14 Dec 2011

മാർക്സും മാർട്ടിനും മഹാകവിയും


ഡോ.എം.എസ്‌.ജയപ്രകാശ്‌

       'തെറ്റുതിരുത്തണ ചങ്ങാതി നിന്റെ തെറ്റു തുറന്നൊന്നു കാട്ടുലെ' എന്നു
ചോദിക്കാവുന്ന തരത്തിൽ സി.പി.എം. മഹാകവി രവീന്ദ്രനാഥടാഗോറിനെ
  മാർക്സിസ്റ്റാക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ടാഗോറിനെ
മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ രചനകളുടെ സമഗ്രപഠനം ആവശ്യമാണെന്നും
ഒറ്റപ്പെട്ട പഠനങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കാനെ സഹായിക്കൂ എന്നും
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ്‌
ഭട്ടാചാര്യ പറഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായിട്ട്‌
എൺപതോളം വർഷങ്ങൾ കഴിഞ്ഞിട്ടും സി.പി.എം. പഠനരീതി രണ്ടാണത്രെ!
ഒറ്റപ്പെട്ടതും സമഗ്രവും. ഇന്ത്യയിൽ സി.പി.എം. ശക്തികേന്ദ്രങ്ങൾ തകരുകയും
അവശേഷിക്കുന്നവ ജീർണ്ണതയിൽ മുങ്ങിത്താഴുകയും ചെയ്യുമ്പോഴാണ്‌ ഒറ്റപ്പെടൽ
അവസാനിപ്പിച്ച്‌ സമഗ്രതയിലേക്ക്‌ വരാൻ മാർക്ക്സിസ്റ്റ്‌ അനുയായികൾ
തയ്യാറായിരിക്കുന്നത്‌.

യഥാർത്ഥത്തിൽ സി.പി.എം. നേതൃത്വംനടത്തേണ്ടിയിരുന്നത്‌ മാർക്സിനെത്തന്നെ മനസ്സിലാക്കാനുള്ള സമഗ്രപഠനമായിരുന്നു. അതിനുള്ള സാധ്യതയില്ലെന്ന്‌ സാന്റിയാഗോ
മാർട്ടിനിലേക്ക്‌ സമഗ്രപഠനം നീണ്ടതോടെ വെളിപ്പെട്ടു. മാർക്ക്സിസവും
മാർട്ടിനിസവും പരസ്പര പൂരകമായതോടെ ഒറ്റപ്പെടാൻ തുടങ്ങിയവർ
സമഗ്രതയിലേക്ക്‌ നീന്തിക്കയറാൻ ശ്രമിക്കുന്ന കാഴ്ച പരിതാപകരം തന്നെ.
കുമാരനാശാനെയും സാമൂഹിക വിപ്ലവകാരികളായ വിമോചകരേയും പറ്റി ഒറ്റപ്പെട്ട
പഠനമാണോ ഇതുവരെ നടത്തിയതെന്ന കാര്യം കേരള മാർക്ക്സിസ്റ്റുകാർ താമസിക്കാതെ
പ്രഖ്യാപിക്കുമായിരിക്കും. തൽക്കാലം അമ്പത്തിയഞ്ചു ലക്ഷത്തിന്റെ പേമന്റ്‌
സീറ്റിനെപ്പറ്റിയുള്ള സമഗ്രപഠനത്തിനാണല്ലോ നമ്മുടെ മാർക്ക്സിസ്റ്റു
സഹാക്കൾ.

ഒറ്റപ്പെട്ട പഠനംകൊണ്ട്‌ കുമാരനാശാനെ ബൂർഷ കവിയാക്കിയവർ വരും
നാളുംകളിൽ  സമഗ്രപഠനത്തിലൂടെ അദ്ദേഹത്തെ വിപ്ലവകവിയാക്കാനുള്ള
സാധ്യയുണ്ട്‌. ബംഗാൾ നഷ്ടപ്പെട്ടപ്പോഴാണല്ലോ സമഗ്രപഠനത്തിന്റെ ഗുട്ടൻസ്‌
തെളിഞ്ഞുവന്നത്‌. കേരളം അച്യുതാനന്ദൻ ഫാക്ടറിൽ തട്ടി പാതാളത്തിലേക്കു
പതിക്കാതെ അതുകൊണ്ട്‌ തൽക്കാലം ആശാനെപ്പറ്റി 'സമഗ്രപഠനം' ഉണ്ടാകാൻ
സാധ്യതയില്ല. ശ്രീനാരായണഗുരു ജാതി ചിന്ത പ്രചരിപ്പിച്ചുവേന്നും ആശാൻ
ബ്രട്ടീഷുകാരിൽ നിന്നും പട്ടും വളയും വാങ്ങി ബ്രട്ടീഷുകാരുടെ പാദസേവ
ചെയ്തുവേന്നുമാണല്ലോ ഒറ്റപ്പെട്ട സമഗ്രപഠനത്തിൽ 'ഇം.എം.എസ്സും തായാട്ടു
ശങ്കരനും മറ്റും കണ്ടുപിടിച്ചു കളഞ്ഞത്‌.

  പാരതത്ന്ര്യം മൃതിയേക്കാൾ ഭയാനകം' എന്നു പാടിയ ആശാൻ
സ്വാതന്ത്ര്യവിരോധിയാണെന്നു പറഞ്ഞ കപടവിപ്ലവകാരികൾ ഇപ്പോൾ
സമഗ്രപഠനത്തിനുമുമ്പുതന്നെ ടാഗോറിനെ പുരോഗമനപക്ഷക്കാരനാക്കി.

       ബ്രട്ടീഷ്‌ രാജാവായ ജോർജ്ജ്‌ അഞ്ചാമനെ വാഴ്ത്തി ബ്രട്ടീഷ്‌
സാമ്രാജ്യത്വത്തെ പ്രണീപ്പിച്ച്‌ ഗീതാഞ്ജലിയ്ക്ക്‌ നോബൽ സമ്മാനം നേടിയ
ടാഗോറിന്‌ സി.പി.എമ്മിന്റെ പ്രഖ്യാപിത 'ബൂർഷ്വാകവിപ്പട്ടം'
നൽകിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഒറ്റപ്പെട്ട പഠനത്തിൽ ടാഗോർ
'ബൂർഷ്വാ' ആയതുകൊണ്ടാവണമല്ലോ അദ്ദേഹത്തെ ഇത്രയും കാലം സി.പി.എം
കൈവെടിഞ്ഞിരുന്നത്‌.
       ടാഗോറിന്‌ പുരോഗമനകാഴ്ചപ്പാടുണ്ടായിരുന്നു എന്നു വരുത്താനുള്ള ശ്രമമാണ്‌
ടാഗോറിന്റെ നൂറ്റി അമ്പതാം വർഷത്തിൽ സി.പി.എം നടത്തിയിരിക്കുന്നത്‌.
അധിനിവേശം, സാമ്രാജ്യത്വം എന്നീ വിഷയങ്ങളെപ്പറ്റി അദ്ദേഹത്തിന്‌
വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവേന്നും അമേരിക്കയും സോവിയറ്റ്‌
യൂണിയനുമൊക്കെ സന്ദർശിച്ച ടാഗോറിന്‌ കൂടുതൽ ആഭിമുഖ്യമുണ്ടായിരുന്നത്‌
കമ്മ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന സോവിയറ്റ്‌ യൂണിയനോടായിരുന്നെന്നും
ബുദ്ധദേവിന്റെ വിലയിരുത്തലിൽ പറയുന്നുണ്ട്‌. ഗ്ലാസ്‌നസ്തും
പെരിസ്ട്രോയിക്കയും കണ്ട്‌ മരിക്കാൻ ടാഗോറിന്‌ അവസരം ലഭിച്ചില്ലെന്ന
പച്ചപരമാർത്ഥം ബുദ്ധദേവൻ സൗകര്യപൂർവ്വം വിസ്മരിച്ചിരിക്കുന്നു.


മാർക്ക്സ്‌ പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റ്‌ സ്വർഗം സമാഗതമാകുന്നതോടെ
'രാഷ്ട്രം' പൊഴിഞ്ഞു പോകണമല്ലോ. അതുകൊണ്ടായിരിക്കാം ടാഗോർ കണ്ട
സോവിയറ്റ്‌ യൂണിയൻ പൊഴിഞ്ഞുവീണ്‌ റഷ്യയായി പരിണമിച്ചതു. വീണപൂവിന്റെ
വിലപോലും അതിനില്ലാത്ത ദുരവസ്ഥയിലാണ്‌ ഇന്ന്‌ കമ്മ്യൂണിസ്റ്റുകാർ
എന്നകാര്യവും വിസ്മരിച്ചിരിക്കുന്നു. സാമ്രാജ്യത്വത്തെ വിലയിരുത്തുന്നതിൽ
ലെനിനുമായി ടാഗോറിന്‌ സൗമ്യതയുണ്ടെന്ന കണ്ടുപിടിത്തവും നടത്തിയിരുന്നു.
ബ്രാഹ്മണ്യത്തോടും ജാതി വിവേചനത്തോടും ടാഗോർ എതിർപ്പു പ്രകടിപ്പിച്ചതായും
കാണുന്നുവത്രെ! ബ്രാഹ്മണ്യത്തെ എതിർക്കുന്നതാണ്‌ പുരോഗമനമെങ്കിൽ,
ബ്രാഹ്മണ്യത്തെ വാഴ്ത്തുന്ന ഇ.എം.എസ്‌ ബൂർഷ്വ ആകണമല്ലോ. ആര്യബ്രാഹ്മണരിൽ
നിന്നു നമുക്കുകിട്ടിയ മഹത്തായ സംഭാവനയാണ്‌ ജാതിവ്യവസ്ഥയെന്നും
ജാതിവ്യവസ്ഥ നിലനിന്നതുകൊണ്ടാണ്‌ കേരളത്തിൽ നാം അഭിമാനിക്കുന്ന
സംസ്കാരമുണ്ടായതെന്നും പറയുന്ന ഇ.എം.എസ്സിനെ ബുദ്ധദേവന്മാർ
തള്ളിപ്പറയുമോ?(കേരളം മലയാളികളുടെ മാതൃഭൂമി എന്നകൃതി)

       ബ്രട്ടീഷ്‌ സ്വാധീനത്തിൽ കിട്ടിയ നോബൽ സമ്മാനത്തെപ്പറ്റിയും ടാഗോറിന്റെ
ബ്രട്ടീഷ്‌ ആഭിമുഖ്യത്തെപ്പറ്റിയും ഇപ്പോൾ സി.പി.എം മൗനം പാലിക്കുന്നത്‌
അപലപനീയമാണ്‌. 'ഗീതാഞ്ജലി' ബ്രട്ടീഷ്‌ ഭരണത്തെ സ്വാഗതം ചെയ്യുന്ന
കൃതിയാണെന്നകാര്യം സൗകര്യപൂർവ്വം മറക്കാനുള്ള കാര്യമല്ല. ഗീതാഞ്ജലിയിലെ
106-ഉം 108ഉം ശ്ലോകങ്ങളിൽ ടാഗോർ ബ്രിട്ടീഷുകാരുൾപ്പെടെയുള്ള വിദേശികളേയും
അവരുടെ സംസ്കാരത്തെയും "ഭാരത മഹാമാനവസാഗരതീരത്തിലേയ്ക്ക്‌" സ്വാഗതം
ചെയ്തിരിക്കുന്നു. നിസ്സഹകരണ പ്രസ്ഥാനത്തോടുള്ള ടാഗോറിന്റെ എതിർപ്പും
ഇതിൽ കാണാം.


ജാതിവ്യവസ്ഥയാൽ അടിമത്തവും അവശതകളും അടിച്ചേൽപിച്ച്‌ എളിയ
സഹോദരന്മാരെ ദ്രോഹിച്ച മേൽജാതിക്കാരാണ്‌ ഭാരതത്തിന്റെ അടിമത്തത്തിനു
വഴിയൊരുക്കിയതെന്നും, ദ്രോഹിക്കപ്പെട്ട പാവങ്ങളോട്‌ മാപ്പുചോദിച്ച്‌
പ്രായശ്ചിത്തം ചെയ്യാതെമേൽ ജാതിക്കാർക്ക്‌ രക്ഷകിട്ടുകയില്ലെന്നും അർത്ഥം
വരുന്നതാണ്‌ 108-​‍ാം ശ്ലോകം. ബ്രാഹ്മണ്യത്തോടും മേൽജാതിഭീകരതയോടുമുള്ള
ടാഗോറിന്റെ ഈ വെറുപ്പും പ്രതിഷേധവുമാണ്‌ ഇത്രയും കാലം ബുദ്ധദേവിനെയും
ഇ.എം.എസ്സിനേയും പോലുള്ള ബ്രാഹ്മണ്യവക്താക്കളെ ടാഗോർ വിരോധികളാക്കിയത്‌.
ഇതേസമീപനമാണ്‌ ആശാനോടും, നമുക്ക്‌ സന്യാസം തന്നത്‌ ബ്രിട്ടീഷുകാരാണെന്ന്‌
പറഞ്ഞ നാരായണഗുരുവിനോടും സി.പി.എമ്മിനുണ്ടായിരുന്നത്‌.
കമ്മ്യൂണിസ്റ്റുകാരുടെ സോവിയറ്റ്‌ യൂണിയനോടായിരുന്നില്ല മറിച്ച്‌
ബ്രട്ടീഷ്‌ സാമ്രാജ്യത്വത്തോടായിരുന്നു ടാഗോറിന്റെ കൂറ്‌. ഇക്കാര്യം
കണ്ടില്ലെന്ന്‌ നടിച്ചാണ്‌ ബുദ്ധദേവും മറ്റും ഇപ്പോൾ ടാഗോറിനെ
'പുരോഗമനപക്ഷക്കാരനാക്കാൻ' ശ്രമിക്കുന്നത്‌. ബ്രട്ടീഷുകാരുപോയാൽ
സവർണ്ണജാതി മേധാവിത്തം പുനസ്ഥാപിക്കുമെങ്കിൽ ആ സ്വാതന്ത്ര്യൽ
അർത്ഥമില്ലെന്നും ആ പാരതന്ത്ര്യം മാനികൾക്ക്‌ കൃതിയേക്കാൾ
ഭയാനകമാണെന്നുമാണ്‌ ആശാനും നാരായണഗുരുവും ടാഗോറും തിരിച്ചറിഞ്ഞിരുന്നത്‌.
ഇവർ പ്രകടിപ്പിച്ച ഭയത്തിൽനിന്നും അടിസ്ഥാനജനത ഇന്നും മുക്തരല്ലെന്നത്‌
തിരിച്ചറിയേണ്ടകാര്യം തന്നെയാണ്‌.

       ബ്രിട്ടീഷ്‌ രാജാവായ ജോർജ്ജ്‌ അഞ്ചാമനെ വരവേൽക്കാനായിരുന്നു ടാഗോർ
'ജനഗണമന' എന്ന സ്വാഗതഗാനം എഴുതിയത്‌. ജനഗണമന അധിനായകന്‌ (ജനങ്ങളുടെ
മനസ്സിലെ അധിനായകന്‌) സ്വാഗതമെന്നും അദ്ദേഹം ജയിക്കട്ടെ എന്നുമാണ്‌
ഇതിന്റെ അർത്ഥം. ദേശത്തെപ്പറ്റിയാൽ കവി പാടിയതെങ്കിൽ 'അധിനായിക'
ആവണമായിരുന്നു. ഭാരതഭാഗ്യവിധാതാവും ജോർജ്ജ്‌ അഞ്ചാമൻ തന്നെ. പഞ്ചാബ്‌,
സിന്ധ്‌, ഗുജറാത്ത്‌, മറാഠാ എന്നിങ്ങനെ പറഞ്ഞിരിക്കുന്ന രാജ്യങ്ങളെല്ലാം
ബ്രിട്ടീഷ്‌ ഭരണ പ്രദേശങ്ങളായിരുന്നു. മറ്റു പ്രദേശങ്ങൾ പറയാത്തത്‌ അത്‌
ബ്രട്ടീഷ്‌ രാജാവിന്റെ കീഴിലാകാത്തതുകൊണ്ടായിരുന്നു. മൂന്നു പദ്യഭാഗങ്ങൾ
അടങ്ങുന്നതാണ്‌ ടാഗോർ ബംഗാളി ഭാഷയിലെഴുതിയ 'ജനഗണമന' എന്ന സ്വാഗതഗാനം.
ഇവയിൽ ആദ്യഭാഗം മാത്രമാണ്‌ ദേശീയഗാനമായി സ്വീകരിച്ചിരിക്കുന്നത്‌
മൂന്നാംഭാഗത്ത്‌ അധിനായകനെ (ജോർജ്ജ്‌ അഞ്ചാമൻ) മാത്രമല്ല അദ്ദേഹത്തിന്റെ
അമ്മയേയും സ്വാഗതം ചെയ്തിട്ടുണ്ട്‌. സോവിയറ്റ്‌ യൂണിയനോടല്ല
ബ്രട്ടീഷുകാരോടാണ്‌ ടാഗോറിന്റെ കൂറ്‌ എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.
സോവിയറ്റ്‌ യുണിയൻ തന്നെ ഇല്ലാതായ സാഹചര്യത്തിലെങ്കിലും ടാഗോറിന്റെ
ബ്രട്ടീഷ്‌ പ്രേമം സി.പി.എം അംഗീകരിക്കേണ്ടതാണ്‌. അപ്പോഴായിരിക്കും
സമഗ്രപഠനത്തിന്റെ ഒറ്റപ്പെടൽ തിരിച്ചറിയാൻ കഴിയുക. ടാഗോറിന്‌ നോബൽ
സമ്മാനം ലഭിക്കുന്നത്‌ 1913ലാണ്‌. ഇതിനുമുമ്പ്‌ 1911-ലാണ്‌ ജോർജ്‌
അഞ്ചാമൻ ഇന്ത്യ സന്ദർശിച്ചതു. ആ സന്ദർഭത്തിലാണ്‌ 'ജനഗണമന' എന്ന
സ്വാഗതംഗാനം ടാഗോർ രചിച്ചതു. ഈ പരിചയവും അടുപ്പവുമാണ്‌ നോബൽസമ്മാനത്തിന്‌
ടാഗോറിനെപരിഗണിക്കാൻ ജോർജ്‌ അഞ്ചാമനെ പ്രേരിപ്പിച്ചതു. നാരായണഗുരുവിനെയും
കുമാരനാശാനേയും ബ്രിട്ടീഷുകാരുടെ പാദസേവകരായി ചിത്രീകരിക്കുന്ന സി.പി.എം
ബംഗാളിലെ 'പാദസേവകനെ' പുരോഗമനപക്ഷക്കാരനാക്കുന്നത്‌ വിരോധാഭാസമാണ്‌.
ശരിയെ തിരുത്തിതെറ്റാക്കുന്നതും, തെറ്റിനെതിരുത്തി ശരിയാക്കുന്നതുമായ
വൈരുദ്ധ്യാത്മക തിരുത്തൽവാദം ക്ഷന്തവ്യമല്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...