പീതൻ കെ.വയനാട്
മേറുന്നിളം കാറ്റിലൊരു തുള്ളി
പല തുള്ളി ,തുള്ളിക്കൊരു നേര്‍ത്ത
നൃത്ത മഴ പെയ്യുന്നു ,
പെയ്യുന്നു വര്‍ഷ കണമാത്മദാഹങ്ങളില്‍
പുണ്യ തീര്‍ത്ഥം പോലനുഭവ
സൌഭാഗ്യമരുളുന്നു!
നെറ്റിയില്‍ വിയര്‍പ്പൊട്ടു പൊടിയുന്ന
നേരം മറക്കുന്നു മധുരസ്വരതാളം ശ്രവിക്കുന്നു
ശ്രമമിനി നീര്‍ച്ചാലിലൂടൊഴുകി -
യൊഴുകിയൊരു തോട്ടിലൊരു കാട്ടാറി-
ലലറുന്ന മല വെള്ളപാച്ചിലില്‍
സര്‍വ്വം മറന്നു നിന്നന്തിക്ക് നീഡജം
ചേക്കേറുമൊരു ചില്ലകാണുവാ -
നതിലാർദ്രമായോരോർമ്മ വീണ്ടും
പുതുക്കുവാനസ്തമന സൂര്യനെ
വിഴുങ്ങുന്ന കടലിന്റെയഴിമുഖ -
ത്തവസാനമലിയുവാന്‍.
പല്ലും നഖവും പറിച്ചുവിറ്റിന്നലെ-
പാടത്തുവിത്തിട്ടു നിവരുമ്പോ -
ലോര്ത്തഖില വ്യഥകളില്‍ നിന്നിനി മോചനം ,
മൂവന്തി നീട്ടും വിളക്കുകളിലാശകള്‍ ദീക്ഷിക്കെ -
യന്യമല്ലാത്തൊരു സ്വപ്നം പ്രകാശിപ്പൂ.
വര്‍ഷം തുടർന്നു വ്യഥയേറ്റി
കൊടുങ്കാറ്റിലൊരു തുള്ളി
പല തുള്ളി തുള്ളിക്കൊരു കുടം
പേമാരി പെയ്യുന്നു ; പെയ്തു -
പെയ്താറും കവിഞ്ഞു പിന്നാവണി
പാടം നിറഞ്ഞു ,നിഴല്‍കെട്ടി ഞാന്നീടു-
മരയാല്‍തറ മുങ്ങിയടിവാര നേരിലേ-
യ്ക്കിടമലച്ചുരദൂരമിടിയുന്നു .
തെയ്യമുറഞ്ഞീടുമുദയഗിരി നെഞ്ചില്‍ നി-
ന്നുരുള്‍ പൊട്ടിയൊഴുകുന്നൊരു കുടി -
ലഞ്ചുപേരിരുള്‍ മറയ്ക്കുള്ളിലൊരു നിലവിളി -
യാദിവിഷാദ മെന്‍ ജഠരത്തില്‍
ശൂലം തറയ്ക്കുന്നതില്‍ ചോര -
ത്തുകില്‍ തുങ്ങുന്നു , ശൂന്യമുടഞ്ഞൊരു
കുടമെന്റെയരികത്തു തന്നെ കിടക്കുന്നു.
നേര്‍ത്ത കൈ വിറയാര്‍ന്നു നീട്ടി ഞാനച്ഛന്റെ
കത്തുന്ന കണ്ണട പൂട്ടുകള്‍ തുറക്കു-
ന്നിരുട്ടില്‍ നനഞ്ഞൊട്ടിയൂര്‍ന്നിറ്റു വീഴുന്ന
പുസ്തകതാളുകളിലാദിമദ്ധ്യാന്ത
വൃത്താന്തങ്ങള്‍ തിരയുന്നു , തീനാമ്പ് നീട്ടു -
ന്നകംപൊരുളമ്മയുടെ യഗ്നി വിശുദ്ധികള്‍,
ബാവലിയിലൊഴുകുന്ന പാപങ്ങ -
ളാറേഴഹോരാത്ര മൊഴിയാതെ പെയ്ത
പ്രളയകെടുതിയറിയുന്നു .
ശാന്തം !
പുലര്‍വേള യെല്ലാം മറക്കുന്നു ,
മൌനങ്ങളില്‍ പൂത്ത വിഷ വൃക്ഷ
വേരുകളഴുകുന്നു, മുളയിലേ വേരറ്റ
വേനല്‍ കുരുന്നുകളെ, മഴയിലും
മണ്ണോടടിഞ്ഞ മുകുളങ്ങളെ
മിഥുന ഗന്ധം ചൂഴ്ന്ന സാന്ധ്യ നേരങ്ങളെ,
മിഴിനീരൊഴിഞ്ഞ മേഘാരവ-
മൊഴിഞ്ഞ സൂര്യോദയം !