24 Oct 2013

ടെന്നീസ്, ടെന്നീസ്

സുനിൽ എം എസ്
കൊൽക്കത്ത – അന്നു കൽക്കട്ട – എന്ന മഹാനഗരത്തിൽ ഒരു ദിവസത്തോളം തങ്ങിയ ശേഷമാണ് ഹൌറയിൽ നിന്ന് കാ‌മ്‌രൂപ് എക്സ്പ്രസ്സിൽ ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. പിറ്റേദിവസം സായാഹ്നത്തോടെ ഗ്വാഹാട്ടിയിലെത്തി. കണ്ണഞ്ചിപ്പിയ്ക്കുന്ന കൽക്കട്ടാ മഹാനഗരം കണ്ട ശേഷം ഗ്വാഹാട്ടി കണ്ടപ്പോൾ, “ഇതാണോ, ഗ്വാഹാട്ടി!“ എന്നു മൂക്കത്തു വിരൽ വച്ചു പോയി. ഫാൻസി ബസാർ, പൽട്ടൻ ബസാർ, ഉജൻ ബസാർ, കച്ചാരിഘാട്ട്, എന്നിങ്ങനെ ഏതാനും സ്ഥലങ്ങൾ മാത്രമടങ്ങുന്ന ചെറിയൊരു പട്ടണം മാത്രമായിരുന്നു അന്നു ഗ്വാഹാട്ടി. നമ്മുടെ സ്വന്തം എറണാകുളം ഗ്വാഹാട്ടിയേക്കാൾ വലുതാണ് എന്ന അഭിമാനവും അടുത്ത ഏതാനും വർഷം ജീവിയ്ക്കാൻ പോകുന്നത് എറണാകുളത്തേക്കാൾ ചെറിയൊരു പട്ടണത്തിലാണല്ലോ എന്ന ഇച്ഛാഭംഗവും ഒരേസമയം തോന്നി.

ഒരു കാര്യത്തിൽ എറണാകുളവും ഗ്വാഹാട്ടിയും തമ്മിൽ സാമ്യമുണ്ടായിരുന്നു: രണ്ടിന്റേയും പടിഞ്ഞാറുഭാഗത്ത് കായൽ അഥവാ പുഴ ആയിരുന്നു. എറണാകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തു വിശാലമായ എറണാകുളം കായൽ. ഗ്വാഹാട്ടിയുടെ പടിഞ്ഞാറു ഭാഗത്ത് ശാന്തഗംഭീരമായൊഴുകുന്ന ബ്രഹ്മപുത്ര. ബ്രഹ്മപുത്രയുടെ ശാന്തത ബഹളമയമായ എറണാകുളം കായലിനില്ല.
ഉത്തരപൂർവ്വേന്ത്യയുടെ ബംഗാളിന്നപ്പുറത്തുള്ള ഭാഗത്തെ ഏറ്റവും വലിയ ‘നഗര’മെന്ന നിലയിൽ ഗ്വാഹാട്ടി എന്നെ നിരാശപ്പെടുത്തിയെങ്കിലും ആ കൊച്ചു നഗരമാണ് ഞാനിന്നേറ്റവും ഇഷ്ടപ്പെടുന്ന ഗെയിമായ ടെന്നീസിനെ എനിയ്ക്കു പരിചയപ്പെടുത്തിത്തന്നത്.

അക്കാലത്ത് ഗ്വാഹാട്ടിയിലെ ഏറ്റവും പ്രശസ്തമായ ഹാളായിരുന്നു, രബീന്ദ്രഭവൻ. രബീന്ദ്രഭവന്റെ പടിഞ്ഞാറുവശത്തെ കെട്ടിടങ്ങളിലൊന്ന് ഡിസ്ട്രിക്റ്റ് ലൈബ്രറി. ഞായറാഴ്ചകളിലെ സ്ഥിരം അജൻഡയായിരുന്നു ലൈബ്രറി സന്ദർശനം. പബ്ലിക് ലൈബ്രറിയുടെ പടിഞ്ഞാറു വശത്ത്, കമ്പിവലയ്ക്കപ്പുറം ടെന്നീസ് കോർട്ടുണ്ടായിരുന്നു. ഒരു ദിവസം കമ്പിവലയിലൂടെ ഞാൻ ടെന്നീസു കളി നോക്കിക്കൊണ്ടു നിന്നു. അന്നാദ്യമായാണ് ഞാനൊരു ടെന്നീസുകളി കാണുന്നത്. അക്കാലത്തു ടീ വി പ്രചാരത്തിലില്ല.

ആകെയുള്ള നാലു കളിക്കാരിൽ രണ്ടു പേർ എഴുപതു വയസ്സെങ്കിലും കടന്നവരായിരുന്നു. താരത‌മ്യേന മെലിഞ്ഞവർ. പ്രായമേറെച്ചെന്നിട്ടും, മെലിഞ്ഞിരുന്നിട്ടും അവരുടെ കളിയിൽ ആയാസമൊട്ടും പ്രകടമായിരുന്നില്ല. ആ ദൃശ്യത്തിന്റെ സവിശേഷതയായിരിയ്ക്കണം കളി നോക്കി നിൽക്കാനെന്നെ പ്രേരിപ്പിച്ചത്. പ്രായമേറെച്ചെന്നാലും ആസ്വദിച്ചു കളിയ്ക്കാവുന്നൊരു കളിയാണ് ടെന്നീസെന്നു ഞാനന്നു മനസ്സിലാക്കി.

ഒരു കളി കണ്ടുനിൽക്കുമ്പോൾ ഏതെങ്കിലുമൊരു ടീമിനെ പിന്തുണയ്ക്കാൻ തുടങ്ങുന്നതു സ്വാഭാവികമാണ്. കളിച്ചുകൊണ്ടിരുന്ന രണ്ടു ടീമുകളിൽ ഏതാണു മുന്നിൽ നിൽക്കുന്നതെന്നും ഏതിനാണു വിജയസാദ്ധ്യതയെന്നും നിർണ്ണയിയ്ക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ എന്റെ ശ്രമം പരാജയപ്പെട്ടു. ഒന്നാമത് ടെന്നീസിന്റെ സ്കോറിംഗ് എങ്ങനെയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. രണ്ടാമത്, കളിക്കാരാരുംതന്നെ സെർവു ചെയ്യും‌മുൻപ് സ്കോർ വിളിച്ചു പറഞ്ഞിരുന്നുമില്ല. വല്ലപ്പോഴും അവർ പറഞ്ഞിരുന്നപ്പോഴാകട്ടെ, സ്കോർ എനിയ്ക്കു മനസ്സിലായതുമില്ല. ഇടയ്ക്കിടെ തേർട്ടിയെന്നും ഫോർട്ടിയെന്നുമൊക്കെ അവർ പറയുന്നതു ഞാൻ കേട്ടിരുന്നു.

എനിയ്ക്കു പരിചിതമായിരുന്ന ഷട്ടിൽ ബാഡ്മിന്റണിന്റെ സ്കോറിംഗ് അക്കാലത്ത് വളരെ ലളിതമായിരുന്നു. ഒന്നുമുതൽ പതിനഞ്ചുവരെ. പതിനഞ്ചിലെത്തുന്നയാൾ ആ ഗെയിമിൽ ജയിയ്ക്കുന്നു. (ഇന്നിപ്പോൾ അത് ഇരുപത്തൊന്നിലായിട്ടുണ്ട്.) മുപ്പതും നാൽ‌പ്പതുമൊന്നും ഷട്ടിലിൽ ഉണ്ടായിരുന്നേയില്ല. ഷട്ടിലിൽ പതിനഞ്ചു പോയിന്റെടുക്കുക തന്നെ ദുഷ്കരമായിരുന്നു. അങ്ങനെയിരിയ്ക്കെ മുപ്പതും നാല്പതും പോയിന്റുകൾ എടുക്കുന്ന കാര്യം സങ്കല്പിയ്ക്കാൻ പോലും സാധിച്ചിരുന്നില്ല. ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ആകെ നീളം 44 അടി മാത്രമായിരിയ്ക്കെ ടെന്നീസ് കോർട്ടിന്റെ ആകെ നീളം 78 അടിയാണ്. ഷട്ടിലിനേക്കാൾ കനമുള്ളതുമാണ് ടെന്നീസ് പന്ത്: 56 ഗ്രാം മുതൽ 59 ഗ്രാം വരെ. ഷട്ടിലിന്ന് നാലേമുക്കാൽ ഗ്രാം മുതൽ അഞ്ചര ഗ്രാം വരെ മാത്രമേ കനമുള്ളു. അക്കാലത്ത് മിയ്ക്ക കളിക്കാരും മരം കൊണ്ടുള്ള ടെന്നീസ് ബാറ്റുകൾ - റാക്കറ്റുകൾ - ആണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ടെന്നീസ് റാക്കറ്റിന്ന് 350 ഗ്രാമോളം ഭാരമുണ്ടാകും. ഷട്ടിൽ ബാറ്റിനാകട്ടെ കേവലം 100 ഗ്രാം മാത്രവും. ഘനത്തിലുള്ള ഈ വൻ വ്യത്യാസം മൂലമായിരിയ്ക്കണം, ടെന്നീസ് ബാളടിയ്ക്കുമ്പോൾ ഷട്ടിലിനേക്കാൾ കൂടുതൽ ശബ്ദമുണ്ടാകുന്നു. ഇത്ര കനമുള്ള പന്തും റാക്കറ്റും ഉപയോഗിച്ച് എൺപതടിയോളം നീളമുള്ള കോർട്ടിൽ മുപ്പതും നാല്പതും പോയിന്റെടുക്കുന്നതു വരെ കളിയ്ക്കുന്നത് ചില്ലറക്കാര്യമല്ലെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ട് എനിയ്ക്ക് ആ ടെന്നീസ് കളിക്കാരോടും ടെന്നീസിനോടും പ്രത്യേകമായ ആദരവു തോന്നി.

അടുത്ത വർഷം ആസ്സാമിൽത്തന്നെയുള്ള ജോർഹാട്ടിൽ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് രണ്ടു സെറ്റുകളെങ്കിലും അടങ്ങുന്നതാണ് ഒരു മാച്ച്. ഒരു സാധാരണ ടെന്നീസ് മാച്ചിൽ വിജയിയ്ക്കാൻ ഒരു കളിക്കാരൻ രണ്ടു സെറ്റുകളിലെങ്കിലും വിജയം നേടിയിരിയ്ക്കണം. അതായത് ‘ബെസ്റ്റ് ഓഫ് ത്രീ.’ ഇവിടെയൊരു തരംതിരിവുണ്ട്. ‘ഗ്രാന്റ് സ്ലാമുകൾ’ എന്ന പേരിലറിയപ്പെടുന്ന നാലു മേജർ ടെന്നീസ് ടൂർണ്ണമെന്റുകൾ ആസ്ട്രേല്യൻ ഓപ്പൺ, ഫ്രെഞ്ച് ഓപ്പൺ, വിംബിൾഡൺ, യൂ എസ് ഓപ്പൺ എന്നിവയാണ്. ഗ്രാന്റ്സ്ലാമുകളിലെ പുരുഷന്മാരുടെ സിംഗിൾസ് മത്സരങ്ങളിലെല്ലാം ചുരുങ്ങിയത് മൂന്നു സെറ്റുകളെങ്കിലും നേടിയെങ്കിൽ മാത്രമേ ഒരു മാച്ചിൽ വിജയിയാകൂ. ബെസ്റ്റ് ഓഫ് ഫൈവ്. ഇതു പുരുഷന്മാരുടെ സിംഗിൾസ് കിരീടം നേടുകയെന്നത് വളരെ ദുഷ്കരമാക്കുന്നു. മാത്രമോ, പലപ്പോഴും അഞ്ചുസെറ്റുകളും കളിയ്ക്കേണ്ടതായും വരുന്നു. കളിക്കാരുടെ കായികക്ഷമത ഇത്രത്തോളം കർക്കശമായി പരീക്ഷിയ്ക്കപ്പെടുന്ന ഗ്രാന്റ്സ്ലാം പോലുള്ള മറ്റു ടൂർണമെന്റുകൾ ഉണ്ടെന്നു തോന്നുന്നില്ല. ചാൾസ് ഡാർവിനിന്റെ ‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്‘ എന്ന പ്രയോഗം ടെന്നീസിൽ പ്രസക്തമാണ്. കളിയ്ക്കാനുള്ള ചാതുര്യം മാത്രമല്ല, അങ്ങേയറ്റത്തെ ശാരീരികക്ഷമതയും ഗ്രാന്റ്സ്ലാമുകളിൽ അത്യന്താപേക്ഷിതമാണ്.

ഗ്രാന്റ് സ്ലാം ടൂർണമെന്റുകളിൽ അഞ്ചു സെറ്റുകളിൽ മൂന്നെണ്ണവും മറ്റു സാധാരണ ടൂർണമെന്റുകളിൽ മൂന്നു സെറ്റുകളിൽ രണ്ടെണ്ണവും ജയിയ്ക്കേണ്ടതുണ്ട് എന്നു പറഞ്ഞുവല്ലോ. ഓരോ സെറ്റും ഗെയിമുകളായി തിരിച്ചിരിയ്ക്കുന്നെന്നും ഒരു സെറ്റിൽ ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമെങ്കിലും വിജയി നേടിയിരിയ്ക്കണമെന്നും സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു നിബന്ധന കൂടിയുണ്ട്: ഒരു സെറ്റിലെ വിജയി ആ സെറ്റിൽ എതിരാളിയേക്കാൾ രണ്ടു ഗെയിമെങ്കിലും കൂടുതൽ നേടിയിരിയ്ക്കുകയും വേണം.

ഒരു ഗെയിമിൽ വെറും നാലു പോയിന്റുകളേയുള്ളു. സെർവ്വു ചെയ്തു തുടങ്ങുമ്പോൾ പോയിന്റു നില 0-0. ഒരു പോയിന്റു നേടുമ്പോൾ 1-0. ഇവിടെയൊരു വൈചിത്ര്യമുണ്ട്: 1-0 അഥവാ വൺ ലൌ എന്നു പറയുന്നതിനു പകരം 15-0, അതായത് ഫിഫ്റ്റീൻ-ലൌ, എന്നാണു പറയാറ്. ഒരു പോയിന്റു കൂടി നേടുമ്പോൾ പോയിന്റു നില 2-0. പക്ഷേ ടൂ-ലൌ എന്നു പറയുന്നതിനു പകരം 30-0, അതായത് തേർട്ടി-ലൌ ആകുന്നു. ഒരു പോയിന്റു കൂടി നേടിയാൽ ഫോർട്ടി-ലൌ. അടുത്ത പോയിന്റു കൂടി നേടിയാൽ ആ ഗെയിം ജയിച്ചു. ഇങ്ങനെ ഒരു ഗെയിമിൽ നേടേണ്ടത് 0-0, 15-0, 30-0, 40-0 എന്നീ നാലു പോയിന്റുകളാണ്. ചുരുക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് എന്നു ലളിതമായി എണ്ണുന്നതിനു പകരം, പതിനഞ്ച്, മുപ്പത്, നാൽ‌പ്പത് എന്നിങ്ങനെയാണ് ടെന്നീസിലെ എണ്ണൽ!

ഒരു പോയിന്റ് സെർവു ചെയ്യുന്ന കളിക്കാരന്നല്ല, എതിർകളിക്കാരന്നാണു കിട്ടുന്നതെങ്കിൽ എതിർകളിക്കാരന്റെ പോയിന്റു നില മുൻ‌പറഞ്ഞ ക്രമത്തിൽ വർദ്ധിയ്ക്കുന്നു. അതായത്, തുടക്കത്തിൽ പൂജ്യം, ഒന്നാമത്തെ പോയിന്റു നേടുമ്പോൾ 15, രണ്ടാമത്തെ പോയിന്റു നേടുമ്പോൾ 30, മൂന്നാമത്തെ പോയിന്റു നേടുമ്പോൾ 40, നാലാമത്തെ പോയിന്റു നേടുമ്പോൾ ഗെയിം, ഇങ്ങനെ പോകുന്നു എതിർകളിക്കാരന്റേയും സ്കോറിംഗ്.

ഒരു ഗെയിം നേടാൻ നാലു പോയിന്റു മതിയെങ്കിലും അതത്ര എളുപ്പമുള്ളതായിക്കൊള്ളണമെന്നില്ല. ഒരു ഗെയിമിൽ സെർവ്വു ചെയ്യുന്ന കളിക്കാരനും പ്രതിയോഗിയും 40-40 (ഫോർട്ടി-ഫോർട്ടി) എന്ന തുല്യ സ്കോറിലെത്തിയെന്നു കരുതുക. ഫോർട്ടി-ഫോർട്ടി എന്ന പോയിന്റു നിലയ്ക്ക് പ്രത്യേകമൊരു പേരുണ്ട്: ഡ്യൂസ്. ഡ്യൂസിലെത്തിയാൽ, അതായത് 40-40ൽ എത്തിയാൽ, രണ്ടു പോയിന്റ് അടുപ്പിച്ചടുപ്പിച്ചെടുത്തെങ്കിൽ മാത്രമേ വിജയിയ്ക്കാൻ സാധിയ്ക്കൂ. ഡ്യൂസിലെത്തി സെർവ്വു ചെയ്യുമ്പോൾ സെർവ്വു ചെയ്യുന്നയാൾ പോയിന്റെടുക്കുന്നെങ്കിൽ അയാൾ അഡ്‌വാന്റെജ് എന്ന പോയിന്റിൽ എത്തുന്നു. ഇതിന്ന് അഡ്‌വാന്റെജ് ഇൻ എന്നും പറയാറുണ്ട്. 40-40 ആയിരുന്ന പോയിന്റു നില ഇപ്പോൾ അഡ്‌വാന്റെജ്-40 ആകുന്നു. എതിർകളിക്കാരൻ നാല്പതിൽത്തന്നെ തുടരുന്നു. അടുത്ത പോയിന്റു കൂടി സെർവു ചെയ്യുന്നയാളെടുക്കുന്നെങ്കിൽ ആ ഗെയിം അയാൾക്കു കിട്ടുന്നു.

ഡ്യൂസ് എന്നാൽ 40-40 ആണെന്നു പറഞ്ഞുവല്ലോ. പോയിന്റു നില ഡ്യൂസിലായിരിയ്ക്കെ അടുത്ത പോയിന്റെടുക്കുന്നത് സെർവു ചെയ്യുന്നയാളല്ല, എതിർകളിക്കാരനാണെങ്കിൽ അഡ്‌വാന്റെജ് എന്ന സ്കോറിലെത്തുന്നത് അയാളായിരിയ്ക്കും. ഇതിന്ന് അഡ്‌വാന്റെജ് ഔട്ട് എന്നു പറയുന്നു. സെർവു ചെയ്യുന്നയാൾ 40ൽത്തന്നെ തുടരുകയും ചെയ്യുന്നു. അഡ്‌വാന്റെജിൽ നിൽക്കുന്ന എതിർകളിക്കാരൻ അടുത്ത പോയിന്റു കൂടി എടുക്കുന്നെങ്കിൽ അയാൾക്ക് ആ ഗെയിം കിട്ടുന്നു. ടൂർണമെന്റുകളിൽ അഡ്‌വാന്റെജ് ഇൻ, അഡ്‌വാന്റെജ് ഔട്ട് എന്നു പറയാറില്ല. പകരം അഡ്‌വാന്റെജ് ഫെഡറർ, അഡ്‌വാന്റെജ് നഡാൽ, അഡ്‌വാന്റെജ് ജ്യോക്കൊവിച്ച് എന്നിങ്ങനെ കളിക്കാ‍രന്റെ പേർ ചേർത്താണു പറയാറ്.

അഡ്‌വാന്റേജിലെത്തി നിൽക്കുന്ന സ്കോർനില അല്പമൊരു പ്രത്യേകതയുള്ളതാണ്. അടുത്ത പോയിന്റു നേടി ആ ഗെയിം കൈക്കലാക്കുന്നതിനു പകരം ആ പോയിന്റു നഷ്ടപ്പെടുത്തുകയാണെങ്കിൽ സ്കോർനില അഡ്‌വാന്റെജിൽ നിന്ന് ഡ്യൂസിലേയ്ക്ക് – അതായത് ഒരു സ്റ്റെപ്പു താഴേയ്ക്ക് – ഇറങ്ങുന്നു. നേടിക്കഴിഞ്ഞ പോയിന്റുകളിലെ ഒരെണ്ണം നഷ്ടമാകാൻ സാദ്ധ്യതയുള്ള പോയിന്റു നിലയാണ് അഡ്‌വാന്റെജ്. ഷട്ടിൽ ബാഡ്മിന്റണിൽ നേടിക്കഴിഞ്ഞ പോയിന്റു നഷ്ടമാകുന്ന വിചിത്രസ്ഥിതിയില്ല. അതു ടെന്നീസിൽ മാത്രമുള്ള വൈചിത്ര്യമാണ്. അതുകൊണ്ടു തന്നെ ഡ്യൂസിൽ നിന്നു ഗെയിം നേടുക താരത‌മ്യേന കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്.
ഷട്ടിൽ ബാഡ്മിന്റണിൽ ഒരു കളിക്കാരൻ സെർവ്വു ചെയ്യുന്നു, പക്ഷേ ആ പോയിന്റ് എതിർകളിക്കാരനാണ് എടുക്കുന്നതെങ്കിൽ അടുത്ത സെർവ്വ് എതിർകളിക്കാരന്റേതായിരിയ്ക്കും. എന്നാൽ ടെന്നീസിൽ ഒരു ഗെയിമിൽ ഒരേ കളിക്കാരൻ തന്നെ തുടർച്ചയായി സെർവ്വു ചെയ്യുന്നു. ഈ ലേഖനമെഴുതുമ്പോൾ ലോക ഒന്നാംനമ്പർ കളിക്കാരൻ റാഫേൽ നഡാലാണ്. രണ്ടാം നമ്പർ നൊവാക് ജ്യോക്കൊവിച്ചും. ഒരു ഗെയിമിൽ മുഴുവൻ സെർവ്വു ചെയ്തതു ജ്യോക്കോവിച്ചാണെന്നും പക്ഷേ ആ ഗെയിം നഡാൽ കൈക്കലാക്കുന്നെന്നും കരുതുക. അങ്ങനെയെങ്കിൽ നഡാൽ ജ്യോക്കോവിച്ചിന്റെ സെർവ്വീസ് ഭേദിച്ചു (സെർവ്വ് ബ്രേക്കു ചെയ്തു) എന്നു പറയുന്നു.


ഒരു ഗെയിമിലെ മുഴുവൻ സെർവ്വുകളും ജ്യോക്കോവിച്ചിന്റേതാണെങ്കിൽ, അടുത്ത ഗെയിമിലെ മുഴുവൻ സെർവ്വുകളും നഡാലിന്റേതായിരിയ്ക്കും. ഓരോ കളിക്കാരനും ഒന്നിടവിട്ട ഗെയിമുകളിൽ സെർവ്വു ചെയ്യുന്നു. അവരവർ സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള സാദ്ധ്യത കൂടുതലാണ്. ജ്യോക്കോവിച്ച് സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള സാദ്ധ്യത കൂടുതലും ജ്യോക്കോവിച്ചിനു തന്നെയാണുള്ളത്. നഡാൽ സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള കൂടുതൽ സാദ്ധ്യത നഡാലിനും.

ഇതിനു കാരണമുണ്ട്. പന്ത് ഏതാനും അടി മുകളിലേയ്ക്കിട്ട്, അതു താഴേയ്ക്കു വരാൻ തുടങ്ങുമ്പോൾ റാക്കറ്റു ചുഴറ്റി, സർവ്വശക്തിയുമുപയോഗിച്ച് അടിച്ചുകൊണ്ടാണു സെർവ്വു ചെയ്യുന്നത്. കഴിയുന്നത്ര ഉയരത്തിൽ വച്ചു പന്തടിയ്ക്കാൻ ഓരോ കളിക്കാരനും ശ്രമിയ്ക്കുന്നു. എത്രത്തോളം ഉയരത്തിൽ വച്ചു പന്തടിയ്ക്കുന്നുവോ എതിർ കോർട്ടിൽ കുത്തിയ ഉടനെ പന്തു കുതിച്ചുയരാനുള്ള സാദ്ധ്യത അത്രത്തോളം തന്നെ കൂടുന്നു. ഇത്തരത്തിൽ നിലത്തുനിന്ന് കുതിച്ചുയരുന്ന പന്തെടുക്കുന്നത് എതിർകളിക്കാരന്നു ദുഷ്കരമായിരിയ്ക്കും. ഉയരം കൂടിയവർക്ക് ഇത്തരത്തിലുള്ള സെർവുകൾ ചെയ്യുന്നത് ഉയരം കുറഞ്ഞവരേക്കാൾ എളുപ്പമാണ്.

ടെന്നീസിൽ ഏറ്റവുമധികം വേഗതയുള്ളത് സെർവുകളിലാണ്. ടെന്നീസിലെ സെർവുകൾ എതിരാളികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും തീയുണ്ടകളാകാറുണ്ട്. മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലേറെ സ്പീഡിൽ സെർവു ചെയ്തിരിയ്ക്കുന്നവർ നിരവധിയാണ്. 2012ലെ ബുസാൻ (ദക്ഷിണ കൊറിയ) ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ 263 കിലോമീറ്റർ വേഗതയിൽ സെർവ്വു ചെയ്ത സാമുവൽ ഗ്രോത്തിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്. എന്നാൽ ഏറ്റവുമധികം വേഗതയിൽ സെർവ്വു ചെയ്തിരിയ്ക്കുന്ന ആദ്യത്തെ 30 പേരിൽ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ചും രണ്ടാം നമ്പർ താരമായ റഫേൽ നഡാലുമൊന്നും പെടുന്നില്ല. റെക്കോർഡ് സ്പീഡിൽ സെർവ്വു ചെയ്ത സാമുവൽ ഗ്രോത്തിന്റെ ലോകറാങ്കാകട്ടെ 203 മാത്രമാണ്! സെർവിന്റെ സ്പീഡും ലോകറാങ്കിങ്ങും തമ്മിൽ നേരിട്ടു ബന്ധമില്ലെന്ന് ഇതിൽ നിന്നൂഹിയ്ക്കാം.

അതിവേഗതയിൽ ചെയ്യുന്ന സെർവ്വുകൾ ചിലപ്പോൾ എതിർകളിക്കാരന്ന് സ്പർശിയ്ക്കാൻ പോലും സാധിച്ചെന്നുവരില്ല. അത്തരം സെർവ്വുകൾക്കാണ് ഏയ്സ് എന്നു പറയുന്നത്. 2013ൽ ഏറ്റവുമധികം ഏയ്സുകൾ സെർവ്വു ചെയ്തിരിയ്ക്കുന്നത് അമേരിക്കയിലെ ജോൺ ഈസ്നർ ആണ്. ഈസ്നർ ഇക്കൊല്ലം 911 ഏയ്സുകളുതിർത്തു. അതായത് ഈസ്നറിന്റെ 911 സെർവ്വുകൾ എതിർകളിക്കാർക്കു സ്പർശിയ്ക്കാൻ പോലും സാധിച്ചില്ല. കാനഡക്കാരനായ മിലോസ് റാവനിച്ച് (824), ദക്ഷിണാഫ്രിക്കക്കാരനായ കെവിൻ ആന്റേഴ്സൻ (605), സ്പെയിൻ‌കാരനായ നിക്കൊളാസ് അൽമാഗ്രൊ (589), അമേരിക്കക്കാരനായ സാം ക്വീറി (576) എന്നിവരാണ് ഏറ്റവുമധികം ഏയ്സുകളുതിർത്ത മറ്റു നാലുപേർ. ലോക ഒന്നാംനമ്പർ താരമായ റഫേൽ നഡാൽ 197 ഏയ്സുകൾ മാത്രമേ ഇക്കൊല്ലം സെർവ്വു ചെയ്തിട്ടുള്ളു. ഏയ്സുകളുടെ കാര്യത്തിൽ അൻപത്തിനാലാമതാണ് നഡാലിന്റെ സ്ഥാനം. ലോകരണ്ടാംനമ്പർ താരമായ നൊവാക് ജ്യോക്കൊവിച്ച് 415 ഏയ്സുകളോടെ പതിനൊന്നാം സ്ഥാനത്താണ്. ഏയ്സുകൾ സെർവു ചെയ്യുന്ന കാര്യത്തിൽ മുൻ‌കാലങ്ങളിൽ ആദ്യ പത്തിലോ പതിനഞ്ചിലോ പതിവായി വരാറുണ്ടായിരുന്ന, 302 ആഴ്ചകളോളം ലോകഒന്നാം നമ്പർ പദം ശിരസ്സിലണിഞ്ഞു റെക്കോർഡു സ്ഥാപിച്ചു കഴിഞ്ഞ റോജർ ഫെഡററാകട്ടെ ഈ വർഷം ആകെ 318 ഏയ്സുകൾ മാത്രം സെർവു ചെയ്ത് ഏയ്സുകളുടെ കാര്യത്തിൽ ഇരുപത്തെട്ടാം സ്ഥാനത്തേയ്ക്കിറങ്ങിയിരിയ്ക്കുന്നു. 106 ഏയ്സുകൾ മാത്രം സെർവ്വു ചെയ്ത ഇന്ത്യയുടെ ഷോംദേവ് ദേവ്‌വർമ്മൻ ഏയ്സുകളുടെ കാര്യത്തിൽ തൊണ്ണൂറ്റെട്ടാം സ്ഥാനത്താണുള്ളത്. ദേവ്‌വർമ്മന്റെ ഇപ്പോഴത്തെ ലോകറാങ്കിംഗ് തൊണ്ണൂറാണ്.

മറ്റൊരു കളിയ്ക്കുമില്ലാത്ത ഒരു പ്രത്യേകത കൂടി ടെന്നീസിലുണ്ട്: ഒരു സെർവ്വു പിഴച്ചുപോയാൽ ഉടൻ രണ്ടാമതൊരു തവണ കൂടി ചെയ്യാം. ആദ്യ സെർവ്വു പിഴച്ചുപോയാൽത്തന്നെ രണ്ടാമതൊന്നു കൂടി സെർവ്വു ചെയ്യാമെന്നതിനാൽ കളിക്കാർ മിയ്ക്കപ്പോഴും സർവ്വശക്തിയുമുപയോഗിച്ചായിരിയ്ക്കും ആദ്യത്തെ സെർവ്വു ചെയ്യുക. ശക്തിമാത്രമല്ല, കണിശത അഥവാ കൃത്യത കൂടി ആദ്യസെർവ്വിനുണ്ടെങ്കിൽ ആ പോയിന്റു നേടാനുള്ള സാദ്ധ്യത വളരെ വർദ്ധിയ്ക്കുന്നു. ആദ്യസെർവ്വുകൾ മിയ്ക്കപ്പോഴും പിഴച്ചുപോകുകയും രണ്ടാം സെർവ്വു പതിവായി ചെയ്യേണ്ടി വരികയും ചെയ്യുന്ന കളിക്കാരന്ന് പോയിന്റു നേടാൻ മാത്രമല്ല, കളിയിൽ വിജയിയ്ക്കാനുമുള്ള സാദ്ധ്യത പൊതുവിൽ കുറവായിരിയ്ക്കും. രണ്ടാം സെർവ്വു പൊതുവിൽ ദുർബ്ബലമായിരിയ്ക്കും. രണ്ടാം സെർവ്വു ചെയ്യേണ്ടി വരുമ്പോഴൊക്കെ കളിക്കാർ അതിന്റെ വേഗത കുറച്ച്, കൃത്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടായിരിയ്ക്കും സെർവ്വു ചെയ്യുക. ദുർബ്ബലമാ‍യ രണ്ടാം സെർവ്വുകളെ ശക്തമായി തിരിച്ചടിയ്ക്കാൻ കഴിയുന്ന എതിർകളിക്കാർക്ക് ജയസാദ്ധ്യത കൂടുതലുണ്ട്.

ടെന്നീസിലെ സ്കോറിംഗിലേയ്ക്കു തിരിച്ചു വരാം. ഗെയിമുകളും സെറ്റുകളുംപോയിന്റുകളും അടങ്ങിയതാണു ടെന്നീസ് മാച്ച് എന്നു പറഞ്ഞുവല്ലോ. ചുരുങ്ങിയത് ആറു ഗെയിമെങ്കിലും നേടിയെങ്കിൽ മാത്രമേ ഒരു സെറ്റ് കൈയ്ക്കലാക്കാനാകൂ. മാത്രമല്ല, സെറ്റു നേടണമെങ്കിൽ എതിരാളിയേക്കാൾ രണ്ടു ഗെയിമെങ്കിലും കൂടുതൽ നേടിയിരിയ്ക്കുകയും വേണം. ഗെയിമുകളുടെ എണ്ണത്തിനു പരിധിയില്ലെന്നത് ടെന്നീസിന്റെ മറ്റൊരു വൈചിത്ര്യമാണ്. 2010ലെ വിംബിൾഡണിൽ അമേരിക്കക്കാരനായ ജോൺ ഈസ്നറും ഫ്രെഞ്ചുകാരനായ നിക്കൊളാസ് മാഹട്ടും കൂടി അവസാനസെറ്റിൽ - അഞ്ചാമത്തേത് – മാത്രമായി ആകെ 138 ഗെയിമുകളാണു കളിച്ചത്. കളിയിൽ വിജയിച്ച ഈസ്നർ അഞ്ചാം സെറ്റിൽ 70 ഗെയിമുകൾ നേടിയപ്പോൾ മാഹട്ട് 68 ഗെയിമുകൾ നേടി. അഞ്ചു സെറ്റുകളിലുമായി ആകെ 183 ഗെയിമുകൾ നീണ്ട ആ മാച്ച് ഒന്നിലേറെ ദിവസങ്ങളിലായി ആകെ പതിനൊന്നു മണിക്കൂർ അഞ്ചു മിനിറ്റെടുത്തു. ഇന്നുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും നീണ്ട ടെന്നീസ് മാച്ചും അതു തന്നെ.

ഒരു സെറ്റിൽ രണ്ടു പ്രതിയോഗികളും ആറു ഗെയിമുകൾ വീതമെടുത്തു തുല്യത നേടിയിരിയ്ക്കുന്നെന്നു കരുതുക. ഇത്തരം സെറ്റുകൾ മിയ്ക്കപ്പോഴും ‘ടൈ ബ്രേക്കറിൽ’ ആണവസാനിയ്ക്കുക. ടൈ ബ്രേയ്ക്കറിൽ ഓരോ കളിക്കാരനും ആദ്യസെർവ്വൊഴികെ, ഈരണ്ടു തവണ വീതം മാറിമാറി സെർവു ചെയ്യുന്നു. ഓരോ ആറു പോയിന്റു നേടുമ്പോഴും പരസ്പരം കോർട്ടു മാറുന്നു. ഏഴു പോയിന്റ് ആദ്യം നേടുന്നയാൾ വിജയിയ്ക്കുന്നു. ഇവിടെയും എതിരാളിയേക്കാൾ രണ്ടു പോയിന്റു കൂടുതൽ എടുത്തിരിയ്ക്കണമെന്ന നിബന്ധനയുണ്ട്. ഗ്രാന്റ്സ്ലാമുകളിലെ ഏതെങ്കിലും മാച്ചിൽ അഞ്ചാമത്തെ സെറ്റു കളിയ്ക്കേണ്ടി വരികയാണെങ്കിൽ അതിൽ ടൈ ബ്രേയ്ക്കറുണ്ടാവില്ല, ഗെയിമുകളുടെ എണ്ണം തന്നെ വിജയിയെ നിർണ്ണയിയ്ക്കുന്നു. മുൻ‌പറഞ്ഞ ഈസ്നർ-മാഹട്ട് മാച്ചു തന്നെ ഉദാഹരണം.
ഒരു സെറ്റിൽ ആദ്യഗെയിം കഴിയുമ്പോൾ കളിക്കാർ പരസ്പരം കോർട്ടു മാറുന്നു. തുടർന്നുള്ള ഓരോ രണ്ടു ഗെയിം കഴിയുമ്പോഴും (3, 5, 7) കളിക്കാർക്ക് ഒന്നര മിനിറ്റു വീതം വിശ്രമിയ്ക്കാൻ സമയം കിട്ടുന്നു. ഒരു സെറ്റു കഴിയുമ്പോൾ രണ്ടു മിനിറ്റു വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ത്രീ സെറ്റാണു കളിയ്ക്കേണ്ടതെങ്കിൽ മൂന്നാമത്തെ സെറ്റു തുടങ്ങും‌മുൻപ് പത്തുമിനിറ്റുവരെ വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ഫൈവ് സെറ്റാണെങ്കിൽ, നാലാമത്തെ സെറ്റു തുടങ്ങും‌മുൻപ് ഈ വിശ്രമമെടുക്കാം.

ടെന്നീസിനെപ്പറ്റി ഇനിയും ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. അവയുൾക്കൊള്ളിച്ചുകൊണ്ട് ഒരു ലേഖനം കൂടി എഴുതാനുദ്ദേശിയ്ക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...