന്ന് പറയാതെ എങ്ങിനെ അവരെ പഴയ ഓര്‍മ്മകളിലേക്കെത്തിക്കും ?
ഐഡിയ ! വായനശാലയില്‍ ഒരു പഴയ ഫോട്ടോ കിടപ്പുണ്ട്. ആരോ മരിച്ചു കിടക്കുന്നതിനു ചുറ്റും കുറെ ഹിപ്പി തലയന്മാരും ഈര്‍ക്കിലി മീശക്കാരും നിരന്നു നില്‍ക്കുന്ന ഒരു മങ്ങിയ ബ്ലാക് & വൈറ്റ് ഫോട്ടൊ. അതില്‍ കയറി പിടിച്ച് നാരായണേട്ടനെ ട്രാക്കിലേക്കെത്തിക്കാം. കക്ഷി അന്തിക്കള്ള് മോന്താന്‍ ഇറങ്ങുന്നതിനു മുന്‍പ്, പത്രവായനയ്ക്കായി വായനശാലയില്‍ വരും.
ഭാഗ്യം പോലെ, ആ നേരത്ത് വായനശാലയില്‍ മറ്റാരുമുണ്ടായില്ല. നാരായണേട്ടന്റെ ശ്രദ്ധ പതിയുന്നുണ്ട് എന്നുറപ്പു വരുത്തി പതുക്കെ ഫോട്ടോ നിരീക്ഷിക്കാന്‍ തുടങ്ങി.മുന്‍പൊരിക്കലും ഇത്ര താല്പര്യത്തോടെ ഇതു നോക്കിയിട്ടില്ല. നാരായണേട്ടന്‍, അച്ഛന്‍, സുഭാഷേട്ടന്‍, ജോസപ്പേട്ടന്‍, മജീദിക്ക, വീട് മാറിപ്പോയ ജോസേട്ടന്‍, ചിത്രാംഗദേട്ടന്‍, ..രണ്ടു മൂന്നു പേരൊഴിച്ച് എല്ലാവരെയും തിരിച്ചറിയാനാവുന്നുണ്ട്. പൂതുരുത്തി ചന്ദ്രേട്ടന്റെ അനിയനാണ് വിഷം കുടിച്ച് മരിച്ചതെന്നു കേട്ടിട്ടുണ്ട്. അന്നൊക്കെ പ്രേമനൈരാശ്യം വന്നാല്‍ രമണന്‍ മോഡല്‍ സാഹിത്യം കുത്തി നിറച്ച കത്തെഴുതിവെച്ചിട്ട് ആത്മഹത്യ ചെയ്യുന്നത് ഒരു നാട്ടു നടപ്പായിരുന്നത്രെ.
‘ആരാ നാരായണേട്ടാ ജോസേട്ടന്റെ വലത്തെയറ്റത്ത് നിക്കുന്ന ആ കണ്ണാടക്കാരന്‍ ? ‘ പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒരുവന്റെ നിഷ്‌ക്കളങ്കതയോടെ ആദ്യ ചോദ്യം പൊട്ടിച്ചു.
ഏറ്റു..( ഏല്‍ക്കാതിരിക്കുമോ ! ) .കക്ഷി എത്രവേഗമാണ് അരികിലെത്തിയത് !
‘ അല്ലാ..പ്പെന്താ നിന്‍ക്ക് ഇദുമ്മൊരു കമ്പം ?’ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട തുടച്ച് മൂപ്പരുടെ മറുവെടി.പിന്നെ ഞാന്‍ ഫോട്ടോയില്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ആളെ സൂക്ഷിച്ചു നോക്കി.
‘ ആ..ഇദാ..? ഇവനെ നീയ്യ് അറിയില്ല്യ..ആനവണ്ടി തട്ടി മരിച്ച ഡേവീസ്..നീയൊന്നും അന്ന് ജെനിച്ചിട്ടില്ല്യ..’
പിന്നെ നാരായണേട്ടന്‍ തലയില്‍ കാടുപോലെ മുടി വളര്‍ത്തി നില്‍ക്കുന്ന അച്ഛനെ ചൂണ്ടി ചോദിച്ചു.. ‘ഇദാരാന്ന് മന്‍സിലായാ നിന്‍ക്ക് ? ‘.
‘ഉം.. അച്ഛന്‍..’ ഞാന്‍ ചിരിച്ചു.
‘ അഃ അപ്പൊ നിന്‍ക്കറിയാം !..അന്നൊക്കെ ഈര്‍ക്കിലി മീശീം ഹിപ്പിത്തലീം ആയ്ര്ന്നു ഫേഷന്‍..! ദേ..ഈ നിക്ക്ള്‍ണ എല്ലങ്കോരി ഹിപ്പീനെ നിന്‍ക്ക് മന്‍സിലായാ ? ‘
ഇല്ല. പിടികിട്ടാതെ മാറ്റി നിര്‍ത്തിയതിലൊരാളാണയാള്‍ .. അവരെയാണറിയേണ്ടതും.
‘ഇല്ല്യ’ ഞാന്‍ കൈമലര്‍ത്തി.
‘ഒന്നും കൂട്യൊന്ന് സൂക്ഷിച്ച് നോക്ക്യേ..’
‘ഇല്ല്യ..പിടി കിട്ട്ണ്ല്ല്യ..എവ്ട്യാണ്ടൊക്കെ കണ്ട പോലെ തോന്ന്ണ്ണ്ട്..പക്ഷെ..’
‘ ഡാ പോത്തെ..’, നാരായണേട്ടന്‍ ചിരിച്ചു. ‘ നിന്റെ പടിഞ്ഞാറേലെ ശിവരാമനാ അത്..’
ദൈവമേ..മത്തങ്ങ ശിവരാമേട്ടന്‍ !
എപ്പോഴും നല്ല ചോന്ന് തുടുത്ത ആപ്പിള്‍ പോലിരിക്കുന്ന ശിവരാമേട്ടനാണൊ ഈ മുരിങ്ങക്കോല്‍ പരുവത്തില്‍ !
‘ കണ്ടാ ആര്‍ക്കും മനസ്സിലാവില്ല്യാട്ടാ !’ ഞാന്‍ അതിശയം മറച്ചു വെച്ചില്ല.
‘ഉം..കപ്പലീ കേറിയേ പിന്ന്യല്ലെ അവനിത്ര തടിച്ചേ..!’ നാരായണേട്ടന്‍ വീണ്ടും ചിരിച്ചു.
തിരിച്ചറിയാതെ മാറ്റി നിര്‍ത്തിയ മൂന്നു പേരെ കൂടി നാരായണേട്ടന്‍ പറഞ്ഞു തന്നു. ഒന്നുറപ്പായി. അക്കാലത്തൊന്നും ആരെയും ഇവിടെ നിന്ന് കാണാതായിട്ടില്ല. അഥവാ കാണാതായിട്ടുള്ളവര്‍ പിന്നീടൊരിക്കല്‍ തിരിച്ചു വന്നിട്ടുമുണ്ട്.
നിരാശനായി തിരിച്ചു നടക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് നാരായണേട്ടന്‍ ഒറിജിനല്‍ വെടി പൊട്ടിച്ചത് : ‘ ഈ ഫോട്ടോലൊന്നും പെടാത്ത ഒരുത്തനുണ്ട്..നെന്മണിക്കല്‍ പ്രകാശന്‍..അവനായിരുന്നു ഇവന്റെ പരമാത്മാവ്.. ഇരുമെയ്യും ഒറ്റക്കരളും ..അതായിരുന്നു അവര്…..’ നാരായണേട്ടന്‍ നിശ്വസിച്ചു.
പുതിയ സ്‌കൂപ്പ് !.. നെന്മണിക്കല്‍ പ്രകാശന്‍ ! അങ്ങനെയൊരാളെ കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല..
‘ നെന്മണിക്കല്‍ പ്രകാശന്‍..? !’ ഞാന്‍ നെറ്റി ചുളിച്ചു.
‘ ഉം..നീയ്യ് കേട്ട്ട്ട്ണ്ടാവില്ല്യ..ഈ ശിവന്‍ മരിക്കിണേന്നും രണ്ട് ദിവസം മുമ്പ് കാണാണ്ടായതാ അവനെ..പിന്നെ ഒരു വിവരോം കിട്ടീട്ടില്ല്യ ഇതുവരെ.. അവന്റെ അമ്മേനെ നീ ചെലപ്പോ അറിയും..ഓണത്തിനും വിഷൂനൊക്കെ ഇവിടെ മുടി ജട പിടിച്ചൊരു തള്ള വരാറില്ല്യേ..നാണിപ്പാട്ടി..?’
ചെവി കൂര്‍പ്പിച്ചു..ഇതാണ് വേണ്ടത്..ഈ പുതിയ അറിവുകള്‍..
‘ ഈ ശിവനും പ്രകാശനും ഒരു പെണ്ണിന്യാ പ്രേമിച്ചേ.. മംഗലത്ത് മാധവമേനോന്റെ മോള് ലളിതാംബികേനെ..’
ഞെട്ടാതിരുന്നില്ല..പ്രണയവിവരം കേട്ടിട്ടല്ല ; മംഗലത്ത് എന്ന പേരു കേട്ടപ്പോള്‍ !
‘ നല്ല വായനയൊള്ളവരായിരുന്നു പ്രകാശന്‍.. അളന്ന് മുറിച്ച സംസാരം..ആരെടാന്ന് ചോദിച്ചാ എന്തെടാന്ന് ചോയ്ക്ക്ള്‍ണ പ്രകൃതം..ഇവനീ ശിവനെണങ്കിലോ..തനി തൊട്ടാവാടി… നന്നായി പാടും. അവന്‍ കറ്ത്ത്ട്ട് ഇവന്‍ വെള്ത്ത്ട്ട്..അവന്‍ പാണന്‍ ഇവന്‍ നായര്.. അവന്‍ നക്‌സലൈറ്റ് ഇവന്‍ ഗാന്ധിമാര്‍ഗം..എന്ന്ട്ടും ഇവരെങ്ങന്യാ ഈ അടേം ചക്കരീം പോല്യായദ്ന്നാ ഞങ്ങക്കൊന്നും പിടി കിട്ടാണ്ടിര്ന്നത് ! ലളിതാംബിക ആര്യാ ശരിക്കും പ്രേമിക്ക്യ്ണ്‌ന്നൊള്ളതായിരുന്നു ഞങ്ങട്യൊക്കെ അന്നത്തെ പ്രധാന ചര്‍ച്ചാവിഷയം..പക്ഷെ അവളെ അവസാനം ഒരു സിംഗപ്പൂരാരന്‍ കല്യാണം കഴിച്ചുണ്ടോയി..ഇവനെ ഇഷ്ടാന്ന് അവനോട് പറഞ്ഞപ്പോ അവന്‍ നാടു വിട്ടതാന്നും അവനെ ഇഷ്ടാന്ന് ഇവനോട് പറഞ്ഞപ്പോ ഇവന്‍ വെഷം കഴിച്ചതാന്നുമായിരുന്നു അന്നത്തെ നാട്ടുസംസാരം..
കിട്ടിയ വാര്‍ത്തകള്‍ വച്ച് കണക്കുകൂട്ടലുകളാരംഭിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് നാരായണേട്ടന്‍ പതിഞ്ഞ സ്വരത്തില്‍ തിരികെ വിളിച്ചത്.. ‘ ഡാ..അവിടെ നിന്നേ..’
ഇനിയുമെന്താണ് പുതിയ വാര്‍ത്ത ?
‘നിന്നോടെങ്കിലും അത് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല്യ..ദേശത്തിന്റെ കാണാക്കതകള്‍ ഇനിക്ക്യു ശേഷം ഇല്ല്യാണ്ടാവര്ദല്ലാ….’ നാരായണേട്ടന്‍ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തിയ ശേഷം കാറ്റിന്റെ മര്‍മ്മരം പോലെ പറഞ്ഞു : ‘ എന്റെ കണക്കു കൂട്ടല് വെച്ച് പ്രകാശനെ കൊന്നതാ..!! മാധവമേനോനും ഇന്‍സ്‌പെകട്ടര്‍ പാപ്പാളിയും കൂടി..വയനാട്ടില് അഡിഗ കൊല്ലപ്പെട്ടേപ്പിന്നെ, പ്രകാശന്‍ ഒളിവിലായിരുന്നു. നക്‌സലൈറ്റുകളുടെ അടുത്ത ഉന്നം മാധവമേനോനാണെന്നും നാട്ടിലൊരു ശ്രുതി പരന്നിര്ന്നു. ലളിതാംബിക വഴി ശിവനീന്ന് മേനോന്‍ പ്രകാശന്റെ ഒളിസ്ഥലം ചൂണ്ടീട്ട്ണ്ടാവണം.. അന്നേക്കന്നു രാത്രി അവനെ മേനോനും പോലീസുകാരും ചേര്‍ന്ന് ഇല്ല്യാണ്ടാക്കീട്ട്ണ്ടാവണം.ആ ദെവസങ്ങളിലൊക്കെ ഇവടെ സി.ഐ.ഡ്യേള്‍ടീം പോലീസ്‌കാര്ടീം കൂത്തായിരുന്നു… അവള് ചതിക്ക്യായിരുന്നൂന്ന് മനസ്സിലായപ്പോഴാവും ശിവന്‍ വെഷം കുടിച്ചത്..’
എന്റെ ദൈവമെ..എത്രമാത്രം നിഗൂഢ ചരിത്രങ്ങള്‍ !
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം നാരായണേട്ടന്‍ തുടര്‍ന്നു.. ‘ നാട്ടുകാര്ക്ക് അന്ന് വിശ്വസിക്കാന്‍ വേറൊരു കാരണണ്ടായി..വേറെ വിഷയങ്ങള് കിട്ട്യപ്പോ അതൊക്കെ മറക്ക്വേം ചെയ്തു..എന്തിന്..നാണിപ്പാട്ടി പോലും മറന്നു.. മേനോന്‍ തുരുത്തീന്ന് അസ്ഥികൂടം കിട്ടീന്ന് കേട്ടപ്പോ ഞാനതൊക്കെ ഓര്‍ത്തു..ഇനിയ്‌ക്കൊറപ്പാ..അതവന്‍ തന്ന്യാവും..’
ഹൊ ! അമ്പരപ്പ് മാറിയിരുന്നില്ല..കണക്കുക്കൂട്ടലുകളൊരു പിടിയും തരാതെ പരന്നൊഴുകുന്നു… മറ്റൊന്നുകൂടി അറിയുന്നു, ഞാന്‍ മാത്രമല്ല ആ അസ്ഥികളില്‍ കുടുങ്ങിക്കിടക്കുന്നത്…
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു മുന്നറിയിപ്പു പോലെ നാരാണേട്ടന്‍ പറഞ്ഞു: ‘ നാട്ട്വാരോട് പാടി നടക്കാനല്ല ഞാന്‍ നിന്നോടിതു പറഞ്ഞത്..അത് മറക്കര്ദ്…എന്റുള്ളിലിരുന്ന പോലെ നിന്റുള്ളിലും ഇതാരുമറിയാണ്ടു കെടന്നോട്ടെ..അദാ എന്റീം നിന്റീം നിയോഗം..അതീ കൂടുതലൊന്നും ചെയ്യണ്ട..’
ഇനി ചരിത്രം ചോര്‍ത്തിയെടുക്കേണ്ടത് അമ്മാമ്മയില്‍ നിന്നാണ്. എങ്കിലും, തല മാന്തി അമ്മാമ്മയ്ക്കു മുന്നില്‍ ചെന്നിരിക്കുമ്പോള്‍, കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.( വളര്‍ന്നതിനു ശേഷം , അമ്മാമ്മയുമായി ബന്ധിക്കുന്ന അപൂര്‍വം സംഗതികളേയുള്ളു..പ്രാഞ്ചീസേട്ടന്റെ പീട്യയിലെ വെറ്റില, തലയിലെ പേന്‍..മറ്റ് തിരക്കുകളൊന്നുമില്ലെങ്കില്‍ തലയിലാ കൈകള്‍ അരിച്ചു നടക്കാന്‍ വേണ്ടി കീഴടങ്ങുന്നത് ഒരു സുഖമാണ്..അല്പനേരത്തേയ്ക്ക് വീണ്ടുമൊരു അഞ്ചു വയസ്സുകാരനാവാം..).
എന്തില്‍ പിടിച്ചു കയറിയാണ് പഴയ ചരിത്രങ്ങളിലേക്കെത്തിക്കുക എന്നാണാലോചിച്ചു കൊണ്ടിരുന്നത്..അല്ലെങ്കില്‍ ഒട്ടും താല്പര്യം കാണിക്കാത്ത വിഷയമാണ്….
‘ഡാ..നീയ്യന്ന് കണ്ടിരുന്നോ മേനോന്‍ തുരുത്തിലെ…’
പെട്ടന്നുള്ള അമ്മാമയുടെ ചോദ്യം ഞെട്ടിച്ചു കളഞ്ഞു ! ടെലപ്പതി ? !
‘ഇല്ല്യ’..സംശയത്തോടെ മറുപടി പറഞ്ഞു…അമ്മാമ്മയും ഇതു തന്നെ ഓര്‍ക്കാന്‍ തക്ക കാരണമെന്ത് ?
‘ഉം..’ അമ്മാമ്മയൊന്ന് ഇരുത്തി മൂളി : ‘ ഇനിയ്‌ക്കൊന്ന് കാണാന്‍ പൂവണംന്നുണ്ടായിരുന്നു..പനി പിടിച്ച് കെടക്കുമ്പോ തണപ്പത്തെറങ്ങി നടന്നൂന്ന് നിന്റെ അച്ഛന്‍ ചീത്ത പറയുംന്ന് പേടിച്ചിട്ടാ പൂവാഞ്ഞെ.. ‘
കൗതുകമുള്ള ഒന്ന് കാണാതിരുന്നതിലുള്ള ഇച്ഛാഭംഗമല്ല, അതിലുമപ്പുറം ആഴത്തിലുള്ളതെന്തോ നഷ്ടപ്പെട്ടതിന്റെ ദുഃഖമായിരുന്നു അമ്മാമ്മയുടെ ശബ്ദത്തില്‍.അതെന്തിനാണ് എന്ന് ഞാന്‍ അത്ഭുതപ്പെട്ടുകൊണ്ടിരിക്കെ അമ്മാമ്മ തുടര്‍ന്നു :
‘ സഖാവ് വേലുകൂട്ടീരെക്കൂടെ നിന്റെ അച്ചാച്ചനന്ന് രാത്രി എറങ്ങി പൂവുമ്പോ നിന്റച്ചന് ഏഴു വയസ്സാ..മാലതിയ്ക്ക് ഒമ്പതും.. സെക്രട്ടറി കൃഷ്ണനാ പറഞ്ഞയച്ചതെന്ന് കേട്ടപ്പോ അച്ചാച്ചനൊരു സംശയം തോന്നിര്ന്നു. പക്ഷെ കുഞ്ഞമ്പൂന്റെ വീട് കത്തിയ്ക്ക്യാന്‍ നായമ്മാരും നസ്രാണ്യേളും കൂടെ വട്ടം കൂട്ട്ണ്ണ്ട്ന്ന് കേട്ടപ്പോ പിന്ന്യൊന്നും നോക്കില്ല്യ. പെണ്ണും വേണ്ട , പെടക്കോഴീം വേണ്ടാന്ന് പറഞ്ഞ് അയ്യങ്കാളി പ്രസ്ഥാനക്കാര്‌ടെ പിന്നാലെ നടന്നിരുന്ന നിന്റെ കുഞ്ഞച്ചാച്ചനെ വിളിച്ച് രണ്ടു വാക്കേ പറഞ്ഞൊള്ളു ..ആള്‌ക്കെന്തെങ്കിലും പറ്റിയാല് ആ വേഷോം മാലേം ഒക്കെ ഊരിക്കളഞ്ഞ് എന്നീം ക്ടാങ്ങളീം നോക്കണംന്ന്..മറ്‌ത്തൊര് വാക്ക് പറയാന്‍ ആര്ക്കും തോന്നില്ല്യ..അതാ പ്രകൃതം..സെക്രട്ടറി കൃഷ്ണന്‍ വരെ ഓച്ചാനിച്ചു നിക്കും… …. അന്നതും പറഞ്ഞ് ആ ഇരുട്ടത്തിറങ്ങി പോയതാ..പിന്നെ കണ്ടിട്ടില്ല്യ…വേലുക്കുട്ടീരെ ശരീരം രണ്ടീസം കഴിഞ്ഞ് താഴെ കടവില് പൊങ്ങി…’
ശിരസ്സിലൊരു ചുടുനീര്‍ത്തുള്ളി വീണു..പടിയിലിരിക്കുന്നതുകൊണ്ട് അമ്മാമ്മയുടെ മുഖം കാണാന്‍ വയ്യ..
എങ്കിലും ഞാനെന്താണതോര്‍ക്കാതിരുന്നത് ? കാണാതായവരുടെ ചരിത്രമെടുക്കുമ്പോള്‍ ഒരു രാത്രിയിലേക്കിറങ്ങി അപ്രത്യക്ഷനായ സ്വന്തം അച്ചച്ചനെ മറന്നു പോയതെന്താണ് ! ഈ കഥ അമ്മാമ്മ ആദ്യമായല്ലല്ലോ പറയുന്നത് ! – അതിനു ശേഷം കുഞ്ഞച്ചാച്ചന്‍ അമ്മാമ്മയെ വിവാഹം കഴിച്ചതും കുഞ്ഞാപ്പനും അമ്മായിമാരും പിറന്നതുമെല്ലാം മുന്‍പും കേട്ടിട്ടുള്ളതാണല്ലൊ..
‘സെക്രട്ടറി കൃഷ്ണന്‍ന്ന് പറയ്‌മ്പോ ബിജൂന്റെ അച്ചാച്ചനല്ലേ ? ആ പൊഴേല് വഞ്ചി മറിഞ്ഞു മരിച്ച..അയാക്കെന്തിനാ അച്ചാച്ചനോടിത്ര ശത്രുത ? ‘. അതെ, ഇപ്പോള്‍ മാത്രമാണ് ആ ചരിത്രം അറിയാനുള്ള താല്പര്യം തോന്നുന്നത്..
‘ പാര്‍ട്ടീല്, സെക്രട്ടറി കൃഷ്ണന്റെ ഏറ്റോം വെല്ല്യ വിമര്‍ശകനായിരുന്നു നിന്റെ അച്ചാച്ചന്‍..അവനൊരു ഒറ്റുകാരനാണ്ന്ന് അച്ചാച്ചന്‍ മാത്രെ തിരിച്ചറിഞ്ഞിരൊന്നൊള്ളു..നിന്‍ക്കറിയ്യോ..പണ്ട് നമ്മടെ പെര മേനോന്തുരുത്തിലായിരുന്നു..നമ്മള് മാത്രല്ല, പത്തോളം വീട്ട്കാര്ണ്ടായിരുന്നു അവടെ കുടികെടപ്പായിട്ട്..’
ഞെട്ടിപ്പോയി !..കഥ വീണ്ടും മേനോന്‍ തുരുത്തിലേക്കൊഴുകുന്നു.. !
‘ അമ്പത്തേഴില് സഖാവ് ഗൗര്യമ്മ പുത്യേ നെയമം കൊണ്ടന്നപ്പോ എല്ലാവര്ക്കും അവടെ തന്നെ കുടികെടപ്പും ബൂമീം കിട്ടുംന്നൊറപ്പായിരുന്നു.. അതിന്റെടേല് മാധവമേനോന്റെ അമ്മാന്‍ ശങ്കുണ്ണിമേനോന്‍ അധികാരീനെ സ്വാദീനിച്ച് രേഖകളിലെന്തോ ക്രിത്രിമം ഒപ്പിച്ചു.പാര്‍ട്ടി വിചാരിച്ചാ അതൊക്കെ പുല്ലുപോലെ പൊളിക്ക്യായിര്ന്നു..പക്ഷെ കൃഷ്ണന്‍ പറഞ്ഞു പരമാവധി അഞ്ചു സെന്റേ കിട്ട്വൊള്ളൂന്നും അതിലും ബേദം പൊഴേരെ ഇപ്രത്ത് മേനോന്റെ തന്നെ ഭൂമീല് പത്തു സെന്റ് വെച്ച് കിട്ട്യാ അതാ മെച്ചന്നും..കേന്ദ്രത്തിലെ കോങ്ക്‌രസ് നിയമം അംഗീകരിക്കില്ല്യാന്നൊരു സംസാരോം അന്ന് നാട്ടില്ണ്ടായിരുന്നു..പെര കെട്ടിത്തരണംന്ന പാര്‍ട്ടീരെ ആവശ്യം ശങ്കുണ്ണിമേനോന്‍ സമ്മതിച്ചൂന്ന് കൂടി കേട്ടപ്പോ നിന്റെ അച്ചാച്ചന്‍ പറയോണ്ട്ത്ത് നിക്കാന്‍ ആരൂല്ല്യാണ്ടായി.. അങ്ങന്യാ നമ്മളൊക്കെ ഈ വെള്ളക്കുഴീല് വന്ന് പെട്ടത്..എല്ലാവരും ഇങ്ങ്ട് മാറ്യേന്റെ അന്നയ്ക്കന്നു രാത്രി, മേനോന്തുരുത്തിലെ പെരേളെല്ലാം ഒരു കുറ്റി പോലും ശേഷിക്കാണ്ട് അവര് കത്തിച്ചു കളഞ്ഞു..എല്ലാത്തിന്റ്യീം പിന്നില് ശങ്കുണ്ണി മേനോന്റെ കാശും കൃഷ്ണന്റെ കുരുട്ടുബുദ്ദീം ഇണ്ട്ന്ന് നാട്ട്വാര്ക്ക് തോന്നി തൊടങ്ങ്യേത് അപ്പളാ..പിന്നെ പറയണോ ! പാര്‍ട്ടി രണ്ടു തട്ടായി..കൃഷ്ണനും സില്‍ബന്ദ്യേളൊക്കെ അപ്രത്ത്.. അച്ചാച്ചനും വേലുക്കുട്ടീം മുളങ്കണ്ടത്തെ രാമോദരനും തേറ്റപ്പുള്ളി അമ്മദും കൂട്ടര്വൊക്കെ ഇപ്രത്ത്..അച്ചാച്ചന്റെ കൂട്യായിരുന്നു ആള് കൂടുതല്‍..അദങ്ങനെ മൂത്ത്, കൃഷ്ണനെ പാര്‍ട്ടീന്ന് പൊറത്താക്കുംന്നൊള്ള സ്തിദ്യായി തൊടങ്ങ്യേതായ്ര്ന്നു..അയിന്റെടേലാ നായമ്മാരും നസ്രാണ്യേളും കൂടി സര്‍ക്കാരിനെതിരെ സമരം തൊടങ്ങ്യേത്..മുന്നത്തെ എല്ലാ ചതീം മറന്ന് അച്ചാച്ചനും കൂട്ടരും പാര്‍ട്ടീനെ വിജാരിച്ച് കൃഷ്ണന്റെ ഒപ്പം ചെന്നു..എന്നിട്ടാ അവന്‍..’
അമ്മാമ്മ, സങ്കടവും വാക്കുകളും തൊണ്ടയില്‍ വന്ന് മുട്ടി കിതക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..തിരിഞ്ഞ്, ആ മുഖത്തേക്ക് തലയുയര്‍ത്തി നോക്കാന്‍ എനിക്കു ധൈര്യം തോന്നിയില്ല..
നാട്ട്വാരെ ബോദിപ്പിക്കാന്‍ വേലുക്കുട്ടീനെ കൊന്നേനാന്ന് പറഞ്ഞ് ശങ്കുണ്ണി മേനോന്റെ നാലഞ്ച് കിങ്കരമാരെ പിടിച്ച് കൊറച്ചീസം ജയിലിലിട്ടു.. എന്ത് കാര്യം !.. അവര്‌ടെ പോലീസ്, അവര്‌ടെ സാക്ഷ്യേള്, .. നാലഞ്ച് മാസം കഴിഞ്ഞ് ഒക്കേത്തിനീം വെറ്‌ദെ വിട്ടു…..
അച്ചാച്ചനെ കാണാനില്ല്യാന്ന് ഞാനും കുഞ്ഞച്ചാച്ചനും കൂടി പരാതി പറയാന്‍ ചെന്നപ്പോ ആ ഇന്‍സ്‌പെക്ട്ടറ് തെണ്ടി പറഞ്ഞതെന്താന്നറിയ്യോ ? സ്വന്തം പെണ്ണ് അനിയന്റെ കൂടെ കെട്ക്ക്ള്‍ണ് കണ്ടാ ഏതൊരാണായാലും പൊഴേ ചാട്വേ നാട് വിട്വേ ഒക്കെ ചെയ്യുംന്ന്.. ….
പിള്ളേര്ട്യൊക്കെ മുട്ടുംകാലൊറച്ചേപ്പിന്നെ നിന്റെ കുഞ്ഞച്ചാച്ചന് ഒര് ലക്ഷ്യേ ഇണ്ടായ്ര്‌ന്നൊള്ളു.. കൃഷ്ണന്‍ !..പൊഴേല് വഞ്ചി മറിഞ്ഞ് അവന്‍ ചത്തപ്പോ, ജീവിക്ക്യാനൊള്ള ആഗ്രഹം തന്നെ കൊറച്ച് കാലത്തിക്കില്ല്യാണ്ടായീന്നാ കുഞ്ഞച്ചാച്ചന്‍ പറഞ്ഞിര്ന്നത്.. നിന്റെ അച്ചാച്ചന്‍ തെന്ന്യാ കൃഷ്ണനെ പൊഴേല്യ്ക്ക് മുക്കിതാഴ്‌ത്ത്യേന്നാ നാട്ട്വാര് പറയണ്ദ്.. അല്ലെങ്ങെ പിന്നെങ്ങന്യാ ഏത് മലവെള്ളത്തിലും പൊഴ മുറിഞ്ഞ് നീന്താറുള്ള കൃഷ്ണന്‍ ആ വേനക്കാലത്ത് മുങ്ങിച്ചത്തത് ! ..വേറൊരു കാര്യം കേക്കണോ.. ചെല ദെവസം നട്ടുച്ചയ്ക്കും മൂവന്തിയ്‌ക്കൊക്കെ നിന്റെ അച്ചാച്ചന്‍ മേനോന്തുരുത്തിന്റെ മൊനമ്പത്തിര്ന്ന് വീഡി വലിക്ക്ള്‍ണ്ദ് ചെലരൊക്കെ കണ്ട്ട്ട്ണ്ട്ന്ന്..!
ഹൗ !..അതു കേട്ടപ്പോള്‍ ..രോമങ്ങള്‍ എഴുന്നുനിന്നു..
‘ ഇനിയ്‌ക്കൊറപ്പാ..അദ് നിന്റെ അച്ചാച്ചന്‍ തന്ന്യാ..വന്ന് കണ്ടില്ല്യെങ്കിലും , ആ അസ്‌ത്യേളവടന്ന് പര്‍ക്ക്ള്‍ണ നേരത്ത് ഇവടെ എന്റെ നെഞ്ഞത്തൊര് പെടച്ചിലിണ്ടായി..’
തലയില്‍, വിരലുകളുടെ ചലനം നിലച്ചിരുന്നു. പകരം, നീര്‍ത്തുള്ളികളുടെ മഴ..
എന്തോ, ഞാനറിയാതെ എന്റെ കണ്ണും നനയുണ്ടായിരുന്നു..
*******
വാലും തുമ്പുമില്ലാതെ ഒരന്വേഷണം അവസാനിപ്പിക്കുക ലജ്ജാവഹം തന്നെ. പക്ഷെ അതല്ലാതെ എനിക്കന്ന് മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു.. ഞാന്‍ ഷെര്‍ലക് ഹോംസൊന്നുമല്ലല്ലൊ, വെറുമൊരു സാധാരണ ചെറുപ്പക്കാരന്‍. അമ്മാമ്മ പറഞ്ഞതു കേട്ടതു മുതല്‍ പിന്നെ എന്റെ ചായ്‌വ് അങ്ങോട്ടായി.. പക്ഷം പിടിക്കാതെ ചരിത്രം ചികയുക അസാധ്യം തന്നെ, ഞാന്‍ തീര്‍ച്ചപ്പെടുത്തി. ഒരപരിചിതന്റെ കുഴിമാടം മാന്തുമ്പോള്‍ തോന്നുന്ന വികാരമല്ല വേണ്ടപ്പെട്ടൊരാളുടേതെന്ന വിങ്ങലില്‍ അസ്ഥികള്‍ തിരയുമ്പോള്‍ ഉണ്ടാകുക .അതുകൊണ്ടു തന്നെ, ഈ കാര്യത്തില്‍ ഞാന്‍ സത്യം കണ്ടെത്തും എന്നുള്ള ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടു. ഒന്നു ഞാനുറപ്പിച്ചു: അതെന്തായാലും ജബീറലിയല്ല.. ആ കിണറിന്റെ നാലയലത്തു പോലും എത്താനുള്ള യോഗ്യത അവനില്ല.
എന്തായാലും, അവസാനമായി, മേനോന്തുരുത്തിലെ കിണര്‍ ഒന്നു കാണേണ്ടതുണ്ട്, തനിച്ച്..ഞാന്‍ തീരുമാനിച്ചു.
നല്ല ഇരുട്ടുള്ള ഒരു യാത്രിയായിരുന്നു അത്. കൊതുമ്പുവഞ്ചി തുഴഞ്ഞ്, ഞാന്‍ തുരുത്തിന്റെ പിന്‍ഭാഗത്തേയ്ക്ക് പോയി. കൊച്ചിക്കാരന്‍ വാങ്ങിയ ശേഷം, തുരുത്തിന് ചുറ്റും മതില്‍ കെട്ടി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇവിടം ഒരു ടൂറിസ്റ്റ് സ്‌പോട്ട് ആക്കുകയാണത്രെ അയാളുടെ ഉദ്ദേശം.
വഞ്ചി ഒരു കണ്ടലില്‍ കെട്ടിയിട്ട്, ശബ്ദമുണ്ടാക്കാതെ മതില്‍ ചാടി കടന്നു. അങ്ങ് ദൂരെ, ഒരു കൊട്ടാരം പോലെ നാലുകെട്ട് വെളിച്ചത്തില്‍ കുളിച്ച് കിടപ്പുണ്ടായിരുന്നു. ഇങ്ങു തെക്കേ മുനമ്പിലാണ് കിണര്‍. അമ്മാമ്മ പറഞ്ഞതനുസരിച്ച്, ഇവിടെയായിരിക്കണം ഞങ്ങളുടെയൊക്കെ വീടുണ്ടായിരുന്നത്. ഇവിടെയായിരിക്കണം അച്ചനൊക്കെ ഓടി കളിച്ചത്..എനിക്ക് ചെറുതായി കുളിരുന്ന പോലെ തോന്നി.കിണറിനു ചുറ്റും മുള്‍പടര്‍പ്പും പുല്‍ക്കാടുകളും പടര്‍ന്നിട്ടുണ്ടായിരുന്നു.. അസ്ഥികൂടം കാണാന്‍ നാട്ടുകാര്‍ വെട്ടിതെളിച്ച കാലടിപ്പാതയില്‍ വീണ്ടു പുല്ല് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.
കിണറിനോടടുക്കുന്തോറും എന്റെ അസ്വസ്ഥത വര്‍ദ്ധിക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും ഞാനറിയുന്നുണ്ട്.. ‘ച്ഛെ ! എന്താണിത് ! ചോരത്തിളപ്പുള്ള ഒരു ചെറുപ്പക്കാരനാണ് ഞാന്‍.’ സ്വയം ധൈര്യം പകരാന്‍ ശ്രമിച്ചു. സൂക്ഷിച്ചാണ് ഓരോ അടിയും മുന്നോട്ടു വെച്ചത്….ഒടുവില്‍ നടപ്പ് അവസാനിച്ചു.കുറ്റിമരങ്ങള്‍ക്കിടയിലൂടെ, ഇരുളിന്റെ ഒരു വലിയ തൂണ്‍ ആകാശത്തു നിന്ന് പാതാളത്തിലേക്ക് നീണ്ടു പോകുന്നു…കീശയില്‍ തപ്പി..ചതിച്ചു !..പെന്‍ ടോര്‍ച്ചില്ല !!..എവിടെപ്പോയി ? അല്പം മുമ്പു വരെ ഉണ്ടായിരുന്നതാണല്ലോ ! പക്ഷെ പിന്‍വാങ്ങാന്‍ തോന്നുന്നില്ല.. ദേഹത്തുനിന്നാകെ പുക ഉയരുന്നതു പോലെ..അരികില്‍ കണ്ട ഒരു കുറ്റിമരത്തില്‍ പിടിച്ച് തല നീട്ടി നോക്കി..ഒന്നും കാണാനില്ല, പക്ഷെ കൈയ്യില്‍ ആഴത്തിലെന്തോ തറഞ്ഞു കയറുന്നു..ഏതോ മുള്‍മരത്തിലാണു കയറിപ്പിടിച്ചത്..പെട്ടന്നു പിന്‍ വലിഞ്ഞപ്പോള്‍ കിണറ്റിലേക്കെന്തോ വീണ ശബ്ദം..അതിന്റെ മുഴക്കത്തിനിടയില്‍ ആരോ പതുക്കെ പേരു ചൊല്ലി വിളിക്കുന്നുണ്ടോ ? ഇരുട്ടിനിടയിലും താഴെ വെളുത്തതെന്തോ തിളങ്ങുന്നതു കണ്ടോ ? കാലുകള്‍ അനങ്ങുന്നില്ല.ഇടനെഞ്ച് പിടയ്ക്കുന്നു…ഭയമല്ല ;.അതിലും ആഴത്തിലെന്തോ ..
വലതു കൈ മുഷ്ടി ചുരുളുന്നു…നാവ് പിടയുന്നു.അപ്പോള്‍ അതാണു തോന്നിയത് : കണ്ണടച്ചു നിന്ന് , മനസ്സില്‍ പൊള്ളുന്ന മുദ്രാവാക്യം തൊണ്ടപൊട്ടുമാറ് മൂന്നാവര്‍ത്തി വിളിച്ചു.. ‘ ഇല്ലാ ഇല്ലാ മരിക്കുന്നില്ല, രക്ത സാക്ഷി മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ..’
അതിനു ശേഷമാണ് ഞാനാ സ്വപ്നം കാണാന്‍ തുടങ്ങിയത്. മദ്രാസില്‍ വെച്ചും, ബാഗ്ലൂരില്‍ വെച്ചും, ഡീപോര്‍ട്ടേഷന്‍ കാത്ത് സൗദിയിലെ ജയിലില്‍ കിടക്കുമ്പോഴും ഞാനാ സ്വപ്നം കണ്ടിട്ടുണ്ട് : കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണു പോകുകയാണ് ഞാന്‍ ..ശ്വാസം മുട്ടി, കൈ കാല്‍ കുഴഞ്ഞ്, കണ്ണുകള്‍ തുറിച്ച്.. ജീവനുവേണ്ടിയുള്ള അവസാന ശ്വാസത്തില്‍.. പെട്ടന്ന്, ബലിഷ്ഠമായ ഒരു കൈ മുടിയില്‍ പിടിച്ച് മുകളിലേക്കുയര്‍ത്തി കൊണ്ടു പോകുന്നു..ജലപ്പരപ്പിലെത്തി, ജീവപരാക്രമത്തോടെ വലിയൊരു ശ്വാസമെടുത്തു വിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് നടുങ്ങി തെറിക്കുക : ആ കൈ.ആ ശരീരം…അതൊരു അസ്ഥികൂടമായിരുന്നു !! അപ്പോള്‍ കണ്ണു തുറന്നാല്‍, മേലാകെ കുളിരു പൊന്തിയിരിക്കുന്നത് കാണാം..
******
അതെ, അന്നനുഭവപ്പെട്ട ആ തുടിപ്പ് ഇപ്പോഴും എനിക്കനുഭവപ്പെടാറുണ്ട്, അന്ന് കയറിയ കാരമുള്‍ തുമ്പ് ഇപ്പോഴുമെന്റെ ഇടതുകൈയ്യില്‍ കഴപ്പുണ്ടാക്കാറുണ്ട്..
പക്ഷെ ഇതൊക്കെ ഇപ്പോള്‍ വിളമ്പി നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതെന്തിനാണ് എന്നാവും നിങ്ങള്‍ ചോദിക്കുന്നത് .
പറയാം, മിനിഞ്ഞാന്ന് ഒരു സംഭവമുണ്ടായി.. ഓ..അതിനു മുമ്പ്, ഞാനെവിടെയാണ് ജോലി ചെയ്യുന്നതെന്നു പറഞ്ഞില്ലല്ലൊ.. കുറച്ച് കാലം ചില്ലറ പണികളുമായി പരദേശങ്ങളിലൊക്കെ അലഞ്ഞ ശേഷം, ഞാനിപ്പോ നാട്ടില്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്..കൃത്യമായി പറഞ്ഞാല്‍, പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മേനോന്‍ തുരുത്തില്‍ ( ഇപ്പോ മേനോന്‍ തുരുത്തല്ല ; ഡ്രീം കേരള ലാന്റ് ) നടത്തുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഗാര്‍ഡായിട്ട്.. ദോഷം പറയരുതല്ലൊ, കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലാണെങ്കിലും ദിവസം 300 രൂപ വെച്ചു കിട്ടും. 11 മണിക്കൂര്‍ ഡ്യൂട്ടി.
കുറച്ച് കാലം മുമ്പ് പാര്‍ക്ക് പണിയുന്നതു വരെ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കിണറൊരു സ്മാരകമാക്കുക എന്നുള്ളത്. പക്ഷെ കൈയ്യില്‍ കാശില്ലാത്തവന്, അതൊരു നടക്കാത്ത സ്വപ്നമാണല്ലോ എന്ന് പിന്നാലെ ഞാനോര്‍ക്കുകയും ചെയ്യും. പക്ഷെ, പാര്‍ക്ക് പണിയുന്നതിനിടയില്‍, ഒരിക്കല്‍ മനസ്സിലതങ്ങനെ തിക്കുമുട്ടിയപ്പോള്‍ ഞാനത് സുഭാഷേട്ടനോട് (മൂപ്പരാണ് എം. ഡി. ) സൂചിപ്പിക്കുകയും ചെയ്തു.. ‘ ഈ കണ്ണായ സ്ഥലത്തൊ !..നിന്‍ക്കെന്താ പ്രാന്തുണ്ടോ ? ഞാനാ കിണര്‍ കോണ്‍ക്രീറ്റ് ചെയ്ത് അടപ്പിട്ടു മൂടി അതിനോട് ചേര്‍ത്തൊരു സ്വിമ്മിങ്ങ് പൂള്‍ പണിയും..അതാവുമ്പോ ആവശ്യം വന്നാ ഇതിലെ വെള്ളം തന്നെ ഉപയോഗിക്ക്യേം ചെയ്യാം.. അല്ലാ, ഇപ്പെന്താ നിന്‍ക്കങ്ങനെ തോന്നാന്‍ ? അയിനുമാത്രം രക്തസാക്ഷ്യായിട്ട് ആരാ ഒള്ളത് നമ്മടെ നാട്ടില് ? അതും ദുര്‍ലക്ഷണമൊള്ള ഒരു പൊട്ടക്കെണറ് !! ‘ സുഭാഷേട്ടന്റെ മറുപടിയില്‍ എന്റെ മിണ്ടാട്ടം മുട്ടിപ്പോയി.
സുഭാഷേട്ടന്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു.കിണര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുവേണ്ടി വൃത്തിയാക്കുന്ന സമയത്ത്, വീണ്ടുമെന്തിങ്കിലുമൊക്കെ പൊന്തിവരുമോ എന്നെനിക്ക് ഭയമുണ്ടായിരുന്നു..ആകാംഷ മൂത്ത് , അടിത്തട്ടില്‍ മണല്‍ വിരിക്കുന്നതിനു മുമ്പ് ഞാന്‍ തന്നെ കിണറ്റിലിറങ്ങി പരിശോധിക്കുകയും ചെയ്തു. പക്ഷെ, ഏതാനും ഉണങ്ങിയ മരക്കൊമ്പുകളല്ലാതെ ഒന്നും ലഭിച്ചില്ല.ചിലപ്പോള്‍ എന്റെ അന്വേഷണത്തിന്റെ പ്രശ്‌നമാവണമെന്നില്ല, ഞാനാശ്വസിക്കാന്‍ ശ്രമിച്ചു, നാട്ടില്‍ ഇവിടെ മാത്രമല്ലല്ലോ പൊട്ടക്കിണറുള്ളത് .
അപ്പോ ഞാനെന്താണു പറഞ്ഞു വന്നത്.. ആ..അതു തന്നെ.. മിനിഞ്ഞാന്നാണത് സംഭവിച്ചത്.. സ്വിമ്മിങ്ങ് പൂളിലെ വെള്ളത്തിനൊരു കലങ്ങല്‍.. ടെക്‌നീഷ്യനെ വിളിച്ച് ഫില്‍ട്ടര്‍ പരിശോധിച്ചപ്പോള്‍ അതിന്റെ മോട്ടോര്‍ കത്തിപ്പോയിരിക്കുന്നു..തല്‍ക്കാലം കിണറ്റിലെ വെള്ളം പമ്പു ചെയ്യാമെന്നു വച്ചപ്പോള്‍, പഴക്കം കാരണം വെള്ളത്തിനു വല്ല ചുവയുമുണ്ടാവുമോന്ന് സുഭാഷേട്ടനൊരു സംശയം. വെള്ളമൊന്ന് അടിച്ചു നോക്കാമെന്നു കരുതി സ്വിച്ചിട്ടപ്പോള്‍, മോട്ടോര്‍ വെള്ളം എടുക്കുന്നില്ല . . കോണ്‍ക്രീറ്റ് സ്ലാബ് പണിപ്പെട്ടിളക്കി മാറ്റി വെച്ച്, സക്ഷന്‍ പൈപ്പ് നോക്കുന്നതിനിടയില്‍, ദാ കിടക്കുന്നു അടുത്ത കുരിശ് – സുഭാഷേട്ടന്റെ എട്ടരപവന്റെ മാല, വാല്‍വിന്റെ പിടിയില്‍ കൊളുത്തി പൊട്ടി വീണത് കിണറ്റില്‍ ! എല്ലാം ഞാന്‍ മൂലം സംഭവിച്ചതാണ് എന്ന മട്ടിലാണ്, കിണറ്റിലിറങ്ങി മാല തപ്പാന്‍ സുഭാഷേട്ടന്‍ എന്നെത്തന്നെ ചുമതലപ്പെടുത്തിയത്.
ഭാഗ്യം, വാട്ടര്‍ പാര്‍ക്കായതുകൊണ്ട് ബ്രീത്തിങ്ങ് മാസ്‌കും ഡൈവ് ലൈറ്റുമെല്ലാം ഓരോ സെറ്റ് വാങ്ങിച്ചു വച്ചിട്ടുണ്ടായിരുന്നു. എല്ലാം ധരിച്ച്, മനസ്സുകൊണ്ട് കിണറിനെ പ്രാകി താഴേക്കിറങ്ങി.ഏറെ നാള്‍ ഉപയോഗിക്കാതിരുന്നതുകൊണ്ടാവാം, വെള്ളത്തിന്റെ മുകള്‍പ്പരപ്പില്‍ ഒരു പാട.സക്ഷന്‍ പൈപ്പ് , കിണറ്റിലേക്കാണ്ടു പോകുന്നു. അതില്‍ പിടിച്ച് പതുക്കെ താഴേക്കിറങ്ങി.നല്ല വഴുവഴുപ്പുണ്ട്. ഇറങ്ങുന്തോറും ഇരുട്ടും തണുപ്പും കൂടി വരുന്നു..ഈ പൈപ്പിനൊരവസാനമില്ലേ ? താഴേക്കെത്തുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ടോ ?.. പുതുക്കി പണിതപ്പോ, കിണറിന്റെ വിസ്താരം അല്പം കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. വശങ്ങളിലൊക്കെ ഇരുണ്ട പായല്‍ പിടിച്ചിരിക്കുന്നു..അങ്ങിനെ താഴോട്ടിറങ്ങി പോകെ, പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല – പെട്ടന്ന് ടോര്‍ച്ചിലെ വെളിച്ചം കെട്ടു.. കൂരാകൂരിരുട്ട്..പക്ഷെ എനിക്കു പേടി തോന്നിയില്ല കെട്ടോ..ഇങ്ങനെയൊക്കെയാണ് സംഭവിക്കുക, ഇനിയും എന്തൊക്കെയാണ് സംഭവിക്കുക എന്ന് അതിനു മുമ്പേ, ആ വെളിച്ചം കെടുന്നതിനു തൊട്ടുമുമ്പേ, ഞാനറിഞ്ഞു തുടങ്ങിയിരുന്നു..പൈപ്പില്‍ തപ്പി പിടിച്ച് രണ്ടടി കൂടി താഴേക്കിറങ്ങിയപ്പോള്‍ കാല്‍, മണല്‍ പാകിയ നിലത്ത് തൊട്ടു..പൈപ്പിന്റെ അറ്റത്ത്, ഫുട് വാല്‍വ് തപ്പി.. തപ്പിയെന്നേയുള്ളു..ഫുട്ട് വാല്‍വല്ല പ്രതീക്ഷിച്ചത്..ഫുട്ട് വാല്‍വല്ല കിട്ടിയതും..കൂരിരുട്ടിലും, ചിലത് വെളുത്ത് തെളിഞ്ഞ് വരുന്നുണ്ട് കണ്ണില്‍.. അപ്പോള്‍ മാത്രം ഞെട്ടി ! ഒരെണ്ണമല്ല, രണ്ടെണ്ണം !! വെറുതെയല്ല വെള്ളം കയറാത്തത് ഒരെണ്ണത്തിന്റെ കൈപ്പത്തി, ഫുട് വാല്‍വിനെ പൊതിഞ്ഞിരിക്കുന്നു.വീണ്ടും ടോര്‍ച്ചിന്റെ സ്വിച്ചിട്ടു നോക്കി – ദാ കത്തുന്നു, ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ !
മണലിലൊരു കുഴിയെടുത്ത്, അസ്ഥികളോരോന്നായി വേര്‍പെടുത്തി അതിലിട്ടു മൂടുമ്പോള്‍, ഒരു മുദ്രാവാക്യവും തിളച്ചില്ല; ഒരു സങ്കടവും തികട്ടിയില്ല; കിണര്‍ പുതുക്കി പണിതതിനു ശേഷം, ആരെയൊക്കെയാണ് നാട്ടില്‍ നിന്നു കാണാതായത് എന്നുപോലുമോര്‍ക്കാന്‍ ശ്രമിച്ചില്ല. വയറ്റുപ്പിഴപ്പു മാത്രം മനസ്സിലോര്‍ത്തു. പിന്നെ, മണലില്‍ കിടന്ന് തിളങ്ങിയിരുന്ന മാലയെടുത്ത് കീശയിലിട്ടു. സുഭാഷേട്ടനടക്കം, നാലഞ്ചു പേര്‍ കരയ്ക്കല്‍ കാത്തു നിന്നിരുന്നു.
‘എന്തായി ?’ ആരോ ചോദിച്ചു.
‘ഓ.. അടിത്തട്ടില്ണ്ടായിരുന്നു..’ സുഭാഷേട്ടന് മാല നീട്ടുന്നതിനിടെ ഞാന്‍ പറഞ്ഞു , ‘പിന്നെ.. ഫുട്‌വാല്‍വില്‍ ഒരു പഴേ വേരു കുടുങ്ങീട്ട്ണ്ടായ്ര്ന്നു…ഞാനതു മാറ്റീട്ട്ണ്ട്..’.
‘ഉം..നന്നായി..നിന്നെ കാണാണ്ടായി തൊടങ്ങ്യപ്പോ ഞങ്ങ വിചാരിച്ചു നീയും ഞങ്ങക്ക് പണിയുണ്ടാക്കി വെക്കുംന്ന്..’ .. മാല വാങ്ങിക്കുമ്പോള്‍ സുഭാഷേട്ടന്‍ ചിരിച്ചു..ഞാനും, മറ്റെല്ലാവരും ചിരിച്ചു..
ഉള്ളത് പറയാമല്ലോ, അമ്മ കുറ്റപ്പെടുത്തുന്നതുപോലെ, വിയര്‍ത്തിരിക്കുമ്പോള്‍ തല നനഞ്ഞതല്ല, സത്യത്തില്‍ ആ ചിരിയാണ് എനിക്കി നശിച്ച പനി പിടിപ്പിച്ചത്..അതുകൊണ്ടാണത് മരുന്നൊന്നും കഴിച്ചിട്ടും വിട്ടു പോകാത്തതും..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...