24 Aug 2013

ആധുനിക സ്ത്രീത്വത്തിന്റെ ദൃശ്യവ്യാഖ്യാനങ്ങൾ

മീരാകൃഷ്ണ

നമ്മുടെ സമൂഹത്തിന്റെ ഭൗതികവും ആത്മീയവവുമായ സ്മൃതിപഥങ്ങളിൽ സ്ത്രീയുടെ ആദരണീയമായ സ്ഥാനം അമ്മയുടേതാണ്‌. മാതൃത്വം നമ്മുടെ ചരിത്രവും സാഹിത്യവും ആദർശവത്ക്കരിച്ച സങ്കൽപമാണ്‌. അമ്മയെ ദൈവമായും ദൈവത്തെ അമ്മയായും കാണുന്ന മഹത്തായ പാരമ്പര്യവും നമുക്കുണ്ട്‌. മലയാളസാഹിത്യത്തിൽ  ബാലാമണിയമ്മയും ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയുമെല്ലാം സ്ത്രീയെ പ്രണയം, കുടുംബം, മാതൃത്വം എന്നീ തലങ്ങളിൽ നിർത്തി സർഗ്ഗവിചാരണ ചെയ്തിരുന്നു. സ്വത്വനഷ്ടത്തിന്റെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും വേദനപേറുന്ന പുരുഷാധിപത്യ പ്രവണതകൾക്കിടയിൽ ഞെരിഞ്ഞമർന്നുപോകുന്ന ജന്മങ്ങളെയൊക്കെ അവർ അടയാളപ്പെടുത്തി. ആത്മാവുകൊണ്ടു സ്പർശിക്കുന്ന സ്നേഹം എന്നു പറയുന്നതിന്റെയൊക്കെ വ്യർത്ഥത ബോധ്യപ്പെടുത്തിയിരുന്നു.


 വെറും പുറമുടലിൽ തഴുകിപ്പോകുന്ന പൊള്ളയായ സ്നേഹപ്രകടനങ്ങളുടെ കാപട്യം ചൂണ്ടിക്കാട്ടി.
കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുണ്ടാകുന്ന എല്ലാ പീഡനങ്ങളും അനുഭവിച്ച്‌ തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി നിശബ്ദ സഹനമായി ജീവിക്കുന്ന സ്ത്രീജന്മങ്ങളെ കൈകൂപ്പി പറയാൻ സാധിക്കും;അമ്മ ദൈവമാണ്‌, ത്യാഗവുമാണ്‌. അതുകൊണ്ടായിരിക്കണം മലയാള സാഹിത്യതറവാട്ടിലെ ഒരമ്മ ഇങ്ങനെ എഴുതിയത്‌:
"ഞാനീ പ്രപഞ്ചത്തിന്നമ്മയായെങ്കിലേ
മാനിതമായ്‌ വരൂ നിൻ ജന്മമോമനേ!
വന്നിൽപ്പരക്കും വെളിച്ചമെൻ കണ്ണിനു
നിന്നിളം പുഞ്ചിരിത്തൂമതാനാകണം
ഓരോദളമർമ്മരത്തിലും ഞാൻകേൾപ്പ-
തോടിയെത്തും നിന്റെ കാലൊച്ചയാവണം..."
ഈ പ്രപഞ്ചത്തെ മുഴുവൻ വാത്സല്യത്തിലണച്ചുനിർത്തുന്ന ഊഷ്മള വികാരം മാതൃഭാവത്തിൽനിന്നുടലെടുക്കുന്

നതാണ്‌. പെറ്റമ്മയും പോറ്റമ്മയുമാകുന്ന സ്ത്രീ ആർദ്രതയുടെ ഉറവിടമാണ്‌. എന്നിട്ടുമെന്താണ്‌ ലോകം മുഴുവൻ കുമളിയിലെ ഷെഫീക്ക്‌ എന്ന പൊന്നോമനയെ ഓർത്ത്‌ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കേണ്ടി വരുന്നത്‌? മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ സ്വന്തം വീട്ടിൽ ആർക്കും വേണ്ടാത്തവനായിത്തീർന്നതിന്‌ ആരാണുത്തരവാദി? കേവലം നാലുവർഷത്തെ ലോകജീവിതത്തിനിടയിൽ സംരക്ഷിക്കേണ്ടവരുടെ പൈശാചികത്വത്താൽ ഓരോ നിമിഷവും അലറിക്കരഞ്ഞിട്ടും അലിയാതിരിക്കാൻ വെറും ശിലയായിരുന്നോ ആർദ്രത നിറയേണ്ട അച്ഛനമ്മമാരുടെ ഹൃദയം. അച്ഛനെയും അമ്മയെയും വിളിച്ച്‌ നെഞ്ചുപൊട്ടിക്കരഞ്ഞ്‌ തളർന്നുവീണ പിഞ്ചുകുഞ്ഞിന്റെ നൊമ്പരം നെഞ്ചിലേറ്റി ഞാൻ ചോദിക്കുന്നു, പ്രിയപ്പെട്ട മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ നിങ്ങൾക്കു വേണ്ടേ? നമ്മുടെ പൊന്നുമക്കൾ നമ്മളോടെന്തു തെറ്റുചെയ്തു? 

തകരുന്ന ദാമ്പത്യങ്ങളാണ്‌ പലപ്പോഴും കുഞ്ഞുങ്ങളെ അനാഥത്വത്തിലേക്ക്‌ നയിക്കുന്നത്‌. ജീവിതത്തിന്റെ ഈ തകർച്ചകൾക്കു പ്രധാന കാരണങ്ങൾ അണുകുടുംബ വ്യവസ്ഥ, മദ്യപാനം, ആഢംബരം, സുഖതൃഷ്ണ തുടങ്ങയവയാണ്‌. ഉപദേശിക്കാൻ മുതിർന്നവരില്ലാത്ത ഇന്നത്തെ അണുകുടുംബങ്ങളിൽ പല ആപത്തുകളും പതിയിരിക്കുന്നുണ്ട്‌. എല്ലാത്തിന്റെയും ഇരകളാകുന്നത്‌ കുട്ടികളാണ്‌. സമകാല ജീവിതാവസ്ഥകളിൽ സ്ത്രീയുടെ മൗലികഭാവം വിചാരണ ചെയ്യപ്പെടേണ്ടതാണ്‌. അമ്മയുടെയും രണ്ടാനമ്മയുടെയും ക്രൂരതകൊണ്ടു പീഡിതരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം അധികരിക്കുകയാണ്‌. നൊന്തുപെറ്റ പൊന്നുമക്കളെ അയൽക്കാരനും മറ്റുള്ളവർക്കും വിലപേശി വിൽക്കുന്നതോടൊപ്പം ജനിപ്പിച്ച പിതാവിന്റെ കാമാർത്തിക്കുകൂടി വിട്ടുകൊടുക്കുന്ന അമ്മമാരുള്ള നാടാണിന്നു കേരളം. ഇങ്ങനെ നശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ പ്രായം വെറും എട്ടും പത്തും പതിനൊന്നും വയസ്സ്‌ എന്നത്‌ ഞെട്ടലോടെയാണ്‌ മനഃസാക്ഷിയുള്ളവർ ശ്രവിക്കുന്നത്‌. ഇതുകൊണ്ടൊക്കെയായിരിക്കണം കുഞ്ഞുങ്ങൾ ചില ചർച്ചകളും തീരുമാനങ്ങളും ഒക്കെയെടുക്കാൻ ശ്രമിക്കുന്നത്‌ എന്നാണ്‌ എനിക്കു മനസിലാകുന്നത്‌. കഴിഞ്ഞ ദിവസം കൂട്ടംകൂടിനിന്ന്‌ അടക്കം പറയുന്ന പത്തുവയസിൽ താഴെയുള്ള കുട്ടികളെ ഞാൻ ശ്രദ്ധിച്ചപ്പോൾ അടുത്തകാലത്ത്‌ മാധ്യമങ്ങൾ പുറത്തുവിട്ട ചില വാർത്തകളാണ്‌ അവരുടെ ചർച്ചാവിഷയം എന്നെനിക്കു മനസിലായി. ആറുവയസുകാരി അടിധിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന്‌ കൊലപ്പെടുത്തിയതും, അച്ഛൻ മകളുടെ കൈ തല്ലിയൊടിച്ചതും, ചട്ടുകം പഴുപ്പിച്ചു വെച്ചതും കുഞ്ഞിനെ പുഴയിൽ തള്ളിയിട്ടു കൊന്നതും ഒക്കെ അവർ പരസ്പരം കൈമാറുന്നു. ഒടുവിൽ നിരാശയും ഭീതിയും കലർന്ന മ്ലാനമുഖത്തോടെ നിൽക്കുന്നതുകണ്ട്‌ എന്തായിരുന്നു ചർച്ച എന്ന്‌ ഞാൻ ചോദിച്ചുതീരുംമുമ്പേ അണപൊട്ടിയൊഴുകി കുരുന്നു നൊമ്പരങ്ങൾ. തേങ്ങിക്കരഞ്ഞുകൊണ്ടാണ്‌ ഒരു കുട്ടി പറഞ്ഞത്‌ ഞങ്ങൾക്ക്‌ പേടിയാകുന്നു മിസ്സ്‌, ഒരു കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും മണൽവറുത്ത്‌ അതിൽ കിടത്തി കുട്ടിയെ പൊള്ളിച്ചുവേന്നും, മലദ്വാരത്തിൽ ഈർക്കിൽ കയറ്റിയെന്നും ഒക്കെയുള്ള ദുഃഖവാർത്തകൾ ആരൊക്കെയോ പറഞ്ഞതുകേട്ട്‌ അവർ എന്നോടും പങ്കുവെച്ചു. മാധ്യമങ്ങൾ എന്നും ഇങ്ങനെയുള്ള വാർത്തകൾ ചൂടോടെ വിളമ്പാറുണ്ടല്ലോ. ദുഃഖവും രോഷവും കലർന്ന അവരുടെ വാക്കുകൾക്കിടയിലെവിടെയോ ഞാനാ സത്യം തിരിച്ചറിയുകയായിരുന്നു. കുട്ടികൾ സ്വന്തം വീട്ടിൽ കഴിയാൻപോലും ഇന്നു പേടിക്കുന്നു. എല്ലാവരെയും ഭയമാണവർക്ക്‌. പഠിക്കാത്തതിനും മറ്റും കൊടുക്കുന്ന ചെറിയ ശിക്ഷകൾപോലും അവർ ഇന്നു തെറ്റിദ്ധരിക്കുന്നു. അവരുടെ ചിന്തകളിലെ പൊതുശത്രു ഇന്ന്‌ അച്ഛനാണ്‌. അച്ഛൻ പീഡിപ്പിക്കുന്നവനാണ്‌, രണ്ടാനമ്മയുടെകൂടെ ചേർന്നാൽ മക്കളെ കൊല്ലുന്നവനാണ്‌. സ്നേഹപൂർണ്ണമായി തൊട്ടുതലോടുന്നതുപോലും തെറ്റിദ്ധരിക്കപ്പെടാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. അടിച്ചതിന്റെയും നുള്ളിയതിന്റെയും വഴക്കുപറഞ്ഞതിന്റെയും കഥകൾ പറയാൻ നൂറുനാവാണിന്നവർക്ക്‌. എന്താണ്‌ നമ്മുടെ കുട്ടികൾക്ക്‌ സംഭവിക്കുന്നത്‌. അപക്വമായ മനസിൽ പതിയുന്ന വാർത്തകൾ കുട്ടികളുടെ ചർച്ചകളിലും ചിന്തകളിലും വ്യാപിച്ച്‌ വല്ലാത്തരീതിയിലുള്ള വ്യക്തിത്വരൂപീകരണം സാദ്ധ്യമാക്കുന്നു. അമ്മമാർ എന്നെങ്കിലും മരിച്ചോ ഉപേക്ഷിച്ചോ തങ്ങളിൽനിന്നു വേർപെട്ടുപോകുമോ എന്നവർ ഭയക്കുന്നുണ്ട്‌. പൊന്നോമനകളുടെ കാലോ കയ്യോ വളരുന്നത്‌ ഉറ്റുനോക്കിയിരിക്കുന്ന മാതാപിതാക്കളെപോലും സ്വന്തം മക്കൾ  തെറ്റിദ്ധരിക്കുന്നു എന്നുള്ളത്‌ ഇന്നിന്റെ സത്യമാണ്‌. ഒന്നുമെഴുതാത്ത ഒഴിഞ്ഞ സ്ലേറ്റുപോലെയാണ്‌ കുട്ടികളുടെ മനസ്‌. അന്യൂനമായ ഭാഷയാണ്‌ എഴുതിച്ചേർക്കേണ്ടത്‌. അത്‌ ഒരിക്കലും വികൃതാക്ഷരങ്ങളാകരുത്‌. സ്ത്രീയുടെ സ്വാർത്ഥതയിൽനിന്നും നൈമിഷികസുഖങ്ങളിൽനിന്നും സ്നേഹരാഹിത്യത്തിൽനിന്നുമാണ്‌ ഇന്നു നടക്കുന്ന പല ബാലപീഡനങ്ങളും ഉടലെടുക്കുന്നത്‌ എന്ന വസ്തുതയോർത്ത്‌ ലജ്ജിച്ച്‌ സ്ത്രീ സമൂഹം തലയിൽ മൂടുപടമിട്ടു മുഖമൊളിപ്പിച്ചേ മതിയാകൂ.
കാമിനിയായി, ഭാര്യയായി, അമ്മയായി, അമ്മൂമ്മയായി ഒക്കെ പണ്ട്‌ സ്ത്രീകൾ സ്നേഹരാഹിത്യത്തിന്റെ വിലാപഗീതങ്ങൾപാടാം. കുടുംബബന്ധങ്ങളിലെ ഇടർച്ചയിൽ തുടങ്ങി മാതാപിതാക്കളുടെ സ്വാർത്ഥമോഹങ്ങൾക്കൊടുവിൽ പിടഞ്ഞ്‌ നെഞ്ചിൽ സങ്കടക്കൂടു ചുമക്കുന്ന മിണ്ടാപക്ഷികളാണ്‌ ഇന്ന്‌ നമ്മുടെ പല കുട്ടികളും. ഒരു കുഞ്ഞിന്റെ മനസിന്റെ വേദന സ്പർശിച്ചറിയാൻ പറ്റുന്നത്‌ സ്ത്രീക്കുതന്നെയാണ്‌. കുട്ടി ഏറ്റവും കൂടുതലിടപഴകുന്നത്‌ അമ്മയോടൊത്തായിരിക്കും. പെറ്റമ്മയാണെങ്കിലും പോറ്റമ്മയാണെങ്കിലും മാനസികാരോഗ്യം ഉണ്ടെങ്കിലേ വിതുമ്പുന്ന കുഞ്ഞിനെ മാറോടണയ്ക്കുവാൻ കഴിയൂ. ബാഹ്യസുഖങ്ങളുടെ കൂട്ടുപിടിച്ച്‌ മനുഷ്യത്വത്തെ ഹനിക്കുകയാണിന്നു പലരും. സ്ത്രീയുടെ ഉടൽ ഉപഭോഗവസ്തുവായിക്കാണുന്ന സംസ്കാരം പണ്ടുമുതലേ ഉണ്ടായിരുന്നുവേങ്കിലും ഇന്ന്‌ രാഷ്ട്രീയരംഗവും വ്യവസായരംഗവും മാധ്യമങ്ങളും അതാഘോഷിക്കുകയാണ്‌. ഒരു മന്ത്രിസഭപോലും ഇളക്കാൻ സ്ത്രീയെ വേഷം കെട്ടിച്ചൊരുക്കിയ സമകാല രാഷ്ട്രീയ സംഭവങ്ങൾ നാം കാണുന്നു. വലിയ വലിയ കസേരകളിൽ  ഇരിക്കുന്നവനെയും അതിബുദ്ധിമാനെന്നഹങ്കരിക്കുന്
നവനെയും കുരങ്ങു കളിപ്പിക്കാനും സ്ത്രീ - ഇന്നത്തെ സ്ത്രീ - ഇതിലെല്ലാം ആനന്ദം കണ്ടെത്തുന്നു. കാരണം ഈ ജന്മത്തിൽ കരസ്ഥമാക്കാൻ  കഴിയാത്തത്ര സാമ്പത്തികഭദ്രത ഉറപ്പുകിട്ടുന്നു. പലപ്പോഴും അറിയാതെ സ്ത്രീ ഇവിടെ ഇരയാവുന്നുണ്ട്‌. പഴയ വേട്ടക്കാരൻ ഇന്നുമുണ്ട്‌. സീരിയലുകളിലെ കഥാപാത്രങ്ങളെ അനുകരിച്ച്‌ കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നു. ഇന്നത്തെ സ്ത്രീ ജീവിതകാഴ്ചപ്പാടുകളിലൂടെ ഇതെല്ലാം ഒന്നുകൂടി പുനഃപരിശോധിക്കേണ്ടതാണ്‌.
ശ്വേതാമേനോൻ എന്ന നടി തന്റെ പ്രസവം വെള്ളിത്തരയിൽ പരസ്യമായി കാണിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ മുതൽ ബഹളം കൂട്ടിയ സ്ത്രീപക്ഷവാദികൾ എന്തുകൊണ്ടാണ്‌ ഒരു രാഷ്ട്രീയപ്രമുഖന്റേതെന്നു പറയുന്ന കാമപേക്കൂത്തുകളുടെ വീഡിയോ ചിത്രങ്ങൾ പരസ്യമായി ഒരു ചാനൽ പ്രദർശിപ്പിച്ചിട്ട്‌ നിശബ്ദരായിപ്പോയത്‌? ഇന്ന്‌ യു-ട്യൂബിൽ നോക്കിയാൽ ദൃശ്യമാകുന്ന സെക്സ്‌ ചിത്രങ്ങൾക്ക്‌ പ്രദർശനാനുമതി നിഷേധിക്കാത്തത്‌ എന്തുകാരണത്താലാണ്‌? മകനെ വിവാഹം ചെയ്യാൻ അച്ഛനുമയി കിടപ്പറ പലവട്ടം പങ്കിട്ട്‌ അത്‌ ചിത്രീകരിക്കുവാൻ ധൈര്യം കാട്ടിയ ആ സ്ത്രീ ആരായിരുന്നാലും ചെയ്ത പ്രവൃത്തി നീചവും നിന്ദ്യവുമാണ്‌. സ്വന്തം ഇഷ്ടത്തോടെ ഒരു പുരുഷനെ സ്വീകരിക്കുന്നത്‌ ഒരിക്കലും പീഡനമാകുന്നുമില്ല. സത്യമെന്താണെങ്കിലും ഇണയോടൊത്ത്‌ തന്റെ നഗ്നത ലോകത്തെ മുഴുവൻ കാണിക്കാൻ തയ്യാറായ ആ സ്ത്രീയെ ഒരിക്കലും ആർക്കും മാനഭംഗപ്പെടുത്തുവാൻ കഴിയില്ല. കാരണം 'മാന'മുണ്ടെങ്കിലല്ലേ 'ഭംഗ'മുണ്ടാകുന്നത്‌.  'ഇന്ദ്രനതായുധമാക്കി, ഈശ്വരൻ ഭൂഷണമാക്കി' എന്നു സ്ത്രീയെക്കുറിച്ച്‌ പാടിയതുപോലെ ആത്മവഞ്ചന നടത്താനും പരവഞ്ചന നടത്താനും കൂട്ടുനിൽക്കുന്ന പെൺരൂപങ്ങൾ മാധ്യമങ്ങളിലും പൊതുവീഥികളിലും പല രൂപങ്ങളിൽ പല വേഷങ്ങളിൽ പല പേരുകളിൽ നമ്മൾ ദർശിക്കുന്നു. ആർത്തിപുരണ്ട വർത്തമാനകാല ജീവിതത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടവരാണവർ. ആദ്യഭാര്യയെ കൊലപ്പെടുത്തി, പുനർവിവാഹിതനായ പുരുഷന്റെ സമ്പത്തുകണ്ട്‌ ഭ്രമിച്ച്‌ കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും വാഹനങ്ങളും പണവും സ്വാധീനങ്ങളുമെല്ലാം കരസ്ഥമാക്കി, വൻതട്ടിപ്പുനടത്തുന്ന കേസുകളിലെ കണ്ണികളായി മാറുന്ന സ്ത്രീകളും നമ്മൾക്കിടയിലുണ്ട്‌. സ്വന്തം വാക്ചാതുര്യത്തിലും പണംകൊടുത്തു മേടിക്കുന്ന മേനിയഴകിലും ഭ്രമിപ്പിച്ച്‌ പ്രപഞ്ചത്തിന്റെ ഊർജ്ജമായ സൂര്യബിംബത്തെപ്പോലും കളങ്കപ്പെടുത്തുന്ന പെൺജന്മങ്ങളും അരങ്ങുവാഴുന്നു. പ്രണയത്തിന്റെയും പണത്തിന്റെയും ചെക്കുകൾ പരസ്പരം കൈമാറുന്നവരാണിവർ. മനഃശാസ്ത്രപരമായ ഒരപഗ്രഥനം ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്‌.

പുതിയതരം സംസ്കാരം നമ്മെ ചുറ്റപ്പെടുമ്പോൾ ഒരുപാടു യാഥാർത്ഥ്യത്തെ താങ്ങാൻ കഴിയാത്ത ഭീതിജനകമായ അവസ്ഥയിലാണ്‌ നാം. എങ്കിലും വർത്തമാനകാല സ്ത്രീയവസ്ഥകളെപ്പറ്റി ചിന്തിക്കേണ്ട ബാദ്ധ്യത മനുഷ്യബോധത്തിനുണ്ട്‌. കാരണം പ്രപഞ്ചത്തിന്റെ നിലനിൽപ്പുതന്നെ സ്ത്രീയിലാണ്‌. അതുകൊണ്ടാണ്‌ ഹാവ്ലെസ്‌ എല്ലിസ്‌, മേരി മെക്കോള മുതലായ ലൈംഗിക ശാസ്ത്രവിശാരദന്മാർപോലും ഇങ്ങനെ പറഞ്ഞത്‌ - ഭൂമിയിലെ ഏറ്റവും ആശ്ചര്യജനകമായ ഇന്ദ്രജാലം ആണ്‌ സ്ത്രീ. കാരണം കാമുകനെയും സഹോദരനെയും ഭർത്താവിനെയുംപോലും കുട്ടിയായി കാണുവാനുള്ള അബോധപൂർവ്വമായ തത്വവിചാരപ്രേരണയുള്ളത്‌ സ്ത്രീഹൃദയത്തിനു മാത്രമാണ്‌. ആ മാതൃബന്ധം അല്ലെങ്കിൽ സന്താനസ്നേഹമാണ്‌ ഇന്ന്‌ സ്ത്രീയിൽനിന്നന്യമാകുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...