വിവാഹാഭ്യർത്ഥനയും
കൊലപാതകവും
ബ്രൗണിംഗിറ്റ് ഒരു കവിതയിൽ, കാമുകൻ കാമുകിയെ അവളുടെ മുടികൊണ്ടുതന്നെ കഴുത്തിൽ ചുറ്റി കൊലചെയ്യുന്നുണ്ട്. അതീവ സുന്ദരിയായ അവൾ തന്നെ വിട്ടു ഇനി മറ്റാരേയും സ്നേഹിക്കരുത് എന്ന ചിന്തയിലാണ് അവൻ അങ്ങനെ ചെയ്തത് .എന്നാണ് കവിതയിൽ ന്യായീകരണമെങ്കിലും അതു സമർത്ഥിക്കാൻ കവി ശ്രമിച്ചില്ല. കവിത അതി മനോഹരമാണ് .കാമിനിയും അവളുടെ മുടിയും അതുപോലെ ആകർഷണീയം.
അന്നു ഞങ്ങൾ പ്രീഡിഗ്രി ക്ലാസ്സിൽ ഇതു പഠിച്ചപ്പോൾ, എല്ലാവർക്കും ആ കാമുകനോടു ദേഷ്യമാണ് തോന്നിയത്. അതാണു അന്നത്തെ ഞങ്ങളുടെ മനോവികാരം.
ഇന്നു പക്ഷേ, കാലം മാറി .എന്തു തെറ്റിനേയും ന്യായീകരിക്കുന്ന കവികളും കലാകാരന്മാരും രക്ഷാകർത്താക്കളും അധ്യാപകന്മാരും ഉണ്ടായിരിക്കുന്നു.
പത്രങ്ങളിലൂടെ കഴിഞ്ഞ കുറെക്കാലമായി നാം വായിക്കുന്ന വാർത്തയാണ് കാമിനിയെ കാമുകൻ വെട്ടിക്കൊന്നതും ചുട്ടുകൊന്നതും മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതുമായ വാർത്തകൾ പണ്ട് ഞങ്ങളുടെ പഠനകാലത്ത് പ്രേമത്തിന്റെ പേരിൽ ഒരു കാമുകനും കാമുകിയെ വെട്ടിക്കൊന്ന കഥ കേട്ടിട്ട്പോലുമില്ലായിരുന്നു. അന്നൊക്കെ പ്രേമിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ താടിയും വളർത്തി ഒരു വിഷാദ കാമുകനായി കുറെക്കാലം അലയും എന്നതിലുപരി ആ കാമുകന്മാർ ആർക്കും ഒരു പ്രശ്നമായിരുന്നില്ല. വിരഹകാമുകൻ എന്ന് വിളിച്ച് വിളിച്ച് ആ പേരും തേയുന്നതോടെ എല്ലാം മായ്ച്ച അയാൾ പുതുജീവിതം നയിക്കും. അപൂർവ്വം ചിലർ ആത്മഹത്യ ചെയ്യുകയും ഭ്രാന്താശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട് എന്നതും കഥയിൽ സംഭവിയ്ക്കുമായിരുന്നു. പ്രേമം നഷ്ടപ്പെട്ട് കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയും വിവാഹമേ ഇനി വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്ത സ്ത്രീകളും അക്കാലത്ത് ഉണ്ടായിരുന്നു. ഇന്ന് പക്ഷേ, പ്രേമനിരാസത്തിന്റെ പേരിൽമാത്രം ഒരു സ്ത്രീയും ആത്മഹത്യ ചെയ്യാറില്ല എന്നത് നല്ല കാര്യമാണ്.
ആൺകുട്ടികളും പെൺകുട്ടികളും അക്കാലത്ത് കുറെക്കൂടി സ്നേഹശീലരും ത്യാഗമനോഭാവം ഉള്ളവരുമായിരുന്നു എന്നത് സത്യം. കലാശാലയിലെ പ്രേമം അന്ന് ഒരു ആനന്ദവും ഉണർവുമായിരുന്നു കുട്ടികൾക്ക് പ്രദാനം ചെയ്തിരുന്നത്. ഇന്ന് പേരെടുത്ത എഴുത്തുകാരും രാഷ്ട്രീയക്കാരും മന്ത്രിമാരും എല്ലാം അന്ന് കലാശാലാ ക്യാമ്പസിലെ പ്രേമത്തിന് വശംവദരായിരുന്നു. ഏതാണ്ട് 90 ശതമാനം ആളുകളും അന്നത്തെ പ്രേമഭാജനത്തെ തന്നെയാണ് വിവാഹം കഴിച്ചിട്ടുള്ളതും. രാഷ്ട്രീയത്തിൽ ബദ്ധവൈരഗ്രൂപ്പിൽപ്പെട്ട പ്രേമികളുണ്ടായിട്ടുണ്ട്. അവർ വിവാഹം കഴിച്ചിട്ടുമുണ്ട്. പക്ഷേ, ഇത്തരം ഒരു ആക്രമണ സ്വഭാവം അന്ന് ആർക്കുമുണ്ടായിരുന്നില്ല.
'എനിക്ക് കിട്ടിയില്ലെങ്കിൽ പിന്നെയാർക്കും വേണ്ട' എന്ന ഈ കടുത്ത സ്വാർത്ഥവാദവും അന്ന് ആർക്കും ഉണ്ടായിരുന്നില്ല. മറിച്ച് താൻ പ്രേമിയ്ക്കുന്ന പെണ്ണ് മറ്റാരുടേതെങ്കിലും ആണെന്നറിഞ്ഞാൽ അവളെ സന്തോഷിപ്പിക്കാനായി ആ വഴിയ്ക്ക് സഹായിച്ചുകൊണ്ടിരുന്ന ആണുങ്ങളും അന്നുണ്ടായിരുന്നു. അങ്ങിനെ സഹായിച്ചു സഹായിച്ച് സ്വന്തമാക്കാൻ ശ്രമിച്ചവർ ഉണ്ടായിരുന്നു എന്നല്ലാതെ, തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാത്തവളെ ഇല്ലാതാക്കുന്ന പ്രവണത ഇന്നത്തപ്പോലെ അന്ന് കണ്ടിരുന്നില്ല. വായിക്കാൻ കിട്ടുന്ന കഥകളിലും കാണുന്ന സിനിമകളിലുമെല്ലാം ത്യാഗമൂർത്തിയായ കാമുകനെയാണ് അന്ന് നായകനായി ചിത്രീകരിച്ചിരുന്നത്.
ഇന്നത്തെ സിനിമകളിലേയും സീരിയലുകളിലേയും മുഖ്യപ്രതിപാദ്യം പകയും വൈരാഗ്യവും പ്രതിയോഗിയെ ഇല്ലാതാക്കാനുള്ള പ്ലാനും പദ്ധതികളുമാണ് എന്നതും നാം വെറുതെ കണ്ട് തള്ളിക്കളയുന്നകാര്യമാക്കേണ്ടതില്ല. അവ സ്വാധീനിയ്ക്കുന്നുണ്ട്. യുവമനസ്സുകളെ പകവീട്ടാൻ തയ്യാറെടുപ്പിയ്ക്കുന്നുമുണ്ട് എന്ന സത്യം മറന്നുകൂടാ. രാഷ്ട്രീയം മലീമസമായതും രാഷ്ട്രീയ കൊലപാതകങ്ങൾ കൂടിയതും ഈവിധം യുവമനസ്സുകളെ വഴി തെറ്റിയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലും ബംഗ്ലൂരിലും കൊല്ലപ്പെട്ട യുവതികളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. സ്നേഹിക്കാൻ ആകുന്നില്ല; അതുകൊണണ്ട് തന്നെ വിവാഹവും സാധ്യമല്ല എന്ന് ഒരുത്തി പറഞ്ഞാൽ, അത് സത്യമായും നന്മയായും സ്വീകരിച്ച് തിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത ഒരാണിനെ ഈ ലോകത്ത് ആവശ്യമില്ല. നീതിപീഠങ്ങൾ വൈകാതെ കർക്കശശിക്ഷ വിധിച്ചില്ലെങ്കിൽ ഇവിടെ ഒരു പെൺകുട്ടിയ്ക്കും സ്വൈരമായി ജീവിയ്ക്കാനാകില്ല. നിയമവും മനുഷ്യാവകാശവും ഇങ്ങിനെ പരാജയപ്പെടുന്നത് എല്ലാവരുടെ ജീവിതത്തിനും ജീവനും വെല്ലുവിളിയാണ്.
സ്ത്രീ-പുരുഷബന്ധം ഇത്രയ്ക്ക് വഷളാകാൻ അനവധികാരണങ്ങളാണുള്ളത്.
ഒന്നാമത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടേണ്ടുന്ന യഥാർത്ഥ
മൂല്യബോധം ഇന്നത്തെ ചെറുപ്പക്കാർക്ക് കിട്ടുന്നില്ല. രാഷ്ട്രീയം മനുഷ്യനും
മനുഷ്യനും തമ്മിലുള്ള പക വർദ്ധിപ്പിക്കുകയും 'എന്റെ നിന്റെ' എന്ന
വകഭേദത്തിന്റെ ആഴവും പറപ്പും അഭ്യസിപ്പിയ്ക്കുകയും ചെയ്യുന്നു. ഞാനും എന്റെ
പാർട്ടിയും, ഞാനും എന്റെ ആളുകളും എന്ന ചിന്ത ഓരോ വ്യക്തിയിലും
കുത്തിവച്ച് ഭിന്നിപ്പിച്ച്, കലക്കി നേടുന്ന രാഷ്ട്രീയ നേതൃത്വം ലോക
സമാധാനത്തെയാകെ വിറപ്പിച്ചു കൊണ്ടിരിയ്ക്കയാണ്. മറ്റൊന്ന് ശ്രേഷ്ഠരായ
അധ്യാപകരും ശ്രേഷ്ഠരായ രക്ഷിതാക്കളും ഇന്ന് കുറയുന്നു. രക്ഷിതാക്കൾ
സ്വാർത്ഥമോഹികളും അധ്യാപകൻ തനി ഏഴാംകൂലി രാഷ്ട്രീയവാദികളും ആയത്
യുവതലമുറയ്ക്കു ധർമ്മബോധത്തെ ബാധിയ്ക്കുന്നുണ്ട്. ഏറ്റവും പ്രധാനം കാമവും
സ്നേഹവും വക തിരിച്ചറിയായ്കയാണ്. അത് പഠിപ്പിയ്ക്കാൻ സ്നേഹസമ്പന്നരായ
എഴുത്തുകാരും കലാകാരന്മാരും പിതാക്കളും അധ്യാപകന്മാരും ഉണ്ടാകണം.
ഉണ്ടിവിടെ; പക്ഷേ, അവരെ ആരും വിലമതിയ്ക്കുന്നില്ല.