21 Aug 2015

വെറുതെ അല്ലാത്ത ഒരു മോഹം


സി.രാധാകൃഷ്ണൻ

ഉള്ളതെല്ലാം ഒരുപോലെ പങ്കിട്ടനുഭവിച്ച്‌, കള്ളവും ചതിയും ഇല്ലാതെ, എല്ലാവരും സന്തോഷമായി കഴിയുന്ന അവസ്ഥയാണല്ലോ ഓണം. ഭാവിയെക്കുറിച്ചൊരു സ്വപ്നമായി മാത്രമല്ല, നഷ്ടപ്പെട്ട സ്വർഗ്ഗത്തിന്റെ സ്മരണ കൂടിയായാണ്‌ കേരളീയർ ഓണത്തെ കാണുന്നത്‌.
    വായനയിലൂടെയും നേരിട്ടും എനിക്കു പരിചയമുള്ള എല്ലാ സമൂഹശാസ്ത്രവിദഗ്ധരും ഈ സാമ്പത്തിക സാംസ്കാരിക സ്ഥിതിയെ വിവരിക്കുന്നത്‌ ഏട്ടിലെ പശുവും ആകാശ കുസുമവുമൊക്കെ ആയാണ്‌. ഒരിക്കലും നടപ്പില്ലാത്തത്‌ -ഉട്ടോപ്പിയ-എന്നർത്ഥം.
    ബുദ്ധിയുറയ്ക്കുന്ന കാലത്തേ രണ്ടു ചോദ്യങ്ങൾ ഓണത്തെപ്പറ്റി എന്റെ ഉള്ളിൽ മുളച്ചു. ഒന്ന്‌: ഓണമെന്ന ഉത്സവവും മഹാബലിയുമൊക്കെ ആരുടെയോ ചിന്തയിൽ ഉയിർത്ത വെറും സങ്കൽപങ്ങളാണോ? രണ്ട്‌: സമത്വസുന്ദരമായ ഒരു സമൂഹം മനുഷ്യന്‌ തീർത്തും അപ്രാപ്യമോ?
    അല്ല എന്നാണ്‌ കാലം പോകെ രണ്ടിനും എനിക്കു കണ്ടുകിട്ടിയ മറുപടി. കേരള ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലം 'ഇരുണ്ട' യുഗമായാണല്ലോ അറിയപ്പെടുന്നത്‌. പക്ഷെ, മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഒരു മാതൃകാസമൂഹം ഇവിടെ നിലനിന്നു എന്നാണ്‌ നാടോടിവാങ്മയങ്ങളിൽ നിന്നു മനസ്സിലായത്‌. ചക്രവും ഏത്തവും കലപ്പയും കയറ്റുകുടയും തുടുപ്പും കരിയും നുകവും ഉൾപ്പെടെ ഉപകരണങ്ങളും വെള്ളം നിയന്ത്രിച്ചു നിർത്താൻ പാകത്തിൽ പറപ്പും വരമ്പുകളുമുള്ള വയലേലകളുടെ ശയൻസും കൃഷിവിജ്ഞാനവും കന്നുകാലിസംരക്ഷണവും ആയുർവേദവും വാനശാസ്ത്രവും സാർവ്രത്രിക വിദ്യാഭ്യാസവും കൊണ്ടുവരുന്നത്‌ ജൈനമിഷനറിമാരാണ്‌. 'പള്ളി'കളും കാവുകളും വിജ്ഞാനവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഭരിക്കാൻ ആരും ആവശ്യമില്ലാത്ത അവസ്ഥയാണ്‌ നല്ല സമൂഹവാസ്ഥ എന്ന്‌ തിരിച്ചറിയപ്പെട്ട കാലം. അധികാരി എന്നതിലേറെ മഹാപണ്ഡിതനായിരുന്നു ജൈനഗുരുവായ മഹാബലി. ആക്രമിച്ചു കീഴടക്കാൻ വന്നവർക്ക്‌ അദ്ദേഹം അക്രവും ഹിംസയും ഒഴിവാക്കാൻ, തന്റെ സ്ഥാനവും നാടുമെല്ലാം നിരുപാധികം ഒഴിഞ്ഞുകൊടുത്തിരിക്കണം. പക്ഷെ, ജൈനമഠങ്ങളുടെ നേർക്ക്‌ തുടർന്നുനടന്നത്‌ ഭീകരമായ ആക്രമണങ്ങളായിരുന്നുപോലും. ജൈനഗുരുനാഥരെ പച്ചയ്ക്ക്‌ തൊലിയുരിക്കുകവരെ ഉണ്ടായി. ആ കൂട്ടനരഹത്യകൾക്ക്‌ പരിഹാരമായാണ്‌ ആലുവ, തിരുനാവ എന്നിവിടങ്ങളിലും മറ്റും കൂട്ട പിതൃബലി തുടങ്ങിയതെന്നും പറയപ്പെടുന്നു.
    അധികാരത്തിന്റെ പിൻബലത്തോടെ പുതിയൊരു കലണ്ടറും (കൊല്ലവർഷം) ജാതിവ്യവസ്ഥയും കർശനമായി നിലവിൽ വന്നിട്ടും, പക്ഷെ, ആളുകൾ ഗൃഹാതുരതയോടെ ഓർത്തു. ഇന്നും ഓർക്കുന്നു. തീർച്ചയായും ഏക്കാളവും ഓർക്കും. പകരം വന്നവരും അവരുടെ ആരാധനാമൂർത്തികളും സ്വീകാര്യരായിട്ടും പൂർവകാലം പൂക്കാലമായി ജനമനസ്സിൽ ശേഷിക്കുന്നു!
    തിരുവോണം വെറും കിനാവാണെന്നു കരുതുന്നവരിൽ സ്വദേശികളും വിദേശികളുമുണ്ട്‌. ജാതിയും മതവും നിർണ്ണായകങ്ങളല്ലാതായാൽ തങ്ങൾക്കപകടമാണെന്നറിയാവുന്നവരാ
ണ്‌ ഈ സ്വദേശികൾ. വിദേശികളാവട്ടെ മനുഷ്യന്റെ സ്വാഭാവികസത്ത നന്മയാണെന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭാഗ്യഹീനമരായ കാര്യവിചാരക്കാരും.
    ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറ, മനുഷ്യൻ സ്വാർഥിയാണെന്ന മുൻവിധിയാണ്‌. 'സാമ്പത്തിക മനുഷ്യനെ' പിഗു () നിർവചിക്കുന്നത്‌ 'സ്വാർഥിയായ മൃഗ'മെന്നാണ്‌ () ഈ ജീവി എന്നു മെപ്പോഴും 'ലാഭ'ത്തിനായി മാത്രം ഇടപാടുകൾ നടത്തുന്നു.
    ഇരുകൂട്ടരും കളരിക്കു പുറത്താണ്‌. ആദ്യത്തെ തരക്കാരുടെ ദുഷ്ടലാക്ക്‌ ഒരു രോഗലക്ഷണവും രണ്ടാമത്തേവരുടെ നിലപാട്‌ അറിവില്ലായ്മയുടെ ഫലവുമാണെന്ന വ്യത്യാസമേ ഉള്ളൂ.
    ആയിരത്താണ്ടുകളായി ലോകത്തുണ്ടായ എല്ലാ മതങ്ങളും സംസ്കാരങ്ങളും സ്വാഭാവികമായി ഒഴുകിയെത്തി വഴക്കില്ലാതെ സമന്വയിച്ചു രൂപപ്പെട്ട കേരളീയ സംസ്കൃതിയിൽ ഇന്നുള്ള മുഖ്യ കളങ്കം വിഭാഗീയതയല്ലേ? നാളെ ലോകത്തിനുതന്നെ മാതൃകയാകാനുള്ള സംസ്കാരത്തിന്‌ ഇതിൽ നിന്ന്‌ മോചനം നൽകാൻ നമുക്കല്ലാതെ ആർക്കാവും? ഓണപ്പാട്ടുകൾ പാടി നമുക്കതിനു തുടക്കമിടാം.
    'ഈ ഭൂമിയിലെ വിഭവങ്ങൾ പ്രത്യേകിച്ച്‌ ആരുടെയും അല്ല, ഉള്ളതു പങ്കിട്ടുമാത്രം അനുഭവിക്കുക' എന്ന്‌ ഈശാവശ്യത്തിൽ പറയുന്ന മഹർഷിയാണ്‌ സ്വീകാര്യനായ സാമ്പത്തിക വിദഗ്ധൻ എന്ന കാര്യത്തിൽ സംശയത്തിനെന്തു പ്രസക്തി?
    ഈശ്വരരായി ജനിക്കുന്നവരെ ചെകുത്താന്മാരായി രൂപാന്തരപ്പെടുത്താതിരിക്കുകയേ വേണ്ടൂ. ചുരുക്കം ചിലർക്കു മാത്രമായി സ്ഥിരമായ സംരക്ഷയും സുഖവും സാധ്യമല്ലെന്നറിയാൻ, വെള്ളത്തിൽ ഒരു കുഴിയോ കൂമ്പാരമോ തീർത്ത്‌ നിലനിർത്താൻ കഴിയില്ലെന്ന സരളമായ തിരിച്ചറിവേ വേണ്ടൂ. സ്നേഹം എന്ന വികാരം സാർവത്രികമാകുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യവും സുഖവും എത്ര സുന്ദരമെന്ന്‌ ആലോചിച്ചറിയാൻ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യവുമില്ല.
    ചുരുക്കത്തിൽ മാവേലി നാടു വാണീടും കാലത്തെ സ്വർഗ്ഗരാജ്യം പുനഃസൃഷ്ടിക്കാൻ തടസ്സമായി നിൽക്കുന്നത്‌ നമ്മുടെയൊക്കെ മരമണ്ടത്തം മാത്രം! ഒരു വലിയ പൊട്ടിച്ചിരിയോടെ ഈ മണ്ടത്തക്കുന്ത്രാണ്ടം വലിച്ചെറിയാൻ നമുക്ക്‌ തീർച്ചയായും കഴിയും. നഷ്ടപ്പെടാൻ മഹാദുരിതങ്ങൾ മാത്രം.
    എന്നെന്നും എപ്പോഴെന്നുമേ അറിയാനുള്ളൂ - ഈ നിലപാടുമാറ്റം ഉണ്ടാകുമെന്ന്‌ എന്റെ ഹൃദയം പറയുന്നു. അത്‌ വേഗമാകട്ടെ എന്നു മോഹിക്കുകയും ചെയ്യുന്നു - ഈ മോഹം വെറുതയല്ല എന്ന തീർത്തറിവോടെത്തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...