23 Oct 2012

രണ്ടു വേദികളിലെ അനുഭവം നീക്കി ബാക്കി


സി.രാധാകൃഷ്ണൻ


സെപ്റ്റംബർ  22 ഡോ.സി.പി.മേനോന്റെ ഓർമ്മദിനമായിരുന്നു. അതോടനുബന്ധിച്ച അവാർഡുകളുടെ സമർപ്പണവും സ്മാരക പ്രഭാഷണവും അദ്ദേഹം ജീവിതകാലം മുഴുക്കെ അധ്യാപകനായിരുന്ന കൊച്ചി സർവകലാശാലയിൽ നടന്നു.
    ഇതു വായിക്കുന്ന ചിലരുടെ പുരികങ്ങൾ ചോദ്യഭാവത്തിൽ ഉയരുന്നത്‌ എനിക്കിപ്പോൾ ഭാവനയിൽ കാണാം. ആരാണ്‌ ഈ സി.പി.മേനോൻ? പറയാം. അതുപറയാനാണ്‌ ഇതു കുറിക്കുന്നത്‌. അദ്ദേഹം ഫിസിക്സ്‌ പ്രോഫസറായിരുന്നു. ശയൻസ്‌ പോപ്പുലറൈസേഷൻ ജീവിതദൗത്യമായി ഏറ്റെടുത്തിരുന്നു. ചിത്രകല മുതൽ ആയുർവേദം വരെയും തമിഴ്‌ മുതൽ സംസ്കൃതം വരെയും ഇഷ്ടവിഷയങ്ങളായി വേറെയും കൊണ്ടുനടന്നിരുന്നു.
    എന്നിട്ടെന്താ ഇദ്ദേഹത്തെപ്പറ്റി അധികമൊന്നും കേൾക്കാത്തത്‌ എന്നും തോന്നാം. അത്‌ അങ്ങനെയാണല്ലോ. കേൾവിപ്പെടേണ്ട പലതും വിസ്മൃതരാവുകയും കീർത്തിക്ക്‌ അർഹതയില്ലാത്ത പലരും അതു നേടുകയും പതിവായ കാലമല്ലേ? അവിസ്മരണീയനായ അധ്യാപകനും, സമൂഹത്തിന്റെ സായൻസികാവബോധം വർദ്ധിപ്പിക്കാൻ ഒഴിവുസമയമത്രയും ഉപയോഗിച്ചവനും മലയാളത്തിന്‌ മുതൽക്കൂട്ടായ ഏക്കാളത്തേക്കുമുള്ള ഏതാനും കൃതികൾ രചിച്ച ആളും എന്ന നിലയിൽ ഡോ.സി.പി.മേനോൻ അവിസ്മരണീയനാണ്‌.
    കേരളത്തിൽ പോപ്പുലർ ശയൻസ്‌ എന്ന സംഗതി കണ്ടുപിടിച്ചതു ഡോ.എൻ.വി.കൃഷ്ണവാര്യരും പി.ടി.ഭാസ്കരപ്പണിക്കരും കൂടി ആയിരുന്നു. മാനവചരിത്രത്തിൽ ആദ്യമായി 1957-ൽ അന്നത്തെ സോവിയറ്റ്‌ യൂണിയൻ സ്പുട്നിക്‌ എന്ന കൃത്രിമോപഗ്രഹം വിക്ഷേപിച്ച്‌ ഭ്രമണപഥത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതവിടെ എത്തിച്ചതെങ്ങനെ എന്നും അവിടെയത്‌ വീഴാതെയും യന്ത്രമില്ലാതെയും നിലനിൽക്കുന്നതെങ്ങനെ എന്നും ഭൂമിയിൽ നിന്ന്‌ അതുമായി മുറിയാത്ത വാർത്താവിനിമയം എങ്ങനെ സാധിക്കുന്നു എന്നുമൊക്കെ അറിയാൻ ആളുകൾ ഉത്സുകരായി. ഇതോടൊപ്പം ജീവശാസ്ത്രത്തിലും പുതിയ കുതിപ്പുകൾ ഉണ്ടായി.
    ഒരു ജിജ്ഞാസ ശമിപ്പിക്കാനാണ്‌ ആദ്യമായി ഒരു ശയൻസെഴുത്തു കൂട്ടായ്മ ഇവിടെ ഉണ്ടാകുന്നത്‌. ആ സംഘത്തിലെ അംഗസംഖ്യ ആറായിരുന്നു. മുൻപറഞ്ഞ രണ്ടാളും സി.പി.മേനോൻസാറും ഡോ.കെ.ജി.അടിയോടിയും സൈക്കൊ എന്ന മുഹമ്മതും പിന്നെ കഷ്ടി 23 വയസ്സായ ഈയുള്ളവനും. ജനങ്ങളുടെ സ്വാഭാവിക ചോദ്യങ്ങൾ ഊഹിച്ച്‌ അവയ്ക്കുള്ള ഉത്തരങ്ങൾ നൽകുക എന്നതായിരുന്നു ദൗത്യം. മാർഗം പത്രമാസികകളുടെ കോളങ്ങളും റേഡിയോയും ധാരാളം സ്ഥലവും സമയവും ഈ കാര്യത്തിനായി നൽകുകയും ചെയ്തു. കേരള ശാസ്ത്ര സാഹിത്യ സമിതി എന്നതായിരുന്നു ആ ആറാൾപ്പടയുടെ പേര്‌. ഇതാണ്‌ പിന്നീട്‌ കേരള ശാസ്ത്ര സാഹിത്യപരിഷത്തായി മാറിയത്‌.
    ഞാൻ പാലക്കാട്‌ അപ്ലൈഡ്‌ ഫിസിക്സ്‌ പോസ്റ്റ്‌ ഗ്രാഡ്വേറ്റ്‌ കോഴ്സിനു ചേർന്ന കാലംമുതൽ എനിക്കു പരിചയമുള്ള ആളായിരുന്നു മേനോൻസാർ. തന്റെ മനോഹര ലേഖനങ്ങളിലൂടെ എനിക്കു കാവ്യാസ്വാദന ശീലം ഉണ്ടാക്കിത്തന്ന ഡോ.എം.ലീലാവതിയുടെ ഭർത്താവ്‌ എന്ന അധികമാനവും അദ്ദേഹത്തോടുള്ള ആദരവിൽ നിഴലിട്ടിരുന്നു.
    ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ നൽകിവരുന്ന പുരസ്കാരങ്ങൾ ഏർപ്പാടു ചെയ്തത്‌ പക്ഷേ, പരിഷത്തോ, മറ്റേതെങ്കിലും സംഘടനകളോ സർക്കാരോ ഒന്നുമല്ല, ലീലാവതി ടീച്ചറും അവരുടെ കുട്ടികളും കൂടിയാണ്‌. രണ്ടായിരമാണ്ടു മുതൽ മുടങ്ങാതെ നൽകുന്ന ഈ പുരസ്കാരങ്ങൾ വൈജ്ഞാനിക സാഹിത്യമേഖലയിലെ കൃതികൾക്കായാണ്‌ കൊച്ചി സർവകലാശാല അതിന്‌ വേദിയും സൗകര്യങ്ങളും നൽകുന്നു. ഇപ്പോഴത്തെ വി.സി.ഡോ.രാമചന്ദ്രൻ തെക്കേടത്തിന്റെ ഗുരുകൂടിയാണ്‌ സ്മര്യപുരുഷൻ എന്നതിനാൽ അദ്ദേഹം ഈ കാര്യത്തിൽ പ്രത്യേകമായ താൽപര്യം കാണിക്കുന്നു എന്നത്‌ വലിയ മനസിന്റെ തെളിവുതന്നെ.
    ഇത്തവണയും പുരസ്കാരങ്ങൾ നേടിയവർ അതിന്‌ തീർത്തും അർഹരാണ്‌. ശാസ്ത്ര വിജ്ഞാനശാഖയിൽ സമ്മാനാർഹനായ ഡോ.വി.പി.എൻ. നമ്പൂതിരി മേനോൻസാറിന്റെ സഹപ്രവർത്തകനും ഒരർത്ഥത്തിൽ ശിഷ്യനുമാണ്‌. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കേരളീയർക്ക്‌ സുപരിചിതനായ ഡോ.നമ്പൂതിരി ഫോട്ടോണിക്സിൽ ലോകപ്രസിദ്ധനായ ഗവേഷകൻ കൂടിയാണ്‌.
    ഭാഷാവിജ്ഞാനത്തിൽ സമ്മാനിതനായത്‌ ഡോ.പ്രബോധചന്ദ്രൻനായരാണ്‌. അദ്ദേഹത്തിന്റെ ഭാഷാശാസ്ത്രനിഘണ്ടു ഭാരതീയ ഭാഷകളിലെ അത്തരം ആദ്യകൃതിയാണ്‌. അതേപോലെ വിജയകുമാരമേനോന്റെ ഭാരതീയ കഥാചരിത്രവും ഈ ഇനത്തിൽ ഭാരതീയ ഭാഷകളിലെ ആദ്യ രചനയാണ്‌. പരിസ്ഥിതി ദർശനം മലയാള കവിതയിൽ എന്ന അമൂല്യമായ ഗവേഷണ ഗ്രന്ഥത്തിനാണ്‌ ഡോ.എസ്‌.രാജശേഖരൻ പുരസ്കാരം നേടിയത്‌. മറ്റൊരു പുരസ്കാര ജേതാവായ ഡോ.അനിൽകുമാർ വടവാതൂരിന്റെ വിശക്കുന്ന ലോകവും വിശക്കാത്ത മനുഷ്യരും എന്ന പോപ്പുലർ ശയൻസ്‌ കൂടി ഈ തുറയിൽ പ്രവർത്തിക്കുന്നവർക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണ്‌.
    ടീച്ചറുടെ അഭാവത്തിൽ ഈ പുരസ്കാരങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്നതിൽ ആർക്കും ഒരു സംശയവുമില്ലെന്ന വസ്തുതയാണ്‌ ഇക്കാര്യത്തിൽ എനിക്കുള്ള വേദനയുടെ ഉറവിടം. മറ്റാരെയെങ്കിലുമൊക്കെ ഈ വേദന അലട്ടുന്നുവേങ്കിൽ മതിയായ പരിഹാരം കാണാൻ ഒത്തൊരുമിച്ചു ശ്രമിക്കാനുള്ള സമയമായില്ലേ?
    അപൂർവമായ ഒരു കൂട്ടായ്മയുടെ കഥയാണ്‌ രണ്ടാമതായി പറയാനുള്ളത്‌. 23-ന്‌ കോഴിക്കോട്‌ പൂർണാ പബ്ലിഷേഴ്സിന്റെയും ടൂറിംഗ്‌ ബുക്ക്‌ സ്റ്റാളിന്റെയും 46-​‍ാം പിറന്നാളും ഇവയുടെ സ്ഥാപകനായ ബാലകൃഷ്ണമാരാരുടെ 80-​‍ാം ജന്മദിനവും 50-​‍ാം വിവാഹവാർഷികവുമായിരുന്നു, ഒന്നുമില്ലായ്മയിൽ നിന്ന്‌ വളർന്ന്‌ ഇത്രയുമായ ഇത്തരമൊരു സ്ഥാപനം ലോകത്തെങ്ങും വേറെ ഉണ്ടാകില്ല. താനും ഭാര്യയും കൂടി പത്തുവരെ പഠിച്ചു എന്നാണ്‌ അദ്ദേഹം വിനയത്തോടെ അവകാശപ്പെടുന്നത്‌. എന്നുവച്ചാൽ താൻ  നാലുവരെയും ഭാര്യ ആറുവരെയും! നാലും ആറും കൂട്ടിയാലേ പത്താവൂ. സ്കൂളിൽ പോകെ ഉച്ചയ്ക്ക്‌ വിശപ്പടക്കാൻ ഒരു കോപ്രയാട്ടുകാരനിൽ നിന്ന്‌ ഒരു തുണ്ട്‌ ചൂടുള്ള തേങ്ങാപ്പിണ്ണാക്കു കിട്ടിയ കഥ അദ്ദേഹം തന്റെ പഠനീയമായ ആത്മകഥയിൽ കുറിക്കുന്നു. വായനക്കാരിൽ നിന്നും എഴുത്തുകാരിൽനിന്നുമായി ഇരുപുറവും എന്നും അടിമാത്രം കിട്ടുന്ന മദ്ദളമായ പ്രസാധകനെ അനുമോദിച്ചാദരിക്കാൻ ടാഗോർ സെന്റിനറി ഹാളിൽ ഒതുങ്ങാതെ ഈ രണ്ടു വിഭാഗത്തിലെ മാത്രമല്ല അദ്ദേഹത്തോട്‌ മത്സരിക്കുന്ന മറ്റു പ്രസാധകരും ഉണ്ടായിരുന്നു എന്നതാണ്‌ അത്ഭുതം.
    ഇദ്ദേഹം ഒരിക്കൽ മരണത്തോടടുക്കുകയും ജീവൻ സ്വർഗത്തിലേക്കു വിസ വാങ്ങാൻ ചിത്രഗുപ്തനെ സമീപിക്കുകയും ഗുപ്തഗുമസ്തൻ അതു നൽകുകയും ചെയ്തു എന്നാണ്‌ ഉറൂബ്‌ പ്രചരിപ്പിച്ച നർമ്മകഥ തുടങ്ങുന്നത്‌. വിസ കിട്ടിയിട്ടും സ്വർഗത്തിലേക്കു കടക്കാതെ നിന്ന്‌ തവ്വൊരുക്കി മാരാർ ഗുപ്തന്റെ മുന്നിലെ സമസ്തജീവികളുടെയും ജീവിതകഥ എഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിനു വാങ്ങി തിരികെ പോന്നു എന്നതാണ്‌ കഥാശേഷം. എത്ര കാലം അച്ചടിച്ചാലും തീരാത്ത കൃതിയായതിനാൽ ഇനി മൂപ്പർക്ക്‌ മരണം ഇല്ല എന്നും!
    പൂർണയുടെ പുതുതലമുറ, ആഘോഷങ്ങളുടെ ആസൂത്രകരായി. പുതിയ യുഗത്തിലെ പ്രസാധനത്തിലും മോഡേൺ മാനേജ്‌മന്റിലും തങ്ങൾക്കുള്ള പ്രാവീണ്യം ഈ ദ്വിദിന പരിപാടിയുടെ കുറ്റമറ്റ നിർവഹണത്തിലൂടെ അവർ തെളിയിച്ചു.
    ലോകത്തിനു വായിക്കാൻ നല്ല പുസ്തകങ്ങൾ നൽകുന്നത്‌ ഒരു യജ്ഞമായി എങ്ങനെ ആചരിക്കാമെന്നും അതിൽ നിന്നുള്ള വരുമാനംകൊണ്ട്‌ ഒരു നല്ല കുടുംബം എങ്ങനെ പരിപാലിക്കാമെന്നും അടുത്ത തലമുറയെ ഈ ദൗത്യം ഏൽപിക്കാൻ പാകപ്പെടുത്തുന്നത്‌ എവ്വിധമെന്നും നമുക്കു കാണിച്ചു തന്ന ഈ 'പഠിക്കാത മേതൈ' ശതാഭിഷിക്തനാകുവോളം കർമ്മനിരതനായി വാഴട്ടെ എന്ന്‌ ആശംസിക്കാം. ഇത്തരക്കാരുടെ വർഗം പെരുകട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...