14 Dec 2011

ഉപ്പുതിന്നാതെ വെള്ളം കുടിച്ചവർ


പി.സുജാതൻ
മുല്ലപ്പെരിയാർ കേരളീയർക്ക്‌ കേവലം ഒരു നദിയല്ല. ശിവഗിരി മലകളിൽ
നിന്നുത്ഭവിക്കുന്ന മുല്ലയാറും പെരിയാറും ചേർന്നൊഴുകുന്ന നദിയെ
മുല്ലപ്പെരിയാർ എന്ന്‌ ആദ്യം വിളിച്ചതു ആരാകും? ആരായാലും അത്‌
കേരളത്തിന്റെ ഉറക്കം കെടുത്തുന്ന ഒരുവാക്കായി മാറുമെന്ന്‌ ആ സഹൃദയൻ
വിചാരിച്ചിട്ടുണ്ടാകില്ല.

പ്രകൃതി കേരളത്തോടുകാട്ടിയ കനിവ്‌ കേരളീയർ തന്നെ കളഞ്ഞുകുളിച്ചതിന്റെ
കഥയാണ്‌ മുല്ലപ്പെരിയാർ ഇന്ന്‌ ഓർമ്മിപ്പിക്കുന്നത്‌. ജലസമൃദ്ധി നാടിന്‌
ഒരു ശാപമായിത്തീർന്നതുപോലെ. ഇറാക്ക്‌ യുദ്ധകാലത്ത്‌ ബാഗ്ദാദിൽ നിന്ന്‌
ഒരു കവി ഇങ്ങനെ എഴുതി?" ദൈവമേ എന്തിനാണ്‌ ഞങ്ങളുടെ മണ്ണിനടിയിൽ ഇത്രയും
എണ്ണ നിക്ഷേപിച്ചതു?".

 അറബ്‌ രാഷ്ട്രങ്ങളിലെ സമ്പത്തിന്റെയും  ഐശ്വര്യങ്ങളുടെയും ഉറവിടമായിത്തീർന്ന എണ്ണ നിക്ഷേപം ഇറാക്കിലെ ജനങ്ങൾക്ക്‌ തീരാശാപമായിമാറിയെന്നാവും ആ കവിയുടെ വിവക്ഷ. അമേരിക്കൻ  സാമ്രാജ്യത്തിന്റെ നിരന്തര ആക്രമണത്തിനുള്ള അടിസ്ഥാന ഹേതു ഇറാക്കിന്റെ
മണ്ണിനടിയിലെ എണ്ണ സമ്പത്താണെന്ന്‌ ആർക്കാണറിയാത്തത്‌. അതുപോലെ
കേരളത്തിന്‌ പ്രകൃതി അനുഗ്രഹമായി ചൊരിഞ്ഞ ജലസമൃദ്ധി ഇപ്പോൾ വലിയ ആശങ്കയും
പേടിസ്വപ്നവും ഉണ്ടാക്കുന്ന ശാപമായി മാറിയിരിക്കുന്നു. മുല്ലപ്പെരിയാർ
എന്ന വാക്ക്‌ കേരളത്തിലെ ഏതു സ്കൂൾകുട്ടിയെയും ഇടുക്കിയിലെ വീട്ടമ്മയെയും
കോട്ടയത്തെ വൃദ്ധപിതാവിനെയും ആലപ്പുഴയിലെ തൊഴിലാളിയേയും കൊച്ചിയിലെ
വ്യാപാരിയേയും അമ്പരപ്പിക്കുന്നു. മലായളിയുടെ മനസ്സിൽ മുല്ലപ്പെരിയാർ
ഭയത്തിന്റെ ചിഹ്നമായി വളർന്നുകഴിഞ്ഞിരിക്കുന്നു, ഇതെന്തുകൊണ്ട്‌?.
പർവത നിരയുടെ പനിനീരുപോലെ കുളിർകോരുന്ന ഒരു ഗാനാനുഭവമായിരുന്നു
മലയാളിക്കു പെരിയാർ. അതിൽ ഒരു മുല്ല വീണാൽ എങ്ങനെ പൊള്ളുന്ന അനുഭവമാകും?
കുളിരും സൗരഭവും ആകേണ്ട മുല്ലപ്പെരിയാർ പേടിസ്വപ്നമായതിന്റെ പിന്നിൽ
ഇന്നാരും ഇഷ്ടപ്പെടാത്ത ഒരു ഹീനചരിത്രമുണ്ട്‌. ഇറാക്കിൽ അമേരിക്കൻപട
ഇരച്ചുകയറിയതുപോലൊരു കഥ.

നൂറ്റി ഇരുപത്തിയഞ്ച്‌ വർഷം മുമ്പ്‌ കേരളം എന്ന സംസ്ഥാന മില്ല. എങ്കിലും
മലയാളി വസിക്കുന്ന ഭൂപ്രദേശമുണ്ട്‌. തിരുവിതാംകൂർ, കൊച്ചി, മലബാർ
എന്നിങ്ങനെ മലയാളികളുടെ മാതൃഭൂമി മൂന്നായി വിഭജിക്കപ്പെട്ടുകിടന്നു. അതിൽ
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ വടക്കുകിഴക്കേ അതിർത്തിയിലുള്ള ഒരു
നദിയായിരുന്നു പെരിയാർ.  പമ്പ, കല്ലട, അച്ചൻകോവിൽ,  നെയ്യാർ എന്നീ
പ്രസിദ്ധ നദികളേക്കാൾ നീളവും ആഴവും പറപ്പും ഉള്ള മഹാജല പ്രവാഹം.
ആദിശങ്കരൻ ആദ്വൈത ചിന്താ പദ്ധതികൾക്ക്‌ രൂപം കൊടുത്തത്‌ പെരിയാറിന്റെ
തീരത്തുവച്ചാണ്‌. ശ്രീനാരായണ ഗുരു സർവമതസാരവും ഏകം എന്ന്‌ സൗമ്യമായി
ഉരുവിട്ടത്‌ പെരിയാറിന്റെ കരയിൽ നിന്നുകൊണ്ടാണ്‌. ഈ മനോഹരതീരത്ത്‌
വീണ്ടും ജനിച്ചു ജീവിക്കാൻ വയലാർ എന്ന ഗാനകവിയെ കൊതിപ്പിച്ച ചന്ദനശീതള
മണൽപ്പുറം ഇവിടെയാണ്‌. മലയാളിയുടെ സംസ്കാരത്തിന്റെ പരിണാമചിത്രം രചിച്ച
ജലപ്രവാഹം ചെറിയ ആറാകില്ല, പെരിയ ആറു തന്നെ ആകണം. ആ പെരിയാറും മുല്ലയാറും
ചേർന്നൊഴുകുന്ന നദിയും പ്രദേശവും  മലയാളിയുടെ ഉറക്കം കെടുത്തുന്ന
'ജലബോംബ്‌?' ആയിത്തീർന്നിരിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്‌ ഉണ്ടായ
ഒരു പാതകത്തിന്റെ പരിണതഫലം.


1886 ഒക്ടോബർ 29ന്‌ തിരുവിതാംകൂർ രാജാവ്‌ വൈശാഖം തിരുനാളും ബ്രിട്ടീഷ്‌
ഭരണകൂടവും മുല്ലപ്പെരിയാർ ജലം അന്നത്തെ  മദ്രാസ്‌ സംസ്ഥാനത്തേക്ക്‌
കൊണ്ടുപോകാൻ ഒരു കരാർ ഉണ്ടാക്കി. 'പെരിയാർ ലീസ്‌ ഏഗ്രിമന്റ്‌' എന്നാണ്‌ ആ
പാട്ടക്കാരാർ വിളിക്കപ്പെട്ടത്‌. മദ്രാസ്‌ ബ്രിട്ടീഷ്‌
ഭരണത്തിലായിരുന്നു. തിരുവിതാംകൂറിനുമേൽ കോളനിവാഴ്ചക്കാലത്ത്‌ മേൽക്കോയ്മ
ഉണ്ടായിരുന്നു. മദ്രാസ്‌ സ്റ്റേറ്റിനുവേണ്ടി സെക്രട്ടറി ജെ.സി.
ഹാനിംഗ്ടണും തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി.രാമയ്യങ്കാറും കരാറിൽ
ഒപ്പുവെയ്ക്കുമ്പോൾ വിശാഖം തിരുനാൾ നൊമ്പരത്തോടെ ഇങ്ങനെ പറഞ്ഞതായി
രേഖപ്പെടുത്തപ്പെട്ടു. "എന്റെ ഹൃദയ രക്തം കൊണ്ടാണ്‌ ഈ കരാർ
ഉണ്ടാക്കിയിരിക്കുന്നത്‌". ബ്രിട്ടീഷ്‌ കോളനി ഭരണകൂടം നാട്ടുരാജാവിന്റെ
നിസ്സഹായത എങ്ങനെ മുതലെടുത്തുഎന്ന്‌ ഊഹിക്കാവുന്ന വാക്കുകൾ.

ചെറുത്തുനിന്നിരുന്നെങ്കിൽ ആ പാവം രാജാവ്‌ സദ്ദാംഹുസൈന്റെ
മുൻഗാമിയാകുമായിരുന്നു. തിരുവിതാംകൂർ ഒരു ഇറാക്കും. 999 കൊല്ലം
നീണ്ടുനിൽക്കുന്ന പാട്ടക്കരാർ ലോകചരിത്രത്തിൽ അതിനുമുമ്പോ പിമ്പോ വേറെ
ഉണ്ടായിട്ടില്ല. മദ്രാസ്‌ പ്രവിശ്യയിലെ രാമനാഥപുരം, ദിണ്ടിക്കൽ, തേനി,
മധുര, ശിവഗംഗ എന്നീ ജില്ലകളിലെ ജനങ്ങൾക്ക്‌ കുടിവെള്ളവും കൃഷിക്ക്‌
ജലസേചനവും കരാർ വഴി അവിരാമം ലഭിക്കും. അതിനായി മുല്ലപ്പെരിയാറിനുകുറുകെ
പടുകൂറ്റൻ അണക്കെട്ടുനിർമ്മിച്ചു. 1200 അടി നീളവും 155 അടി ഉയരവും ഉള്ള
മുല്ലപ്പെരിയാർ അണക്കെട്ട്‌ 1895-ൽ കമ്മീഷൻ ചെയ്തു. തിരുവിതാംകൂറിന്റെ
അധീനതയിലുള്ള എണ്ണായിരം ഏക്കർ സ്ഥലത്ത്‌ ജലം സംഭരിച്ചു നിറുത്താനും
അണക്കെട്ടിന്റെ ഷട്ടർ തുറന്ന്‌ ആവശ്യാനുസരണം വെള്ളം മദ്രാസിലേക്ക്‌
ഒഴുക്കിക്കൊണ്ടുപോകാനും തുടങ്ങിയിട്ട്‌ 116 വർഷം പിന്നിട്ടു.


അതിനിടെ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറി. ഇന്ത്യ വിദേശാധിപത്യത്തിൽ
നിന്നും സ്വതന്ത്രമായി. പരാമാധികാര ജനാധിപത്യ റിപ്പബ്ലിക്‌ എന്ന നിലയിൽ
നമ്മുടെ രാജ്യത്ത്‌ പുതിയ  ഭരണ വ്യവസ്ഥയും നീതിന്യായ സംവിധാനങ്ങളും
വന്നു. ഭാഷാസംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ കേരളവും തമിഴ്‌ നാടും ഉണ്ടായി.
പക്ഷേ മുല്ലപ്പെരിയാർ അണക്കെട്ടുവഴി തമിഴ്‌ നാട്ടിലേക്ക്‌ തടസ്സമില്ലാതെ
വെള്ളം ഒഴുകിക്കൊണ്ടിരുന്നു.

കേരളത്തിൽ 1957-ൽ നിലവിൽ വന്ന ആദ്യ  കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മന്റിനോ അതിനുമുമ്പ്‌ തിരുവിതാംകൂറിലും  തിരുക്കൊച്ചിയിലും മാറിമാറിവന്ന ജനാധിപത്യ ഭരണകൂടങ്ങൾക്കോ മുല്ലപ്പെരിയാർ പാട്ടക്കരാർ തിരുപാധികം റദ്ദാക്കാമായിരുന്നു. ആദ്യത്തെ ഇ.എം.എസ്‌.
മന്ത്രിസഭയിൽ നിയമം-ജലസേചന വകുപ്പുകളുടെ ചുമത വഹിച്ചിരുന്നത്‌ വി.ആർ.
കൃഷ്ണയ്യർ ആയിരുന്നു.

തമിഴ്‌നാടിന്‌ കുടിവെള്ളം കൊടുക്കുന്നതിലോ കൃഷിക്കു ജലം നൽകുന്നതിലോ പഴയ മദ്രാസ്‌  സ്റ്റേറ്റിൽപ്പെട്ട തലശ്ശേരി സ്വദേശിയായ കൃഷ്ണയ്യർ അപാകതയൊന്നും കണ്ടില്ല. ആയിരത്തോളം വർഷം നീളുന്ന അയുക്തികമായ കരാർ കാലാവധി പുനപരിശോധിക്കണമെന്ന്‌ പോലും ഒരു ജനാധിപത്യസർക്കാരിനും തോന്നിയില്ല. 1970-ൽ എം.ജി.രാമചന്ദ്രന്റെ ആഗ്രഹപ്രകാരം കേരളത്തിലെ സി.അച്യുതമേനോൻ സർക്കാർ പെരിയാർ ലീസ്‌ ഏഗ്രിമന്റിലെ വ്യവസ്ഥകൾക്കൊന്നും യാതൊരു കോട്ടവും തട്ടാതെ കരാറിനു പുതുജീവൻ നൽകി. 2000-മാണ്ടിൽ നായനാർ സർക്കാർ മുല്ലപ്പെരിയാറിൽ വൈദ്യുത പദ്ധതികൾ തുടങ്ങാൻ തമിഴ്‌നാടിനെ
അനുവദിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട്‌ സുർക്കിയും കുമ്മായവും ചേർത്ത്‌ ബ്രിട്ടീഷ്‌
സാങ്കേതിക വിദഗ്ദ്ധർ നിർമ്മിച്ചതാണ്‌. സിമന്റിലും കമ്പിയിലും തീർക്കുന്ന
കോൺക്രീറ്റ്‌ അണക്കെട്ടിന്‌ 50 വർഷത്തെ നിലനിൽപ്പും ആയുസുമാണ്‌
കൽപ്പിച്ചിട്ടുള്ളത്‌.


മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ വീഴുകയും ഇടയ്ക്കിടെ ചോർച്ച
കാണപ്പെടുകയും ചെയ്തപ്പോഴാണ്‌ കേരളത്തിന്റെ  ശ്രദ്ധ അങ്ങോട്ടു
തിരിഞ്ഞത്‌. 18വൻകിട ജലവൈദ്യുതപദ്ധതികളും അവയുടെ കൂറ്റൻ അണക്കെട്ടുകളും
നിറഞ്ഞ നാടാണ്‌ ഇടുക്കി ജില്ല. അവിടെ കൂടെക്കൂടെ അണക്കെട്ടുമൂലം
ഉണ്ടാകുന്ന ഭൊ‍ാചലനങ്ങൾ പതിവാണ്‌. ആ സാഹാചര്യത്തിൽ 116 വർഷം പിന്നിട്ട
മുല്ലപ്പെരിയാർ അണക്കെട്ട്‌ ഒരു വൻ ഭൂകമ്പത്തിൽ തകർന്നാൽ
എന്തുസംഭവിക്കുമെന്ന്‌ പലതരം വിദഗ്ദ്ധ പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്‌.
വൻവിപത്തിന്‌ ഇടവരുമെന്നാണ്‌ എല്ലാ പഠനറിപ്പോർട്ടുകളും പറയുന്നത്‌.,
ഇടുക്കി, കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഒരു കോടിയോളം മനുഷ്യരെ
കഷ്ടത്തിലാക്കാം, 35,000 മുതൽ 60,000 വരെ ആളുകൾ അണക്കെട്ടുകൾ
തകർന്നൊഴുകിയെത്തുന്ന പ്രളയജലത്തിൽ മുങ്ങിമരിക്കാം. ചാലക്കുടിക്കും
കായംകുളത്തിനും ഇടയിലുള്ള ഭൂപ്രദേശം എന്നേയ്ക്കുമായി തകർന്നുപോയെന്നും
വരാം, അങ്ങനെ ഇന്നത്തെ കേരളം പഴയ മലബാറും തിരുവിതാംകൂറും മാത്രം
ശേഷിക്കുന്ന രണ്ട്‌ ഭൂപ്രദേശങ്ങളായി വേർപെടുത്തപ്പെടും.


ഇതെല്ലാം അനാവശ്യമായ ഭയം മാത്രമാണെന്ന്‌ കരുതി തള്ളിക്കളയാൻ കഴിയില്ല.
ശക്തമായ മഴയുണ്ടായപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടി
കവിഞ്ഞു. നവംബർ അവസാനവാരം ഒരേ ദിവസം ആറുതവണ ഇടുക്കിയിൽ ജനങ്ങളെ
പരിഭ്രാന്തരാക്കിയ ഭൊ‍ാചലനം ഉണ്ടായി. അതിൽ ഒന്നിന്റെയെങ്കിലും തീവ്രത
വർദ്ധിച്ചാൽ മേൽപ്പറഞ്ഞ തരത്തിലുള്ള അത്യാഹിതങ്ങളിലേക്ക്‌ മദ്ധ്യകേരളം
പതിക്കും. ഇതാണ്‌ മുല്ലപ്പെരിയാർ ഉയർത്തുന്ന ആശങ്ക. കേരളീയരുടെ ഈ ആശങ്ക
പങ്കുവെയ്ക്കാനോ, പ്രശ്നത്തെ മാനുഷികമായി കാണാനോ അയൽസംസ്ഥാനമായ
തമിഴ്‌നാട്ടിലെ ഭരണാധികാരി ജയലളിത ഒരുക്കമല്ല. മുല്ലപ്പെരിയാർ
തർക്കപ്രശ്നം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കേരളത്തിന്റെ
ഭയത്തിനും കേരള നേതാക്കളുടെ വാദഗതികൾക്കും യാതൊരു അർത്ഥവും തമിഴ്‌നാട്‌
കൽപ്പിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചിട്ട്‌ ഫോൺ എടുക്കാൻ പോലും
കൂട്ടാക്കാതെ മുഖ്യമന്ത്രി ജയലളിത ചെന്നൈ നഗരം വിട്ട്‌ ഊട്ടിയിലേക്ക്‌
പോയി.

ഭരണ ഘടനയുടെ 363-​‍ാം വകുപ്പു പ്രകാരം കോളനി വാഴ്ചക്കാലത്തെ ചട്ടങ്ങളും
വ്യവസ്ഥകളും കരാറുകളും സ്വതന്ത്ര ഇന്ത്യയിലെ കോടതിതൾ പരിശോധിക്കുന്നതിന്‌
വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. അക്കാര്യം കൊണ്ടുതന്നെ 999 വർഷത്തെ
പെരിയാർ ലീസ്‌ ഏഗ്രിമന്റ്‌ രാജ്യത്തെ ഒരു കോടതിയിലും
പരിശോധിക്കപ്പെടേണ്ടതല്ല. പക്ഷേ 1970-ൽ കേരള സർക്കാർ പഴയകരാറിന്‌ നൽകിയ
പുതു ജീവനാണ്‌ തമിഴ്‌ നാടിന്റെ പിടിവള്ളി. ജലനിരപ്പ്‌ താഴ്ത്തി വെള്ളം
തമിഴ്‌നാടിന്‌ തടസ്സമില്ലാതെ നൽകാമെന്ന്‌ കേരളം ഉറപ്പു പറയുന്നു. ഡാം
പൊളിച്ചു പണിഞ്ഞ്‌ സുരക്ഷിതമാക്കണം. അത്‌ കേൾക്കാതെ കോടതി വിധി
മാനിക്കാനാണ്‌ തമിഴ്‌നാട്‌ നിർദ്ദേശിക്കുന്നത്‌. മുല്ലപ്പെരിയാർ പദ്ധതി
പ്രദേശം  കേരളത്തിൽ ഉൾപ്പെട്ടതാണെങ്കിലും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ
അധീനതയിലാണ്‌.

തമിഴ്‌ നാട്ടിലെ വാർഷിക ബജറ്റിൽ പോയ വർഷം മുന്നൂറുകോടി രൂപ
മുല്ലപ്പെരിയാർ പദ്ധതി സംരക്ഷണത്തിന്‌ നീക്കിവെച്ചു. വർഷം തോറും
ഇത്രത്തോളം തുക ചെലവഴിച്ച്‌ തമിഴ്‌ നാട്‌ മുല്ലപ്പെരിയാറിൽ നിന്നും
രഹസ്യമായും പരസ്യമായും ഒഴുക്കിക്കൊണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച്‌ 1200
കോടി രൂപ ആദായമുണ്ടാക്കുന്നു.

കേരളം 44 നദികളിലൂടെ ഒഴുകിവരുന്നജലത്തിന്റെ വിലമറന്ന്‌ തെക്കുവടക്ക്‌ കക്ഷിരാഷ്ട്രീയം കളിച്ചു നടക്കുന്നു. തണ്ണീർ, തണ്ണീർ എന്ന സിനിമയെടുത്ത തമിഴർക്ക്‌ വെള്ളത്തിന്റെ
മൂല്യമറിയാം. മലയാളിയുടെ സിനിമാ സങ്കൽപം പോലും പ്രഭുത്വസംസ്കാരത്തിന്റെ
ജീർണ്ണിച്ചുദ്രവിച്ച തിണ്ണനിരങ്ങുകയാണ്‌. തേനി, കമ്പം പ്രദേശത്ത്‌
കൃഷിഭൂമി വാങ്ങിക്കൂട്ടിയ ആറാം തമ്പ്രാക്കന്മാരുടെ നാടാണ്‌ കേരളം.
അവർക്ക്‌ സൗജന്യ വൈദ്യുതിയും വെള്ളവും ജയലളിതയുടെ കൈക്കൂലിയായി
ലഭിക്കുന്നുണ്ട്‌. കേരളത്തിലെ ലക്ഷോപലക്ഷം പാവങ്ങൾ മുങ്ങിച്ചത്താൽ
അവർക്കെന്ത്‌?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...