22 Mar 2014

നീര സംസ്കരണ പ്ലാന്റ്‌ ഒരുങ്ങുന്നു


ഡോ. സി.മോഹൻകുമാർ 
ഡയറക്ടർ, എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി, കളമശേരി.

ആധുനിക ശയൻസിലെ ഏതു ഗവേഷണവും സാർത്ഥകമാകുന്നത്‌ അത്‌ ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണ്‌. ജൈവ സാങ്കേതിക ശാസ്ത്രത്തിന്റെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന ഫ്രഞ്ച്‌ ശാസ്ത്രജ്ഞൻ ഡോ. ലൂയി പാസ്റ്ററിന്റെ പഠനം മുഴുവൻ ഊർജ്ജ തന്ത്രത്തിലും, ഗവേഷണം മുഴുവൻ രസ തന്ത്രത്തിലും, പ്രായോഗിക പരീക്ഷണങ്ങൾ മുഴുവൻ മൈക്രോബയോളജിയിലുമായിരുന്നു. ജനങ്ങളുടെ വിളിയാണ്‌ ഏതൊരു ശാസ്ത്രജ്ഞനെയും ഉണർത്തുന്നത്‌. അതാണ്‌ പെൻസിലിൻ, ആന്റി റാബീസ്‌ തുടങ്ങിയ  മഹത്തായ കണ്ടു പിടിത്തങ്ങളിലേയ്ക്ക്‌ അദ്ദേഹത്തെ നയിച്ചതു. 

നീര  ജനങ്ങളുടെ ഭാഗത്തു നിന്ന്‌ വർഷങ്ങളായി ഉയർന്നു കൊണ്ടിരുന്ന വിളിയായിരുന്നു. നാളികേര വികസന ബോർഡു പോലുള്ള ഒരു സ്ഥാപനത്തിന്റെ  പൈന്തുണയോടെ ആ വിളിക്ക്‌ ഉത്തരം നൽകാനുള്ള നിയോഗമായിരുന്നു എസ്സിഎംഏശിന്റേത്‌.  ഏതു ഗവേഷണത്തിനുമെന്ന പോലെ നീരയുടെ ഗവേഷണത്തിലും മൂന്നു തലങ്ങളാണ്‌ ഉള്ളത്‌. ഒന്ന്‌ -  അടിസ്ഥാന ഗവേഷണം, രണ്ട്‌, പ്രായോഗിക പരീക്ഷണം, മൂന്ന്‌ വ്യാവസായിക ഉത്പാദനം. കഴിഞ്ഞ ഒൻപതു മാസങ്ങൾ കൊണ്ട്‌ നീര ഗവേഷണത്തിലെ ആദ്യരണ്ടു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായി. ഇപ്പോൾ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുകയാണ്‌. ഇതോടെയാണ്‌ ഈ പദ്ധതി പൂർണമായും  ജനങ്ങളിലേയ്ക്ക്‌ എത്തുക.  ഗവണ്‍മന്റിന്റെ ഉത്തരവ്‌ കൂടി ലഭിച്ചതോടെ നീരയുടെ വ്യാവസായിക ഉത്പ്പാദനമാണ്‌ ഉടൻ ആരംഭിക്കുന്നത്‌. കേരളത്തിന്റെ  കാർഷിക മേഖലയ്ക്ക്‌ ഇത്‌ പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്യും.

ഏതൊരു വികസിത രാജ്യത്ത്ം ശാസ്ത്ര മേഖലയിൽ സംഭവിക്കുന്നതുപോലെ,  ഇന്ത്യയിൽ ഇതാ ആദ്യമായി ഒരു ഗവേഷണ ഫലം ഡമോൺസ്ട്രേഷൻ പ്ലാന്റിലൂടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുന്നു. അത്‌ നീരയിലാണ്‌. ആദ്യം  നീര പുളിക്കാതെ തോട്ടത്തിൽ നിന്നു ശേഖരിക്കുന്നു. തുടർന്ന്‌ അതു മുഴുവൻ അതേ ഗുണനിലവാരം നിലനിർത്തി വ്യാവസായികാടിസ്ഥാനത്തിൽ സംസ്കരിച്ച്‌ ജനങ്ങളിൽ തിരികെ എത്തിക്കുന്നു. പരീക്ഷണശാലയിൽ നീരയുടെ സംസ്കരണം നടത്തിയപ്പോൾ ലഭിച്ചതു 10 സിഎഫ്‌എം(കോളനി ഫോമിങ്‌ യൂണിറ്റ്‌) മാത്രം ബാക്ടീരിയൽ ലോഡുള്ള നീരയാണ്‌. 

വ്യാവസായിക ഉത്പാദനത്തിലും ഈ ഗുണനിലവാരം നില നിർത്തി നീര സംസ്കരിക്കാനാണ്‌ എസ്സിഎംഎസ്‌ ശ്രമിക്കുന്നത്‌. ലഘു പാനീയങ്ങളിൽ 100 സിഎഫ്‌എം വരെ അനുവദനീയമാണ്‌. 

കളമശേരി എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ നീര ഗവേഷണവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ   ആദ്യത്തെ നീര പ്ലാന്റ്‌ അടുത്തമാസം മുതൽ പ്രവർത്തനം ആരംഭിക്കും. കൊച്ചിശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സമീപം സ്ഥിതിചെയ്യുന്ന എസ്സിഎംഎസ്‌ ഗസ്റ്റ്‌ ഹൗസ്‌ കാമ്പസിലാണ്‌ ആയിരം  അടി വിസ്തൃതിയുള്ള ഫാക്ടറി പ്രവർത്തന സജ്ജമാകുന്നത്‌. ഏപ്രിൽ ആദ്യവാരം തന്നെ പ്ലാന്റിൽ നിന്ന്‌ നീര ഉത്പാദനം തുടങ്ങാമെന്ന്‌ പ്രതീക്ഷിക്കുന്നു. യന്ത്രസാമഗ്രികൾ സ്ഥാപിച്ചു കഴിഞ്ഞു. ഒരു കോടിയാണ്‌ പ്ലാന്റിന്റെ ചെലവ്‌.

പൂർണമായും യന്ത്രവത്കൃതമാണ്‌ പ്ലാന്റ്‌. ടെക്നിക്കൽ സൂപ്പർവൈസറുടെ നേതൃത്വത്തിലാവും പ്രവർത്തനം. പ്രതിദിനം ചെങ്ങമനാട്‌, തൃപ്പൂണിത്തുറ എന്നീ തോട്ടങ്ങളിലെ 250 തെങ്ങുകളിൽ നിന്ന്‌ ശേഖരിക്കുന്ന  500 ലിറ്റർ നീരയാണ്‌ തുടക്കത്തിൽ ഇവിടെ സംസ്കരിക്കുന്നത്‌.  എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ ആദ്യബാച്ചിൽ നീര ടാപ്പിങ്ങിൽ പരിശീലനം നേടിയ 15 ടെക്നീഷ്യന്മാരവും നീര ടാപ്പ്‌ ചെയ്യുക. ഇവർ ശേഖരിക്കുന്ന നീര രാവിലെ ഒൻപതിനും, ഉച്ചകഴിഞ്ഞ്‌ നാലിനും സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്ലാന്റിൽ കൊണ്ടുവന്ന്‌ അപ്പോൾ തന്നെ സംസ്കരിക്കുന്നു.  മൂന്നു മണിക്കൂർ കൊണ്ട്‌ സംസ്കരണം പൂർത്തിയാക്കി നീര പെറ്റ്‌ ബോട്ടിലുകളിൽ വിപണനത്തിനു തയാറാകും. രണ്ടു ഷിഫ്റ്റായിട്ടാണ്‌ പ്ലാന്റ്‌ പ്രവർത്തിക്കുക കുപ്പികളിലാക്കിയ നീരയോടൊപ്പം സംസ്കരണ പ്രക്രിയയിൽ ഒരിടത്തു പോലും മനുഷ്യസ്പർശമേൽക്കാതെ മൂല്യവർധിത ഉത്പ്പന്നങ്ങളായ നീര ഷുഗർ, നീര സ്ക്വാഷ്‌, എന്നിവയും  ആദ്യ ഘട്ടത്തിൽ വിപണിയിലെത്തും.  

എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ  ശാസ്ത്രജ്ഞരായ ഡോ. ബാലചന്ദ്രൻ, ഡോ.ശാലിനി ഭാസ്കർ, എന്നിവർക്കൊപ്പം രാജേഷ്‌, ഹരീഷ്‌, അനീഷ, സോണ, മാളവിക  എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ നീര ഗവേഷണങ്ങൾ നടത്തുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...