14 Aug 2011

മധ്യവയസ്സിന്റെ കാലുഷ്യം

 


സുധാകരൻ ചന്തവിള


പ്രായം എന്നത്‌ കാലം പോലെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌.  ഏവർക്കും അത്‌  അനുഭവിച്ചേ മതിയാവൂ.  പ്രായം കൂടിക്കൂടി വരുന്നതിൽ ആർക്കും അത്രയ്ക്ക്‌ സംതൃപ്തിയില്ല.  70-80 വയസ്സായവർ പോലും തങ്ങളുടെ പ്രായം തുറന്നു പറയാൻ  പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ്‌.  ആശുപത്രികളിൽ രോഗികളായി എത്തുന്നവരിൽ അധികംപേരും യഥാർത്ഥ വയസ്സിൽ നിന്നും അഞ്ചു വയസ്സെയെങ്കിലും കുറച്ചു പറയുന്നവരാണ്‌.  കാരണം കൂടുതൽ വയസ്സായി എന്നറിഞ്ഞാൽ വേണ്ടത്ര ചികിത്സ കിട്ടില്ലെന്നു കരുതുന്നു.  പ്രായത്തെയും മരണത്തെയും ഒരുപോലെ ഭയക്കുന്നു എന്നർത്ഥം!  മറ്റുള്ളവർ വയസ്സായി എന്നു പറയുമ്പോഴും, തങ്ങൾ വയസ്സായില്ലെന്ന്‌  രൂപം കൊണ്ടും ഭാവം കൊണ്ടും അറിയിക്കുന്നവരാണ്‌  മനുഷ്യരിൽ അധികം പേരും. അതിനുള്ള പലവിധ സൗന്ദര്യവസ്തുക്കളും ഇപ്പോൾ നിലവിലുണ്ട്‌.


  ശരീരം വയസ്സാകുന്തോറും മനസ്സ്‌ ചെറുപ്പമാകുന്നു എന്നത്‌ പുതിയ കാര്യമല്ല. എല്ലാ പൂർണ്ണമനുഷ്യരിലും ഓരോ കുട്ടിമനസ്സ്‌ ജീവിച്ചു കൊണ്ടിരിക്കുന്നു. (Child is the Father of Man- William Wordsworth )  ഇരുപതുകളിലേയും മുപ്പതുകളിലേയും  മധുരസ്വപ്നങ്ങളും ചിന്തകളും മറക്കാതെ കൊണ്ടുനടക്കുന്ന നിത്യകാമുക മനസ്സിന്റെ ഉടമകളാണ്‌ മുതിർന്നവർ.  പുതിയ കുട്ടികൾ ചെയ്തുകൂട്ടുന്ന  കുസൃതിത്തരങ്ങൾ കാണുമ്പോൾ ദേഷ്യം വരുന്നതും കുറ്റം പറയാൻ തോന്നുന്നതും അസൂയ കൊണ്ടോ, നഷ്ടബോധംകൊണ്ടോ ആണ്‌. ഇരുപതുകളിലോ മുപ്പതുകളിലോ അൻപതുകളെ കുറിച്ച്‌ ആരും ചിന്തിക്കാറില്ല. എന്നാൽ 50 കഴിയുമ്പോൾ തങ്ങളുടെ നഷ്ടസ്വപ്നമായ 20-30 പ്രായത്തെ കുറിച്ച്‌  ഓർത്ത്‌ ദുഃഖിക്കാറണ്ട്‌. എല്ലാം ശക്തവും ഊഷ്മളവുമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്ന ക്ഷുഭിതയൗവ്വനം തിരിച്ചുകിട്ടുമോയെന്ന്‌ ആരാണ്‌ ആഗ്രഹിക്കാത്തത്‌. ?ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്ക്‌/നിൽക്കുമോ യൗവ്വനവും പുനരധ്രുവം?-എന്ന കവിവാക്യം ഓർക്കുമ്പോഴും യൗവ്വനം തിരിച്ചു കിട്ടുമോ എന്നാലോചിക്കുന്നവർ വളരെ കൂടുതലാണ്‌.  ഇതിഹാസ പുരാണങ്ങളിൽ പോലും അങ്ങനെ ചിന്തിച്ച അനവധി കഥാപാത്രങ്ങളുണ്ട്‌. മകന്റെ യൗവ്വനം കണ്ട്‌ കൊതി തോന്നി അതെനിക്കു തരൂ, ഞാൻ നിനക്ക്‌ വാർദ്ധക്യം തരാം എന്നു പറഞ്ഞ ?യയാതിയും? വിവാഹപ്രായമായ മകനുള്ളപ്പോൾ തന്നെ സത്യവതിയിൽ പ്രണയാതുരനായ ?ശന്തനുമഹാരാജാവും? ഉൾപ്പെടെ എത്രയോ ഉദാഹരണങ്ങൾ എടുത്തു കാട്ടാവുന്നതാണ്‌.


 യൗവ്വനത്തെ എന്തുകൊണ്ട്‌ എല്ലാപേരും ഇഷ്ടപ്പെടുന്നു?  സ്വപ്നങ്ങളുടെ, കാമത്തിന്റെ, രതിയുടെ, ലൈംഗികതയുടെ മണിയറ തന്നെയാണ്‌ യൗവ്വനം.  നോക്കാനും നോക്കിപ്പിക്കാനും കൊതിക്കാനും കൊതിപ്പിക്കാനും കഴിയുന്ന മറ്റൊരുകാലം ജീവിതത്തിലില്ലതന്നെ. സ്വന്തം മകളുടെ സൗന്ദര്യവും അംഗലാവണ്യവും കാണുമ്പോൾ ഏതൊരമ്മയ്ക്കും ആനന്ദമുണ്ടാകുന്നതു പോലെ, തെല്ല്‌ അസൂയ തോന്നുന്നതും അതുകൊണ്ടാണ്‌. സ്ത്രീപുരുഷന്മാരിൽ പ്രകടമായ സൗന്ദര്യം സ്ത്രീക്കാണല്ലോ കൂടുതൽ?  ഒരേ പ്രായത്തിലുള്ള സ്ത്രീകൾ തന്നെ പലപ്പോഴും ഇണങ്ങുന്നതിനെക്കാൾ പിണങ്ങുന്നത്‌ സൗന്ദര്യത്തിന്റെ പേരിലാണ്‌. സൗന്ദര്യം എന്നത്‌ യൗവ്വനത്തിന്റെയും യൗവ്വനം സൗന്ദര്യത്തിന്റെയും പര്യായമായാണല്ലോ ആദികാലം മുതൽക്കേ കണ്ടു വരുന്നത്‌. 
 യൗവ്വനത്തിന്റെ സുഖസ്വപ്നങ്ങൾക്കും വാർദ്ധക്യത്തിന്റെ കറുത്ത ദിനങ്ങൾക്കും നടുവിൽ എല്ലാവരും എത്തിച്ചേരുന്ന ജീവിതത്തിന്റെ നട്ടുച്ചയാണ്‌ മധ്യവയസ്സ്‌.  40-50 വയസ്സ്‌ എന്നത്‌ ഏതൊരു മനുഷ്യനും കൂടുതൽ സങ്കീർണ്ണതകളുടെയും സംഘർഷങ്ങളുടെയും കാലമാണ്‌.

ചെയ്തുപോയതിനെ കുറിച്ചും ചെയ്യാനുള്ളതിനെ കുറിച്ചുമുള്ള വേവലാതികൾ കൂടുതലറിയുന്നതും അനുഭവിക്കുന്നതും ഈ കാലഘട്ടത്തിലാണ്‌.  ആദർശത്തിന്റെ ശുഭദിനങ്ങൾ കൊഴിഞ്ഞുവീഴുന്നതും ബാഹ്യാഭ്യന്തര പ്രതീക്ഷകളുടെ  വെള്ളിനക്ഷത്രങ്ങൾ ഇളകിവീഴുന്നതും വിപ്ലവത്തിന്റെ കൊടിപിടിച്ച മനസ്സ്‌  ആത്മീയതയെ തേടിപ്പോകുന്നതുമെല്ലാം ഈ കാലഘട്ടത്തിലാണ്‌.  മാത്രമല്ല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യത്തെയും ലൈംഗികതയേയും കുറിച്ചുള്ള  ഉൽക്കണ്ഠകൾ, സ്വയമല്ലാതെ മെരുക്കിയെടുക്കപ്പെടേണ്ടുന്ന സാഹചര്യം, കുട്ടികളുടെ, കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രശ്നങ്ങൾ ഇതൊക്കെ ഇക്കാലഘട്ടത്തിലെന്നതു പോലെ മറ്റൊരു കാലഘട്ടത്തിലുമില്ല. ആയതിനാൽ കൗമാരം പോലെ തന്നെ മധ്യവയസ്സും കടന്നുകിട്ടുകയെന്നത്‌ കൂടുതൽ ശ്രമകരമാണ്‌.


 പ്രതീക്ഷകളില്ലാത്ത ജീവിതം കുറവാണല്ലോ? പക്ഷേ പ്രതീക്ഷകളെല്ലായിപ്പോഴും പൂർണ്ണമാകാറില്ല. കുറെയൊക്കെ പൂർത്തീകരിച്ചതും പൂർത്തീകരിക്കപ്പെടേണ്ടതുമായാണ്‌ എല്ലാ മനുഷ്യരും മുന്നോട്ടു പോകുന്നത്‌. മധ്യവയസ്സിൽ എത്തുന്നതോടെ, ഇനി പ്രതീക്ഷകൾക്ക്‌ വിലയില്ലെന്നും ജീവിതത്തിന്‌ വല്ലാത്ത മടുപ്പും വിരസതയും അനുഭവപ്പെടുന്നുവേന്നും പറയുന്നവരുണ്ട്‌. പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല.  എന്നാൽ ദാമ്പത്യം തന്നെ പലർക്കും മധ്യവയസ്സിൽ പ്രശ്നമാണ്‌.  ഒരുപാട്‌ സഹിക്കുകയും പുറമേ എല്ലാം ഭദ്രമെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയുംം അതനുസരിച്ച്‌  അഭിനയിക്കുകയും  ചെയ്യുന്ന എത്രയോ ദാമ്പത്യങ്ങൾ ഉണ്ട്‌.  ഇരയുടെ പ്രശ്നത്തെക്കാൾ കൂടുതൽ പ്രശ്നം ഇണയുടേതാണെന്ന്‌ തിരിച്ചറിയുന്നു. തമ്മിലറിഞ്ഞതിലപ്പുറം അകലുന്നവരും കലഹം കാട്ടുന്നവരുമാണ്‌ മധ്യവയസ്സായ ദാമ്പതികൾ. ?പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്നേഹിക്കുവാൻ/വെറുക്കാൻ തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ?-എന്നു പറഞ്ഞു പോകുന്നവരാണ്‌ അവരിൽ ഏറിയകൂറും. അതായത്‌ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന രീതിയിൽ ജീവിക്കുന്നു.

സേ​‍്നഹവും പ്രണയവും  ഭ്രാന്തു പോലെ കൊണ്ടു നടക്കുകയും ഇഷ്ടക്കേടുകളുടെ ഭാണ്ഡം ചുമക്കുകയും ചെയ്യുന്ന ദമ്പതികൾ ജീവിത മധ്യാഹ്നത്തിലെ സ്നേഹവിരഹങ്ങളുടെ ദ്വന്ദ്വങ്ങളാണ്‌.
  മധ്യാഹ്ന ജീവിതത്തിലെ മനുഷ്യരിൽ ഏറ്റവും അധികം കണ്ടുവരുന്ന ഗുണമാണ്‌ പരസ്പരസംശയം. സംശയം എപ്പോഴും സത്യത്തിന്റെ പ്രതീകമല്ല. ബലഹീനതയുടെയും അസംതൃപ്തിയുടെയും പ്രതീകം കൂടിയാണ്‌.  അനാവശ്യമായി ഭാര്യയെ സംശയിക്കുന്ന ഭർത്താവും ഭർത്താവിനെ സംശയിക്കുന്ന ഭാര്യയും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവരാണ്‌. ഭർത്താവ്‌ ഏതെന്തിലും പരസ്ത്രീയോട്‌ സംസാരിക്കുന്നതു കണ്ടാൽ വെറുതെ മുറുമുറുക്കുന്ന ഭാര്യ, ഭാര്യ ഏതെങ്കിലും പുരുഷനോട്‌ സംസാരിക്കുന്നതിൽ നീരസം കാണിക്കുന്ന ഭർത്താവ്‌  ഇങ്ങനെ  അവസാനിക്കാത്ത സംശയത്തിന്റെ നിഴൽ ബാക്കിയാക്കി ജീവിക്കുന്നു, യൗവ്വനം കഴിഞ്ഞതിൽ പരിതപിക്കുന്ന മധ്യവയസ്ക്കരുടെ  സഞ്ചാരപഥം.  സ്പർദ്ധയും സ്വാർത്ഥതയും സ്വത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠയുമെല്ലാം പരമോന്നതാവസ്ഥയിലെത്തുന്ന ജീവിത കാലഘട്ടവും മധ്യവയസ്സാണ്‌.

ആഗ്രഹത്തിനനുസരിച്ച്‌ എത്തിച്ചേരാൻ കഴിയാത്തതിലുള്ള വിഷമം, കൂടെ പഠിച്ചവരും കളിച്ചവരും തന്നെക്കാൾ വലിയ നിലയിലെത്തുന്നതു കാണുമ്പോഴുള്ള സ്വയം ജാള്യതയുടെ തിരിച്ചറിവ്‌, എന്നിങ്ങനെ  എത്തിച്ചേർന്നതിൽ നിന്നും എത്തിച്ചേരാൻ കഴിയാത്തതിലുള്ള ദൂഃഖസ്വപ്നങ്ങളുടെ വിരസകാലഘട്ടമായി മധ്യവയസ്സ്‌ ഒറ്റപ്പെട്ടു നിൽക്കുന്നു. ചുരുക്കത്തിൽ ജീവിക്കാൻ മറന്നുപോയ കൗമാര-യൗവ്വനങ്ങളുടെ പാപക്കറ  മനസ്സിൽ സൂക്ഷിക്കുന്ന ഒറ്റപ്പെടലിന്റെ കൂട്ടുകാരനാണ്‌ മധ്യവയസ്സ്‌. സ്നേഹവിരഹങ്ങളുടെ, രാഗദ്വേഷങ്ങളുടെ കൊടുംകയ്പ്‌ കുടിക്കുന്ന ഈ കാലഘട്ടം സ്വയമറിയലിന്റെ, അനുഭവിക്കലിന്റെ സാക്ഷിയായി പരിമിതപ്പെടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...