14 Dec 2011

ഒരു വിഷജന്തു



സനൽ ശശിധരൻ
പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!
അതിന്റെ പത്തിയിലെ
‘ഞാന്‍’ അടയാളം കണ്ട് ഓടിക്കൂടി,
മീന്‍ചന്തയിലേക്കും
വിശപ്പിലേക്കും
മൂത്രപ്പുരയിലേക്കും
സിനിമാപ്പരസ്യത്തിലേക്കും
മെഡിക്കല്‍ സ്റ്റോറിലേക്കും
പെട്രോള്‍ വിലയിലേക്കുമൊക്കെ
പാഞ്ഞുനടക്കുകയായിരുന്ന ചിന്തകള്‍ .
പാമ്പ് പാമ്പെന്ന നിലവിളി
ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ
ഹോണുകള്‍ പോലെ
സിംഫണി തുടങ്ങി..
തലയിലെ‘ഞാന്‍’ അടയാളം കണ്ട്
പാമ്പ്, പാമ്പ്തന്നെയെന്നുറപ്പിച്ചു
തലമുതിര്‍ന്ന ചിന്തകള്‍ ..
ആള്‍ക്കൂട്ടം കണ്ടിട്ടും കൂസലില്ലാതെ
പോക്കുവെയില്‍ കാഞ്ഞുകിടന്ന
വിഷജന്തുവിനെ കൊല്ലണോ
ജീവനോടെ പിടികൂടി
പത്രത്തിലേക്ക് വിടണോ എന്ന്
തര്‍ക്കമുണ്ടായി ..
കൊല്ലണമെന്ന് ചിലര്‍
കൊന്നാല്‍ സര്‍പ്പശാപമെന്ന് ചിലര്‍
കൊന്നില്ലെങ്കില്‍ സര്‍വനാശമെന്ന് ചിലര്‍
ജീവനോടെ പിടികൂടി പത്രത്തില്‍ വിട്ടാല്‍
കൊന്നതിനൊപ്പമെന്ന് മറ്റുചിലര്‍ ...
തര്‍ക്കം മുറുകവേ പോക്കുവെയില്‍ പോയി.
ഓര്‍മകള്‍ക്കിടയിലേക്ക് പാമ്പും പോയി.
ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ,
ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി.
പഴയ ഓര്‍മകള്‍ ലേലം ചെയ്തുവില്‍ക്കണമെന്ന
പുതിയൊരു ചിന്തയെ പ്രസവിച്ചു
അടുത്തുള്ളൊരാശുപത്രി..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...