ശ്രീദേവിനായര്‍ രണ്ടാം നിലയിലെ മൂന്നുമുറികള്‍ തങ്ങള്‍ക്കു വേണ്ടി മാത്ര മുള്ളതായിരുന്നു.രണ്ടു വിശാലമായ കിടപ്പുമുറികള്‍ പിന്നെ വലിയൊരു ഹാള്‍ . അതിനപ്പുറം രവിയേട്ടന്റെ ഓഫീസ് റൂം .അത് എന്നും അടഞ്ഞുതന്നെ കിടന്നു.അവിടെ മറ്റാര്‍ക്കും പ്രവേശനമില്ല എന്ന് തോന്നി.താന്‍ അതിലേ പോകാന്‍ ശ്രമിച്ചുമില്ല. ചില ദിവസങ്ങളില്‍ രാത്രി വളരെ വൈകിയും അദ്ദേഹം അവിടെത്തന്നെ ഇരിക്കാറുണ്ട്. റൂമില്‍ വെളിച്ചം കാണാം .ഒന്നും ചോദിക്കാന്‍ തനിയ്ക്ക് ധൈര്യ മില്ല.പിന്നെ അതിന്റെ ആവശ്യം തോന്നിയതുമില്ല. എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ . കൂടുതല്‍ ജോലിയുള്ള ദിവസങ്ങളില്‍ തന്നോട് സംസാരിക്കാന്‍ പോലും അദ്ദേഹത്തിനു സമയം കിട്ടാറില്ല.ഒന്നു ചിരിച്ച് കൈവീശി കാറില്‍ കയറിപ്പോകുന്നത് നോക്കിനില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് താന്‍ അദ്ദേഹത്തിന്റെ ആരാണ് ? അന്ന് പതിവിലും നേരത്ത കാര്‍വന്നു.പൂമുഖവാതിലില്‍ ഒപ്പം വേറൊരു യുവാവുമായി രവിയേട്ടന്‍ .അകലെവച്ചേ താന്‍ കണ്ടു, പതിവുപോലെ മുറിയ്ക്കുള്ളില്‍ തന്നെ നോക്കിനിന്നു.എന്നാല്‍ അന്ന് പതിവുതെറ്റിച്ച് രവിയേട്ടന്‍ സ്നേഹത്തോടെ വിളിച്ചു. ദേവി,ഇങ്ങുവരൂ ഇതാരായെന്ന് നോക്കു.സുമുഖനായ ആയുവാവ് തന്നെ നോക്കി പരിചയഭാവത്തില്‍ ചിരിച്ചു.കാര്യമറിയാതെ നിന്ന തന്നോട് രവിയേട്ടന്‍ പറഞ്ഞു തുടങ്ങീ..... ആയുവാവ് ഒരു കോളേജ് അദ്ധ്യാപകനായിരുന്നു.പോരാത്തതി തന്റെ ഏട്ടന്റെ കൂട്ടുകാരന്‍ ,അച്ഛന്റെ ശിഷ്യന്‍ . ഇതൊക്കെ പറയുമ്പോള്‍ രവിയേട്ടന്റെ മുഖം സന്തോഷത്താല്‍ തിളങ്ങിനിന്നതുപോലെ.എന്നാല്‍ വന്ന ചെറുപ്പക്കാരന്‍ അധിക മൊന്നും സംസാരിക്കാന്‍ കൂട്ടാക്കിയതുമില്ല! അവരുടെ സംസാരത്തില്‍നിന്നും ഒരു കാര്യം മനസ്സില്ലാക്കാന്‍ കഴിഞ്ഞു,താന്‍ ഇനിയും കോളേജി ലേയ്ക്ക് പോകുന്നു!തുടര്‍ന്നുള്ള തന്റെ പഠിപ്പിന്റെ കാര്യങ്ങളൊക്കെ ശരിയാക്കിത്തരുന്നത് ആ അദ്ധ്യാപകനാണ്. താന്‍ ചോദ്യരൂപത്തില്‍ രവിയേട്ടന്റെ മുഖത്തു നോക്കി.എന്നാല്‍ അവിടെ യാതൊരു ഭാവമാറ്റവുമില്ല.ഒരു തരം നിസ്സംഗത മാത്രം! മാഷ് പോയിക്കഴിഞ്ഞ് കുറെസമയം ആരുമൊന്നും സംസാരിച്ചില്ല. പിന്നെ രവിയേട്ടന്‍ പറഞ്ഞു. ദേവി,നീ നിന്റെ ഭാവിനോക്കണം ഇപ്പോള്‍ വളരെ ചെറുപ്പമാണ്.നീ പഠിക്കാന്‍ മിടുക്കിയാണെന്ന് രാമു പറഞ്ഞു.(അദ്ധ്യാപകന്റെ പേര് രാമു വാണെന്ന് മനസ്സിലായി) നിന്റെ ഏട്ടന്‍ പറഞ്ഞു വിട്ടതാണ് അയാളെ. അയാള്‍ നിന്റെ ഏട്ടന്റെ കൂട്ടുകാരനാണ്. പൊട്ടിക്കരയാന്‍ തോന്നി.ഏട്ടന്‍ ഇപ്പോഴും തന്റെ ഭാവിയില്‍ ഉത്കണ്ഠ പ്പെടുന്നുവോ?ഇനി ഒരു വര്‍ഷം കൂടെ കഴിഞ്ഞാല്‍ ഏട്ടന്‍ ഡോക്ടര്‍ ആയി നാട്ടില്‍ വരും. മനസ്സ് കൊച്ചു കുട്ടിയെപ്പോലെ സന്തോഷത്താല്‍ തുള്ളിച്ചാടി. താന്‍ അപ്പോള്‍ ഇവിടെ ഈ ഏകാന്ത തടവറയില്‍? ഇവിടെനിന്ന് താനും മോചിപ്പിക്കപ്പെടുന്നുവോഎന്നതോ പക്ഷേ,കഴുത്തില്‍ക്കിടന്ന താലിമാല തന്നെനോക്കി എന്തോ പറയുന്നതുപോലെ,തന്റെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതുപോലെ! കോളേജില്‍ നീണ്ട അവധിയ്ക്കുശേഷം പോകുമ്പോള്‍ കുട്ടികള്‍ എന്തുവിചാരിക്കുമെന്നും എന്തുചോദിക്കുമെന്നുമൊക്കെതോന് മനസ്സ് അസ്വസ്ഥമായി.വിവാഹിതയായവള്‍ എന്ന ലേബലില്‍ താന്‍ അവരില്‍നിന്നും ഒറ്റപ്പെടുമോ?ഒന്നു മറിയില്ല. എല്ലാം ദൈവഹിതം.ഇനിയും ആകോളേജിന്റെ പടിചവിട്ടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.രാത്രി പതിവിലുംകവിഞ്ഞ ചിന്ത കളായിരുന്നു.നാളെത്തന്നെ കോളേജിലേയ്ക്ക് പോകണമെന്നാണ് ഭര്‍ത്താവിന്റെ തീരുമാനം.കുറച്ചു ദിവസത്തെ അവധി മാഷ് ശരിയാക്കിത്തരാമെന്ന വാഗ്ദ്ധാനത്തില്‍ അതിരാവിലെതന്നെ തയാറായി രവിയേട്ടനോടൊപ്പം ഇറങ്ങുമ്പോള്‍ മുന്‍പില്‍ അമ്മ.....എല്ലാം അറിഞ്ഞ മട്ടില്‍ മുഖത്തുനോക്കി.ആനോട്ടത്തില്‍ സംസാരിക്കാന്‍ പ്പോലും ആകാതെ കുനിഞ്ഞു നിന്നു. ഇനിയും പഠിക്കണോ?പൊയ്ക്കോളു.എന്നാല്‍ ഇവിടെത്തെ കാര്യങ്ങള്‍? അതൊരു താക്കീതിന്റെ ഭാഷയായിരുന്നു.എന്തുപറയണമെന്നറി പരുങ്ങിയ തന്നെ ആദ്യമായി രവിയേട്ടന്റെ ശക്തമായ വാക്കുകള്‍ രക്ഷപ്പെടുത്തി.അമ്മേ, അവള്‍ കുട്ടിയല്ലേ?പഠിക്കട്ടെ. ഇവിടെ ഇങ്ങനെ എത്രനാളാ......?വൈകിട്ട് ഇങ്ങ് എത്തുമല്ലോ? നാണുവേട്ടനോട് പറഞ്ഞു അതിനുള്ള കാര്യങ്ങള്‍ ചെയ്യണം. അമ്മ യുടെ മുഖം ശാന്തമായതുപോലെ.മിണ്ടാതെ നോക്കിനിന്നു. ഒരുകാര്യം വ്യക്തമായി രവിയേട്ടന്റെ വാക്കുകള്‍ ആണ് ആവീട്ടിലെ അവസാനവാക്ക്. എന്തൊക്കെയോ രഹസ്യങ്ങളുടെ കലവറയാണ് ഈ തറവാട്. നാണുവേട്ടന്‍ എന്ന വയസ്സായ ഡ്രൈവര്‍ ആണ് അന്നുമുതല്‍ തന്റെ യാത്രാരക്ഷകനായി.ഒരു അംബാസഡര്‍ കാര്‍ ആയിരുന്നു തന്റെ വാഹനം. കോളേജിന്റെ ഗേറ്റ് കടന്നപ്പോളേ മനസ്സില്‍ അകാരണമായ ഭയം.ഒരു വെപ്രാളം .എന്തോതെറ്റുചെയ്ത ഒരുകുട്ടിയെപ്പോലെ കുനിഞ്ഞു നടന്നു.ഇരുവശവും നോക്കാതെ ഓഫീസ് റൂം നോക്കി നടന്നു.അവിടെ തന്നെ കാത്തു രാമു മാഷ് നില്‍പ്പുണ്ടായിരുന്നു. ഇടനാഴികയില്‍ക്കൂടെ മാഷിനൊപ്പം നടന്നു ക്ലോസ്സിലേയ്ക്ക് പോകുമ്പോള്‍ പരിചിതമുഖങ്ങള്‍ അമ്പരപ്പോടെ തന്നെ നോക്കുന്നത് കാണാത്തത്പോലെ നടന്നു. തനിയ്ക്കു ഒരുമാറ്റവും വന്നിട്ടില്ലാല്ലോ?പിന്നെ... ദാവണിയില്‍ നിന്നും സാരിയിലേയ്ക്ക് ഒരു മാറ്റം.. അതു വസ്ത്രത്തിലെ മാറ്റം മാത്രമല്ലേ?ഇപ്പോഴും താന്‍ ഇവിടുന്നു താല്‍ക്കാലികമായി മാത്രം പിരിഞ്ഞു നിന്ന ഒരു പെണ്‍കുട്ടിതന്നെയല്ലേ?പക്ഷേ... താന്‍ ഇന്ന് ഒരു ഭാര്യയല്ലേ? അങ്ങനെ ആദ്യത്തെ ക്ലാസ്സില്‍ ഒന്നും ശ്രദ്ധിക്കാതെ സ്വയം വിശകലനം മാത്രമായി ,താലിമാല സാരിയ്ക്കുള്ളില്‍ മറച്ച് വച്ച് ഒന്നുമറിയാത്തപോലെ ഇരുന്നു. എപ്പോഴോ മറന്ന പുസ്തകങ്ങളും എഴുത്തും വീണ്ടും മനസ്സില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങീ.ഏകാന്തതയില്‍ പുസ്തകത്തിനൊപ്പം പലതരം ചിന്തകളും പടികയറി വന്നുകൊണ്ടേയിരുന്നു.ശ്രദ്ധ ഒരിക്കലും ഉറച്ചുനിന്നില്ല കൂട്ടുകാരികള്‍ക്കൊപ്പം പണ്ടത്തെപ്പോലെ തുള്ളി ച്ചാടിനടക്കാന്‍ കൊതിച്ചു.പക്ഷെ താന്‍ ഇപ്പോള്‍ മന്ദം മന്ദം നടക്കാന്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുന്ന നേരത്തും മാഷ് വന്നു. കൂട്ടുകാരികള്‍ക്കൊപ്പം ഓടിയിറങ്ങാന്‍ കഴിയാതെ മാഷിനൊപ്പം കാറിനടുക്കലേയ്ക്ക് നടന്നു.അവിടെ തന്നെയും കാത്ത് നാണുവേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. വീട്ടിലെയ്ക്കുള്ള യാത്രയില്‍ നാണുവേട്ടന്‍ഒന്നും മിണ്ടാതെ കാര്‍ ഓടിച്ചുകോണ്ടിരുന്നു.താന്‍ പുറകുവശത്തെ സീറ്റില്‍ വശം ചേര്‍ന്ന് റോഡില്‍ നോക്കിയിരുന്നു. ആരും ഒന്നും സംസാരിച്ചതേയില്ല.പലപ്പോഴും മനസ്സ് കൈമോശം വന്നുകൊണ്ടേയിരുന്നു.തന്നെ വീട്ടില്‍ ഏല്പിച്ച് നാണുവേട്ടന്‍ പടിയിറങ്ങുന്നതും നോക്കി അമ്മ പൂമുഖവാതിലില്‍ ത്തന്നെ ഉണ്ടായിരുന്നു. ഒരു പുതിയ ജീവിതം ആരംഭിച്ചതുപോലെ തോന്നി. താന്‍ പഴയ ശ്രീക്കുട്ടിയാകുകയാണോ? അവിടെ തന്നെ കാത്തുനില്‍ക്കുന്നത് തന്റെ അമ്മ തന്നെയാണോയെന്ന് ഒരു നിമിഷം കൊതിച്ചുപോയി. രാത്രിയില്‍ പതിവില്ലാതെ രവിയേട്ടന്‍ കട്ടിലിന്നരികിലായ് കസേര വലിച്ചിട്ട് തന്നോട് എന്തോ സംസാരിക്കാന്‍ തയ്യാ റായിരുന്നു.പരിഭ്രമം തൊന്നിയെങ്കിലും പുറത്തുകാട്ടാതെ മുഖത്തു നോക്കിക്കിടന്നു.പുസ്തകം തുറന്ന് നോക്കി പേജ് മറിക്കു മ്പോഴും ഒരു രക്ഷകര്‍ത്താവിന്റെ ഭാവത്തില്‍ തന്നോട് എന്തോ പറയാന്‍ ഭാവിക്കുന്നതുപോലെ തോന്നി. പുസ്തകം തിരിച്ചു വച്ച് അദ്ദേഹം പറഞ്ഞു തുടങ്ങീ.... ഒരു കഥകേള്‍ക്കുന്ന ലഘവത്തോടെ താന്‍ ആ മുഖത്തു നോക്കിയിരുന്നു. നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം തന്നെ ആശ്ചര്യ പ്പെടുത്തീ,പകച്ചുപോയതന്നെ നോക്കി ശാന്തനായി അദ്ദേഹം വീണ്ടും അതേചോദ്യം ആവര്‍ത്തിച്ചു. തനിയ്ക്കും ചിരിക്കാനാണു തോന്നിയത്.എന്തുപറ്റി അദ്ദേഹത്തിന്? വല്ല കഥയും?അതോ കോളേജില്‍ പോയിത്തുടങ്ങിയപ്പോള്‍ സംശയ രോഗം വല്ലതും?എന്തുപറയണമെന്നറിയാതെ നോക്കി ഇരുന്നു.ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,കാണില്ലെന്നറിയാം നിനക്ക് അതിനുള്ള പ്രായം ആയിക്കാണില്ല.ഞാന്‍ വെറുതെ ഒന്നു ചോദിച്ചു.അത്രതന്നെ. എന്നാല്‍ ഞാന്‍ എന്റെ ഭാര്യയോട് പറയാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്.ആ കഥകള്‍ നമുക്ക് നാളെമുതല്‍ തുടങ്ങാം..എന്താ? വിഷമം തോന്നി ആകഥകള്‍ ഇന്നു പറഞ്ഞിരുന്നെങ്കില്‍ എന്ന് പറയണമെന്ന് തോന്നി.പക്ഷേ എങ്ങനെ?മിണ്ടാതെ തലയാട്ടി. (സമ്മതം എന്ന മൌന അനുവാദം)ഇതിനാണോ സ്നേഹം ഭാവിച്ച് അടുക്കല്‍ വന്നിരുന്നത് എന്ന് സ്വയം ചോദിച്ച് തൃപ്തയായി. രാത്രിവളരെ വേഗം കടന്നുപോകാന്‍ ആഗ്രഹിച്ചു.നേരം പുലര്‍ന്നെങ്കില്‍ ! രാവിലെതന്നെ ഉണര്‍ന്ന് കോവണിവഴി പുറത്തേയ്ക്ക് പോകാനാണു തോന്നിയത്. അടുക്കളഭാഗത്തെയ്ക്കുള്ള വഴിനടന്ന് ചെറിയ മതിലി ന്നപ്പുറമുള്ള ഗേറ്റിനടുക്കല്‍ നോക്കിനിന്നു.അവിടെനിന്നാല്‍ അങ്ങകലെ നിന്നുവരുന്ന പണിക്കാരെക്കാണാം.സാധാരണക്കാര്‍ യതിനാല്‍ വഴിയില്‍ ആള്‍ക്കാര്‍ കുറവാണെന്നുതോന്നി.അതിനപ്പുറം റോഡിനിരുവശവും പാടങ്ങള്‍ .അവിടെയും ആരും ഇല്ല.തന്റെ മനസ്സുപോലെ എല്ലായിടവും ശൂന്യതയിലേയ്ക്ക് നോക്കിനില്‍ക്കുന്ന തുപോലെ.മനസ്സില്‍ ഇന്നലെ കേട്ട വാക്കുകള്‍ ... ഞാന്‍ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ഉണ്ടോ?ആരെയാണ്? എന്നാണ്? എന്നാല്‍ ഞാന്‍ എല്ലാപേരെയും സ്നേഹിച്ചിരുന്നില്ലേ? ആരും വേദനിക്കരുതെന്ന് കരുതിയിരുന്നില്ലേ? ആസ്നേഹവും ഈ പ്രേമവും രണ്ടാണെന്നറിയാം.എങ്കിലും സ്നേഹം തന്നെ നോക്കി എന്നും മധുരമായിത്തന്നെപുഞ്ചിരിച്ചിരു പ്രേമം ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നും പറന്നു പൊങ്ങി ഒരുനാള്‍ കാറ്റുകുറഞ്ഞു വികൃതമാവുമെന്നും അതാണ് നഷ്ടപ്രണയമെന്നും അന്നേ ,ആരോ പറഞ്ഞു മനസ്സിലാക്കിയിരുന്നുവോ? ---------------------തുടരും. |
19 Jul 2012
ആഭിജാത്യം/നോവല്‍[3]
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...