ശ്രീപാർവ്വതി 
ഒരു പുസ്തകവായനയില്‍ തിരിച്ചറിയപ്പെടുന്നത്
എനിക്കു മുന്നില്‍ ഒരു നിഴല്‍ പോലെ അവളുണ്ട്, 
സായ. അവള്‍ക്കു ജീവശ്വാസം കൊടുത്ത ഫര്‍സാനയുണ്ട്. പലപ്പോഴും എഴുത്തുകാര്‍ 
താദാത്മ്യം പ്രാപിക്കുന്നത്  അപരന്‍റേ എഴുത്തിലേയ്ക്കായിരിക്കും. വരികളും 
വിധിയും ഒന്നാകുന്നതു പോലെ ചിലത്. ഫെമിന ജബ്ബാര്‍ എന്ന ന്യൂ ജനറേഷന്‍ 
എഴുത്തുകാരിയുടെ സുന്ദരമുഖം അവരുടെ പുതിയ നോവല്‍ "സായ" വായിച്ചപ്പോഴൊക്കെ 
എന്നെ അലോസരപ്പെടുത്തി. ഫര്‍സാനയുടെ മതിഭ്രമം അവരേയും പിടികൂടിയിരുന്നോ 
എന്നാലോചിച്ച് വെറുതേ വിഷമിച്ചു. വെറുതേ ഒരു സങ്കടം.
എഴുത്ത് ആത്മരോദമാകുന്ന നിമിഷമേതാണ്? പ്രത്യേകിച്ച്
 ഒരു നോവലിന്‍റെ വിശാലമായ ക്യാന്‍വാസില്‍ എത്ര മായിച്ചു കളഞ്ഞാലും 
വരികളില്‍ അമര്‍ത്തിവയ്ക്കപ്പെട്ട എഴുത്തുകാരനുണ്ടാകാം. ഒരുപക്ഷേ എന്‍റെ 
മാത്രം തോന്നലാകാം. മറ്റു ചിലപ്പോള്‍ അടുത്തു കണ്ട പ്രിയ ജീവിതത്തെ 
തന്‍റേതാക്കി സ്വയം നോവനുഭവിച്ച് എഴുതി തീരുന്നതു വരെ ആത്മനിന്ദകളനുഭവിച്ച്
 വിഷാദത്തിന്‍റേ, ഉന്‍മാദത്തിന്‍റെ ചില നേരങ്ങളില്‍ സ്വയം ജീവിതം മടുത്ത് 
ഫര്‍സാനയുടെ ജീവിതം പോലെ കാരണമില്ലാതെ ഒരു സ്വയം അവസാനിപ്പിക്കല്‍ . 
ചില ജീവിതങ്ങള്‍ അങ്ങനെയാണ്, സന്തോഷത്തിന്‍റെ 
നിറകുടങ്ങള്‍ . സ്നേഹിക്കപ്പെടാന്‍ ചേര്‍ത്തു പിടിച്ച് താലോലിക്കാന്‍ 
ഇഷ്ടമുള്ള കൂട്ട്, ജോലിയുടെ ആനന്ദം, പക്ഷേ അത്യധികമായ മൌനത്തില്‍ 
അകപ്പെട്ട് പലപ്പോഴും തളര്‍ന്നു പോകാം. കാരണങ്ങളിലാതെ തല കുമ്പിട്ട് 
പകുതിയെഴുതിയ അക്ഷരങ്ങള്‍ക്കു മുന്നില്‍ ചാരിക്കിടക്കാം. വിങ്ങുന്ന തലയുടെ 
പിടപ്പു മാറ്റാന്‍ പ്രിയപ്പെട്ടവനെ കൊണ്ട് മസാജ് ചെയ്യിക്കാം. പകുതി 
വഴിയില്‍ കവിതയുപേക്ഷിച്ചു ആഴങ്ങള്‍ തേടിപ്പോയ സില്‍വിയ പ്ലാത്തിന്‍റെ 
സ്വയം ഹത്യയ്ക്ക് കാരണങ്ങള്‍ ചികഞ്ഞ് ഒടുവില്‍ സ്വയം അതിലേയ്ക്ക് ഫര്‍സാന 
എത്തിപ്പെടുമ്പോള്‍ തിരിച്ചറിയുന്നു, രാജലക്ഷ്മിയും നന്ദിതയുമൊക്കെ 
വലിച്ചെറിഞ്ഞത് എന്തായിരുന്നു എന്ന്. 
ചില നിമിഷങ്ങളില്‍ നിലതെറ്റിയുണരുന്ന ഒരു 
തുടിപ്പായി വരും വിങ്ങലുകള്‍ , അകം നിറഞ്ഞു കവിഞ്ഞ് പൊട്ടിയൊഴുകാന്‍ 
ഇനിയിടമിലലതെ മനസ്സിനേയും ശരീരത്തേയും തളര്‍ത്തുന്ന പീഡനത്തിന്, നിന്നു 
കൊടുകകന്‍ എത്ര പേര്‍ക്ക് കഴിയും. രണ്ടാം ഭര്‍ത്താവായിരുന്നിട്ടും 
കാസ്സിമിന്, ഫര്‍സാനയോടുണ്ടായിരുന്നത് അതിലോലമായ സ്നേഹമായിരുന്നു. ആദ്യ 
ഭാര്യയോടുള്ല സ്നേഹം ബാക്കി വച്ചാണ്, ഫര്‍സാനയെ സ്വീകരിച്ചതെങ്കിലും അയാള്‍
 ഒരു നല്ല ഭര്‍ത്താവായിരുന്നു. സ്നേഹിക്കപ്പെടാന്‍ ,ഇടയ്ക്ക് വെറുക്കാന്‍ 
ഒരു മകളുണ്ടായിരുന്നു. പിറക്കാതെ പോയ മകള്‍ക്കു വേണ്ടി നന്ദിത കുറിച്ച് 
വരികള്‍ എന്‍റെ മുന്നിലുണ്ട്...
നോവാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ .
ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യാനും.അത് മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
നോവാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ .
ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യാനും.അത് മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
* സായ - ഫെമിന ജബ്ബാറിന്‍റെ ഏറ്റവും പുതിയ നോവല്‍

 
 
