14 Dec 2011

സഖാവ് ബാലേട്ടന്റെ തിരിച്ചു വരവ്…

 പരപ്പനാടൻ

തീവണ്ടിയിലെ തിരക്കൊഴിഞ്ഞ ബോഗിയില്‍ പുറത്തേക്കും നോക്കി ഇരിക്കുമ്പോള്‍
ബാലേട്ടന്റെ മനസ്സ് നിറയെ നാടായിരുന്നു.
വിപ്ലവം സിരകളിലൂടെ പടര്‍ന്ന യുവത്വത്തില്‍ നാടും, വീടും വിട്ടതായിരുന്നല്ലോ….
പാടങ്ങളും, പച്ചപ്പും, പുഴയും, പുഴയോരവും, ഇടതൂര്‍ന്ന മരങ്ങളും നിറഞ്ഞ
ആ ഗ്രാമ ഭംഗിയെ മനസ്സില്‍ കണ്ടുകൊണ്ട് ബാലേട്ടന്‍ അങ്ങനെ ഇരുന്നു.
ഇരുപതു വര്ഷം മുമ്പ് ഉപേക്ഷിച്ചു പോന്ന നാട്ടിലേക്ക് തന്നെ
തിരിച്ചു ചെല്ലുമ്പോള്‍ കുടുംബവും, പാര്‍ട്ടിക്കാരും, നാട്ടുകാരും
ഒക്കെ പഴയ സഖാവ് ബാലേട്ടനെ തിരിച്ചറിയുമോ, ആവോ…
മടിക്കുത്തില്‍ വെച്ച സിഗരട്ട് പാക്കില്‍ നിന്നും ഒരെണ്ണമെടുത്തു പുകക്കുമ്പോള്‍
ഓര്‍മ്മകള്‍ക്കും തീ പിടിക്കുന്ന പോലെ,
പെട്ടന്ന് മനസ്സിലേക്ക് ഒരു മിന്നലായി തെളിഞ്ഞു വന്നത് അമ്മയുടെ മുഖം,
ചുക്കി ചുളിഞ്ഞു ആ മുഖം കറുത്ത് കരുവാളിച്ചിരിക്കുന്നു.
ഒട്ടിയ കൈകളില്‍ ഊന്നിപ്പിടിച്ച വടിയില്‍ മെല്ലെ നടക്കുന്നുണ്ടമ്മ .
അച്ഛന്‍ സ്കൂള്‍ വിട്ടു വരുന്നതും കാത്തു അമ്മ പടിപ്പുരയില്‍ നില്‍ക്കുമ്പോള്‍
എന്ത് ചന്തമുണ്ടായിരുന്നു ആ മുഖത്തിന്‌,
കോലായില്‍ നിലവിളക്ക് വെക്കുന്നതും, തൊഴുത്തില്‍ പശുക്കിടാവിനെ താലോലിക്കുന്നതും
ഒക്കെ ബാലേട്ടന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നിന്നു.
ബാലാ..എന്ന അമ്മയുടെ വിളി കേട്ടപോലെ ബാലേട്ടന്‍ ഒന്ന് പതറി..
ബാലേട്ടന്റെ കണ്ണുകളില്‍ നിന്നും നിറഞ്ഞു ചാടിയ കണ്ണീര്‍ തുള്ളികള്‍ നെഞ്ചിലേക്ക് പതിച്ചു,
ഓര്‍മ്മകളുടെ ഓളങ്ങളില്‍ ബാലേട്ടന്‍ ഒരു പിഞ്ചു കുട്ടിയെ പോലെ കരഞ്ഞു കൊണ്ടിരുന്നു,
തീവണ്ടിയുടെ നിര്‍ത്താതെയുള്ള ചൂളംവിളി കേട്ടപ്പോഴാണ് ബാലേട്ടനെ പരിസരം ബോധ്യപ്പെടുത്തിയത്.


തീവണ്ടിയില്‍ നിന്നും പുറത്തേക്കു നോക്കിയപ്പോള്‍
തന്റെ ഓര്‍മ്മകളെ പോലെ മരങ്ങളും പിന്നിലേക്ക്‌ പാഞ്ഞു പോകുന്നത് പോലെ..
നന്നെരിമുക്കിലെ വളവു തിരിഞ്ഞാലുള്ള കാവിനു സമീപത്താണ് കയ്യെട്ടയിലെ തറവാട്ടു വീട്.
ആ നാലുകെട്ടിനുള്ളില്‍ അമ്മ ഇപ്പോഴും തന്നെയും കാത്തിരിക്കുന്നുണ്ടാവുമോ?
അച്ഛന്റെ മരണം അമ്മയിലുണ്ടാക്കിയ ഒറ്റപ്പെടല്‍.. അത് വിട്ടു മാറും മുമ്പാണ് ഞാന്‍ നാട് വിട്ടത്.
എല്ലാം എന്തിനു വേണ്ടിയായിരുന്നു? ബാലേട്ടന്റെ മനസ്സ് പുകഞ്ഞു.
കുട്ടിക്കാലം മുതല്‍ മനസ്സില്‍ പ്രണയമായ് കൊണ്ട് നടക്കുന്ന
എന്റെ സ്വന്തം പാറുകുട്ടി ഇപ്പോള്‍ മറ്റൊരാളുടെ കൂടെ..
ബാലേട്ടന് അതൊന്നും ആലോചിക്കാനേ കഴിഞ്ഞില്ല.
ഈ തിരിച്ചു വരവ് തന്നെ കൂടുതല്‍ നൊമ്പരങ്ങളിലേക്ക് തള്ളി വിടുമെന്ന്
അറിഞ്ഞു തന്നെയാണ് ബാലേട്ടന്റെ യാത്ര.
തീവണ്ടി മെല്ലെ നിര്‍ത്തിയപ്പോളാണ് ബാലേട്ടന്‍ സ്റ്റെഷനിലേക്ക് നോക്കിയത്,
കുറ്റിപ്പുറം എത്തിയിരിക്കുന്നു, പെരശന്നൂര്‍ എത്താന്‍ ഇനിയും പോകണം..
ചെറിയ ഒരു മയക്കത്തിന് വേണ്ടി സീറ്റിലേക്ക് മെല്ലെ തല ചായ്ച്ചു കിടന്നെങ്കിലും ഉറക്കം വന്നതേയില്ല,
തീവണ്ടി ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ ഒച്ചയിട്ടു പൊയ്കൊണ്ടിരിക്കുന്നു.
ബാലേട്ടന്റെ കണ്ണുകള്‍ ഭാരതപ്പുഴയില്‍ അലഞ്ഞു കൊണ്ടിരുന്നു.
നീരോഴുക്കില്ലാത്ത പുഴ കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത.
കറവ വറ്റിയ ആര്‍ക്കും വേണ്ടാത്ത ഒരു ചാവാളിപ്പശുവിനെ പോലെ തോന്നി.
പുഴയുടെ ഒരു മൂലയില്‍ ചെറിയ ഒരു ഓലക്കുടില്‍ കെട്ടിയിരിക്കുന്നു.
അതിനു മുകളില്‍ ചെങ്കൊടി പാറിപ്പറക്കുന്നു. ബാലേട്ടന്റെ മനസ്സില്‍ ആവേശമായി,
താന്‍ നെഞ്ചോട്‌ ചേര്‍ത്ത ചെങ്കൊടി അതാ പാറിപ്പറക്കുന്നു.
ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി ബാലേട്ടന്‍,
ഓലക്കുടിലില്‍ കെട്ടി തൂക്കിയ ബോര്‍ഡില്‍ ‘മണല്‍ തൊഴിലാളി യൂണിയന്‍’ എന്ന് എഴുതി വെച്ചിരിക്കുന്നു, മണ്ണിനും, മനുഷ്യനും വേണ്ടിയുള്ള വിപ്ലവത്തിന്റെ തീച്ചൂളയില്‍ ഉയിര് കൊണ്ട പാര്‍ടി
ഇന്ന് മണല്‍ ഊറ്റുകാരുടെ കൂടെയോ,
പരിസ്ഥിതിയുടെ രക്ഷകരായി അവതരിച്ചിരുന്ന പാര്‍ട്ടി സഖാക്കള്‍
പരിസ്ഥിതിയുടെ ഘാതകരായി വേഷം മാറിയോ…
ചിന്തിക്കാന്‍ പോലും വയ്യ.
മണല്‍ ഊറ്റിയെടുക്കുന്ന തൊഴിലാളികളും,
മണല്‍ കയറ്റി പോകുന്ന ലോറികളും മാത്രമായി ഭാരതപ്പുഴ മാറിയിരിക്കുന്നു,
നീരോഴുക്കില്ലാത്ത പുഴയിലേക്ക് നോക്കി നെടുവീര്‍പ്പിടുമ്പോള്‍ തീവണ്ടി ചൂളം വിളിക്കുന്നുണ്ടായിരുന്നു.
പണ്ട് മധ്യവേനലവധിക്ക് സ്കൂളടച്ചാല്‍ പിന്നെ ഈ പുഴയില്‍ തന്നെയായിരുന്നു.. പുഴയില്‍ കൂട്ടുകാരോടൊത്ത് മുങ്ങിക്കുളിച്ചതും, വടിയുമായി അച്ഛന്‍ വന്നു ഓടിച്ചതും, ഒന്നും മറന്നിട്ടില്ല ബാലേട്ടന്‍.
പെര്‍ഷന്നൂര്‍ ഗവ. ഹൈസ്കൂളില്‍ നിന്നും പത്താം തരം കഴിഞ്ഞപ്പോള്‍
പിന്നെ കോളെജിലേക്ക് എന്നും ഈ പുഴ കടന്നാണ് പോയിരുന്നത്…
പുഴയോരത്തു വിദ്യാര്‍ത്ഥി സംഘടനയുടെ യോഗങ്ങള്‍ ചേര്‍ന്നതും,
വിപ്ലവകവിതകള്‍ രചിച്ചു അവതരിപ്പിച്ചതും, വയലാറിന്റെയും, പി ഭാസ്കരന്റെയും വരികള്‍ക്ക് ഈണം പകര്‍ന്നതും ഒക്കെ ബാലേട്ടന്റെ മനസ്സില്‍ ചിത്രങ്ങളായി തെളിഞ്ഞു വന്നു,
ഇടയ്ക്കിടയ്ക്ക് ഈ പുഴയോരത്തു വന്നു കൂടുമ്പോള്‍
മണല്‍ തൊഴിലാളികളെയും, മദ്യപാനികളെയും ആട്ടിയോടിക്കുമായിരുന്നു…
ബാലേട്ടന്‍ ഓര്‍ത്തു.
അച്ഛനായിരുന്നു അന്ന് എല്ലാറ്റിനും ആവേശം പകര്‍ന്നിരുന്നത്.
പുഴയും, പുഴയോരവും, ഒക്കെ അച്ചനിലേക്ക് ഓര്‍മ്മകളെ കൈ പിടിച്ചു കൊണ്ട് പോയി..
ബാലേട്ടന്റെ മനസ്സ് അച്ചനിലേക്ക് ധൃതിയില്‍ ഓടിയടുത്തു.
അച്ചനായിരുന്നല്ലോ എല്ലാം..
വിപ്ലവം പകര്‍ന്നു തന്നതും, ചെങ്കൊടി പിടിക്കാന്‍ പഠിപ്പിച്ചതും ഒക്കെ അച്ഛനായിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെയും, മാവോ സേതുങ്ങിന്റെയും,
ഫിദല്‍ കാസ്ട്രോയുടെയും, ചെഗ്വെരയുടെയും ഒക്കെ വിപ്ലവ കഥകള്‍ പറഞ്ഞാവും അച്ഛന്‍ തുടങ്ങുക,
 പിന്നെയത് എ, കെ ജി യുടെയും, കൃഷ്ണപ്പിള്ളയുടെയും ഒക്കെ വിപ്ലവങ്ങളിലേക്ക് എത്തും.
അതായിരുന്നു അച്ഛന്‍.. ചെങ്കൊടിയായിരുന്നു അച്ഛന്റെ ജീവന്‍,
നന്നെരിമുക്ക് എല്‍ പി സ്കൂളിലെ പ്രധാനധ്യാപകനായി അച്ഛന്‍ വിരമിക്കുമ്പോള്‍
തനിക്കു വയസ്സ് ഇരുപതു…ബാലേട്ടന്‍ ഓര്‍ത്തെടുത്തു.
യുവത്വത്തിന്റെ ആ പ്രസരിപ്പിനിടയിലാണ് ഞാനും ആദ്യമായി ചെങ്കൊടി പിടിച്ചത്.
അച്ഛന്റെ സിരകളില്‍ ഓടുന്ന കമ്മ്യുണിസ്റ്റ് ചോര തന്നെ എന്റെയും സിരകളിലൂടെ ഓടി..
കിഴക്ക് ചുകപ്പാണ് എന്ന മാവോയുടെ പ്രതീക്ഷകള്‍ക്ക്
പാടവരംബുകളിലൂടെ ജീവന്‍ പകരുകയായിരുന്നു ഞങ്ങള്‍,
കാട്ടിതോടിയിലെ രാമനും, പട്ടക്കുലത്തെ സഖാവ് അബ്ദുറഹിമാനും ഒപ്പം മുദ്രാവാക്യം വിളിച്ചു നടന്നതും, അടിയന്തിരാവസ്ഥ വന്നപ്പോള്‍ ഒളിവില്‍ പോയതും ഒക്കെ ബാലേട്ടന്‍ മറന്നിട്ടില്ല.
പരപ്പനങ്ങാടിയിലെ ഒരു ഹാജിയുടെ യുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ പോലീസ് തെരഞ്ഞു വന്നത്,
ഹാജി തന്ന പര്ധ ധരിച്ചു പിറകിലൂടെ രക്ഷപ്പെട്ടത്
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ബാലേട്ടന്‍ ഓര്‍ത്തെടുത്തു .
തീ തിന്നും, പുകഞ്ഞും തീര്‍ന്ന സിഗരട്ട്; കുറ്റിയായിരുന്നു.
അടുത്ത സിഗരട്ടിനായി മടിക്കുത്തിലേക്ക് വീണ്ടും പരതുമ്പോള്‍ തീവണ്ടി വീണ്ടും ചൂളം വിളിച്ചു,
പെരശ്ശന്നൂര്‍ എത്താനായിരിക്കുന്നു.
പാതയുടെ ഇരുവശങ്ങളിലും പച്ച പിടിച്ചു കിടന്നിരുന്ന പാടശേഖരങ്ങള്‍ വരണ്ടു കിടക്കുന്നു,
കര്‍ഷകതോഴിലളികളെ കാണാന്‍ പോലുമില്ല,
അബ്ദുല്‍ഖാദര്‍ ഹാജിയുടെതാണ് ഈ പാടങ്ങള്‍, അമ്പതു ഏക്കറയോളം വരും,
നെല്‍കൃഷി നിര്‍ത്തി, തെങ്ങിന്‍ തൈ നടാനുള്ള ഹാജിയാരുടെ നീക്കത്തിനെതിരെ
പാടത്തു ചെങ്കൊടി കുത്തി പ്രതിഷേധിച്ചതും,
ഹാജിയാരുടെ വീട്ടിലേക്കു കര്‍ഷക സമരം നയിച്ചതും
ഒക്കെ ബാലേട്ടന്റെ മനസ്സില്‍ ഒരു കൊടുങ്കാറ്റായി അലയടിച്ചു.
ഹാജിയാരുടെ പാടശേഖരത്തിന്റെ വടക്കേ ഭാഗത്ത്‌ സഖാവ് ഉണ്ണിയേട്ടന്റെ കൃഷിയിടമാണ്.
ആ ഇരുപതു ഏക്കറില്‍ നിറയെ വാഴ നട്ടിരിക്കുന്നു..
കുലച്ചതും, കുലക്കാത്തതുമായ നേന്ത്ര വാഴകളാണ് അധികവും.
‘നമ്മുടെ സഖാക്കള്‍ക്കൊക്കെ എന്താ പറ്റിയത്’ ബാലന്‍ മനസ്സില്‍ മെല്ലെ പിറ് പിറുത്തു…
ഇരുപതു വര്ഷം മുമ്പ് താന്‍ നാട് വിട്ട അതെ സ്റ്റേഷനില്‍ ഇതാ വണ്ടി എത്തിയിരിക്കുന്നു..
ബാലേട്ടന് ആകാംക്ഷയായി,
സ്റ്റേഷന്‍ പ്ലാട്ഫോമിലെ ആ പഴയ സിമന്റു ബഞ്ചുകളില്‍ ഒരു നിമിഷം ബാലേട്ടന്റെ കണ്ണുകള്‍ ഉടക്കി, സ്കൂളിലേക്ക് പോകുന്ന പാറുക്കുട്ടിയെ താന്‍ കാത്തിരിക്കാറുള്ളത്‌ ഈ സിമന്റു ബന്ചിലായിരുന്നു.
ബാലേട്ടനിലെ കാമുകന്‍ ആ സിമന്റു ബഞ്ചുകളില്‍ പാറുക്കുട്ടിയുടെ മുഖം ദര്‍ശിച്ചു,
ഒരു നിമിഷത്തേക്ക് ബാലേട്ടന്‍ സ്വപ്നലോകത്തായി..
തീവണ്ടി നിന്നതും ബാലേട്ടന്‍ സ്വബോധത്തിലേക്ക് ഉണര്‍ന്നു..
ഇതാ തന്റെ ജന്മനാടായ പെരഷന്നൂരില്‍ എത്തിയിരിക്കുന്നു..
കൊഴികോട് ഭാഗത്തേക്കും, ഷോര്‍ണൂര്‍ ഭാഗത്തേക്കും ഇപ്പോള്‍ രണ്ടു പ്ലാട്ഫോമുകളായിരിക്കുന്നു.
ഗാര്‍ഡ് റൂമും, സ്റ്റേഷന്‍ മാസ്ടരുടെ റൂമും, സിഗ്നല്‍ റൂമും ഒക്കെ പഴയ പോലെ തന്നെ.
സ്റ്റേഷനില്‍ പുതുതായി ഒരു എസ് ടി ഡി ബൂത്തും, ഒരു ചായപ്പീടികയും വന്നതൊഴിച്ചാല്‍ യാതൊരു മാറ്റവുമില്ല. വണ്ടിയില്‍ നിന്നും ഇറങ്ങി തെക്കോട്ട്‌ നടക്കുമ്പോള്‍
സ്റ്റേഷന്‍ ചുമരിലെ തീവണ്ടി സമയ പട്ടികയിലെക്കും ഒന്ന് നോക്കി..
പെരഷന്നൂരില്‍ നിര്‍ത്തുന്നത് ആകെ മൂന്നോ നാലോ തീവണ്ടികള്‍ മാത്രം…
പണ്ടും ഇത് തന്നെയായിരുന്നു അവസ്ഥ,
നാണ്യ വിളകള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ തീവണ്ടി തടഞ്ഞതും, റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയതും ഓര്‍ത്തപ്പോള്‍
ബാലേട്ടന്റെ സിരകളില്‍ വിപ്ലവത്തിന്റെ വീര്യം പടര്‍ന്നു.
പ്ലാട്ഫോമിലെ ചായപ്പീടികയില്‍ നിന്നും ഒരു ചായയും കൂടെ
ഒരു പാകറ്റ് സിഗരറ്റും വാങ്ങി തൊട്ടടുത്ത ബഞ്ചിലേക്ക് ചാരി,
സ്റ്റേഷന്റെ മുന്‍ഭാഗത്തെ ഇടവഴിയിലെക്കും നോക്കി അങ്ങനെ ഇരുന്നു,
ആ ഇടവഴിയിലൂടെ തെക്കോട്ട്‌ പോയാല്‍ അവിടയാണ് പാര്‍ടി ആപ്പീസ്,
രണ്ടു പതിറ്റാണ്ട് മുമ്പ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രയത്നിച്ച തന്നെ സഖാക്കള്‍ തിരിച്ചറിയുമോ,
ജട കുത്തിയ മുടിയിലും, നര വന്ന താടിയിലും മെല്ലെ തടവി കൊണ്ട്
ബാലേട്ടന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു.
ചുണ്ടില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുമ്പോഴും
ബാലേട്ടന്റെ മനസ്സ് കൂടുതല്‍ പുകഞ്ഞു കൊണ്ടിരുന്നു,
പരിചിതമായ ആ നാട്ടുപാതയിലേക്ക് മെല്ലെ ഇറങ്ങി നടന്നു.
വഴി നടക്കാതെ വൃത്തികേടായി കിടക്കുന്ന പാതയിലേക്ക്
കാലെടുത്തു വെച്ചപ്പോള്‍ തന്നെ പൈന്‍ ഇലകളില്‍ കാലടികള്‍ പതിയുന്ന ശബ്ദം,
പാതയുടെ ഇരുവശങ്ങളിലും നിറയെ പൈന്‍ മരങ്ങള്‍, അങ്ങിങ്ങായി പാലമരങ്ങളും കാണാം,
പാലപ്പൂവിന്റെ വീശിയടിക്കുന്ന ഗന്ധം മനസ്സില്‍ ഭയം നിറച്ചേങ്കിലും, ലക്‌ഷ്യം മുന്നോട്ടു വെച്ച് നടന്നു.
ഇരു വശതുമുണ്ടായിരുന്ന ചെറിയ വീടുകള്‍ ഒക്കെ പൊളിച്ചു മാറ്റിയിരിക്കുന്നു, ജനവാസമില്ലാതായിരിക്കുന്നു.
ശ്മശാനത്തിന് നടുവിലൂടെ നടക്കുന്നത് പോലെ, നേരം ഇരുട്ട് മൂടുകയാണ്,
വേഗം പാര്‍ട്ടി ആപ്പീസിലെത്തിയാല്‍ അവിടെ ആരെങ്കിലും ഉണ്ടാകും സഹായത്തിനു..
ബാലേട്ടന്‍ അതും ലക്ഷ്യമാക്കി നടന്നു.
പാതയുടെ ഇരു വശങ്ങളിലേക്കും നോക്കുമ്പോള്‍ ബാലേട്ടന് പേടി തോന്നി.
ഇലയനങ്ങുന്ന ശബ്ദമല്ലാതെ മറ്റൊന്നുമില്ല.
വിജനമായ ഈ പ്രദേശത്ത് നിന്ന് വല്ലതും സംഭവിച്ചാല്‍ പോലും ആരും അറിയില്ല.
പാര്‍ടി ആപ്പീസിലെക്കുള്ള ഈ പൊതു വഴി എന്തെ ഇങ്ങനെയായത്,
പാര്‍ട്ടിയെ ജനങ്ങള്‍ കയ്യോഴിഞ്ഞതോ..
അതോ പാര്‍ട്ടി ജനങ്ങളെ കയ്യോഴിഞ്ഞതോ..ബാലേട്ടന്‍ ആലോചിച്ചു കൊണ്ടിരുന്നു.
പാതയുടെ അറ്റമെത്തിയിരിക്കുന്നു.
കീറിപ്പറിഞ്ഞ ഒരു ചെങ്കൊടി പാര്‍ട്ടി ആപ്പീസിനെ അടയാളപ്പെടുതുന്നുണ്ട്.
ഉള്ളില്‍ ആളനക്കമില്ല. ചിതലരിച്ചു തകര്‍ന്നു വീഴാറായ ജനല്‍ പാളികള്‍, മുകളില്‍ മാറാലക്കെട്ടുകള്‍,
ജനല്‍ പാളികള്‍ക്കിടയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍
അങ്ങിങ്ങായി ചിതറിയിട്ട കടലാസുകളും, പഴയ തുരുമ്പിച്ച കസേരകളും മാത്രം.
‘പ്രദേശത്തു പ്രേതബാധയുള്ളതിനാല്‍ പാര്‍ട്ടി ആപ്പീസ് കുറ്റിപ്പുറം റോഡിലെ
ഷോപ്പിംഗ്‌ മാളിന് മുകളിലേക്ക് മാറ്റിയിരിക്കുന്നു’.
പുറത്തു വാതിലില്‍ തൂക്കിയിട്ട കടലാസ്സില്‍ നിന്നും ബാലേട്ടന്റെ കണ്ണുകള്‍ അത് വായിച്ചെടുത്തു.
ദൈവങ്ങളെയും, സകല ബിംബങ്ങളെയും തള്ളിപ്പറഞ്ഞ പാര്‍ട്ടി
ഇന്ന് പ്രേതങ്ങളെ പേടിച്ചു പാഞ്ഞു പോകുകയോ?
ബാലേട്ടന്‍ ആ ബോര്ടിലെക്കും നോക്കി അന്ധാളിച്ചു പോയി!
ഭയം അലട്ടുന്നുന്ടെങ്കിലും, ഇരുട്ടിനെ വകഞ്ഞ്,
പോയതിനെക്കാള്‍ വേഗത്തില്‍ ബാലേട്ടന്‍ തിരിച്ചു നടന്നു.
റെയില്‍ പാളം കടന്നു പ്ലട്ഫോമിലേക്ക് കയറി, സ്റ്റേഷന്റെ പിറകിലേക്ക് ഇറങ്ങി നടന്നു.
വൈദ്യുതവിളക്കുകളാല്‍ അങ്ങാടി പ്രകാശ പൂരിതമായിരിക്കുന്നു,
വരി വരിയായി കൊണ്ഗ്രീറ്റ് സൌധങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു.

പഴയ പെട്ടിക്കടകള്‍ ഒന്നുമില്ല,
കുറ്റിപ്പുറം റോഡിനു തന്നെ വീതി കൂടിയിരിക്കുന്നു,
റോഡില്‍ നിന്നും ഇരു വശത്തേക്കും പോയിരുന്ന
പഴയ ഇടവഴികള്‍ ഒക്കെ ചെറിയ റോഡുകളായി മാറിയിരിക്കുന്നു.
മണല്‍ ലോറികള്‍ ഹോണടിച്ചു ചീറിപ്പാഞ്ഞു പോകുന്നുണ്ട്.
മുന്നിലും പിറകിലുമായി കുറെ ബൈക്കുകളും..
പാര്‍ട്ടിയുടെ യുവാക്കളാണ് ബൈക്കുകളില്‍ മണല്‍ ലോറികള്‍ക്ക് കാവല്‍ പായുന്നതെന്നു
അവിടങ്ങളില്‍ കൂടി നില്‍ക്കുന്നവരുടെ സംസാരങ്ങളില്‍ നിന്നും ബാലേട്ടന് ബോധ്യമായി.
തിരക്കേറിയ കുറ്റിപ്പുറം റോഡിലൂടെ ബാലേട്ടന്‍ നടന്നു,
പഴയ തലമുറയില്‍ പെട്ട പലരും അങ്ങിങ്ങായി കൂടിയിരുന്നു സൊറ പറയുന്നുണ്ട്.
പക്ഷെ ആരും ബാലേട്ടനെ തിരിച്ചറിഞ്ഞിട്ടില്ല.
പെരഷന്നൂരിലെ ഉയര്‍ന്ന ഒരു കെട്ടിടതിനടുത്താണ് ഇപ്പോള്‍ ബാലേട്ടന്‍,
‘സഖാവ് കൃഷ്ണപ്പിള്ള സ്മാരക മന്ദിരം’ ആ കെട്ടിടത്തിനു മുകളില്‍ എഴുതിയത് ബാലേട്ടന്‍ വായിച്ചെടുത്തു.

ഇതാണോ പാര്‍ട്ടി ആപ്പീസ്..ബാലേട്ടന്‍ സ്തംഭിച്ചു പോയി.
ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി,
അമ്ബരച്ചുംബികളായ മണി മന്ദിരങ്ങള്‍ പണിയുകയോ…
രണ്ടു നിലകളില്‍ കച്ചവട സ്ഥാപനങ്ങളാണ്, ഏറ്റവും മുകളിലാണ് പാര്‍ട്ടി ആപ്പീസ്..
താഴത്തെ നിലയിലെ സൂപ്പര്‍മാര്‍കറ്റില്‍ നല്ല തിരക്കാണ്.
സൂപര്‍ മാര്‍കറ്റിന്റെ മുന്‍ ഭാഗത്ത് തന്നെ കോളയുടെയും പെപ്സിയുടെയും ഒക്കെ
പരസ്യ ബോര്‍ഡുകള്‍ കണ്ടപ്പോള്‍
പാര്‍ട്ടി ആപ്പീസിലേക്ക് കയറാന്‍ തന്നെ തോന്നിയില്ല ബാലേട്ടന്.
വിപ്ലവങ്ങളില്‍ എരിഞ്ഞടങ്ങിയ
തന്നെ പോലുള്ള പതിനായിരങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ പോലും ആര്മുണ്ടാകില്ലേ?
ബാലേട്ടനില്‍ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ അലയടിച്ചു കൊണ്ടിരുന്നു.
എണ്‍പതുകളില്‍ നക്സല്‍ പ്രസ്ഥാനത്തോട് തോന്നിയ ആഭിമുഖ്യം !
നക്സലുകള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമങ്ങളില്‍ മനം നൊന്തു ഒരെടുത്തു ചാട്ടമായിരുന്നു എല്ലാം.
ഏതോ നിമിഷത്തിലെ മനസ്സിന്റെ ഒരു തോന്നല്‍, അതായിരുന്നല്ലോ ഈ തിരോധാനം..
ബാലേട്ടന്റെ നെഞ്ചിടിപ്പ് കൂടി ക്കൂടി വന്നു.
പാടത്തും, പറമ്പിലും പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക്
ഒത്തു ചേരാനുള്ള ഇടമായിരുന്നു പണ്ട് പാര്‍ട്ടി ആപ്പീസ്,
പാര്‍ട്ടി യോഗം കഴിഞ്ഞു ഇറങ്ങി വരുന്നവരെ കണ്ടപ്പോള്‍ സഖാവ് ബാലനാണ് എന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ ബാലേട്ടന് അവരെയൊക്കെ ബൂര്‍ഷ്വാകളെ പോലെ തോന്നി.
ചെളി പുരണ്ട ഒറ്റ വസ്ത്രത്തില്‍ നഗ്നത മറച്ചിരുന്ന തൊഴിലാളികളെ ഒരെണ്ണത്തിനെ കാണാനില്ല,
ബാലേട്ടന്റെ നെഞ്ചെരിഞ്ഞു.

റോഡരികില്‍ കണ്ട കല്ലട്ടിയില്‍ മെല്ലെ ഇരിക്കുമ്പോള്‍ കയ്യില്‍ ആരോ ഒരു പിടുത്തം..
സഖാവ് ബാലനല്ലേ..ചോദ്യവും!
ബാലേട്ടന്‍ ആ മുഖത്തേക്ക് തിരിഞ്ഞു നോക്കി,
ബാലേട്ടന്റെ കണ്ണുകള്‍ അയാളുടെ കണ്ണുകളുമായി ഉടക്കി,
മനസ്സില്‍ പല ചിത്രങ്ങള്‍ മാറി മറിഞ്ഞു,
കവിളിന്റെ ഇടതു ഭാഗത്തെ ചെറിയ പുള്ളി ബാലേട്ടന്‍ കണ്ടു,
രാമാ എന്നൊരു വിളിയായിരുന്നു പിന്നെ…
ഊണിലും ഉറക്കിലും കൂടെയുണ്ടായിരുന്ന കാട്ടിതോടിയിലെ സഖാവ് രാമന്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
ബാലേട്ടന് വല്ലാത്ത ആശ്വാസം തോന്നി.
ഏറെ നേരത്തെ അപരിചിതത്വതില്‍ നിന്നും ഒരു മോചനം കിട്ടിയ പോലെ.
നീ എവിടുന്നാ വരുന്നേ രാമാ..പാര്‍ട്ടി ആപ്പീസില്‍ നിന്നാണോ?
ബാലേട്ടന്റെ ചോദ്യം കേട്ട പാടെ രാമേട്ടന് പുച്ഛമായിരുന്നു.
ഹും, പാര്‍ട്ടി ആപ്പീസ്..ഞാന്‍ അങ്ങോട്ട്‌ ഇത് വരെ കയറീട്ട് തന്ന്യില്ല..
കാലം പോയ പോക്ക് അല്ലെ രാമാ, ബാലേട്ടന്‍ ഗദ്ഗദത്തോടെ പറഞ്ഞു.
ഒരേ മനസ്സാ ല്ലേ ബാലാ നമ്മള്‍ക്ക്..നീ വാ നമുക്ക് വീട്ടിലേക്കു പോകാം.
‘രാമാ നീ അത് കണ്ടോ ചെങ്ങോട്ടുകാവിലെ അമ്പലത്തിലെ ഉത്സവത്തിന്റെ ബോര്ടല്ലേ അത്?
ബാലേട്ടന്റെ ചോദ്യം.

അതെ ബാലാ എന്തെ?
‘ഒന്നൂല്യ..അതിന്റെ അടിയില് നമ്മളെ കുട്ടിയേളെ ആശംസകള്‍ കണ്ടപ്പോ ചോദിച്ചതാ..’ ബാലേട്ടന്റെ വാക്കുകളില്‍ അമര്‍ഷമായിരുന്നു.

ബാലാ ഇന്ന് പാര്‍ട്ടിക്ക് മതവും, ജാതിയും, ഒക്കെയാ വലുത്, നമ്മളെ ആ പഴയ കലോന്നുമല്ല.
‘ന്നാലും ന്റെ രാമാ.. മതമല്ല, മതമല്ല, മതമല്ല പ്രശ്നം ..എന്ന് നമ്മള് എത്ര മുദ്രാവാക്യം വിളിച്ചതാ.. ഒക്കെ ഇതിനായിരുന്നോ’ ബാലേട്ടന്റെ അരിശം കൂടി കൂടി വന്നു.
രാമന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ബാലേട്ടന് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു
എല്ലാത്തിനും മൂഖസാക്ഷിയാകേണ്ടി വന്ന വ്യഥയായിരുന്നു രാമേട്ടന്.
പാര്‍ട്ടിയിലെ ഓരോ മാറ്റങ്ങള്‍ കണ്ടു മടുത്താണ് ബാലാ.. ഞാന്‍ ആ വഴി പോകാതായത്,
എതിര് പറയുമ്പോള്‍ ഒറ്റപ്പെടുകയായിരുന്നു പലപ്പോഴും,
നീയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചു പോകുമായിരുന്നു.
മഞ്ഞു പെയ്യുന്ന ആ രാത്രിയില്‍, നിലാവിന്റെ നീല വെളിച്ചത്തില്‍ രണ്ടു പേരും നടന്നു. .
സഖാവ് രാമന്റെ പൊളിഞ്ഞു വീഴാറായ കൂരയിലേക്ക്‌ കയറുമ്പോള്‍ ബാലേട്ടന്‍ ഒരു നിമിഷം നിന്നു.
തെക്കേലെ പറമ്പിന്റെ അതിരിലേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കി.
ആ വേലിക്കരികിലാണ് പാറുക്കുട്ടി തനിക്കു ഉണ്ണിയപ്പം കൊണ്ട് വന്നു തരാറുള്ളത്,
മൂകമാമീ, രജനിയില്‍ നിന്‍ വീട്ടി-
ലാഗതനാം അതിഥിയെക്കാണ്‍കവേ,
കൂട്ടുകാരീ, നീയോര്‍ക്കുന്നുവോ നിന്റെ
പാട്ടുകാരനാം ബാല്യസഖാവിനെ?..
പാറുക്കുട്ടിയെ വീണ്ടും കണ്ടു മുട്ടുമ്പോള്‍ ചെവിയില്‍ മൂളാന്‍ കാത്തു വെച്ച വരികള്‍ ബാലേട്ടന്റെ മനസ്സില്‍ അലയടിച്ചു കൊണ്ടിരുന്നു.വീണ്ടും ഒരു സമാഗമത്തിന് വേണ്ടി ആ കണ്ണുകള്‍ കൊതിച്ചു..
പക്ഷെ ആഗ്രഹങ്ങളുടെ തീപിടിച്ചു നില്‍ക്കുന്ന മനസ്സിലേക്ക് ഒരു കൊള്ളി മീന്‍ പോലെ വന്നു രാമേട്ടന്റെ വാക്കുകള്‍..
‘ബാലാ അവള് പോയി.. കഴിഞ്ഞ വര്ഷായിരുന്നു അത്’..,
രാമേട്ടനും അറിയാതെ വിതുമ്പിപ്പോയി.
വിവാഹം പോലും വേണ്ടെന്നു വെച്ച് നിനക്ക് വേണ്ടി അവള്‍ കാത്തിരുന്നതാ,
പക്ഷെ രക്തത്തില്‍ അര്‍ബുദം വന്ന് കുറെ കാലം ചികിത്സിച്ചു..
അഞ്ചു വര്ഷം മുമ്പ് വരെ നിന്റെ അമ്മ വന്ന് നോക്കുമായിരുന്നു,
പിന്നെ അമ്മക്ക് നടക്കാന്‍ വയ്യാതായി,
ചെറിയച്ചനും, സഖാവ് കണാരനും കൂടി അമ്മയെ തുവ്വൂരിലുള്ള വൃദ്ധസദനത്തില്‍ കൊണ്ടാക്കി,
പിന്നെ പാറൂന്റെ കാര്യം കഷ്ടായിരുന്നു.
നമ്മുടെ കോരന്‍ സഖാവിന്റെ മോളായിട്ടും ആരും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിരുന്നില്ല.
അങ്ങനെ ആര്‍ക്കും വേണ്ടാതെ കിടന്ന കിടപ്പായിരുന്നു.
കഴിഞ്ഞ കര്‍ക്കിടമാസത്തില്…അവള് പോയി,
പിറ്റേ മാസത്തില് നിന്റെ അമ്മയും പോയി..
തുവ്വൂരില്‍ നിന്നും ആരൊക്കെയോ സഖാവ് കണാരനെ ഫോണില്‍ വിളിച്ചുവത്രേ..
രണ്ടു ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്..
കുരച്ചു കുരച്ചു അമ്മക്ക് ശ്വാസം കിട്ടാതായിരുന്നു.
അവസാന നിമിഷം വരെയും നിന്നെ ചോദിച്ചിരുന്നെന്നു ആ ആശ്രമത്തിലുള്ളവര്‍ പറയുന്നത് കേട്ടു..
എന്താ ചെയ്യാ ബാലാ..ഓരോരോ വിധ്യേ…
അടക്കിപ്പിടിക്കാനാവാതെ പൊട്ടിക്കരയുന്ന ബാലേട്ടനെ മെല്ലെ തറയിലേക്കു കൈ പിടിച്ചിരുത്തുമ്പോള്‍
രാമേട്ടന്റെ കണ്ണില്‍ നിന്നും കണ്ണീരു പൊടിഞ്ഞു.
അമ്മയുടെ കാലശേഷം വീടും സ്ഥലവും പാര്‍ട്ടിക്ക് വേണ്ടി അച്ഛന്‍ എഴുതി വെച്ചതായിരുന്നു.
അമ്മ പോയതോടെ അതും പോയി. ല്ലേ ബാലാ..
രാമേട്ടന്റെ വീട്ടിന്റെ തിണ്ണയില്‍ മെല്ലെ ചാരി കിടന്നെങ്കിലും ഉറക്കം വന്നില്ല..
അമ്മ, അച്ഛന്‍, പാറുക്കുട്ടി, കയ്യെട്ടയിലെ വീട്, പാര്‍ട്ടി
എല്ലാം ഓര്‍മ്മകളില്‍ കൂടി നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു.
ഒറ്റപ്പെടലിന്റെ വേദനയുമായി ബാലേട്ടന്‍ അലക്ഷ്യമായി നടന്നു.
കയ്യെട്ടയിലെ തറവാട്ടു വീട് തന്നെ മാടി വിളിക്കുന്ന പോലെ..
പക്ഷെ അമ്മയില്ലാത്ത ആ വീട്ടിലേക്കു കയറാതെ പടിപ്പുരയില്‍ തന്നെ നില്‍ക്കുമ്പോള്‍
ബാലേട്ടന്റെ മനസ്സില്‍ ഒരു വിപ്ലവ ഗാനം മുഴങ്ങി.
“അന്നത്തെ ഞാനോ സ്വപ്ന-
മിന്നത്തെ ഞാനോ സ്വപ്ന-
മെന്ന ചോദ്യമുന്ടെന്നി-
ലുത്തരം ലഭിയാതെ”..
താന്‍ തനിച്ചാക്കിയിട്ടു പോയ അമ്മ,
തനിക്കു വേണ്ടി ജീവിതം പോലും മാറ്റി വെച്ച് കാത്തിരുന്ന പാറുക്കുട്ടി,
താന്‍ കളിച്ചു വളര്‍ന്ന കയ്യെട്ടയിലെ തറവാട്,
താന്‍ നെഞ്ചിലേറ്റിയ പാര്‍ട്ടി എല്ലാം നാമാവശേഷമായിരിക്കുന്നു.
എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ…
ബാലേട്ടന്റെ മനസ്സില്‍ ചോദ്യങ്ങള്‍ അലയടിച്ചു കൊണ്ടേയിരുന്നു.
വിപ്ലവത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞടങ്ങിയ ഈ ജീവിതം ഇനി ആര്‍ക്കു വേണ്ടി..
സഖാവ് ബാലന്‍ ഉത്തരങ്ങളില്ലാതെ അലഞ്ഞു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...