20 Sept 2012

മേതിലും പൂവലന്റെ കയറിലെ അനിലിന്‍റെ പരീക്ഷണങ്ങളും

ജോർജ് വർഗീസ്

മേതില്‍ എടുക്കാന്‍ കയറിയത് ഡിലന്‍ തോമസ്‌ എറിഞ്ഞ പന്ത് ആയിരുന്നു എന്ന് അറിയുവാന്‍ ഇത്ര കാലം വേണ്ടി വന്നു. രാവിലെ മേതിലിനെയും തോളിലേറ്റി ആണ് മിത്സുബിഷി സര്‍വീസ്‌ സെന്‍ററില്‍ പോയത്. അദേഹത്തെ വായിച്ചിട്ടും ശ്ശി ആയി...

പുലവനെയും അയ്യാളുടെ ആകാശത്തിലേക്ക് കുത്തി നിര്‍ത്തിയ കയറിന്‍റെ മുകളില്‍ കയറി ഡിലന്‍ തോമസിന്‍റെ പന്തുമെടുത്തു തിരികെ വന്നപ്പോള്‍ ആണ് ശോഭാ ഗോപിനാഥിനെ കാണുന്നത്. അവളോട്‌ കുറെ ശ്രിംഗാരവും കഴിഞ്ഞു വേളിക്കാര്യം ആലോചിച്ചപ്പോള്‍ ആണ് അവള് മുന വെച്ചൊരു ചോദ്യം എറിഞ്ഞത്.


"അനിലേട്ടന് ഒരു ഭാര്യേം കുടുംബോം ഉള്ളതല്ലേ... ഞാന്‍  വിവാഹ മോചനം നേടി ഇപ്പൊ ഒറ്റത്തടി ആണ്... എനിക്ക് പ്രശനം ഒന്നും ഇല്ല...ഇപ്പൊ വന്നു ശ്രിംഗരിച്ചു പോവുന്ന പോലെ ഇനിയും അങ്ങോട്ട്‌ പോയാല്‍ പോരെ?"


താക്കോല്‍ പഴുതിലൂടെ പത്രം ഇടുന്നതിനു പകരം മാപ്പ് എഴുതി വച്ചിട്ട് പോയവന്‍റെ ഉരുക്ക് വളകള്‍ അവന്‍റെ പോക്കറ്റില്‍ ഇപ്പോഴും കാണും.

ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഫയലും പേപ്പറും ആയി തോമസ്‌ മുന്നില്‍.


"ഇരുപത്തി അയ്യായിരത്തിന്‍റെ സര്‍വീസ്‌ ആണ്..." ഞാന്‍ മൊഴിഞ്ഞു.

"ഇതെന്താ സാറേ, മീറ്റര്‍ മുപ്പതിനായിരം കടന്നല്ലോ, അപ്പോള്‍ ഇരുപത്തി അയ്യായിരത്തിന്റെ സര്‍വീസോ?"

ചില ഇടവേളകള്‍ ഇങ്ങനെ ആണ്, അത് കാലവും ആയി ഒരു ബന്ധവും ഇല്ലാതെ കണ്ണ് മിഴിച്ചു കൊണ്ടിരിക്കും.


സര്‍വീസ്‌ കഴിഞ്ഞു പജെറോ, ഇനി നാല് മണിക്ക് മാത്രം. പോക്കറ്റിലെ നോള്‍ കാര്‍ഡില്‍ കൈ തടവി. ക്യാപ്റ്റന്‍ സുക്കൂര്‍, അപ്പോഴേക്കും ഹെലിക്കൊപ്റ്ററില്‍ നിന്നും കയര്‍ക്കോണിയില്‍ ഇറങ്ങി ഗുഹയുടെ മുന്നിലുള്ള തിട്ടില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.  ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടു ഉടുമ്പിനോ മാത്രം നില്‍ക്കാവുന്ന തിട്ടയില്‍..,.

ചിന്താ മണ്ഡലത്തിലൂടെ ഒരു ഇടിത്തീ പാഞ്ഞു പോയി.


ആദ്യം അത് കണ്ടത് ആരാണ് എന്നറിയില്ല... അതി രാവിലെ ഫാക്ടറിയില്‍ ജോലിക്ക് പോയവര്‍ ആരോ ആകാം. തലേന്ന് നൈറ്റ്‌ ക്ലബില്‍ ആടി പാടിയ ഒരു സുന്ദരിയുടെ മുഖം വേര്‍പെട്ട ഉടല്‍ ആയിരുന്നു പോലും. കീറിപ്പറിഞ്ഞ ബ്ലോസിനുള്ളില്‍ നിന്നും മുലക്കച്ച വെളിയില്‍ ചാടിയിരുന്നു... ഒരു മുലക്കണ്ണ്‍ ആരോ കടിച്ചു പറിച്ച  അവസ്ഥയിലും.  കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ആരുടെയോ വിരലുകള്‍ ഇക്കിളി ആക്കിയപ്പോള്‍ പട്ടാളക്കാര്‍ക്ക് പകരം വന്നത് പോലീസുകാര്‍ ആയിരുന്നു.

ബ്രേക്കിംഗ് ന്യൂസില്‍ വെട്ടുകളുടെ എണ്ണം അടയാളപ്പെടുത്തി ചാനലുകാര്‍ മത്സരിച്ചപ്പോള്‍, അക്ഷരമാലയുടെ എണ്ണം കുറഞ്ഞതിനാലും , ആ ഒരു കാരണം കൊണ്ട് തന്നെ ഗിന്നസ്‌ ബുക്കില്‍ കയറാന്‍ സാധിക്കില്ലത്തതിന്‍റെ  വെവലാതിയിലും അവര്‍ ചര്‍ച്ചിച്ച് ശര്‍ദ്ദിച്ചു ക്ഷീണിതരായിരുന്നു.


എത്ര ആയാലും അന്‍പത്തി ഒന്ന് വെട്ടു ഉണ്ടാവില്ല,  ആത്മഗതം പോലെ.


കാരണമോ, ഇംഗ്ലീഷില്‍ അക്ഷരങ്ങള്‍  ഇരുപത്തി ആറു മാത്രം.

രണ്ടു കെട്ടിടങ്ങല്‍ക്കിടയിലൂടെ രാജ വീഥിയിലേക്ക് കടന്നപ്പോള്‍ വേവലാതി. ബസ്‌ സ്റ്റോപ്പ്‌ ഇടത്തോ വലത്തോ... കഷ്ടിച്ചു പത്തടി മുന്നോട്ടു നീങ്ങിയാല്‍ സംശയം അസ്ഥാനത്ത്  ആകും എങ്കിലും ഇടതാണോ വലതാണോ തങ്ങള്‍ എന്നറിയാതെ ആളിക്കത്തുന്ന അവസ്ഥ. ഈ അവസ്ഥ തുടങ്ങിയിട്ടിപ്പോള്‍ കുറെ ആയി. മോഹങ്ങള്‍ ഇല്ലാതിരുന്ന പഴയ കാലം ഒക്കെ എന്നേ പൊയ്പ്പോയി.

കൃത്യം ഒന്‍പതര അടി നടന്നു കഴിഞ്ഞപ്പോള്‍   തന്നെ തനിക്ക് പോകേണ്ടത് ഇടത്താണ് എന്ന് ബോധ്യപ്പെട്ടു.

ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും മേതില്‍ എന്നില്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആരാണ് ഗുഹയില്‍ കയറിയത്?  ഗോവിന്ദനോ, അരവിന്ദനോ? ഉടുമ്പിനെ പിടിക്കാന്‍ എന്ത് കൊണ്ടായിരിക്കണം ഗോവിന്ദന്‍ മല മുകളിലേക്ക് പോയത്? ഒരിക്കല്‍ പട്ടാളക്കാര്‍ നിരങ്ങിയ മലയില്‍ ഉടുമ്പുകള്‍ പോയിട്ട് ഒരു വേശ്യപോലും ഉണ്ടാവില്ല. കണ്ണില്‍ കണ്ട ജീവജാലങ്ങളുടെ മേല്‍ കാവടി ആടാതെ അവര്‍ തിരിച്ചു  പോകില്ല എന്നും  പത്ര വാര്‍ത്തകളില്‍ വായിച്ചത് എന്ത് കൊണ്ട് ആരും ഓര്‍ക്കുന്നില്ല. 

മറക്കുവാനും മരിക്കുവാനും  വേണ്ടി മാത്രം  ജീവിക്കുന്നവര്‍!!! , !


ഗോവിന്ദനെ കാണാതായെന്നു ആരാണ് , ആരോടാണ് പറഞ്ഞത്? ഗോവിന്ദന്‍ തന്നെ ആണോ അത് പറഞ്ഞത്? നൈറ്റ്‌ ക്ലബില്‍ ആടിയിരുന്ന സുന്ദരിയുടെ ശരീരം മുലക്കണ്ണ്‍ കടിച്ച രീതിയില്‍ ആദ്യം കണ്ടത് ആരെന്നു ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചയില്ല. വാര്‍ത്ത എങ്ങനെ ആണ് പരന്നത് എന്ന് പോലും ഇപ്പോള്‍ എല്ലാവരും മറന്നു പോയി. ബ്രേക്കിംഗ് ന്യൂസ്‌ കണ്ടു ഇറങ്ങി പുറപ്പെട്ട ക്യാമറക്കണ്ണുകള്‍ക്ക് അവിടെ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. വാര്‍ത്ത കാണുകയാണോ, അതോ കേള്‍ക്കുകയാണോ? ഒന്നും മനസിലാകുന്നില്ല. കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒന്നാണ് വാര്‍ത്ത എന്ന് അനിലിന് മനസിലായത് ഇപ്പോഴാണ്.

ചുവന്ന നിറമുള്ള ബസ്സുകള്‍ ചിലതൊക്കെ കടന്നു പോകുന്നു. നാലാം നമ്പര്‍ ബസ്സ് വരുന്നു, മേതിലില്‍ നിന്ന് കണ്ണെടുത്തു നോക്കി. പിന്നോരെണ്ണം സി ഒന്ന്. സി ഒന്ന് എന്ന ബസ്‌ പോകുന്നത് കടല്‍ത്തീരത്തിലെക്ക് ആണ്. തനിക്ക് അവിടെ എന്തിനു പോകണം?  ഇനിയോരെണ്ണം  അറുപത്തി ഏഴ്... അതും തനിക്കുള്ളതല്ല.


അനില്‍ കണക്ക് കൂട്ടി... തനിക്ക് പോകേണ്ടത് മുപ്പത്തി മൂന്നു ആണ്... മൂന്നും മൂന്നും കൂട്ടി നോക്കി. ആറു... അറുപത്തി ആറല്ല, വെറും ആറു.


കാല്‍സ്രായിയും കൈ നീളന്‍ ഷര്‍ട്ടും മഞ്ഞ കോണകം കഴുത്തില്‍ ധരിച്ചും ഗള്‍ഫില്‍ നിന്നും വന്നവന്‍ കലപ്പയെടുക്കുകയോ? സ്വന്തം ബാഗ് പോലും എടുക്കുവാന്‍ പാടില്ലാത്തവന്‍, അഥവ എടുത്താലും അത് നോക്കി നിന്നവന് അവന്‍ പറഞ്ഞ കൂലി കൊടുത്തില്ലെങ്കില്‍ ഉപരോധ സമരം നടത്തുവാന്‍ തയ്യാറാകുന്ന ആള്‍ക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് ഗോവിന്ദന്‍.,

മേതില്‍ കത്തിക്കയറിയപ്പോള്‍ ഒരു ചുവന്ന മുപ്പത്തി മൂന്നു  അനിലിനെ കൂടാതെ കടന്നു പോയി.


നിരാശ  അനിലിനെ തെല്ലും ബാധിച്ചില്ല എന്ന് പെട്ടെന്ന്  തന്നെ അറിഞ്ഞു. തിരിച്ചറിവുകള്‍ തരുന്ന ബലത്തില്‍ വരമ്പിലെ കൊറ്റി വെറും ഒരു പാവ ആയിരുന്നോ എന്നും  സംശയം.

ഇതിനിടയില്‍ ഇതെങ്ങനെ  സംഭവിച്ചു!.. എപ്പോഴോ വന്ന മറ്റൊരു മുപ്പത്തി മൂന്നില്‍ അനില്‍ ഇരിക്കുന്നു. അയ്യാള്‍ അറിയാതെ. അതെ, ഇതും ചുവന്ന മുപ്പത്തി മൂന്നു മാത്രം. നഗരത്തില്‍ ചുവപ്പല്ലാത്തെ വാഹനം കണ്ടിട്ടില്ല.


ഇടയ്ക്കെപ്പോഴോ മേതിലില്‍ നിന്ന് മിഴികള്‍ ഉയര്‍ത്തിയപ്പോള്‍ മുപ്പത്തി മൂന്നു പിന്നിലേക്ക്‌ പോകുന്നത് പോലെ തോന്നി. പിന്നിലേക്കും മുന്നിലേക്കും അങ്ങനെ ഓടുന്നത് ആ പ്രായത്തിന്റെ ഒരു ഹരം ആയിരിക്കും. പുലവന്റെ കയര്‍ ഇപ്പോഴും ആകാശത്തേക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.

ഇപ്പോള്‍ മുപ്പത്തി മൂന്നു ഒരു തുരംഗത്തിലേക്ക് കയറി. ക്യാപ്റ്റന്‍ സുക്കര്‍ ഗുഹയില്‍ കയറിയത് പോലെ... പ്രകാശം ഇപ്പോള്‍ മേതിലില്‍ നിന്ന് മാത്രം. ബാക്കിയെല്ലാം അണഞ്ഞു പോയി.


ആള്‍ക്കൂട്ടത്തെ ഭക്ഷണത്തിനായി വീട്ടിലേക്കു പറഞ്ഞു വിടുന്നതിലും എളുപ്പം ആരുടെയെങ്കിലും കയ്യില്‍ അഞ്ചപ്പവും രണ്ടു മീനും ഉണ്ടോ എന്ന് പരതിക്കൂടായിരുന്നോ ഈ ക്യാപ്റ്റനു? അതല്ലെങ്കില്‍ ബര്‍ക്കാ ദത്തിന്‍റെ മേല്നോട്ടത്തില്‍ നടക്കുന്ന തല്‍സമയ ദ്രിശ്യങ്ങള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും കാണുകയാണോ, അതോ അടുക്കളയില്‍ കോയി ബിരിയാണി ഉണ്ടാക്കി ഭര്‍ത്താക്കന്മാരെ കാത്തിരിക്കയാണോ എന്ന് നോക്കുവാന്‍ വേണ്ടി വീട്ടിലേക്കു മനപ്പൂര്‍വ്വം അയച്ചത് ആണോ? ക്യാപ്റ്റന്‍ സുക്കര്‍ കൂര്‍മ ബുദ്ധിമാന്‍ ആണ്.  ബര്‍ക്കയുടെ തല്‍സമയ ദ്രിശ്യങ്ങള്‍ക്ക് മുന്‍പേ പോലെ കാണികള്‍ ഇല്ലാത്തതിനാല്‍, തങ്ങളുടെ ഭാര്യമാരില്‍ പലരും രഞ്ജിനിയുടെ ശരീര ഭാഷയിലും കോടീശ്വരന്റെ ശബ്ദ സൌകുമാര്യത്തിലും   കണ്ണീര്‍ തുടയ്ക്കുക ആയിരുന്നു. ഒടുവില്‍ കോടീശ്വരന്റെ ഷിറ്റില്‍ പൊതിഞ്ഞ ഷവര്‍മ കഴിച്ചു അവര്‍ തിരികെ എത്തിയപ്പോള്‍ ബസ്‌ തുരംഗം കടന്നു വെളിയിലേക്ക് വന്നിരുന്നു.

ഒരു ഇടവേള കഴിഞ്ഞു തിരികെ വരുന്നതിനിടയില്‍ നൈറ്റ്‌ ക്ലബ്‌ കാരിയുടെ മരണവും ആയി അനേകം കഥകള്‍ പോലീസിലെ തിരക്കഥ കൃത്തുക്കള്‍ പത്രക്കാര്‍ക്ക് പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കഥകള്‍ പലതും ദുര്‍ഗ്രഹം ആയി മാറിക്കൊണ്ടിരുന്നു. മരിച്ചത് ശോഭ ഗോപിനാഥ് ആണെന്നും പരിമളം ആണെന്നും രണ്ടു നിഗമങ്ങളില്‍ ചെന്നെത്തി നില്ക്കുന്നു.  ഒരു നുണ പരിശോധന മാത്രം ബാക്കി.


സുനിലും സോണിയും കൂടി ഒഴിച്ച് കൊടുത്ത ദ്രവം അകത്ത് ചെന്നപ്പോള്‍ ആയിരുന്നു, ആ വിളി വന്നത്. അനിലിന് ആദ്യം തന്‍റെ ഫേഷ്യല്‍ ചെയുന്നതിനെ കുറിച്ചായി ചിന്ത. നേരിട്ട് മുന്നില്‍ ചെല്ലുന്നതിനാല്‍ ഫോട്ടോ ഷോപ്പ് ഉപകാരപ്പെടില്ലല്ലോ. പെണ്‍കുട്ടികള്‍ വന്ന വിമാനം ഉടനെ തിരികെ പോകുമത്രേ. സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോള്‍ കുതിരകള്‍ മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. കുറെ വയസ്സന്മാര്‍ക്കൊപ്പം സുന്ദരികള്‍ വീര്‍പ്പു മുട്ടുന്നു. അനില്‍ ആദ്യം അറബിക് രീതിയില്‍ അല്ലെങ്കില്‍ പാശ്ചാത്യ രീതിയില്‍ ഗ്രീറ്റ് ചെയ്യുവാന്‍ മനക്കൊട്ടയും ആയി എത്തിയെങ്കിലും മുണ്ടും ജൂബയും  ധരിച്ച തനി നാടന്‍ മേല്‍ ഷേവുനിസ്റ്റുകളെ കൂട്ടത്തില്‍ കണ്ടപ്പോള്‍ കൈകള്‍ കൂപ്പി വെറും നമസ്കാരങ്ങള്‍ കൊണ്ട് തരുണീ രത്നങ്ങളെ അനുഗ്രഹിച്ചു. അതല്ല, ഇപ്പോള്‍ ചീക്സില്‍ മുത്തം കൊടുത്ത് ഗ്രീറ്റ് ചെയ്താലും പ്രശ്നങ്ങള്‍ ആകും. തന്നെക്കാള്‍ പൊക്കം കൂടിയ സുന്ദരികളെ ചീക്സില്‍  മുത്തം കൊടുക്കുമ്പോള്‍ അത് കഴുത്തില്‍ ആയേക്കാം. പൊക്കം കുറഞ്ഞവര്‍ക്ക് ആണെങ്കില്‍ അത് നിറുകയില്‍ ആവാനും വഴി. ഇതില്‍ ഏതായാലും പണി പാളും. ലൈവ് സ്ട്രീമിംഗ് ഉള്ളതാണെങ്കില്‍ കുടുംബ കലഹം ഉറപ്പു.


പക്ഷെ അനിലിന് ഒന്ന് നിശ്ചയം ഉണ്ടായിരുന്നു. ഇനി ഇത് പോലെ ഒരവസരം കൂടി ഉണ്ടാകരുത്. അതിനാല്‍ റഷ്യന്‍ സ്കൂളിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. പച്ചപ്പില്ലാത്ത ചൂടന്‍ പ്രഭാതത്തില്‍ ചുറ്റും കാണുന്നതു  തീപ്പെട്ടിക്കൂടരങ്ങള്‍ മാത്രം.


ഇംഗ്ലീഷ് അക്ഷരമാലയിലെ ഇ , എഫ് എന്നീ അക്ഷരങ്ങള്‍ പോലുള്ള വഴികള്‍ ആണ് എവിടെ നോക്കിയാലും. വളവുകള്‍ ഇല്ലാത്ത നേരായ പാതകള്‍...,  അല്ലെങ്കിലും വളഞ്ഞ വഴികള്‍ നമ്മുടെ നാട്ടിലല്ലേ ഉള്ളൂ.. നേരെ വലത്തോട്ടു നടന്നു, വളവില്ലാത്ത സി പോലുള്ള കെട്ടിടത്തില്‍ നേരെ നടന്നാല്‍ ഡി ആകുമെന്കിലും ഒടുവില്‍ നേരിട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.സി എന്ന അക്ഷരം അങ്ങനെ ഡി ആയി മാറി. ഈര്‍ച്ച വാള്‍, വെട്ടു കത്തി എസ് കത്തി, വടിവാള്‍, കൊടുവാള്‍, കോടാലി, എന്നിവയ്ക്ക് പകരം ചുറ്റികയും ഉളിയും മാത്രം. ഒന്ന് ഫേഷ്യല്‍ ചെയ്യണം. ഫഹദ്‌ ഫാസിലിന്റെ മുടി പോലെ ഒന്ന് ക്രോപ്പ് ചെയ്യണം.


മേതിലിനെ കണ്ടിട്ടില്ല. എവിടെയോ ഒരു ഫോട്ടോ കണ്ടിട്ടുള്ളത് പോലെ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലില്‍ പബ്ലിഷ് ചെയ്ത പുസ്തകം. മീശയില്ലാത്ത സീരിയസ് ആയ മേതിലിനെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ, ഓ കെ സുധീഷിനെ ആണ് മുന്നിലേക്ക്‌ കൊണ്ട് വരുന്നത്. ഒടുവില്‍ പുറം ചിട്ടയില്‍ കണ്ട മേതിലിന്റെ  പടത്തിനു  തന്റേ  തന്നെ ച്ഛായ. അനില്‍ ഒന്ന് ഞെട്ടി.   മേതിലില്‍ ഇപ്പോള്‍ താടി വളര്‍ന്നതായി സങ്കല്‍പ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. 


നേരെ ചെന്നപ്പോള്‍, കിട്ടിയ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി. എന്റെ സമയം ഇനിയും ആയിട്ടില്ല പോലും ,  മേതിലിനെ വായിക്കാന്‍ ഇനിയും സമയം.  ഇനി ഇപ്പോള്‍ പഴുതാരയെ എങ്ങനെ കൊല്ലാം എന്നൊരു വിദ്യ തന്നെ പഠിച്ചെടുക്കണം.   കഴിഞ്ഞ വാരം ആണ്, സുരേഷ് കോവിലകം പഴുതാര പിടിത്തം തൊഴില്‍ ആക്കിയതിനെ കുറിച്ച് സംസാരിച്ചത്. കൂട്ടത്തില്‍ ജോലി ചെയുന്ന കൊറിയക്കാര്‍ക്ക് പിടിച്ചു കൊടുക്കുന്ന ഓരോ പഴുതാരയ്ക്കും പത്തു ഡോളര്‍ വീതം കിട്ടുന്ന വിദ്യ. 

എന്തായാലും പരിമളത്തിന്‍റെ പാവടയ്ക്കിടയില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച പഴുതാര, സ്പോഞ്ച് മണ്ണിലെ ചെടിയില്‍ ആണ് കയറിയതു. അതും ആ ഒരൊറ്റ രാത്രി കൊണ്ട്. കുവൈറ്റിലെ പഴുതാരകള്‍ ഏതു ജാതി ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ.. ബ്രായില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച തേള്‍ എന്തായാലും ഇത് വരെ ആ മുലക്കണ്ണുകള്‍ ഇറുക്കാന്‍ തുടങ്ങിയിട്ടില്ല.


പരിമളം ആയിരുന്നോ, പരിമളം നഷ്ടപ്പെട്ടു റോഡരികില്‍ മുലക്കണ്ണുകള്‍ കടിച്ചു പറിച്ച  നിലയില്‍ കണ്ടത്. ഏതു പ്രത്യയ ശാസ്ത്രത്തിനു എതിരായാണ് പരിമളം പ്രവര്‍ത്തിച്ചത്? പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോയില്‍ പരിമളം എന്നെങ്കിലും പരിമളം പുലര്‍ത്തിയിരുന്നോ? കൊല്ലാന്‍ വിട്ടു പോയ ഒരു തേളും പഴുതാരയും കൂടി ആയിരിക്കുമോ ആ കൊല നടത്തിയിരിക്കുക?

എന്തായാലും ഏലിയാസ്‌ ഈര്‍ച്ചക്കാരനും പെരുന്തച്ചനും തമ്മിലുള്ള പങ്കു കച്ചവടം ഇഷ്ടപ്പെട്ടു. ശവപ്പെട്ടി ഉണ്ടാക്കാന്‍ ഓര്‍ഡര്‍  കൊടുത്ത ഏലിയാസിനെ തന്നെ ശവപ്പെട്ടിക്കകത്ത് ഇട്ടു പെട്ടി ആഴിയുടെ അഗാതതയിലേക്ക് തള്ളിയത് ഏതു പ്രത്യയ ശാസ്ത്രം? നിലമുഴുവാന്‍ പോത്തിനെയും കൊണ്ട് പോയ അരവിന്ദനെ പിടിക്കാന്‍ ചൂണ്ടയും ആയി പോയ പാര്‍ട്ടി പ്രത്യയ ശാസ്ത്രം അല്ലിവിടെ. പക്ഷെ എലിയാസും പെരുന്തച്ചനും ഉറഞ്ഞു തുള്ളുന്ന ജാതിക്കൊമാരങ്ങള്‍, . കുത്തനെയും വിലങ്ങനെയും മാറി മാറി കുത്തി ചോര കുടിച്ചും വിശപ്പടക്കിയും  ഒടുവില്‍ രണ്ടു പേരും ജയിക്കുകയും രണ്ടു പേരും തോല്‍ക്കുകയും ചെയുമ്പോള്‍ ശവപ്പെട്ടിക്കച്ചവടം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ ആണ് നാസര്‍ ഇക്കയുടെ സ്വരം.


" ഇനി നിങ്ങള്‍... ", .. "


എന്റെ ഊഴം വന്നു.

വെളുത്ത തുണി ഉടുത്ത  നസീറിക്ക, ആദ്യം അനിലിന്‍റെ കഴുത്തില്‍ ഒരു വെളുത്ത  ടേപ്പ് ചുറ്റി. പിന്നെ ഒരു വെളുത്ത തുണി, കസേരയിലിരുന്ന അനിലിന്‍റെ ദേഹമാകെ പുതപ്പിച്ചു. മുന്നിലെ കണ്ണാടിയില്‍ കണ്ട രൂപത്തില്‍ നോക്കിയപ്പോള്‍ ഭയം പല രൂപത്തില്‍ ...

മുന്നിലെ മേശമേല്‍, ഒരു ചെറിയ പാത്രത്തില്‍ വെളുത്ത പഞ്ഞി കൊണ്ട് ചെറിയ ഉരുളകള്‍ ഉരുട്ടി വച്ചിരിക്കുന്നു. മൂക്കിന്മേല്‍ വയ്ക്കുവാന്‍ ആകും.... കൊടുവാളും എസ് കത്തിയും ആയി നസീറിക്ക...


പിന്നെ അനിലിന് ഒന്നും ഓര്‍മയില്ല.

പുലവന്റെ തൂങ്ങിക്കിടക്കുന്ന ജഡം അഴിച്ചു മാറ്റി, മുകളിലേക്ക് കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കയറിലൂടെ അനില്‍ മുകളിലേക്ക് കയറി. ആ  കയറ്റത്തില്‍ അനിലിന് തന്‍റെ കുട്ടിക്കാലം ഓര്മ വന്നു. അന്ന് പുലവന്‍ കൊടുത്ത പണം വീട്ടിലെ പട്ടിണി മാറ്റാന്‍ അമ്മയെ ഏല്‍പ്പിച്ചു കയറില്‍ കയറിയതും മുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ കയ്യില്‍ കരുതിയ കോഴിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്ത് പൂവലന്റെയും ആള്‍ക്കൂട്ടത്തിന്റെയും  ശ്രദ്ധ തിരിക്കുകയും ആ ഒരു നിമിഷത്തില്‍ കയറിലൂടെ ഊര്‍ന്നിറങ്ങി ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറിയതും.


എന്തായാലും ഇന്ന് ഡിലന്‍ തോമസ്‌ എറിഞ്ഞ പന്ത് എടുത്ത മേതില്‍ കയറിയ സ്ഫടിക കൊട്ടാരത്തില്‍ തനിക്കും കയറണം. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പട്ടിണി കിടക്കുന്ന അമ്മയുടെ ശബ്ദം ഇന്നവനെ പിന്നിലേക്ക്‌ വിളിക്കുന്നില്ല. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. മുകളിലേക്ക് മാത്രം.





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...