22 Dec 2012

പക്ഷികളുടെ ഇഷ്ടം

എം.കെ.ഹരികുമാർ



ഒറ്റയ്ക്കു നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ഞാൻ  പ്രേമിക്കുമ്പോഴും
കാടുകയറില്ല;ഉറപ്പ്
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാവുന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേൾക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌.
എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌.
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ,
എല്ലാറ്റിലും ഞാനിപ്പോള്‍ കാണുന്നു.
മൈനകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും അര്‍ത്ഥം,
നിന്റെ മനസ്സിനു സമാധാനം
തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു!
കടുത്ത മാനസികവരൾച്ചയിൽ
അവ പാടി പാടിയാണോ
എല്ലാം മറക്കുന്നത്‌.?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...