23 Dec 2013

അമ്പിളി


സുലോച് സുലോ

അയ്യായിരം രൂപയ്ക്ക്,
കുരച്ച് തുപ്പുമ്പോള്‍
ചോര വരുന്നത്രയും
തൊണ്ട തകര്‍ത്ത്
കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടുന്ന
അണ്‍ എയ്ഡഡ് സ്കൂളിലെ
പാവം ടീച്ചറാണ് അമ്പിളി …

രാവിലെ
പണിയെല്ലാം തീര്‍ത്ത്‌
ബസ് സ്റ്റോപ്പില്‍ ചെന്ന് നില്‍ക്കുമ്പോള്‍
അവള്‍ക്കു മുമ്പിലൂടെ
എന്നും മറ്റൊരുസ്കൂളിന്റെ ബസ്സു പോകും…

ആദ്യമാദ്യം
അതിലുള്ള കുഞ്ഞുങ്ങള്‍ അമ്പിളിയേയോ
അമ്പിളി കുഞ്ഞുങ്ങളേയോ
ശ്രദ്ധിക്കാറില്ലായിരുന്നു…

അതേ സ്റ്റോപ്പില്‍ നിന്നും
ഒരു കുഞ്ഞ്
ആ ബസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍
അമ്പിളി കുഞ്ഞുങ്ങളേയും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
ഇമ വെട്ടാതെ നോക്കാന്‍ തുടങ്ങി…
അവര്‍ പരസ്പരം ചിരിക്കാനും റ്റാറ്റാ കൊടുക്കാനും തുടങ്ങി …

അമ്പിളി കുഞ്ഞുങ്ങളുടെ ബസ്സ് വരാനും
കുഞ്ഞുങ്ങള്‍ അമ്പിളിയുടെ സ്റ്റോപ്പ്‌ വരാനും
കാരണമെന്തെന്നറിയാതെ
അതിയായി ആഗ്രഹിച്ചു …
അമ്പിളിയെ കാണുമ്പോളേക്കും
ബസ്സൊരു ലൗ ബേഡ്സ് കൂടായി മാറാന്‍ തുടങ്ങി…

ഒരു ദിവസം അമ്പിളി വരുമ്പോളേക്കും
കുഞ്ഞുങ്ങളുടെ ബസ്സ് നീങ്ങിയിരുന്നു …
കുഞ്ഞുങ്ങള്‍ അമ്പിളി നില്‍ക്കുന്ന സ്ഥലത്തെ
ശൂന്യതയിലേക്ക്
നിരാശയോടെ പാളിപ്പാളി നോക്കുന്നത്
അരികിലെത്താറായ അമ്പിളി
വേദനയോടെ നോക്കുന്നുണ്ടായിരുന്നു …

കുഞ്ഞുങ്ങളുടെ നെടു വീര്‍പ്പുകള്‍
അമ്പിളിയെ വന്ന് തൊടുമ്പൊഴേയ്ക്കും
കുഞ്ഞുങ്ങള്‍ അമ്പിളിയേയും
അമ്പിളി കുഞ്ഞുങ്ങളേയും
ഒരു മിന്നായം പോലെ കണ്ടിരുന്നു…

കുഞ്ഞുങ്ങള്‍
കാണാത്ത കുഞ്ഞുങ്ങളേക്കൂടി
തോണ്ടിത്തോണ്ടി വിളിച്ച്
അമ്പിളിയെ കാണിച്ചു കൊടുത്തു …

കാഴ്ച്ചയില്‍ നിന്നും
ചിരിയും റ്റാറ്റാ കൊടുക്കുന്ന കൈകളും മായുന്നതു വരെ
കുഞ്ഞുങ്ങളും അമ്പിളിയും
അത് തുടര്‍ന്നു കൊണ്ടേ ഇരുന്നു…

പിറ്റേന്ന്,
കുഞ്ഞുങ്ങളുടെ സ്കൂളിന് ‘അവധി’യാകുമെന്നും
അമ്പിളിയുടെ സ്കൂളിലെ ഡ്രൈവര്‍മാരെ വിളിച്ച്
പ്രിസിപ്പാള്‍ ‘സൂക്ഷിക്കണം’ എന്നു പറയുമെന്നും അറിയാതെ…!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...