20 Sept 2012

അക്ഷരരേഖ

ശ്രീലതാവർമ്മ
അധ്യാപകരുടെ ദിവസം
                  സെപ്തംബർ അഞ്ച് കഴിഞ്ഞു.ഒരു അധ്യാപകദിനം കൂടി കടന്നുപോയി.ഓർത്താൽ, ദിനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.അച്ഛന്,അമ്മയ്ക്ക്,
ശിശുവിന്,വനിതയ്ക്ക്,വൃദ്ധർക്ക് ഇങ്ങനെ ഒരുവിധമെങ്കിൽ,ജലദിനം,പരിസ്ഥിതിദിനം,സാക്ഷരതാദിനം എന്നിങ്ങനെ മറ്റൊരുവിധം.ഒന്നിൽ വ്യക്തിയ്ക്കാണ് തലയെടുപ്പെങ്കിൽ,അടുത്തതിൽ സമൂഹത്തിനാണ്‌ തലയെടുപ്പ്.പക്ഷേ,അധ്യാപകദിനം ഒരേസമയം വ്യക്തികേന്ദ്രിതവും സമൂഹകേന്ദ്രിതവുമാണ്.വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന മറ്റൊരു സങ്കല്പനവും നമുക്കില്ല.ഇത്തരം പറച്ചിലുകൾ ആദർശവത്കരണത്തിന്റെ ആവരണമണിഞ്ഞവയെന്ന് കേൾക്കുമ്പോൾ തോന്നാം.പക്ഷേ സത്യം അതല്ല.ക്ലാസ്മുറിയുടെ പശ്ചാത്തലവും പുസ്തകത്തിന്റെ അകമ്പടിയും കൂടാതെയും അധ്യാപനമുണ്ട്.ഒരു പുതിയ അറിവ് പ്രദാനം ചെയ്യുന്ന ആരും,എന്തും അധ്യാപകന്റെ സ്ഥാനം അർഹിക്കുന്നു.അനുഭവം ഗുരു എന്നത് വെറുമൊരു പറച്ചിലല്ല.കണ്ടും കേട്ടും പരിചയിച്ചും പരീക്ഷിച്ചും അറിവുനേടാൻ സഹായിക്കുന്ന ഓരോ സ്രോതസ്സും അധ്യാപനധർമ്മമാണ് നിറവേറ്റുന്നത്.അതുകൊണ്ടാണ് അത് വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന സങ്കല്പനമാണെന്നു പറഞ്ഞത്.
        ആരാണ് യഥാർഥ അധ്യാപകൻ എന്ന ചോദ്യത്തിന് ഒറ്റവാക്കിലൊരുത്തരം അസാധ്യമാണ്.വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും അറിവിന്റെ വിശാലഭൂമികളിലേക്ക് നയിക്കുകയും അന്വേഷണബുദ്ധിയെ പ്രോത്സാഹിപ്പിക്കുകയും സർവോപരി ചിന്തയെ സ്വതന്ത്രമാകാൻ അനുവദിക്കുകയും ചെയ്യുന്നയാൾ തീർച്ചയായും അധ്യാപനധർമ്മം അറിയുന്നയാളാണ്.സ്വന്തം വാക്കിന് അപ്പുറവും ഇപ്പുറവുമില്ല എന്ന മട്ടിൽ കുട്ടികളുടെ മേൽ സ്വന്തം ആശയങ്ങളും ചിന്തകളും അടിച്ചേല്പിച്ച്, കുട്ടികളെ 'വരച്ച വരയിൽ ' കൊണ്ടുവരാൻ ശ്രമിക്കുന്നയാൾ അധ്യാപനധർമ്മം അറിയാത്തയാളും.യഥാർഥ അധ്യാപകൻ പഠിപ്പിക്കുന്നയാളല്ല,വിശദീകരിക്കുന്നയാളാണ് എന്നും പറയേണ്ടി വരും.തനിക്കു മുന്നിലുള്ളവരിൽ ബുദ്ധിപരമായി ഏറ്റവും ദുർബലതയുള്ള വിദ്യാർഥിക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിക്കുന്നയാൾ എന്നുകൂടി ചേർത്താലേ അർഥം പൂർണമാകുകയുള്ളൂ.വിദ്യാർഥികളുടെ മനസ്സിനെ,ആന്തരികമായ ധൈഷണികോർജത്തെ, ഉണർത്തിയെടുക്കുംവിധം പഠനവസ്തുവിനെ വിശദീകരിക്കുക എന്നതിനപ്പുറം മറ്റെന്താണ് ശരിയായ അധ്യാപകൻ ചെയ്യുന്നത്, അഥവാ,ചെയ്യേണ്ടത്?
               ഔപചാരിക വിദ്യാഭ്യാസം പോലെ പ്രധാനമാണ് അനൗപചാരിക വിദ്യാഭ്യാസവും.ക്ലാസ്സ്മുറികളിൽ നിന്ന് ഓരോ കുട്ടിയും എത്തിച്ചേരുന്നത് അതിവിശാലവും അത്യന്തം സങ്കീർണവുമായ ലോകത്തേക്കാണ്,ജീവിതത്തിലേക്കാണ്.അവിടെ പകച്ചുനിന്നുപോയാൽ ഏതു വിദ്യാഭ്യാസവും നിഷ്ഫലമാണെന്നു വന്നുകൂടും.എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുന്ന ഒരു പാഠപുസ്തകവുമില്ല,ഒരധ്യാപക  നുമില്ല.എങ്കിലും ഏതു വിഷയത്തെയും ജീവിതസംബന്ധിയായ ഉൾക്കാഴ്ചയോടെ സമീപിക്കാനും മനസ്സിലാക്കാനും പ്രേരണ നൽകുന്ന അധ്യാപകർ അനവധിപേരുണ്ടു താനും.ജീവിതബന്ധിയായി പാഠ്യവിഷയങ്ങളെ ഗ്രഹിക്കുന്നതിനുവേണ്ട ദിശാബോധം കിട്ടുക ഏതൊരു വിദ്യാർഥിയെ സംബന്ധിച്ചും വരലബ്ധിയ്ക്ക് തുല്യമാണ്.ക്ലാസ്സ്മുറികളിൽ പൂർണവിരാമത്തിലെത്താതെ തുടർച്ചയായ അന്വേഷണങ്ങളിലേക്കും ചിന്തകളിലേക്കും വികസിക്കുകയും അതുവഴി ജീവിതത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന ഉൾക്കാഴ്ചകൾ ലഭിക്കാൻ ഇടനൽകുകയും ചെയ്യുന്ന ഒന്നാണ് യഥാർഥ അധ്യാപനം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...