24 Oct 2012

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍


രാം മോഹൻ പാലിയത്ത്


യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ ദീര്‍ഘകാലമോ പുറംനാടുകളില്‍ തങ്ങേണ്ടവര്‍ കൊടുക്കേണ്ട ടിപ്പുകളെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. ബോംബെയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ടിപ്പ് നല്‍കണമെന്ന് ഒരലിഖിത നിയമമുണ്ട്. തൊണ്ണൂറ്റി രണ്ടിനും മൂന്നിനുമിടയ്ക്കുള്ള കാലത്ത് ഇതറിയാതെ രണ്ടാമതും ഒരു കടയില്‍ മുടി വെട്ടാന്‍ കയറിയപ്പോള്‍ കിട്ടിയ ല്യൂക്ക് വാം സ്വീകരണം ഓര്‍ക്കുന്നു. ഹെയര്‍ കട്ട് ബോറായിപ്പോയത് മന:പ്പൂര്‍വമാണെന്നറിയാന്‍ കുറച്ചുനാളെടുത്തു.

ചില ഇന്ത്യന്‍ ഹോട്ടല്‍ സപ്ലയര്‍‍മാര്‍ (ലോകത്ത് എവിടെയായാലും) ഓര്‍ഡറെടുക്കുന്നതിന് മുമ്പു തന്നെ ടിപ്പിനു വേണ്ടിയുള്ള ദാഹം മുഖത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. തീറ്റ തീരാറാ‍കുന്തോറും അത് ആക്രാന്തമാകും. നോട്ടം, ശരീരഭാഷ എന്നിവയിലെല്ലാം അത് തുളുമ്പും. നമ്മള്‍ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കും മുമ്പു തന്നെ എല്ലാം മറന്ന് ടിപ്പെത്രയെന്നറിയാനുള്ള അവരുടെ ഓട്ടം ഫിനിഷിംഗ് പോയന്റിലെത്തും. ടിപ്പൊന്നുമില്ലെങ്കില്‍ ഒരു ഷോക്കിംഗ് ശാ‍പം, കുറവാണെങ്കില്‍ പവര്‍കട്ട്, കൊള്ളാമെങ്കില്‍ ഒരു തിളക്കം - കണ്ണുകള്‍ കള്ളം പറയില്ല. ആദ്യമാദ്യം ഈ പരവേശം കാണുമ്പോള്‍ പുച്ഛം തോന്നിയിരുന്നു. അവരുടെ വേതനവും ജീവിതനിലവാരവും അറിഞ്ഞു തുടങ്ങിയപ്പോള്‍ അത് തൊണ്ടയില്‍ നിന്ന് പുറത്തുവരാത്ത ഒരു സങ്കടക്കെട്ടായി. എങ്കിലും പഴയ പരിഹാസച്ചിരിക്ക് മാപ്പില്ല. നിയമം അറിയില്ലെന്നത് കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. അറിവില്ലായ്മ നിഷ്കളങ്കതയുമല്ല. ലൈംഗികത്തൊഴിലാളിയുടേയും തോട്ടിയുടെയും കഥകള്‍ പലതും വായിച്ചു. പക്ഷേ ഹോട്ടല്‍പ്പണിക്കാരുടെ ‘ശബ്ദങ്ങള്‍‘ ഒരിക്കലേ കേട്ടുള്ളൂ.

ഒരിക്കലും ആരും ടിപ്പു കൊടുക്കാത്ത നാടന്‍/ഇടനാടന്‍ ഹോട്ടലുകളുടെ കാര്യമോ? ഒരു ചെറുകിട ഹോട്ടലില്‍ പാത്രം കഴുകിയിരുന്ന കാലത്തെപ്പറ്റി ശിഹാബുദീന്‍ പൊയ്ത്തുംകടവ് എഴുതിയതോര്‍ക്കുന്നു. ചില്ലലമാരയില്‍ ചൊരിഞ്ഞിട്ടിരിക്കുന്ന പഴമ്പൊരികള്‍ വിറ്റുതീരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നുവത്രെ. [തീര്‍ന്നില്ലെങ്കില്‍ തിന്നാന്‍ കിട്ടും എന്നൊന്നും കരുതണ്ട, അത് മറ്റ് അവതാരങ്ങളാവും.] വിറ്റു തീര്‍ന്നാല്‍ അലമാരയില്‍ വിരിച്ചിരിക്കുന്ന കടലാസ് എടുത്തുകളയണം. അപ്പോള്‍ കടലാസില്‍ കൊഴിഞ്ഞുകിടക്കുന്ന പഴമ്പൊരിയുടെ മൊരിഞ്ഞ തുമ്പിന്‍ കഷ്ണങ്ങള്‍ (tips!) പെറുക്കി വീട്ടില്‍ കൊണ്ടുപോയി താഴേള്ളേങ്ങള്‍ക്ക് കൊടുക്കാം. മൊരിഞ്ഞ ആ മൈദമുത്തുകള്‍ക്ക് ശിഹാബുദ്ദീന്‍ ‘ആ‍റാം വിരല്‍’ എന്നു പേരിട്ടു. ചിലര്‍ക്ക് ജീവിക്കാന്‍ അഞ്ചുവിരലുകള്‍ പോരാ.

കനഡയില്‍ സിറ്റിസണായി സസുഖം വാഴുന്ന ഒരു ചേച്ചി പഴയൊരു വിരുന്നോര്‍ത്താല്‍ ഇപ്പഴും കരയും. ചേച്ചി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു. കൂട്ടിന് അനിയനേയും കൂട്ടി. ചേച്ചിയുടെ വീട്ടിലന്ന് ദാരിദ്യം സുഖമായി വാഴുന്ന കാലമാണ്. കൂട്ടുകാരിക്കിതറിയാം. അതുകൊണ്ട് അവര്‍ പരമാവധി വിഭവങ്ങളോടെ വിരുന്നൊരുക്കി. നല്ല ചക്കപ്പഴവുമുണ്ടായിരുന്നു - ചൊളപ്പറിച്ച് വിളമ്പിയത്. ചേച്ചിയുടെ നാലഞ്ചു വയസ്സുകാരനായ അനിയന്‍ ഓരോ ചുളയും തിന്ന ശേഷം കുരുവെടുത്ത് കുരുവിന്റെ മൂട്ടിലുള്ള ആ ഇളമ്മധുരമുള്ള തുമ്പുകളും (tips!) തിന്നു തീര്‍ത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറു രൂപ ടിപ്പ് കൊടുക്കുന്നവര്‍ ഇടത്തരം ഹോട്ടലില്‍ ഇരുന്നൂറും ചെറുകിട ഹോട്ടലില്‍ മുന്നൂറും നാട്ടുമ്പുറത്തെ ചായപ്പീടികയില്‍ നാനൂറും കൊടുക്കുന്നതാണ് നീതി.
കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.
ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...