14 Aug 2011

താളം


ഏഴാച്ചേരി രാമചന്ദ്രൻ
1.
വിളകൾസർവംകാട്ടു-
കിളികൾകൊത്തുന്നൂ;നിൻ
വിളകൾകുന്നിൽത്തട്ടി
ക്കാറ്റത്തുചിലമ്പുന്നു.

ഏറുമാടത്തിൽധ്യാനി-
ച്ചിരിയ്ക്കുമെനിയ്ക്കിപ്പോ-
ളാധിയെൻപുലപ്പാട്ടി-
ന്നുൾത്തുടിപ്പൊന്നിൽമാത്രം.

കാരെള്ളുംകുറുമ്പുല്ലും
ചാമയും ചാമ്പയ്ക്കയും
പാതിരാനിലാവത്തു
വിളഞ്ഞുമണക്കുന്നു
അന്തിയ്ക്കുചോലക്കുളി-
രേറ്റുനീരാടുംവേട-
പ്പെണ്ണുങ്ങൾവിളകട്ടു
തുളുമ്പിച്ചിരിയ്ക്കുമ്പോൾ,
അരുതെന്നൊരുവാക്കു
മിണ്ടുവാനാവാതെഞ്ഞാ-
നവർതൻകടക്കണ്ണി-
ലാതിരതിരയുന്നു
2.
പന്നികൾ വിളക്കുത്താൻ
വരുമ്പോൾ മാത്രം ഇല്ലി-
പ്പമ്പരഹുങ്കാരത്താൽ
മൗനത്തെത്തുരത്തുന്നു
ഏറുമാടത്തിൽനിന്നാൽ
പുഴയ്ക്കപ്പുറത്താന-
ത്താരകൾ*കാണാം;മഴ-
വില്ലിന്റെ വീടും കാണാം
സ്വാമിയാർ മുടിചുറ്റി-
പ്പുഴപാറയെപ്പുൽകി-
പ്പൂപോലെചിരിയ്ക്കുന്ന
മാർകഴിച്ചന്തംകാണാം.

പാരിജാതങ്ങൾനട്ടു
നനയ്ക്കുന്നോരാംദേവ-
കാമിനിമാരെക്കാണാം
ഇലവാതിലിൽനിന്നാൽ
അല്ലികൾവിങ്ങുംസ്വർണ-
നാരകഫലങ്ങൾത-
ന്നിന്ദ്രിയചാപല്യങ്ങ-
ളല്ലിനെമദിപ്പിയ്ക്കെ,
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
3.
കാട്ടുകൊമ്പന്മാർവൃക്ഷം
തള്ളിയിട്ടെന്നാലീഞ്ഞാ-
നാറ്റിൽവീണൊടുക്കത്തെ-
പ്പാട്ടുമായ്മുടിഞ്ഞേക്കാം.
ചന്ദനക്കൊള്ളക്കാർതീ-
പ്പന്തങ്ങളെറിഞ്ഞെന്റെ
മന്ദിരമെരിച്ചേക്കാം
തീയിൽഞാനമർന്നേക്കാം.
അപ്പൊഴും നെഞ്ചിൽ വിങ്ങു-
മെൻപുലപ്പാട്ടിന്നീണം
അപ്രമേയതയോടു
താളങ്ങളിരന്നേക്കാം.
* ആനത്താര-കാട്ടാനകൾ സഞ്ചരിച്ചുണ്ടാകുന്നവഴി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...