14 Dec 2011

ചിത്രങ്ങള്‍....!!!!

ശ്രീജിത്ത് മൂത്തേടത്ത്

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.
                 പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും മൂലയിലും ഉഴറി നടന്നു. ഒടുവില്‍ അവ, കാലുകള്‍ ഉള്‍വലിഞ്ഞ് ചിറകുകള്‍ മുളച്ച് നീല കര്‍ട്ടനിട്ടലങ്കരിച്ചിരുന്ന ജനലിലൂടെ പറന്നകന്ന് പഞ്ഞി മേഘക്കെട്ടുകള്‍ക്കിടയില്‍ ലയിച്ചു.
                 ഇന്ന് വൈകിട്ട് അവളുടെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ തന്റെ കയ്യിലുണ്ടാവേണ്ടതാണീ ചിത്രം. മനോഹമായ പായ്ക്കിംഗ് പേപ്പറില്‍ പൊതിഞ്ഞ് നീല റിബണ്‍ കൊണ്ട് കെട്ടി...
                 “ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടാവും എന്റെ കയ്യില്‍... നിനക്കായി മാത്രം സൃഷ്ടിക്കപ്പെട്ടത്..”
                  ഇന്നലെ വൈകിട്ട് മെയില്‍പ്പെട്ടി തുറന്നപ്പോള്‍ കണ്ട ഇന്‍വിറ്റേഷന്‍ മെയിലിന് റിപ്ലേ ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്തത് അത്രമാത്രമായിരുന്നു. അല്ലെങ്കില്‍ അതിലെല്ലാം ഒതുങ്ങയിരുന്നുവല്ലോ..! ഇത്രയും ഭംഗിയായി, ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഒരു മെയില്‍ ചെയ്യാന്‍ കഴി‍ഞ്ഞുവെന്നത് അവന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
‍                 അല്ലെങ്കില്‍ അഴളുടെ ബര്‍ത്ത് ഡേയ്ക്ക് എന്തിന് പോണം ? എല്ലാം മറക്കാമെന്ന് പറഞ്ഞ് ഒരുനാള്‍ പിരിഞ്ഞ് പോയവളല്ലേ..? പിന്നെ യാതൊരു വിവരവുമില്ലാതെ കുറെക്കാലം... ഓര്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഒടുവില്‍ ഓര്‍മ്മയില്‍ നിന്നും മറവിയുടെ കയത്തിലേക്ക് ഏതാണ്ട് മുങ്ങിക്കഴിഞ്ഞപ്പോഴാണ് കഴിഞ്ഞമാസം ഫേസ്ബുക്കില്‍ അലസമായി സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കവെ, 'പീപ്പിള്‍ യൂ മെ നോ'  എന്ന ശീര്‍ഷകത്തിന് താഴെ അവളുടെ മുഖം പ്രത്യക്ഷപ്പെട്ടത്. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞപ്പോഴാണ് ചെയ്തത് മണ്ടത്തരമായിപ്പോയി എന്ന് തോന്നിയത്. പിന്നീടിങ്ങോട്ട് ചില മെസേജുകള്‍.. ഒടുവിലിന്നലത്തെ മെയില്‍...
                   “ടുമാറോ ഈസ് മൈ ബര്‍ത്ത് ഡേ. എക്സ്പെക്റ്റ് യൂ വില്‍ കം ഫോര്‍ ദ പാര്‍ട്ടി, അറ്റ് ഫൈവ് ഇന്‍ ദ ഈവനിംഗ്"
                   റിപ്ലേ ചെയ്തതിന് ശേഷം ഭ്രാന്തമായൊരാവേശത്തോട് കൂടി ക്യാന്‍വാസെടുത്തുരപ്പിച്ച് പെയിന്റിംഗ് ആരംഭിക്കുകയായിരുന്നു. മനസ്സില്‍ തോന്നിയ സമ്മിശ്ര വികാരങ്ങള്‍ അമൂര്‍ത്ത രൂപങ്ങളായി നിറങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു. വിദ്വേഷത്തിന്റെ കനലും, പരിഭവത്തിന്റെ തെളി നീരും ഒക്കെയായി....
    അനാധത്വത്തിന്റെ കയത്തില്‍ നിന്നും തന്നെ പിടിച്ചുയര്‍ത്തിയതാണഴളുടെ കയ്യുകള്‍... എല്ലാം നേടി എന്ന ആത്മവിശ്വാസത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി കുറെ നാളുകള്‍ ഒരുമിച്ച്... പിന്നീടൊരുനാള്‍ പ്രത്യേകിച്ചൊരു കാരണവും പറയാതെ, പ്രത്യേക വികാരവായപ്പൊന്നും കൂടാതെ,
                “നമുക്ക് പിരിയാം സൂരജ്... എല്ലാം നല്ലതിനെന്ന് കരുതി മറക്കുക.. സൂരജിന് നല്ല ഭാവിയുണ്ട്.. ഒരു നല്ല കലാകാരനാവണം... എനിക്ക് സൂരജിനോട് തോന്നിയത് സ്നേഹത്തേക്കാളുപരി സഹതാപമായിരുന്നു.. സഹതാപത്തില്‍ മുളക്കുന്ന സ്നേഹത്തിന് ആയുസ്സില്ല... എല്ലാം താനെ, പിന്നെ മനസ്സിലായിക്കൊള്ളും.. ഗുഡ് ബൈ.. എന്നോട് ക്ഷമിക്കൂ..”
                 നടന്നകലുന്ന അവളെ നോക്കി ഒരു വാക്കുപോലുമുരിയാടാനാവാതെ, നിന്നുപോയ തന്നെ സൂരജിനോര്‍മ്മവന്നു. ജീവിതമവസാനിപ്പിക്കാന്‍ അന്ന് തോന്നിയതാണ്. പക്ഷെ അധൈര്യം അനുവദിച്ചില്ല. പാതി കൂമ്പിയ മിഴികള്‍ വലിച്ച് തുറന്ന് സൂരജ് തന്റെ ചിത്രത്തിലേക്ക് ഒന്നുകൂടെ നോക്കി.
                കുതിരകള്‍ വളുപ്പും കറുപ്പും, ചുവപ്പും പച്ചയുമൊക്കെയായി നിരവധി.. ഇവയൊക്കെ അവളോടുള്ള തന്റെ പല നിറങ്ങളിലുള്ള അഭിനിവേശത്തിന്റെ പ്രതീകങ്ങളല്ലേ..? പാടില്ല.. ഒരിക്കലും പാടില്ല.. സൂരജ് വീണ്ടും ഇടതുകയ്യില്‍ പാലറ്റില്‍ ചായങ്ങളും, വലതുകയ്യില്‍ ബ്രഷുമായി വീണ്ടും ചിത്രത്തെ സമീപിച്ചു. അഭിനിവേങ്ങള്‍ ഓരോന്നായി മായ്ക്കാന്‍ ശ്രമിച്ചു. ചുവപ്പിനെ കറുപ്പ് കൊണ്ടും, വെളുപ്പിനെ ചുവപ്പു കൊണ്ടുമൊക്കെയായി... ഒടുവിലത് കുതിരകളൊക്കെ മാഞ്ഞ് ഒരൊറ്റ രൂപമായി മാറിയിരുന്നു. വലിയ കണ്ണുകളും ഗഹ്വരം പോലെ തുറന്ന വായുമായി ആര്‍ത്തടുക്കുന്ന ഭീകര സത്വം പോലെ...!!
            സൂരജ് ഭയന്ന് പിന്നോട്ട് മാറി. കയ്യിലിരുന്ന പാലറ്റ് ആ സത്വത്തിന് നേരെ വലിച്ചെറിഞ്ഞു. വേണ്ട.. അവള്‍ തന്ന കയ്യില്‍ ബര്‍ത്ത് ഡേ ഗിഫ്റ്റുമായി കാണേണ്ട..
            കടും നിറങ്ങളാല്‍ പണിപെട്ട് മായ്ച്ചുകളഞ്ഞ അഭിനിവേശത്തിന് പകരം മറ്റൊന്ന് അവനില്‍ പിടി മുറുക്കി തുടങ്ങിയിരുന്നു. അഴള്‍ അകന്ന് പോവുമ്പോള്‍ സൂരജിന്റെ മനസ്സിലുദിച്ച ആത്മഹത്യയെന്ന ചിന്ത അവന്റെ മനസ്സിനെ മദിച്ചു. ജനാലകള്‍ക്ക് പുറത്ത്, നേരത്തെ കണ്ട പഞ്ഞി മേഘങ്ങള്‍ ഇരുണ്ട് തുടങ്ങിയിരുന്നു. അവയില്‍ നിന്നും മരണത്തിന്റെ കറുത്ത കുതിരകള്‍ ചിറക് വിടര്‍ത്തി തന്നെ മാടി വിളിക്കുന്നതായി സൂരജിന് തോന്നി. അവന്‍ ജനാലയിലൂടെ അവയ്ക്ക് നേരെ പറന്നടുത്തു. ഇരുണ്ട് കനത്ത മേഘങ്ങള്‍ ദിഗന്തം നടുങ്ങുമാറ് പൊട്ടിപ്പിളര്‍ന്നു. അതില്‍ നിന്നും, പ്രളയജലം ധാരയായി പെയ്തിറങ്ങി.
            ഇരുപതു നില ഫ്ലാറ്റിന്റെ താഴെ പാര്‍ക്കിംഗ് ഏരിയയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ചുവന്ന ചിത്രവും അത് മായ്ച്ച് കളഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...