27 Mar 2013

പുസ്തകചിന്ത



ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര


  ഫാസിലിന്റെ  കോമ്പസും വേട്ടക്കോലും എന്ന   നോവലിനെക്കുറിച്ച്


ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസിൽ പറയുന്നത്.( മാതൃഭൂമി ബുക്സ്/).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവൽ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയിൽ പറയുന്നു. അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോൾ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളിൽ നിന്നു വരുന്നവരും എന്നാൽ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങൾ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില് ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. നമ്മുടെ കാലത്തെ ബസ്സുകളിൽ എറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടായേക്കുന്ന സേഫ്റ്റിപിന് എന്ന നിസാര ഉപകരണത്തിന്റെ സ്ഥാനത്താണ് നോവലില് കോമ്പസ്സ് പ്രത്യക്ഷപ്പെടുന്നത്.
" ജീവനോടെ തീയിലെറിയപ്പെടുന്ന ആമകൾ അയ്യപ്പന്റെി കുട്ടിക്കാലത്ത് ഒരു പതിവു കാഴ്ചയായിരുന്നു. തീയിൽ എറിയപ്പെടുന്ന ആമകൾ ഒരു ചൂഴ്നിലയിൽ എത്തിപ്പെടുന്നതായി അയ്യപ്പന് തോന്നിയിട്ടുണ്ട്; തോടിനുള്ളിലേക്ക് വലിച്ച കാലുകളും തലയും പുറത്തേക്ക് നീട്ടണോ വേണ്ടയോ എന്ന കുഴപ്പം പിടിച്ച അവസ്ഥ. ആമകളിൽ ഭൂരിപക്ഷവും തോടിനുള്ളിൽ തന്നെ തങ്ങളെ  പൂർണമായും ഒളിപ്പിച്ചുകൊണ്ട് മരിച്ചുപോകുന്നു. ന്യൂനപക്ഷത്തിന്റെ കാലുകളും തലയും മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ പുറത്തേക്ക് നീണ്ട് തീയുമായി മല്ലടിച്ച് വെന്തുപോകുന്നു.അയ്യപ്പന്റെ കുട്ടിക്കാലത്തിന്റെ ഓര്മതകളിൽ തീയിനെ തോല്പിച്ച ഒരാമയുണ്ട്. ആമകളെ തീയിലെറിഞ്ഞ് അമ്മ മറ്റേതോ പണികളിലേക്ക് തിരിഞ്ഞതായിരുന്നു. അപ്പോഴാണ് ആമകളിൽ  ഒന്ന് കാലുകളും തലയും പുറത്തേക്ക് നീട്ടി കനലുകളിലൂടെ നടന്ന് തീയിനു പുറത്തെത്തിയത്. അയ്യപ്പൻ നോക്കിയിരിക്കെ അത് കോളനിവീടുകളുടെ പിറകിലേക്ക് വെന്തുനടന്നു.ആമത്തോടുകൾ ചിതറിക്കിടക്കുന്ന മാട്ടമിറങ്ങി വയലിൽ നെല്ചെടികള്ക്കികടയിൽ വെള്ളത്തിൽ മറഞ്ഞു. ആമ രക്ഷപ്പെട്ട കാര്യം അയ്യപ്പൻ രഹസ്യമായി സൂക്ഷിച്ചു.എണ്ണം കൃത്യമായി അറിയാത്തതു കൊണ്ടോ എന്തോ അമ്മ അത് അറിഞ്ഞുമില്ല. ആ ആമയ്ക്ക് എന്തു സംഭവിച്ചിരിക്കും?.....പലപ്പോഴും അയ്യപ്പൻ ചിന്തിച്ചിട്ടുണ്ട്.അത് മരിച്ചു പോയിരിക്കുമോ?.....അതോ....പിന്നീട് കുറേ കാലത്തേക്ക് അച്ഛൻ ആമകളുമായി എത്തുമ്പോഴൊക്കെ പുറന്തോടിന്റെ അടിവശത്ത് കരിഞ്ഞ പാടുകളുള്ള ഒരു വെള്ളാമ കൂട്ടത്തിലുണ്ടോ എന്ന് നോക്കുന്നത് അയ്യപ്പൻ പതിവാക്കിയിരുന്നു"
നായാടിക്കൂട്ടമെന്നത് വര്ത്തമാന കേരളീയ സമൂഹമെന്ന് ഒരു വിശാലവായനക്ക് തയ്യാറാകുമ്പോൾ തീയ്യില് ചുടപ്പെടുന്ന ആമകളാവുന്നത് ഓരോ മലയാളിയുമാണ്. വെന്തുമരിക്കലിൽ നിന്ന് രക്ഷപെടുന്ന ഒരു ആമയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഒരോ പ്രവാസിയും ഇങ്ങനെ രക്ഷപെട്ടവനാവണം, വയലുകളിലെ ആമയെന്ന് അവന് മരുഭൂമിയിലെ പരിചിതങ്ങളിലെ സ്വയം വെന്തുമരിക്കുന്നുവെന്ന് അനുഭവിക്കുന്നുണ്ടാവണം. ഗോത്രപ്പഴമയിലേക്ക് അതിന്റെ ആചാരങ്ങളെന്ന ഉൾവഴികളിലേക്ക് അനായാസമായി വായനക്കാരനെ കൊണ്ടുപോകാൻ ഫാസിൽ എന്ന എഴുത്തുകാരനു കഴിയുന്നുണ്ട്. ഭീതിയുടെ,അശാന്തിയുടെ സ്വത്വനഷ്ടത്തിന്റെ അടയാളപ്പെടുത്തലാവുന്ന ഈ നോവൽ സമകാലിന ജീവിതാവസ്ഥകളിൽ ഒരു നല്ല വായനാനുഭവമാകുന്നു.വേട്ടക്കോൽ എന്നത് നായാടിയുടെ ഇരതേടാനുള്ള ആയുധമാണ്.കണ്ണടച്ചു തുറക്കലിന്റെ ക്ഷണികതകളിൽ തുടച്ചുമാറ്റപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ആയുധം തന്നെ ഇരയുടെ രൂപകമാണ്. ഒരേ സമയം ഇരയും വേട്ടക്കാരനുമെന്ന് ദ്വന്ദ്വത്തിന്റെ ഒരു ബിംബമായി നോവലിലുടനീളം അത് നിസ്സഹായതയുടെ പ്രതീകമാവുന്നു. എടുത്തു പറയേണ്ട ഒരു പോരായ്മയായി വായനയിൽ അവശേഷിക്കുന്നത്, നോവലിന്റെ പലഭാഗത്തും എഴുത്തുകാരൻ  പുലർത്തുന്ന അവതരണത്തിലെ പിശുക്കാണ്.വളരെ ശ്രദ്ധേയമായ നിരവധി കഥകളുടെ സൃഷ്ടാവിന്റെ ആദ്യ നോവൽ എന്ന നിലയിൽ ഈ പുസ്തകത്തെ സമീപിക്കുമ്പോൾ കഥകളിൾ പുലര്ത്തുന്ന ആറ്റിക്കുറുക്കൽ നോവലെന്ന മാദ്ധ്യമത്തിന് ഒരു പോരായ്മയായി മാറുന്നുണ്ട്, പ്രത്യേകിച്ചും ഒരു ജനവിഭാഗത്തെ അവരുടെ ആചാരാനുഷ്ഠാനങ്ങളെപ്പ്റ്റി പരിചയപ്പെടുത്തുന്ന ഇടങ്ങളിൽ. ഒരു പെണ്പക്ഷരചന എന്ന നിലയിലും വായിച്ചെടുക്കാവുന്നതാണ് ഈ നോവൽ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...