19 Jul 2012

സിപിഎസ്കൾ വളരുന്നു, ഫെഡറേഷനുകളിലേക്കും, ഉത്പാദക കമ്പനികളിലേക്കും


ടി.കെ.ജോസ്  ഐ.എ.എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്

സിപിഎസുകൾ രണ്ടാം പ്രവർത്തന വർഷത്തിലേക്ക്‌ കടക്കുകയാണ്‌. ഏകദേശം എട്ട്‌
മാസം മുമ്പ്‌ 'സിപിഎസുകൾ കേരകർഷകരുടെ ഭാവി സുരക്ഷയ്ക്ക്‌' എന്ന പ്രവർത്തന
മുദ്രാവാക്യവുമായി പ്രവർത്തനം ആരംഭിച്ച സിപിഎസുകൾ, ഇന്ന്‌ കൃഷിയിലും
ഉൽപന്നങ്ങൾ സംഭരിക്കുന്നതിലും, ചെറിയ തോതിലെങ്കിലും സംസ്കരിക്കുന്നതിലും
ആദ്യച്ചുവടുകൾ വെച്ച്‌ കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ
ആരംഭിച്ച പാലക്കാട്‌ ജില്ലയിലെ സിപിഎസ്കളുടെ ഒരു യോഗത്തിൽ ഉയർന്ന്‌ വന്ന
ചില അഭിപ്രായങ്ങളിതാ:
"നമ്മുടെ പ്രവർത്തനത്തിന്റെ എട്ടുമാസങ്ങൾ പിന്നിടുമ്പോൾ നാളികേരോത്പാദക
സംഘങ്ങൾ രൂപീകരിച്ചതിലൂടെ നാം എന്താണ്‌ നേടിയത്‌? ഉത്പാദക സംഘങ്ങൾ
രൂപീകരിക്കുന്ന സമയത്ത്‌ നാളികേരത്തിന്‌ എട്ട്‌ രൂപയിലേറെ
വിലയുണ്ടായിരുന്നു. ഇന്ന്‌ രണ്ടര രൂപയ്ക്ക്‌ വരെ പാലക്കാട്‌ ജില്ലയിൽ
നാളികേരം വാങ്ങാൻ ആളില്ല. സിപിഎസുകളുടെ പ്രവർത്തനം കൊണ്ട്‌ നമുക്ക്‌ ഈ
വിലയിടിവിനെ തടയുന്നതിന്‌ എന്ത്‌ നേട്ടമാണുണ്ടായത ‍്‌?" നിരാശ നിറഞ്ഞ
ഒരു ചോദ്യം. "കൊപ്ര സംഭരണത്തിന്‌ രണ്ട്‌ സർക്കാർ ഉത്തരവുകൾ
ഇറങ്ങിയെങ്കിലും പാലക്കാട്‌ ജില്ലയിൽ ഇതുവരെ ഒരു കിലോഗ്രാം പോലും കൊപ്ര,
സംഭരണ ഏജൻസികൾ സംഭരിച്ചിട്ടില്ല", അടുത്ത പ്രതിഷേധം. "നാളികേര വികസന
ബോർഡിൽ രജിസ്റ്റർ ചെയ്ത ഉത്പാദകസംഘങ്ങൾക്ക്‌ കൃഷി ആഫീസറിൽ നിന്നോ
വില്ലേജ്‌ ആഫീസറിൽ നിന്നോ പ്രത്യേക സാക്ഷ്യപത്രം കൂടാതെ നേരിട്ട്‌ സംഭരണ
ഏജൻസികൾക്ക്‌ കൊപ്ര വിൽക്കുന്നതിനുള്ള സർക്കാർ ഉത്തരവ്‌
ഇറങ്ങിയിട്ടില്ലേ?" ഉത്പാദക സംഘം പ്രസിഡന്റിന്റെ മറുപടി. "കേവലം സർക്കാർ
ഉത്തരവുകൾ കടലാസിൽ ഇറങ്ങിയതുകൊണ്ട്‌ എന്താണ്‌ പ്രയോജനം. നമ്മുടെ
ചോദ്യങ്ങൾക്ക്‌ ഉത്തരമെവിടെ?" മറ്റൊരംഗത്തിന്റെ പ്രതിഷേധ സ്വരം.
സിപിഏശിലെ മറ്റൊരംഗത്തിന്റെ ചോദ്യം, "വിലയിടിവിനെ പ്രതിരോധിക്കുന്നതിനോ,
പിടിച്ചുനിർത്തുന്നതിനോ സിപിഎസുകൾക്കോ സിപിഎസുകളുടെ കൂട്ടായ്മകൾക്കോ വലിയ
കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന്‌ ചിന്തിച്ചുകൊണ്ടാണ്‌ നമ്മളിതിലേക്ക്‌
വന്നത്‌. പക്ഷേ, ഇവയൊന്നും പ്രവൃത്തിപഥത്തിലേക്കിനിയും എത്താത്തതെന്തേ?"
ഇത്തരം നിരവധി സന്ദേഹങ്ങളും ആശങ്കകളും ഉത്പാദക സംഘങ്ങൾ രൂപീകൃതമായ എല്ലാ
സ്ഥലങ്ങളിലേയും കർഷകരുടെ ഇടയിലുണ്ട്‌. തങ്ങളുടെ കൃഷിഭൂമിയിൽ നിൽക്കുന്ന
തെങ്ങിന്റെ വിളവെടുപ്പ്‌ നടത്തുന്നതും, രോഗം വന്നാൽ മരുന്ന്‌
തളിക്കുന്നതും, സമയാസമയം വളമിടുന്നതും ഒക്കെ സർക്കാർ ചെയ്ത്‌
തന്നിരുന്നെങ്കിൽ നന്ന്‌ എന്ന്‌ ചിന്തിക്കുന്നതിൽ നിന്ന്‌ കൂട്ടായ്മ വഴി
സ്വയം നമുക്കെന്ത്‌ ചെയ്യാൻ കഴിയും;  സർക്കാരിന്റെ ഏതെല്ലാം വകുപ്പുകളും
പദ്ധതികളുമാണ്‌ നമുക്ക്‌ സഹായകരമാകുക എന്ന നിലയിലേക്ക്‌ ചിന്തിക്കുക
എന്നത്‌ പ്രായേണ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്‌.
സംഭരണ വിലയ്ക്ക്‌ കൊപ്ര സംഭരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ്‌  2012
ജനുവരിമാസം മൂന്നാം  തീയതി ഇറങ്ങിയെങ്കിലും 2012 മെയ്‌ മാസം അവസാനം
കൊപ്രസംഭരണം 1500 ടണ്ണിൽ താഴെ മാത്രമാണ്‌ കേരളത്തിൽ നടന്നത്‌.
സ്വാഭാവികമായും നമ്മുടെ നാളികേരോത്പാദക സംഘങ്ങളുടെ രണ്ടാംവർഷത്തെ
പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ  കർഷകർ നേരിടുന്ന സമകാലീന പ്രശ്നങ്ങൾക്ക്‌
കൂട്ടായ പരിഹാരം കാണുന്നതിന്‌ വഴിതെളിച്ച്‌ കൊടുക്കുക
എന്നുള്ളതിലായിരിക്കണം ആദ്യഇടപെടൽ വേണ്ടത്‌.
ഇതുവരെ രൂപീകരിക്കപ്പെട്ട സിപിഎസുകളുടെ അടുത്ത തലത്തിലുള്ള ഫെഡറേഷനുകൾ
കർഷകരിൽ നിന്ന്‌ സിപിഎസുകൾ വഴി, ന്യായവിലയ്ക്ക്‌ നാളികേരം വാങ്ങി
കൊപ്രയാക്കി മാറ്റി സംഭരണ ഏജൻസികൾക്ക്‌ നേരിട്ട്‌ നൽകുമ്പോൾ ഒരു ടൺ
കൊപ്രയ്ക്ക്‌ പന്ത്രണ്ടായിരം രൂപയോളം വില കൂടുതൽ ലഭിക്കുന്നു. ശരാശരി
അയ്യായിരം തെങ്ങ്‌ ഒരു സിപിഏശിൽ എന്ന കണക്കിൽ ശരാശരി ഇരുപത്‌ സിപിഎസുകൾ
വരുന്ന, ഏകദേശം ഒരുലക്ഷത്തോളം തെങ്ങുകളുള്ള ഒരു പ്രദേശത്താണ്‌ ഒരു
ഫെഡറേഷൻ ഉണ്ടാകേണ്ടത്‌. ഇത്തരത്തിലുള്ള ഒരു ഫെഡറേഷന്റെ പ്രവർത്തന
പരിധിയിൽ പ്രതിദിനം 10,000 നാളികേരം സംസ്ക്കരിക്കാൻ കഴിയുന്ന ഒരു ആധുനിക
ഡ്രയർ ഉണ്ടായാൽ അതുപയോഗിച്ച്‌ ഫെഡറേഷന്റെ പരിധിയിൽ വരുന്ന എല്ലാ
കർഷകരുടേയും നാളികേരം കർഷകരിൽ നിന്ന്‌ നേരിട്ട്‌ സംഭരിച്ച്‌  ഒരു മാസം 25
ടണ്ണോളം കൊപ്ര വിൽക്കുമ്പോൾ കൊപ്രയുടെ വിപണി വിലയും സംഭരണ വിലയുമായുള്ള
വ്യത്യാസം തന്നെ മൂന്ന്‌ ലക്ഷം രൂപയാണ്‌. രണ്ട്‌ മാസക്കാലം
ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുമ്പോൾ അവർക്ക്‌ ലഭിക്കാവുന്ന അധികവില
ആറ്‌ ലക്ഷം രൂപയാണ്‌.
ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ആധുനിക ഡ്രയർ സ്ഥാപിക്കുന്നതിന്‌
ആദ്യത്തെ 20 ഫെഡറേഷനുകൾക്ക്‌ നാളികേര വികസന ബോർഡ്‌ 50 ശതമാനം, പരമാവധി
ആറ്‌ ലക്ഷം രൂപ സബ്സിഡി നൽകുന്നുണ്ട്‌. മറ്റൊരിടത്തുനിന്നും
വായ്പയെടുക്കാതെ തന്നെ രണ്ടുമാസക്കാലം ഫെഡറേഷന്‌ കീഴിലുള്ള  സിപിഎസ്‌
അംഗങ്ങളായ കർഷകരുടെ നാളികേരം സംഭരിച്ച്‌ കൊപ്രയാക്കി സംഭരണ വിലയ്ക്ക്‌
വിൽക്കുന്നതിന്റെ മിച്ചമൂല്യം മാത്രം മതി ഫെഡറേഷന്റേതായ മൂലധനം
സമാഹരിക്കുവാൻ. ചുരുങ്ങിയത്‌ ഇത്തരത്തിലുള്ള 200-300 ആധുനിക ഡ്രയറുകൾ,
കേരളത്തിൽ സിപിഎസ്കളുടെ ഫെഡറേഷനുകൾ വഴി സ്ഥാപിക്കുവാൻ കഴിഞ്ഞാൽ
ഇത്തവണത്തെ വിലയിടിവിന്റെ കാലയളവിൽ നിന്ന്‌ നമുക്ക്‌ ഉൾക്കൊള്ളാൻ
കഴിയുന്ന ഏറ്റവും വലിയ അനുഭവ പാഠവും വരുംകാലത്തേക്കുള്ള വിലയിടിവിന്റെ
ഏറ്റവും വലിയ പ്രതിരോധവുമായി അത്‌ മാറും. നമുക്ക്‌ വിഭാവനം
ചെയ്യാവുന്നത്‌ സംസ്ഥാന ഗവണ്‍മന്റിന്റെ വിവിധ പദ്ധതികൾ വഴിയും തൃത്താല
പഞ്ചായത്തുകൾ വഴിയും അതുപോലെത്തന്നെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർകെവിവൈ,
ഹോർട്ടികൾച്ചറൽ മിഷൻ എന്നിവ വഴിയും കേരളത്തിൽ ഇരുന്നൂറ്‌ ആധുനിക ഡ്രയറുകൾ
സ്ഥാപിക്കുന്നതിനുള്ള കൂട്ടായ ചിന്തയും പ്രവർത്തനങ്ങളും ഏറ്റെടുക്കാമോ
എന്നതാണ്‌.
ഇതുവരെ കേര കർഷകർ ഏറ്റെടുത്തിട്ടില്ലാത്ത പ്രവർത്തനങ്ങളാണ്‌
ഉത്പാദകസംഘങ്ങളും ഫെഡറേഷനുകളും വഴി നാം ഏറ്റെടുക്കേണ്ടത്‌. ഇന്ന്‌
കേരളത്തിൽ കാണുന്ന, സിപിഎസുകളുടെ ഭാഗത്തു നിന്നുണ്ടായ ചില ചെറിയ
ഇടപെടലുകളെങ്ക്ലും കൂട്ടായി ചിന്തിച്ച്‌ പ്രശ്നത്തെ കൂട്ടായി നേരിടുവാൻ
കർഷക കൂട്ടായ്മകളിൽ നിന്ന്‌ ഉയർന്ന്‌ വന്ന ആശയങ്ങളാണ്‌. നമ്മുടെ കർഷകരുടെ
പ്രായോഗികമായ പല അറിവുകളും, പരിഹാരമാർഗ്ഗങ്ങളും കൂട്ടിയോജിപ്പിച്ച്‌,
പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനാവശ്യമായ മൂലധനവും സാങ്കേതിക വിദ്യയും
സമാഹരിച്ച്‌ കൊടുക്കുന്ന പ്രവർത്തനങ്ങളാണ്‌ നാളികേര വികസന ബോർഡ്‌
ലക്ഷ്യമിടുന്നത്‌.
സിപിഎസ്കൾ മാറ്റങ്ങളെക്കുറിച്ചാണ്‌ ചിന്തിക്കേണ്ടത്‌. ദീർഘകാല
മാറ്റങ്ങളും, ഹ്രസ്വകാല മാറ്റങ്ങളും നമുക്കാവശ്യമുണ്ട്‌. ദീർഘകാല
മാറ്റങ്ങളായിട്ട്‌ ചിന്തിക്കേണ്ടത്‌ നാളികേര കൃഷിയുടെ ഘടനാപരമായ മാറ്റവും
ഉൽപന്നപരമായ മാറ്റവുമാണ്‌. ഘടനാപരമായ മാറ്റം
എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഒന്ന്‌ നടാൻ ഉദ്ദേശിക്കുന്ന തെങ്ങിൻതൈയുടെ
ഇനവും ജനിതകപരമായ ഗുണവും ആധികാരികമായ ഉറപ്പും ഉത്തരവാദിത്വവുമാണ്‌.
രണ്ടാമത്തെക്കാര്യം തെങ്ങ്കൃഷിയെന്നുള്ളത്‌ വെളിച്ചെണ്ണയ്ക്കും
കൊപ്രയ്ക്കും അപ്പുറത്ത്‌ വൈവിദ്ധ്യമാർന്ന ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും
ഉണ്ടാക്കുവാൻ സാധിക്കുന്ന, മൂല്യവർദ്ധനവിന്റെ രംഗത്ത്‌
മറ്റൊരുവിളയ്ക്കുമില്ലാത്ത അവസരങ്ങളുള്ള വിള എന്ന കാഴ്ചപ്പാടാണ്‌. ഇനി
നടാൻ പോകുന്ന തെങ്ങുകളിൽ ചുരുങ്ങിയത്‌ 25 ശതമാനമെങ്കിലും കരിക്കിന്‌
പറ്റിയ ഇനങ്ങളും അടുത്ത 25 ശതമാനമെങ്കിലും നാലാം വർഷം വിളവെടുക്കുവാൻ
കഴിയുന്ന സങ്കരയിനം തെങ്ങിൻ തൈകളുമാവണം. അതുപോലെ തന്നെ
ഉത്പാദിപ്പിക്കുന്ന നാളികേരത്തിൽ സ്വന്തം ആവശ്യം കഴിഞ്ഞ്‌ ബാക്കിയുള്ള
വിൽപ്പന യോഗ്യമായ നാളികേരത്തിന്റെ 50 ശതമാനത്തിലധികം കൊപ്രയ്ക്കും
എണ്ണയ്ക്കും വേണ്ടി ഉപയോഗിക്കാതെ മറ്റ്‌ ഉൽപന്നങ്ങളായ തേങ്ങാപ്പാൽ,
തേങ്ങാപാൽപ്പൊടി, തൂൾതേങ്ങ (രണ്ടു തരം), വെർജിൻ കോക്കനട്ട്‌ ഓയിൽ,
ഉണ്ടകൊപ്ര എന്നീ അഞ്ചിനം ഉൽപന്നങ്ങൾ നിർമ്മിക്കുന്ന മാറ്റവും
ആവശ്യമുണ്ട്‌. ഫെഡറേഷനുകൾക്കും അതിന്റെ അടുത്തത്തലമായ ഉത്പാദക
കമ്പനികൾക്കും തീർച്ചയായും ഏറ്റെടുക്കാവുന്നവയാണിവ. ഇത്‌ എത്ര വേഗത്തിൽ
നമുക്ക്‌ ചെയ്യുവാൻ കഴിയും എന്നതാണ്‌ പ്രസക്തമായ കാര്യം.
ഹ്രസ്വകാല മാറ്റത്തിൽ നാം ചിന്തിക്കേണ്ടത്‌ ഇന്നത്തെ ഉത്പാദന രീതിയിലും
ഉപയോഗ രീതിയിലും എന്ത്‌ മാറ്റം വരുത്തുവാൻ കഴിയും എന്നാണ്‌.


നാളികേരത്തിന്‌ എന്നും വിലയിടിവുണ്ടാവുന്നത്‌ ഏറ്റവുമധികം ഉത്പാദനം
നടക്കുന്ന കാലഘട്ടത്തിലാണ്‌. ഈ സമയത്ത്‌ ഉൽപന്നങ്ങൾ കൂടുതൽ
സംഭരിക്കപ്പെടുകയും, വിപണിയിലേക്കുള്ള നാളികേരത്തിന്റെ വരവ്‌ തടയാനും
കഴിയണം. കഴിയാവുന്നത്ര തെങ്ങുകളിൽ നിന്ന്‌ ആഗസ്റ്റ്‌ മുതൽ ജനുവരി
വരെയുള്ള മാസങ്ങളിൽ പരമാവധി കരിക്ക്‌ വിളവെടുത്ത്‌ വിൽക്കുകയും
സംസ്ക്കരിക്കുകയും ചെയ്യുന്ന പ്രക്രിയ ഉണ്ടായാൽ ജനുവരി മുതൽ മെയ്മാസം
വരെയുള്ള വിലയിടിവിന്റെ കാലഘട്ടത്തിൽ നാളികേര വിപണിയിലെ വിലയിടിവ്‌ ഒരു
പരിധി വരെ പിടിച്ചുനിർത്താൻ സാധിക്കും. അപ്പോൾ സിപിഎസുകളും ഫെഡറേഷനുകളും
വഴി, വിലയിടിവിന്റെ കാലഘട്ടത്തിൽ ഉത്പാദനം കുറയ്ക്കുന്ന ഒരു
രീതിയിലേക്ക്‌ മാറാൻ കർഷക കൂട്ടായ്മകൾക്ക്‌ കഴിയേണ്ടതല്ലേ?
വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകുറഞ്ഞപ്പോഴും
ഇന്ത്യയിലൊരിടത്തും കരിക്കിന്‌ വിലകുറഞ്ഞിട്ടില്ല! പ്രത്യേകിച്ച്‌
വൻപട്ടണങ്ങളിൽ, ചെന്നൈയിലും ഡൽഹിയിലുമെല്ലാം കരിക്കൊന്നിന്‌ 35-45
രൂപയാണ്‌ വില. രണ്ടര രൂപയ്ക്ക്പോലും നാളികേരം വാങ്ങാൻ ആളില്ലാത്തപ്പോൾ
തമിഴ്‌നാട്ടിൽ ഒരു ഗൗരീഗാത്രം കരിക്കിന്‌ കർഷകന്‌ കൃഷിയിടത്തിൽ ഇരുപത്‌
രൂപ വിലകിട്ടുന്ന സാഹചര്യമുണ്ട്‌. കൊപ്രയും വെളിച്ചണ്ണയുമല്ലാത്ത
ഉൽപന്നങ്ങൾക്കൊന്നും ഈ സീസണിൽ വിലയിടിവുണ്ടായിട്ടില്ലെന്ന്‌ മാത്രമല്ല,
ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നുമില്ല. ഇതാണ്‌ നമ്മുടെ മുമ്പിലെ അവസരം.
നാളികേരം ഫെഡറേഷനുകൾ വഴി സംഭരിച്ച്‌ കൊപ്രയാക്കുകയും, ഉപഭോക്താക്കൾക്ക്‌
മിതമായ നിരക്കിൽ ശുദ്ധമായ, പായ്ക്ക്‌ ചെയ്ത  വെളിച്ചെണ്ണ
ഉത്പാദിപ്പിച്ച്‌, അത്‌ പൊതുവായ ബ്രാൻഡിൽ വിപണനം നടത്തുകയും ചെയ്യുന്ന
രീതി ഉണ്ടാക്കിയെടുക്കണം. ഉൽപന്നത്തിന്റെ മൂല്യവർദ്ധനവിന്‌ വേണ്ടി
കൂട്ടായി പരിശ്രമിക്കുന്ന പ്രസ്ഥാനമായി സിപിഎസുകളുടെ ഫെഡറേഷനുകൾ
പ്രവർത്തിക്കേണ്ടതുണ്ട്‌. ഇത്തരം കാര്യങ്ങൾക്ക്‌ നേതൃത്വം
കൊടുക്കുന്നതിനുള്ള ആശയഗതികൾ തീർച്ചയായും ഓരോ സിപിഏശിൽ നിന്നുമാണ്‌
ഉരുത്തിരിഞ്ഞ്‌ വരേണ്ടത്‌. ഓരോ സിപിഎസുകളിലും പ്രതിമാസം
ഉത്പാദിപ്പിക്കുവാൻ കഴിയുന്നനാളികേരം, അതിന്റെ സീസൺ, ഉത്പാദനം
വർദ്ധിക്കുന്ന കാലയളവ്‌, ഓരോ സിപിഎസ്‌ പരിധിയിലും വരുന്ന കൊപ്രയ്ക്കും
എണ്ണയ്ക്കും കരിക്കിനും വിത്തുതേങ്ങയ്ക്കും അനുയോജ്യമായ തെങ്ങുകളുടെ
എണ്ണം, ഇനം തുടങ്ങിയ വിവരങ്ങൾ  ശേഖരിക്കുന്നതിന്‌ അംഗങ്ങളായ കർഷകർ മാത്രം
ശ്രമിച്ചാൽ മതിയാകും. സിപിഎസുകൾ ശേഖരിച്ച വിവരങ്ങൾ കൂട്ടിയോജിപ്പിച്ച്‌
കഴിയുമ്പോൾ ലഭിക്കുന്ന ഫെഡറേഷൻതലത്തിലെ വിവരങ്ങൾ തന്നെയാണ്‌ നമ്മുടെ
പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള അടിസ്ഥാന ശില.

ശരാശരി 10 ഫെഡറേഷനുകൾ കൂടിചേർന്നാണ്‌ ഒരു ഉത്പാദക കമ്പനി രൂപീകരിക്കുവാൻ
ലക്ഷ്യമിട്ടിരിക്കുന്നത്‌. കർഷകരുടെ കൂട്ടായ്മ സിപിഎസുകളിലേക്കും
സിപിഎസുകളുടെ കൂട്ടായ്മയായി ഫെഡറേഷനുകളിലേക്കും, ഫെഡറേഷനുകളുടെ
നേതൃത്വത്തിൽ ഉത്പാദക കമ്പനികളിലേക്കും പോകുന്ന ഒരു പ്രവർത്തന രീതിയാണ്‌
നമുക്ക്‌ വേണ്ടത്‌. വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഈ പ്രവർത്തനത്തിന്റെ
വേഗം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു
. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും,
സഹായങ്ങളും തീർച്ചയായും ഉണ്ടാകും. കർഷകകൂട്ടായ്മയിലൂടെ സൂക്ഷ്മമായ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൈവശമുള്ള തെങ്ങുകളുടെ ഉത്പാദനക്ഷമതയും
ഉത്പാദനവും വിലയിരുത്തി ഉത്പാദന വിവരങ്ങൾ ക്രോഡീകരിച്ച്‌ പ്രവർത്തിക്കാം.
രാസവളങ്ങൾക്ക്‌ വലിയ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്‌
കർഷകരുടെ ഭൂമിയിൽ എല്ലാവർഷവും നടത്തുന്ന മണ്ണ്‌ പരിശോധനയുടെ
അടിസ്ഥാനത്തിൽ മാത്രം വളപ്രയോഗം നടത്തണം. അതുപോലെ തന്നെ
ശ്രദ്ധിക്കേണ്ടതാണ്‌ പടിപടിയായി ജൈവകൃഷിയിലേക്കുള്ള മാറ്റവും.
ജൈവോൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുകയെന്നത്‌ നമ്മുടെ സിപിഎസുകൾക്കും
ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും പ്രവർത്തിക്കാനുള്ള മറ്റൊരു
വേദിയായി കണക്കാക്കാം.
അറിവും സാങ്കേതിക പരിചയവും അനുഭവജ്ഞാനവുമുള്ളയാളുകളെ ഉത്പാദക
കമ്പനിതലത്തിൽ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തി മികച്ച
ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും ദേശീയവും അന്തർദേശീയവുമായ വിപണി
കണ്ടെത്തുന്നതിനും നമുക്ക്‌ സാധിക്കും. മാന്യവും ലാഭകരവുമായ വില ലഭിക്കുക
എന്നത്‌ കേരകർഷകരുടെ ആവശ്യമാണ്‌. ഓരോ കർഷകനും സിപിഎസുകളിൽ നിന്ന്‌
ഫെഡറേഷനുകളിലേക്ക്‌ നൽകുന്ന ഉൽപന്നങ്ങളിൽ നിന്ന്‌ മൂല്യവർദ്ധനവ്‌ നടത്തി,
വിപണനം നടത്തി ലഭിക്കുന്ന വരുമാനത്തിൽ നിന്ന്‌ ഉണ്ടാകുന്ന മിച്ചത്തിന്റെ
അർഹതപ്പെട്ട പങ്കും കർഷകരിലേക്ക്‌ തിരികെയെത്തിക്കേണ്ടതുണ്ട്‌. പുതിയ
അറിവുകളും സാങ്കേതിക വിദ്യകളും സ്വായത്തമാക്കാനും ഇത്തരത്തിൽ ഉത്പാദക
കമ്പനി പോലൊരു വലിയ സംവിധാനം ആവശ്യമുണ്ട്‌.പുതിയ വിത്തിനങ്ങളും തൈകളും
ഉണ്ടാക്കിയെടുക്കാനും, കൂടുതൽ ഉയരം കുറഞ്ഞ തെങ്ങിനങ്ങൾക്കും കൂടുതൽ
തെങ്ങിന്റെ ചങ്ങാതിമാർക്കും, കാർഷികയന്ത്രവത്ക്കരണം വിപുലീകരിക്കാനും,
ഉപഭോക്താവും ഉത്പാദകരും തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടത്താനും
കർഷകരുടെ കൂട്ടായ്മകളായ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും
ഉത്പാദകകമ്പനികൾക്കും കഴിയും, കഴിയണം. അതുവഴി മാത്രമേ കേരകർഷകരുടെ
പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്നതിൽ സംശയമില്ല.

പാലക്കാട്‌ യോഗം തുടരുകയാണ്‌. "അടുത്ത തവണയെങ്കിലും സംഭരണം നമ്മുടെ
സ്വന്തം സ്ഥാപനത്തിലൂടെയാക്കാമോ? അതായത്‌ ഉത്പാദക കമ്പനി വഴി? ഓരോ
ജില്ലയിലും പ്രോഡ്യൂസർ കമ്പനികൾ, സിപിഎസുകൾ വഴി കൊപ്ര സംഭരിച്ചാൽ
ഇന്നത്തെ പല പ്രശ്നങ്ങൾക്കും ഉത്തരമാവില്ലേ?" കൊപ്ര വിൽക്കാനായി
കഷ്ടപ്പെടുന്ന ഒരംഗത്തിന്റെ ചോദ്യം. "സിപിഎസ്‌ അംഗങ്ങളായ കർഷകർക്ക്‌ അയൽ
സംസ്ഥാനങ്ങളിലെ മികച്ച കൃഷി രീതികൾ കണ്ടു പഠിക്കാൻ പഠന പര്യടനങ്ങൾ വേണം".
"ഉത്പാദക കമ്പനികളുടെ കൺസോർഷ്യം (നാസ്കോം പോലെ) ഇന്ത്യയിലും ആഫ്രിക്കൻ
രാജ്യങ്ങളിലും തെങ്ങിനേയും നാളികേരത്തിന്റെ ഉൽപന്നങ്ങളേയും
പ്രോത്സാഹിപ്പിച്ചാലോ? പ്രോഡ്യൂസർ കമ്പനികൾ ഗവേഷണം ഏട്ത്താലോ? എണ്ണയും
മറ്റ്‌ ഉൽപന്നങ്ങളും കയറ്റുമതി ചെയ്താലോ?". "ഒരു തേങ്ങയ്ക്ക്‌ 2.50 രൂപ,
ഒരു കരിക്കിന്‌ 10 രൂപ, ഒരു കരിക്കിന്റെ 3 കുപ്പിവെള്ളത്തിന്‌ 45 രൂപ (3
ഃ 15 = 45 രൂപ) 600 മി. ലി. കരിക്കിൻ വെള്ളം ലഭ്യമായ കരിക്കിനങ്ങൾ
പാലക്കാട്‌ കൃഷി ചെയ്യുന്നുണ്ട്‌; നാമെന്തിന്‌ ഇത്തരം നാളികേരം രണ്ടര
രൂപയ്ക്ക്‌ വിൽക്കണം?" "ആനയെ വാങ്ങേണ്ടവർ പകരം കാള മതിയെന്ന്‌
വെയ്ക്കുമോ? കുതിരയെ കഴുതയുടെ വിലയ്ക്ക്‌ വിൽക്കുമോ?  സ്വർണ്ണം
ചെമ്പിന്റെ വിലയ്ക്ക്‌ വിൽക്കുമോ?" യോഗാവസാനം പാലക്കാട്‌ ജില്ലയിൽ നാല്‌
ഫെഡറേഷനുകൾ 2012 ജൂൺ മാസത്തിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെടുത്ത്‌
അടുത്ത യോഗത്തിനുള്ള തീയതിയും നിശ്ചയിച്ചാണ്‌ യോഗം പിരിഞ്ഞത്‌.
സിപിഎസ്കളുടെ യോഗങ്ങൾ തന്നെ ഇത്തരം നിരവധി ചോദ്യങ്ങൾ ഉയരുന്ന വേദിയായും
ഉത്തരങ്ങൾ കണ്ടെത്തുന്ന രീതിയിലേക്കും മാറുകയാണ്‌.
      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...