ശ്രീകൃഷ്ണദാസ് മാത്തൂർ
ഞാനിപ്പൊഴും നിനക്കടിമ,
ക്രൂശിതരേക്കുറിച്ചുള്ള
കഥകളുടെ മുഖവുരയിലേ
ദുഷിച്ചു മണക്കും ചോര.
താജ്മഹാലിൻ പ്രണയചേഷ്ട-
യ്ക്കടിയിൽ പെട്ടൊരു കീടം,
പ്രണയത്തിന്റെ വെറും ഫോസ്സിൽ.
ചവുട്ടിക്കലക്കിയ നെഞ്ചിൽ
കെട്ടിക്കിടക്കും പഴുപ്പുപോലെ,
ഭാഗ്യദേവത തെന്നിവീഴുന്ന
നിനക്കുള്ള തീറ്റ പൂക്കുന്ന പാടം.
മാതൃഭാഷ ഛർദ്ദിച്ചാൽ
ചവുട്ടിക്കലക്കാൻ മാത്രം നീചം
ഇപ്പൊഴുമന്റെ മലയാളഗർഭം.
എന്റെ സ്വത്വവും നിനക്കടിമ.
എന്റെ ജീവിതവിജയമെന്ന
നട്ടാൽ കുരുക്കാത്ത കള്ളം
ഒരു അടിമയുടെ വെറും
സ്ഥലകാല വിഭ്രാന്തി..!