14 Aug 2011

മാഞ്ഞുപോയത്‌



റെജു കടവൂർ


ചട്ടിയിൽ ചെടികൾ വളർത്തുന്ന
മുറ്റമില്ലാത്ത വീട്ടിലെ കുട്ടികളോട്‌
ടാർകൊണ്ടു മൂടിയ മണ്ണിൽനടന്ന്‌
കാലുപൊള്ളിയൊരപ്പൂപ്പൻപറഞ്ഞു
കോൺക്രീറ്റുകൊണ്ടുനാം കെട്ടിയഇടങ്ങളിൽ
കിളിവീടുമായി പണ്ടുമരങ്ങൾ
ഭൂമിയെ പച്ചയാക്കിനിന്നിരുന്നു
തടാകങ്ങളെ നീലയാക്കിജലം ജീവിച്ചിരുന്നു
കോരിച്ചൊരിയുന്ന ഇടവങ്ങളിൽ
തോപ്പിക്കുടചൂടിവരമ്പുവച്ചും
പിണ്ടിപ്പാറ്റകൾ വരാതിരിക്കാൻ
വാഴകൾക്ക്‌ വേപ്പെണ്ണ പുരട്ടിക്കൊടുത്തും
പനിപിടിച്ചിലകൾ വീഴുന്ന
കർക്കിടകത്തിലെ മഴക്കാറ്റുകൾ
ഒടിച്ചിട്ട്പോയമരങ്ങളെക്കണ്ട്‌
ചോറ്റുപിഞ്ഞാണം വീണപോൽനുറുങ്ങിയും
ഇടിവാൾവിണ്ണിനെക്കീറും തുലാപ്പെയ്ത്തിൽ
സ്വപ്നങ്ങൾക്ക്‌ മടവീഴുന്നകണ്ടും
ഉലത്തീമൂർച്ചപ്പെടുത്തിയ മൺവെട്ടിയുമായ്‌
അന്നീമണ്ണിലൂടെപ്പൊഴും നടന്നിരുന്നു
മനസ്സിൽ മൺസൂണുകളുള്ളൊരാൾ
ഹരിതസിംഫണിയുടെ ചിത്രകാരൻ
മൺവെട്ടികൊണ്ടെടുത്ത തടത്തിൽവച്ച്‌
മഴതണുപ്പിച്ചമണ്ണുകൊണ്ട്‌ മായ്ച്ച്‌
അവൻതേങ്ങയേതെങ്ങാക്കിമാറ്റുന്നു
പഴുക്കയെ അടയ്ക്കാമരം
കുന്നിൻപുറങ്ങളെ മാമ്പഴങ്ങൾകൊണ്ടവൻ
കോകിലങ്ങൾപാടുന്നമാൺതോപ്പുകളാക്കുന്നു
താന്തോന്നിയായി വളർന്നുകേറി
ഞെരിക്കുന്ന പള്ളികളിൽനിന്നും
പ്ലാത്തെകളെ രക്ഷപെടുത്തിയും
കന്നുകിടാരികൾക്കു പുല്ലരിഞ്ഞും
വെയിലുചോരാത്ത തണലുനോക്കി
വിയർപ്പുവാനൽപമിരുന്നും
വേഗംവളരുകെന്നരുമയായ്പ്പറഞ്ഞ്‌
ഓലിയിൽ നിന്നുവെള്ളമെടുത്ത്‌
ദാഹിച്ചുനിന്ന മാന്തൈകൾക്കുകൊടുത്തും
വെയിലേറുകൊള്ളുംചിലതിന്‌
കമുകിൻതണുങ്ങ്‌ കുടയാക്കിക്കൊടുത്തുമൊക്കെ
കൂടെയുണ്ടാകും അവന്റെ വീട്ടുകാരി
പ്രപഞ്ചത്തിലെ പച്ചനിറങ്ങളെല്ലാം
മഞ്ഞുകാലംകഴിഞ്ഞാൽമരങ്ങളിൽ
ഇലത്തളിർപ്പുകളാകുമെന്നൊക്കെ
മഴത്തണുപ്പുള്ള കിനാക്കളുംപറഞ്ഞ്‌
ഉണക്കിലകളുടെ ഊതനിറത്തിലൂടെ
ചിലപ്പോൾ ഉണക്കവിറക്കിന്റെ ചുമടുമായി
അന്തിമഞ്ഞിൽ കുന്നിറങ്ങുംവഴി
ഒന്നിച്ചായിരിക്കുമവർ തിരിച്ചുപോവുക
നേഞ്ഞലുതള്ളിക്കുഴച്ച ചേറ്റിൽ
നെന്മണികളെറിഞ്ഞവരുണ്ടാക്കിയ
തട്ടുതട്ടായിമഞ്ഞനിറങ്ങൾ കാറ്റത്ത്‌
ഓളംപണിയുന്ന നെൽച്ചെടിപ്പാടങ്ങളും
പാടത്തേക്കുവെള്ളംസഞ്ചരിക്കുന്നചാലും
അതിലേക്കെയ്തിറങ്ങി കൊക്കിൽ
മീനുമായിപ്പറക്കുന്നമുക്കുവപ്പക്ഷിയും
കൊറ്റികൾ പൂത്തമരങ്ങളും മാഞ്ഞുപോയി
മാന്തൈകൾവളർന്നകുന്നുകളിൽവന്ന്‌
മണ്ണുമാന്തികൾ കാട്ടിയ ജാലവിദ്യയിൽ
വേനലിൽവെയിൽക്കനൽ തെള്ളിയാളുന്ന
അതേനിരപ്പുകളിൽത്തന്നെ
പ്രളയത്തിനെചിത്രീകരിക്കുവാനായി
പെരുമഴകൾ സന്ദർശിക്കുന്ന കാലം
തോർച്ചയില്ലാതെചോർന്നൊലിക്കുമോവീട്‌
സങ്കടപ്പെയ്ത്തിലെന്നുപേടിച്ചുനിൽക്കാതെ
നടീൽമുളകളെസ്നേഹിച്ചവനത്തവണ
സ്വന്തംജീവനെമായച്ചനക്കമില്ലാതെ
പൂക്കളുടെ ശാന്തമനസ്സുകൊണ്ട്‌
അലങ്കൃതനായ്ക്കിടന്നു ശവപ്പെട്ടിയിൽ
അതോടെ അവനുള്ളടക്കിയനരയുടെ
ശരിപ്പകർപ്പായിഅവന്റെ വീട്ടുകാരി
അടക്കിപ്പറഞ്ഞ്മുറ്റത്തുനിന്നചിലർ
അവനെഎടുത്തുകൊണ്ടുപോയി
മണ്ണിലെടുത്തവളിയതടത്തിൽ വച്ച്‌
മായ്ച്ചു കളഞ്ഞു മണ്ണുകൊണ്ട്‌
മാഞ്ഞുപോയമരങ്ങളിൽനിന്നും
മറവിയിലേക്കുപറന്നുപോകുന്നു
തൊടികൾതോറും പറന്നു ഭൂമിയിൽ
വസന്തം കേൾപ്പിച്ച കിളിച്ചിലപ്പുകൾ
മാഞ്ഞുപോയവന്റെ മക്കളുടെചിരിപോലെ
നാട്ടുകൊല്ലന്റെ ഉലയിലെത്തീകെട്ടുപോയി
കാലക്രമത്തിൽ തുരുമ്പുവന്ന്‌
മായ്ച്ചുകളഞ്ഞുമൺവെട്ടിയും
വേഗത്തിന്റെ ആവാസഘടനയിൽപ്പിന്നെ
മുറുക്കാൻമണംപോലെ മാഞ്ഞുപോയി
മഴക്കാടിന്റെ കഥ പറഞ്ഞ്‌ മനസ്സിൽ
ഹരിതം വിടർത്തിയ അപ്പൂപ്പനും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...