20 May 2012

ബെസ്റ്റ് ആക്ടര്‍

സോം പണിക്കർ

 
 കമലാസണ്ണന്‍ ! കമലാസനന്‍ അണ്ണന്‍ എന്ന് മുഴുവന്‍ വിളിക്കാന്‍ കഴിയാത്തതിന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചു വിളിച്ചു അങ്ങിനെ ആക്കിയതാണ് .പാരമ്പര്യമായി കല്‍പ്പണി തൊഴിലാക്കിയ ആളൊന്നുമല്ല കമലാസണ്ണന്‍ , ഉപജീവനമാര്‍ഗം കല്‍പ്പണി പഠിച്ചു ആ രംഗത്തിരങ്ങിയതാണ്. ആദ്യം വെട്ടു കല്ല്‌ ചെത്താന്‍ പോവുമായിരുന്നു , പിന്നെ വെട്ടു കല്ല്‌ വെച്ച് തറ കെട്ടാനും ഭിത്തി പണിയാനും ഭിത്തി തേക്കാനും ഒക്കെ പഠിച്ചു . അരീക്കരയിലെ പ്രസിദ്ധരായ കിട്ടപ്പണിക്കനോടോ വാസു പണിക്കനോടോ ഒന്നും മത്സരിക്കാന്‍ കമലാസണ്ണന്‍ ആളല്ലായിരുന്നു, അതിനാല്‍ അവരെ കിട്ടാതെ വരുമ്പോള്‍ ആണ് കമലാസണ്ണനെ പണിക്കു വിളിക്കുന്നത്‌ . കോഴിക്കൂട് പണിയാനോ കുമ്മായം അടര്‍ന്നു പോയടം തേക്കാനോ ഒക്കെ കമലാസണ്ണനെ വിളിക്കും . കമലാസണ്ണന്‍ ആദ്യമായി വീട്ടില്‍ പണിക്കു വന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു , വന്ന പാടെ അമ്മയോട് " ഞാന്‍ മുളക്കുഴ പഠിച്ചതാ സാറേ , സാര്‍ എന്നെ എട്ടിലും ഒന്‍പതിലും പഠിപ്പിച്ചതാ " എന്ന് പറഞ്ഞു പൊട്ടി ചിരിച്ച കമലാസണ്ണനെ എനിക്ക് നന്നായി പിടിച്ചു . അദ്ദേഹം അങ്ങിനെയാണ് , ഒന്ന് പറഞ്ഞു രണ്ടാമതെതിനു ഉറക്കെ ഒരു ചിരിയാണ് , സദാ സന്തോഷമുള്ള ഒരു മുഖം , എനിക്ക് അദ്ദേഹത്തെ ഇത്ര ഇഷ്ടപെടാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു , അദ്ദേഹത്തിന് ആയിടെ സിനിമാ മാസികയില്‍ വന്ന ഗായകന്‍ ബ്രഹ്മാനന്ദന്റെ ഒരു ഫോട്ടോയുമായി നല്ല സാമ്യമുണ്ടായിരുന്നു . , മധ്യഭാഗം അല്‍പ്പം ഉയര്‍ന്ന ചുരുണ്ട മുടി, വീതിയുള്ള കൃതാവു , ചതുര വടിവുള്ള മീശ , എന്റെ ഈ കണ്ടു പിടുത്തം അമ്മക്ക് തീരെ പിടിച്ചില്ല " പോ ചെറുക്ക , ഒരു കണ്ടുപിടുത്തം കൊണ്ട് വന്നിരിക്കുന്നു , പണിക്കാരുടെ കീഴില്‍ നിന്നും മാറി വല്ലതും പോയിരുന്നു പടിക്ക് ചെറുക്കാ .."

ഞാന്‍ സ്കൂള്‍ വിട്ടു വന്നാലും കമലാസണ്ണന്‍ വെട്ടു കല്ല്‌ ചെത്തിക്കൊണ്ടേയിരിക്കും , അന്നൊക്കെ ഇരുട്ട് വീഴുന്നത് വരെ പണി ചെയ്യും , നിക്കറു കാണുന്ന രീതിയില്‍ മടക്കിക്കുത്തിയ ഒരു കാവി മുണ്ടും , വെളുത്ത കയ്യുള്ള ബനിയനും ചെവിയില്‍ ഒരു ഓലക്കാലും , അതില്‍ ഒന്ന് രണ്ടു വെട്ടുകള്‍ കാണും , കല്ലിന്റെ അളവുകള്‍ ആണ് , ആ ചെറിയ മഴു കൊണ്ട് കല്ലിന്റെ വശങ്ങളും ചെത്തി ഇടയ്ക്കിടെ അളവ് നോക്കുന്നത് ഞാന്‍ നോക്കി നില്‍ക്കും . മുളക്കഴ പഠിപ്പിക്കുന്ന ചില സാറന്മാരുടെ കാര്യം എന്നോട് ചോദിച്ചു ഉറക്കെ പൊട്ടിച്ചിരിക്കും " ആ പൂടയാന്‍ ഇപ്പോഴും ഉണ്ടോ അനിയാ .." " റൌഡി മത്തായി സാറ് എനിക്ക് ഇപ്പോഴും പേടിയാ അനിയാ ,, എത്ര വീക്കാ കിട്ടിയത് .." അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കും . കമലാസണ്ണന്‍ അങ്ങിനെ എനിക്ക് പ്രിയപ്പെട്ട ആളായി . ഞാന്‍ ചിലപ്പോള്‍ അണ്ണനെ കാണുമ്പോള്‍ ബ്രഹ്മാനന്ദന്റെ ഏതെങ്കിലും ഒരു പഴയ പാട്ടിന്റെ ആദ്യ വരി പാടി കളിയാക്കും " താരക രൂപിണി .... " " ഒന്ന് പോ അനിയാ " എന്ന് പറഞ്ഞു കമലാസണ്ണന്‍ കല്ല്‌ ചെത്ത് തുടരും .


പല വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ആണ് കമലാസണ്ണന്‍ നല്ല ഒരു നടന്‍ ആയിരുന്നു എന്ന് അറിയുന്നത് . മുളക്കുഴ സ്കൂളില്‍ സ്ഥിരം യൂത്ത് ഫെസ്റിവലില്‍ നാടകത്തില്‍ നായകന്‍ ആയിരുന്നു , പറയിര്കാല ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനും ക്ലബ്ബിന്റെ വാര്‍ഷികത്തിനും ഒക്കെ നാടകം നടത്തി അതില്‍ നായക വേഷം ആയിരുന്നു . കമലാസണ്ണന്‍ കാണാന്‍ അത്ര യോഗ്യനും ആണ് , നാടകത്തില്‍ മേക്കപ്പിട്ടു വന്നാല്‍ ഒരു സിനിമാ നടനെപ്പോലെ ഉണ്ട് . ഇപ്പൊ കല്യാണം കഴിച്ചു രണ്ടു കുട്ടികള്‍ ആയിട്ടും അരീക്കര എവിടെയെങ്കിലും നാടകം ഉണ്ടെങ്കില്‍ അതില്‍ കാമുക വേഷം കമലാസണ്ണന്‍ ആയിരിക്കും . " അണ്ണാ, ഈ സംഭാഷണം മുഴുവന്‍ കാണാതെ പഠിക്കാന്‍ പ്രയാസമാണോ ? " " ഓ അതൊന്നും സാരമില്ല അനിയാ .. രണ്ടു മൂന്നു തവണ വായിച്ചാല്‍ മതി , പിന്നെ പുറകില്‍ നിന്ന് പറഞ്ഞു തരാനും ആളുണ്ട് "

അന്ന് ഞങ്ങളുടെ വലിയ വീട് പണിതിട്ടില്ല , പഴയ വീട്ടിന്റെ മുന്‍പില്‍ തറ കെട്ടിയിട്ടു വര്‍ഷങ്ങള്‍ ആയി , അച്ഛന്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നപ്പോള്‍ മുതല്‍ അമ്മ വീട് പണിയാന്‍ നിര്‍ബന്ധിക്കുന്നുണ്ട് . സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നീണ്ടു നീണ്ടു പോവുകയാണ് . ആ വലിയ വീട് പണിതു കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും വലിയ ആഗ്രഹമായിരുന്നു , കാരണം അതില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും അതില്‍ പ്രത്യേകം പ്രത്യേകം മുറികള്‍ ഉണ്ട് , അന്നത്തെ നിലയില്‍ നാല് കിടപ്പ് മുറികള്‍ ഉള്ള ആ വലിയ വീട് ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു . കമലാസണ്ണന്‍ ആയിരുന്നു ഈ വീട് പണി ഏറ്റവും അധികം സ്വപ്നം കണ്ട ആള്‍ , തനിക്കു പൂര്‍ണമായി കോണ്ട്രാക്റ്റ് കിട്ടുന്ന ആദ്യത്തെ പണിയായി അദ്ദേഹം അത് എപ്പോഴും അച്ഛനോട് പറയുമായിരുന്നു " അണ്ണാ .. ഈ വീട് ഞാന്‍ പണിയും , അണ്ണന്‍ ഇത് മറ്റാര്‍ക്കും കൊടുക്കരുത് ." അച്ഛന്‍ അന്നെങ്കില്‍ " അതിനു നീ ഇതിനു മുന്‍പ് സ്വന്തമായി ഇങ്ങനെ ഒരു പണി ചെയ്തിട്ടുണ്ടോ .. ആ അന്നേരം നോക്കട്ടെ .. ലോണ്‍ ഒക്കെ ശരിയായി വരട്ടെ .." എന്നൊരു ഒഴുക്കന്‍ മറുപടി പറയും .

അങ്ങിനെ അച്ഛന്‍ സര്‍വീസില്‍ നിന്ന് കിട്ടിയ തുകയും ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് ലോണ്‍ ഉം ഒക്കെ ചേര്‍ത്ത് വീടിന്റെ പണി തുടങ്ങാന്‍ തീരുമാനിച്ചു . പ്ലാന്‍ വരച്ച എഞ്ചിനീയര്‍ അച്ഛനോട് നല്ല പണിക്കാരന്‍ വേണമെന്ന് പറയുകയും ചെയ്തു . അച്ഛന്‍ കിട്ടപ്പണിക്കനെ വീട് പണി എല്പ്പിക്കുനതാണ് നല്ലത് എന്ന തീരുമാനത്തില്‍ എത്തി . കാരണം വാര്‍ക്കലും കമ്പി കെട്ടലും മോസൈക്കും ഒക്കെ ചേര്‍ന്ന പത്ത് മുറികള്‍ ഉള്ള വീട് ഉണ്ടാക്കാന്‍ കിട്ടപ്പണി ക്കനെ അന്ന് അന്നാട്ടില്‍ പരിചയമുള്ളൂ , കമലാസണ്ണന്‍ എന്നും വൈകിട്ട് ഒരു ടോര്‍ച്ചും അടിച്ചു വീട്ടില്‍ വരും , ആ കെട്ടിയിട്ടിരിക്കുന്ന തറയുടെ മുകളില്‍ നിന്ന് അച്ഛനോട് " അണ്ണാ എന്നാ അണ്ണാ ലോണ്‍ കിട്ടുന്നത് .. പണി എനിക്ക് തന്നെ തരണേ അണ്ണാ .. പിന്നെ എന്നെ നോക്കി ടോര്‍ച് ആ തറയിലേക്കു അടിക്കും " അനിയന്റെ മുറി ഞാന്‍ ഏറ്റവും നന്നായി പണിയും , ഭിത്തി അലമാരി ഞാന്‍ ഇവിടെ പണിയും പണിയും , ബുക്കും പോസ്തകോം ഒക്കെ വെക്കാന്‍ . പഠിക്കാനുള്ള മേശ ഇവിടെ ഇടും ."


പക്ഷെ അച്ഛന്‍ അവസാനം പരിചയ സമ്പന്നനായ കിട്ടപ്പണിക്കന് തന്നെ വീട് പണി കോണ്ട്രാക്റ്റ് കൊടുത്തു . അന്ന് വൈകിട്ട് ടോര്‍ച്ചും അടിച്ചു വീട്ടില്‍ എത്തിയ കമലാസണ്ണന്‍ വിവരം അറിഞ്ഞു " എന്നാലും അണ്ണന്‍ ഇത് എന്നോട് ഇങ്ങനെ ചെയ്തല്ലോ അണ്ണാ .. " എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു . എപ്പോഴും പൊട്ടിച്ചിരിച്ചു മാത്രം ഞാന്‍ കണ്ടിട്ടുള്ള കമലാസണ്ണന്‍ അങ്ങിനെ കരയുന്നത് കണ്ടു ഞാനും വല്ലാതെ സങ്കടപ്പെട്ടു , നല്ല നടനായിരുന്ന കമലാസന്‍ അണ്ണന്റെ ആ കരച്ചില്‍ അഭിനയം അല്ലായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു . ജീവിതത്തിലെ ഒരു സ്വപ്നം തകര്‍ന്നു പോയത് അറിഞ്ഞു ഉള്ളു നൊന്തു കരഞ്ഞാതാണ് . പാവം !


അന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയ കമലാസണ്ണന്‍ പിന്നെ വര്‍ഷങ്ങള്‍ ഓളം വീട്ടില്‍ കയറിയില്ല , അച്ഛനെ കണ്ടാല്‍ മിണ്ടില്ല , എന്നെ വഴിയില്‍ വെച്ച് കണ്ടാല്‍ ഒന്ന് രണ്ടു വാക്ക് പറയുമെങ്കിലും ആ വിഷമം മുഖത്ത് മറയ്ക്കാന്‍ പാട് പെടും .


താമസിയാതെ കമലാസണ്ണന്‍ ഗള്‍ഫിന് പോയി , വര്‍ഷങ്ങളോളം പിന്നെ കണ്ടിട്ടില്ല , ഒരു മകള്‍ കരിങ്ങാടിലെ രാജന്‍ അണ്ണന്‍ കല്യാണം കഴിക്കാന്‍ ഒക്കെ തീരുമാനിച്ചതായിട്ടും അവസാന നിമിഷം വേറൊരു ഗള്‍ഫ്‌ കാരന് കല്യാണം കഴിച്ചു കൊടുത്തു . അങ്ങിനെ ഞാന്‍ മുംബൈയില്‍ പഠിക്കാന്‍ പോയതിനു ശേഷം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ വഴിയില്‍ വെച്ച് കണ്ടു , കൊഴിഞ്ഞ മുടി മറയ്ക്കാന്‍ വിഗ് വെച്ചിരിക്കുന്നു , ബ്രൂട്ട് പൂശിയതിന്റെ മണം, അന്നത്തെ ബ്രഹ്മാനന്ദന്‍ ലുക്ക്‌ ഒക്കെ മാറിയിരിക്കുന്നു " അനിയോ എത്ര നാളായി കണ്ടിട്ട് .. ഞാന്‍ വൈകിട്ട് അങ്ങോട്ട്‌ വരുന്നുണ്ട് .. ഗള്‍ഫ്‌ ഒക്കെ മടുത്തു അനിയാ , ഇനി പോന്നില്ല ' . അങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം കമലാസണ്ണന്‍ ഞങ്ങളുടെ പുതിയ വീട്ടില്‍ കാലു കുത്തി , വീട് ഒക്കെ കയറി കണ്ടു , പഴയ സൗഹൃദം , പഴയ പൊട്ടി ചിരി , സൌദിയിലെ ചൂടിനെപ്പറ്റിയും കഫീലിന്റെ ദ്രോഹങ്ങളെപ്പറ്റിയും ഒക്കെ വാ തോരാതെ സംസാരിച്ചു .


കമലാസണ്ണന്‍ നാട്ടില്‍ ചെറിയ കൃഷിയും പശുവിനെ വളര്‍ത്തലും പാല് വില്‍പ്പനയും ഒക്കെ ആയി ജീവിതം മുന്നോട്ടു നീക്കി , വീട്ടില്‍ കഷ്ടപ്പാടുകള്‍ പലവിധം , മകന് ജോലി ഒന്നും ആയില്ല , മരുമകന്‍ ഗള്‍ഫു വിട്ടു നാട്ടില്‍ കള്ള് കുടിയും സദാ വഴക്കുമായി കഴിയുന്നു . എനിക്ക് മുംബൈയില്‍ ജോലി ആയതേ ഉള്ളൂ , മകന്‍ ലവന് മുംബയില്‍ എന്തെങ്കിലും ജോലിയും താമസവും ഒക്കെ ശരിയാക്കനെമെന്നു പറഞ്ഞു എനിക്ക് കത്തെഴുതിയതിന് പിന്നാലെ മകനുമായി മുംബയ്ക്ക് തിരിച്ചു . അന്ന് വളരെ പ്രയാസപ്പെട്ടു ഞാന്‍ മകന് ഒരു തമാശ സൌകര്യം അന്ധേരിയില്‍ ശരിയാക്കി കൊടുത്തു , മകന് ചെറിയ ഒരു പണി കിട്ടി , പിന്നെ അയാള്‍ ഡല്‍ഹിയില്‍ ഒരു നേഴ്സ് നെ കല്യാണം കഴിച്ചു എങ്ങോട്ട് മാറി .


ഞാന്‍ ഗള്‍ഫില്‍ പോയി അവധിക്കു വന്നപ്പോഴേക്കും കമലാസണ്ണന്‍ വീണ്ടും വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിക്കഴിഞ്ഞിരുന്നു, അച്ഛനുമായി ചേര്‍ന്ന് താഴെ ചില കൂട്ട് കൃഷികള്‍ നടത്തുന്നു , വേദനയുള്ള ഒരു കാലിന്നു വാതമാന്നെനു പറഞ്ഞു മുറക്ക് ചികിത്സ നടത്തുന്നു . വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ കാരണം അദ്ദേഹം ഒരു വൃദ്ധനായി മാറിക്കഴിഞ്ഞിരുന്നു . പക്ഷെ സദാ അദ്ധ്വാനി!

എന്നോട് വളരെ മടിച്ചു മടിച്ചു സ്വന്തം കടങ്ങളെപ്പറ്റി പറഞ്ഞു , കൊച്ചു മകന്‍ ഒരു ബസ്‌ അപകടത്തില്‍ പെട്ട് സീരിയസ് ആയി ചികിത്സയില്‍ , മരുമകന്‍ ശരിയല്ല , മകന്‍ ഡല്‍ഹിയില്‍ , പക്ഷെ ഒരു സഹായവും ചെയ്യില്ല , ഞാന്‍ അനിയനോട് ഒരു സഹായം ചോദിച്ചാല്‍ ഒന്നും വിചാരിക്കരുത് , വേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാ " ഞാന്‍ പാലാരിവട്ടത്ത് വീടും മറ്റും വാങ്ങിയ സമയം ആണ് , എടുപിടി എന്ന് ചോദിച്ചാല്‍ എടുത്തു കൊടുക്കാവുന്ന സമയം ആയിരുന്നില്ല അത് , പക്ഷെ ഒരിക്കല്‍ അച്ഛന്‍ നിരാശപ്പെടുത്തി അയച്ച കമലാസണ്ണന്റെ മുഖം എനിക്ക് ഓര്മ വന്നു . ഞാന്‍ അന്ന് ആരും അറിയാതെ ചോദിച്ച തുക കമലാസന്‍ അണ്ണന്റെ കയ്യില്‍ പിറ്റേന്ന് തന്നെ ഏല്‍പ്പിച്ചു , " അനിയാ കൊക്കിനു ജീവനുണ്ടെങ്കില്‍ ഇത് ഞാന്‍ തിരിച്ചു തരും ", അനിയന്‍ പാലാരിവട്ടത്ത് വീട് വാങ്ങാന്‍ ലോണ്‍ ഒക്കെ എടുത്തു നിക്കുവാന്നു എന്ന് അണ്ണന്‍ പറഞ്ഞു "

പിന്നെ ഞാന്‍ വരുമ്പോള്‍ കമലാസണ്ണന്‍ കിടപ്പായിക്കഴിഞ്ഞു , അച്ഛന്നാണ് പറഞ്ഞത് " ബോണ്‍ ക്യാന്‍സര്‍ ആണ് , ശരീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു . ഞാന്‍ ചെല്ലുമ്പോള്‍ മൂത്രം ട്യൂബ് ഒക്കെ ഇട്ടു കിടക്കുകയാണ് . അസ്ഥി മാത്രം ഉള്ള ആ രൂപത്തെ നോക്കാന്‍ തന്നെ എനിക്ക് പ്രയാസമായിരുന്നു . ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ആ പഴയ " ബ്രഹ്മാനന്ദന്‍ ലുക്ക്‌ " ഉള്ള ഫോട്ടോ കണ്ടാല്‍ ആരും പറയില്ല ആ രൂപമാണ് ഇതെന്ന് . ഓരോ തവണ ഞാന്‍ വന്നു പോകുമ്പോഴും പോകാന്‍ നേരത്ത് എന്റെ കൈ പിടിച്ചു " അനിയാ ഞാന്‍ ആ പൈസ അങ്ങ് തരാം ...അനിയന് അറിയാമോ അന്ന് ആ പൈസ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിഷം കുടിച്ചു മരിച്ചേനെ , അവളോട്‌ പറഞ്ഞിട്ടുണ്ട് ". ഇത് പല തവണ ആയപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ സാധിച്ചില്ല " കമലാസണ്ണാ... ഞാന്‍ അണ്ണന്റെ മകനാണെങ്കില്‍ എന്നോട് എങ്ങിനെ പറയുമോ ? ഞാന്‍ തന്നത് കടമായിട്ടല്ല , മകനായിട്ടാ എന്ന് വിചാരിച്ചാ മതി ... ഇത് ഇനി എന്നോടെന്നല്ല ആരോടും പറയരുത് " അവിടുത്തെ ഭിത്തി അലമാരയില്‍ ഒരു ക്ലാവ് പിടിച്ച ചെറിയ ട്രോഫിയിലേക്ക് ഞാന്‍ നോക്കി , അതില്‍ താഴെ " ബെസ്റ്റ് ആക്ടര്‍ " എന്ന് എഴുതിയത് അപ്പോഴും വായിക്കാം !


ആ വീടിന്റെ റോഡിലേക്കുള്ള പടികള്‍ താഴേക്കു ഇറങ്ങി വന്നപ്പോഴേക്കും അണ്ണന്റെ ഭാര്യ എന്നോട് പറഞ്ഞു ' അനിയാ എത്രയും പെട്ടന്ന് അണ്ണന്‍ മരിക്കണേ എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നെ .. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ ...?"


കമലാസണ്ണന്‍ ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ ജീവിതത്തില്‍ അഭിനയം മറന്നു പോയ ആ മുഖത്തിന്‌ എന്റെ ഓര്‍മകളില്‍ ഒരിക്കലും മരണമില്ല !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...