പടന്നക്കാരൻ ഷബീർ
മനുഷ്യന്‍ ഭൂമിയില്‍ ജനിച്ച് വീഴുന്നത് തന്നെ ഒരു യാത്ര കഴിഞാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും പോക്കിള്‍കൊടി വിട്ടുള്ള യാത്ര. എനി ഇവിടുന്നു പോകേണ്ടതും ഒരു യാത്രക്കരാനെ പോലെ തന്നെ. എല്ലാം കയ്യിലൊതുക്കുമെന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു ഭൂമിയില്‍ പിറന്നവന്‍ അതെ കൈ മലര്‍ത്തി പോകുന്ന യാത്ര. ജനനം മുതല്‍ മരണം വരെയുള്ള ചെറിയ കാലത്തില്‍ ചെയ്യുന്നത് വേറൊരു സാഹസികയാത്ര. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സര്‍ക്കസ്‌കാരന്റെ കയറിലെ നടത്തം പോലുള്ള യാത്ര.
ആയിരക്കണക്കിനു യാത്രാവിവരണങ്ങള്‍ സാഹിത്യകാരന്മാരും ബ്ലോഗര്‍മാരും ദിനേന എഴുതുന്നു അവര്‍ക്കൊക്കെ പറയാനുള്ളത് യാത്രയിലെ രുചികളും അഭിരുചികളും. അതിനിടയില്‍ ഒരു വിദേശയാത്രമാത്രം അതും വയര്‍ നിറക്കാന്‍ വേണ്ടി മാത്രം യത്ര നടത്തിയ എന്റെ യാത്രയല്ലാത്ത വിവരണവും ഇതാ ബൂലോകത്തിനു .
യാത്രകള്‍ ചിലര്‍ക്കു ഹരമാണു,മറ്റുചിലര്‍ക്കു ഭ്രാന്താണു, വേറെ ചിലര്‍ക്കു ‘യാത്ര’ എന്നു കേള്‍ക്കുമ്പോള്‍ കെ എസ് അര്‍ ടി സി ബസ്സ്സ്റ്റാന്റില്‍ പോയ പോലെ ‘ഓക്കാനമാണ്’ (ഇന്നു കാണുന്ന ‘യാത്രാ നാടകങ്ങളില്‍’ നാം അനുഭവിക്കുന്നത് അത്തരം ഓക്കാനങ്ങളാണ്)
ചരിത്രങ്ങളിലെ യാത്രകള്‍ നമുക്ക് മറക്കാന്‍ വയ്യ. അധികാരത്തിന്റെ ശീതളച്ചായയില്‍ മുങ്ങി നീന്താന്‍ നാലു വോട്ടിനു വേണ്ടി തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന നമ്മൂടെ രാഷ്ട്രീയ കിങ്കരന്മാര്‍ എപ്പോഴും ഓര്‍ത്തു വെക്കേണ്ട ഒരു യാത്ര ഭാരത ചരിത്രത്തില്‍ അല്ലെങ്കില്‍ ഐതിഹ്യത്തിലുണ്ട്.
വിഷ്ണുവിന്റെ ദശാവതാരത്തിലെ ഏഴാമത്തെ അവതാരമായ ഹിന്ദുമതത്തിലെ മര്യാദാ പുരുഷോത്തമനായ ‘ശ്രീ രാമനെ’ ഓര്‍ക്കുന്നത് നല്ലതായിരിക്കും.ദശരഥ രാജവിന്റെ മൂത്ത പുത്രനായ രാമന്‍ അധികാരത്തിന്റെ വെണ്ണക്കൊട്ടാരത്തിലിരിക്കാതെ ഒരു യാത്ര പുറപെട്ടിട്ടുണ്ട് അതും കാട്ടിലേക്ക്! അധികാരത്തിന്റെ ചെങ്കോല്‍ കൈക്കലാക്കാന്‍ വേണ്ടി യാത്ര പുറപ്പെട്ടവര്‍,യാത്രയിലുള്ളവര്‍,യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കു ശ്രീരാമന്റെ യാത്ര സമര്‍പ്പിക്കുന്നു.
മഹാനായ പ്രവാചകന്‍ മുഹമ്മദ് (രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ ) സ യുടെ ജീവിതം ഒരുപാട് യാത്രകളാല്‍ ചാലിച്ചതാണു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു യാത്രയാണു മക്കയില്‍ നിന്നും മദീനയിലേക്ക് പോയ യാത്ര.’ഹിജ്‌റ’ എന്നറിയപ്പെടുന്ന ഈ യാത്രയുടെ കണക്കുകള്‍ വെച്ചാണു ഇസ്ലാമിക ലോകത്തെ കലണ്ടര്‍ തന്നെ രൂപം കൊണ്ടത്.
പ്രവാചകന്‍ നടത്തിയ യാത്രക്കു ഒരു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു.ഏക ദൈവാരാധനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മക്കയിലെ മുശ്രിക്കുകള്‍ ശ്രമിച്ചിട്ടും അതില്‍ നിന്നും പിന്തിരിയില്ലെന്നു കണ്ടപ്പോള്‍ പ്രവാചകനെ ചതിയില്‍ കൂടി കൊല്ലാന്‍ ശ്രമിച്ചു.ആ സമയത്ത് മക്കയില്‍ നിന്നും അടുത്ത പ്രദേശമായ മദീനയിലേക്കു തന്റെ അനുചരനൊടൊത്ത് യാത്ര പുറപ്പെട്ടു.ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ‘യാത്ര’.ജീവനോടെ ഇന്നും ലോകത്ത് ഇസ്ലാം നിലനില്‍ക്കാന്‍ കാരണമായ യാത്ര.
ആ യത്രയിലെ പ്രവാജകന്റെ ഉദ്ദേശം സമൂഹത്തെ എങ്ങനെ ഉത്തമാരാക്കാം എന്നതായിരുന്നു.ആ ഉദ്ദേശം നടക്കുകയും ചെയ്തു.പ്രാകൃതരായ ഒരു സമൂഹത്തെ മാത്രകാ സമൂഹമാക്കാന്‍ ആ യത്രക്കു കഴിഞു.സമൂഹത്തിലെ അന്ധവിശ്വാസങ്ങളേയും ,അനാചാരങ്ങളേയും തുടച്ചു നീക്കാന്‍ വേണ്ടി നടത്തിയ ആ യാത്ര ഒരു യതാര്‍ഥ മുസ്ലിം ജീവിതത്തില്‍ പകര്‍ത്തേണ്ട യാത്രയാണത്.
പ്രവാചകന്‍ നൂഹ്(രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ)യുടേയും ലൂഥ് ((രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ) അസയുടെയും യത്രയുടെ ഉദ്ദേശം മറ്റൊന്നല്ല.ദൈവിക വചനം മുറുകെ പിടിച്ച്‌കൊണ്ടുള്ള യാത്രകള്‍ മാത്രമായിരുന്നു.
ഫറോവ എന്ന നീചനായ രാജവിന്റെ കയ്യില്‍ നിന്നും സ്വസമുദായത്തെ രക്ഷപ്പെടുത്തിയ ഇസ്രേയേല്‍ പ്രവാചകന്‍ മൂസ (രക്ഷയും സമാദാനവും അദ്ദേഹത്തിനുണ്ടാവട്ടെ) നബി നാല്പതു ദിവസത്തെ ഒരു യാത്രക്കു പുറപ്പെട്ടപ്പോള്‍ നഷ്ടമായത് സ്വന്തം സമൂഹത്തിനു പഠിപ്പിച്ച ‘ദൈവിക വചനമാണു’ (വെറും നാല്പതു ദിവസത്തെ യാത്രയില്‍).
ലോകത്തു ചരിത്രങ്ങളില്‍ നടന്നതായ യാത്രക്കള്‍ക്കു വ്യക്തമായ ഉദ്ദേശങ്ങളുണ്ട്.സ്വന്തം ദേഹേച്ചകളൊടല്ലാത്ത ‘ഉദ്ദേശം’.ഇന്നു തലങ്ങും വിലങ്ങും കാണുന്ന യാത്രയില്‍ നാം കാണുന്നത് മനസ്സിനെ മടുപ്പിക്കുന്ന അല്ലെങ്കില്‍ ബുദ്ധിയെ മരവിപ്പിക്കുന്ന രീതിയിലുള്ള യാത്രകളാണ്.
ചിലര്‍ക്കു അധികാരത്തിന്റെ കിരീടത്തിനു മറ്റിചിലര്‍ക്കു ആത്മീയപട്ടങ്ങള്‍ കൈക്കലാക്കാന്‍. കൈവെള്ളയിലൊതുക്കിയ ആത്മീയ പട്ടങ്ങള്‍ അവസാന മനുഷ്യ യാത്ര പോലെ കൈ വെള്ള മലര്‍ത്തി..!!
മുന്‍കാലങ്ങളില്‍ ചെയ്ത യാത്രകളില്‍ ഉപയോഗിച്ച വാഹനം ആ കാലഘട്ടത്തിനനുസരിച്ചാണുണ്ടായത്.അതില്‍ ഫറോവയുടെ കുതിരവണ്ടിയുടെ
‘ചക്രം ‘ചരിത്രമായി നിലനില്‍ക്കുന്നുണ്ടന്ന് കേട്ടിട്ടുണ്ട്(വെറും കേട്ട് കേള്‍വി). പക്ഷെ ഇന്നു നടക്കുന്ന യാത്രയിലെ വാഹനങ്ങളെ ഒരു ‘ചരിത്ര’മാക്കാന്‍ ശ്രമിക്കുന്നവരോട്,ഫറോവയുടെ വാഹനം ഒരു അധപതനത്തിന്റെ അടയാളമായ പോലെ അധപതിക്കരുത് അല്ലെങ്കില്‍ സ്വയം അധപതിക്കാന്‍ അവസരമുണ്ടാക്കരുത്.
No Ball: യാത്രയിലെ വാഹനം സാദാരണ കഴുകുന്നതിനേക്കാളും കൂടുതല്‍ വെള്ളത്തില്‍ കഴുകി, ഇതും കുടിക്കാന്‍ ആള്‍ക്കാരുണ്ടാവുമായിരിക്കുമല്ലെ?