14 Dec 2011

ഇങ്ങനെയും കുറേ മലയാളികൾ


ടി.എൻ.ജോയ്

അടിയന്തരാവസ്ഥക്കു മുൻപും മാവോയിസമുണ്ടായിരുന്നു. അതിനു ശേഷവും
മാവോയിസമുണ്ട്‌. അടിയന്തരാവസ്ഥയുടെ കാലയളവ്‌ പ്രധാനമായും ഈ
പുസ്തകശിൽപ്പത്തിന്റെ പ്രദേശമായിതീരുന്നതിന്‌ രണ്ടുകാരണങ്ങളുണ്ട്‌.
എഴുതപ്പെട്ട ഭരണഘടനയിൽനിന്ന്‌(അർദ്ധ)ഫാസിസത്തിലേക്കുള്ള ഗതിമാറ്റം. സായുധ വിപ്ലവശ്രമങ്ങളുടെ മുൻ അനുഭവങ്ങളിൽ ഇല്ലായിരുന്നു.

അടിയന്തരാവസ്ഥയില്ലാത്ത കേരളവും (ഇന്ത്യയും) അൽപ്പം ഭേദമായിരുന്നില്ലേ
എന്ന വേദനാജകമായ. ചിന്ത തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ വരുന്നത്‌
ഇക്കാലത്തോട്‌ തൊട്ടാണ്‌. വിപ്ലവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തിന്റെ
 .സങ്കീർണതകളും വിചാരങ്ങളും വിചാര വൈവിദ്ധ്യങ്ങളും ഈ കാലയളവിന്റെ
അനന്യതയിൽനിന്ന്‌ പുറപ്പെടുകയല്ലേ വേണ്ടത്‌? സി.പി.ഐ.(എം.എൽ) ചാരുമജുംദാർ
വിഭാഗത്തിന്റെ തടങ്കൽ ജീവിതവും ശാസനാപർവ്വത്തോട്‌ മലയാളമങ്ക പൊതുവേ
പ്രകടിപ്പിച്ച ആഭിമുഖ്യവും ചേർത്ത്‌ വായിക്കേണ്ടതാണ്‌. ഈ അടിയന്തരാവസ്ഥ
ഒരിക്കലും പിൻവലിക്കപ്പെടുകയില്ല എന്നു കരുത്തിയവരാണ്‌ വിപ്ലവകാരികൾ.
ജനാധിപത്യം മുതലാളിത്ത കാപട്യം മാത്രമാണോ?  ഈ ചിന്തയുടെ ആകുലത
ജയിലഴികളുടെ ശൈത്യത്തിൽ ഒട്ടും മുന്നോട്ടു പോയിട്ടുണ്ടാവില്ല.
കാണാരേഖകളുടെ അകാലമരണം!

അവർ കൊണ്ടുവന്നു- അവർതന്നെ തിരിച്ചെടുത്തു  അടിയന്തരാവസ്ഥയുടെ ഈ
വ്യാവഹാരിക സത്യം പക്ഷേ, സൃഷ്ടിച്ചതു ഒടുങ്ങാത്ത നൂലാമാലകളാണ്‌.
ഒറ്റപ്പെട്ട ചിന്തയുടെ വെളിച്ചങ്ങൾ,  ഒറ്റമുറിയിൽ പാർട്ടി പ്രമേയങ്ങളിലെ
ശുദ്ധ ലളിത വ്യക്തത്തകളെ മറന്ന്‌, സംശയങ്ങളായി സംഭവിച്ചിട്ടുണ്ടാകും.
പിന്നെ, ജയിൽ വിമോചനത്തിന്റെ തിരക്കിൽ, വൈകിയെത്തിയ അനുഭവങ്ങളുടെ
ആരവത്തിൽ എല്ലാം മുങ്ങിപ്പോയി.

രാജൻ സംഭവം, വർക്കല വിജയൻ, അങ്ങാടിപ്പുറം ബാലകൃഷ്ണൻ-രക്തസാക്ഷികൾ
മരിച്ചിട്ടില്ല-ഞ്ഞങ്ങളിലൂടെ ജീവിക്കുന്നു- ന്യായമായ ഈ  ഘോഷങ്ങളിൽ
ഗവേഷണഫലങ്ങളെ ഭയക്കാത്ത അന്വേഷണവും ധാരാളിത്തമായാണ്‌ തീർന്നത്‌.
സാംസ്കാരികവേദി, മെഡിക്കൽ കോളേജ്‌ വിചാരണ.......
യുദ്ധാനന്തര ധീരത മാത്രമാണോ മലയാളിയിൽ അണപൊട്ടിയൊഴുകിയത്‌?
കോൺഗ്രസ്സിന്‌ തെരഞ്ഞെടുപ്പ്‌ വിജയം നൽകിയ പുരുഷ കേസരികളുടെ "ലജ്ജ",
ജനകീയതയായി പുനരവതരിച്ചതാകുമോ?
വർഷങ്ങൾക്ക്‌ ശേഷം, എഴുപതുകളുടെ ഇരമ്പലുകൾക്ക്‌ ശേഷം, അന്നത്തെ ധീരതകളുടെ
ജ്ഞാനോൽപാദന ഭ്രമങ്ങൾക്ക്‌ എന്ത്‌ സാംഗത്യമാണുള്ളത്‌? ജയിൽ ചുമരുകളുടെ
നിഴലുകളിൽ മാത്രം പടർന്ന സംശയങ്ങൾക്കും പഠിപ്പുകൾക്കും ഒരു പുനർജനി ?
വരാനിരിക്കുന്ന മറ്റൊരു ആരവത്തിൽ നഷ്ടപ്പെടുന്നതിനു മുൻപ്‌ മലയാളിയുടെ
ആയിത്തീരലിനെ  കുറിച്ച്‌ , ഒരു (അ)ബോധധാര!
കാലം മാറിയപ്പോഴും മാറാതിരുന്ന കഥയാണ്‌?
ഇവിടെ രണ്ട്‌ അതിവേഗനിഗമനങ്ങളെ തൊട്ടുപോകേണ്ടതുണ്ട്‌.
ഒന്ന്‌- മാവോയിസ്റ്റുകളുടെ ത്യാഗം നിറഞ്ഞ മുൻപോരാട്ടങ്ങളല്ല
അടിയന്തരാവസ്ഥക്കു കാരണം
രണ്ട്‌- അടിയന്തരാവസ്ഥ കാലത്തെ പോരാട്ടങ്ങളുടേയും സഹനത്തിന്റെയും
വിലയായിമാത്രമല്ല അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടത്‌.
പിന്നെ?- ഇപ്പോഴും ഇന്ത്യ ഭരിക്കുന്ന, തെരെഞ്ഞെടുക്കപ്പെട്ട
കോൺഗ്രസ്സിന്റെ ആന്തരികോർജ്ജം, നിരവധി അപഭ്രംശങ്ങൽക്കുശേഷവും  ജനാധിപത്യം
തന്നെയാണ്‌ എന്നത്‌ കൊണ്ടാവുമോ?
പക്ഷേ, ഉശിരൻ ജനകീയതയും, രാഷ്ട്രീയ നിഷ്കളങ്കതയിൽ പുലരുന്ന സാഹസികതയും -
അത്‌ അവിടെയുണ്ട്‌.
നിങ്ങൾക്ക്‌ യോജിക്കാം - വിയോജിക്കാം.
ഉത്തേരേന്ത്യയിലെ പുതിയ മാവോയിസം 'വസന്തത്തിന്റെ ഇടിമുഴക്ക' മാണെന്ന്‌
ഘോഷിക്കാൻ ഒരു റേഡിയോ
പീക്കിംഗ്‌ പോലുമില്ലെങ്കിലും - അതും അവിടെയുണ്ട്‌-പ്രചണ്ഠയുടെ നേപ്പാൾ മാവോയിസവും!
ഇവിടെ സായൂധ വിപ്ലവത്തിന്റെ കേരളീയ സന്ദർഭങ്ങളുടെ പ്രാങ്ങ്‌ ചരിത്രം
ഓർത്തെടുക്കേണ്ടതുണ്ട്‌. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഏതെങ്കിലും
വിസ്ഫോടനങ്ങൾ, നാൽപ്പതുകളിലോ എഴുപതുകളിലോ ഇവിടെയുണ്ടായിട്ടുണ്ടോ?
പുന്നപ്ര വയലാറും- ഇടപ്പള്ളിയും - കയ്യൂരും-കായണ്ണയും- വർഗ്ഗയുദ്ധങ്ങളുടെ
 ഇരമ്പലുകൾ, തോൽവികൾ-എന്ത്‌ രാഷ്ട്രീയ പാഠമാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌?
മലയാളികളുടെ ഭാവുകത്വ പരിണാമത്തിൽ ആയുധസമരം കവിതയായി ഒടുങ്ങുന്നുമെന്നു
മാത്രമാണോ? അനുഭവങ്ങൾ സമാഹരിച്ച്‌ മുന്നോട്ട്‌, ഇന്നത്തെ പരിസ്ഥിതിയും
നമ്മുടെ കടമകളും- ഈ ലെനിസ്റ്റ്‌ കല്ലെടുക്കാനുള്ള കെൽപ്പ്‌ ഈ പുസ്തക
തുമ്പിക്കില്ല! മറ്റൊരു പുസ്തകത്തിനു വേണ്ടി നമുക്ക്‌ വഴി തുറന്നിടാം
സിദ്ധാന്തത്തിന്റെ ദാരിദ്ര്യത്തെ മറികടക്കുന്ന സമൂർത്ത കാഠിന്യം
കണ്ണൂരിലേയും വിയ്യൂരിലേയും പൂജപ്പുരയിലേയും വിശ്രമത്തിനുണ്ടായിരുന്നു.
35 വർഷത്തിനു ശേഷം ഇന്നത്തെ 60കാരോട്‌, 75ൽ നിങ്ങൾ
എവിടെയായിരുന്നുവേന്ന്‌  പേരക്കുട്ടികൾ ചോദിച്ചാൽ? അടിയന്തരാവസ്ഥയിൽ
ഉറങ്ങിപ്പോയവരുടെ ദൈന്യത്തിലും നിന്ദിക്കപ്പെടേണ്ടതില്ലാത്ത എന്തോ
ഒന്നുണ്ട്‌!
അവർക്ക്‌ പരസ്യപരമായി പറയാൻ കഴിയാതിരുന്ന സിദ്ധാന്തപരമായ വിയോജിപ്പുകൾ
പ്രവർത്തകരുടെ ജീവിതത്തിലും ഉത്സാഹത്തിലും മതിമറന്ന്‌ സ്വയം അടക്കിവെച്ച
അനുഭാവിയുടെ കദനം!  ഭീരുത്വം എന്ന ഒറ്റ സൗകര്യത്തിൽ മലയാളിയുടെ
ചിന്താവൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കേണ്ടതുണ്ടോ?
പക്ഷേ നിങ്ങൾ ഒരു ഭീരുവാണെങ്കിൽ സ്വന്തം ഭീരുത്വത്തിലാണ്‌
ജീവിക്കേണ്ടത്‌. മറ്റൊരാളുടെ ധീരതയുടെ (ഭീരുത്വത്തിന്റെ തന്നെയോ)
അനുഭാവിയാകുമ്പോൾ ചോരുന്നത്‌ അവനവനായിത്തീരലിന്റെ ആർജ്ജവമാണ്‌.
അടിയന്തരാവസ്ഥ മാവോയിസത്തിന്റെ സിദ്ധാന്തദാരിദ്ര്യത്തെ കുറിച്ചുള്ള
അന്വേഷണങ്ങൾ, ജയിലിൽ പോകാൻ മടിച്ച സുഹൃത്തുക്കളുടെ മൗനങ്ങളിലേക്കു കൂടി
വ്യാപിക്കേണ്ടതില്ലേ?
അനുഭാവികളുടെ കരുതലുകൾ, "അതിരുകൾ ലംഘിക്കുന്ന" (മാവോ) മാവോയിസ്റ്റുകളുടെ
സാഹസികത്വത്തെ തടയാൻമാത്രം ശക്തമായിരുന്നില്ല. ഭരണാധികാരം പിടിച്ചുപറ്റാൻ
സൈന്യത്തെ തോൽപ്പിക്കേണ്ടതുണ്ട്‌ - ലെനിനും, മാവോയും, കാസ്ട്രോയും
പഠിപ്പിച്ചതു ഇതാണ്‌. എഴുപതുകളുടെ വിമോചനത്തിന്റെ ദശകമാക്കുക - എന്ന
ചാരുമജുംദാറിന്റെ ആഹ്വാനങ്ങൾക്ക്‌ ഇത്തരം ലളിതയുക്തിയുടെ
ഭംഗിയുണ്ടായിരുന്നു. 1972ൽ ചാരുമജുംദാറിന്റെ അറസ്റ്റും കസ്റ്റഡി മരണവും!
ബംഗാളിൽ പ്രസ്ഥാനം അടിച്ചമർത്തപ്പെട്ടു. കേരളത്തിലെ ആദ്യകാല നേതാക്കൾ
ജയിൽ - പുനഃസംഘടിപ്പിക്കപ്പെട്ട കേരളത്തിലെ കാഡറുകളുടെ ആവേശം
ഭോജ്പ്പൂരിലേക്കും* വിനോദ്‌ മിശ്രയിലേക്കും വഴിമാറി - അടിയന്തരാവസ്ഥയിൽ
വീണ്ടും ജയിലുകൾ നിറഞ്ഞു.

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിലെ ഒരു മാവോയിസ്റ്റു നേതാവും ദീർഘനാൾ
ജയിലിലടയ്ക്കപ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥാനന്തര കേരളത്തിലെ
പാർലിമന്റേതര വിപ്ലവപ്രസ്ഥാനഗ്രൂപ്പുകൾ പോലീസിന്റെ അടിച്ചമർത്തലിലല്ല
ക്ഷീണിച്ചുപോയത്‌. ഇവിടെ രണ്ടു ചോദ്യങ്ങൾ പ്രസക്തമാണ്‌.
ഒന്ന്‌ ,ഉത്തരേന്ത്യൻ മാവോയിസ്റ്റുകളിൽനിന്ന്‌ ആവേശംകൊണ്ട്‌ മലയാളി ഉടൻ
സായുധസമരത്തിലേയ്ക്ക്‌ മുന്നേറുമോ?

രണ്ട്‌ - മലയാളിയുടെ വിപ്ലവപാത വളരെ വ്യത്യസ്തമാണെന്ന തിരുത്തലാണോ വേണ്ടത്‌?
അടിയന്തരാവസ്ഥയുടെ ക്രൂരതകൾ അനുഭവിച്ച മലയാളി മാവോയിസ്റ്റു നേതാക്കൾ,
അവരിൽ മുൻ അഖിലേന്ത്യാ സെക്രട്ടറിമാരും ഇപ്പോഴും തുടരുന്ന
സെക്രട്ടറിമാരുണ്ട്‌. പ്രഭാവലയം ചോർന്നുപോയ, അവരുടെ യാഥാർത്ഥ്യബോധം (!)
'തിരുത്തലുകൾ വേണം' എന്നാണെങ്കിൽ - ഒരു അരുന്ധതി റോയിയും അവരോടൊപ്പം
നടക്കാനുണ്ടാവില്ല. റൊമാന്റിക്കുകൾ കയ്യടിക്കുന്നത്‌ എന്നും
സാഹസികഭംഗിക്കു മാത്രം!
ബൃഹത്തായ ചരിത്രവഴികൾ നമുക്കുവേണ്ടി കാത്തുവെച്ചിട്ടുള്ള വരുംവരായ്കകളിൽ
തീർപ്പുകൽപ്പിക്കാൻ നമ്മളാര്‌?
കൊന്നും ചത്തും നേടിയെടുക്കുന്ന ചെങ്കൊടി വിജയം! ഈ മാർഗ്ഗത്തിന്റെ ലഹരി
മലയാളിക്ക്‌ ഇന്നും പഥ്യമാണോ?
റൊമാന്റിക്ക്‌ അനുഭാവികളോട്‌ പഴയ പടക്കുതിരകൾ പണ്ട്‌ കയ്യടി വാങ്ങുകയും
രക്തസാക്ഷിത്വത്തിലേക്ക്‌ മുന്നേറാതിരിക്കുകയും ചെയ്തവർ. എന്തോ
വിമ്മിട്ടപ്പെട്ട്‌ പറയുന്നുണ്ട്‌.
'ഇനി നിങ്ങൾ അനുഭാവികൾ യുദ്ധം ചെയ്ത്‌ ജയിലിൽ പോകുക - ഞങ്ങളൽപം കയ്യടിച്ചോട്ടെ!'
ട്രാജഡിയുടെ ചാരുത മലയാളത്തിന്‌ അന്യമാണെന്ന്‌ ആര്‌ പറഞ്ഞു?

* 'ഇന്ന്‌ ബീഹാറിൽ സി.പി.എം.യോടും സി.പി.ഐ.നോടും തോളുചേർന്ന്‌
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ സ:വിനോദ്‌ മിശ്രയുടെ (1998 ഒടുവിൽ
മരണപ്പെട്ടു) സി.പി.ഐ. (എം.എൽ) ആണ്‌. എം.എൽ.എ.സ്ഥാനാർത്ഥിയെ
തട്ടിക്കൊണ്ടുപോയത്‌ സ:ഗണപതിയുടെ സി.പി.ഐ.മാവോയിസ്റ്റാണെന്ന്‌
മാധ്യമങ്ങളിൽ വാർത്ത!-

ആമുഖം 2011 - ഇങ്ങനെയും കുറെ മലയാളികൾ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...