14 Dec 2011

മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ

ഇന്ദിരാബാലൻ

മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ----ഒരെത്തിനോട്ടം(ഒലിവ്‌ പബ്ലിക്കേഷൻ----എഡിറ്റർ--ഡോ.മിനി പ്രസാദ്‌)

         കഥകൾ മനസ്സിലേക്ക്‌ തളിരിട്ടു വന്ന നാൾ മുതൽക്കേ കേൾക്കുന്ന പേരായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി "മാധവിക്കുട്ടി"യുടേത്‌.പിന്നീടു വീണുകിട്ടുന്ന ഏകാന്തതകളിൽ വായനയുടെ ലോകത്തേക്ക് കൂടു മാറിയ എനിക്ക്‌ മാധവിക്കുട്ടിയുടെ ശിൽപ്പചാതുരിയാർന്ന കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ആ പേര്‌ പച്ച കുത്തിയിട്ടതുപോലെ ഹൃദയത്തിൽ പതിഞ്ഞു. ഓരോ കഥകളും ഇഴ വിടർത്തുമ്പോൾ നമുക്കു മുന്നിലേക്കിറങ്ങിവരുന്ന സ്ത്രീ കഥാപാത്രങ്ങൾ. അവരെല്ലാം ഞാനെവിടേയൊക്കെയോ വെച്ച്‌ കണ്ടവരും, അറിഞ്ഞവരും, അഥവാ സ്വന്തം സ്വത്വങ്ങളല്ലേയെന്നും എനിക്കു തോന്നിയിരുന്നു.

അയത്നലളിതമായി ഒഴുകുന്ന വള്ളുവനാടൻ ശൈലിയിലൂടെ മനോയാനം ചെയ്യുമ്പോൾ പ്രവാസലോകത്തിന്റെ ആകുലതകളും, വ്യാകുലതകളും പിടി കൂടിയ എന്നെ എന്റെ ഭാഷയിലേക്ക്‌ തിരിച്ചുപിടിച്ചതു മാധവിക്കുട്ടിക്കഥകൾ തന്നെയെന്നത്‌ നിസ്തർക്കമായ വസ്തുത. ആർജ്ജവവും, ഓജസ്സും നിറഞ്ഞ ഭാവസുന്ദരമായ കവിത തുളുമ്പുന്ന കഥകൾ. സ്ഥൂലത്തേക്കാൾ സൂക്ഷ്മാംശങ്ങളെ ചിന്തിപ്പിക്കാൻ ഈ കഥകൾ വഴിയൊരുക്കി. ഒപ്പം സ്വത്വാന്വേഷണങ്ങളും..

            സമൂഹത്തിന്റെ പൊയ്മുഖങ്ങളെ വലിച്ചുകീറി മനുഷ്യന്റെ പച്ചയായ സ്വത്വം വെളിപ്പെടുത്തുന്ന എത്രയെത്ര കഥകൾ ഒഴിഞ്ഞുകിടക്കുന്ന ഏകാന്തതകളെ ഭഞ്ജിച്ചു.രതി, മനുഷ്യനിൽ സ്വാഭാവികമായ ഒരാവേഗമായിരുന്നതിനാൽ തുറന്നെഴുതുന്നതിൽ തെറ്റില്ലെന്നു പറഞ്ഞപ്പോൾ ,അവർക്കെതിരെ നെറ്റി ചുളിക്കയും ചെളി വാരിയെറിയുകയും ചെയ്ത സമൂഹം അവരെ ഒരുപോലെ പുകഴ്ത്തുകയും, ഇകഴ്ത്തുകയും ചെയ്തു.ഓന്തിനെപ്പോലെ സമൂഹം നിറം മാറിക്കൊണ്ടിരുന്നു. നിഷേധിക്കാനാവാത്ത സത്യങ്ങളുടെ തുറന്നെഴുത്താണെന്ന ബോധത്തെ അസ്ഥിവാരമിട്ടുറപ്പിക്കുന്നതാണ്‌ അടുത്തയിടെ വായിച്ച ഒലിവ്‌ പ്രസാധകർ ഇറക്കിയ ഡോ;മിനിപ്രസാദ്‌ എഡിറ്ററായിട്ടുള്ള " മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ" എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

 ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ഇതു പെൺവായനകളാണ്‌. പെണ്ണെപ്പോഴും ഹൃദയത്തിന്റെ ഭാഗത്തു നിന്നു വായിക്കുകയും എഴുതുകയും ചെയ്യുന്നുയെന്ന അഭിപ്രായത്തെ ഈ വായനകൾ ഖണ്ഡിക്കുന്നു.ഇതു ഹൃദയവും ബുദ്ധിയും ചേർന്നുള്ള ഉൾക്കനമുള്ള വായനകളാണ്‌. പുരുഷൻ കാണുന്നതിൽ നിന്നും വ്യതിരിക്തമായ പെൺവായനയുടെ അടയാളപ്പെടുത്തലുകൾ. സ്ത്രീ ചിന്തകളിൽ നിന്നും സ്ത്രീകഥാപാത്രങ്ങളെ വിലയിരുത്തുന്ന പഠനങ്ങൾ. വ്യതിയാനങ്ങളുടെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള പുനർവ്വായനകൾ വാക്കിനെ അപരിമേയമായ അർത്ഥവ്യന്യാസങ്ങളിലേക്കു നയിക്കുവാൻ മിനിപ്രസാദ്‌ നിർവ്വഹിച്ച ഈ ദൗത്യത്തിന്‌ സാധിച്ചിട്ടുണ്ടെന്നത്‌ അഭിമാനാർഹം തന്നെ.

മലയാള സാഹിത്യത്തിലെ പ്രശസ്തരും, അപ്രശസ്തരും ആയ നിരവധി എഴുത്തുകാരികൾ ഈ ശ്രേണിയിലൂടെ അണിനിരക്കുന്നു. അതുകൊണ്ടു തന്നെ ഒരെഴുത്തുകാരിയും, സ്ത്രീപ്രവർത്തകയുമായ എനിക്ക്‌ ഈ പുസ്തകത്താളുകൾ മറിക്കുന്തോറും കൗതുകവും,ജിജ്ഞാസയുമേറി. ഇതിൽ അൻപത്തഞ്ചു കഥകളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ഈ വായനാപഥത്തിലൂടെ തുറക്കപ്പെടുന്ന വാതിലുകൾ ഒരു വലിയ ലോകത്തിന്റേതാണ്‌. ജീവിതത്തിന്റേയും മരണത്തിന്റേയും ദശാസന്ധികൾക്കിടയിൽ പിടയുന്ന മനുഷ്യജീവിതച്ചിത്രങ്ങൾ! മരണത്തെ മുഖാമുഖം കാണുമ്പോൾ അടക്കാനാവാത്ത ആവേശത്തോടെ ജീവിതത്തെ തിരിച്ചുപിടിക്കാൻ "പച്ചപ്പട്ടുസാരിയെന്ന" ബിംബത്തിലൂടെ ജീവിതത്തിന്റെ പച്ചപ്പു തേടുന്ന കഥാപാത്രം നമുക്കൊപ്പം ജീവിക്കുന്നവരുടെ പ്രതിച്ഛായകൾ തന്നെയല്ലേ?

അതു പോലെ ദാമ്പത്യജീവിതത്തിലെ പുറമ്പൂച്ചുകൾ, കെട്ടുപാടുകൾ, സ്നേഹരാഹിത്യങ്ങൾ-നിരാസങ്ങൾ, ചതിക്കുഴികൾ, സ്വാർത്ഥതയുടെ ചവിട്ടുപടികൾ, ശിഥിലകുടുംബബന്ധങ്ങൾ, ഭർത്താവിന്റെ ആധിപത്യമനോഭാവത്തിനു മുന്നിൽ കൂസലില്ലായ്മയിലൂടെ ശാസനകളേയും, കോപത്തേയും ആത്മവിശ്വാസം കൊണ്ടുള്ള പൊട്ടിച്ചിരിയോടെ നേരിടാൻ കഴിയുന്ന സ്ത്രീകൾ, അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തെ പുനർജ്ജനിപ്പിച്ച്‌ ,സങ്കോചമില്ലാതെ സാമൂഹ്യമേഖലകളിലേക്കിറങ്ങുന്ന സ്ത്രീവ്യക്തിത്വങ്ങൾ, ധാർമ്മികതയോ, അധാർമ്മികതയോ അല്ല, ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിൽ ജീവിതം നശിപ്പിക്കാതെ ജീവിതത്തെ ശുദ്ധീകരിച്ചെടുക്കുന്ന രാസപ്രവർത്തനങ്ങൾ , പരിണാമങ്ങൾ, ഉത്തരങ്ങളേക്കാൾ സമൂഹമധ്യത്തിലേക്ക്‌ ചാട്ടുളി പോലെ വന്നു വീഴുന്ന ചോദ്യശരങ്ങൾ , ശാരീരികവേദനയേക്കാൾ തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ ആത്മാവില്ലായ്‌മയാണ്‌ വേദനയാവുന്നതെന്ന തിരിച്ചറിയലുകൾ ,പുറത്തു പറയാനാവാത്ത സ്ത്രീചിത്ത്ങ്ങളുടെ ഉള്ളുരുക്കങ്ങൾ, വിഷാദം മഞ്ഞുകട്ടപോലെ മനസ്സിന്റെയടിത്തട്ടിൽ ഉറഞ്ഞുകിടക്കുന്ന അനുഭവങ്ങൾ, .നിസ്സഹായതയുടെ കോലാടുകൾ, സ്നേഹനൈർമ്മല്യത്തിന്റെ നെയ്പ്പായസങ്ങൾ, അസ്വാതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകൾ ഭേദിച്ച്‌ ,പകയുടെ തുടലുകൾ വലിച്ചുപൊട്ടിച്ച്‌ പരുന്തിനെപ്പോലെ വിഹായസ്സിന്റെ എണ്ണമറ്റ ഭ്രമണപഥങ്ങളിലേക്ക്‌ ഇച്ഛാനുസരണം പറക്കാൻ മോഹിക്കുന്ന സ്വാതന്ത്ര്യദാഹങ്ങൾ, പരിഷ്ക്കൃതലോകത്തിന്റെ കാപട്യത്തിൽ ഞെരിഞ്ഞമരുന്ന സ്നേഹപാശങ്ങൾ..................എത്രയെത്ര ആശയവൈവിദ്ധ്യമാർന്ന ലോകത്തേക്കാണ്‌ ഈ വായനകൾ സാധ്യമാക്കുന്നത്‌. മാധവിക്കുട്ടിയെന്ന പ്രതിഭയുടെ രചനാഭൂമികയുടെ സവിശേഷ പഠനങ്ങളായിരിക്കുന്നു ഇതിലെ ഓരോ അദ്ധ്യായവും.

         മാന്യതയും, പരിഷ്ക്കാരവും ആവശ്യപ്പെടുന്ന പൊതുനിയമങ്ങളെ മാധവിക്കുട്ടി നിർബാധം വലിച്ചെറിയുന്നു.തന്നെത്തന്നെ നിഷേധിച്ച്‌ ഉരുക്കിവാർത്തെടുക്കുന്ന പുതുബോധങ്ങളായിത്തീരുന്നു ആശയങ്ങൾ. മനസ്സിൽ സംഘർഷമുണ്ടാക്കുന്ന രാവണങ്കോട്ടകളെ അതിജീവിച്ച്‌ പുതിയ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കുവാൻ ഓരോ കഥകളിലൂടേയും ആഹ്വാനം ചെയ്യുന്നു.അടുപ്പത്തിന്റേയും, സൗഹൃദത്തിന്റേയും ഈണം ഓരോ വാക്യഘടനയ്ക്കുമുണ്ട്‌. ജീവിതവിഹ്വലതകളുടെ സർഗ്ഗാവിഷ്ക്കാരം ഈ എഴുത്തുകാരിയെ സർഗ്ഗധനയാക്കുന്നു. മിതമായ ചായക്കൂട്ടിൽ ചാലിച്ചെടുത്ത്‌ പ്രകൃതിയുടെ ശബ്ദതാള ചലന മാധുര്യം ഹൃദയത്തിലാവാഹിച്ചെടുത്ത പഠനമാണീ പുസ്തകം. പെൺകണ്ണിലൂടെ വായിച്ചെടുക്കുമ്പോൾ കഥകൾക്കു മറ്റൊരു മാനം കൈവരുന്നു.

"സ്നേഹമാണ്‌` ഏറ്റവും വലിയ മതമെന്ന്‌" പഠിപ്പിച്ചുതന്ന്‌ നീർമാതളവും, മഹാഗണിയും, ഗുൽമോഹറും, വാകമരവും പൂത്തുനിൽക്കുന്ന ഈ കഥാലോകം പ്രപഞ്ചസത്യങ്ങളുടേയും, ഹൃദയഭാഷ്യങ്ങളുടേയും, സ്നേഹസങ്കൽപ്പങ്ങളുടേയും അപൂർവ്വതയാൽ മാറ്റു കൂട്ടുന്നുവെന്ന   മിനിപ്രസാദിന്റെ സാക്ഷ്യപ്പെടുത്തലിലൂടെ "പെൺവായനകളുടെ" അകത്താളടച്ച്‌ തത്ക്കാലം ഈ വായനക്ക്‌ വിരാമം കുറിക്കുന്നു.............!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...