18 Mar 2012

ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും.


ടി.ബി.ലാൽ

പന്ത്രണ്ടു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു അയാളുടെ നീണ്ടുമെലിഞ്ഞ കറുത്ത കാലന്‍കുടയ്ക്ക്. കമ്പികളൊക്കെ ദ്രവിച്ചിരിക്കുന്നു. നിറം മങ്ങിമങ്ങി കറുപ്പുപോലും കെട്ടുപോയ ശീലയില്‍ നിറയെ ചെറുദ്വാരങ്ങള്‍. കാഠിന്യമേറിയ രശ്മികള്‍ സൂചിമുനകള്‍പോലെ ദേഹത്തു വന്നുകൊള്ളുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ ഇച്ഛാഭംഗം തീര്‍ക്കുന്നു. ചെറുപ്പകാലം എത്ര പെട്ടന്നാണ് കടന്നുപോയത്. എന്തുമാത്രം വെയിലാണ് അന്നൊക്കെ കൊണ്ടിട്ടുള്ളത്. ഇപ്പോള്‍ ഒരു തരിപോലും സഹിക്കാനാവാത്ത നിലയായിരിക്കുന്നു. കുടയുടെ കവചമില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും തലവേദനയും തലയ്ക്കകത്താകെ ഒരു തിക്കുമുട്ടലും. എന്നും രക്ഷയായത് ഈ കുടയാണ്. ഇത്രയോ കാലമായിരിക്കുന്നു കുട തന്റെയൊപ്പം ജീവിക്കുവാന്‍ തുടങ്ങിയിട്ട്.
അയാള്‍ കുടയെ ശരീരത്തോടു ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. ഒരു വ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു. കുടയുടെ ആയുസ്സിനേക്കാള്‍ എത്രയോ കാലങ്ങള്‍ താന്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നു. അല്ലെങ്കില്‍ താനിപ്പോഴും ജീവിച്ചിരിക്കുക തന്നെയാണോ? അയാള്‍ വിസ്മയം പൂണ്ടു. 'ജീവിച്ചുതീരുക'യാണ്. അതാവും ശരി. കുടയുടെ വില്ലുപോലെ എഴുന്നുനിന്നിരുന്ന കമ്പികള്‍ക്ക് അന്ന് നല്ല വെള്ളിനിറമായിരുന്നു. ഇന്നാവട്ടെ അവ നിറം മങ്ങി തുരുമ്പുപിടിച്ച്...ചുളിവുകള്‍ വീണ കൈകളിലേക്ക് ക്ഷീണിതമായ മിഴികള്‍ നീണ്ടു.
ടെലിഫോണ്‍ എക്‌സേഞ്ച് കെട്ടിടം ആകെ മാറിയിരിക്കുന്നു. ശീതീകരിച്ച ഹാളിലേക്കുള്ള ഗ്ലാസ്‌ഡോര്‍ തുറന്നുകയറുമ്പോള്‍ പെട്ടന്ന് ഒരാശ്വാസം തോന്നി. അവിടെ കൗണ്ടറില്‍ ഇരുന്ന ഒരുദ്യോഗസ്ഥന്‍ അയാളെ നോക്കി വിശാലമായി ചിരിച്ചു. വിയര്‍പ്പു പടര്‍ന്ന കൈകള്‍കൊണ്ട് പോക്കറ്റിലെ കടലാസുകഷണം എടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു.
''വേണ്ട..വേണ്ട ഇപ്പോള്‍ പണമടയ്ക്കാന്‍ ബില്ലൊന്നും വേണമെന്നില്ല. നമ്പര്‍ പറഞ്ഞാല്‍ മതിയാകും. നമ്പര് ഓര്‍മ്മയുണ്ടോ..?''
ഓര്‍മ്മയുണ്ടോയെന്നോ! എത്രയോ കാലമായി ഈ നമ്പര്‍ ജീവിതത്തിന്റെ ഭാഗമായിട്ട്. ഓര്‍മ്മകള്‍ക്കോ കാലത്തിനോ ഇത് മായ്ക്കാനാവുമെന്നു തോന്നുന്നില്ല.
'2378635'
'ഓ ലാന്‍ഡ് നമ്പറാണോ?' അയാള്‍ തെല്ലു പുച്ഛത്തോടെ തന്നെ ചോദിച്ചു. 'ഇന്നത്തെ കാലത്ത് ലാന്‍ഡ്‌ഫോണുകള്‍ ആര്‍ക്കുവേണം? ആട്ടെ ബില്‍ത്തുക എത്രയുണ്ട്..?''
'ഒരുമാസത്തെ മിനിമം ചാര്‍ജ്ജേയുള്ളൂ..'
വീണ്ടും അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.
'ഈ നമ്പര്‍ മാറാതെ തന്നെ ഒരു മൊബൈല്‍ഫോണ്‍ കണക്ഷന്‍ തരട്ടെ.? ഇന്നത്തെക്കാലത്ത് ഒരു മൊബൈലെങ്കിലുമില്ലാതെ ആര്‍ക്കാണ് ജീവിക്കാനാവുക? ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും. ഗ്യാസു ബുക്കുചെയ്യാനും ബാങ്കിടപാടു നടത്താനുമൊക്കെ മൊബൈല്‍ഫോണ്‍ തന്നെവേണം. വെയിലുകൊണ്ട് വീട്ടിലേക്കു ചെന്നുകയറുമ്പോഴേക്കും എ.സി ഓണ്‍ചെയ്ത് അകം തണുപ്പിച്ചുവയ്ക്കാന്‍ പറ്റുന്നത് ചില്ലറ കാര്യമാണോ? അതിനും വേണം എസ്.എം.എസ്! ഏതായാലും ഒരു കണക്ഷന്‍ ഇപ്പോള്‍ത്തന്നെ തരാം. എന്താ വേണ്ടേ..?''
''വേണ്ടേ..?''
ആ ചോദ്യം കാതില്‍ വീണ്ടുംവീണ്ടും മുഴങ്ങി കേള്‍ക്കുന്നതുപോലെ. അതിനെ അവഗണിച്ച് പുറത്തേക്കുകടന്നു.
തിളയ്ക്കുന്ന നഗരച്ചൂടിലേക്കു വീണ്ടും ഇറങ്ങിയപ്പോഴേക്കും പരവശമായി. പാന്റ്‌സും ടൈയും ധരിച്ച് തുകല്‍ബാഗും പിടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ പെട്ടന്ന് ഓടിവന്നുകൊണ്ടു പറഞ്ഞു.
'സര്‍, ഞങ്ങളുടെ വിശാലമായ നെറ്റുവര്‍ക്കിലേക്ക് സ്വാഗതം. നമ്പര്‍ മാറാതെ തന്നെ ഈ നെറ്റുവര്‍ക്കിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു മാറാനാകും. നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ പരസ്യം കണ്ടില്ലായിരുന്നോ..? അധികചാര്‍ജ്ജ് ഒന്നും ഈടാക്കുന്നേയില്ല..'
മകന്റെ പ്രായം മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍.
അയാള്‍ക്ക് അടക്കിവയ്ക്കാനാവാത്ത ഒരു വാല്‍സല്യംതോന്നി.
ചുട്ടുപൊള്ളുന്ന വെയിലില്‍ ചെറുപ്പക്കാരനുകൂടി ഒരിറ്റു തണലുകിട്ടുന്നതിനായി അയാള്‍ യുവാവിനരികിലേക്ക് ഒന്നുകൂടി ചേര്‍ന്നുനിന്ന് കുട ഉയര്‍ത്തിപ്പിടിച്ചു. വെയില്‍ അഗ്നിവേഷത്തില്‍ ഒന്നിളകിയതുപോലെ തോന്നി.
...............................
ദ്വാരങ്ങള്‍ ഉണ്ടെങ്കിലും, കമ്പികളില്‍ തുരുമ്പ് വീണെങ്കിലും വെയിലിനോട് ഏറ്റുമുട്ടി രണ്ടു ശരീരങ്ങളെ അല്‍പ്പമെങ്കിലും സ്വസ്ഥരാക്കാന്‍ ആ കുടയ്ക്ക് അപ്പോഴും കരുത്ത് ശേഷിച്ചിരുന്നു. രണ്ടു ശിരസ്സുകള്‍ക്കു മേലേ മൂന്നാമതൊരു ശിരസ്സുപോലെ അത് ഉയര്‍ന്നുനിന്നു. 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...