19 Sept 2014

വിശപ്പ്


പീതൻ കെ വയനാട് 
----------------------------------
ഇല്ല,അറിഞ്ഞിരുന്നില്ല വിശപ്പന്നു, 
മൂല ഫലാദികളുണ്ടു വളർന്നെങ്ങ-
ലാശിച്ചതൊക്കെയടർത്തിയും മാന്തിയും,
തൂശനിലയിൽ വിളമ്പിയിരുന്നമ്മ.
പിന്നെ വനങ്ങളിൽ പേടിയില്ലാതെങ്ങ-
ളന്നന്നു തേടിയന്നന്നത്തെയന്നങ്ങൾ.
കാടു കരുതിയ ഭക്ഷ്യങ്ങൾ തേടുവാ-
നൂടു വഴികളിലൂടെ നടന്നതി,
ഘോര വനങ്ങൾ തന്നോമനയായെങ്ങ-
ളൂരിന്റെ നേരിൽ നിറഞ്ഞു വളർന്നവർ.
കാടുകൾ മേടുകൾ കാട്ടു കടമ്പകൾ 
കാട്ടറിനാഴങ്ങളൊക്കെയളന്നെങ്ങൾ.
കല്ലും കവണിയും കൊണ്ടെറ്റി പക്ഷികൾ 
വില്ലും ശരവും കൊണ്ടെയ്തന്നു മീനുക-
ളുന്നം പഠിച്ചോരിടവഴിയേടുക-
ളെങ്ങൾ നിറഞ്ഞ വനമിപ്പൊളോർമ്മകൾ.
ചുള്ളിയൊടിക്കുവാനാവാത്ത കാടിൻറെ-
യെല്ലൊടിക്കുന്നവർക്കില്ല വിലക്കുക-
ളന്നുമിന്നും കൊടുങ്കാടുകൾ കത്തിച്ചു,
ജീവൻറെയാവാസമപ്പാടെയില്ലായ്മ
ചെയ്താലുമില്ല കുഴപ്പം,കുടികളിൽ 
കുഞ്ഞു പരാധീനതകൾ വിശപ്പിൻറെ 
വെല്ലു വിളിയിൽ മയങ്ങുന്നുണ്ട്,മൗനിക-
ളല്ലലിന്നാധിയിൽ വല്ലാതെ വെന്തവർ. 
കണ്ണു തുറക്കുക തൈവങ്ങളെ നിങ്ങ-
ളെണ്ണുന്നതൊന്നുമറിയാത്തവരെങ്ങ-
ളെണ്ണി പിണങ്ങിയ വീതമീ ജീവിത-
മെണ്ണത്തിലില്ലാതെയാകുകയാണെങ്ങൾ.
ഇല്ല കയങ്ങൾ കടവുകൾ കാടിൻറെ,
ചില്ലയൊടിഞ്ഞൊഴുകീടുന്നു കണ്ണുനീർ.
ഇല്ല ഫലമൂലമിപ്പോൾ വിശപ്പിൻറെ,
വെല്ലുവിളി മാത്രമെങ്ങൾക്കു ജീവിതം.
തേൻ കൂടു തേടി നടന്ന വനാന്തരം 
മാൻപേട തുള്ളി മദിച്ചോരിടനിലം,
മാടനുറഞ്ഞു നിറഞ്ഞ വെളിയിടം 
മാടി വിളിക്കുന്നുണ്ടെങ്ങളെയിപ്പൊഴും.
പാടി നടക്കുവാനല്ല പടനിലം,
കാടു കാക്കുന്നവരാക്കുകയെങ്ങളെ....?
കൂടണയാനുണ്ടു മോഹം കിളികൾ പോൽ,
വേടരിരുണ്ടവരെങ്കിലുമെങ്ങൾക്കും.
മൂർച്ച മടങ്ങിയ കത്തികൾ വന്മര-
മീർച്ച മില്ലെത്തിക്കുവാനല്ല ജീവൻറെ,
വേർപ്പിറ്റിച്ചിന്നത്തെയന്നം തെരഞ്ഞന്തി- 
നേർച്ച,വിശപ്പൊടുക്കീടാനറിയുക.
വെള്ളാനകൾ മേഞ്ഞു തീരും വയലുകൾ 
വെള്ളില പൂത്തു നിറയുന്ന താഴവര,
വെള്ളത്തിലാകും പുതുവഴി നാടുക-
ളെല്ലാം ചതിച്ചു വിശപ്പുണ്ടുറങ്ങിടാം...!!!
------------------------------------------------------------------
എങ്ങൾ-ഞങ്ങൾ      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...