19 Jul 2012

മനുഷ്യൻ ഭാഷയിലാണ്‌ ജീവിക്കുന്നത്‌


 മീരാകൃഷ്ണ



മനുഷ്യൻ ഭാഷയിലാണ്‌ ജീവിക്കുന്നത്‌. വികാരവും വിചാരവും മനസ്സിന്റെ ഒരേ
പ്രവർത്തനത്തിന്റെ വ്യത്യസ്ത തലങ്ങളാണ്‌. വിചാരം ഭാഷയെന്ന മാധ്യമത്തിൽ
പ്രവർത്തിക്കുന്നു. വികാരം സംവേദനം ചെയ്യാൻ ഭാഷ അശാക്തമായി വരുന്നു.
ഭാഷകൊണ്ട്‌ അനുഭവങ്ങൾക്ക്‌ ഏകത പകരാം. വാക്കുകൾകൊണ്ട്‌ കഥകളുണ്ടാക്കാം.
ഡെനറ്റ്‌ എന്ന തത്വചിന്തകൻ പറയുന്നു, ആഖ്യാനങ്ങളുടെ ഗുരുത്വ കേന്ദ്രമാണ്‌
സ്വത്വം. ആത്മകഥാപരമോ വിവരണാത്മകമോ ആയ ഏത്‌ ആഖ്യാനവും നിർവഹണകരം
കൂടിയാകുന്നതിന്റെ കാരണം അതാണ്‌ (dennet d: consciousness explain 1991]
. അതുപോലെ തന്നെ ആഖ്യാനങ്ങൾക്ക്‌ മൂടിവെയ്ക്കാനാവാത്ത
വിടവുകൾ ആഖ്യാനത്തെ സമ്മർദ്ദത്തിൽ ആക്കുമ്പോൾ സംഘർഷങ്ങളിലേക്കുള്ള ശ്രദ്ധ
തിരിക്കലാണ.​‍്‌ സിസെക്കിന്റെ വൈരുദ്ധ്യ ദർശനം (zizek s: the sublime object of  ideology
 1989) വ്യക്തമാക്കുന്നത്‌, സാഹിത്യം
വാങ്മയമാണ്‌. ബക്തിന്റെ കാഴ്ചപ്പാടിൽ പാഠവുമായി മനുഷ്യൻ നടത്തുന്ന
സംവാദമാണ്‌ വായന. മനഃശാസ്ത്രജ്ഞനായ സി. ജി. യൂങ്ങ്‌ മനുഷ്യമനസ്സിനു
മതവുമായുള്ള ബന്ധം സ്വാഭാവികമാണ്‌ എന്ന്‌ ശാസ്ത്രീയമായി
വ്യക്തമാക്കിയിട്ടുണ്ട്‌.
2010 ഒക്ടോബറിൽ അൽഫോൻസാ ജ്യോതി പ്രോവിൻസ്‌ പ്രസിദ്ധീകരിച്ച ഡി.
ശ്രീദേവിയുടെ നോവലാണ്‌ ആത്മായനം. 12 അദ്ധ്യായങ്ങളുള്ള ഇതിന്റെ കവർ ഡിസൈൻ
എം. ഡി. സജി ചെയ്തിരിക്കുന്നു. സിസ്റ്റർ മരിയാ ഫ്രാൻസിസിന്റെ
ആശംസയോടുകൂടി തുടങ്ങുന്ന നോവലിന്‌ പ്രോ. ജോസഫ്‌ മറ്റം അവതാരിക
രചിച്ചിരിക്കുന്നു. "ഉമിത്തീയിലെ വെണ്ണീറിൽനിന്ന്‌ ഇതൾ വിടർത്തിയ
സഹനപുഷ്പം' എന്ന തലക്കെട്ടോടുകൂടി അവതരിപ്പിച്ചിരിക്കുന്ന അവതാരിക
ശ്രദ്ധേയവും മഹനീയവുമാണ്‌. മുഖമൊഴിയിൽ ശ്രീദേവി പ്രത്യേകം എടുത്തു
പറയുന്നുണ്ട്‌, "ഭൂമിയിലെ എല്ലാവർക്കും വിശുദ്ധ മനസ്സുവേണം,
പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ എന്ന്‌. ഉദ്ദേശ്യശുദ്ധി പ്രശംസനീയമാണ്‌.
ആർഷഭാരതത്തിലെ ആദ്യവിശുദ്ധമായ അൽഫോൻസാമ്മയുടെ ജീവിത കഥയാണ്‌ ആത്മായനം.
മരണത്തിനു മുമ്പുള്ള ബോധാബോധ തലങ്ങളിൽ അൽഫോൻസാമ്മ അനുഭവിക്കുന്ന
വേദനകളുടെയും ഓർമ്മകളുടെയും സമാഹാരമാണ്‌ ഈ നോവൽ. ഈ നോവലിൽ അമ്മയില്ലാത്ത
കുഞ്ഞിനെ പേരമ്മ ലാളിക്കുന്നതും അവരുടെ ആശങ്കകളും ആഗ്രഹങ്ങളും അതുപോലെ
ഒരു മനുഷ്യന്റെ ശൈശവം, ബാല്യം, ഒരു പെൺകുട്ടിയുടെ യൗവ്വനാവസ്ഥയിൽ
രക്ഷകർത്താക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ എന്നിവയും
ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന ചില ഭാഗങ്ങളും നന്നായി
പകർത്തിയിട്ടുണ്ട്‌. അച്ഛൻ പ്രസംഗിക്കുമ്പോൾ ഇറച്ചിയും മീനും തലയിൽ കയറിയ
ചേടത്തമാർ ഹാസ്യത്തിന്റെ വഴിയിൽ ഉത്കൃഷ്ടമായ സംസ്കാരത്തിന്റെ
ബഹിർസ്ഫുരണായ ചിരിയായി മാറുന്നു. ഈ നോവലിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള
വായനയിൽ മതത്തിന്റെ വെളിപ്പെടുത്തലുകളെ കടമെടുത്തിരിക്കുന്നതായി കാണാം.
അതിലൂടെ കൈവന്നിട്ടുള്ള അറിവിന്‌ ഏതാണ്ടൊരു കേവലത്വമുണ്ട്‌. വിശുദ്ധ
ഗ്രന്ഥങ്ങളെല്ലാം അധികാരത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോൾ മനുഷ്യന്റെ
മൂല്യബോധം പ്രമാണങ്ങൾക്കു വഴിമാറി പോകുന്നതായി ചിന്തിച്ചു പോകുന്നു. നോവൽ
എഴുതുക എന്ന ക്രാഫ്റ്റ്‌ സ്വായത്തമാക്കി കഴിഞ്ഞാൽ മാനദണ്ഡങ്ങളൊന്നും
പൂർത്തിയാക്കാതെ തന്നെ ഏത്‌ പ്രമാണത്തെയും ഉത്തമകൃതിയാക്കി മാറ്റാം
എന്നതിനുദാഹരണമാണ്‌ ഈ നോവൽ.

അവതാരികയിൽ പ്രോ. മറ്റം ഫാ. റോമൂളൂസ്‌ എഴുതിയ സ്നേഹബലി എന്ന
ഗ്രന്ഥത്തെപ്പറ്റിയും പ്രോ. മറ്റത്തിന്റെ നോവലായ 'കിഴക്ക്‌ ഒരഗ്നി
നക്ഷത്രം' എന്നതിനെപ്പറ്റിയും ആദ്യമേ തന്നെ പറയുന്നുണ്ട്‌.
അദ്ദേഹത്തിന്റെ അൽഫോൻസാമ്മയെപ്പറ്റിയുള്ള ധാരാളം ലേഖനങ്ങളും മഹത്തായ
മറ്റു പല ഗ്രന്ഥങ്ങളും വായിച്ച്‌ അറിഞ്ഞിട്ടുള്ള ഒരു ആസ്വാദകയാണു ഞാൻ.
എങ്കിലും ഒരു കാര്യം പറയട്ടെ, അൽഫോൻസാമ്മയെ പറ്റിയുള്ള നോവൽ എഴുതുന്നത്‌
പുതിയ കാര്യമല്ല. പല പ്രശസ്ത എഴുത്തുകാരും പോയ വഴിയിലൂടെ ശ്രീദേവിയും
പോകുന്നു എന്ന പോലെ തോന്നി. പിന്നീടും അദ്ദേഹം പറയുന്നു, "ഇതിന്റെ
രചയിതാവ്‌ ഒരു അക്രൈസ്തവ സ്ത്രീയാണ്‌". അത്‌ ഒരു സവിശേഷതയായി കാണുമ്പോഴും
സ്വയം ഒരു ജാതിചിഹ്നമായി മാറുന്ന ഒരു സാധാരണ മനുഷ്യനെ ഞാൻ കാണുന്നു.
മറ്റുള്ളവരും ജാതിപേരുകൾ മാത്രമാകുന്ന അവസ്ഥ ക്രിസ്ത്യാനി എന്ന
പദത്തിന്റെയർത്ഥം മറക്കുന്നുവോ? ജ്ഞാനസ്നാനം ചെയ്തവൻ മാത്രമാണോ
ക്രിസ്ത്യാനി?
1910-ൽ ജനിച്ച അൽഫോൻസാമ്മയുടെ സ്നേഹത്തെപ്പറ്റിയും സഹനത്തെപ്പറ്റിയും
പ്രതിപാദിക്കുമ്പോൾ ഒരിടത്ത്‌ അദ്ദേഹം എഴുതിയിരിക്കുന്ന ഭാഷയുടെ പ്രയോഗം
ശ്രദ്ധിക്കുക.
"ഒ.എൻ.വി.യുടെ ഒരു കാവ്യശകലം ഉദ്ധരിച്ചാൽ,
സ്നേഹിച്ചു നമ്മൾ അശരണരാവുക
സ്നേഹിച്ച്‌ തീരാത്തൊരാത്മാക്കളാവുക
എന്ന സ്നേഹമന്ത്രം അവൾക്കു സഹനമന്ത്രമായി".
കൊല്ലം ചവറ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും
മകനായി 1931 മെയ്‌ 27-ന്‌ ആണ്‌ ഒ.എൻ.വി. കുറുപ്പ്‌ ജനിച്ചതു. ഒരിക്കലും
അൽഫോൻസാമ്മ കേട്ടിട്ടില്ലാത്ത ഈ കവിതാ ശകലം എന്ന സ്നേഹമന്ത്രം അവൾക്ക്‌
സഹനമന്ത്രമായതെങ്ങനെ? 2010-ൽ പ്രഖ്യാപിച്ച 2007-ലെ ജ്ഞാനപീഠം അവാർഡ്‌
നേടിയതുകൊണ്ടാണോ ഒ.എൻവി.യെ തന്നെ എടുത്തത്‌? എത്രയോ സ്നേഹഗായകരും കവികളും
അൽഫോൻസാമ്മയുടെ സമകാലീനരായി ഉണ്ടായിരുന്നു.
നോവലിന്റെ ഒന്നാമദ്ധ്യായം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ദേഹി
ഇഹലോകബന്ധങ്ങളിൽ നിന്ന്‌ മുക്തമാവുകയാണ്‌. ഇനി ഏതാനും മാത്രകൾ മാത്രം.
ജീർണ്ണവസ്ത്രം എപ്പൊഴേ ഊരിക്കളയാൻ തീരുമാനിച്ചു. ആ തിരുകുമാരന്റെ വഴി
ഒരുങ്ങിത്തുടങ്ങുന്നതും കാതോർത്ത്‌ എത്ര നാൾ? ഈ നോവൽ
വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിലേക്കുള്ള നടപ്പാലമാണ്‌. മരണത്തിനു
തൊട്ടുമുമ്പ്‌ അബോധതലങ്ങളിൽ അൽഫോൻസാമ്മയെ കൊണ്ടു നടത്തിക്കുന്ന ഈ യാത്ര
വളരെ ബുദ്ധിമുട്ടുളവാക്കുന്നു, എല്ലാ അർത്ഥത്തിലും. ബോധം
ഉണർന്നിരിക്കുമ്പോൾ, അസഹനീയമായ വേദനയിൽ പിടയുമ്പോൾ ഒരിക്കലും ഇങ്ങനെയുൽള
ഒരു യാത്രയ്ക്കു സാധിക്കില്ല. മരണത്തിന്റെ സ്മരണപോലും ഭീതിദമാണ്‌.

വേദാന്തികൾ മരണത്തെ മുഷിഞ്ഞ വസ്ത്രംമാറലായി കാണുന്നു. വേദനയുടെ
യാഥാർത്ഥ്യത്തെ മുഖാമുഖം കാണുമ്പോൾ വേദാന്തചിന്ത സാന്ത്വനമേകുമോ?
വേദനയുടെ അഗ്നിയിൽ പിടയുമ്പോൾ സ്വർഗ്ഗീയ മണവാളനിൽ മനസ്സർപ്പിച്ചുകൊണ്ട്‌
മരണം യാചിച്ചു പോകുന്ന നിമിഷത്തിൽ ഈ യാത്ര തീർത്തും പരിതാപകരമാണ്‌.
"യാത്ര പൂർത്തിയാവുകയാണെന്നറിഞ്ഞപ്പോൾ അൽഫോൻസാമ്മ ചിരിച്ചു. നാളെമുതൽ ഒരു
സ്വർഗ്ഗീയ കുസുമമായി, ആ തിരുമുറിവുകളിൽ തല ചായ്ച്ച്‌.... അൽഫോൻസാമ്മ
വിതുമ്പി - പുണ്യവതിയായ അമ്മേ നീയതെങ്ങിനെ സഹിച്ചു".
ഇവിടെ മാതാവിന്റെ ഓർമ്മകൾ കണ്ണു നിറയ്ക്കുന്നു. മംഗളവാർത്താ മുഹൂർത്തം
മുതൽ മറിയം അനുഭവിച്ച മനോവേദനയുടെ ചരിത്രം അവസാനിച്ചതു കാൽവരിയുടെ
മടിത്തട്ടിലായിരുന്നു. താൻ ഹൃദയത്തിലേക്കും ഉദരത്തിലേക്കും സ്വീകരിച്ച
ദൈവവചനത്തെ വളർത്തി വലുതാക്കി കാൽവരിയുടെ മടിത്തട്ടിൽ മൃതപ്രായനായി
കിടക്കവേ മടിയിലേക്കേറ്റുവാങ്ങിയ മറിയം സഹനമായിരുന്നു. സ്നേഹം നാമപദത്തിൽ
മധുരവും ക്രിയാപദത്തിൽ വേദനയുമാണെന്നാണ്‌ ആ അമ്മ നൽകിയ പാഠം. "എന്നെ
മനസ്സിലാക്കാത്ത ഭൂമിയിലെ സഹോദരങ്ങളോട്‌ എനിക്കു വെറുപ്പില്ല, പക്ഷേ നാഥാ
നിന്നോടു പിണങ്ങും" ഇത്രയും വിശുദ്ധയായ അൽഫോൻസാമ്മയുടെ നാവിൽനിന്ന്‌ ഒരു
സാധാരണ സ്ത്രീയുടെ പരിഭവം നിറഞ്ഞ പിണക്കം പ്രിയതമനെ അറിയിക്കുന്ന
രീതി-അത്‌ അസഹനീയമാണ്‌. ഗബ്രിയേലമ്മയിൽക്കൂടി ഗബ്രിയേൽ മാലാഖയേയും
അൽഫോൻസാമ്മ ദർശിക്കുന്നത്‌ ചിത്രീകരിച്ചിട്ടുണ്ട്‌. അന്നക്കുട്ടിയുടെ
വിദ്യാഭ്യാസ ഘട്ടത്തിലും കൂട്ടുകാരിയിലും കൂടി കടന്നുപോകുമ്പോഴും രചന
ആർപ്പൂക്കര തൊണ്ണംകുഴി സ്കൂളിനെ സ്പർശിച്ചു കടന്നുപോകുന്നു.
 പക്ഷേ, ജന്മഗൃഹമായ കുടമാളൂർ മുട്ടത്തുപാടം വീടിനെയോ, അപ്പനെയോ, ജ്ഞാനസ്നാനം
ചെയ്ത കുടമാളൂർ പള്ളിയേയോ ഒന്നും ഈ നോവലിൽ കണ്ടെത്താനായില്ല എന്നത്‌
തികച്ചും മോശമായിപ്പോയി. അൽഫോൻസാമ്മയെ പ്രസവിച്ച കട്ടിൽവരെ
സൂക്ഷിച്ചുവച്ചിരിക്കുന്ന വീടാണ്‌ മുട്ടത്തുപാടം എന്ന ഇന്നത്തെ കുടമാളൂർ
അൽഫോൻസാ ഭവൻ. അവിടുത്തെ കിണറ്റിലെ വെള്ളത്തിനുപോലും ഔഷധഗുണമുണ്ട്‌. ഒരു
വിശുദ്ധയെ സൃഷ്ടിക്കുവാൻ, അവൾക്കു പിച്ചവെയ്ക്കുവാൻ പറ്റിയ പ്രകൃതി തന്നെ
ദൈവം ഒരുക്കിയതല്ലേ എന്നു തോന്നും. ശ്രീദേവി പല ചോദ്യങ്ങൾക്കും ഉത്തരം
കണ്ടെത്താൻ ആത്മായനത്തിലൂടെ ശ്രദ്ധിക്കുന്നുണ്ട്‌. സുഖത്തിന്റെ നിർവചനം
തേടുമ്പോൾ, മഹാഭാരതം ശാന്തിപർവം 177-​‍ാം അദ്ധ്യായം എടുത്തു നോക്കുക.
"പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നൊരു വചനം മനസ്സിലേക്കു
കടന്നുവരികയാണ്‌-സഹനം നിലനിൽപ്പിന്റെ നെടുംതൂണാകുമെന്ന കാലം വരും. അന്ന്‌
ഇതിനോക്കെ അർത്ഥമുണ്ടാകും". സഹനം ലോകത്തിന്റെ നിലനിൽപ്പാകുമെന്ന സന്ദേശം
പൂർണ്ണമായും ഉൾക്കൊള്ളാനാവില്ല. ഈ കഥയിലെ സഹനം പരിശുദ്ധമാണ്‌. പക്ഷേ
പൊതുതത്വമാക്കിയാൽ? എല്ലാ വിധത്തിലുള്ള സഹനങ്ങളെയും കാൽപനികമായി
മഹത്വവത്കരിക്കരുത്‌. നിലവിലുള്ള അനീതിയെ അവഗണിക്കുന്നതിനുള്ള
ന്യായീകരണമാകരുത്‌ സഹനം. ഈ പുസ്തകത്തിലുടനീളം ബൈബിൾ വചനങ്ങളെ കവചമാക്കി
മാറ്റിയിട്ടുണ്ട്‌. പക്ഷേ ബൈബിളിൽ തന്നെ ഇങ്ങനെയും പറയുന്നില്ലേ? 1
കൊറിന്ത്യർ 7:35, അപ്പസ്ഥലനായ പൗലോസ്‌ കൊറിന്ത്യർക്കെഴുതുന്ന ലേഖനത്തിൽ
പറയുന്നു,
"കന്യകമാരെക്കുറിച്ച്‌ എനിക്ക്‌ കർത്താവിന്റെ അരുളപ്പാടില്ല"
സഭ മിശിഹായുടെ മണവാട്ടിയാണെന്ന കാഴ്ചപ്പാട്‌ സുറിയാനി സഭാ
പാരമ്പര്യത്തിന്റെ ഒരു പ്രത്യേകതയാണ്‌. വി. പൗലോസ്‌ എഫേസൂസുകാർക്കെഴുതിയ
ലേഖനത്തിലും (എഫേ. 5:23-33) യോഹന്നാൻശ്ലീഹയുടെ സുവിശേഷത്തിലും ഇത്‌
രേഖപ്പെടുത്തിയിട്ടുണ്ട്‌. അടുത്തുനിന്ന്‌ മണവാളനെ ശ്രവിക്കുന്ന സ്നേഹിതൻ
അവന്റെ സ്വരത്തിൽ സന്തോഷിക്കുന്നു (യോഹ. 3:29). മിശിഹായുടെ
മണവാട്ടിക്കടുത്ത തന്റെ പദവിയെക്കുറിച്ചുള്ള അറിവാകാം അൽഫോൻസാമ്മയിൽ
വളർന്നു വന്നത്‌. അൽഫോൻസാമ്മ സ്നേഹിച്ചതു കുരിശിൽ മരിച്ചവനെയാണ്‌,
ശത്രുക്കളെ സ്നേഹിച്ചവനെ. സഹനത്തിന്റെ സഹാറകൾ സന്തോഷപൂർവ്വം
സ്വീകരിച്ചിരുന്ന അൽഫോൻസാമ്മ ഗത്സെമനിയിലെ യേശുവിനെപ്പോലെ പലപ്പോഴും
പൊട്ടിക്കരയുന്നുണ്ട്‌. ദൈവപുത്രൻ പൊട്ടിക്കരയുന്നത്‌ മനുഷ്യകുലത്തിന്റെ
പാപഭാരം തീർക്കാൻ തന്റെ രക്തം തന്നെ വേണമോ പിതാവേ, എന്നിൽ നീ കാസ
അകറ്റിത്തരണമേ എന്നാണെങ്കിൽ, ഭാരതത്തിന്റെ പുത്രി അൽഫോൻസാമ്മ കരഞ്ഞത്‌
ഇനിയും സഹിക്കുവാൻ തരണമേയെന്നാണ്‌. സഹനബലിപീഠത്തിൽ തന്റെ രക്തം
വീഴണമേയെന്നാണ്‌. അതാണു ഭാരതസ്ത്രീയുടെ മനഃശക്തി. ഭാരതത്തിന്റെ
പുരാണങ്ങളിൽ അഗ്നിശുദ്ധി നേടിയ വനിതകളെ കാണാം. അൽഫോൻസാമ്മയും അതുപോലെ
അഗ്നിയിൽ സ്ഫുടം ചെയ്ത മാണിക്യമാണ്‌. 11-​‍ാമദ്ധ്യായത്തിൽ ഒരു
ഗോതമ്പുമണിയാകുക; മണ്ണിൽ വീണഴിഞ്ഞ്‌ പാകപ്പെട്ട്‌ അനേക കോടി
ധാന്യങ്ങൾക്ക്‌ മുളയാകുക, അല്ലെങ്കിൽ ഗോതമ്പുമണിക്ക്‌ ജീവിതം എങ്ങനെ
സ്വാർത്ഥകമാകും - ഇത്‌ യോഹന്നാൻ എഴുതിയ സുവിശേഷം 12-​‍ാം അദ്ധ്യായം 24-
‍ാം വാക്യം. തുടർ വായനയിൽ അദ്ധ്യാപികയായ നോവലിസ്റ്റിന്റെ
അന്തഃച്ഛേദനയുമായി സംവദിക്കാൻ കഴിയുന്നുണ്ട്‌. നോവൽ മുഴുവൻ വായിച്ചു
കഴിയുമ്പോൾ സൂക്ഷ്മദർശനത്തിൽ വിവരണാത്മകമായ ചില ഭാഗങ്ങൾ ചില കൃത്യങ്ങൾ
നിർവഹിക്കുന്നതായി കാണുന്നു.

ഒരു ഫെമിനിസ്റ്റിക്‌ ക്രൂരത - പുരുഷവർഗ്ഗത്തോടുള്ള പ്രതിഷേധം - ഇതൊക്കെ ഈ
നോവലിലുണ്ട്‌. അപഹരണത്തിന്റെ ഹീനതന്ത്രവുമായി നടക്കുന്ന കള്ളനിലൂടെ
പുരുഷവർഗ്ഗത്തെ മൊത്തം അപമാനിച്ചതു തെറ്റാണ്‌. തന്ത്രങ്ങൾ മെനയാൻ
സ്ത്രീകളും ഒട്ടും മോശമല്ല. വേദാന്തങ്ങൾ പറയുന്നു പുരുഷനും പ്രകൃതിയും
തമ്മിലുള്ള രതിഭാവത്തിന്റെ ഫലമാണ്‌ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെന്ന്‌.
അന്തരീക്ഷത്തിലെ ധനഋണ കാന്തിക ശക്തിയുടെ സംയോഗങ്ങളുടെ പൊട്ടിത്തെറിയിൽ
പ്രപഞ്ചം ഉണ്ടായി എന്ന്‌ ശാസ്ത്രവാദം.  എല്ലാ ജീവജാലങ്ങളുടെയും
പ്രവൃത്തിയുടെ പ്രേരകശക്തി ഈ ആകർഷണമാണെന്ന്‌ ഫ്രോയിഡ്‌, യൂങ്ങ്‌ മുതലായ
ശാസ്ത്രജ്ഞർ വിലയിരുത്തിയിട്ടുണ്ട്‌. സ്ത്രീ പീഡനകേസുകളിൽ 90%വും
സ്ത്രീയുടെ മനസ്സറിവോടുകൂടി സംഭവിക്കുന്നതല്ലേ? ചിന്തിച്ചു നോക്കൂ.....
'നമേ ഭക്ത പ്രണശ്യതി' എന്ന്‌ ഭഗവത്ഗീത പറയുന്നു. ഭക്തി, ജ്ഞാനം, കർമ്മം
ഇവ ഈശ്വര പ്രാപ്തിക്കുള്ള മാർഗ്ഗങ്ങളാണെന്ന്‌ ഭഗവത്ഗീത പറയുന്നു. സ്നേഹം
ചിറകുവിരിച്ച സെഹിയോൻ ശാലയിൽ വിശ്രമിച്ച്‌ കുരിശിന്റെ വഴികളിലൂടെ കൈവന്ന
വിജയം നോക്കിക്കണ്ട്‌ വ്യക്തികളിലും സമൂഹത്തിലും ജീവിക്കുന്ന യേശുദേവനെ
അൽഫോൻസാമ്മ കണ്ടെത്തി വചനം സത്യമായി. അന്ന്‌ കൃപയും കരുണയും ചൊരിഞ്ഞ നല്ല
ഇടയൻ ഗത്സെമനിയിൽ ഉയർത്തിപ്പിടിച്ച കയ്പുനിറഞ്ഞ ഈ കനക കാസക്കൊപ്പം
അൽഫോൻസാമ്മ നീട്ടിയ സഹനത്തിന്റെ പൊൻകാസയും ഒത്തുചേരുന്നു. ദുഃഖം, വേദന,
വിശപ്പ്‌, മൃത്യു, നിരാശ, ഭഗ്നപ്രണയം, വിരഹം എല്ലാം ജീവിതത്തിന്റെ കറുത്ത
പുഷ്പങ്ങൾ. കറുത്ത വർണ്ണത്താൽ ആലേഖനം ചെയ്തു തളരുന്ന ആത്മാവിനെ ആത്മായനം
എന്ന ശുഭ്രപുഷ്പം തഴുകി ശുദ്ധമാക്കട്ടെ.


ആത്മായനം (നോവൽ)
ഡി. ശ്രീദേവി


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...