1 Mar 2016

നാരായണവഴിയിലെ നടനപ്രപഞ്ചം


പി.കെ.ഗോപി
    വാചകം...പ്രവാചകം എന്നത്‌ നിരവധി നിർവ്വചനങ്ങളിലേക്ക്‌ വളർന്നു പന്തലിക്കേണ്ട ജ്ഞാനത്തിന്റെ വിത്താണ്‌. എവിടെ വീണാലാണത്‌ മുളയ്ക്കുകയെന്നു പറയുക വയ്യ. അവിചാരിതമായി നനവേറ്റാൽ ചിലത്‌ മുളപൊട്ടും. പൊടുന്നനെ ഇടിമുഴങ്ങിയാൽ പ്രകമ്പനം കൊണ്ട്‌ ഉള്ളിളക്കം സംഭവിച്ച്‌ കവചങ്ങൾ ഇളകിമാറി, മൗനത്തിൽ നിന്ന്‌ ചിലതിന്‌ നാമ്പ്‌ മുളയ്ക്കാം. അറിവായതും പൊരുളായതും ദാർശനിക ജാലകത്തിലൂടെ അകത്തേക്കു തന്നെ വളരുന്നു. അകത്ത്‌ ആൽമരവും ആകാശവും സൃഷ്ടിക്കുന്ന, മൗലികജ്ഞാനത്തിന്റെ മാനവിക ചിന്തയെന്നോ വേദാന്ത വികാസമെന്നോ, 'ശ്രീനാരായണായ' എന്ന കൃതിയെ വിശേഷിപ്പിക്കാം.
    പതിനഞ്ച്‌ എഴുത്തുകാർ അവരവർ തിരച്ചറിഞ്ഞ ഗുരുവിലൂടെ സഞ്ചരിക്കുന്നു. മനസ്സും ശരീരവും പ്രകൃതിയും ധർമ്മവും നീതിയുമെല്ലാം ഐക്യപ്പെടുകയും അകന്നുമാറുകയും വീണ്ടും നവാദ്വൈതത്തിൽ ഒന്നാവുകയും ചെയ്യുന്നു.
    ശ്രീനാരായണാഗുരുവിന്റെ ജനനം മുതൽ മരണം വരെയുള്ള കർമ്മസംഭവങ്ങൾ വികാരവിക്ഷുബ്ധതയുടെ പൊലിമയോടെ കഥയായി അവതരിപ്പിക്കുകയല്ല എഴുത്തുകാരന്റെ ലക്ഷ്യം. ആദ്ധ്യാത്മികതയുടെ അതിരുകളിൽ മനുഷ്യഹൃദയങ്ങൾ നട്ടുവളർത്തിയ വിശ്വദർശനത്തിന്റെ മഹാസൗന്ദര്യം പിഴവുകളില്ലാതെ പീലിവിരിക്കുകയാണ്‌ ഓരോ അദ്ധ്യായത്തിലും. ഗുരു ഒരു ഉപനിഷത്ത്‌ സൃഷ്ടിച്ചു. അതിനെ ജീവതോപനിഷത്ത്‌ എന്ന്‌ ഞാൻ വിളിക്കുന്നു. അടിയാളരോദനത്തിന്റെ ആഴങ്ങളിൽ നിന്ന്‌ ഉദയകാന്തി ചിതറി ഗുരുവിന്റെ മുഖം തന്നെയാണ്‌ ഇരുളിനെ ഈർന്നു മാറ്റാൻ പ്രത്യക്ഷമാവുന്നത്‌. ആ മുഖത്തിന്റെ ഭാവകൽപന കല്ലായും മരമായും വിളക്കായും കണ്ണാടിയായും കവിതയായും പിറന്നിട്ടുണ്ട്‌. ബാഹ്യമായ മാർഗ്ഗങ്ങളിൽ യാത്ര ചെയ്ത്‌ പോരടിച്ച ഗുരുവിനെ നാം കണ്ടിട്ടുണ്ട്‌. ആന്തരികമായ തപോബലത്തിൽ മുങ്ങിനിവർന്ന്‌ അനാദിയായ ശിവമുദ്ര കൈവശമാക്കി മണ്ണിനും മനുഷ്യനും മോചനസൊ‍ാചകമായി സമർപ്പിക്കുന്ന ഗുരുവിനെയാണ്‌ ഹരികുമാർ നിർവ്വചിക്കുന്നത്‌. ശിവം ഒരനുഭൂതിയാണ്‌. പഞ്ചാഗ്നിയുടെ സംഗമസ്ഥലത്ത്‌ സ്വന്തം എഴുത്തിന്റെ തപസ്യയിൽ, ഒരു പവിത്രധാരയിലെന്നവണ്ണം ലയാനുഭൂതിയിൽ മുഴുകുവാൻ ഹരികുമാറിനു കഴിഞ്ഞിരിക്കണം.
    എഴുത്തും ജീവിതവും...അഥവാ വാക്കും പ്രവൃത്തിയും ഗുരുവിൽ ഒന്നായി ലയം പ്രാപിച്ചു. അധികാരഗർവ്വങ്ങളെ ഗുരു അറിവുകൊണ്ട്‌ നിരാകരിക്കുകയോ നിർവ്വീര്യമാക്കുകകയോ ചെയ്തു. ഗുരുസ്ഥാനത്തിന്റെ മഹത്ത്വം പ്രതിഷ്ഠ പോലെ നിശ്ചലമല്ല, പ്രവൃത്തിപോലെ ചലനാത്മകമാണ്‌. അതുകൊണ്ടാണ്‌ നവോത്ഥാനത്തിന്റെ തീവ്രവേദന മുഴുവൻ ഗുരു അനുഭവിച്ചതു. മാറ്റങ്ങൾ അസാധ്യമെന്നു കരുത്തിയ കോട്ടകൾ അവനവൻ തന്നെ കെട്ടിപ്പൊക്കുന്നുവേന്ന്‌ ഗുരുവിന്‌ ബോധ്യമായി. ചരിത്രത്തെ പുതുക്കിപ്പണിയുകയെന്ന കഠിനയത്നത്തിൽ ഗുരുവിന്‌ നേരിടേണ്ടി വന്ന ആക്ഷേപങ്ങളുടെ അലർച്ചയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും. അനുകമ്പയും മുരൾച്ചയും കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴും.

    എഴുതപ്പെടാത്ത ചരിത്രവും പറയപ്പെടാത്ത യാഥാർത്ഥ്യവും ചേർത്തുവച്ചുമാത്രമേ സമ്പൂർണ്ണമായ ജീവിതം സാധ്യമാവുകയുള്ളുവേന്ന്‌ ഹരികുമാറിനറിയാം. വാക്കുകളുടെ പക്ഷിക്കൂട്ടം മേഘങ്ങളെ മറയ്ക്കുംപോലെ അദ്ദേഹം എഴുതാറില്ല. മേഘശിഖരങ്ങളിൽ നിന്ന്‌ നിർവ്വചനങ്ങളുടെ സംഗീതപ്പക്ഷികളെ ഹൃദയത്തിലേക്ക്‌ പറഞ്ഞയക്കുംപോലെ ഒരനുഭവം എഴുത്തിൽ നിറയ്ക്കാൻ ഹരികുമാറിന്‌ കഴിയുന്നു. ഗുരുവചനങ്ങളിൽ കൂടുകൂട്ടിയ സാഗരഹംസം പോലെ അനന്തദൂരം പിന്നിടുന്ന ചിന്തയുടെ ചിറകുകളെ അകലെയിരുന്ന്‌ ഞാൻ മാനിക്കുന്നു, ധ്യാനിക്കുന്നു. 'ശരീരത്തിന്‌ എന്തിനാണ്‌ മനസ്സിന്റെ നീതിശാസ്ത്രവും ധർമ്മവ്യവസ്ഥയുമെന്ന്‌' ഐഹികജീവിയായ എനിക്ക്‌ ബോധ്യം വരാൻ എത്രകാലമെടുക്കും?! അറിയില്ല. എങ്കിലും ശരീരത്തെ പോഷകബലം കൊണ്ട്‌ പരിപാലിക്കുമ്പോൾ 'മനസ്സ്‌ അതിന്റെ  വഴി സ്വയം തിരഞ്ഞെടുക്കുന്നു.' എന്തിനാണ്‌ ജീവിക്കുന്നത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം സർവ്വകലാശാല തരാതിരിക്കുമ്പോൾ, വരുക... അപൂർവ്വപ്രകാശങ്ങളുടെ ക്ഷീരപഥം ഒളിച്ചു വസിക്കുന്ന പുസ്തകങ്ങൾ തുറക്കുക.
    മനസ്സ്‌ അശുദ്ധമാകുന്ന വായന എനിക്കിഷ്ടമല്ല. അതിരുകൾ ചുരുക്കിച്ചുരുക്കി അശാന്തസങ്കോചങ്ങളുടെ അരാജക മാലിന്യത്തിൽ തെന്നിവീഴാൻ എനിക്കു താൽപര്യമില്ല. അദൃശ്യലോകത്തിന്റെ അന്തർജ്ഞാനത്തെ സത്യസാരാംശങ്ങളുടെ വിശ്വസംഗീതം പോലെ അവതരിപ്പിക്കാൻ എഴുത്തുകാരന്‌ കഴിയുമെങ്കിൽ എന്നിലെ വായനക്കാരൻ തൃപ്തനാവുന്നു. ജീവന്റെ നിഷ്കളങ്കതയെ പിണച്ചു മുറുക്കി, അജ്ഞാനബന്ധങ്ങളിലേക്ക്‌ വലിച്ചെറിയുമ്പോൾ, അഴിച്ചെടുത്ത്‌ അഭയം നൽകാൻ കഴിയുന്ന വിമോചകനാണ്‌ എനിക്ക്‌ ഗുരു. ആ ഗുരുവിനെക്കുറിച്ച്‌ ഇത്രയും ഏകാഗ്രതയോടെ ഒരാളെഴുതുമ്പോൾ ഞാനത്‌ വായിക്കണം.
    കാലത്തിന്റെ പുക പിടിക്കാത്ത കണ്ണാടിക്കു മുമ്പിൽ 'ശ്രീനാരായണായ' എന്ന ബൃഹത്ഗ്രന്ഥവുമായി എം.കെ.ഹരികുമാർ നിൽക്കുന്നു. തത്ത്വജ്ഞാനം സർഗ്ഗാത്മകമായി സഹശ്രദലം വിരിയിക്കുന്നതെങ്ങനെയെന്ന്‌ ഈ പുസ്തകം പറയും. പ്രച്ഛന്നമായ ആത്മീയാവരണങ്ങൾ യൂറിഞ്ഞുമാറ്റി, പ്രപഞ്ചനടനത്തെ നാട്ടിടവഴിയിൽ ദർശിക്കുന്ന ഏകാകിയായി എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിയുമെങ്കിൽ കൂട്ടിനെടുത്തോളൂ ഈ പുസ്തകം...'ശ്രീനാരായണായ'.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...