ബഷീർ വള്ളിക്കുന്ന്
ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ ‘ഒളി’അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. ‘വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും’ എന്ന് ഫൈസല്‍ . ‘എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം’ എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.
ഖുന്‍ഫുദക്കടുത്ത് മരുഭൂമിയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഇസ്മാഈല്‍ ഉള്ളത് എന്നറിയാം. ഉടനെ ഞാന്‍ ഫൈസലിനെ വിളിച്ചു. ‘ഞാന്‍ തന്നെ വരാം. ഒരു ബ്ലോഗറായ നിങ്ങള്‍ വിളിച്ചിട്ട് വരാതിരിക്കുന്നത് ശരിയല്ലല്ലോ’. ഫൈസലിനു സന്തോഷമായി. എന്റെ ‘ഒളി അജണ്ട’ ഞാന്‍ പുറത്തു വിട്ടില്ല. പ്രവാസി അസോസിയേഷന്റെ ചിലവില്‍ നാട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരു കഞ്ഞിയാണ് ഞാനെന്നു വരരുതല്ലോ. ഇസ്മാഈലിനെ വിളിച്ചു അങ്ങോട്ടെത്താനുള്ള വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി. ജിദ്ദയില്‍ നിന്നും ജീസാന്‍ ഹൈവേയില്‍ ഏതാണ്ട് നാനൂറു കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഖുന്‍ഫുദയില്‍ എത്താന്‍. ഖുന്‍ഫുദയില്‍ എത്തുന്നതിനു അമ്പതു കിലോമീറ്റര്‍ മുമ്പ് ഒരു കൊച്ചുപട്ടണമുണ്ട്. മുദൈലിഫ്. അവിടെ നിന്ന് മരുഭൂമിയിലൂടെ അല്പം ഉള്ളോട്ടു പോയാല്‍ നവാന്‍ എന്ന ഗ്രാമത്തിലെത്തും. അവിടെ വന്നു വിളിച്ചാല്‍ മതി ഉടനെ ഞാന്‍ എത്തും എന്ന് ഇസ്മാഈല്‍ പറഞ്ഞു. ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറലും ഡിപ്ലോമാറ്റിക് ടീമും ഖുന്‍ഫുദയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ യാത്രയുടെ പ്രധാന ഉദ്ദേശം അവിടെയുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കി നല്‍കുക, യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുക്കുക തുടങ്ങിയവയാണ്. വിദൂര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കോണ്‍സുലര്‍ സംഘത്തിന്റെ ഇത്തരം സന്ദര്‍ശനങ്ങള്‍ വലിയ അനുഗ്രഹമാണ്.

വെന്നിയൂര്‍ സ്വദേശി അബ്ബാസിനെയാണ് ജിദ്ദയില്‍ നിന്നും എന്നെ കൊണ്ടുപോകാന്‍ പ്രവാസി അസോസിയേഷന്‍ ചുമതലപ്പെടുത്തിയത്. കുടി വെള്ളം കൊണ്ടുപോകുന്ന ട്രക്കുമായി മരുഭൂമിയില്‍ ഏറെക്കാലം ജോലിയെടുത്തിട്ടുണ്ട് അബ്ബാസ്. ജിദ്ദ – ജീസാന്‍ റോഡിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മരുഭൂമിയിലെ ഗ്രാമങ്ങളിലേക്ക് ഇന്നത്തെപ്പോലെ റോഡുകള്‍ ഇല്ലാതിരുന്ന കാലത്തും അദ്ദേഹം വെള്ളം കൊണ്ടുപോയിട്ടുണ്ട്. യാത്രയിലുടനീളം രസകരമായ പല അനുഭവങ്ങളും അബ്ബാസ് പറഞ്ഞു. സ്ഥലം ചോദിച്ചറിഞ്ഞെങ്കിലും മരുഭൂമിയല്ലേ, ഇസ്മാഈലിനെ കണ്ടു പിടിക്കാന്‍ ആവുമോ എന്നൊരു സംശയം യാത്ര പുറപ്പെടുമ്പോള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ ഇസ്മാഈലിന്റെ പേരും നില്‍ക്കുന്ന സ്ഥലവും സൂചിപ്പിച്ചപ്പോഴേക്ക് അബ്ബാസ് പറഞ്ഞു. ‘ആളെ എനിക്കറിയാം. അവന്റെ തോട്ടത്തിലേക്ക് ഞാന്‍ വെള്ളം കൊണ്ടുപോയിട്ടുണ്ട്’. സമയം ഉണ്ടെങ്കില്‍ നമുക്ക് പോകുന്ന പോക്കില്‍ തന്നെ അവിടെ കയറിയിട്ട് പോകാം”. സത്യം പറഞ്ഞാല്‍ അബ്ബാസിന്റെ ആ മറുപടി എന്നെ വല്ലാതെ ആവേശം കൊള്ളിച്ചു. എനിക്ക് പറ്റിയ ഒരാളെത്തന്നെയാണ് കിട്ടിയിരിക്കുന്നത്.
രാത്രി പത്തു മണിക്കാണ് ഖുന്‍ഫുദയിലെ പരിപാടി. ജിദ്ദയില്‍ നിന്ന് നാല് മണിക്കാണ് പുറപ്പെട്ടത്. മരുഭൂമിയെ കീറിമുറിച്ചു കടന്നു പോകുന്ന വിജനമായ ആറുവരിപ്പാത. ഏതു കൊഞ്ഞാണന്‍ ഡ്രൈവറും നൂറ്റിപ്പത്തിനു താഴെ ചവിട്ടില്ല. അമ്മാതിരി റോഡാണ്. അബ്ബാസാകട്ടെ നൂറ്റിനാല്പതിനു താഴേക്ക് വന്നിട്ടേയില്ല. അതുകൊണ്ട് വിചാരിച്ചതിലും നേരത്തെ മുദൈലിഫില്‍ എത്തി. പോകുന്ന പോക്കില്‍ തന്നെ നേരെ ഇസ്മാഈലിന്റെ അടുത്തേക്ക് വിട്ടു. മെയിന്‍ റോഡില്‍ നിന്നും നവാനിലേക്കുള്ള കട്ട് റോഡിലേക്ക്. അല്പം പോയിക്കഴിഞ്ഞപ്പോള്‍ ഹോളോബ്രിക്സ് ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറിയുടെ മുറ്റത്ത് അബ്ബാസ് വണ്ടി നിര്‍ത്തി. ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. ഇസ്മാഈലും നാട്ടുകാരായ ചില സുഹൃത്തുക്കളും അവിടെ കാത്തു നില്‍ക്കുന്നുണ്ട്. അവരെയും കൂട്ടി മണ്‍പാതയിലൂടെ അല്പം പോയതോടെ ഇസ്മാഈലിന്റെ സങ്കേതം എത്തി. മരുഭൂമിയില്‍ വിജനമായ ഒരിടത്ത് നാട്ടുമ്പുറത്തെ പീടികമുറികള്‍ പോലെ രണ്ടു റൂമുകള്‍.. ചുറ്റുപാടും ആടുകളുടെ കൂട്ടങ്ങള്‍ ..അവയുടെ വാസസ്ഥലം മരുഭൂമിയില്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അപരിചതരായ ഞങ്ങളെ കണ്ടപ്പോള്‍ ആടുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നായ ഒടുക്കത്തെ കുര. ഇസ്മാഈലിനെ കൂട്ടത്തില്‍ കണ്ടതോടെ അവനൊന്നു അടങ്ങി.


നായയുടെ കുരയും തണുത്ത കാറ്റും ചുറ്റിലും ആടുകളുമായി ആ രാത്രി അവിടെ കഴിയാന്‍ എനിക്ക് കൊതിയുണ്ടായിരുന്നു. പക്ഷേ പരിപാടിക്ക് പോകണമല്ലോ. ‘കുതിക്കുന്ന ഇന്ത്യ കിതക്കുന്ന പ്രവാസി’ എന്ന വിഷയമാണ് എനിക്ക് സംസാരിക്കേണ്ടത്. നേരം വൈകി കിതച്ചു കൊണ്ട് അങ്ങോട്ട് എത്തിയാല്‍ എന്റെ കുതിപ്പ് അതോടെ അവര്‍ തീര്‍ക്കും!. എല്ലാം കാണാനായി പകല്‍ സമയത്ത് നാളെ വരാം എന്ന് പറഞ്ഞു വണ്ടിയില്‍ കയറിയപ്പോള്‍ നായ നീട്ടി ഓരിയിട്ടു. ‘ഇനി ഞാനുറങ്ങട്ടെ’ എന്നൊരു ട്യൂണുണ്ട് അതിന്. ഖുന്‍ഫുദയില്‍ കൃത്യസമയത്ത് എത്തി. ആദ്യം ഫൈസലിന്റെ വീട്ടില്‍ നിന്ന് പത്തിരിയും വെള്ളപ്പവും കോഴിക്കറിയും!. ഇസ്മാഈലിന്റെ റൂമില്‍ നിന്ന് ഭക്ഷണം കഴിച്ച വിവരം ഞാന്‍ പറഞ്ഞില്ല. (ഹല്ല പിന്നെ!.)



with Faisal Babu

With Faisal Chemban
ഓരോ ഷെഡിലും പ്രത്യേക തരം മണ്ണടുപ്പുകള്‍ ഉണ്ട്. മൈലാഞ്ചിയോ മറ്റോ ഇട്ട് കറുപ്പിച്ച കൈകളോടെ നില്‍ക്കുന്ന ഗ്രാമീണ സ്ത്രീകള്‍ ആളുകള്‍ക്ക് മീന്‍ ചുട്ടു കൊടുക്കുന്നു. കടലില്‍ നിന്ന് അപ്പോള്‍ പിടിച്ചു കൊണ്ട് വന്ന പല തരം മീനുകള്‍ വില്‍ക്കുന്ന ചെറിയ ഷെഡുകള്‍ ചുറ്റുപാടും ഉണ്ട്. നിസാര്‍ അറബികളുടെ പ്രിയ മത്സ്യമായ ഹാമൂര്‍ വാങ്ങി. 45 റിയാലാണ് ഒരു കിലോക്ക്. (ഏകദേശം 600 രൂപ). കടക്കാരന്‍ അത് പ്രത്യേക രീതിയില്‍ മുറിച്ചു തന്നു. ഗ്രാമീണ സ്ത്രീകളുടെ വേഷത്തിലും വൃത്തിയിലുമൊക്കെ അല്പം ശങ്കയുള്ളതിനാല്‍ ഞങ്ങള്‍ തന്നെ മീന്‍ കഴുകി വൃത്തിയാക്കിക്കൊടുത്തു.



ഒരു ചെറിയ മീന്‍ തിന്നു കഴിഞ്ഞപ്പോഴേക്ക് ഫൈസല്‍ ആളാകെ മാറി. ഒരു അറബി പ്രമാണിയുടെ ലുക്കും മംഗലശ്ശേരി നീലകണ്ഠന്റെ ഇരിപ്പും!.




ഇസ്മാഈലിന്റെ താമസസ്ഥലവും ആടുകള്‍ക്ക് വേണ്ടി വളച്ചു കെട്ടിയ കൂടുകളും

ഇസ്മാഈലിന്റെ ഓരോ ദിവസവും വളരെ തിരക്ക് പിടിച്ചതാണ്. തൊട്ടടുത്ത മണ്‍കട്ടയുണ്ടാക്കുന്ന കമ്പനിയില്‍ ഒരു ചെറിയ ജോലിയുണ്ട്. ആടുകളെ നോക്കി ബാക്കിയുള്ള സമയം എന്ത് ജോലിയും എടുക്കാം എന്നുള്ളതാണ് കഫീലിന്റെ നിലപാട്. ആടുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അതില്‍ വിട്ടു വീഴ്ച പാടില്ല. അറബികളുടെ ഒരു പൊതു കാഴ്ചപ്പാടാണ് അത്. വീട്ടില്‍ പട്ടിണി കിടന്നാലും വളര്‍ത്തുന്ന ആടുമാടുകളെ അവര്‍ പട്ടിണിക്കിടില്ല. മുഹമ്മദ് നബി കുട്ടിക്കാലത്ത് ആട്ടിടയനായിരുന്നു. ആ ഒരു പാരമ്പര്യത്തിന്റെ കണ്ണി പിടിച്ചാണ് പല അറബികളും ആടുമാടുകളെ മേച്ചു നടക്കുന്നതും വളര്‍ത്തുന്നതും. വലിയ ധനികര്‍ പോലും ഒട്ടകത്തെയും ആടുകളെയും മേച്ചു നടക്കുന്നത് മരുഭൂമിയില്‍ സാധാരണമാണ്. ഒരു ആരാധനയുടെ ഭാഗമെന്നോണം ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണത്. ആടുകളെ നോക്കുന്ന കാര്യത്തില്‍ ഒരിക്കല്‍ പോലും ഇസ്മാഈലിന് കഫീലിന്റെ അനിഷ്ടം നേരിടേണ്ടി വന്നിട്ടില്ല. അത്ര സ്നേഹത്തോടെയാണ് അവന്‍ ആടുകളെ നോക്കുന്നത്. രാവിലെ എഴുന്നേറ്റു ആടുകള്‍ക്ക് തീറ്റയും വെള്ളവുമൊക്കെ നല്‍കിയ ശേഷം കമ്പനിയിലേക്ക് പോകും. തൊട്ടടുത്തു തന്നെയായതിനാല്‍ ഇടയ്ക്കിടെ ആടുകളെ വന്നു നോക്കാം. വൈകിട്ട് വന്നാല്‍ മറ്റൊരു പണിയുണ്ട്. ട്രാക്റ്റര്‍ ഓട്ടുക. കഫീലിന്റെതാണ് ട്രാക്റ്റര്‍ . മരുഭൂമിയാണെങ്കിലും അവിടെ കൃഷി ചെയ്യുന്ന ഗ്രാമീണര്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി അത് വാടകയ്ക്ക് ഓട്ടിക്കൊടുക്കും. അതിന്റെ വാടകയില്‍ ഒരു ചെറിയ അംശം ഇസ്മാഈലിന് ഉള്ളതാണ്. ചുരുക്കത്തില്‍ വളരെ തിരക്ക് പിടിച്ച ജീവിതം. എന്നാല്‍ പൂര്‍ണ സംതൃപ്തിയോടെ അത് ചെയ്യുന്നു എന്നതാണ് ഇസ്മാഈലിന്റെ പ്രത്യേകത. ആരോടും പരിഭവമില്ല, പരാതിയില്ല. എല്ലാവരെക്കുറിച്ചും. നല്ല അഭിപ്രായം മാത്രം.
ഇസ്മാഈല്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു വലിയ തോട്ടം കാണുവാന്‍ വേണ്ടി എന്നെ കൊണ്ട് പോയി. മണ്‍പാതയിലൂടെ ഏറെ നേരം വണ്ടി ഓട്ടിയ ശേഷമാണ് അവിടെ എത്തിയത്. മരുഭൂമിയുടെ നടുവില്‍ ഒരു വലിയ പച്ചപ്പ്. വര്‍ഷങ്ങളോളം ഈ തോട്ടത്തില്‍ ഇസ്മാഈല്‍ പണിയെടുത്തിട്ടുണ്ട്. ശരിക്കും ഒരു വിസ്മയമായിരുന്നു എനിക്കാ തോട്ടത്തിലെ കാഴ്ചകള്‍ . നിറയെ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ . മുരിങ്ങയും തക്കാളിയും ഭീമാകാരന്‍ വഴുതനങ്ങയും എന്ന് വേണ്ട എല്ലാ വിധ പച്ചക്കറികളും. വിശാലമായ കൂട്ടില്‍ തത്തകളും പ്രാവുകളും.. ഒരു ഭാഗത്ത് വലിയ ടര്‍ക്കി കോഴികള്‍ ….മറ്റൊരു ഭാഗത്ത് ആടുകളും താറാവുകളും.. ഒരു കൂട്ടില്‍ നിറയെ മാന്‍ കുട്ടികള്‍ .. കാവല്‍ പട്ടികള്‍ ..



തെങ്ങിനോട് ചേര്‍ന്ന് പൂവിട്ടു നില്‍ക്കുന്ന ചെമ്പരുത്തിയും.. അറേബ്യന്‍ മരുഭൂമിയുടെ നടുവിലാണെങ്കിലും നാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി. അതിരുകള്‍ തിരിച്ച മൂന്നു തോട്ടങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു വലിയ ഫാം ആണിത്. ഓരോ തോട്ടത്തിലും ഓരോ ജോലിക്കാരന്‍. മൂന്നു പേരും മലയാളികള്‍ . കാസര്‍ഗോഡ് സ്വദേശി ബഷീര്‍ , രാമനാട്ടുകരയിലെ ഹനീഫ, ഇടിമുഴിക്കല്‍ സ്വദേശി സൈതലവി .. മൂന്നു പേര്‍ക്കും പ്രത്യേക താമസ സ്ഥലങ്ങള്‍ ഉണ്ട്. ജോലി കഴിഞ്ഞാല്‍ എല്ലാവരും ഒന്നിച്ചു കൂടും. ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഒരു പഴയ ടൊയോട്ട സിംഗിള്‍ കാബിന്‍ പിക്കപ്പ് കിടക്കുന്നത് കണ്ടു. തോട്ടത്തിലെ ആവശ്യങ്ങള്‍ക്കായി ഉള്ള വണ്ടിയാണത്. പട്ടണത്തില്‍ പോയി സാധനങ്ങള്‍ കൊണ്ട് വരാന്‍ അതാണുപയോഗിക്കുക.

നാട്ടില്‍ നിന്ന് കൊണ്ട് വന്നു പിടിപ്പിച്ച തെങ്ങ്
നാട്ടില്‍ നിന്ന് കൊണ്ട് വന്നു പിടിപ്പിച്ച ചെമ്പരത്തി
മുമ്പ് ഇവിടെയുണ്ടായിരുന്ന ജോലിക്കാരില്‍ ഒരാള്‍ക്ക് നാട്ടില്‍ കുട്ടി ജനിച്ച വിവരം അറിഞ്ഞപ്പോള്‍ രണ്ടു ആടുകളെ അറുത്തു തോട്ടമുടമയായ കഫീല്‍ പാര്‍ട്ടി നടത്തി അവന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന അനുഭവം ഇസ്മാഈല്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സ് ‘ആടുജീവിതം’ വായിച്ച ഓര്‍മകളിലൂടെ പായുകയായിരുന്നു. അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന ആളുകളുടെ ചിത്രമാണ്. അത്തരം ചിലര്‍ ഉണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!! കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?
സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. പിറ്റേന്ന് ജോലിയുണ്ട്. രാവിലെ ഓഫീസില്‍ എത്തണം. ഇപ്പോള്‍ പുറപ്പെട്ടാല്‍ തന്നെ രാത്രി ഒരു മണിയാവും ജിദ്ദയില്‍ എത്താന്‍. അവരെ ഉറങ്ങാന്‍ വിട്ടു ഞാനും അബ്ബാസും തിരിച്ചു. വണ്ടിയുടെ ശബ്ദവും ലൈറ്റും കണ്ട ഉടനെ കാവല്‍ പട്ടി ഓടിയെത്തി. ബഷീര്‍ അവനെ ഓടിച്ചു. ഇസ്മായീലും ഞങ്ങളോടൊപ്പം കയറി. അവനെ അവന്റെ സങ്കേതത്തില്‍ തിരിച്ചെത്തിച്ച ശേഷം ഞങ്ങള്‍ ഇറങ്ങി. “അടുത്ത അവധിക്കാലത്ത് കുറച്ചു ദിവസം ഞങ്ങളോടൊപ്പം നില്‍ക്കാന്‍ വരണം”. ഇസ്മാഈല്‍ പറഞ്ഞു. “തീര്‍ച്ചയായും ഞാന്‍ വരും. ഇന്‍ഷാ അള്ളാ” അവനെക്കെട്ടിപ്പിടിച്ചു അത്രയും പറഞ്ഞപ്പോള്‍ എന്റെ വാക്കുകള്‍ ഇടറി. മണല്‍പ്പരപ്പിലൂടെ കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ആടുകള്‍ക്ക് വെള്ളവുമായി ഇസ്മാഈല്‍ പോകുന്നു. മരുഭൂമിയില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്.