14 Jan 2012

നാളികേരവും നാളികേരോൽപന്നങ്ങളും ആരോഗ്യത്തിനും സമ്പത്തിനും


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്

പ്രിയപ്പെട്ട കേര കർഷകരെ,
നാളികേരത്തിന്റെ നന്മകളെക്കുറിച്ചും അതുവഴി യുണ്ടാകുന്ന ആയുരാരോഗ്യസൗഖ്യങ്ങളെക്കുറിച്ചും മലയാളികളെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. എന്തെല്ലാം വ്യാജപ്രചരണങ്ങൾ നടത്തിയാലും ശരാശരി മലയാളിയുടെ ഭക്ഷ്യഎണ്ണ ഇന്നും വെളിച്ചെണ്ണ തന്നെ. നാളികേരകർഷകർക്ക്‌ മിതമായ വില തേങ്ങയ്ക്ക്‌ നിലനിർത്തിക്കൊണ്ട്‌, ഉപഭോക്താവിന്‌,
പ്രത്യേകിച്ച്‌ പാചകആവശ്യത്തിനും, തേച്ച്‌ കുളിക്കുന്നതിനുമുള്ള
വെളിച്ചെണ്ണ മിതമായ നിരക്കിൽ ഗുണമേന്മയോടെ എങ്ങനെ നൽകാൻ കഴിയും എന്ന
ചോദ്യം പ്രസക്തമാണ്‌. 
പലപ്പോഴും, ഫിൽട്ടർ ചെയ്ത, കലർപ്പില്ലാത്തവെളിച്ചെണ്ണ പൗച്ചിലും ബോട്ടിലിലും ലഭിക്കുന്നതിന്‌, മൊത്തവ്യാപാര വിലയേക്കാളും വളരെ കൂടുതൽ വില ഉപഭോക്താവ്‌ നൽകേണ്ടിവരുന്ന ചിത്രമാണ്‌
കേരളത്തിൽ നാം കാണുന്നത്‌. ചില്ലറ വിൽപ്പനരംഗത്ത്‌, വെളിച്ചെണ്ണയിൽ മായം
ചേർക്കപ്പെടുന്നതായി പരാതിയും ധാരാളമായി കേൾക്കുന്നുണ്ട്‌. എങ്ങനെയാണ്‌
വൃത്തിയും ശുചിത്വവു മുള്ള അന്തരീക്ഷത്തിൽ കൊപ്ര തയ്യാറാക്കി, ഗുണമേന്മ
യുള്ള, കലർപ്പില്ലാത്ത വെളിച്ചെണ്ണ, ഉപഭോക്താക്കൾക്ക്‌ ലഭ്യമാക്കാൻ
കഴിയുക എന്നത്‌ നാളികേര കർഷകരും സിപിഎസ്‌ (ഉത്പാദക സംഘങ്ങൾ)കളും ഗൗരവമായി
ചിന്തിക്കേണ്ട കാര്യമാണ്‌.

നാളികേരത്തിന്റെ ഉപയോഗം വ്യക്തികളുടെ ആരോഗ്യ പരിപാലനത്തിൽ പലവിധത്തിലാണ്‌
പ്രയോജനപ്പെടുന്നത്‌.  ഇളനീർ ആരോഗ്യദായകമായ പോഷകപാനീയമാണ്‌. ഇന്ത്യയിലും,
ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും മാത്രമല്ല അമേരിക്കയിലും കാനഡയിലും
ജർമ്മനിയിലും ആസ്ത്രേലിയയിലും കരിക്കിൻ വെള്ളത്തിനുള്ള ആവശ്യകത
വർദ്ധിച്ചുവരുന്നുണ്ട്‌. ഫീലിപ്പീൻസും ബ്രസീലുമായിരുന്നു ഈ
രാജ്യങ്ങളിലേക്ക്‌ കരിക്കിൻ വെള്ളം കയറ്റി അയച്ചിരുന്നത്‌. അമേരിക്കയിലും
മറ്റും ആവശ്യകത വളരെ കൂടിയതിനാൽ ബ്രസീലിലും ഫിലിപ്പീൻസിലും നിന്നുമുള്ള
ഇറക്കുമതി തികയാതെ വരികയാണ്‌. ഇവിടെയാണ്‌, കരിക്കിൻ വെള്ള
സംഭരണ-സംസ്ക്കരണ യൂണിറ്റുകളുടെ പ്രസക്തി ഏറുന്നത്‌. വെളിച്ചെണ്ണയ്ക്ക്‌
പാചകാവശ്യത്തിന്‌ പുറമെ, ആയുർവേദ ഔഷധ മേഖലയിലും ശരീരസൗന്ദര്യ
സംരക്ഷണമേഖലയിലും മികച്ച ആവശ്യകത ഉയർന്ന്‌ വരുന്നുണ്ട്‌. 
പാചകേതര ആവശ്യത്തിനുള്ള വെളിച്ചെണ്ണ യുടെ ഡിമാന്റ്‌ ഭാരതത്തിലെ മറ്റ്‌
സംസ്ഥാനങ്ങളിലും കൂടിവരുന്നുണ്ട്‌. വെളിച്ചെണ്ണയ്ക്ക്‌ പുറമെ,
തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ
എന്നിവയുടേയും ആഭ്യന്തര ഡിമാൻഡ്‌ നല്ല നിലയിൽ വർദ്ധിച്ച്‌
വരുന്നുമുണ്ട്‌. ഈ ഡിമാൻഡിനനുസരിച്ചുള്ള ഉൽപാദനം ഇന്ന്‌ നടക്കുന്നില്ല
എന്നതാണ്‌ വാസ്തവം. ഇത്‌ പരിഹരിക്കുന്നതിന്‌ കേരളത്തിലേയും അയൽ
സംസ്ഥാനങ്ങളിലേയും കർഷകരും സിപിഎസുകളും അതിവേഗം ഉണർന്ന്‌
പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഉത്പാദക സംഘങ്ങളിൽ നിന്നും ഉത്പാദക
കമ്പനികളി ലേയ്ക്കുള്ള മാറ്റം അടിയന്തിരമായി നടക്കേണ്ടിയിരി ക്കുന്നു.
 
ആയിരത്തിതൊള്ളായിരത്തി അൻപതുകളുടെ അവസാനത്തിലാണ്‌ വെളിച്ചെണ്ണയിലെ പൂരിത
കൊഴുപ്പുകൾ ആരോഗ്യത്തിന്‌ നല്ലതല്ല എന്ന ചില പഠനങ്ങൾ രംഗത്തെത്തിയത്‌. ഈ
പഠനങ്ങൾക്ക്‌ ധനഹായം നൽകിയത്‌ സോയാബീൻ ഉത്പാദകരുടെ സംഘടനയായിരുന്നു എന്ന
വിവരം പുറത്തറിയുന്നത്‌ പിന്നീടാണ്‌. അത്രയൊന്നും, ശാസ്ത്രീയമല്ലാത്ത,
വിശ്വസനീയത തീരെയില്ലാത്ത ആ ഗവേഷണങ്ങൾക്ക്‌ അർഹിക്കുന്നതിലേറെ
വാർത്താപ്രാധാന്യവും, പ്രാമുഖ്യവും ലഭിക്കുകയുണ്ടായി. നമ്മുടെ നാട്ടിലെ
ആരോഗ്യരംഗത്തും ഈ ഗവേഷണ ഫലത്തെപ്പറ്റിയുള്ള വാർത്തകൾ - അതിന്റെ പിന്നിലെ
കാണാച്ചരടുകളെപ്പറ്റി അറിയാതെ തന്നെ - സ്ഥാനം പിടിക്കുകയുണ്ടായി.

ശാസ്ത്രലോകത്തെ കണ്ടുപിടിത്തങ്ങൾ പിന്നീട്‌ ശരിയല്ല എന്ന്‌ തെളിയുകയോ,
തെളിയിക്കപ്പെടുകയോ ചെയ്യുമ്പോൾ, ഏറ്റവും പുതിയത്‌ ആധികാരികമായി
സ്വീകരിക്കപ്പെടുക എന്നതാണ്‌ ശാസ്ത്രരീതി. ഈ രീതിയിലുള്ള മാറ്റി
സ്വീകരിക്കപ്പെട്ട കണ്ടുപിടുത്തങ്ങൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ തന്നെ കുട്ടികൾ
പഠിക്കുന്നുമുണ്ട്‌. പഴയ കണ്ടുപിടുത്തങ്ങൾ ഒരുപക്ഷെ ശാസ്ത്രീയ പുരോഗതിയും
ലബോറട്ടറി സൗകര്യവും കുറഞ്ഞിരുന്ന കാലഘട്ടത്തിലേതാവാം. പിന്നീട്‌ വന്ന
പ്രഗത്ഭരും പ്രശസ്തരുമായ അമേരിക്കൻ ഗവേഷകർ തന്നെ വെളിച്ചെണ്ണയെപ്പറ്റി
മനുഷ്യശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിപ്പിച്ചേക്കാവുന്ന പാചക എണ്ണയെന്ന
കണ്ടുപിടുത്തം തെറ്റാണെന്ന്‌ വിദഗ്ദ്ധമായി തെളിയി ക്കുകയും ആ
കണ്ടുപിടിത്തങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ഡോ. മേരി ജെ.
എനിഗ്‌, പ്രോഫ. ജോൺ ജെ. കബാറ എന്നിവരുടെ ഗവേഷണ ഫലങ്ങൾ
ലോകപ്രസിദ്ധവുമാണ്‌. വെളിച്ചെണ്ണ തൊട്ടു പോകുകപോലും അരുത്‌ എന്ന്‌
പറഞ്ഞിരുന്ന നമ്മുടെ ഡോക്ടർമാർ വെളിച്ചെണ്ണ മോശമല്ല, അല്ലെങ്കിൽ എല്ലാ
എണ്ണയും മിതമായി കഴിക്കാം എന്നുള്ള അഭിപ്രായത്തിലേക്ക്‌ വന്നിട്ടുണ്ട്‌
എന്ന സത്യം ആശ്വാസത്തിന്‌ ഇടനൽകുന്നു.

ഭാരതത്തിലെ തന്നെ പ്രമുഖരായ നിരവധി ഡോക്ടർമാർ തന്നെ,
വെളിച്ചെണ്ണയെപ്പറ്റിയുണ്ടായ  അപവാദ പ്രചരണത്തിന്റെ പൊള്ളത്തരം
വ്യക്തമാക്കി യിട്ടുണ്ട്‌. കേരള സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വകുപ്പു
തലവൻ ഡോ. രാജ്മോഹന്റെ നേതൃത്വത്തിൽ ഒരുസംഘം ഗവേഷകർ ഈ വിഷയത്തിൽ
തുടർഗവേഷണങ്ങൾ നടത്തി, അവരുടെ കണ്ടെത്തലുകൾ മാസികകളിലും ജേണലുകളിലും
പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ സംസാരിക്കുന്ന സത്യങ്ങൾ
ചിലതുണ്ട്‌. വെളിച്ചെണ്ണയ്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്ക്‌ തുടക്കം
കുറിച്ച അമേരിക്ക തന്നെയാണ്‌ കഴിഞ്ഞ പത്ത്‌ വർഷമായി ലോകത്ത്‌ ഏറ്റവുമധികം
വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം! തൊട്ടുപിന്നിൽ ജർമ്മനിയും
നെതർലൻഡും റഷ്യയും ചൈനയും ഇറ്റലിയുമൊക്കെയുണ്ട്‌.

അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണ  ഏറ്റവും കൂടുതൽ
ഉപയോഗിക്കപ്പെടുന്നത്‌ ബേബിഫുഡ്‌ വ്യവസായത്തിലാണ്‌. അടുത്തസ്ഥാനം
ബേക്കറിഫുഡ്‌ വ്യവസായരംഗത്തിനാണ്‌. കൂടാതെ ആന്റിഫംഗൽ ഉൽപന്നങ്ങൾ
നിർമ്മിക്കുന്നതിനും ഉപയോഗമുണ്ട്‌. ഇതിനുപുറമെയാണ്‌ വെർജിൻ വെളിച്ചെണ്ണ
വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്‌.

രണ്ടാം ലോകമഹായുദ്ധം വരെ വെളിച്ചെണ്ണയും പാമോലിനുമായിരുന്നു അമേരിക്കയിലെ
പ്രധാന പാചക എണ്ണകൾ. അക്കാലത്തെ സാമ്പത്തിക തകർച്ചയാണ്‌ അവരെ ഇറക്കുമതി
ചെയ്തിരുന്ന വെളിച്ചെണ്ണയിൽ നിന്നും, പാമോലിനിൽ നിന്നും, തദ്ദേശീയമായി
ഉത്പാദിപ്പിക്കുന്ന സോയാബീൻ എണ്ണയിലേക്ക്‌ തിരിച്ചതു. കാലിത്തീറ്റയ്ക്ക്‌
വേണ്ടി കൃഷി ചെയ്തിരുന്ന സോയാബീനിൽ നിന്നും ലഭിച്ചിരുന്ന എണ്ണയ്ക്ക്‌
വലിയ സ്വീകാര്യത, അവിടുത്തെ ജനസമൂഹങ്ങളിൽ ആദ്യ മൊന്നും ഉണ്ടായിരുന്നില്ല.

വെളിച്ചെണ്ണയുടെ രുചിയും, ഗുണവും സോയ എണ്ണയ്ക്കില്ലാതിരുന്നതിനാൽ ആ
നാട്ടിലെ ഉപഭോക്താക്കൾ വളരെക്കുറച്ച്‌ മാത്രമേ സോയാ എണ്ണ
ഉപയോഗിച്ചിരുന്നുള്ളൂ. ലക്ഷക്കണക്കിന്‌ ഹെക്ടറിൽ കൃഷിചെയ്തിരുന്ന സോയാബീൻ
കർഷകർ അവരുടെ സംഘടനവഴി സ്പോൺസർ ചെയ്ത അന്നത്തെ ഗവേഷണഫലമാണ്‌, സോയാബീൻ ഓയിൽ വെളിച്ചെണ്ണ യേക്കാളും, പാമോലിനേക്കാളും, ഹൃദ്രോഗസാധ്യത
കുറയ്ക്കുമെന്ന രീതിയിലുള്ള വിശദീകരണം നൽകിയത്‌. 
അമേരിക്കൻ സമൂഹത്തിൽ ഹൃദ്രോഗത്തിന്റെ തോത്‌ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമായിരുന്നുവത്‌. ഈ ഗവേഷണഫലം, വളരെക്കുറഞ്ഞ എണ്ണം വരുന്ന വൻകിട സോയാകർഷകരുടെ  സംഘം,
അവർക്കനുകൂലമായി വൻപരസ്യങ്ങളുടെ സഹായത്തോടെ മാറ്റി എടുക്കുക
യാണുണ്ടായത്‌. പിന്നീടുണ്ടായ ഗവേഷണഫലങ്ങൾ, പാമോലിന്‌ അനുകൂലമായവ
തെരഞ്ഞെടുത്ത്‌, ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ, വൻകിട എണ്ണപ്പന
കമ്പനികളും ധാരാളമായി പരസ്യങ്ങളിലൂടെ പ്രയോജന പ്പെടുത്തുകയുണ്ടായി.

എന്നാൽ നാമമാത്ര, ചെറുകിട തെങ്ങ്‌ കർഷകർക്ക്‌ സംഘടനാശക്തിയോ, സാമ്പത്തിക
ശക്തിയോ സ്വാധീനശക്തിയോ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ,
വെളിച്ചെണ്ണയെപ്പറ്റിയുണ്ടായിരുന്ന തെറ്റായ കണ്ടെത്തലുകൾ
തിരുത്തപ്പെട്ടപ്പോഴും,  കാര്യമായി പുറംലോകത്തെ അറിയിക്കാൻ ആർക്കും
കഴിഞ്ഞതുമില്ല. ഇതിന്‌ പരിഹാരമുണ്ടാവണമെങ്കിൽ സിപിഎസുകളും, നാളികേര
മേഖലയിലെ ഉത്പാദക കമ്പനികളും ഇന്ത്യയിലുടനീളം ഉയർന്ന്‌ വരേണ്ടതുണ്ട്‌.

നാളികേരത്തിന്റെ ആരോഗ്യരംഗത്തെ സംഭാവനകൾ ഇളനീരിലും വെളിച്ചെണ്ണയിലും
മാത്രം ഒതുങ്ങുന്നതല്ല. വെർജിൻ വെളിച്ചെണ്ണയും വെന്തവെളിച്ചെണ്ണയും
വെർജിൻ വെളിച്ചെണ്ണ അടിസ്ഥാനഘടകമായി ഉണ്ടാക്കുന്ന നിരവധി മരുന്നുകളും,
ലേപനങ്ങളും, ആയൂർവേദ എണ്ണകളും മരുന്നുകളും എല്ലാം നമുക്ക്‌
സുപരിചിതമാണ്‌. പാകമായ നാളികേരം നൽകുന്നയത്ര  ഭക്ഷ്യനാരുകൾ (ഡയറ്ററി
ഫൈബർ) നൽകുന്ന വേറെ എത്ര ഭക്ഷ്യവസ്തുക്കളാണ്‌ നമുക്കുള്ളത്‌?
ഇതുകൊണ്ടുതന്നെ യല്ലേ തൂൾതേങ്ങയുടെ ഇറക്കുമതി പല വികസിത രാജ്യങ്ങളിലും
വർഷം തോറും കൂടി വരുന്നത്‌? ഭക്ഷണത്തിലെ ഡയറ്ററി ഫൈബറിന്റെ പ്രാധാന്യം
ശാസ്ത്രലോകവും പോഷക വിദഗ്ദ്ധരും, ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ്‌
പ്രോത്സാഹിപ്പിക്കുന്ന കാലമാണിപ്പോൾ. തേങ്ങാവെള്ളത്തിൽ നിന്നുണ്ടാക്കുന്ന
സസ്യജന്യമായ വിനാഗിരിയല്ലേ രാസവസ്തുക്കളിൽ നിന്നുണ്ടാക്കുന്ന അപകടകാരിയായ
സിന്തറ്റിക്‌ വിനാഗിരി യേക്കാൾ മെച്ചം.

കരിക്കിൻ വെള്ളത്തേക്കാൾ പ്രകൃതിജന്യമായ വേറെ ഏത്‌ ലഘുപാനീയമാണ്‌ ഇന്ന്‌
ലോകത്തുള്ളത്‌? വേണ്ടത്ര സംഭരിച്ച്‌ പാക്കറ്റിലാക്കി, വിപണിയിലെത്തിക്കാൻ
നമുക്ക്‌ കഴിയാതെ പോയതിനാൽ ആ രംഗത്തെ വലിയ സാധ്യതകൾ നമുക്ക്‌ തുടക്കത്തിൽ
പ്രയോജന പ്പെടുത്താനായില്ല. എന്നാൽ ഇന്ന്‌ തമിഴ്‌നാട്ടിലും
കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും ഗുജറാത്തിലും കരിക്കിൻ വെള്ളം
സംഭരിച്ച,​‍്‌ സംസ്കരിച്ച്‌ വിപണനം നടത്തുന്ന യൂണിറ്റുകൾ ഉയർന്ന്‌
വന്നിട്ടുണ്ട്‌. കേരളത്തിലും ഇത്തരം 25-30 യൂണിറ്റുകളെങ്കിലും
ഉണ്ടാവാനുള്ള അവസരമുണ്ട്‌.

ലോകം മുഴുവൻ  സോയഫ്രീ, ഗലൂട്ടെൻ ഫ്രീ, ഡയറി ഫ്രീ, ഏഗ്ഗ്‌ ഫ്രീ, നട്ട്‌
ഫ്രീ ക്രീമുകളിലേക്ക്‌ തിരിയുകയാണ്‌. അതിന്റെ മുഖ്യഉറവിടം തേങ്ങാപ്പാലും,
കരിക്കും തന്നെയാണ്‌. വിദേശികൾ തേങ്ങയിൽ നിന്നുണ്ടാക്കുന്ന ഇത്തരം
ക്രീമുപയോഗിച്ച്‌ ഐസ്ക്രീമും, യോഗർട്ടും ഉത്പാദിപ്പിച്ച്‌, ഉപയോഗിച്ച്‌
തുടങ്ങി, നാളികേര കർഷകരുടെ വരുംകാലങ്ങളിലെ മറ്റൊരുവലിയ സാധ്യതയാണിത്‌.

പ്രമേഹരോഗികൾക്കുപോലും ഉപയോഗിക്കാവുന്നതും, പാലിൽ നിന്നുണ്ടാക്കുന്ന
ക്രീമിന്റെ മൂന്നിലൊന്നിൽ താഴെമാത്രം കൊഴുപ്പുള്ളതുമായ ഒരു പുതിയ ക്രീം
തേങ്ങയിൽ നിന്ന്‌ ആദ്യമായി കൊച്ചിയിലെ എസ്സിഎംഏശിന്റെ ബയോടെക്നോളജി
വിഭാഗം വികസിപ്പിച്ചെടുത്തതും നാളികേരകർഷകർക്കുള്ള ശുഭവാർത്തയാണ്‌.
വെളിച്ചെണ്ണയും വെർജിൻ വെളിച്ചെണ്ണയും ചർമ്മ സംരക്ഷണ ഉൽപന്നങ്ങളിൽ
ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഉഷ്ണമേഖല രാജ്യങ്ങളേക്കാൾ
ശൈത്യരാജ്യങ്ങളിലെ ആളുകൾക്ക്‌ ചർമ്മസംരക്ഷണത്തിന്‌ എണ്ണയുടെ ഉപയോഗം
കൂടുതലാണ്‌. ഇക്കാര്യത്തിന്‌ സോയാബീൻ ഓയിലോ, സൺഫ്ലവർ ഓയിലോ, നിലക്കടല
എണ്ണയോ, പാമോലിനോ, റൈസ്‌ ബ്രാൻ ഓയിലോ മറ്റ്‌ സസ്യ എണ്ണകളോ ആരുംതന്നെ
സാധാരണ ഉപയോഗിക്കുന്ന തായി അറിവില്ല. വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ,
ഒലിവ്‌ ഓയിൽ, എള്ളെണ്ണ തുടങ്ങിയവ മാത്രമാണ്‌ ചർമ്മ, കേശ സംരക്ഷണത്തിനായി
ഉപയോഗിക്കുന്നത്‌. ഈ രംഗത്തും വെളിച്ചെണ്ണയുടേയും അതിൽ നിന്നുള്ള
ഉൽപന്നങ്ങളുടേയും സാധ്യത നമുക്ക്‌ ധാരാളമായി കണ്ടെത്താനാവും.

നാളികേരത്തിന്‌ ഭക്ഷ്യവസ്തു എന്ന നിലയിലും, വെളിച്ചെണ്ണയ്ക്ക്‌ പാചക എണ്ണ
എന്ന നിലയിലും മാത്രമല്ലാത്ത ഉപയോഗങ്ങൾ നമുക്ക്‌ കൂടുതലായി കണ്ടെത്താൻ
ശ്രമം നടത്തേണ്ടതുണ്ട്‌. വെളിച്ചെണ്ണയ്ക്ക്‌ പാചക എണ്ണ എന്ന നിലയിൽ
ഒരുപക്ഷേ കേരളത്തിലും, കർണ്ണാടക, തമിഴ്‌നാട്‌, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
എന്നിവിടങ്ങളിൽ കുറേ പ്രദേശങ്ങളിലും മാത്രമേ വലിയ വിപണിയുണ്ടാവൂ. എന്നാൽ
മുകളിൽ സൂചിപ്പിച്ച ആരോഗ്യ സംരക്ഷണ മേഖലയിലും, ചർമ്മ സംരക്ഷണം, സൗന്ദര്യ
സംവർദ്ധനം എന്നീ മേഖലകളിലും ബേബി ഓയിൽ എന്ന നിലയിലും വെർജിൻ
വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും ലോകമൊട്ടാകെ വിപണിയുണ്ട്‌. 
 ആ വിപണി വളർത്തി, വർദ്ധിപ്പിച്ച്‌ നമ്മുടെ നാളികേര കർഷകർക്ക്‌ ലാഭകരമായ
വിലയും വിലസ്ഥിരതയും നേടിയെടുക്കുന്നതിനുള്ള സംഘടിതശ്രമം നടത്തേണ്ട
തുണ്ട്‌. കർഷകരുടെ തന്നെ ഉത്പാദകസംഘങ്ങൾ, അതുവഴിയുണ്ടാകുന്ന ഉത്പാദക
കമ്പനികൾ എന്നിവയെ നാളികേര വികസന ബോർഡും നമ്മുടെ നാട്ടിലെ പൊതു സമൂഹവും ഈ
രംഗത്ത്‌ ഉറ്റുനോക്കുന്നുണ്ട്‌. എപ്രകാരം നമുക്ക്‌ കർഷക കൂട്ടായ്മകളിലൂടെ
ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനാകും. അതുപോലെത്തന്നെ ഈ രംഗത്തേക്ക്‌ പുതിയ
സംരംഭകരെ പ്രത്യേകിച്ച്‌ വിദേശ മലയാളികളേയും മറ്റും, നാളികേരാധിഷ്ഠിത
മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കായുള്ള വ്യവസായ സംരംഭങ്ങളിലേക്ക്‌ കൈപിടിച്ച്‌
കൊണ്ടുവരേണ്ടതുണ്ട്‌. അടുത്തവർഷം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം
നൽകുന്നതിനും നമുക്ക്‌ ശ്രമിക്കാം.
എല്ലാ മാന്യവായനക്കാർക്കും സമ്പട്സമൃദ്ധമായ
പുതുവത്സരാശംസകൾ.
       ആശംസകളോടെ,

ടി.കെ.ജോസ് ഐ എ എസ്
       ചെയർമാൻ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...