11 Mar 2015

എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം



ടി. കെ. ജോസ്‌ ഐ എ എസ്.
ചെയർമാൻ, നാളികേര വികസന ബോർഡ്

നാളികേര ഉൽപാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റിയുടെ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ  ഈ വർഷം ഇന്ത്യയ്ക്കാണ്‌ അവസരം ലഭിച്ചതു . ഇന്ത്യ ഗവണ്‍മന്റാകട്ടെ ഈ സമ്മേളനം നടത്തുന്നതിന്‌ കേരളത്തിൽ കൊച്ചി നഗരത്തെയാണ്‌ തെരഞ്ഞെടുത്തത്‌. ഫെബ്രുവരി 2-5 തിയതികളിൽ  നടന്ന 51-​‍ാമത്‌ എ.പി.സി. സി സമ്മേളനം അംഗരാജ്യങ്ങളുടേയും  സെക്രട്ടറിയേറ്റിന്റെയും  അഭിപ്രായത്തിൽ  അടുത്ത കാലത്ത്‌ നടന്നതിൽ ഏറ്റവും മികവുറ്റതായിരുന്നു. പങ്കാളിത്തം കൊണ്ടും ഗുണപരമായ ആശയവിനിമയങ്ങൾ കൊണ്ടും അർത്ഥവത്തായ പഠനപര്യടനം കൊണ്ടും ഈ സമ്മേളനം പ്രതീക്ഷിച്ചതിനെക്കാൾ വിജയം വരിച്ചു എന്ന്‌ എ.പി.സി. സി സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. 18 അംഗരാജ്യങ്ങളിൽ ശ്രീലങ്ക ഒഴികെയുള്ള 17 രാജ്യങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.  കൂടാതെ നിരീക്ഷക രാജ്യങ്ങളായി ബംഗ്ലാദേശും റിപ്പബ്ലിക്ക്‌ ഓഫ്‌ ഒമാനും പങ്കെടുക്കുകയും, ഈ കൂട്ടായ്മയിൽ ചേരുന്നതിന്‌ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള നാളികേര ഉൽപാദക രാജ്യങ്ങളിലെ കർഷകർക്കും, നാളികേര സംസ്ക്കരണ വിപണന സംരംഭകർക്കും  മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനു വേണ്ട പദ്ധതികൾ,  അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ആശയവിനിമയം, സാങ്കേതികവിദ്യ കൈമാറ്റം, വ്യാപാര ബന്ധങ്ങൾ തുടങ്ങിയവയാണ്‌  എ.പി.സി.സി.യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. 1968 ൽ യുനെസ്കോയുടെ കീഴിൽ രൂപീകൃതമായ ഈ അന്താരാഷ്ട്ര നാളികേര കൂട്ടായ്മയുടെ സ്ഥാപക രാജ്യങ്ങളിൽ ഒന്നാണ്‌ ഇന്ത്യ. അന്നു മുതൽ നാളികേര വികനസന പദ്ധതികൾക്കായി എ.പി.സി.സി വഴി ആശയങ്ങളുടെ ആദാനപ്രദാനത്തിന്‌  നമുക്കു കഴിഞ്ഞു. എ.പി.സി.സി യുടെ സമീപകാല പ്രവർത്തനങ്ങളിൽ കൂടുതൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതിനും ഇന്ത്യയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ 2014 വർഷം എ. പി.സി. സി.യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി ശ്രീ. സഞ്ജീവ്‌ ചോപ്രയായിരുന്നു ഇന്ത്യയ്ക്കു വേണ്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്‌. ഈ സമ്മേളനത്തിൽ, ഇന്ത്യയിൽ നിന്ന്‌  ഇന്തോനേഷ്യ എ.പി.സി.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
 സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും അവരുടെ രാജ്യത്തെ തെങ്ങു കൃഷി, തെങ്ങു കൃഷിയിൽ അവരുടെ ഭൂവിസ്തൃതി, ഉൽപാദനം, ഉത്പാദന ക്ഷമത, രാജ്യ,രാജ്യാന്തര വ്യാപാരം, അസംസ്കൃത ഉത്പ്പന്ന സംസ്ക്കരണം എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു വർഷമായി ഭൂവിസ്തൃതിയിൽ 3-​‍ാം സ്ഥാനത്താണെങ്കിലും,  ഉൽപാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നതുകൊണ്ട്‌  2011 മുതൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ലോക രാഷ്ട്രമായി ഇന്ത്യ മാറിയിട്ടുണ്ട്‌.   ദേശീയ ശരാശരിയുടെ രണ്ടര തൊട്ട്‌ മൂന്ന്‌ മടങ്ങ്‌ വരെ ഉൽപാദനക്ഷമത  കൈവരിച്ച സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്‌.  ഇന്ത്യയുടെ നാളികേരത്തിന്റെ  ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ഒത്തിരി കാര്യങ്ങൾ ഇനിയും നാം ചെയ്യേണ്ടതുണ്ട്‌ എന്നു തന്നെയാണ്‌ ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌ .  ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകളിലൂടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം നേടിയെടുക്കുന്നതിനും എങ്ങനെ കൂട്ടായി പരിശ്രമിക്കാം എന്നതു തന്നെയായിരുന്നു പല അംഗരാജ്യങ്ങളുടെയും പ്രധാന പ്രശ്നം.  ഉൽപാദനക്ഷമത കുറഞ്ഞ രാജ്യങ്ങൾ പലരും ഇന്ത്യയെ ഉറ്റു നോക്കുന്നുണ്ട്‌. എപ്രകാരമാണ്‌ നാം ഈ ഉൽപാദന ക്ഷമത കൈവരിച്ചതു, ഉൽപാദന ക്ഷമത വർദ്ധനവിനുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും എന്താണ്‌  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. 
ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌  ഇന്ത്യ  നേരിടുന്ന പ്രധാന പ്രശ്നം അത്യുത്പാദന ശേഷിയുള്ള, നേരത്തേ കായ്ക്കുന്ന, ഉയരം കുറഞ്ഞ സങ്കരവർഗ്ഗം തൈകളുടെ അഭാവമാണ്‌.  ഗുണമേന്മയും അത്യുൽപാദനശേഷിയുമുള്ള ഒരു കോടിയോളം തെങ്ങിൻ തൈകൾ വർഷം തോറും ഇന്ത്യയിൽ ആവശ്യമുണ്ടെങ്കിലും നിലവിലുള്ള എല്ലാ സ്രോതസുകളിലും കൂടിയുള്ള ഉൽപാദനശേഷി കേവലം 35 ലക്ഷം മാത്രമാണ്‌.  ഉൽപാദനവും ആവശ്യകതയും തമ്മിലുള്ള വിടവ്‌ ഉത്പാദനത്തിന്റെ ഇരട്ടിയോളമാണ്‌.  ഈ വിടവ്‌ നിലവിലുള്ള മാർഗ്ഗങ്ങളിലൂടെ നികത്തുകയെന്നത്‌  ദുഷ്കരമാണ്‌ , ഒരു പക്ഷേ അസാധ്യവുമാണ്‌. നിലവിലുള്ള  ഉൽപാദനക്ഷമത വർദ്ധിപ്പിക്കണമെങ്കിൽ  ഉൽപാദന ശേഷി കുറഞ്ഞ തെങ്ങുകൾ വെട്ടി മാറ്റി നല്ലയിനം തെങ്ങിൻ തൈകളുടെ വർദ്ധിച്ച തോതിലുള്ള ആവർത്തന കൃഷി നടക്കണം. അതിന്‌ നല്ലയിനം തൈകൾ വേണം. കാർഷിക മേഖലയിൽ വൻവിജയം നേടിയ പ്രചുര പ്രജനന സാങ്കേതിക വിദ്യ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ ടെക്നിക്സ്‌) നാളികേര മേഖലയിലും ഉടൻ വികസിപ്പിക്കേണ്ടതുണ്ട്‌. ടിഷ്യൂ കൾച്ചറിലൂടെ ഒരു മാതൃ വൃക്ഷത്തിന്റെ അതേ ഗുണങ്ങളുള്ള പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ തൈകൾ  ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ നടീൽ വസ്തുക്കളുടെ കാര്യത്തിൽ  നാം ഇന്ന്‌ നേരിടുന്ന ദൗർലഭ്യം പരിഹരിക്കാം.  ഈന്തപ്പനയിലും എണ്ണപ്പനയിലും കമുകിലും ടിഷ്യൂകൾച്ചർ ടെക്നോളജി വിജയം നേടിയിട്ടുണ്ട്‌. തെങ്ങിൽ മാത്രം ടിഷ്യൂ കൾച്ചർ ടെക്നോളജികൾ ഇതുവരെ എന്തുകൊണ്ട്‌  വിജയിച്ചിട്ടില്ല.? ഈ ചോദ്യം നാളികേര ഉൽപാദക രാജ്യങ്ങളുടെ സമ്മേളനത്തിൽ നമ്മുടെ ഭാഗത്തു നിന്നും ഉന്നയിച്ചപ്പോൾ ഉൽപാദകരാജ്യങ്ങളിലെ ചെറുകിട രാജ്യങ്ങളിൽ പലരും ഇക്കാര്യത്തിൽ സാങ്കേതിക വിദ്യ  ലഭ്യമല്ല എന്നറിയിച്ചു. പക്ഷേ ഇന്ത്യയെപ്പോലെ മികച്ച ഉൽപാദക രാജ്യങ്ങളായ ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലും  ശ്രീലങ്കയിലും  ചെറിയ ഗവേഷണങ്ങളൊഴികെ ഈ മേഖലയിൽ  ഗൗരവമായ  മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെല്ലാവരും ഉറ്റു നോക്കുന്നത്‌ ഇന്ത്യയുടെ നേതൃത്വമാണ്‌. ടിഷ്യൂ കൾച്ചർ സാങ്കേതം ഉപയോഗിച്ച്‌ നാളികേരതൈകൾ  വൻ തോതിൽ ഉൽപാദിപ്പിക്കുന്നതിനുള്ള വിദ്യ വികസിപ്പിച്ചെടുക്കാൻ വളരെ വൈകിയിരിക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ നാം കൂട്ടായി മുന്നോട്ടുപോകണം എന്നുള്ള സന്ദേശം ഈ എ.പി.സി.സി. യോഗത്തിലെ മുഖ്യധാരാ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറുകയുണ്ടായി. ഇന്ത്യ  മുന്നോട്ടു വച്ച ഈ ആശയത്തെ പങ്കെടുത്ത 19 രാജ്യങ്ങളും സർവ്വാത്മനാ പൈന്തുണയ്ക്കുകയും ഇന്ത്യയുടെ നേതൃത്വം ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
ഈ സമ്മേളനത്തിൽ ഇന്ത്യ മുഖ്യമായും മുന്നോട്ടു വെച്ച  പ്രധാനപ്പെട്ട നാലു വിഷയങ്ങൾ ഇനി ചേർക്കുന്നു: ഒന്ന്‌, ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം? പ്രധാനപ്പെട്ട ഉത്പാദക രാജ്യമായ ഇന്ത്യയിൽ എ.പി.സി.സിയുടെ അംഗകാരത്തോടുകൂടി ആരംഭിക്കുക എന്നുള്ളതാണ്‌. ഇന്ത്യാ ഗവണ്‍മന്റ്‌ ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും  സഹായങ്ങളും ചെയ്യാനും കൊച്ചിയിൽ  ഇത്‌ സ്ഥാപിക്കുന്നതിനും തയ്യാറാണ്‌ എന്നറിയിച്ചു. നിലവിൽ ഫിലിപ്പീസിൻസിനു പുറമേയുള്ളത്‌ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമായ റോട്ടർഡാമിലാണ്‌ നാളികേര ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്‌. ഇതൊരു വാങ്ങലുകാരുടെ വിപണിയാണ്‌. വിപണിയിൽ വാങ്ങലുകാരന്റെ ഇഷ്ടത്തിനനുസരിച്ച്‌ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും പിണ്ണാക്കിന്റെയുമെല്ലാം വില നിശ്ചയിക്കുന്ന കേന്ദ്രം.  ഉത്പാദക രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക്‌  അവിടെ പ്രാധാന്യവുമില്ല പ്രസക്തിയുമില്ല. അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദക രാജ്യമായ ഇന്ത്യയിലെ തുറമുഖപട്ടണവും  വിവരസാങ്കേതിക വിദ്യയുടെ ഹബ്ബുമായ കൊച്ചിയിൽ,  എ.പി.സി.സിയുടെ നേതൃത്വത്തിൽ ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം ? സ്ഥാപിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമായിരിക്കും. ഇതായിരുന്നു പ്രഥമ ആശയം. രണ്ടാമത്തെ ആശയം അംഗരാജ്യങ്ങൾ പരസ്പരമുള്ള  നാളികേരത്തിന്റെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും വിപണനം കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്‌.  മികച്ച ഉത്പാദക ക്ഷമതയുള്ള ഇന്ത്യയുടെ കാര്യത്തിൽ ഇത്തരത്തിൽ മറ്റ്‌ അംഗരാജ്യങ്ങളുടെ വിപണി കൂടി തുറന്നു കിട്ടുന്നത്‌ നമ്മുടെ കർഷകർക്ക്‌ ഗുണപ്രദമാകും.  മൂന്നാമത്തെ പ്രധാന വിഷയം, നിലവിലുള്ള ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റിയെ  ?  ഇന്റർ നാഷണൽ കോക്കനട്ട്‌ കമ്മ്യൂണിറ്റി? ആയി മാറ്റുക എന്നതാണ്‌. ഏഷ്യ പസഫിക്‌ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങൾക്കു പുറമെ ആഫ്രിക്കൻ   ലാറ്റിനമേരിക്കൻ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങളെക്കൂടി ഇതിൽ അംഗങ്ങളായി ചേർക്കുന്നത്‌ ഈ സമൂഹത്തിന്റെ വ്യാപ്തിയും നിലവാരവും  വർദ്ധിപ്പിക്കും. നാളികേര ഉത്പാദനം കൂടുതൽ നടക്കാൻ സാധ്യതയുള്ള ലാറ്റിനമേരിക്കൻ , കരീബിയൻ, ആഫ്രിക്കൻ മേഖലകളിൽ നിന്ന്‌ കൂടുതൽ അംഗരാജ്യങ്ങൾ ഈ അന്താരാഷ്ട്ര നാളികേര സമൂഹത്തിലേയ്ക്ക്‌ വരേണ്ട ആവശ്യമുണ്ട്‌. ഏഷ്യയിൽ നിന്നു തന്നെ ബംഗ്ലാദേശും മ്യാൻമറും മാലിദ്വീപും ഒമാനും മറ്റും ഈ സമൂഹത്തിലേയ്ക്ക്‌ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ എ.പി.സി.സിയുടെ പ്രാദേശിക സ്വഭാവം എന്നുള്ളതിനപ്പുറത്ത്‌ ശരിയായ അന്താരാഷ്ട്ര സ്വഭാവത്തിലേക്ക്‌ ഇതിനെ മാറ്റിയെടുക്കുക. നാലാമത്തെയും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ  ആശയം ഒരു ?ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ്‌ ഇൻ കോക്കനട്ട്‌ ? എന്നതാണ്‌. അതായത്‌ നാളികേരത്തിന്റെ  അന്താരാഷ്ട്ര മികവിന്റെ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുക. അംഗരാജ്യങ്ങൾൾക്കിടയിൽ തന്നെ ശാസ്ത്രഗവേഷണങ്ങളും വ്യാപാര വാണിജ്യ ബന്ധങ്ങളും മറ്റും വളർത്തിയെടുക്കുന്നതിനും പഠന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള  മികവിന്റെ കേന്ദ്രം ഉപകരിക്കുമെന്ന്‌  കരുതുന്നു. മികവിന്റെ ഈ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ മുന്തിയ പങ്കു വഹിക്കാനും കേന്ദ്ര ഗവണ്‍മന്റ്‌ സന്നദ്ധത അറിയിച്ചു. എ.പി.സി.സിയുടെയും മറ്റ്‌ അംഗരാജ്യങ്ങളുടേയും കൂടി പൈന്തുണ ഇക്കാര്യത്തിലുണ്ടായാൽ തീർച്ചയായും നമുക്ക്‌ മുന്നോട്ടു പോകാൻ കഴിയും. ഈ  അന്താരാഷ്ട്ര കേന്ദ്രത്തോടൊപ്പം ഓരോ രാജ്യങ്ങളിലും ദേശീയതലത്തിൽ  ഓരോ മികവിന്റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുകയും, ഇവയെ  അന്താരാഷ്ട്ര കേന്ദ്രവുമായി  ബന്ധിപ്പിക്കുകയും ചെയ്തു കൊണ്ടുള്ള  പ്രവർത്തന പദ്ധതിയാണ്‌ ഇന്ത്യ മുമ്പോട്ടു വയ്ക്കുന്നത്‌.  ഈ നാലു കാര്യങ്ങളിലും ഉടനടി തീരുമാനമെടുക്കാൻ കഴിയുന്നതല്ല എന്നറിയാം. എങ്കിൽ പോലും ഗൗരവമായ ചർച്ചകൾക്കും ആശയവിനിമയത്തിനും ഈ എ.പി.സി.സി സമ്മേളനം വേദിയാവുകയുണ്ടായി. ഒരോ അംഗരാജ്യങ്ങളുടെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഹൈക്കമ്മിഷണർമാർ, അംബാസഡർമാർ എന്നിവർ തിരികെ തങ്ങളുടെ രാജ്യത്ത്‌ ചെന്ന്‌ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കും. ഇതേക്കുറിച്ച്‌ പഠിക്കുന്നതിന്‌ എ.പി.സി.സി  ഒരു സാങ്കേതിക കമ്മറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്‌.
രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ടും ചർച്ചകളുടെ വൈപുല്യം കൊണ്ടും, കുറ്റമറ്റ സംഘാടനം കൊണ്ടും മികച്ച സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്‌ എന്ന്‌ അറിയിച്ച എപിസിസി,  ഇക്കാര്യത്തിൽ  ഇന്ത്യാഗവണ്‍മന്റിന്‌  പ്രത്യേകം നന്ദി അറിയിക്കുകയുമുണ്ടായി. ഇന്ത്യയിൽ നടക്കുന്ന പ്രധാന മുന്നേറ്റമായ കർഷക ഉത്പാദക സംഘങ്ങൾ തൊട്ട്‌ ഉത്പാദക ഫെഡറേഷനുകളിലൂടെ കടന്ന്‌ ഉത്പാദക കമ്പനികളിലേയ്ക്ക്‌ എത്തി നിൽക്കുന്ന കൂട്ടായ്മ മറ്റൊരു നാളികേര ഉത്പാദക രാജ്യത്തിനും പ്രാവർത്തികമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിനും  മനസ്സിലാക്കുന്നതിനുമായിരുന്നു പഠന പര്യടന ദിവസം അംഗങ്ങൾ കൂടുതൽ സമയം ചിലവഴിച്ചതു. ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉത്പാദക കമ്പനിയുടെ ആസ്ഥാനത്തെത്തി കൂട്ടായ്മയുടെ അടിസ്ഥാന തലങ്ങളിൽ  നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌  വിദേശപ്രതിനിധികൾ അന്വേഷിക്കുകയും പഠിക്കുകയും ഉണ്ടായി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴി യന്ത്രവത്ക്കൃത തെങ്ങുകയറ്റം പ്രോത്സാഹിപ്പിച്ചതും സാങ്കേതിക വിദഗ്ദ്ധരുടെ ഒരു നിര നാളികേരമേഖലയിൽ രൂപീകരിച്ചതും  വിദേശീയരിൽ വലിയ താൽപര്യം ഉളവാക്കി.  പത്തു പ്രതിനിധികൾ നമ്മുടെ തെങ്ങുകയറ്റ യന്ത്രത്തിന്റെ സാമ്പിളുകൾ വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു.  അവരുടെ ശ്രദ്ധ ഏറ്റവും ആകർഷിച്ചതു നീരയായിരുന്നു. നീര ഉത്പാദിപ്പിക്കുകയും അതിൽ നിന്ന്‌ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ  നിർമ്മിച്ച്‌ സ്വദേശ, വിദേശ  വിപണികൾ  കൈയ്യടക്കുകയും ചെയ്ത  രാജ്യങ്ങൾ പോലും ആരോഗ്യപാനീയമെന്ന നിലയിലുള്ള നീരയുടെ വിപണി സാധ്യത ഇതുവരെ ചിന്തിച്ചിട്ടില്ല. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും നീരയുടെ വിപണി എന്നാൽ നീര ഉൽപന്നങ്ങളുടെ വിപണിയാണ്‌. പ്രത്യേകിച്ച്‌ തെങ്ങിൻപഞ്ചസാരയും ശർക്കരയും. തായ്‌ലന്റിലും ശ്രീലങ്കയിലും നീര പോഷക ആരോഗ്യപാനീയമായി നിലവിലുണ്ട്‌. പക്ഷേ രണ്ടു രാജ്യങ്ങളുടെയും ഉത്പാദനശേഷി പരിമിതമാണ്‌.  ഈ  രംഗത്താണ്‌  ?ദൈവത്തിന്റെ സ്വന്തം നാട്ടിലെ  ദൈവത്തിന്റെ സ്വന്തം ആരോഗ്യ പാനീയം? (ഏ​‍ീറ?​‍െ ​‍ീം​‍ി വലമഹവേ റൃശിസ ളൃ​‍ീ​‍ാ ഏ​‍ീറ​‍െ ​‍ീം​‍ി രീ​‍ൗ​‍ി​‍്​‍്യ) എന്ന ആശയവുമായി വൈവിധ്യമാർന്ന നീര പാനീയങ്ങൾ അന്താരാഷ്ട്ര പ്രതിനിധികൾക്കു  മുമ്പിൽ നാം അവതരിപ്പിച്ചതു. എല്ലാവരും രുചിച്ചു നോക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. 

  അംഗരാജ്യങ്ങൾക്കിടയിലും വിദേശ രാജ്യങ്ങളിലും നീരയ്ക്ക്‌ ആരോഗ്യപാനിയംമെന്ന സാധ്യത ഉണ്ട്‌ എന്ന്‌ അവരെല്ലാം സമ്മതിക്കുകയുണ്ടായി.
ഈ ആശയങ്ങൾ കേര കർഷകരുമായി പങ്കു വയ്ക്കുന്നതിനാണ്‌ ഈ ലക്കം മാസിക ഊന്നൽ നൽകുന്നത്‌. എ.പി.സി.സി സമ്മേളനത്തിന്‌ ആതിഥ്യമരുളിയതുകൊണ്ട്‌ നമ്മുടെ നാട്ടിലെ കർഷകർക്ക്‌ എന്താണ്‌ ഗുണം. കൂടുതൽ ആശയങ്ങൾ ഗ്രഹിക്കുന്നതിനും നമ്മുടെ  ഉത്പാദക കൂട്ടായ്മകൾക്ക്‌  പ്രത്യേകിച്ച്‌, ഉത്പാദക കമ്പനികൾക്ക്‌ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനും സാധിച്ചു. ഇതുവഴി ഭാവിയിൽ  വികസിത രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും അവിടുത്തെ കർഷക കൂട്ടായ്മകളുമായി ചേർന്ന്‌ സംയുക്ത സംരംഭങ്ങൾക്കും കയറ്റുമതി സാദ്ധ്യതകൾക്കും തീർച്ചയായം അവസരമുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കൂടാതെ നാളികേര ഉത്പാദക സമൂഹത്തിൽ കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കേണ്ടതുമുണ്ട്‌. 
നമ്മുടെ കർഷക കൂട്ടായ്മകൾ എന്താണ്‌ ചെയ്യേണ്ടത്‌? അടിസ്ഥാനതലം മുതൽ കൂടുതൽ ശക്തിയാർജ്ജിച്ച്‌  കെട്ടുറപ്പും ഐക്യവും വളർത്തിയെടുത്ത്‌ സാങ്കേതിക-മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായത്തോടെ ധനകാര്യസ്ഥാപനങ്ങളുടെ സഹായമുപയോഗിച്ച്‌ ​‍്‌ വേഗത്തിൽ മുന്നേറുക എന്നതാണ്‌ എ.പി.സി.സി സമ്മേളനം ഉത്പാദക കൂട്ടായ്മകൾക്കു നൽകുന്ന സന്ദേശം. ഇങ്ങനെ മുന്നേറുന്നതിന്‌ നമുക്ക്‌ ഒന്നിച്ച്‌ ശ്രമിക്കാം. അടിസ്ഥാന തലത്തിൽ കർഷകരുടെ നേതൃത്വം നാളികേര ഉത്പാദക സംഘങ്ങളിലൂടെ നാം രൂപീകരിക്കണം. പക്ഷേ, സാങ്കേതിക - മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യങ്ങൾ നമ്മുടെ ഓരോ ഉത്പാദക കൂട്ടായ്മയ്ക്കും സ്വയം ഉണ്ടാവണമെന്നില്ല. അവിടെ ഇന്ത്യയെപ്പോലുള്ള  ഒരു രാജ്യത്ത്‌  ലഭ്യമായ സാങ്കേതിക ,മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായം തേടി ഉത്പാദക കൂട്ടായ്മകളുടെയും  നാളികേര ഉത്പാദക കമ്പനികളുടെയും  പ്രവർത്തന പന്ഥാവ്‌ വിപുലപ്പെടുത്തി നാം  മുന്നേറേണ്ടതുണ്ട്‌. ശരിയായ കാര്യങ്ങൾ കണ്ടെത്തി അത്‌ ചെയ്യുന്നതും ചെയ്യിക്കുന്നതുമാണ്‌ ലീഡർഷിപ്പ്‌ അഥവാ നേതൃത്വം. എന്നാൽ, ശരിയായ രീതിയിൽ കാര്യങ്ങൾ ഫലപ്രദമായും  സമയബന്ധിതമായും  ചെയ്യുന്നതാണ്‌   മാനേജ്‌മന്റ്‌വൈദഗ്ധ്യം. ഇങ്ങനെ കർഷകരുടെ നേതൃത്വവും മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യവും ഒരുമിച്ച്‌ ചേർത്ത്‌ നാളികേര കർഷകർക്ക്‌ ശോഭനമായ ഭാവി ഒരുക്കുന്നതിനുള്ള കൂട്ടായ്മകൾ നമുക്ക്‌ വേഗത്തിൽ വളർത്തിയെടുക്കാൻ കഴിയണം. ഈ എ.പി.സി.സി.സമ്മേളനം ഇത്തരത്തിലുള്ള പ്രവർത്തനം, കൂടുതൽ വേഗത്തിൽ ചെയ്യുന്നതിനുള്ള ആശയവും ആവേശവും  പ്രദാനം ചെയ്യുന്ന ഒന്നായിരുന്നു. നമ്മുടെ കർഷക കൂട്ടായ്മകൾ അടിയന്തിരമായി വളർച്ചയുടെ പാതയിലേയ്ക്ക്‌ നടന്നു കയറട്ടെ എന്ന്‌ ആശംസിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...