23 Apr 2014

വൈശാഖപൌർണമി-2

സുനിൽ എം എസ്
സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പർശം മാത്രം മതിയാകും, സിഫിലിസ് പകരാൻ. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടിൽ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിൻ‌കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേർത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു.

രോഗം പകരുമെന്ന ഭയം തീരെ തോന്നിയിരുന്നില്ല. ഇടയ്ക്കിടെ ശ്വാസം മുഖത്തു തട്ടിയപ്പോഴൊക്കെ ആശ്വാസമാണു തോന്നിയത്: ജീവനുണ്ടല്ലോ. അപ്പോഴൊക്കെ നടപ്പിനു വേഗത കൂടി. ഉടൻ ആശുപത്രിയിലെത്തിയ്ക്കണം.

വിശാഖത്തെ കൈകളിലേന്തി റോഡിലൂടെ നടക്കുമ്പോൾ വിചിത്രമായ മറ്റൊരാശ്വാസവും അനുഭവിച്ചിരുന്നു.

ചെന്നു വിളിച്ചാലുടൻ വിശാഖം ഇറങ്ങിവരുമോ എന്നു സംശയമുണ്ടായിരുന്നു. ചുവന്നതെരുവിൽ നിന്നൊരു മോചനം കാംക്ഷിയ്ക്കാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ നോക്കുമ്പോൾ അവിടുത്തെ ഏത് അന്തേവാസിയും ഉടൻ ഇറങ്ങി വരേണ്ടതാണ്. പക്ഷേ, വിശാഖം അക്കൂട്ടത്തിൽ പെടില്ല എന്നൊരു തോന്നൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെപ്പോഴോ ഉടലെടുക്കുകയും, ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ, കൂടുതൽ ബലപ്പെടുകയും ചെയ്തിരുന്നു. യുക്തിയ്ക്കു നിരക്കാത്ത, ഉള്ളിൽ നിന്നു സ്വയമേവ ഉടലെടുത്ത ഒരു തോന്നൽ.

ഭയം എന്നു തന്നെ പറയുന്നതാകും കൂടുതൽ ശരി. കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിൻ എന്ന ബോർഡിന്നടുത്തുള്ള കമ്പിവലയടിച്ച ഒന്നാംനിലയുള്ള പഴയ കെട്ടിടത്തിലെ ജീവിതം വഴിമുട്ടി നിൽക്കുന്ന അന്തേവാസികളിൽ ഒരാളാണെങ്കിലും വിശാഖം ഇറങ്ങി വരില്ല എന്നൊരു വെറും തോന്നലല്ല, ഭയം തന്നെയുണ്ടായിരുന്നു.

രണ്ടു കോടി വരുന്ന മുംബൈ ജനതയുടെ കാൽച്ചുവട്ടിലായിരുന്നു, വിശാഖത്തിന്റെ ജീവിതം. കൈ നീട്ടിയാൽ സ്പർശിയ്ക്കാവുന്ന അകലം മാത്രമേ ജനവും വിശാഖവും തമ്മിലുണ്ടായിരുന്നുള്ളു. ചെറിയൊരു തുക മുടക്കിയാൽ വിശാഖത്തിന്റെ ശരീരം രണ്ടു കോടി മുംബൈ ജനതയ്ക്കു അൽപ്പസമയത്തേയ്ക്ക് സ്വന്തം. അവരിലൊരാളായാൽ ആ ശരീരം അൽപ്പനേരത്തേയ്ക്ക് തനിയ്ക്കും  സ്വന്തമാകുമായിരുന്നു. ഒരു ദിവസമങ്ങനെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അവിടെയാണു കുഴപ്പം. തനിയ്ക്ക് വിശാഖത്തിന്റെ ശരീരം മാത്രം പോരാ. അതിനുമപ്പുറം എന്തൊക്കെയോ കൂടി വേണം. അതിനെ ഹൃദയമെന്നോ, മനസ്സെന്നോ, ആത്മാവെന്നോ എന്തുതന്നെ വിളിച്ചാലും, അതു കൂടി തനിയ്ക്കു സ്വന്തമായിക്കിട്ടണം. തന്റേതു മാത്രമാകണം.

ഇത് അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല എന്നു വ്യാഖ്യാനിയ്ക്കണമെങ്കിൽ വ്യാഖ്യാനിച്ചോളു. ഏതാനും വർഷങ്ങളായി ചുവന്നതെരുവിൽ, ജനതയുടെ കാൽച്ചുവട്ടിൽ കഴിയുന്ന ഒരു വനിതയുടെ ശരീരവും അതോടൊപ്പമുള്ള ബോധമനസ്സും അതിൽ ആത്മാവുണ്ടെങ്കിൽ അതുമെല്ലാം ഒരാളുടേതു മാത്രമാകണമെന്ന ഉൽക്കടമായ ആഗ്രഹം അത്യാഗ്രഹമാണെങ്കിൽ അത്തരമൊരു അത്യാഗ്രഹിയായിത്തീർന്നിട്ട് കുറച്ചു നാളായി. തന്നെയുമല്ല, ആ ആഗ്രഹപൂർത്തീകരണത്തിന്നായി എത്ര പണം വേണമെങ്കിലും കൈമാറാൻ തയ്യാർ.

വിശാഖം മാഎന്നു വിളിച്ചിരുന്ന വനിതയ്ക്ക് എന്തെങ്കിലുമൊരൽ‌പ്പം പണം നൽകേണ്ടി വരുമെന്നു കരുതിയിരുന്നു. വിശാഖത്തിന്റെ വരുമാനത്തിലെ സിംഹഭാഗവും അവർക്കായിരിയ്ക്കാം കിട്ടിക്കൊണ്ടിരുന്നത് എന്നൂഹിച്ചു. ആ വരുമാനം നിൽക്കാനിട വരുത്തുമ്പോൾ, പകരമായി തക്കതായ നഷ്ടപരിഹാരം അവരാവശ്യപ്പെടും എന്നു തന്നെ കണക്കുകൂട്ടിയിരുന്നു. അവരെത്രയായിരിയ്ക്കാം ആവശ്യപ്പെടാൻ പോകുന്നത്? അയ്യായിരമോ പതിനായിരമോ ചോദിയ്ക്കുമായിരിയ്ക്കാം.

മാമാത്രമായിരിയ്ക്കില്ല പണം ആവശ്യപ്പെടാൻ പോകുന്നത്. മുംബൈ നഗരം പോലീസിന്റെയല്ല, അധോലോകത്തിന്റെ നിയന്ത്രണത്തിലാണെന്ന് എവിടെയോ വായിച്ചിരുന്നു. കുറേയൊക്കെ അതിശയോക്തിയായിരിയ്ക്കാം. എന്നാൽ മറ്റെവിടേയുമില്ലെങ്കിലും കാമാഠിപുരയിൽ അവരുണ്ടാകാൻ വഴിയുണ്ട്. അധോലോകത്തിന്റെ കരാളഹസ്തങ്ങളുടെ നീരാളിപ്പിടിത്തത്തിലായിരിയ്ക്കാം വിശാഖവും ജീവിച്ചു പോന്നിരിയ്ക്കുന്നത്. അവയിൽ നിന്നു വിശാഖത്തെ മോചിപ്പിയ്ക്കണമെങ്കിൽ അധോലോകത്തിനും മോചനദ്രവ്യം കൊടുക്കേണ്ടി വന്നേയ്ക്കാം. അധോലോകമെന്നു പറയുമ്പോൾ തുക വലുതാകുമായിരിയ്ക്കും. വലുതെന്നു വച്ചാലെത്ര? ലക്ഷം? രണ്ടു ലക്ഷം? വിശാഖത്തിന്റെ പ്രതിദിന കളക്ഷൻ എത്രയുണ്ടായിരുന്നിരിയ്ക്കും? അതിന്നനുസരിച്ചുള്ള തുക മാത്രമല്ലേ ചോദിയ്ക്കാൻ വഴിയുള്ളൂ.

ഇങ്ങനെ പോയിരുന്നു, കാമാഠിപുരയിലേയ്ക്ക് ഒടുവിൽ രണ്ടും കൽ‌പ്പിച്ചെത്തുന്നതിനു മുൻപുണ്ടായിരുന്ന കണക്കുകൂട്ടലുകൾ. പക്ഷേ, കണക്കുകളെപ്പറ്റി തീരെ ആശങ്കയില്ല. മൂക്കു പിഴിഞ്ഞാൽ പതിനായിരം രൂപ കിട്ടുംഎന്ന് ഒരു വിനോദഭാവനയിൽ വായിച്ചതോർമ്മയുണ്ട്. തന്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയായിത്തീർന്നിരിയ്ക്കുന്നു. വിശാഖത്തിനെ സ്വന്തമാക്കാൻ വേണ്ടി ലക്ഷങ്ങൾ കൊടുക്കാനും ബുദ്ധിമുട്ടില്ല. വേണ്ടി വന്നാൽ അതിനപ്പുറവും

പക്ഷേ, തന്റെ മുന്നിലുയരാൻ വഴിയുള്ള കടമ്പകളിൽ ഏറ്റവും ഉയരത്തിലുള്ളത് പണമല്ല, വിശാഖം തന്നെയായിരിയ്ക്കും എന്നായിരുന്നു, ഭീതി. അവളിറങ്ങിപ്പോരുകയില്ലെന്ന് മനസ്സിലിരുന്നാരോ മുന്നറിയിപ്പു നൽകിയിരുന്നു.

കാമാഠിപുരയിൽ നിന്നു നേരേ ഈസ്റ്റ് അന്ധേരിയിലെ ഹ്യാട്ട് റീജൻസിയെന്ന ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക്. പാസ്പോർട്ടും വിസയും ശരിയായ ഉടൻ ബ്രിട്ടീഷ് എയർവേയ്സിന്റെ ജംബോ ജെറ്റു വിമാനത്തിൽ. ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിൽ. അവിടുന്ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ. തുടർന്ന് സിലിക്കൺ വാലിയിലെ സാൻ ജോസ് എയർപോർട്ടിൽ. മിനിറ്റുകൾക്കുള്ളിൽ നെവാർക്കിലെ മൾബറി സ്ട്രീറ്റിലെ എയർക്കണ്ടീഷൻഡ് അപ്പാർട്ട്മെന്റിൽ.

ജീവിതപരിതസ്ഥിതികളിൽ ഇത്രയും വലിയ മാറ്റങ്ങൾ ഏതാണ്ട് കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ സംഭവിയ്ക്കുമ്പോൾ അവയുൾക്കൊള്ളാനും അവയ്ക്കൊപ്പം മുന്നോട്ടു നീങ്ങാനും കഴിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടാകാം. അവർക്കതിനു കഴിയാത്തത് കഴിവുകേടു കൊണ്ടായിരിയ്ക്കും. കഴിവില്ലെങ്കിലതു മനസ്സിലാക്കാം. എല്ലാവർക്കും അതിനുള്ള കഴിവുണ്ടാകണമെന്നില്ല. പക്ഷേ, അതിനു തയ്യാറില്ലാത്തവരുണ്ടാകുമോ.

വിരളമായി ഉണ്ടാകുമായിരിയ്ക്കാം. വിശാഖം അക്കൂട്ടത്തിൽ പെടാൻ വഴിയുണ്ടെന്നു മനസ്സു പറഞ്ഞിരുന്നു, മനസ്സു മുന്നറിയിപ്പു തന്നിരുന്നു.

ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിൻ എന്ന ബോർഡിനടുത്തുള്ള ആ വാതിൽ തുറന്നു കിടന്നിരുന്നു. രണ്ടു വർഷം മുൻപ്, ഇതേ വാതിലിലൂടെ അകത്തേയ്ക്കു കയറിയപ്പോൾ വാതിലിനു മുൻപിൽ വനിതകൾ നിന്നിരുന്നു, അവർ വഴിപോക്കരെ ആകർഷിയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

അന്നത്തെ സന്ദർശനം രാത്രിയിലായിരുന്നു. ഇന്നിപ്പോൾ നട്ടുച്ച. പക്ഷേ, റോഡും പരിസരവും പൊതുവിൽ വിജനം. ഇരുട്ടു പരക്കുമ്പോഴായിരിയ്ക്കും ഇവിടം ഉണർന്നെഴുന്നേൽക്കുന്നത്. പകൽ നിർജ്ജീവം.

വാതിലിലൂടെ അകത്തു കടന്നപ്പോൾ ഇരുട്ടു നിറഞ്ഞ ഇടനാഴി. കൊച്ചുകൊച്ചു മുറികൾ. വാതിലുകൾ അടഞ്ഞിരിയ്ക്കുന്നു. ആദ്യത്തെ വാതിലിൽ മുട്ടി. തുറന്നില്ല. അടുത്ത മുറിയിൽ മുട്ടി. അവിടേയും അനക്കമില്ല.

മുറികൾക്കുള്ളിൽ ആരുമില്ലെന്നു തോന്നി. ഇടനാഴിയിലൂടെ ഉള്ളിലേയ്ക്കു ചെന്നു. രണ്ടു വർഷം മുൻപ് വിശാഖത്തെ കണ്ട മുറി ഏതായിരുന്നെന്ന് ഓർക്കാൻ ശ്രമിച്ചു. നേരിയ ഓർമ്മയെ ആശ്രയിച്ചുകൊണ്ട് ഒരു മുറിയുടെ വാതിലിൽ മുട്ടി. രണ്ടു മൂന്നു തവണ മുട്ടിയപ്പോൾ വാതിൽ തുറന്നു. അൽ‌പ്പം തുറന്ന വാതിലിന്നിടയിലൂടെ ഒരു സ്ത്രീ ഉറക്കച്ചടവോടെ ചോദിച്ചു, “ക്യാ ഹെ?” വിശാഖമല്ല.

വിശാഖം സെ മിൽനാ ഹെ.വിശാഖത്തെ കാണണം.

അരേ സാബ്. അഭി നഹി. ശാം കോ ആയിയേ.ഇപ്പോഴല്ല. പോയിട്ട് വൈകുന്നേരം വരിക. വൈകുന്നേരം വരെ ക്ഷമിച്ചിരിയ്ക്കാൻ പറ്റാത്തൊരു മാന്യൻ എന്നൊരു ഹാസ്യഭാവം മുഖത്ത്.

ബഹൻജി, മേ കസ്റ്റമർ നഹി ഹൂം. മുജേ വിശാഖം സെ മിൽനാ ഹെ. വിശാഖം കഹാം ഹെ?” സഹോദരീ, ഞാൻ കസ്റ്റമറല്ല. എനിയ്ക്ക് വിശാഖത്തെ കാണണം. എവിടെയാണ് വിശാഖം?

വിസാഗം? കോൻ വിസാഗം? മേ കൈസേ ജാനൂം? ഇധർ കയ്യീ ലോഗ് ആത്തീ ഹെ ജാത്തീ ഹെ. മേ കോയി വിസാഗം കോ നഹി ജാൻ‌തി.അവർ വാതിലടച്ചു.

നിശ്ശബ്ദത. എന്തു ചെയ്യണം? പെട്ടെന്നൊരു തോന്നലുണ്ടായി. വിശാഖം...ഇടനാഴിയുടെ അറ്റത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു. വിളി ഇടനാഴിയിലാകെ മുഴങ്ങി. ആ കെട്ടിടത്തിൽ എവിടെയെങ്കിലും വിശാഖമുണ്ടെങ്കിൽ അവൾ കേൾക്കണം. അവൾ പുറത്തു വരണം. വിശാഖം...ശബ്ദം ഉയർത്തി വിളിച്ചു.

വിളിയുടെ മാറ്റൊലികളടങ്ങിയപ്പോൾ ഇടനാഴിയുടെ അറ്റത്തെ അരണ്ട വെളിച്ചത്തിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. നരച്ച മുടി. ക്യാ ബാത്ത് ഹെ?” എന്താ കാര്യം.

വിശാഖം കാ ദോസ്ത് ഹൂം മേ. ഉസ് സേ മിൽനാ ഹെ. വോ കഹാം ഹെ?”

സ്ത്രീരൂപം ഒരു നിമിഷം ആലോചനയിൽ മുഴുകി.

വിശാഖം. വി...ശാ...ഖം. ദോ സാൽ പെഹലേ വോ യഹിം ഥി.രണ്ടു വർഷം മുൻപ് അവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. വിശദീകരിച്ചു കൊടുത്തു.

ബിസാ. ഉസ്കോ പെഹച്ചാനോഗേ?” വിശാഖമല്ല. ബിസാ. അവളെ കണ്ടാൽ തിരിച്ചറിയുമോ.

സരൂർ.ഉള്ളു പിടച്ചു.

വിശാഖത്തെ ഇപ്പോൾ കാണും. അവളുടെ മുൻപിൽ മുട്ടിന്മേൽ നിന്ന്, അവളുടെ കൈ പിടിച്ച് നെഞ്ചിൽ വച്ചുകൊണ്ടു ചോദിയ്ക്കണം: വരുമോ, വിശാഖം, എന്റെ കൂടെ. ആജീവനാന്തം എന്റേതായി ?

ആ ജാ.സ്ത്രീ വിളിച്ചു. അവരുടെ പിറകേ പോയി. അവരെവിടുന്നോ ഒരു മെഴുകുതിരി തപ്പിയെടുത്തു കത്തിച്ചു. ബൾബിട്ടാൽ പോരേ എന്നു ചിന്തിച്ചു ചുറ്റും നോക്കി. ചുവരിൽ ഹോൾഡറുണ്ട്, പക്ഷേ ബൾബില്ല.

കത്തുന്ന മെഴുകുതിരിയുമായി അവർ നടന്നു. ഇടിഞ്ഞുവീഴാറായ ഒരു കോണിച്ചുവട്ടിലെത്തിയപ്പോൾ അവർ നിന്നു. കോണിച്ചുവട്ടിലെ ഒരു പഴന്തുണിക്കൂട്ടത്തെ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു, “ബിസാ.

ഒരൽ‌പ്പസമയം സൂക്ഷിച്ചു നോക്കിയതിനു ശേഷമാണ്, കോണിച്ചുവട്ടിലുള്ളത് പഴന്തുണിക്കൂട്ടമല്ല, പഴന്തുണി പുതച്ചിരിയ്ക്കുന്ന ഒരു മനുഷ്യരൂപമാണെന്നു മനസ്സിലായത്. ഇസ്കോ പെഹച്ചാൻ‌തേ ഹോ?” ഇവളെ അറിയാമോ?

മെഴുകുതിരി കൈയ്യിൽ വാങ്ങി. ചരിഞ്ഞ് ചുരുണ്ടുകൂടി കിടക്കുന്ന രൂപത്തിന്റെ മുഖത്തേയ്ക്ക് മെഴുകുതിരിവെളിച്ചം വീഴ്ത്തി. മെഴുകുതിരി പിടിച്ച കൈ വിറച്ചു. ഒരു നിമിഷം കണ്ണടച്ചു പിടിച്ചു. ദീർഘശ്വാസം വലിച്ചു. കാണാൻ പോകുന്ന കാഴ്ചയെ നേരിടാനുള്ള ധൈര്യം ശേഖരിച്ചു. കണ്ണു തുറന്നു.

കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച്ച ! ഒന്നേ നോക്കിയുള്ളു, മുഖം തിരിച്ചുകളയേണ്ടി വന്നു!

പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങൾ മൂടിയ ശരീരം. കവിളുകളിലും ചുണ്ടുകളിലുമെല്ലാം വ്രണങ്ങൾ. കുഴിയിലാണ്ട കണ്ണുകൾ. എല്ലും തോലുമായ, ഏകദേശം നിശ്ചലമായ ശരീരം.

പെട്ടെന്ന് അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി.

എവിടുന്നോ ധൈര്യം കിട്ടി.

വീണ്ടും പഴന്തുണിയിലെ രൂപത്തെ നോക്കി. അവിശ്വസനീയത തോന്നി. ഇതെങ്ങനെ വിശാഖമാകും? മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു.

ചുരുണ്ട തലമുടിയാണ് ആദ്യം തിരിച്ചറിഞ്ഞത്. രണ്ടു വർഷം മുൻപ് ആ ചുരുണ്ട തലമുടിയിൽ വിരലുകളോടിച്ചിരുന്നു.

തിരിച്ചറിവ് ശിരസ്സിന്റെ പുറകിൽ നിന്ന് മുഖത്തേയ്ക്കു മെല്ലെ വ്യാപിച്ചു. ഇതു വിശാഖം തന്നെ.

താൻ രണ്ടു വർഷം വൈകിയിരിയ്ക്കുന്നു, സ്വയം കുറ്റപ്പെടുത്തി.

മനസ്സിൽ ഭീതിയുണർന്നു. ജീവനുണ്ടോ ഇല്ലയോ?

മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു. ശ്വാസമുണ്ടോ എന്നറിയാൻ മുഖം മുഖത്തോടടുപ്പിച്ചു. ദുർഗന്ധം മൂക്കിൽ കയറി. അതിനിടയിൽ അലസമായ ശ്വാസോച്ഛ്വാസത്തിന്റെ ചെറു കുറുകുറാ ശബ്ദം ഇടയ്ക്കിടെ കേൾക്കാനായി. ജീവനുണ്ട്.

അമ്മേ, രക്ഷിയ്ക്കണേ.പ്രാർത്ഥന ഉറക്കെയായിരുന്നു.

പറഞ്ഞതെന്തെന്നു മനസ്സിലായില്ലെന്ന മട്ടിൽ സ്ത്രീ നോക്കി. മെഴുകുതിരി അവരുടെ കൈയ്യിൽ കൊടുത്തു.

പഴന്തുണിയിലെ രൂപത്തെ പഴന്തുണിയോടെ കോരിയെടുത്തു. നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടെഴുന്നേറ്റു.

സ്ത്രീ സ്തബ്ധയായി നോക്കി നിന്നു.

ഇടനാഴിയിലൂടെ സൂക്ഷിച്ച്, മെല്ലെ നടന്നു. എന്തിനീ പാഴ്വേല ചെയ്യുന്നു, എന്ന ചോദ്യം ചോദിച്ചതല്ലാതെ ആരും വഴി തടഞ്ഞില്ല.

വിശാഖത്തേയും കൊണ്ട് പകൽ വെളിച്ചത്തിൽ റോഡിലിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴും, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അധോലോകഭീകരരാരും വന്നു തടഞ്ഞില്ല.

മരണവക്ത്രത്തിലെത്തിയിരിയ്ക്കുന്ന മനുഷ്യശരീരം ആർക്കും ആവശ്യമില്ല. അതിനു വിലയില്ല. അതൊരു ഭാരമാണ്. അതെങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ അത്രയും നന്ന്.

വിചിത്രമായ ആശ്വാസം തോന്നി. വിശാഖം തന്റേതായിരിയ്ക്കുന്നു. കടക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഭയന്നിരുന്ന കടമ്പകൾ കേവലം സാങ്കൽപ്പികം മാത്രമായിരുന്നെന്നു തെളിഞ്ഞിരിയ്ക്കുന്നു.

ഇനി ഏതു വിധേനയും രക്ഷിച്ചെടുക്കണം.

നടക്കുന്നതിന്നിടയിൽ രോഗിണിയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ഛ്വാസവായു ഇടയ്ക്ക് മുഖത്തേറ്റപ്പോൾ രോഗം പകരുമെന്ന ഭീതിയല്ല, രോഗിണിയ്ക്കു ജീവനുണ്ടല്ലോ എന്ന ആശ്വാസമാണു തോന്നിയത്. ജീവന്റെ മറ്റടയാളങ്ങളൊന്നും ദൃശ്യമായിരുന്നില്ല. ഒരിയ്ക്കൽപ്പോലും കണ്ണുകൾ തുറന്നില്ല. മരണത്തിൽക്കുറഞ്ഞ മോചനങ്ങളൊന്നും തനിയ്ക്കു വേണ്ട എന്നു വിശാഖവും തീരുമാനിച്ച പോലെ തോന്നി.

ആദ്യം നിർത്തിയ പല ടാക്സികളും രോഗിണിയുടെ ബീഭത്സാവസ്ഥ കണ്ടപ്പോൾ ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.

ഒടുവിൽ നരച്ചുനീണ്ട താടിയുള്ളൊരു സർദാർജി ദയവു കാണിച്ചു. ടാക്സി നിർത്തി, ഇറങ്ങി വന്ന് പുറകിലെ ഡോർ തുറന്നു പിടിച്ചു തന്നു.

രോഗിണിയെ മടിയിൽ കിടത്തി. ഇടത്തുകൈ നിലത്തു വീഴാതെ സൂക്ഷിച്ചു. പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളുള്ള ശരീരഭാഗങ്ങളിൽ പല തവണ സ്പർശിയ്ക്കേണ്ടി വന്നു. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാർഡിൽ നിന്ന് അൽപ്പമകന്ന മറ്റൊരു മുറിയിൽ, പ്രത്യേകമൊരുക്കിയ ബെഡ്ഡിൽ താത്കാലികമായി കിടത്തുന്നതു വരെ രോഗിണി നെഞ്ചോടു ചേർന്നിരുന്നിരുന്നു. രോഗം പകരാൻ മതിയായതിനേക്കാൾ പലമടങ്ങ് അധികസ്പർശം ഉണ്ടായിക്കഴിഞ്ഞു കാണണം.

രോഗിണിയെ എത്രത്തോളം സ്പർശിച്ചിട്ടുണ്ടാകാം എന്നു ചോദിച്ചറിഞ്ഞ ശേഷം ആദ്യദിവസം തന്നെ രക്തപരിശോധന നടത്തണമെന്നു ഡോക്ടർ കൽ‌പ്പിച്ചിരുന്നു. രോഗിണി രോഗവിമുക്തയാകുന്നതു വരെ രോഗിണിയെ സ്പർശിച്ചുകാണാൻ സാദ്ധ്യതയുള്ളവരെല്ലാം ഇടയ്ക്കിടെ രക്തപരിശോധന നടത്തിക്കൊണ്ടിരിയ്ക്കണം. രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.

അതനുസരിച്ച് രക്തപരിശോധനയ്ക്കു വിധേയനായിക്കൊണ്ടിരിയ്ക്കുന്നു. രോഗബാധ ഇതുവരെയുണ്ടായിട്ടില്ല. പക്ഷേ, മാസങ്ങൾ കഴിഞ്ഞ്, തികച്ചും അപ്രതീക്ഷിതമായാകാം, രോഗത്തിന്റെ താഡനം ഏൽക്കുന്നത്. ഇടയ്ക്കിടെയുള്ള രക്തപരിശോധന ഒരിയ്ക്കലും മുടക്കാൻ പാടില്ല.

രോഗിണിയെ സ്പർശിച്ചുപോകരുത് എന്ന ഡോക്ടറുടെ സുഗ്രീവാജ്ഞ ന്യായീകരിയ്ക്കത്തക്കതു തന്നെ.

പക്ഷേ

ഡോക്ടറുടെ മുറിയിൽ നിന്ന് നാനൂറ്റിനാൽപ്പത്തിനാലാം നമ്പർ മുറിയുടെ സമീപമുള്ള നഴ്സസ് കൌണ്ടറിലേയ്ക്കു മടങ്ങിച്ചെന്നപ്പോൾ ചീഫ് നഴ്സ് വാതിലിന്മേൽ മുട്ടുകഎന്ന് ആംഗ്യം കാട്ടി. ദെയർ ഈസ് എ നഴ്സ് ഇൻസൈഡ്.സദാസമയവും ഒരു നഴ്സ് പരിചരണത്തിന്നായി രോഗിണിയുടെ കൂടെത്തന്നെയുണ്ട്. രോഗിണിയുടെ ഗുരുതരാവസ്ഥയുടെ അടയാളം.

നാനൂറ്റിനാൽപ്പത്തിനാലിന്റെ വാതിലിൽ മുട്ടിയ ഉടൻ നഴ്സ് വാതിൽ തുറന്നു തന്ന് ഒരു വശത്തേയ്ക്ക് ഒതുങ്ങി നിന്നു. സ്വാഗതം.

വർഷങ്ങൾക്കു മുൻപ് സിലിക്കൺ വാലിയിലെ ഡെൽ കമ്പ്യൂട്ടറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഓഫീസിൽ ജോയിൻ ചെയ്തപ്പോൾപോലും തോന്നിയിട്ടില്ലാത്തൊരു വിറയൽ ഉള്ളിലുണ്ടായി.

ചാഞ്ചല്യം പാടില്ല. പ്രിയപ്പെട്ട ഒരു ജീവനെ രക്ഷിച്ചെടുത്തിരിയ്ക്കുന്നു. ഇനി അതിനെ സ്വന്തമാക്കണം. ദൃഢനിശ്ചയം ഒന്നുകൂടി ദൃഢമായി.

എവിടുന്നോ ഒരന്ധവിശ്വാസം ഓടിയെത്തി ചെവിയിൽ മന്ത്രിച്ചു: വലതുകാൽ വച്ചു കയറുക‘. അനുസരിച്ചു. എല്ലാ നല്ല നിർദ്ദേശങ്ങളും അനുസരിയ്ക്കാൻ തയ്യാർ. അന്ധവിശ്വാസമായാലും വേണ്ടില്ല. ജീവിതത്തിനു വീണ്ടും അർത്ഥമുണ്ടാക്കാനുള്ള സംരംഭത്തിനാണു തുടക്കമിട്ടു കഴിഞ്ഞിരിയ്ക്കുന്നത്. സംരംഭം അബദ്ധവുമാകാം. ചരിത്രത്തിൽ ആരും ചെയ്തിട്ടില്ലായിരിയ്ക്കാം. എങ്കിൽ‌പ്പോലും അതു തുടരുക തന്നെ. അതിൽ പരാജയപ്പെടാൻ പാടില്ല.

ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.അമ്മയുടെ വാക്കുകൾ വീണ്ടും സ്മരിച്ചു. വലതുകാൽ വച്ചു കയറി.

എയർ കണ്ടീഷൻഡ് മുറി. വെനീഷ്യൻ ബ്ലൈൻഡിട്ട വലിയൊരു ജനൽ. ജനലിൽ നിന്ന് അൽ‌പ്പമകലെയായി ഉയരമുള്ള കട്ടിൽ. കട്ടിലിന്റെ ഒരു വശത്ത് ഐവി സ്റ്റാന്റ്, മറുവശത്ത് ഇൻഫ്യൂഷൻ പമ്പ്. പുറകിൽ പല പല ഉപകരണങ്ങൾ, മോണിറ്ററുകൾ, കമ്പ്യൂട്ടർ. കിടയ്ക്കയ്ക്കു കുറുകെ ഒരു ഓവർബെഡ് ടേബിൾ.

കട്ടിലിൽ രോഗിണിയുടെ ശിരസ്സൊഴികെ, ശരീരം മുഴുവൻ വെളുത്ത പുതപ്പിന്റെ മൃദുലമായ മടക്കുകൾ കൊണ്ടു മൂടിയിരിയ്ക്കുന്നു. ശിരസ്സു മാത്രം കാണാം. ചുരുണ്ടമുടി തലയണയുടെ പുറകിലേയ്ക്കിട്ടിരിയ്ക്കുന്നു.

ആ ചുരുണ്ട മുടിയാണ് അടയാളം. രണ്ടു വർഷമായി ഈ ചുരുണ്ടമുടി മനസ്സിലുണ്ട്. അൽ‌പ്പമൊന്നു ചെമ്പിച്ചതൊഴിച്ചാൽ ചുരുണ്ട മുടിയ്ക്ക് - അതിനു മാത്രം - വലിയ ആപത്തു സംഭവിച്ചിട്ടില്ല. കാമാഠിപുരയിലെ കോണിച്ചുവട്ടിലെ ഇരുട്ടിൽ ആളെ തിരിച്ചറിയാൻ സഹായകമായത് ഈ ചുരുണ്ട മുടിയാണ്.

ചുരുണ്ട മുടിയോടൊപ്പം മറ്റൊന്നു കൂടി മനസ്സിൽ മായാതെ നിലനിന്നിരുന്നു: ആ കണ്ണുകൾ. എന്താണെന്നറിയില്ല. ആ കണ്ണുകളിൽ അവാച്യമായൊരു കാന്തികശക്തി അനുഭവപ്പെട്ടിരുന്നു. ആ കണ്ണുകളിൽ നിന്നുള്ള നോട്ടത്തിൽ എന്തൊക്കെയാണ് ഉള്ളടങ്ങിയിരുന്നത്? സ്നേഹം, കരുണ... മറ്റൊരു നോട്ടത്തിലും ഇത്രത്തോളം ആർദ്രതയും സ്നേഹവും കരുണയും ഉള്ളതായി തോന്നിയിട്ടില്ല.

മുംബൈയിലെ ചുവന്നതെരുവിൽ ഇത്തരം മാസ്മരികതയുള്ള കണ്ണുകൾ ഉണ്ടാകുമെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല.

രണ്ടു വർഷം മുൻപ് ആ മടിയിൽ കിടന്നുറങ്ങിയ സമയം കണ്ണുകളിലെ സ്നേഹവും കരുണയും അത്ര ശ്രദ്ധിയ്ക്കാതെ പോയി. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ആ കണ്ണുകൾക്ക് മനസ്സിലെ സ്ക്രീനിൽ കൂടുതൽ തെളിമ ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം കൂടുതൽ വ്യക്തത നേടി. പിന്നീടങ്ങോട്ട് ഓരോ മാസം കഴിയുന്തോറും അവ മനസ്സിനെ മോഹിപ്പിച്ചു, കീഴ്പ്പെടുത്തി.

അതങ്ങനെയാണ്. കണ്ടു കഴിഞ്ഞ ചില കാഴ്ചകൾ ദിവസങ്ങൾ കൊഴിയുന്തോറും മങ്ങിക്കൊണ്ടിരിയ്ക്കും. കുറേക്കഴിയുമ്പോൾ അവ വിസ്മരിയ്ക്കപ്പെടുകയും ചെയ്യും. എന്നാൽ ചുരുക്കം ചില കാഴ്ചകൾ കാണുന്ന നിമിഷം ശ്രദ്ധിയ്ക്കപ്പെടില്ല. അവ ഉപബോധമനസ്സിലോ മറ്റെവിടെയെങ്കിലുമോ കയറിക്കൂടി സേവു ചെയ്യപ്പെടുന്നു. നാളുകൾ ചെല്ലുമ്പോൾ അവ ബോധമനസ്സിലേയ്ക്ക് അസുലഭവ്യക്തതയോടെ ചേക്കേറുന്നു. തെളിമ കൂടിക്കൂടി വരുന്നു. മനസ്സിനെ അലട്ടുന്നു.

ഇന്നിപ്പോൾ ആ കണ്ണുകളടഞ്ഞിരിയ്ക്കുന്നു. മെലിഞ്ഞു നീണ്ട കരങ്ങൾ രണ്ടും പുതപ്പിനു പുറത്തുണ്ട്. പുതപ്പു മൂടിയ മാറിടം ശ്വാസോച്ഛ്വാസത്തിന്നനുസരിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യുന്നു.

ഒരാഴ്ച മുൻപ്, ഒരു കോണിച്ചുവട്ടിലെ ഇരുട്ടിൽ, എല്ലുന്തിയ ശരീരത്തിൽ ശ്വാസം അവശേഷിയ്ക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നു.

രോഗിണി ഉറങ്ങുകയായിരിയ്ക്കണം. ചുവരിന്നടുത്തിട്ടിരിയ്ക്കുന്ന സെറ്റിയിലിരിയ്ക്കാൻ നഴ്സ് കൈകൊണ്ടാംഗ്യം കാണിച്ചു. ഇരിയ്ക്കാൻ തോന്നിയില്ല. ഹൃദയമിടിപ്പോടെ കിടക്കയുടെ അരികിലേയ്ക്കു നീങ്ങി നിന്നു. രോഗിണിയെ ഉറ്റു നോക്കി.

ഒരാഴ്ചമുൻപ് മുഖത്തിനുണ്ടായിരുന്ന ഭീകരതയ്ക്ക് വലുതായ കുറവു വന്നിരിയ്ക്കുന്നു. വ്രണങ്ങൾ മൂടിയിരുന്ന മുഖത്തിനും ചുണ്ടുകൾക്കും വലുതായ മാറ്റം വന്നിരിയ്ക്കുന്നു. ഉന്തിയിരുന്ന കവിളെല്ലുകൾ ഒരല്പം പിൻ‌വലിഞ്ഞ പോലെ. കണ്ണുകളുടെ കുഴികളും അല്പം നികന്നിരിയ്ക്കുന്നു.

നഴ്സ് ഓവർബെഡ് ടേബിൾ പതുക്കെ മാറ്റി. അതിന്റെ നേരിയ ശബ്ദം കേട്ടാകണം, രോഗിണി മെല്ലെ കണ്ണു തുറന്നു.

കണ്ണുകളിൽ നേരിയ ചുവപ്പ്.

ഒരാഴ്ച മുൻപ് ടാക്സിയിൽ വച്ച് കണ്ണുകളിൽ നിന്നൊഴുകിയിരുന്ന പീള തുണികൊണ്ടു തുടച്ചു മാറ്റിയിരുന്നു. ഇന്നു കണ്ണുകളിൽ ചുവപ്പു നിറമുണ്ടെങ്കിലും പീളയില്ല. പകരം ചൈതന്യത്തിന്റെ ലാഞ്ഛന.

രോഗിണിയുടെ ദൃഷ്ടിയിൽ പെട്ടു. രോഗിണി കണ്ണിമയ്ക്കാതെ മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു.

ജീവന്റെ ലക്ഷണമില്ലാത്ത ശരീരം നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് ഫോക്‌ലന്റ് റോഡിലേയ്ക്കു ധൃതിയിൽ നടക്കുമ്പോൾ കുഴിയിലാണ്ട കണ്ണുകൾ ഒരു തവണയെങ്കിലും തുറക്കണേയെന്നു പ്രാർത്ഥിച്ചതോർത്തു. അന്നു തുറക്കാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ച കണ്ണുകൾ ഇന്നു തുറന്ന് തന്റെ മുഖത്തൂന്നിയിരിയ്ക്കുന്നു.

മന്ദഹസിച്ചുകൊണ്ട് കിടക്കയോടടുത്തു.

ഛുവോ മത്, സർ. ഡോണ്ട് ടച്ച് ഹെർ!നഴ്സ് മുന്നറിയിപ്പുനൽകി. രോഗിയെ തൊടരുത്.

രോഗിണിയുടെ ചുണ്ടനങ്ങി. പക്ഷേ, ശബ്ദം പുറത്തു വന്നില്ല. എന്തോ പറയാൻ ശ്രമിച്ചതായിരിയ്ക്കണം. ക്ഷീണം കൊണ്ടായിരിയ്ക്കാം, രോഗിണി കണ്ണുകളടച്ചു. ആ കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

അൽ‌പ്പസമയം കഴിഞ്ഞ് രോഗിണി വീണ്ടും കണ്ണു തുറന്നു. മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു. വീണ്ടും എന്തോ പറയാൻ ശ്രമിയ്ക്കുന്നതു കണ്ടപ്പോൾ രോഗിണിയുടെ മുഖത്തോട് കാതടുപ്പിച്ചു. ക്ഷീണിതശബ്ദം കേട്ടു:

ഭ്രാന്തുണ്ടോ?”

തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...