27 Apr 2013

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ 
സൂര്യനെല്ലിയിൽ
ഏതാണീ പെൺകുട്ടി'?

    കഴിഞ്ഞ 17 വർഷമായി പത്രങ്ങളിലും ചാനലുകളിലും കാണുന്ന ഒരു പേരാണ്‌ 'സൂര്യനെല്ലി പെൺകുട്ടി' എന്നത്‌. രാമൻകുട്ടി, കൃഷ്ണൻകുട്ടി, ബേബിക്കുട്ടി എന്നിങ്ങനെ ആൾ വലുതായാലും പേരുമാറാത്ത ഒരു പേരാണോ 'സൂര്യനെല്ലി പെൺകുട്ടി' എന്നത്‌, എന്ന്‌ എനിക്ക്‌ സംശയമായിരിയ്ക്കുന്നു. കാരണം, സാധാരണയായി നാം പെൺകുട്ടി എന്ന്‌ വിളിയ്ക്കുന്നത്‌ ടീൻഏജ്കാരേയോ അതിലും താഴെയുള്ള കൊച്ചുകുട്ടികളേയുമാണ്‌. ഈ ലോകത്ത്‌ ഒരു പെൺകുട്ടിയും വളരാതെ, പ്രായമാകാതെ എന്നും പെൺകുട്ടിയായി നിലകൊള്ളാറില്ല. അവൾ സ്വാഭാവിക പ്രക്രിയയ്ക്ക്‌ വിധേയമായി പെൺകുട്ടി, യുവതിയും, മദ്ധ്യവയസ്സയും പിന്നെ വൃദ്ധയുമായിത്തീരുക ഒരു പ്രകൃതിപ്രതിഭാസം മാത്രമാണ്‌. അത്‌ ലോകരെല്ലാവരും അംഗീകരിച്ച കാര്യവുമാണ്‌.
    സൂര്യനെല്ലി പെൺകുട്ടി എന്ന്‌ വ്യവച്ഛേദിക്കുന്നത്‌ നാൽപതോ അമ്പതോ പേര്‌ പീഡിപ്പിച്ചു എന്ന്‌ പറഞ്ഞ്‌ നാട്ടിലെ ലോഡ്ജുകളിലും താമസിച്ച്‌ കഴിഞ്ഞുകൂടി പിന്നീട്‌ കാര്യങ്ങളെല്ലാം വഷളായപ്പോൾ അതൊരു പിടിവള്ളിയായി പിടിച്ച്‌ പീഡനക്കേസാക്കി മാറ്റിയ ഒരുത്തിയെയാണ്‌ എങ്കിൽ, അവൾക്കിപ്പോൾ എങ്ങിനേയും 34 വയസ്സ്‌ പ്രായം വരും! അന്ന്‌ (17 വർഷം മുമ്പ്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്ന്‌ പത്രങ്ങൾ പറഞ്ഞ അവളാണ്‌ ഇവളെങ്കിൽ) ഇപ്പോൾ 17 വർഷം കഴിഞ്ഞ സ്ഥിതിക്ക്‌ 34 വയസ്സ്‌ ആകണമല്ലോ എന്നല്ലേ സാധാരണ കണക്ക്‌ നമ്മോട്‌ പറയുന്നത്‌. അന്ന്‌ വെറും 15 വയസ്സാണെങ്കിലും ഇപ്പോൾ അവൾക്ക്‌ 32 വയസ്സാകേണ്ടതല്ലേ. കേരളത്തിൽ 32 വയസ്സായ ഒരു സ്ത്രീയെ വേറെ ഏതെങ്കിലും സാഹചര്യത്തിൽ ജനം പെൺകുട്ടി എന്നു വിളിയ്ക്കുക പതിവില്ല. പിന്നെ, നാൽപതു വയസ്സായാലും കല്യാണത്തിന്‌ ചെറുക്കൻ കാണാൻ വരുമ്പോൾ പെൺകുട്ടിയെ ഇഷ്ടമായോ അമ്പതുകാരനായ ചെക്കനോടും നാം ഇപ്പോഴും ചോദിയ്ക്കാറുണ്ട്‌ എന്നത്‌ സത്യം. പക്ഷേ, അവിടെ ഏത്‌ കിളവിയും പെൺകുട്ടിയാകുന്നത്‌ ഈ ഒരൊറ്റ സാഹചര്യത്തിലാണ്‌ എന്നതും ഓർക്കണം.
    സൂര്യനെല്ലി അനാശാസ്യക്കേസിൽ വാദിയോ പ്രതിയോ ആയി നിൽക്കുന്ന ഒരുവളെക്കുറിച്ചാണ്‌ ചാനലുകളും പത്രങ്ങളും ഇപ്പോൾ പെൺകുട്ടി പദം കൊണ്ട്‌ വായിട്ടടിക്കുന്നതെങ്കിൽ എനിയ്ക്ക്‌ വിരോധമില്ല. അതുതെളിച്ച്‌ പറഞ്ഞാൽ മതി. എനിയ്ക്ക്‌ ഈ കക്ഷിയെപ്പണ്ട്‌ മാസ്ക്‌ ചെയ്ത്‌ ടിവിയിൽ കാണിച്ച ഓർമ്മയേയുള്ളു. പക്ഷേ, പത്രങ്ങളും ടിവിയും ഇപ്പോഴും ആ പെണ്ണിനെ 'പെൺകുട്ടി' എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ, ഒരുതരം മനസ്സിലാകായ്കയുണ്ട്‌ എന്നത്‌ സത്യം. കാരണം എന്റെ അറിവിൽ ഈ പീഡനകഥയുടെ ബലത്തിൽ അവൾ സർക്കാർ ജോലി നേടിയതും ആ ആഫീസിലെ തന്നെ പലരേയും വിരട്ടുകയും ചെയ്ത ഒരു സ്ത്രീ ആണെന്നാണ്‌. അവിടുത്തെ ആഫീസറും ഇവളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വാർത്തയും പണ്ടെങ്ങോ കണ്ടതുപോലെ തോന്നുന്നു. ചുരുക്കത്തിൽ ഇവൾ ഒരു ആഫീസൽ ജോലിചെയ്യുന്നു എന്നത്‌ സത്യമാണെന്നാണ്‌ മറ്റ്‌ പത്രവായനക്കാരും എന്നോട്‌ പറയുന്നത്‌. അതായത്‌ സർക്കാർ അംഗീകരിച്ച ഒരു പേര്‌ ഇവൾക്കുണ്ടെന്നും, ആ പേരിലാണ്‌ ഇവൾ ജോലിയിൽ പ്രവേശിച്ചതും എന്നും, പത്രക്കാർക്കും ചാനലുകാർക്കും അറിയില്ലെങ്കിലും വായനക്കാരും പ്രേക്ഷകരും പറയുന്നത്‌.
    മനസ്സിലാകാതെ മറ്റൊന്നുകൂടിയുണ്ട്‌, 'ഇര' എന്ന പ്രയോഗമാണത്‌. സാധാരണ 'ഇര' എന്ന പദം മീൻ പിടുത്തക്കാരുടേതാണ്‌. ചെറിയ ഞാഞ്ഞൂലിനെ ചൂണ്ടക്കൊളുത്തിൽ ഇട്ടുകൊടുത്ത്‌ വലിയ മീനിനെ പിടിക്കും. അങ്ങിനെ വൻ മീനുകളെ ആഹാരം എന്ന രീതിയിൽ ആകർഷിച്ച്‌ ചതിച്ച്‌ കൊല്ലുന്നവസ്തുവിനെയാണ്‌ നാം ഇര എന്ന്‌ പറയുന്നത്‌. 'ഇരയിട്ട്‌ മീൻ പിടിക്കുക' എന്ന പ്രയോഗവും സുപ്രസിദ്ധമാണല്ലോ. അങ്ങിനെയാണ്‌ ഇവൾക്ക്‌ ഇര എന്ന പേരു വന്നത്തെങ്കിൽ എനിക്ക്‌ വിരോധമില്ല. സന്തോഷമേയുള്ളൂ. അതല്ല ഇരയായിത്തീർന്ന്‌, ആരുടേയോ ഭക്ഷണമായി ഇല്ലാതായി എന്ന അർത്ഥത്തിലാണെങ്കിൽ ഈ സ്ത്രീയുടെ പേരുമായി ബന്ധപ്പെടുത്തി ഇപ്പോൾ നിലനിൽക്കുന്ന കേസിലെ പ്രതികളാണ്‌ യഥാർത്ഥ ഇരകൾ. അതിൽ പലരുടേയും കുടുംബം അധിക്ഷേപത്തിന്റേയും അധഃപതനത്തിന്റേയും വക്കിലാണ്‌. പലയിടത്തും ഭാര്യാഭർതൃബന്ധവും കുടുംബ-സമൂഹബന്ധവും ഉലഞ്ഞിരിയ്ക്കയുമാണ്‌. ആ സ്ഥിതിക്ക്‌ ഈ പ്രതികൾ എന്ന്‌ വിശേഷിപ്പിക്കുന്നവരാണ്‌ ഇന്ന്‌ യഥാർത്ഥത്തിൽ ഇരകളായി തീർന്നത്‌ എന്നുപറയാതെ വയ്യ.
    എനിയ്ക്കിതിലൊന്നും പരാതിയില്ല കേട്ടോ; നമ്മുടെ മാധ്യമങ്ങൾ കാടുകയറുന്നത്‌ കണ്ട്‌ രസിച്ചിരിയ്ക്കയാണ്‌ ഞാനും. പൂന്താനം പറഞ്ഞപോലെ, രണ്ടു നാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമോളിലേറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" ആണുങ്ങളെ പൂഴികടകനടിച്ച്‌ തകർത്തുവേന്നും പറഞ്ഞ്‌ രണ്ടാഴ്ചമുമ്പ്‌ വന്ന ഒരു പെണ്ണിന്റെ വാർത്തയും ഞാനീ കോളത്തിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിസി ടിവിയുടെ ക്യാമറ പറയുന്നു, ചെക്കന്മാരെ തല്ലിയത്‌ മറ്റേതോ ചില ആണുങ്ങളാണെന്ന്‌. ആ ആണുങ്ങൾ ആരുടെ പൂവാലന്മാരായിരിക്കും എന്ന്‌ സിസി ടിവി തന്നെ കണ്ടെത്തട്ടെ. ഏതായാലും നമ്മുടെ നാട്‌ ഒരു മാവേലി നാട്‌ തന്നെ. മാനുഷരെല്ലാം വീണ്ടും ഒന്നുപോലെയായിട്ടുണ്ട്‌. അളക്കുന്നതിനും തൂക്കുന്നതിലും പറയും നാഴിയും പോലും ഇല്ലാ. ഓരോരുത്തരും ഇഷ്ടം പോലെ എല്ലാം അളന്ന്‌ തൂക്കി എടുത്തെറിയുകയല്ലേ, മാധ്യമങ്ങളിലൂടെ എള്ളോളമില്ല പൊളിവചനം. ഹായ്‌ സുന്ദരം. ഇവളോട്‌ ആത്മകഥയെഴുതാൻ അരുദ്ധതീറോയി ആവശ്യപ്പെട്ടെന്ന്‌ പത്രത്തിലൂടെ വായിച്ചു. നളിനീ ജമീലയുടെ ആത്മകഥ നമുക്ക്‌ സമ്മാനിച്ച അതേ വാരികയും അതേ പ്രസാധകനും കേരളത്തിൽ ഇപ്പോഴും ഉള്ളത്‌ ഭാഗ്യം. നമുക്കിനി ഇങ്ങിനെ ഒരു ആത്മകഥകൂടി വായിച്ച്‌ മഹാന്മാരും മഹതികളുമായി തീരുന്നതെങ്ങിനെയെന്ന്‌ പഠിയ്ക്കാം. ഡൽഹിയും ബോംബെയിലും പോയാൽ പത്ത്‌ രൂപയ്ക്ക്‌ ഇരുപത്തഞ്ച്‌ രൂപയ്ക്കും മറ്റും വഴിയരികിൽ നിന്നു തന്നെ കൊച്ചു പുസ്തകങ്ങളും സി.ഡികളും കിട്ടും. നമ്മുടെ യുവാക്കൾ അതെല്ലാം വായിച്ച്‌ ഉറങ്ങാതെ കിടക്കട്ടെ. കാലം എന്തെന്തു പുരോഗമിക്കുന്നു എന്നവർ അറിയട്ടെ. നാട്ടിലെ സകലമാന, ദേവിമാരും, ലതാനായർമാരും, ശോഭാജോൺമാരും ഒക്കെ എഴുതികൂട്ടുന്ന ആത്മകഥകളെക്കൊണ്ട്‌ നമ്മുടെ വിജ്ഞാനശാഖ വളരട്ടെ. മലയാളം സർവ്വകലാശാല ഇത്തരം ആത്മകഥകൾക്ക്‌ മാത്രമായി ഒരു ചെയറും റിസർച്ച്‌ ഗൈഡുകളേയും നിയമിയ്ക്കട്ടെ. അടുത്തകാല ക്യാമ്പസ്സ്‌ സെമിനാറുകൾ ഇവറ്റകളുടെ ആത്മകഥകളെ വാഴ്ത്തട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...