19 May 2012

'കണ്ണുതട്ടാതിരിക്കാൻ

ഷാജി നായരമ്പലം

ഞായറാണെനിക്കേറേ
യാത്രയുണ്ടൊരുങ്ങി ഞാന്‍

കേറിയാ ബസ്സില്‍ത്തുങ്ങി-
യാടിനില്‍ക്കവേ കണ്ടൂ

അച്ഛന്റെ കൈത്തണ്ടിലായ്
 ശാന്തയായ് ക്കിടക്കുന്ന

സ്വച്ഛ സുന്ദരം കുഞ്ഞിന്‍
കോമള മുഖാംബുജം.
പ്രായമേറിയാലാറു
മാസമായില്ല നൂനം,

യാത്രചെയ്യുവാന്‍ കൂടെ
 അമ്മയും മുന്നില്‍ക്കാണും.

കണ്മഷികറുപ്പിച്ച
കണ്ണുകള്‍, കപോലങ്ങള്‍

രണ്ടിലുമനാകര്‍ഷം
കുത്തിയ പൊട്ടും കാട്ടി

നിര്‍ന്നിമേഷമായ് കുഞ്ഞു -
കണ്ണുകള്‍ വിടര്‍ത്തി വെണ്‍-

ചന്ദ്രികയുദിച്ചപോല്‍
കുഞ്ഞു പുഞ്ചിരിക്കുന്നു.


മുന്നിലെത്തൂണും ചാരി
 മറ്റൊരു മനോഹരി-

പ്പെണ്‍ങ്കൊടി തിരക്കിലും
 കാഴ്ച്ചയാക്കുന്നൂ തന്റെ

വേഷ ഭൂഷകള്‍ വെളി-
പ്പെടുത്തും നിതംബവും

ഗോപ്യമായ് മറയ്കേണ്ട
മാറിടപ്രദേശവും.

കുട്ടികള്‍ക്കുടുക്കുവാ-
നിത്രമേല്‍ ജുഗുപ്സമായ്

കാല്‍ശരായിയും ടോപ്പും
 വാങ്ങിടും പിതാവിനെ-

ച്ചാട്ടയലടിക്കണം,
കെട്ടുകാഴ്ച്ചകള്‍ പോലെ

മക്കളെ വിവസ്ത്രരാ-
ക്കീടൊലാ ലോകര്‍മുന്നില്‍.


കുഞ്ഞിതാ ഉറക്കമാ-
യച്ഛന്റെ മടിത്തട്ടില്‍

നിഷ്ക്കളങ്ക,മാമുഖത്ത-
പ്രമേയമാം ശോഭ.

അമ്മ ബോധപൂര്‍വ്വമോ
കുഞ്ഞിളം കപോലത്തില്‍

കണ്മഷിക്കരിയിട്ടു,
കണ്ണുകള്‍ മടക്കുവാന്‍?

 
കണ്ണിനി മടങ്ങട്ടെ,
യാത്രയില്‍ നിനക്കെന്നും

കണ്മഷിപുരട്ടി,യെന്‍
കണ്ണു തട്ടാതെ നോക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...